Spiritual

സഖറിയ പുത്തന്‍കളം

കുടിയേറ്റ കുലപതിമാരായ ക്‌നാനായക്കാരുടെ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂലൈ 8 ന് ചെല്‍ട്ടന്‍ഹാം ജോക്കി ക്ലബ്ബില്‍ ആണ് കണ്‍വെന്‍ഷന്‍. ഇന്നലെ മുതല്‍ ക്‌നാനായ വികാര ആവേശം തുടിക്കുന്ന സ്വാഗത ഗാന നൃത്ത പരിശീലനം കലാഭവന്‍ നൈസിന്റെ നേതുത്വത്തില്‍ ആരംഭിച്ചു. 20 യൂണിറ്റിലെ 100ലധികം യുവതി യുവാക്കള്‍ അണിനിരക്കുന്ന സ്വാഗത ഗാന നൃത്തം പുത്തന്‍ മാനം നല്‍കും.

‘തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി” എന്ന പേരില്‍ 100ലധികം ആളുകള്‍ അവതരിപ്പിക്കുന്ന നടന സര്‍ഗ്ഗം 2017 എന്ന മാര്‍ഗംകളി ക്നാനായക്കാര്‍ക്ക് വിസ്മയമാകും. യുകെകെസിഎയുടെ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നടന സര്‍ഗ്ഗം പ്രവാസി മലയാളികളുടെയിടയിലും ഒരു ചരിത്ര സംഭവമാകും. മാര്‍ഗ്ഗംകളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ കലാനൃത്തങ്ങള്‍ 100ലധികം വരുന്ന ക്നാനായ സമുദായംഗങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ യുകെകെസിഎ കണ്‍വന്‍ഷന് തിളക്കമേറും. കണ്‍വന്‍ഷന്‍ കലാ സന്ധ്യയില്‍ ഇത്തവണ അതിഗംഭീരവും നയനാനന്ദകരവും കാതുകള്‍ക്ക് ഇമ്പമാര്‍ന്ന കലാവിരുന്നുമാണ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.

വാശിയേറിയ റാലി മത്സരത്തിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് യൂണിറ്റുകള്‍. യുകെകെസിഎയുടെ അന്‍പത് യൂണിറ്റുകള്‍ ‘സഭാ സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി ക്നാനായ ജനത’ എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി മൈതാനത്ത് അണിനിരക്കും. ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി ഫോട്ടോകളും, വിവിധ ദൃശ്യരൂപങ്ങളും അണിചേര്‍ന്നുള്ള പ്രൗഢഗംഭീരമായ റാലി യുകെ ക്നാനായ സമൂഹത്തിന്റെ ശക്തി പ്രകടനമാകുമെന്ന് തീര്‍ച്ചയാണ്. വിവിധ കാറ്റഗറിയിലായി നടത്തപ്പെടുന്ന റാലി മത്സരം ഇത്തവണ ഏറെ വാശിയേറിയതും കടുപ്പമുള്ളതുമാകും. മൂന്നു കാറ്റഗറിയായിട്ടാണ് റാലി മത്സരം നടക്കുക.

സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി നവനാള്‍ മാത്രം. ലോകമെങ്ങുമുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന കണ്‍വെന്‍ഷന്‍ ഏറ്റവും രാജകീയവും പ്രൗഢഗംഭീരവുമായ വേദിയിലാണ് ഇത്തവണ നടത്തപ്പെടുന്നത്. കണ്‍വെന്‍ഷന്‍ ദിനം അടുക്കുന്തോറും യൂണിറ്റുകളില്‍ ആവേശം അലയടിക്കുകയാണ്. മിക്ക യൂണിറ്റുകളില്‍ നിന്നും കോച്ചുകളിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് എത്തുന്നത്.

വികാരാവേശം അലയടിക്കുന്ന കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വാഗത നൃത്തപരിശീലനം ഇന്ന് മുതല്‍ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ആരംഭിക്കും. 100ലധികം യുവതി യുവാക്കള്‍ അണിനിരക്കുന്ന സ്വാഗതഗാന നൃത്തം ഇത്തവണ അതിഗംഭീരമായിരിക്കും.

