ജോർജ് മാത്യു
ബർമിങ്ഹാം: ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും, സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. സോണി സണ്ണി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാൻ, ഫാ. വർഗീസ് ജോൺ, ഇടവക വികാരി ഫാ. ബിനോയ് ജോഷ്വാ എന്നിവർ സഹകാർമികരായിരുന്നു.

ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻ മേൽ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, പ്രദിക്ഷണം, ആശീർവാദം, നേർച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവ പ്രധാന ചടങ്ങുകളായി സംഘടിപ്പിച്ചു.
കുർബാന മധ്യേ നടത്തിയ പ്രസംഗത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ യഥാർത്ഥ പ്രതീകമായിരുന്നു സ്തെഫനോസ് സഹദായെന്ന് ഫാ. റിക്കു ചെറിയാൻ ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. ബിനോയ് ജോഷുവ, ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലേലത്തിനുശേഷം കൊടിയിറക്കോടുകൂടി പെരുന്നാൾ സമാപിച്ചു.




ജോർജ് മാത്യു
ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഫാ:സോണി സണ്ണി പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ: ബിനോയ് ജോഷുവ സഹകാർമ്മികനാകും.

ജനുവരി 10 ന് വൈകിട്ട് 6.30 കൊടിയേറ്റ്, 7 മണിക്ക് സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടക്കും. 11 ന് രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന, മധ്യസ്ഥപ്രാർത്ഥന,പ്രദിക്ഷണം,ആശിർവാദവും തുടർന്ന് സ്നേഹവിരുന്നും, ലേലവും ക്രമീകരിച്ചിട്ടുണ്ട്.കൊടിയിറക്കൊടെ പെരുന്നാൾ സമാപിക്കും.
സ്തേഫനോസ് സഹദായുടെ പെരുന്നാളിൽ സംമ്പന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: ബിനോയ് ജോഷുവ,ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ് എന്നിവർ അറിയിച്ചു.

റോച്ചസ്റ്റർ, കെന്റ്: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14-ാം തീയതി (ബുധനാഴ്ച) മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു
രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് 7.10 ന് നിർമാല്യ ദർശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടക്കും. 9.30 ന് നട അടയ്ക്കും.

വൈകുന്നേരം 5.00 മണിക്ക് വീണ്ടും നട തുറക്കും. 5.30 മുതൽ വിശേഷൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന എന്നിവ നടത്തപ്പെടും. തുടർന്ന് തത്വമസി ഭജൻസ് ഗ്രൂപ്പ് യുകെ യുടെ നേതൃത്വത്തിൽ ഭജനയും ശ്രീമതി രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കും.
രാത്രി ചടങ്ങുകളിൽ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം എന്നിവയും 10.00 മണിക്ക് നട അടയ്ക്കലും നടക്കും.

പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ, കർമികത്വം വഹിക്കും വെള്ളിയോട്ട് ഇല്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും.
അമ്പലത്തിന്റെ വിലാസം
Kent Ayyappa Temple
1 Northgate,
Rochester, ME1 1LS,
United Kingdom
കൂടുതൽ അന്വേഷണങ്ങൾക്ക് :
07838 170203, 07985 245890, 07507 766652,
07906 130390, 07973 151975
മകരവിളക്ക് മഹോത്സവത്തിൽ എല്ലാ അയ്യപ്പഭക്തരെയും കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ തിരുവാതിരാഘോഷം ആത്മീയതയും സൗഹൃദവും സംസ്കാരസൗന്ദര്യവും ഒരുമിച്ചുചേർന്ന സ്മരണീയ അനുഭവമായി മാറി.മാഞ്ചസ്റ്റർ മലയാളി ഹിന്ദു സമാജത്തിലെ (GMMHC) സഹോദരിമാരും അനിയത്തിമാരും കുഞ്ഞുങ്ങളും ഒരുമിച്ചു ഭഗവാനെയും പാർവതിദേവിയെയും സ്തുതിച്ചുകൊണ്ട്, പ്രകൃതിയുടെ സ്നേഹസാന്നിധ്യം നിറഞ്ഞ മനോഹരമായ അന്തരീക്ഷത്തിൽ പരമ്പരാഗത ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷത്തിൽ പങ്കെടുത്തു.

