ബെന്നി തോമസ്
റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കേരളാ കമ്മ്യൂണിറ്റിയുടെ സംയുക്തമായ നോയമ്പ് കാല വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ റെക്സം രൂപതയുടെ വിവിധ പള്ളികളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാര്‍ച്ചുമാസം 26 തിയതി 4 മണിക്ക് ആഘോഷമായ മലയാളം പാട്ടുകുര്‍ബാന സെന്റ് ജോസഫ് ചര്‍ച് കൊള്വിന്ബെയില് നടത്തുന്നു. Conway Rd, Colwyn Bay LL29 7LG.
ഏപ്രില്‍ ഒന്നാം തിയതി ശനിയാഴ്ച 4. 15ന് പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു. 77 THE HIGHWAY ,HAWARDEN , FLINTSHIRE. CH 53 D L.
ഏപ്രില്‍ 9-ാം തിയതി 4 മണിക്ക് ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ പരിശുദ്ധ കുര്‍ബാന സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍.
ഏപ്രില്‍ 13-ാം തിയതി വ്യാഴാഴ്ച്ച 4 മണിക്ക് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ സ്നേഹത്തിന്റയും വിനയത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന പെസഹാ കാല്‍കഴുകല്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും കുര്‍ബാനയും മറ്റു പ്രാര്‍ഥനാ തിരുകര്‍മ്മങ്ങളും റവ. ഫാദര്‍ റോയ് കോട്ടയ്ക്കുപുറത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. 77 THE HIGHWAY, HAWARDEN, FLINTSHIRE. CH 53 D L.
ഏപ്രില്‍ 14-ാം തിയതി ദുഃഖ വെള്ളിയാഴ്ച 10 മണിക്ക് ഈശോ മിശിഹായുടെ പീഡാനുഭവ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന കുരിശിന്റെ വഴി, പതിനാലാം സ്ഥലം നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടുന്നു. കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ക്ക് ഫാദര്‍ റോയ് കോട്ടയ്ക്കുപുറം SDV മറ്റു രൂപതാ പുരോഹിതരും സന്ന്യസ്തരും നേതൃത്വം നല്‍കുന്നതാണ്. കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും. നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. വിലാസം FRACISCAN FRIARY MONASTERY ROAD ,PANTASAPH. CH 88 PE.
ഏപ്രില്‍ 23-ാം തിയതി 4 മണിക്ക് ഈസ്റ്റര്‍ പുതുഞായര്‍ മലയാളം പാട്ടുകുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഈസ്റ്റര്‍ സന്ദേശവും ബഹുമാനപ്പെട്ട രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു.
റെക്സം രൂപതാ കേരളാ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്മ്മകളില് ഭക്തി സാന്ദ്രം പങ്കുകൊണ്ടു ഈശോയുടെ പീഡാനുഭവ കുരിശുമരണം മനസ്സില്‍ ധ്യാനിച്ച് സന്തോഷ കരമായ ഒരു ഉയര്‍പ്പ് തിരുന്നാളിന് ഒരുങ്ങുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും റെക്സം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കുപുറം SDV സ്നേഹത്തോടെ പ്രാര്‍ഥനാ പൂര്‍വം സ്വാഗതം ചെയ്യുന്നു.
സ്നേഹത്തോടെ ഫാദര്‍ റോയ് കൊട്ടക്കുപുറം sdv , റെക്സം രൂപതാ കോഡിനേറ്റര്‍. 07763756881.
സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: വലിയ നൊമ്പിനോട് അനുബന്ധിച്ചു സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലൈന്‍സിയില്‍ വിവിധ മാസ് സെന്ററുകളില്‍ നടക്കുന്ന ധ്യാനത്തിന്റെയും പീഡാനുഭവ വാര ശുശ്രൂഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുക്കര്‍മ്മങ്ങളുടെ സമയവും അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു
വിവിധ സെന്ററുകളില്‍ നടക്കുന്ന ധ്യാനത്തിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാല്‍ഫോര്‍ഡ് സീറോമലബാര്‍ ചാപ്ലിന് ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു
സഖറിയ പുത്തന്കളംമാഞ്ചസ്റ്റര്: ആഗോള കത്തോലിക്കര്‍ ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മാചരണത്തിനു മുന്നോടിയായി വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ ക്നാനായ ചാപ്ലയന്‍സിയില്‍ വലിയ നോമ്പ് ധ്യാനം നടത്തപ്പെടുന്നു. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയില്‍ തികഞ്ഞ ദൈവ പണ്ഡിതനും ധ്യാന ഗുരുവുമായ എം.എസ്.എഫ്.എസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലിയാണ് ധ്യാനം നയിക്കുന്നത്.
കോട്ടയം അതിരമ്പുഴയിലെ കാരിസ് ഭവന് ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയറക്ടറായ ഫാ. എബ്രഹാം വെട്ടുവേലി നിലവില്‍ റോമിലാണ് സേവനമനുഷ്ഠിക്കുന്നത്.
വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ ബൈബിള്‍ വ്യാഖ്യാനം നല്കുന്ന ഫാ. എബ്രഹാം വെട്ടുവേലിയുടെ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടണ് സീറോ – മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ക്ഷണിച്ചു.
ഏപ്രില്‍ രണ്ടിന് (ഞായറാഴ്ച) രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം ആറര വരെ വിതിന്‍ ഷോയിലെ സെന്റ് ജോണ്‍സ് ആര്.സി. പ്രൈമറി സ്കൂളിലാണ് ധ്വാനം ക്രമീകരിച്ചിരിക്കുന്നത്.
ഡിവൈന്‍ ടി വിയില്‍ വന്ന എബ്രഹാം വെട്ടുവേലിയുടെ ഇംഗ്ലീഷ് പ്രഭാഷണം ചുവടെ…
സഖറിയ പുത്തന്കളംഡെര്ബി: ഡെര്‍ബി ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വരും തലമുറയ്ക്ക് സമുദായ അവബോധം നല്കുവാന് പഠന ക്ലാസ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസിന് നേതൃത്വം നല്‍കുന്നത്.
ക്നാനായ സമുദായ ചരിത്രം, ആചാരങ്ങള്‍, സമുദായത്തിന്റെ സംഭാവനകള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ യുവതലമുറയെ മനസിലാക്കി കൊടുത്ത് സമുദായ സ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനക്ലാസ് ആരംഭിച്ചതെന്ന് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ആകശാല പറഞ്ഞു.
ബാബു ജോസഫ്
ഷെഫീല്‍ഡ്: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സിറില്‍ ജോണ്‍ ഇടമനയോടൊപ്പം നവ സുവിശേഷ വത്കരണരംഗത്ത് അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാന്‍ ശക്തമായ വിടുതല്‍ ശുശ്രൂഷകളില്‍ പ്രകടമായ അടയാളങ്ങളിലൂടെ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന ഫാ.ജൂഡ് പൂവക്കളവും ഒരുമിക്കുന്ന വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ബൈബിള്‍ കണ്വെന്ഷന് മാര്‍ച്ച് 24 മുതല്‍ 26 വരെ വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ റോതര്‍ഹാമില്‍ നടക്കും.
കത്തോലിക്കാ വൈദികവൃത്തിയില്‍ ആസ്സാമിലെ ഷില്ലോംഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാ.പൂവക്കളം സഭാതലത്തില്‍ അറിയപ്പെടുന്ന വിടുതല്‍ ശുശ്രൂഷകന് കൂടിയാണ്. റോതര്‍ഹാം റോമാര്‍ഷ് സെന്റ് ജോസഫ് ദേവാലയത്തില്‍ 24 വെള്ളിയാഴ്ച വൈകിട്ട് 5ന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെയും 25 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും സമാപനദിവസമായ 26 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുമായിരിക്കും നടക്കുക.
ദേവാലയത്തിന്റെ അഡ്രസ്സ് .
