Spiritual

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് കാലം ആകുമ്പോൾ ഭവനങ്ങളും തെരുവുകളും അലങ്കരിക്കുകയും അതി സന്തോഷത്തിൻ്റെ ക്രമീകരണങ്ങളും കൂടി വരവുകളും നാം പങ്കു വെക്കാറുണ്ട്. എന്നാൽ ഈ ബാഹ്യ അലങ്കാരങ്ങളേക്കാൾ ശ്രേഷ്ഠമാണ് ആഴത്തിലുള്ള സ്വാധീനവും അതിലേക്കുള്ള ഒരുക്കവും അത് മാറ്റത്തിലേക്കുള്ള ഒരു വിളിയാണ്. അത്തരത്തിലുള്ള ഒരു ചിന്തയാണ് ഹൃദയ ഒരുക്കത്തിലൂടെ സാധ്യമാകുന്നത്.

യോഹന്നാൻ സ്നാപകൻ ഈ ഒരുക്കത്തിന്റെ ശബ്ദം മരുഭൂമിയിൽ വിളിച്ചുപറഞ്ഞു. കാത്തിരുന്നവൻ യഥാർത്ഥത്തിൽ ആരാണ് എന്നും വരവിന്റെ ഉദ്ദേശം എന്നും, വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും മുന്നോട്ടക്കാരൻ വിളിച്ചു പറഞ്ഞു. ലൂക്കോസ് 3 : 4, കർത്താവിൻറെ വഴി ഒരുക്കുവിൻ, അവന്റെ പാതകളെ നേരെ ആക്കുവിൻ. ആത്മീകതയിൽ നിന്നും വ്യതിചലിച്ച് ജീവിച്ചിരുന്ന സമൂഹം ഈ വചനങ്ങളിൽ പ്രത്യാശ ദർശിക്കുകയും രക്ഷകനെ സ്വീകരിപ്പാൻ മാനസാന്തരം സ്വീകരിക്കുകയും ചെയ്തു.

1 . ഹൃദയപാത ശുദ്ധീകരിക്കാം.

യോഹന്നാന്റെ പ്രസംഗം ഒരു രാജകീയ വരവിന്റെ ഒരുക്കം ആയിരുന്നു. ഇത് പുരാതന കാലങ്ങളിൽ രാജകീയ വരവുമായി ബന്ധപ്പെട്ട് സാധാരണ കാഴ്ച ആയിരുന്നു. താഴ് വരകൾ ഉയർത്തപ്പെടുകയും മലകൾ താഴ്ത്തപ്പെടുകയും കല്ലുകൾ നീക്കപ്പെടുകയും വളഞ്ഞ വഴികൾ നേരെ ആക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും ആത്മീകതയുടെ ദൃഷ്ടാന്തമാണ്. രാജാധി രാജാവായ കർത്താവ് എഴുന്നള്ളി വരുന്ന ഈ നാളുകളിൽ പശ്ചാത്താപവും വിനയവും ഒരുക്കി പശ്ചാത്തലമാക്കിയ നമ്മുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കാം. നമ്മുടെ ഹൃദയങ്ങൾ നമ്മുടേതായ ആത്മീകതയുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ്. ഒരു മാറ്റത്തിന്റെ കാലം ആയില്ല എന്ന് മനസ്സ് നമ്മോട് പറഞ്ഞിരിക്കാം. അഹങ്കാരത്തോടെ ബന്ധങ്ങളെ നിസ്സാര വത്കരിച്ചിരിക്കാം. ആത്മികതയുടെ മുഖമായ പ്രാർത്ഥനയും മൗനവും ഇല്ലാതായിരിക്കാം. വിശ്വാസം പൊയ് പോകുന്ന ആകുലതയും ഉത്കണ്ഠയും നമ്മെ ഭരിച്ചിരിക്കാം കൃപാ പൂർണ്ണമായ കർമ്മങ്ങളെ വേണ്ടാ എന്ന് മനസ്സും സമൂഹവും നമ്മെ ശീലിപ്പിച്ചിരിക്കാം. എന്നാൽ സ്നാപകന്റെ വാക്കുകൾ പൂർണ്ണമായ അർത്ഥം നൽകി ആഘോഷങ്ങളേക്കാൾ കൂടുതലായി ഹൃദയം ഒരുക്കി രക്ഷകനെ വരവേൽക്കാം.