പരിപാടിക്ക് സ്വാഗതം മായ സജി ആശംസിച്ചു. തിരുവാതിരയുടെ ആത്മീയവും സാംസ്കാരികവുമായ മാഹാത്മ്യം അഞ്ചു രാഹുൽ വിശദീകരിച്ചു. നന്ദി പ്രസംഗം ബിന്ദു ഹരികുമാർ നിർവഹിച്ചു. പാരമ്പര്യത്തിന്റെ രുചിയും സ്‌നേഹത്തിന്റെ ചൂടും ഒരുമിച്ചുനിറഞ്ഞ വിപുലമായ നൊയമ്പ് സദ്യയും, അതിന് പിന്നിൽ അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അമ്മമാരുടെയും അനിയത്തിമാരുടെയും നിസ്വാർത്ഥ സേവനവും ഈ ആഘോഷത്തിന് പ്രത്യേക മഹത്വം നൽകി. ഹൃദയപൂർവ്വമായ നന്ദിയും അഭിനന്ദനങ്ങളും പ്രസിഡന്റ് ഗോപകുമാർ, സെക്രട്ടറി വിനോദ് ചന്ദ്രൻ, ട്രഷറർ ഹരികുമാർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് അറിയിച്ചു.

ഇതിനോടനുബന്ധിച്ച് ജനുവരി 10ന് സംഘടിപ്പിക്കുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഔദ്യോഗിക വിളംബരവും നടത്തി. മകരവിളക്കിനോടനുബന്ധിച്ച് ഗജവീരന്റെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് സംഘടിപ്പിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
ബിനോയ് എം. ജെ.
സങ്കല്പത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് നാം ആരും തന്നെ ബോധവാന്മാരാണെന്ന് തോന്നുന്നില്ല. പണ്ടുമുതൽ തന്നെ യാഥാർത്ഥ്യമാണ് പ്രധാനപ്പെട്ടതെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നു. ആചാര്യന്മാരും ഗുരുക്കന്മാർ പോലും ഈ വിധത്തിലാണ് ജനങ്ങളെ പഠിപ്പിച്ചതായി കാണുന്നത്. സങ്കല്പം ഒരു പാഴ് വേലയാണെന്ന് എല്ലാവരും തന്നെ കരുതുകയും ചിന്തിക്കുകയും ചെയ്തു പോരുന്നു. കുട്ടികളെ സങ്കല്പ ലോകത്തിലേക്ക് വിടുവാൻ മുതിർന്നവരും അധ്യാപകരും അനുവദിക്കുന്നില്ല. മുതിർന്നവർക്കാകട്ടെ സങ്കൽപ്പിക്കാനുള്ള സമയവുമില്ല. വാർദ്ധക്യത്തിൽ എത്തുമ്പോഴാകട്ടെ എല്ലാം പോയല്ലോ എന്ന നിരാശയോടുകൂടി നാം പൂർവ്വ ജീവിതത്തെ സ്മരിക്കുന്നു. ഇതിന്റെ
എല്ലാം ധ്വനി സങ്കല്പം ചീത്തയും വ്യർത്ഥവും ആണെന്നല്ലേ? അത് ഒരു സമയം പോക്ക് മാത്രമാണെന്ന് എല്ലാവരും കരുതുന്നു. വിലപ്പെട്ട സമയം ആരാണ് പാഴാക്കുവാൻ ആഗ്രഹിക്കുക?
എന്നാൽ ജീവിവർഗങ്ങളിൽ മനുഷ്യന് മാത്രമേ സങ്കല്പിക്കുവാനുള്ള കഴിവുള്ളു. അത് വളരെ വിശിഷ്ടമായ ഒരു കഴിവ് കൂടിയാണ്. നീണ്ട പരിണാമത്തിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരു കഴിവാണ് സങ്കല്പശക്തി. അതിനെ നിന്ദിക്കുവാൻ എളുപ്പമാണ്. എന്നാൽ അപ്രകാരം ചിന്തിക്കുമ്പോൾ നാം പുറകോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിഞ്ഞു കൊള്ളുക. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിനുള്ള പകരക്കാരനാണ്. നമുക്ക് അറിവുള്ളതുപോലെ യാഥാർത്ഥ്യം പരിമിതികൾ നിറഞ്ഞതാണ്. അത് വിരൂപവും വിരസവും ആണ്.
സൗന്ദര്യത്തിൽ സങ്കല്പം തന്നെ യാഥാർത്ഥ്യത്തേക്കാൾ മനോഹര എന്ന് തോന്നിപ്പോകുന്നു. സങ്കൽപ്പത്തിന് ചിറക് വിരിക്കുമ്പോൾ നാം സാധ്യതകളുടെ അനന്തവിഹായുസ്സിൽ പറന്നുയരുകയാണ് ചെയ്യുന്നത്. മാനവ സംസ്കാരത്തിന്റെ ഇന്നേവരെയുള്ള പുരോഗതി എടുത്താൽ സങ്കല്പമാണ് അതിന്റെ എല്ലാം മൂലകരണം എന്ന് കണ്ടെത്തുവാൻ കഴിയും. കാറും കമ്പ്യൂട്ടറും വിമാനവും എല്ലാം സങ്കൽപ്പത്തിലാണ് ആദ്യമേ ജന്മം എടുത്തത്. മാനവസംസ്കാരം അവന്റെ സങ്കൽപ്പത്തിന്റെ ആവിഷ്കാരമാണ്.
അപ്പോൾ പിന്നെ പ്രശ്നം എവിടെയാണ് കിടക്കുന്നത്? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള സംഘടനത്തിലാണ് പ്രശ്നങ്ങളെല്ലാം കിടക്കുന്നത് എന്ന് എനിക്ക് സധൈര്യം പറയുവാൻ കഴിയും. നിങ്ങൾ പണം