വിവിധ യൂണിറ്റുകളുടെ മാസ്മരിക പ്രകടനം കാഴ്ചവെയ്ക്കുന്ന കലാപരിപാടികളും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഭക്തിസാന്ദ്രമാര്‍ന്ന പൊന്തിഫിക്കല്‍ ദിവ്യബലിയും കണ്‍വെന്‍ഷനെ കൂടുതല്‍ മനോഹരമാക്കും.

പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹു. ജോര്‍ജ്ജ് പനയ്ക്കലച്ചനും, ജോസഫ് ഏടാട്ട് അച്ചനും നയിക്കുന്ന (താമസിച്ചുള്ള) കുടുംബ നവീകരണ ധ്യാനം മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8.00ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.00ന് സമാപിക്കുന്നു. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരമങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Retreat Centre, St.Augustines Abbey, St. Augustines Road, Ramsgate, Kent – CT 11 9 PA

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക.

Fr. Joseph Edattu VC, Phone. 07548303824, 01843586904, 0786047817

ചെല്‍ട്ടണ്‍ഹാം: രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍. വളരെ മിതമായ നിരക്കില്‍ നിരവധിയായ ഭക്ഷണങ്ങളാണ് ഷെഫ് വിജയ് ഒരുക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഒന്‍പത് വരെ ഷെഫ് വിജയുടെ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ലഭ്യമാണ്. ഒരു പൗണ്ട് മുതല്‍ നാല് പൗണ്ട് വിലയുള്ള ഭക്ഷണങ്ങളാണ് ഷെഫ് വിജയ് കണ്‍വെന്‍ഷന് എത്തുന്നവര്‍ക്കായി ലഭ്യമാക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഷെഫ് വിജയ് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ഭക്ഷണ സ്റ്റാളുമായി വരുന്നത്. ഷെഫ് വിജയുടെ സ്റ്റാളിനൊപ്പം ജോക്കി ക്ലബ്ബുകാരുടെ ഇംഗ്ലീഷ് ഭക്ഷണ സ്റ്റാളും പ്രവര്‍ത്തിക്കും.

സ്വാഗതഗാന നൃത്ത പരിശീലനം നാളെ വൈകുന്നേരം മുതല്‍ യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്ത് ആരംഭിക്കും. ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ എത്രയും പെട്ടെന്ന് ടിക്കററുകള്‍ ലഭ്യമാക്കുവാന്‍ ട്രഷറര്‍ ബാബു തോട്ടവുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികളുടെ ഓഡിയോ ട്രാക്ക് നല്‍കാത്ത യൂണിറ്റുകള്‍ എത്രയും വേഗം നല്‍കേണ്ടതാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.

മാര്‍തോമാ ക്രിസ്ത്യാനികളുടെ വിശ്വാസ പിതാവായ മാര്‍ തോമാശ്ലീഹയുടെയും സീറോ മലബാര്‍ സഭയിലെ ആദ്യ വിശുദ്ധപുഷ്പം വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി ജൂലൈ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ ഡെര്‍ബി സെന്റ് ജോസഫ്സ് കാത്തലിക് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. ജോണ്‍ ട്രെന്‍ചാര്‍ഡ് പതാക ഉയര്‍ത്തുന്നതോടു കൂടി തിരുനാളിന് ഔദ്യോഗിക തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന പ്രസുദേന്തി വാഴ്ചയ്ക്കും നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ. ഫാ. ടോം പാട്ടശ്ശേരില്‍ അര്‍പ്പിക്കും. അറിയപ്പെടുന്ന വചന പ്രഘോഷകനായ റവ. ഫാ. റ്റോമി എടാട്ട് വചന സന്ദേശം നല്‍കും.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വൈകുന്നേരം 4.30-ഓടുകൂടി തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ സമാപനത്തില്‍ വിശുദ്ധരോടുള്ള ബഹുമാനാര്‍ത്ഥം ലദീഞ്ഞു പ്രാര്‍ത്ഥന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് ആസ്വാദകര്‍ക്ക് കാഴ്ചയ്ക്ക് പുതിയ വിരുന്നേകി ‘ബര്‍ട്ടണ്‍ ബോയ്സ് ‘ അവതരിപ്പിക്കുന്ന ചെണ്ടമേളം അരങ്ങേറും. തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഡെര്‍ബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ഇടവകകളില്‍ നിന്നും വന്നെത്തുന്ന ‘ഡെര്‍ബി തിരുനാള്‍’ ഈസ്റ്റ് മിഡ്ലാന്‍സിലെ പ്രധാന വിശ്വാസ കൂട്ടായ്മകളിലൊന്നാണ്. ചാപ്ലയിന്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ടിന്റെയും മിക്കലോവര്‍ വാര്‍ഡിന്റെയും കമ്മറ്റിയംഗങ്ങളുടെയും വാര്‍ഡ് ലീഡേഴ്സിന്റെയും നേതൃത്വത്തില്‍ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ബാബു ജോസഫ് അറിയിച്ചു. തിരുനാളില്‍ സംബന്ധിക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി സമൃദ്ധമായ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. തിരുനാള്‍ നടക്കുന്ന സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ അഡ്രസ്സ് – Burton Road, Derby, DEII TQ