2 . അനുതാപം – ഹൃദയ ഒരുക്കത്തിന് ദൈവികദാനം

പശ്ചാത്താപം ഭാരമല്ല, കൃപയുടെ ദാനമാണ്. പല അവസരങ്ങളിലും പശ്ചാത്താപം കുറ്റമായും, ഭാരമായും ദുഃഖമായും ഒക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ വിശുദ്ധ വചനങ്ങളിലും പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലും അനുതാപത്തെ സന്തോഷകരമായ മടങ്ങി വരവാണ് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അനുതാപ അവസരങ്ങളെ ശിക്ഷയായി പരിഗണിക്കാതെ ശുദ്ധീകരിക്കപ്പെടുവാനുള്ള അവസരങ്ങളായി മനസ്സിലാക്കുക. ബേത് ലഹേമിലെ പുൽത്തെഴുത്ത് നമ്മുടെ കാഴ്ചപ്പാടിൽ കുറവുകളുടെ മേഖലയായി തോന്നുമെങ്കിലും രാജാധിരാജന് വസിപ്പാൻ അത് മതിയായിരുന്നു. ദൈവം തിരഞ്ഞെടുത്ത ഹൃദയങ്ങൾ എത്ര അപൂർണ്ണമെങ്കിലും, എത്ര കുറവുള്ളതെങ്കിലും പശ്ചാത്താപത്തിലൂടെ ശുദ്ധമാകുമ്പോൾ വാസ യോഗ്യമായി തീരുന്നു.

3 . പരിശുദ്ധ കന്യകാമറിയം – ഒരുക്കത്തിന്റെ മാതൃക

ദൈവിക വചനങ്ങളെ ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ മറിയത്തിന്റെ പ്രതിവചനങ്ങൾ ലളിതവും ലോക സങ്കല്പങ്ങളെ മാറ്റിമറിക്കുന്നതുമായിരുന്നു. “അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ “. ലൂക്കോസ് 1: 38 അവളുടെ സമർപ്പണം വിനയം, ദൈവഭക്തി ഇവയെല്ലാം ഹൃദയ ഒരുക്കത്തിന്റെ ഫലങ്ങളാണ്. നമ്മുടെ പ്രാർത്ഥന ശകലങ്ങളിൽ “ഒരുക്കപ്പെട്ട ആലയവും, ജീവനുള്ള ബലിപീഠവും ” എന്നൊക്കെ പരിശുദ്ധ കന്യകാമറിയമിനെ വിശേഷിപ്പിക്കാനുള്ള കാരണം ഇതാണ്. വിശ്വാസവും സമർപ്പണവും , അനുസരണവും ഒത്തുചേരുന്നിടത്ത് ക്രിസ്തു ജാതം ചെയ്യുമെന്ന് ഈ പാഠം നൽകുന്നു. ഇവയെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തുമസ് ഒരു ചടങ്ങായിട്ടല്ല, ഒരുക്കപ്പെട്ട ഹൃദയങ്ങളിൽ വെളിപ്പെടുന്ന ഒരു അത്ഭുതമാണ്. ഇന്നത്തെ നമ്മുടേതായ അർത്ഥങ്ങൾ നൽകുന്ന ആചരണങ്ങളിലും ശബ്ദ സാന്ദ്രമായ കൂട്ടങ്ങളിലും, വിഭവങ്ങൾ നിറഞ്ഞ തീൻ മേശകളും അല്ല ഹൃദയത്തിൻറെ ഒരുക്കമാണ് ക്രിസ്തുമസ് . ഒരു നിമിഷം കേൾക്കുക, അനുസരിക്കുക, ഹൃദയങ്ങളെ ഒരുക്കുക, ക്രിസ്തുവിന് നമ്മുടെ ഉള്ളിൽ ഇടം നൽകുക. അവൻറെ ജനനത്തിങ്കൽ പ്രകമ്പനം കൊണ്ട “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” – നമുക്കും സാധ്യമാക്കാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഇംഗ്ലണ്ടിലെ, ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച 3:00 PM മുതൽ 11:00 PM വരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.അന്നേ ദിവസം തത്വമസി ഭജൻസ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീർത്തനം, താഴൂർ മന ഹരിനാരായണൻ നമ്പിടിസ്വാരറുടെ കർമികത്വത്തിൽ, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07466396725, 07425168638, 07838708635

 

ഷൈമോൻ തോട്ടുങ്കൽ
 ബിർമിംഗ്ഹാം.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ദേശീയ കൺവെൻഷൻ   ഈ ശനിയാഴ്ച( ഡിസംബർ 13 ) ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി  ഹാളിൽ നടക്കും ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള  വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .രാവിലെ 8 .30  ന്   രജിസ്ട്രേഷൻ  നടപടികളോടെ  ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും  വിമൻസ് ഫോറം രൂപതാ  പ്രസിഡന്റ് ശ്രീമതി ട്വിങ്കിൾ റെയ്‌സൺ . അധ്യക്ഷത വഹിക്കും .തുടർന്ന് നടക്കുന്ന സിമ്പോസിയത്തിൽ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ  റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ സി ജീൻ മാത്യു എസ്  എച്ച് ,   ശ്രീമതി ജോളി  മാത്യു ,ഡോ  ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവരും സംസാരിക്കും , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ  ജേക്കബ് നന്ദി പ്രകാശനവും നടത്തും .
സമ്മേളനത്തിന് ശേഷം അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും , സമ്മേളനത്തോടനുബന്ധിച്ച് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ  ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടക്കും , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഡയറക്ടർ  റെവ ഡോ  സി ജീൻ മരിയ എസ്  എച്ച് , ട്വിങ്കിൾ റെയ്‌സൺ  അൽഫോൻസാ കുരിയൻ ഡിംപിൾ വർഗീസ് ,ഷീജാ ജേക്കബ് ,ഡോളി ജോസി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും .

ബിനോയ് എം. ജെ.

മരണം എക്കാലവും മനുഷ്യനെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. അതിനപ്പുറം പോവാനോ അതിൽ നിന്ന് പുറത്തു കടക്കുവാനോ ഏതാണ്ട് എല്ലാവരും തന്നെ തീവ്രമായിആഗ്ര ക്കുന്നു. മനുഷ്യരാശിയുടെ ഉത്ഭവം മുതൽ ഇന്ന് വരെയും ഇത് ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. മനുഷ്യൻ ഏതാണ്ട് തോൽവി സമ്മതിച്ച മട്ടാണ്. ശാസ്ത്രകാരന്മാരുടെയും സാധാരണക്കാരുടെയും പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു. മാനവരാശി നിരാശയിലേക്ക് വഴുതിവീണു തുടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടോ? പ്രകൃതിയുടെയും മരണത്തിന്റെയും മേൽ വിജയം വരിക്കുവാൻ മനുഷ്യന് കഴിയുമോ? ഇവിടെ അല്പം മാറി ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. നിലവിലുള്ള ഭൗതികവാദത്തിലൂന്നിയ സംസ്കാരത്തിന് മരണത്തെ ജയിക്കാനുള്ള കഴിവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ഒരു പദാർത്ഥമല്ല മനുഷ്യൻ. ആയിരുന്നെങ്കിൽ അവന് വിജയസാധ്യത ഉണ്ടാകുമായിരുന്നില്ല. പദാർത്ഥത്തിന് എങ്ങനെയാണ് നിത്യജീവിതം ഉണ്ടാകുക? പഞ്ചഭൂതങ്ങൾ കൂടി ചേർന്നുണ്ടായ ശരീരം പിന്നീട് പഞ്ചഭൂതങ്ങളിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. കൂടിച്ചേർന്നവയെല്ലാം വേർപെടണം എന്നത് പ്രപഞ്ച നിയമമാണ്. അപ്പോൾ പിന്നെ എന്താണ് ബാക്കിയുള്ളത്? അതേസമയം താൻ വെറും ശൂന്യതയാണെന്ന് ആരും സമ്മതിച്ചു കൊടുക്കുകയില്ല. സ്വന്തം അസ്തിത്വത്തെ നിഷേധിക്കുവാൻ ആർക്കാണ് കഴിയുക? പ്രപഞ്ചത്തെ

നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, ഈശ്വരനെ നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ തന്നെ തന്നെ നിഷേധിക്കാൻ ആർക്കാണ് കഴിയുക? ഭാരതീയർ അതിന്റെ അങ്ങേയറ്റം വരെ പോകുന്നു അവർ പറയുന്നു “ഞാൻ ഈശ്വരൻ തന്നെയാണ്”. അവിടെ പരമാനന്ദം സംഭവിക്കുന്നു.

മനുഷ്യൻ ഒരിക്കലും തോൽവി സമ്മതിക്കുകയില്ല. പ്രപഞ്ചത്തെ മുഴുവൻ അടക്കി ഭരിക്കണം. മരണത്തിനും അപ്പുറം പോകണം. അവന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ദീപം ഒരിക്കലും അണയുകയില്ല. ശരീരം മരിച്ചേക്കാം എങ്കിലും അവൻ പുനർജനിക്കുന്നു. മരണത്തിനു മുമ്പിൽ തോൽവി സമ്മതിക്കരുത്. അതിനെ സധൈര്യം നേരിടുവിൻ. മരണം ശരീരത്തെ ബാധിക്കുന്നു. അത് ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളൂ.

അതിന്റെയുള്ളിൽ ഉള്ള മനസ്സും ബുദ്ധിയും ആത്മാവും ഇതിനാൽ ബാധിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ താൻ ശരീരം മാത്രമാണ് എന്ന് ചിന്തിക്കുന്നവർക്ക് മരണം ഒരു പൂർണ്ണവിരാമം പോലെയാണ്. അവർക്ക് മരണം ഒരു പേടിസ്വപ്നമാണ്. മരണത്തെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ മരണം ഒരു ലഹരിയായി മാറും. മരണം ലഹരി ആകുമ്പോൾ ജീവിതവും ലഹരി ആയിരിക്കും. അതായത് ജീവിതവും മരണവും ഒരുപോലെ അനുഭവപ്പെടും. അവയ്ക്കിടയിലുള്ള ഭേദം തിരോഭവിക്കും. അയാൾ അദ്വൈത ബോധത്തിൽ എത്തുന്നു.

ജീവിതത്തോടുള്ള ആഭിമുഖ്യവും മരണത്തോടുള്ള ആഭിമുഖ്യവും- രണ്ടും ഒരുപോലെ ഉണ്ടായിരിക്കണം. ഒറ്റച്ചിറകുകൊണ്ട്പറക്കുവാൻ ആവില്ല.