ST.JOSEPH CATHOLIC CH-URCH
131 Green Ln, Rawmarsh, Rotherham S62 6JY.
വലിയനോമ്പിലെ വ്രതാനുഷ്ഠാനങ്ങളും മാര്‍ യൗസേപ്പ് പിതാവിന്റെ വണക്കമാസ ആചരണവും ഒരുമിക്കുന്ന മാര്‍ച്ചു മാസത്തില്‍ ഏറെ അനുഗ്രഹീതമായ ആത്മാഭിഷേക ശുശ്രൂഷകളടങ്ങുന്ന ത്രിദിന റോതര്‍ഹാം ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയനേതൃത്വം കൂടിയായ ഫാ.സിറില്‍ ഇടമനയും ഇടവക സമൂഹവും യേശുനാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു .07985 151588
ഫാ. ബിജു കുന്നയ്ക്കാട്ട്
കേരളത്തില്‍ കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നദികളും തോടുകളും വറ്റിവരണ്ടു, ഉറവകള്‍ ഉണങ്ങിത്തുടങ്ങി, ആഴമുള്ള കിണറുകളിലും കുളങ്ങളിലും പോലും നീരുറവകള്‍ കണ്ണടച്ചു തുടങ്ങിയിരിക്കുന്നു. കൊടുംവേനലി൯െറ ചൂട് അധികം നീണ്ടുപോകാതെ നല്ല മഴ പെയ്യണേ എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം ലോകത്തിലെല്ലായിടത്തും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ‘ഭൂമിയുടെ പനി’ എന്ന് സാഹിത്യഭാഷയില്‍ പറയപ്പെടുന്ന ‘ആഗോള താപന’ത്തി൯െറ (Global Warming) പ്രത്യാഘാതങ്ങള്‍ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. അതിശൈത്യമനുഭവപ്പെട്ടിരുന്ന പല രാജ്യങ്ങളിലും മഞ്ഞുവീഴ്ചയില്‍ കാര്യമായ കുറവു വന്നതുമൂലം മഞ്ഞിലും തണുപ്പിലും ചത്തൊടുങ്ങേണ്ട ബാക്ടീരിയകളും വൈറസുകളും നശിക്കാതെ രോഗകാരണമാകുന്നു എന്നു പഠനങ്ങളുണ്ട്. സമീപകാലത്ത് കേരളത്തില്‍ കുറ്റ്യാടിപുഴയില്‍ നിന്നും തെരണ്ടി മത്സ്യത്തെ ചൂണ്ടയിട്ടുപിടിച്ചത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ഉപ്പുവെള്ളത്തില്‍ മാത്രം ജീവിക്കുന്ന ഈ മത്സ്യം കുറ്റ്യാടിയില്‍ എത്തിയെങ്കില്‍ അതിനര്‍ത്ഥം കടല്‍ജലം അവിടെ വരെ എത്തി എന്നു കരുതണം!
കുടിവെള്ളക്ഷാമം ഓരോ വര്‍ഷം ലോകം മുഴുവന്‍ രൂക്ഷമായി വരുമ്പോള്‍, ‘ഇനിയൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമായിരിക്കു’മെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു! ഭൂമിയുടെ ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മനുഷ്യനിലും അവ൯െറ സ്വഭാവങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ചൂടാകുന്നവരുടെയും, സ്നേഹത്തി൯െറയും നന്മയുടെയും നീരുറവകള്‍ വറ്റി വരണ്ടുപോകുന്നവരുടേയും എണ്ണം ഇന്നു കൂടിവരുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയുടെ മുന്നില്‍ രണ്ടുഭാഗം ജലമാണെന്നതുപോലെ മനുഷ്യശരീരത്തിലും 65 ശതമാനത്തോളം ജലമാണെന്ന സാമ്യം, മറ്റു പല സാമ്യങ്ങള്‍ക്കും അടിസ്ഥാന കാരണമാകുന്നുണ്ടോ?