ഉണ്ടാക്കുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ നിങ്ങൾക്ക് പണം ഉണ്ടാക്കാൻ കഴിയുന്നില്ല, നിങ്ങൾ അധികാരത്തിൽ എത്തുന്നതായി സങ്കൽപ്പിക്കുന്നു എന്നാൽ, യഥാർത്ഥത്തിൽ, നിങ്ങൾ അധികാരത്തിൽ എത്തുന്നില്ല. നിങ്ങൾക്ക് ജോലി കിട്ടുന്നതായി സങ്കൽപിക്കുന്നു, എന്നാൽ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനത്തിൽ വരുന്നത് എങ്ങനെയാണെന്ന് നോക്കി കണ്ടുകൊള്ളുവിൻ. വാസ്തവത്തിൽ ഇപ്രകാരം ഒരു സംഘടനത്തിന്റെ ആവശ്യകതയുണ്ടോ? സങ്കല്പത്തെ സങ്കല്പത്തിന്റെ വഴിക്ക് വിടുവിൻ യാഥാർത്ഥ്യത്തെ യാഥാർത്ഥ്യത്തിന്റെ വഴിക്കും വിട്ടുകൊള്ളുവിൻ. താൻ സങ്കൽപിക്കുന്നതൊക്കെ യാഥാർത്ഥ്യമാകണമെന്ന് നാം എന്തുകൊണ്ടാണ് വാശിപിടിക്കുന്നത്?
അതുപോലെതന്നെ യാഥാർത്ഥ്യമാകുന്നത് മാത്രമേ ഞാൻ സങ്കൽപ്പിക്കൂ എന്നും വാശിപിടിക്കുന്നത് എന്തിന്? അങ്ങിനെയാണ് സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ സംഘടനം ഉണ്ടാകുന്നത്. സങ്കല്പം യാഥാർത്ഥ്യത്തിനുവേണ്ടി എന്നുള്ള മിഥ്യാധാരണ നമ്മുടെ എല്ലാം മനസ്സിൽ ചെറുപ്പം മുതൽ കുടിയേറിയിട്ടുണ്ട്. വാസ്തവത്തിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടി അല്ല! സങ്കല്പം യാഥാർത്ഥ്യത്തിന്റെ അടിമയും അല്ല. സങ്കൽപ്പത്തിന് അതിന്റേതായ ഒരു ഭാസുരമായ ലോകമുണ്ട്. അതിന്റെ പ്രഭയിൽ എല്ലാം വെട്ടിത്തിളങ്ങുന്നു. അവിടെ അന്ധകാരത്തിന് സാധ്യതയില്ല. അവിടെ പരിമിതികൾക്ക് സാധ്യതയില്ല. അവിടെ ദുഃഖത്തിന് സ്ഥാനമില്ല. അവിടെ നൈരാശ്യത്തിനും സാധ്യതയില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിൽ വിലയും പ്രാപിക്കുന്നു.
അവിടെ അനന്താനന്ദമാണ്. എന്നാൽ താൻ സങ്കൽപ്പിക്കുന്നത് ഒക്കെ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിച്ചാൽ കഥയാകെ മാറുകയാണ്. യാഥാർത്ഥ്യത്തിന്റെ ലോകം സങ്കൽപ്പത്തിന്റെ ലോകത്തിൽ നിന്നും ഭിന്നമാണ്. യാഥാർത്ഥ്യത്തിൽ എല്ലാം പരിമിതമാകുമ്പോൾ സങ്കൽപ്പത്തിൽ യാതൊരുവിധ പരിമിതിയും ഇല്ല. അതുകൊണ്ടുതന്നെ താൻ സങ്കൽപ്പിക്കുന്നതെല്ലാം യാഥാർത്ഥ്യമാകണമെന്ന് ഒരാൾ വാശിപിടിച്ചാൽ അവിടെ സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ ഒരു സംഘടനം ജന്മം കൊള്ളുന്നു. അതുകൊണ്ട് സങ്കല്പത്തെ യാഥാർത്ഥത്തിൽ നിന്നും വേർതിരിച്ചെടുക്കുവിൻ. രണ്ടിനും രണ്ടു ലോകമാണുള്ളത്. യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് പോകാതെ തന്നെ പൂർണമായും സങ്കല്പത്തിന്റെ
ലോകത്തിൽ കഴിഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതത്തെ അതിന്റെ പൂർണ്ണതയിലേക്ക് കൊണ്ടുവരുവാൻ നിങ്ങൾക്ക് കഴിയും. സങ്കല്പത്തെ തുറന്നു വിടുവിൻ. അതിന് സ്വാതന്ത്ര്യം കൊടുക്കുവിൻ. ആവോളം സങ്കൽപ്പത്തിന്റെ ലോകത്തിൽ വിഹരിക്കുവിൻ. അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന നിർവൃതി ഒന്ന് വേറെ തന്നെയാണ്.
സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാകണമെന്ന് വാശിപിടിക്കുമ്പോഴാണ് ആഗ്രഹങ്ങൾ ജന്മം എടുക്കുന്നത്. ഞാൻ പണക്കാരൻ ആകുന്നതായി സങ്കൽപ്പിക്കുന്നു, അതിനുശേഷം അത് യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു. അത് യാഥാർത്ഥ്യമായില്ലെങ്കിൽ ഞാൻ പോയി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
ഇതല്ലേ നമ്മുടെ ജീവിതത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം? എന്തിനീ വയ്യാവേലിക്കൊക്കെ മുതിരണം? സങ്കല്പം സങ്കല്പത്തിനുവേണ്ടി, യാഥാർത്ഥ്യം യാഥാർത്ഥ്യത്തിന് വേണ്ടി. അവ തമ്മിൽ കൂട്ടിയിടിക്കാതെ ഇരിക്കട്ടെ. ആഗ്രഹങ്ങൾ മനുഷ്യനെ തകർത്തു തരിപ്പണമാക്കുന്നു.