അതിന് രണ്ട് ചിറകുകൾ വേണം. നാം ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മരണം ഏത് നിമിഷവും സംഭവിക്കാം. ജീവിതവും മരണവും രണ്ടല്ല ഒന്നാണ് എന്ന് നാം കണ്ടു കഴിഞ്ഞു. നിങ്ങളുടെ അസ്ഥിത്വത്തെ ബാധിക്കുവാൻ മരണത്തിന് കഴിയുകയില്ല. അതിന് നിങ്ങളുടെ ശരീരത്തെയേ ബാധിക്കുവാൻ കഴിയൂ. ഇത്തരം ഒരു ബോധ്യം നിങ്ങളുടെ ശരീര അവബോധത്തെ നീക്കിക്കളയുന്നു. താനി കാണുന്ന ശരീരമല്ല എന്ന ഉറച്ച ബോധ്യം ഉള്ളയാൾ ഒരു മദയാനയെ പോലെ ചുറ്റിത്തിത്തിരിയുന്നു. ശരീര അവബോധം തിരോഭവിച്ചാൽ നിങ്ങളുടെ ആഹവും തിരോഭവിക്കുന്നു. അതോടെ സകലവിധ ക്ലേശങ്ങളും തിരോഭവിക്കുന്നു. താനാ അനന്ത സത്തയാണ് എന്നറിയുന്നയാൾക്ക് പിന്നീട് ജീവിതവും മരണവും ഒരുപോലെ തന്നെ. അയാൾ നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ  ക്വയറിന്റെ  ആഭിമുഖ്യത്തിൽ  രൂപതയിലെ ഗായകസംഘങ്ങൾക്കായി  സംഘടിപ്പിച്ച   കരോൾ ഗാന മത്സരത്തിൽ  (കന്ദിശ് 2025 ) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ ,നോട്ടിങ്ഹാം  സെന്റ് ജോൺ മിഷൻ ,  എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു .
ലെസ്റ്ററിലെ  സെഡാർസ്  അക്കാദമി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിൽ നിന്നായി പതിനാല്  ഗായക  സംഘങ്ങൾ ആണ്   പങ്കെടുത്തത്  ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ   രൂപതാ കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ ഫാ . ഫ്രജിൽ പണ്ടാരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട് ,റെവ ഫാ ഹാൻസ് പുതിയാ കുളങ്ങര എം സി ബി എസ് , എന്നിവർ ആശംസകൾ അർപ്പിച്ചു  .മത്സരം കോഡിനേറ്റർ മാരായ  ജോമോൻ മാമ്മൂട്ടിൽ  സ്വാഗതവും ,ഷൈമോൻ തോട്ടുങ്കൽ  നന്ദിയും അർപ്പിച്ചു , കോഡിനേറ്റർമാരായ ജോബിൾ  ജോസ് ,സിജു തോമസ് , ജിജോ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
രാവിലെ നടന്ന ഉത്‌ഘാടന സമ്മേളനം ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്തു , രൂപതാ മത ബോധന കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി ,മീഡിയ കമ്മീഷൻ ചെയർമാൻ  റെവ ഫാ എൽവിസ് ജോസ് കോച്ചേരി എം സി ബി എസ്  എന്നിവരും പങ്കെടുത്തു . ആൻ റോസ് പരിപാടികൾ ഏകോപിപ്പിച്ചു .

 

ഫാ. ഹാപ്പി ജേക്കബ്ബ്

തിരു അവതാരത്തിന്റെ അടിസ്ഥാന ചിന്തകളിൽ മുഴങ്ങുന്ന ഒരു പ്രധാന വാക്കാണ് പ്രതീക്ഷ എന്നുള്ളത്. ദൈവം മനുഷ്യനായി പിറന്നു എന്നുള്ളത് ചരിത്രപരമായ വസ്തുതയാണെങ്കിലും ഇരുളിലും മരണ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശത്തിന്റെ സമ്മാനവും ആയിരുന്നു. യശയ്യാ പ്രവചന പുസ്തകം 9-ാം അധ്യായം രണ്ടു 2 മുതൽ 7 വരെ വാക്യങ്ങളിൽ ഇത് വായിക്കാവുന്നതാണ്. കഴിഞ്ഞ് പോയ നൂറ്റാണ്ടുകളിൽ മാത്രമല്ല ഇന്നും പ്രസക്തമായ ചിന്തയാണ് ഇത്.

1. പ്രത്യാശ – ദൈവികമായ ഇടപെടൽ.