”വെള്ളം വെള്ളം സര്‍വ്വത്ര വെള്ളം, ഇല്ല കുടിക്കാനൊരുതുള്ളി പോലും” (Samuel Taylor Coleridge – ‘The Rime of ancient Mariner’ – 1798) എന്നു പാടിയ കവി നടുക്കടലില്‍ കുടിവെള്ളത്തിനു ബുദ്ധിമുട്ടിയെങ്കില്‍, തിരഞ്ഞെടുപ്പുകാലത്തെ ‘വാഗ്ദാന’ങ്ങളുടെ കടലില്‍ കിടക്കുന്ന കേരളത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഇപ്പോള്‍ നെട്ടോട്ടമോടുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 34% മഴ കുറഞ്ഞതും മൃഗങ്ങള്‍ കുടിവെള്ളം തേടി കാടിറങ്ങുന്നതും മനുഷ്യനെ ആക്രമിക്കുന്നതുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഈ അടിയന്തര പ്രശ്നത്തിന് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് ‘കൃത്രിമമായി മഴ’ പെയ്യിച്ച് പരിഹാരം കാണുന്നതിനെക്കുറിച്ചാണ്. ”ക്ലൗഡ് സീഡിംഗ്” എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമായി മഴ പെയ്യിക്കുന്നു. സാധാരണയായി സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയവ മേഘങ്ങളുടെ മുകളില്‍ വിതറിയാണ് കൃത്രിമ മഴയ്ക്കുള്ള സാഹചര്യമൊരുക്കുന്നത്. ഈ പരീക്ഷണം ഒരു താല്‍ക്കാലിക ആശ്വാസമാവുമെന്നു കരുതാം!
ആത്മീയതയിലും ദൈവവിചാരത്തിലും വരണ്ടുപോയ മനസുകളില്‍ ദൈവാനുഭവത്തി൯െറയും ആത്മീയ വിചാരങ്ങളുടെയും പുതിയ ഉറവകള്‍ സമ്മാനിക്കുന്ന, ‘പുണ്യം പൂക്കുന്ന’ നോമ്പുകാലത്തി൯െറ രണ്ടാം ആഴ്ചയിലാണ് നാമിപ്പോള്‍. നോമ്പുകാലത്തി൯െറ പ്രത്യേക തപഃക്രിയകളിലൂടെ പാപത്തി൯െറ കാര്‍ മേഘങ്ങളുടെ മുകളില്‍ പ്രാര്‍ത്ഥനയുടെയും ത്യാഗപ്രവര്‍ത്തനങ്ങളുടെയും രാസത്വരകങ്ങള്‍ വിതറി അനുപാതത്തി൯െറ ഒരു കണ്ണീര് മഴ പെയ്യിക്കാന്‍ ഈ നോമ്പുകാലം നമ്മെ ഒരുക്കുന്നു.
കൃത്രിമ മഴ പെയ്യിച്ച് പരിഹാരം കാണുന്നതിനൊപ്പം മറ്റു രണ്ടു പ്രധാന കാര്യങ്ങള്‍ കൂടി മറക്കരുതാത്തതുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയെ ഓര്‍മ്മിപ്പിച്ചു: സംസ്ഥാനത്തെ മുഴുവന്‍ കുളങ്ങളും കിണറുകളും സംരക്ഷിക്കണം, അതുപോലെ നാശത്തി൯െറ പാതയിലുള്ള ജലസ്രോതസ്സുകളെ വീണ്ടെടുക്കണം. നോമ്പുകാലം കൃത്രിമ മഴ പോലെ ഒരു പ്രത്യേക അവസരത്തില്‍ മാത്രമുള്ളതാണെങ്കില്‍ കുടുംബപ്രാര്‍ത്ഥനകളും വ്യക്തിപരമായ പ്രാര്‍ത്ഥനകളും, എപ്പോഴും ജനങ്ങള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത് വെള്ളത്തി൯െറ സാന്നിധ്യം നല്‍കിയിരുന്ന കുളങ്ങള്‍ക്കും കിണറുകള്‍ക്കും സമാനമാണ്. ‘ദൈവിക വരങ്ങളുടെ നീര്‍ച്ചാലുകള്‍’ എന്നറിയപ്പെടുന്ന കൂദാശകള്‍ (പ്രത്യേകിച്ച് വി. കുര്‍ബാന, കുമ്പസാരം) ജലസ്രോതസുകള്‍ക്ക് തുല്യമാണ്. ഇവ വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ നോമ്പുകാലത്തി൯െറ കൃത്രിമമഴയുടെ കുളിരും നനവും പൊയ്ക്കഴിയുമ്പോള്‍ വീണ്ടും ആത്മീയ വരള്‍ച്ചയും ദൈവദാഹവും അനുഭവപ്പെടും.