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: യുകെയില്‍ താമസിക്കുന്ന ക്രൈസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളിപ്പെരുന്നാള്‍. നാട്ടിലെ പള്ളിപ്പെരുന്നാളുകളെ ഒരു പടി കടത്തിവെട്ടി വര്ഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റര്‍ തിരുന്നാള്‍ യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന ഖ്യാതിയും ഇതിനോടകം നേടിക്കഴിഞ്ഞു. ഓരോ വര്‍ഷങ്ങള്‍ പിന്നിടുംതോറും മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിട്ടാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

ഇക്കുറി തിരുന്നാള്‍ കുര്‍ബാനയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകുമ്പോള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് ഫോറം സെന്ററില്‍ നടക്കുന്ന ഗാന സന്ധ്യക്ക് നേതൃത്വം നല്‍കുവാന്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ മാഞ്ചസ്റ്ററില്‍ എത്തിക്കഴിഞ്ഞു. ഇന്നലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വേണുഗോപാലിനെ ഇടവക വികാരി റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി, തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍, ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ അലക്‌സ് വര്‍ഗീസ്, സണ്ണി ആന്റണി, സജിത്ത് തോമസ്, ജിന്‍സ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ന് നടക്കുന്ന പ്രത്യക പ്രാക്ടീസ് സെഷനെത്തുടര്‍ന്ന് നാളെ മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ ആണ് വേണുഗോപാലും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ.വാണിയും ചേര്‍ന്ന് നയിക്കുന്ന ഗാനമേള നടക്കുക.

മാഞ്ചസ്റ്ററിലെ ഭവനങ്ങള്‍ എല്ലാം അതിഥികളാല്‍ നിറഞ്ഞു കഴിഞ്ഞു. രോഗ ദുരിതങ്ങളില്‍ നിന്ന് മോചനം തേടിയും, നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച് വിശുദ്ധരുടെ മാധ്യസ്ഥം തേടുന്നതിനും ആയിരങ്ങള്‍ നാളെ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ കര്‍മ്മങ്ങളും പ്രദക്ഷിണവുമെല്ലാം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വാകും.

നാളെ രാവിലെ 10 ന് ആദ്യ പ്രദക്ഷിണത്തിന് തുടക്കമാകും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും, വൈദികരെയും, തിരുന്നാള്‍ പ്രസുദേന്തിമാരും, മാതൃവേദി പ്രവര്‍ത്തകരും ചേര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമാവുക. നൂറുകണക്കിന് പതാകകളും പൊന്നിന്‍ കുരിശുകളും വെള്ളിക്കുരിശുകളും മുത്തുക്കുടകളുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ മേളപ്പെരുക്കം തീര്‍ത്ത് മാഞ്ചസ്റ്റര്‍ മേളവും സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡും അണിനിരക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളും വാഹിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായി നീങ്ങുന്ന പ്രദക്ഷിണം ഡങ്കരി റോഡ് വഴി പോയി പോര്‍ട്ട് വേയിലൂടെ നീങ്ങി തിരികെ പള്ളിയില്‍ പ്രവേശിക്കും. സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികളും,യുവജന സംഘടനകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കും.