” ഇരുട്ടിൽ നടക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടിരിക്കുന്നു” യെശയ്യാ :9 : 2 എന്ന വാക്യം മനുഷ്യ ജീവിതങ്ങളിൽ ദൈവിക ഇടപെടലുകളുടെ സൂചന നൽകുന്നു. രോഗവും ദുഃഖവും, പീഡനവും ഒക്കെ മറികടക്കുവാൻ ആഗ്രഹിക്കുമെങ്കിലും പല അവസരങ്ങളിലും അതിൽ തന്നെ കഴിയേണ്ടി വരുന്നു. പ്രത്യാശ കൈവിടാതെ ജീവിക്കുവാൻ തിരു അവതാരം നമ്മെ ഒരുക്കുന്നു. പ്രത്യാശ അമൂർത്തമായ ആശങ്കയല്ല, ദൈവ നടപടികളിലേക്കുള്ള ആത്മ വിശ്വാസമായാണ് നാം ഉൾക്കൊള്ളേണ്ടത്. ആയതിലേക്ക് നാം ഒരുങ്ങേണ്ടുന്ന സമയമാണിത്. കേട്ട കഥയായല്ല വ്യക്തിപരമായ ബന്ധമായും ക്രിസ്തുമസ് മാറട്ടെ.

2. പ്രത്യാശ – പ്രവാചക വചനങ്ങളിൽ.

അസ്സീറിയൻ അധിനിവേശങ്ങളിൽ വ്യാകുലപ്പെട്ടിരുന്ന ജനതയ്ക്ക് പ്രത്യാശയുടെ പുതു വെളിച്ചം ആണ് ഈ പ്രവചനം. രാജകീയ അസ്ഥിരതയും ആത്മീക ശോഷണവും അധിനിവേശത്തിന്റെ കയ്പ്പ് നീരും രുചിക്കുന്ന ജനങ്ങൾ. ഇതിലും അപ്പുറമായി ദൈവ നിന്ദയും, മിഥ്യാരാധനയും കൂടി ആയപ്പോൾ ജനത്തിന്റെ ആവലാതികൾ എത്രമാത്രം കഠിനമായിരുന്നുവെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇന്നും ഈ സമാനതകൾ നടമാടുന്നില്ലേ. പ്രവാചകൻ ദൈവ സാന്നിധ്യവും, ആശ്വാസവും, പ്രത്യാശയും ജനങ്ങൾക്ക് ഏകുവാൻ വരുവാനുള്ളവനെ ഇങ്ങനെ വിശേഷിപ്പിച്ചു:- വീരനാം ദൈവം, സമാധാന പ്രഭു, നിത്യപിതാവ് അത്ഭുത മന്ത്രി, നമ്മുടെ വിശ്വാസത്തിൽ കർത്താവിൻറെ രക്ഷണ്യമായ അനുഭവങ്ങളുടെ നാമമായും, നമ്മെ ഒക്കെ യഥാ സ്ഥാനപ്പെടുത്തുന്ന ക്രിയയായും ഉൾക്കൊള്ളുക. ദൈവിക സ്വഭാവവും സൃഷ്ടിയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകവും ആണ് ക്രിസ്തുമസ് . ആയതിനാൽ പ്രത്യാശാ വാഗ്ദാനം മനുഷ്യ ശ്രമത്തേക്കാൾ വലുതായി സൗഖ്യവും സുഖവും പ്രത്യാശയും പുന:സ്ഥാപിക്കുന്ന കത്തൃഗമനം ആയി നാം സ്വീകരിക്കുക.

3 . പ്രത്യാശ – കാത്തിരിപ്പിന്റെ ആത്മീക അനുഭവം

ഈ ശുദ്ധീകരണ കാലം സമാധാനത്തിന്റെയും ശാന്തതയുടെയും ഒരുക്കത്തിന്റെയും കാലമാണ്. ധ്യാനാത്മകമായി ഉൾക്കൊള്ളുമ്പോൾ തിരു അവതാരത്തെ നമ്മുടെ രക്ഷയ്ക്കായുള്ള യാഗമായി മനസ്സിലാക്കുവാൻ കഴിയും. ദൈവമായിരിക്കെ തന്നെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. മാനുഷിക അനുഭവങ്ങളിൽ നിന്നും ദൈവീകതയിലേക്ക് നമ്മെ കയറ്റുവാനുള്ള ത്യാഗമാണ് ഈ യാഗം. ആയതിനാൽ ഈ രക്ഷണ്യ അനുഭവത്തിന് സംബന്ധികളായി തീരണമെങ്കിൽ ഈ കാത്തിരിപ്പിന്റെ അനുഭവം ശുദ്ധീകരണത്തിന്റെ ദിനങ്ങളായി മാറണം.

4 . പ്രത്യാശയുടെ പൂർത്തീകരണം – ക്രിസ്തു.