അനുദിനമുള്ള നമ്മുടെ കുടുംബപ്രാര്ത്ഥനയും വ്യക്തിപരമായ പ്രാര്‍ത്ഥനയും ഒരിക്കലും കൈവെടിയരുതാത്തതാണ്. ‘ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒന്നിച്ചുനില്‍ക്കും’ എന്ന ചൊല്ലിന് പ്രസക്തിയേറെയാണ്. കുടുംബങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനയുടെയും ദൈവനാമത്തി൯െറയും സാന്നിധ്യം അകലുമ്പോള്‍ മുതല്‍ തിന്മ പല രീതിയില്‍ കുടുംബാംഗങ്ങളെ പരീക്ഷിച്ചു തുടങ്ങുന്നു. പ്രാര്‍ത്ഥനകള്‍ ഉയരേണ്ട സന്ധ്യകള്‍ ടെലിവിഷന്‍ കാഴ്ചകളിലും മദ്യലഹരിയിലും ആഘോഷങ്ങളിലും മാത്രമായി ഒതുങ്ങുമ്പോള്‍ അത് തകര്‍ച്ചയുടെ നാന്ദിയാകുന്നു. തിരക്കുപിടിച്ച ജീവിതമെന്ന ഒഴികഴിവു പറയാമെങ്കിലും, മനസുണ്ടെങ്കില്‍ ഒരു ദിവസത്തിലെ ഏതെങ്കിലും സമയത്ത് ഒന്നിച്ചിരുന്നോ ഒറ്റയ്ക്കിരുന്നോ പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്താവുന്നതാണ്.
‘സായാഹ്നമായപ്പോള്‍ ഈശോ ശിഷ്യരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം” (മര്‍ക്കോസ് 4: 35). ഓരോ വൈകുന്നേരങ്ങളിലും പ്രാര്‍ത്ഥനയാകുന്ന മറുകരയിലേക്ക് ഈശോ നമ്മെ ക്ഷണിക്കുന്നുണ്ട്. തുടര്‍ന്ന് വിവരിക്കപ്പെടുന്നത് ഈശോ കടലിനെ ശാന്തമാക്കുന്ന സംഭവമാണ്. നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ നടുക്കടലില്‍പ്പെട്ടുഴലുമ്പോള്‍ ഈ കുടുംബപ്രാര്ത്ഥനയില് കണ്ടെത്തുന്ന, കൂടെയുള്ള ഈശോയാണ് സഹായത്തിനെത്തുന്നത്. പ്രാര്‍ത്ഥിക്കാതെ കടന്നുപോകുന്ന ദിനങ്ങള്‍ നമുക്കുണ്ടാകാതിരിക്കട്ടെ.