തുടര്‍ന്ന് വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. കഴുന്ന് നേര്‍ച്ച എടുക്കുന്നതിനും അടിമവെക്കുന്നതിനും ആയി പ്രത്യേക കൗണ്ടര്‍ പള്ളിയില്‍ പ്രവര്‍ത്തിക്കും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേത്തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു..

തിരുന്നാളിന്എത്തുന്നവര്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം

നാളെ മാഞ്ചസ്റ്ററില്‍ എത്തുന്നവര്‍ പള്ളിയുടെ തൊട്ടടുത്തുള്ള കോര്‍ണീഷ് മാന്‍ പബ്ബിന്റെ കാര്‍പാര്‍ക്കില്‍ വേണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍. ഇവിടെ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പള്ളിയുടെ മുന്‍വശങ്ങളിലും പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

പബ്ബിന്റെ വിലാസം
Cornishman
Cornishway, Manchester
Wythenshawe
M22 0JX

ഈ കാര്‍പാര്‍ക്ക് നിറഞ്ഞാല്‍ പള്ളിയുടെ സമീപമുള്ള പോക്കറ്റ് റോഡുകളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ വോളണ്ടിയേസിന്റെ നിര്‍ദ്ദേശാനുസരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

പള്ളിയുടെ വിലാസം

St.Antonys Church
Dunkery Rd,
Wythenshawe,
Manchester
M22 0WR

വേണുഗോപാല്‍ നയിക്കുന്ന ഗാനമേള എപ്പോള്‍ തുടങ്ങും, ആര്‍ക്കൊക്കെ പ്രവേശിക്കാം, വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം

പള്ളിയിലെ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിനെ തുടര്‍ന്ന് കൃത്യം 3 മണിക്ക് ഫോറം സെന്ററിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷം ആവും ഫോറത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. പാസ്സുകളുമായി എത്തുന്നവര്‍ക്ക് മാത്രം ആയിരിക്കും പ്രവേശനം. കൃത്യം 3.30 ന് ഗാനമേളക്ക് തുടക്കമാവും.വാഹനങ്ങളില്‍ എത്തുന്നവര്‍ ഫോറം സെന്ററിന്റെ കാര്‍പാര്‍ക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

പരിപാടി നടക്കുന്ന ഫോറം സെന്ററിന്റെ വിലാസം

Wythenshawe Forum Centre
Simonsway, Wythenshawe, Manchester
M22 5RX

നാടന്‍ വിഭവങ്ങളുമായി കലവറ കേറ്ററിംഗ് ഒരുക്കുന്ന തട്ടുകട ഫോറം സെന്ററില്‍.