ക്രിസ്തുവിൻറെ അവതാരമാണ് പ്രത്യാശയുടെ പൂർണ്ണത ; അന്ധകാരത്തിലും ഭരണനിഴലിലും ഉഴലുന്നവർക്ക് പ്രതീക്ഷ നൽകിയ ദിനം. മനുഷ്യാത്മാവിന്റെ ഉള്ളറയിലേക്ക് ദൈവീക ആത്മാവിനെ പകരുന്ന അനുഭവമാണ് അന്ധകാര ഗുഹയിൽ ദൈവസുതൻ ജാതം ചെയ്തതിലൂടെ നൽകപ്പെട്ടത്. പ്രകാശത്താൽ നിറയപ്പെട്ട അനുഭവം കാഴ്ചകളുടെയും ഉൾക്കാഴ്ചകളുടെയും തലങ്ങളെ തന്നെ മാറ്റിമറിച്ചു. അതിനാലാണ് ഉണ്ണിയേശുവിനെ കണ്ടവർ വേറെ വഴിയായി സ്വദേശത്തേക്ക് പോയതെന്ന് നമുക്ക് വായിച്ചെടുക്കാം. പ്രതീക്ഷിച്ചിരുന്ന ഈ ജനനം മനുഷ്യർക്കിടയിലും അത്രമാത്രം സ്വാധീനം ചെലുത്തിയ അനുഭവം ആയിരുന്നു.

5 . ആത്മീക വിടുതലിനായുള്ള പ്രത്യാശ

കാലങ്ങൾ ഏറെയായെങ്കിലും, ആത്മീകതയുടെ പലതലങ്ങൾ നാം കണ്ടുകഴിഞ്ഞു. എങ്കിലും ഇന്നും ഈ തിരു അവതാരത്തിന്റെ പ്രസക്തി നിലനിൽക്കുന്നു. രോഗം ,ദുഃഖം ,പാപം എല്ലാം ഇപ്പോഴും തുടരുന്നു. ഇത് ദൈവ അസാന്നിധ്യമായി പലരും വ്യാഖ്യാനിക്കപ്പെടുന്നെങ്കിലും ദൈവിക പ്രവർത്തനത്തിനുള്ള അവസരങ്ങളായി എന്തേ നമുക്ക് കാണാൻ കഴിയാതെ പോകുന്നു. ഞാൻ ഏത് മേഖലയിലാണ് പ്രകാശം ആകേണ്ടത്? സ്വയം ശോധനയിലും, ആത്മസമർപ്പണത്തിലും, സത്യസന്ധതയിലും, പ്രതീക്ഷയിലും പ്രത്യാശയിലും പ്രകാശിതരാകുവാൻ നമുക്ക് ശ്രമിക്കാം. ഈ ക്രിസ്തുമസ് പ്രതീക്ഷയുടെ പുതിയ നാമ്പുകൾ നമ്മളിൽ പകരട്ടെ.

സ്നേഹത്തോടെ

ഫാദർ ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

വീണ്ടുമൊരു മണ്ഡലകാലം വന്നിരിക്കുകയാണ്. 41 ദിവസം വ്രതമെടുത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളേറി പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്. ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.

ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും ഭഗവാന്റെ പ്രതിരൂപങ്ങളാണ്.അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പവിളക്കിന്.

ലിവർപൂളിന്റെ മണ്ണിൽ ആദ്യത്തെ അയ്യപ്പവിളക്കിനു തിരിതെളിഞ്ഞതു മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.ലിവർപൂൾ മലയാളി ഹിന്ദു സമാജം നടത്തുന്ന ഈ വർഷത്തെ അയ്യപ്പവിളക്ക് ജനുവരി 10 ന് കാർഡിനൻഹീനൻ സ്കൂളിന്റെ ഹാളിൽ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷത്തെ അയ്യപ്പവിളക്കിന് ലിവർപൂൾ മലയാളി ഹിന്ദു സമാജം “നാദതരംഗിണി” ഭജന ടീമിന്റെ ഭജനയും ഉണ്ടാകുമെന്ന് ഭക്തിപൂർവ്വം അറിയിക്കുന്നു. പ്രവാസികളായ നമ്മുക്ക് ഏവർക്കും നഷ്ടമാക്കുന്ന അയ്യപ്പവിളക്ക്,ലിവർപൂൾ ഹിന്ദു സമാജം നടത്തുന്നത് മേഴ്‌സിസൈഡിലെയും പരിസരപ്രദേശങ്ങളിയും അയ്യപ്പവിശ്വാസികൾക്ക് ഒരു അനുഗ്രഹമായിക്കരുതാം. 2026 ജനുവരി 10, ശനിയാഴ്ച നടക്കുന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങളാൽ സമൃദ്ധമാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കുന്നതിനായി ഭജനങ്ങളും പൂജകളും ദീപാരാധനയും അന്നദാനവും ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

പൂജയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹാളിനനുസരിച്ച് അംഗസംഖ്യ നിജപെടുത്തേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആദ്യം റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂജയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://lmhs.uk/events-2026/ayyappa-vilakku1/booking

എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളണമെന്ന സന്ദേശം അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്. ലിവർപൂളിന്റെ മണ്ണിൽ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ ഒരു സായാഹ്നത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിവർപൂൾ മലയാളി ഹിന്ദു സമാജവുമായി ബന്ധപ്പെടുക.