വി. കുര്‍ബാനയിലൂടെയും മറ്റു കൂദാശാ സ്വീകരണങ്ങളിലൂടെയും ദൈവകൃപയുടെ സ്രോതസുകളെ നാം വീണ്ടെടുക്കേണ്ടതുണ്ട്. വി. കുര്‍ബാനയില്‍ വചനത്തിലൂടെയും ശരീരരക്തങ്ങളിലൂടെയും ലഭിക്കുന്ന ആത്മീയ ഭക്ഷണം സ്വീകരിക്കാത്തതാണ് പലരുടെയും ഹൃദയത്തില്‍ സ്നേഹത്തി൯െറയും നന്മയുടെയും ഉറവകള്‍ വറ്റി വരളുന്നതിനു കാരണം. “സൂര്യനുദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വി. കുര്‍ബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയില്‍ പോലും ഓര്‍ക്കാന്‍ എനിക്ക് കഴിയില്ല” എന്ന് വി. പാദ്രോ പിയോയും “മരണശേഷം ആത്മാവി൯െറ ആശ്വാസത്തിനുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുന്നതിനേക്കാള്‍ നേട്ടകരമാണ് ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് വി. കുര്‍ബാന അര്‍പ്പിക്കുന്നത്” എന്ന് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയും പറയുന്നു.
നോമ്പുകാലത്തി൯െറ പ്രത്യേക തപശ്ചര്യകളിലൂടെ കടന്നുപോകുമ്പോഴും ആത്മീയതയുടെ പരമ്പരാഗത സ്രോതസുകളായ വി. കുദാശകളുടെയും കുടുംബപ്രാര്‍ത്ഥനയുടെയും നന്മകളെ മറക്കാതിരിക്കാം. തപസ്സുകാലത്തി൯െറ അനുഗ്രഹം നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീർത്തനം -37
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്‍: ലണ്ടന്‍ ബോറോ ഓഫ് ന്യുഹാമിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന് ക്ഷേത്രത്തില്‍ വെച്ച് നാളെ (മാര്‍ച്ച് 11 ശനിയാഴ്ച) ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരം ആഘോഷിക്കും. ലണ്ടനില്‍ നടത്തപ്പെടുന്ന പത്താമത് പൊങ്കാല ആഘോഷമാണ് നാളെ നടക്കുക. ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും പ്രമുഖ പ്രവാസി സാഹിത്യകാരിയും ആയ ഡോ. ഓമന ഗംഗാധരനാണ് കഴിഞ്ഞ പത്തു വര്‍ഷമായി ആഘോഷത്തിന് നേതൃത്വം നല്കിപ്പോരുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) എന്ന വനിതാ മുന്നേറ്റം ആഘോഷത്തിന് ആതിഥേയത്വം വഹിക്കും.
‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2017 ല്‍ യു കെ യുടെ നാനാ ഭാഗത്തു നിന്നുമായി ആയിരത്തിലധികം കണ്ണകി ദേവീ ഭക്തര്‍ പൊങ്കാലയിടുവാന്‍ ഒത്തു കൂടും എന്നാണ് ‘ബോണ്‍’ പ്രതീക്ഷിക്കുന്നത്.
ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒമ്പതാം ദിവസമായ പൂരം നക്ഷത്ര നാളിലാണ് പൊങ്കാല പതിവായി ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന് ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പിക്കുന്നതും. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്. വിശിഷ്ഠരായ ചില മഹദ്വ്യക്തികള് ചടങ്ങുകളില്‍ പങ്കുചേരുന്നുണ്ട്.
ലണ്ടനിലെ പത്താമത് പൊങ്കാല ആഘോഷം പ്രമുഖ മലയാള ടിവി ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും. കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായും പൊങ്കലായിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഡോ. ഓമന അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07766822360
11 March 2017 Saturday from 9:00am.
Sri Murugan Temple,78 – 90 Church Road,Manor Park, East Ham,London E12 6AF
അപ്പച്ചന് കണ്ണഞ്ചിറ
ബെഡ്ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബെഡ്ഫോര്‍ഡില്‍ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷിക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. ‘കിഡ്സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യുകെ ടീം കുട്ടികള്‍ക്കായി ധ്യാന ശുശ്രുഷകള്‍ തദവസരത്തില്‍ ഒരുക്കുന്നതാണ്. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്.