നാവില്‍ കൊതിയൂറും നാടന്‍ വിഭവങ്ങളുമായി സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ് ഒരുക്കുന്ന തട്ടുകട ഫോറം സെന്ററില്‍ പ്രവര്‍ത്തിക്കും. പരിപ്പുവടയും പഴം പൊരിയും തുടങ്ങി ചിക്കന്‍ ബിരിയാണിയും കപ്പ ബിരിയാണിയും ചുക്ക് കാപ്പിയും വരെ ഫോറം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലൂടെ ചൂടോടെ അപ്പപ്പോള്‍ ലഭ്യമാവും.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കമായി. ഭാരവാഹികള്‍ക്കും വോളണ്ടിയേഴ്സിനും പ്രാര്‍ത്ഥനാരൂപിയില്‍ നിറയുന്നതിനും വിശ്വാസ ബോധ്യങ്ങളില്‍ ആഴപ്പെടുന്നതിനുമായി രൂപതയിലെ എട്ട് റീജിയണുകളിലായി ദൈവവചന പഠന ഒരുക്ക സെമിനാറുകള്‍ സംഘടിപ്പിച്ചിരിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ജൂലൈ 5 മുതല്‍ 26 വരെയുള്ള തീയതികളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി, പങ്കെടുക്കാന്‍ വരുന്നവരുടെ സൗകര്യം പരിഗണിച്ച് വൈകിട്ട് 5.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് ക്രമീകരിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, കവന്‍ട്രി, പ്രസ്റ്റണ്‍, സൗത്താംപ്റ്റണ്‍, ലണ്ടന്‍, ബ്രിസ്റ്റോള്‍- കാര്‍ഡിഫ്, ഗ്ലാസ്ഗോ എന്നീ എട്ട് റീജിയണുകളിലെ കണ്‍വെന്‍ഷനുകള്‍ നയിക്കുന്നത് അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ റവ. ഫാ. അരുണ്‍ കലമറ്റമാണ്. ഭാരവാഹികളെയും വോളണ്ടിയേഴ്സിനെയും കൂടാതെ എല്ലാ റീജിയണുകളില്‍ നിന്നും താല്‍പര്യമുള്ള എല്ലാവര്‍ക്കും ഈ ദൈവശാസ്ത്ര പഠനക്ലാസില്‍ പങ്കെടുക്കാവുന്നതാണെന്നും മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചിട്ടുണ്ട്. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് മുന്നോടിയായി സംഘടിപ്പിച്ച ഒരുക്കധ്യാനം വിശ്വാസികള്‍ക്ക് ഏറെ ഗുണം ചെയ്തു എന്നു കണ്ടതിനാലാണ്, വിശ്വാസികള്‍ക്ക് വിശ്വാസബോധ്യങ്ങളില്‍ ആഴപ്പെടുന്നതിനായി ദൈവശാസ്ത്രമേഖലയില്‍ റോമില്‍ സ്തുത്യര്‍ഹസേവനം അനുഷ്ഠിക്കുന്ന റവ. ഫാ. അരുണ്‍ കലമറ്റത്തിന്റെ നേതൃത്വത്തില്‍ തുടര്‍പഠന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം ഓരോ റീജിയണിലെയും ബഹു. വൈദികരും ഈ ദിവസങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദൈവവചന പഠനത്തില്‍ ആഴപ്പെടാന്‍ താല്‍പര്യമുള്ള എല്ലാവരെയും ഈ ദിവസങ്ങളിലേയ്ക്ക് ഏറെ സ്നേഹത്തോടെ, യേശുനാമത്തില്‍ ക്ഷണിക്കുന്നു. പരിപാടിയുടെ സ്ഥല-സമയ ക്രമീകരണങ്ങളടങ്ങിയ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

എഡിന്‍ബറോ: കഴിഞ്ഞ ദിവസം സ്‌കോട്ലന്റിലെ എഡിന്‍ബറോയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റവ. ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയ്ക്ക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടന്നു. സ്‌കോട്‌ലന്റിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രതിനിധീകരിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ 6 വൈദികരും നൂറുകണക്കിന് വിശ്വാസികളും തങ്ങളുടെ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനു വേണ്ടി വേദന നിറഞ്ഞ ഹൃദയവുമായി പ്രാര്‍ത്ഥിക്കാനെത്തി. വി. കുര്‍ബാനയുടെ സമാപനത്തില്‍ അച്ചനുവേണ്ടി ഒപ്പീസു പ്രാര്‍ത്ഥനയും നടന്നു.

എപ്പോഴും സന്തോഷവാനായിരുന്ന വൈദികനായിരുന്നു മാര്‍ട്ടിനച്ചനെന്ന് അനുസ്മരണ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ആഴമായ വിശ്വാസമുള്ളവര്‍ക്കേ സന്തോഷത്തോടെയിരിക്കാന്‍ പറ്റൂ എന്നും ഈ സന്തോഷം നിറഞ്ഞ വിശ്വാസമാണ് സ്തുത്യര്‍ഹമായ സേവനം സമൂഹത്തില്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുമുമ്പ് സ്‌കോട്ലന്റില്‍ വന്ന രണ്ട് അവസരങ്ങളിലും മാര്‍ട്ടിനച്ചനെ കണ്ടിരുന്നെന്നും അച്ചന്റെ ആകസ്മിക വേര്‍പാടിന്റെ വാര്‍ത്ത കേട്ട പലരും തന്നെ ഫോണില്‍ വിളിച്ച് അച്ചനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഇന്നലെ വൈകിട്ട് 5.30നാണ് എഡിന്‍ബറോ സെന്റ് കാതറീന്‍ ദേവാലയത്തില്‍ വച്ച് മാര്‍ട്ടിനച്ചനുവേണ്ടി അനുസ്മരണ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നത്.

അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്ന എഡിന്‍ബറോ അതിരൂപതയില്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ജൂലൈ 6-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45-ന് എഡിന്‍ബറോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും. എഡിന്‍ബര്‍ഗ് അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളും പ്രതിനിധികളും പങ്കെടുക്കും.

മാര്‍ട്ടിനച്ചന്റെ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി റിസള്‍ട്ട് പുറത്തുവിട്ടിട്ടില്ലെന്നും വരുന്ന തിങ്കളാഴ്ചയോടു കൂടി അറിയാന്‍ സാധിച്ചേക്കുമെന്നും പോലീസ് അധികാരികള്‍ അറിയിച്ചതായി റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റവ. ഫാ. ടെബിന്‍ സി.എം.ഐ. എന്നിവര്‍ അറിയിച്ചു.

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതാ കേരളാ, ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രഡി ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 4.30 ന് ജപമാല പ്രാര്‍ഥന, തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യബലി. ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതയിലുള്ള എല്ലാ മലയാളി വൈദികരും മുഖ്യ കാര്‍മ്മികരായി പങ്കുചേരുന്നു. പരിശുദ്ധ കുര്‍ബാന മദ്ധ്യേ റെക്‌സം രൂപതാ ബിഷപ്പ് മാര്‍ പീറ്റര്‍ ബ്രിഗനല്‍ സുവിശേഷ സന്ദേശം നല്കുന്നു.

വിശുദ്ധബലിയെ തുടര്‍ന്ന് ആഘോഷമായ ലദീഞ്ഞ്, വിശുദ്ധ തോമാശ്ലീഹായുട തിരുരൂപം വഹിച് മുത്തുക്കുട ഏന്തിയ ഭക്തി സാന്ദ്രമായ പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥനകള്‍, പാച്ചോര്‍ നേര്‍ച്ച വിതരണം, തുടര്‍ന്ന് ചായ സല്‍ക്കാരവും നടത്തപ്പെടുന്നു.

ഭാരതത്തില്‍ എത്തി ക്രിസ്തു ദേവന്റെ സുവിശേഷം പ്രഘോഷിച് ഭാരതീയരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തിയ വിശുദ്ധ തോമാശ്ലീഹായുട അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരത ക്രൈസ്തവരായ നമ്മുട വിശ്വാസം ഊട്ടിയുറപ്പിക്കുവാനും ക്രിസ്തീയ ചൈതന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹദായമാക്കുന്നതിലേക്ക് റെക്‌സം രൂപതയിലും സമീപ പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുക്കാന്‍ പ്രാര്‍ഥനാ പൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

രൂപതയിലെ കുട്ടികള്‍ക്ക് കുര്‍ബാന മദ്ധ്യേ കാഴ്ച സമര്‍പ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് അതിനായി കുട്ടികള്‍ കാഴ്ച സമര്‍പ്പണ സാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ് എന്ന് ഓര്‍മിപ്പിക്കുന്നു. സ്‌നേഹപൂര്‍വം ഫാദര്‍ റോയ് കൊട്ടക്കുപുറം sdv 07763756881, 0135271381. റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍.

77 THE HIGHWAY, HAWARDEN, FLINTSHIRE. CH 53 D L.

കവന്‍ട്രി: സ്വാമി വിവേകാനന്ദ സമാധി ആചരണ ഭാഗമായി പഠന ക്‌ളാസ് സംഘടിപ്പിച്ച കവന്‍ട്രി ഹിന്ദു സമാജം ഞായറാഴ്ച ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ മുന്നോടിയായി ആദി ശങ്കര പഠന ശിബിരം നടത്തുന്നു. ചോദ്യോത്തരങ്ങളും ചര്‍ച്ചകളുമായി ആദി ശങ്കര സൂക്തങ്ങളെ അടുത്തറിയുക എന്നതാണ് പരിപാടി വഴി ഉദ്ദേശിക്കുന്നതെന്ന് പ്രധാന സംഘാടകരായ അനില്‍ പിള്ള, കെ.ദിനേശ് എന്നിവര്‍ അറിയിച്ചു. കുട്ടികളും മുതിര്‍ന്നവരും പങ്കാളികള്‍ ആകുന്ന വിധം തയ്യാറാക്കിയിരിക്കുന്ന പഠന ക്‌ളാസില്‍ മുഴുവന്‍ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാല്‍ സജീവ ചര്‍ച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത്. ഏറ്റവും വേഗത്തില്‍ ആചാര്യ സൂക്തങ്ങളെ മനസ്സിലാക്കാന്‍ സാധ്യമായ വഴിയെന്ന് ബോധ്യമായതിനാല്‍ ആണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതെന്നും സംഘാടകര്‍ സൂചിപ്പിച്ചു.