സ്ഥലം:

കാർഡിയിനൽ ഹീനൻ സ്പോർട്സ് സെന്റർ,

ഹണീസ് ഗ്രീൻ ലെയിൻ, ലിവർപൂൾ L12 9HZ

സമയം : 3pm മുതൽ 9pm വരെ

ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ  ക്വയറിന്റെ  ആഭിമുഖ്യത്തിൽ  രൂപതയിലെ ഗായകസംഘങ്ങൾക്കായി നടത്തുന്ന കരോൾ ഗാന മത്സരം (ക്വന്തിശ്  2025 ) ഈ ശനിയാഴ്ച ലെസ്റ്ററിൽ വച്ച് നടക്കും. രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിലെ ഗായക  സംഘങ്ങൾ  പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ  സെഡാർസ്  അക്കാദമി ഹാളിൽ വച്ചാണ് നടക്കുന്നത് .ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ വിവിധ ഗായക സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .
വിജയികൾ ആകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും , വൈകുന്നേരം നടക്കുന്ന സമ്മാന ദാന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്രിസ്മസ് സന്ദേശം നൽകി സമ്മാന  ദാനം നിർവഹിക്കും , ചടങ്ങിൽ രൂപത ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട്  ഉൾപ്പടെ ഉള്ള വൈദികരും സംബന്ധിക്കും ,മത്സരത്തിന്റെ ഇടവേളകളിൽ വിവിധ കലാപരിപാടികളും അരങ്ങേറും ,ഉച്ചക്ക് നടക്കുന്ന ഉത്‌ഘാടന സമ്മേളനം റെവ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്യും . ഉച്ച മുതൽ ഹാളിൽ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും . കരോൾ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി  രൂപതാ  കമ്മീഷൻ ഫോർ ക്വയർ ചെയര്മാൻ  റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു ,

 

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണത്തെയും ബർമിഹാം മണ്ഡലകാല തീർത്ഥാടനം 29 ശനിയാഴ്ച നടന്നു. കഴിഞ്ഞ 13 വർഷങ്ങളായി നടന്നു വരുന്ന മണ്ഡലകാല തീർത്ഥാടനം ആദ്യം മുതൽ അവസാനം വരെ ഭംഗിയായിനടന്നു. വിത്തിങ്ടൺ രാധാകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പരമ്പരാഗത വിശ്വാസ ആചാരങ്ങൾക്ക് അനുസരിച്ച് കെട്ടുനിറച്ചു കർപ്പൂരാരാധനയോടെ തുടങ്ങിയ യാത്രയിൽ പ്രത്യേകിച്ചു അമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു.

ബർമിങ്ങാം ശ്രീ ബാലാജി ക്ഷേത്രത്തിൽ ജിഎംഎംഎച്ച്സി അംഗങ്ങൾ നടത്തിയ ഭക്തി സാന്ദ്രമായ ഭജൻ കൊണ്ട് ബർമിഗം ക്ഷേത്ര അങ്കണം അക്ഷരാർത്ഥത്തിൽ ശബരിമല സന്നിധിയിത്തിൽ എത്തിയ പ്രതീതി ഉണർത്തി. അയ്യപ്പ വിഗ്രഹത്തിൽ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ കലാശാഭിഷേകം , നവകാഭിഷേകം, നെയ്യഭിഷേകം, പടിപൂജ, എന്നിവ നടത്തി ഹരിവരാസനം പാടി ഈ വർഷത്തെ തീർത്ഥാടനം സമാപിച്ചു. തീർത്ഥാടനത്തിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് പങ്കെടുക്കണം എന്ന് ആഗ്രഹിച്ചവർക്കും, ലോകത്തിലെ മുഴുവൻ ചരാചരങ്ങൾക്കും സ്വാമി അയ്യപ്പൻ നിറഞ്ഞു അനുഗ്രഹം നൽകട്ടെ എന്ന് സ്വാമി നാമത്തിൽ പ്രാർത്ഥിക്കുന്നു എന്ന് ജിഎംഎംഎച്ച്സി പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