ദിവ്യനാഥന്റെ രക്ഷാകര പീഡാനുഭവ തീര്‍ത്ഥ യാത്രയില്‍ പങ്കാളികളായി, വിശുദ്ധ വാരത്തിലേക്ക് ആത്മീയമായും മാനസികമായും ഒരുങ്ങി, രക്ഷകന്റെ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങളാല്‍ നിറയുവാനും സെബാസ്റ്റ്യന്‍ അച്ചന് നയിക്കുന്ന ആത്മീയ നവീകരണ ധ്യാനത്തിലേക്ക് ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.സാജു മുല്ലശ്ശേരിയില് ഏവരേയും സസ്നേഹം ക്ഷണിക്കുന്നു.
ബെഡ്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനം ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ 10 :00 മുതല്‍ വൈകുന്നേരം 05:00 മണി വരെയും , ഞായറാഴ്ച ഉച്ചക്ക് 12:00 മുതല്‍ വൈകുന്നേരം 06:00 മണി വരെയും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
രാജു ഒഴുകയില്‍:07737250611,ജോമോന് ജോസഫ്:07735493561
മഞ്ജു മാത്യു: 07859020742
Our Lady Of Catholic Church, Kempston, MK42 8QB
സന്ദര്‍ലാന്‍ഡ്: ഹെക്സാം ആന്‍ഡ് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ രൂപതയിലെ മൂന്ന് മാസ്സ് സെന്ററുകളില്‍ നിന്നുള്ള മാതാധ്യാപകര്‍ക്കു വേണ്ടിയുള്ള ഏക ദിന സെമിനാര്‍ മാര്‍ച്ച് 11 ശനിയാഴ്ച സന്ദര് ലാന്‍ഡ് സെ. ജോസഫ്സ് ചര്‍ച് പാരിഷ് ഹാളില്‍ വെച്ച് മിഡില്‍സ്ബെറോ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍ നേതൃത്വം നല്കുന്നു. രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ക്ലാസ്സുകള്‍ വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. ആധുനിക കാലത്തിനനുസരിച്ചുള്ള മതാദ്ധ്യാപനത്തിന്റെ അനന്ത സാധ്യതകളെ കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസ്സരം ഒരുക്കുന്ന ഈ സെമിനാറിലേക്ക് രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
സെമിനാര്‍ വേദി : സെ. ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് : SR4 6HP
എടത്വ: സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ അങ്കണത്തില്‍ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി. 24 മഹായിടവകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആംഗ്ലിക്കന്‍ സഭാ ആഗോള പ്രിമേറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേര്‍ന്ന പ്രൗഢഗംഭീരമായ ഊഷ്മള പൗര സ്വീകരണം നല്കി.
മാത്യ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ മൈതാനത്ത് 3 മണിക്ക് എത്തിയപ്പോള്‍ ബിഷപ്പിന്റെ പ്രായം കണക്കാക്കി 64 മുത്തുക്കുടകള്‍ ഏന്തി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ബിഷപ്പിനെ സ്കൂള്‍ കവാടത്തില്‍ എരിരേറ്റു. അലോഷ്യസ് കുടുംബത്തിന്റെ അഭിമാനമായ ബിഷപ്പ് തോമസ് കെ. ഉമ്മനെ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ മണകുന്നേല്‍ ഹാരമണിയിച്ച് സ്വീകരിച്ചു. എടത്വാ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ടെസ്സി ജോസ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതാ കോര്‍പറേറ്റീവ് മാനേജ്മെന്റ് ഓഫ് സ്കൂള്‍സ് സെന്‍ട്രല്‍ പി.ടി.എ വൈസ് പ്രസിഡന്റും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ ഡോ.ജോണ്സണ് വാലയില്‍ ഇടിക്കുള അദ്യക്ഷത വഹിച്ചു. സ്കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യം പ്രധാന അധ്യാപകന് ബേബി ജോസഫ് എന്നിവര്‍ സമ്മാനിച്ചു.