അതിനാൽ സ്നേഹിതരെ നമുക്ക് ജീവിതത്തിൽ മുന്നോട്ടു പറക്കുവാനുള്ള രണ്ട് ചിറകുകളാണ് സങ്കല്പവും യാഥാർത്ഥ്യവും. അവയെ വേണ്ടവണ്ണം ഉപയോഗിച്ച് ശീലിക്കുവിൻ. അതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. സങ്കൽപ്പമോ യാഥാർഥ്യമോ കൂടുതൽ ശ്രേഷ്ഠം എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ ആളല്ല. എന്നിരുന്നാലും ഒന്ന് മറ്റതിനോട്
കിടപിടിക്കുന്നതാണെന്ന് എനിക്ക് പറയുവാൻ കഴിയും. അതിനാൽ നിങ്ങളുടെ സങ്കല്പശക്തിയെ വേണ്ട വണ്ണം ഉപയോഗിക്കുവിൻ. അതുവഴി നിങ്ങൾക്ക് മോക്ഷത്തിലേക്കും നിർവ്വാണത്തിലേക്കും ചുവട് വയ്ക്കുവാൻ സാധിക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് 2026 ഫെബ്രുവരി മാസം 13 മുതൽ 15 വരെ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും, ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)
ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും, മുറിവുകളും, ആകുലതകളും, ചിന്താധാരകളിൽ ഉണർത്തി, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
2026 ഫെബ്രുവരി മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 13 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 15 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാനസിക നവീകരണത്തിനും, ആന്തരിക വേദനകളും, ഉത്കണ്ഠകളും സൗഖ്യപ്പെടുന്നതിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ , ഫാ ഡെബ്രിൻ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12 ന്, വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രെജിസ്ട്രേഷൻ ഫീസ് ഈടാക്കുക.
Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും ഭക്തിനിർഭരമായ സമാപനമായി. 2025 ഡിസംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദേശവിളക്ക് പൂജകൾ നടത്തിയത് . അന്നേ ദിവസം തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകൾക്ക് മികവേകി. തുടർന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടർന്ന് ദീപാരാധന,പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ ചടങ്ങിൽ പങ്കെടുത്തു.ലണ്ടൻ ദേശാവിളക്കിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു 2025 ഡിസംബർ 27 ന് 41 ആം ദിവസ സമാപന വിളക്ക് ദിവസം വിശേഷൽ പൂജകളും, ശ്രീ വീരമണി കണ്ണൻ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിർഭാരമായ സമാപനമായി. അന്നേ ദിവസം നിർമല്യദർശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമർച്ചന, ഉച്ചപൂജ,തിടമ്പ് സമർപ്പണം, നെൽപ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അർച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.
പൂജകൾക്ക് ശ്രീ അഭിജിത്തും, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു.ശ്രീ വീരമണി കണ്ണൻ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ചടങ്ങുകക്ക് സാക്ഷിയായി.

അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ജനുവരി 3 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.
2026 ജനുവരി 3 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.
ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258
Our lady Of La Salette
R C Church,
1 Rainham Road, Rainham, Essex,
RM13 8SR, UK.