 ഷൈമോൻ തോട്ടുങ്കൽ
ബർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ  ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വർഷ ആചരണത്തിന്റെ ഭാഗമായി  രൂപതാ അംഗങ്ങൾക്കായി നടത്തിയ ആധ്യാത്മികത  വർഷ കുടുംബ ക്വിസ് മത്സരത്തിൽ ( ഉർഹ 2025 )  കാന്റർബറി  റീജിയനിൽ പെട്ട  ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള  ബിബിത കെ ബേബി ,ജോമോൻ ജോൺ ,ജോഹാൻ ജെ മാത്യു ,ഇവാൻ ജെ മാത്യു , ഡാനിയേൽ മാത്യു ,ജേക്കബ് ജെ മാത്യു  എന്നിവരടങ്ങുന്ന  നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനമായ  മൂവായിരം പൗണ്ടും ട്രോഫിയും  കരസ്ഥമാക്കി ,  രൂപതാ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി  കഴിഞ്ഞ രണ്ടു വര്ഷങ്ങളിൽ നടത്തിയ  നടന്ന ക്വിസ് മത്സരങ്ങളിലും വിജയികളായിരുന്ന ഇവർ ഈ വർഷത്തെ വിജയത്തോടെ ഹാട്രിക് വിജയമാണ് കരസ്ഥമാക്കിയത് .  രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും  ലണ്ടൻ റീജിയനിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ്‌ മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജെയിംസ് , ശ്യാമ ജോർജ് എന്നിവരും , മൂന്നാം സമ്മാനമായ  ആയിരം പൗണ്ടും ട്രോഫിയും  ബിർമിംഗ് ഹാം റീജിയണിലെ  സ്റ്റോക്ക് ഓൺ ട്രെൻറ്  ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്  മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ , സോണിയ കുര്യൻ ,ജെറിൻ ജേക്കബ് ,ജോഷ്വാ ജേക്കബ് , എന്നിവരും നാലാം സമ്മാനമായ ഇരുന്നൂറ്റി അൻപത് പൗണ്ടും ട്രോഫിയും  ലണ്ടൻ റീജിയനിൽ പെട്ട സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ അംഗങ്ങൾ ആയ കൊന്നക്കൽ മനീഷ മാത്യു , ബോസ്കോ കൊന്നക്കൽ ഇന്നസെന്റ് എന്നിവരും , അഞ്ചാം സമ്മാനമായ നൂറ്റി അൻപത് പൗണ്ടും ട്രോഫിയും ബിർമിംഗ് ഹാം റീജിയണിലെ വോൾവർ ഹാംപ്ടൺ  ഔർ ലേഡി ഓഫ് പെർ പെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ മീനു തോട്ടുങ്കൽ , ജിഫി പോൾ തോട്ടുങ്കൽ , എയിഡൻ തോട്ടുങ്കൽ , ആഗ്നസ് തോട്ടുങ്കൽ എന്നിവരും , ആറാം സമ്മാനമായ നൂറ്  പൗണ്ടും ട്രോഫിയും പ്രെസ്റ്റൻ റീജിയനിൽ പെട്ട ബ്ലാക്‌ബേൺ  സെൻറ്  തോമസ് മിഷൻ  അംഗങ്ങൾ ആയ സ്രാമ്പിക്കൽ കണിച്ചേരിൽ ആന്റോ ജോളി , ജോളി  ആന്റണി , അനിമോൾ ആന്റണി ,ക്രിസ്റ്റിമോൾ ജോളി ,ആൻഡ്രിയ ജോളി എന്നിവരും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു  രൂപതയുടെഇടവക /  മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ  തലങ്ങളിൽ കഴിഞ്ഞ ഒരു വര്ഷമായി നടന്നു വന്നിരുന്ന വിവിധ തലങ്ങളിൽ ഉള്ള മത്സരങ്ങളിൽ വിജയികളായി  ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട  47 ടീമുകളെ ഉള്‍പ്പെടുത്തി നടന്ന പ്രാഥമിക  എഴുത്തു മത്സരത്തില്‍ വിജയികളായ ആറ്  ടീമുകളാണ്  ലൈവ്  ആയി നടന്ന  ഫൈനല്‍  മത്സരത്തില്‍ പങ്കെടുത്തത്.   ,രൂപത ചാൻസിലർ റെവ ഡോ , മാത്യു പിണക്കാട്ട് ,ക്വിസ് മാസ്റ്റർ റെവ ഫാ നിധിൻ ഇലഞ്ഞിമറ്റം , ലിവർപൂൾ  സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , റെവ ഫാ മാത്യു മുണ്ടുനടക്കൽ ,റെവ ഫാ സ്റ്റാന്റോ വഴിപറമ്പിൽ റെവ ഡീക്കൻ ജോയിസ് പള്ളിക്യമാലിയിൽ ,റെവ ഡോ ജീൻ മാത്യു എസ് എച്ച് ,ഡോ . മാർട്ടിൻ ആന്റണി , ശ്രീമതി ജെയ്‌സമ്മ ബിജോ , പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ആധ്യാത്മികത വർഷാചരണ കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു .
റീജിയണൽ തലത്തിൽ  എൺപത് ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക/ മിഷനുകൾക്കുള്ള  ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള  ട്രോഫിയും സർട്ടിഫിക്കറ്റുകളും , തദവസരത്തിൽ വിതരണം ചെയ്തു.
  ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ  സീറോ മലബാർ  സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ   കുടുംബ ക്വിസ് ലക്ഷ്യമിട്ടതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും  ,  പ്രാർത്ഥനാശംസകൾ  നേരുകയും ചെയ്യുന്നതായി  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. രൂപതയുടെ  ആധ്യാത്മികത വർഷാചരണ കമ്മറ്റിയും , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള ഉർഹ ക്വിസ് കമ്മറ്റിയും ആണ്  നേതൃത്വം നൽകിയത് .
RECENT POSTS
Copyright © . All rights reserved