ഭാരതീയ ചിന്തകളുടെ സാരാംശം കണ്ടെത്താന്‍ ശ്രമം നടത്തുന്ന കവന്‍ട്രി ഹിന്ദു സമാജത്തിനു വേണ്ടി ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി എത്തുന്നത് ഇത്തവണയും അജികുമാര്‍ തന്നെയാണ്. ലളിത മാര്‍ഗത്തില്‍ വേദ ചിന്തകള്‍ പ്രയോഗികമാക്കുന്ന ചര്‍ച്ചകളാണ് സമാജം അംഗങ്ങള്‍ സത്സംഗത്തില്‍ അവതരിപ്പിക്കുന്നത്.
ഭാരതത്തിലെ ആചാര്യ ശ്രേഷ്ഠരെ അടുത്തറിയുക, കുട്ടികള്‍ക്ക് ഭാരതീയ പൗരാണിക ചിന്തകളുടെ അടിത്തറ നിര്‍മ്മിക്കാന്‍ സഹായിക്കുക, ഭാരത ചിന്തകള്‍ പാശ്ചാത്യരെ പോലും ആകര്‍ഷിച്ചത് എങ്ങനെ എന്ന് കണ്ടെത്തുക, ഭാരതീയമായതിനെ ഇന്നും ലോകം ആദരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുക തുടങ്ങിയ ചിന്തകളാണ് പഠന ശിബിരത്തിനു കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ഒന്നും നഷ്ട്ടപ്പെടാതിരിക്കുക, നഷ്ടപ്പെട്ടു തുടങ്ങുന്നതിനെ തിരിച്ചു പിടിക്കുക, അടുത്ത തലമുറയ്ക്കായി കരുതി വയ്ക്കുക എന്നതും ആചാര്യ ജീവിതങ്ങള്‍ മനസ്സിലാക്കിയുള്ള പഠന പദ്ധതിയുടെ ഭാഗം ആണെന്ന് സംഘാടകര്‍ വിശദീകരിച്ചു. നിലവില്‍ കവന്‍ട്രി, ലെസ്റ്റര്‍ നിവാസികളുടെ കൂട്ടായ്മയായാണ് കവന്‍ട്രി ഹിന്ദു സമാജം പ്രവര്‍ത്തിക്കുന്നത്.

ആദി ശങ്കര പഠനത്തോടൊപ്പം ചോദ്യോത്തര പരിപാടിയും ഉണ്ടാകും. പങ്കെടുക്കാന്‍ എത്തുന്നവരെ രണ്ടു ടീമായി തിരിച്ചാകും ചോദ്യോത്തരം സംഘടിപ്പിക്കുക. ആദി ശങ്കരന്റെ അടിസ്ഥാന തത്വങ്ങളും ജീവചരിത്രവും ആസ്പദമാക്കിയാണ് ക്വിസ് ചോദ്യങ്ങള്‍ ഉണ്ടാവുകയെന്ന് അജികുമാര്‍ വക്തമാക്കി. ഇത് ആദി ഗുരുക്കന്മാരില്‍ ഒരാളായ ശങ്കരനെ കൂടുതല്‍ അടുത്തറിയാനും വായിക്കാനും കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിക്കും എന്നതിനാലാണ് വൈവിധ്യം ഉള്ള ഇത്തരം പരിപാടികള്‍ കവന്‍ട്രി ഹിന്ദു സമാജം ഏറ്റെടുക്കുന്നതെന്നു അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഹൈന്ദവ സംസ്‌കാരത്തില്‍ അടിസ്ഥാന ആശയങ്ങള്‍ കേന്ദ്രീകരിച്ചു ഓരോ മാസവും ക്വിസ് പരിപാടി നടത്തി വരികയാണ് കവന്‍ട്രി ഹിന്ദു സമാജം. ഓരോ മാസവും നടത്തുന്ന ഭജന്‍ സത്സംഗിന് ഒപ്പമാണ് ചോദ്യോത്തര പരിപാടിയും നടത്തുന്നത്.