തുടര്‍ന്ന് വിവിധ സഭകളും മാതൃ ഇടവക അംഗങ്ങളും ,എടത്വാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സാമുദായിക- സാംസ്കാരിക – രാഷ്ട്രീയ- സന്നദ്ധ സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് അംഗങ്ങളും മാത്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃ സമിതികളും എടത്വായിലെ മോട്ടോര്‍ വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ എടത്വാ ജംഗ്ഷനിലേക്ക് ആനയിച്ചു.
തുടര്‍ന്ന അലങ്കരിച്ച തുറന്ന വാഹനത്തില്‍ ബിഷപ്പിനെ മാതൃഇടവകയിലെയും ഉപസഭകളിലെയും വിശ്വാസികളും ആദ്യാക്ഷരം കുറിച്ച കുന്തിരിക്കല്‍ സി.എം.എസ് സ്കൂളിലെ വിദ്യാര്‍ത്ഥി സമൂഹവും ജന്മനാടും ചേര്‍ന്ന് കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. ട്രസ്റ്റി വര്‍ക്കി ഇട്ടിയവിര ഹാരാര്‍പ്പണം നടത്തി. റോഡിന്റെ ഇരുവശത്തായി നിന്നിരുന്ന നൂറ് കണക്കിന് നാട്ടുകാരെ കൈ വീശി അഭിവാദ്യം ചെയ്തപ്പോള്‍ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ സതീര്‍ത്ഥ്യരോട് തോളില്‍ തട്ടി കുശലം ചോദിക്കാനും മറന്നില്ല.
അതിന് ശേഷം നടന്ന അനുമോദന യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപോലീത്ത അദ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ ബിഷപ്പ് തോമസ് ഏബ്രഹാം, എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ മണകുന്നേല്‍, ആനപ്രമ്പാല്‍ മര്‍ത്തോമ പള്ളി വികാരി റവ. കെ.ഇ. ഗീവര്‍ഗ്ഗീസ്, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കുട്ടനാട് ശാഖാ പ്രസിഡന്റ് റവ. വി.ജെ. ഉമ്മന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, വൈസ് പ്രസിഡന്റ് രമണി എസ് ഭാനു, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂപ് പുഷ്പാകരന്‍, തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുണ്‍, എടത്വാ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ്, ഡേവിഡ് ജോണ്‍, പി.ഐ ചാണ്ടി പൂവക്കാട്ട് ,ബേബി കുര്യന് ആറ്റുമാലില്‍, എന്നിവരെ കൂടാതെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മോഡറേറ്റര്‍ മോസ്റ്റ് റവ.തോമസ് കെ.ഉമ്മനും ഡോ.സൂസന് തോമസും മറുപടി പ്രസംഗം നടത്തി.
കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ പള്ളി വികാരി റവ.ജോണ്‍ ഐസക്ക് സ്വാഗതവും ട്രസ്റ്റി വര്‍ഗ്ഗീസ് ഉമ്മന്‍ കൃതജ്ഞതയും അറിയിച്ചു. ഇടവകയുടെ ഉപഹാരം സെക്രട്ടറി ലിസി വര്‍ഗ്ഗീസ്സും സി.എം. എസ് സ്കൂളിന്റെ ഉപഹാരം ഹെഡ്മാസ്റ്റര് ജോണ്‍ വര്‍ഗ്ഗീസും സമ്മാനിച്ചു.
സ്വീകരണ വേദിയില്‍ ബൊക്കകളും മാലകളും പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും ഒഴിവാക്കി പകരം സി.എസ്.ഐ മിഷന് ഫീല്‍ഡുകളില്‍ ഉപയോഗിക്കത്തക്ക നിലയില്‍ ഉളള ഷാളുകള്‍, മുണ്ടുകള്‍, തോര്‍ത്തുകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ചതിനും ചിട്ടയായ നിലയില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ച സംഘാടക സമിതിയോടും വികാര ഭരിതനായി സഭയുടെ പരമാധ്യക്ഷ്യന് നന്ദി പറയുമ്പോള്‍ പുറത്ത് അനുഗ്രഹമാരി പോലെ വേനല്‍മഴ തകര്‍ത്തു പെയ്യുകയായിരുന്നു.