മാതാപിതാക്കളും ഗുരുവും കഴിഞ്ഞേ ഈശ്വര ചിന്തക്ക് പോലും സ്ഥാനമുള്ളൂ എന്ന ഭാരത ചിന്തയുടെ ഉത്സവമാണ് ഗുരുപൂര്‍ണിമ ആയി അറിയപ്പെടുന്നത്. ഇത്തവണ ജൂലൈ മാസത്തിലെ പൗര്‍ണമി ദിനമായ ഒന്‍പതാം തിയതി ആഘോഷിക്കാന്‍ തയ്യാറെടുക്കവെയാണ് ഒരാഴ്ച മുന്നേ ആദി ശങ്കര പഠനം നടത്തി ആചാര്യ വന്ദനത്തിനു കവന്‍ട്രി ഹിന്ദു സമാജം ഒരുക്കം നടത്തുന്നത്. ഇതേ ആഘോഷം തന്നെ അധ്യാപക ദിനമായി വ്യത്യസ്ത തീയതികളില്‍ ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ആഷാഢത്തിലെ പൗര്‍ണമിക്കു ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ആണ് പൗരാണിക കാലം മുതല്‍ ഭാരതീയര്‍ ഗുരുപൂര്‍ണിമക്ക് പ്രാധാന്യം നല്‍കുന്നത്. ഹൈന്ദവ കലണ്ടര്‍ അനുസരിച്ചു സൗരയൂഥ ചംക്രമണത്തിലെ ഏറ്റവും സവിശേഷമായ ദിനത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഒരു വര്‍ഷത്തില്‍ ചന്ദ്ര പ്രകാശം ഏറ്റവും തീവ്രമായി ലഭിക്കുന്ന ദിനം കൂടിയാണ് ഗുരുപൂര്‍ണിമ.

ഭാരത സംസ്‌കാരത്തില്‍ ശങ്കരാചാര്യ സ്വാമികളും സ്വാമി വിവേകാനന്ദനും പോലുള്ളവര്‍ പണിതുയര്‍ത്തിയ അടിത്തറയുടെ ശക്തി പാശ്ചാത്യര്‍ പോലും മനസ്സിലാക്കി ആദരവ് പ്രകടിക്കുമ്പോള്‍ പുതുതലമുറ ഭാരതീയര്‍ ഈ സൂക്തങ്ങളുടെ മഹത്വം മനസ്സിലാക്കാതെ പോകുന്ന സാഹചര്യവും ഇത്തരം ഒരു ആശയം നടപ്പിലാക്കാന്‍ കവന്‍ട്രി ഹിന്ദു സമാജത്തെ പ്രേരിപ്പിച്ച പ്രധാന വസ്തുതയാണ്. വിവേകാനന്ദ പഠനത്തിന് ബ്രിട്ടനിലെ ഏറ്റവും മികച്ച സര്‍വകലാശാലയായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പോലും നല്‍കുന്ന പ്രാധാന്യം തിരിച്ചറിയപ്പെടാതെ പോകുന്നതും സ്വാമിജിയുടെ സ്വന്തം നാട്ടുകാര്‍ ആണെന്നതും അദ്ദേഹത്തെ മനസ്സിലാകുന്നതില്‍ പിന്നാലെ എത്തിയ തലമുറയ്ക്ക് സംഭവിച്ച കുറവാണ് സൂചിപ്പിക്കുന്നത്. ഇത്തരം കുറവുകള്‍ പരിഹരിച്ചു പുതു തലമുറയുടെ സൃഷ്ടിക്കു നാവായി മാറുക എന്ന ലക്ഷ്യമാണ് കവന്‍ട്രി ഹിന്ദുസമാജം നടപ്പിലാക്കുന്നത്.

ഭാരതീയതയെ അറിയാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്പര്യം ഉള്ളവര്‍ ഇ മെയില്‍ മുഖേനെ ബന്ധപ്പെടുക. [email protected]

RECENT POSTS
Copyright © . All rights reserved