ഫുട്‌ബോളിലെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ഉള്ള ഇന്റര്‍ മിയാമി ക്ലബിനെതിരെ പരാതിയുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍. അമേരിക്കയിലെ മേജള്‍ ലീഗില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് മിയാമി ക്ലബിനെതിരെ പരാതി ഉണ്ടായിരിക്കുന്നത്.
ബെക്കാമിന്റെ ക്ലബിന്റെ ഔദ്യോഗിക പേരും, ക്ലബ് ലോഗോയും തങ്ങളുടെ ക്ലബിന്റേതാണെന്ന് ചൂണ്ടി കാണിച്ചാണ് ഇന്റര്‍ മിലാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്റര്‍ എന്ന പേരിന് പേറ്റന്റ് ഉണ്ട് എന്നും അത് മറ്റൊരു ഫുട്‌ബോള്‍ ക്ലബ് ഉപയോഗിക്കാന്‍ പാടില്ല, ഇന്റര്‍ മിയാമിയുടെ ലോഗോയ്ക്ക് ഇന്റര്‍ മിലാന്‍ ലോഗോയുമായി സാമ്യമുണ്ട്, കോടതിയില്‍ നല്‍കിയ പരാതിയില്‍ എന്നിവയും ചൂണ്ടികാണിച്ചിട്ടുണ്ട്.
അമേരിക്കയില്‍ കോടതിയില്‍ എത്തിയ കേസില്‍ മെയില്‍ വിധി ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ബെക്കാം തന്റെ ക്ലബിന്റെയും പേരും ലോഗോയുംപ്രഖ്യാപിച്ചത്. 2020 സീസണ്‍ മുതലാകും ബെക്കാമിന്റെ ടീമായ ഇന്റര്‍ മിയാമി എഫ് സി എം എല്‍ എസില്‍ കളിക്കുക.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചുവിക്കറ്റിന് തോല്‍പിച്ചു. 130 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് ഒന്‍പത് പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ പോയന്റ് പട്ടികയിൽ സൺറൈസേഴ്സ് ഒന്നാമതെത്തി.
ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദിനെ ജോണി ബെയര്‍സ്റ്റോ ഒറ്റയ്ക്ക് ലക്ഷ്യത്തിലെത്തിക്കുമെന്ന് തോന്നിച്ചു. രണ്ടുതവണ ബെയര്‍സ്റ്റോയെ കൈവിട്ട് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ പിന്തുണച്ചു.
28 പന്തില്‍ 48 റണ്‍സെടുത്ത ബെയര്‍സറ്റോ പുറത്തായതോടെ ഹൈദരാബാദിന്റെ പതനം തുടങ്ങി . വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്നനിലയില്‍ നിന്ന് അഞ്ചിന് 105 എന്ന നിലയിലേയ്ക്ക്. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ അഫ്ഗാന്‍ താരം മുഹമ്മദ് നബി ഒന്‍പത് പന്തില്‍ 17 റണ്‍സെടുത്ത് സണ്‍റൈസേഴ്സിന് വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യപവര്‍പ്ലേയില്‍ പൃഥ്വി ഷായെയും ശിഖര്‍ ധവാനെയും നഷ്ടമായി. സമ്പാദ്യം 36 റണ്‍സ് മാത്രം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായപ്പോഴും നായകന്‍ ശ്രേയസ് അയ്യരുടെ ഫിനിഷ് മികവിലായിരുന്നു പ്രതീക്ഷ. 16ാം ഓവറില്‍ 42 റണ്‍സെടുത്ത ശ്രേയസും പുറത്ത്.
150 റണ്‍സ് ശരാശരി സ്കോറായ പിച്ചില്‍ ഡല്‍ഹി സ്കോര്‍ 129 ല്‍ എത്തിച്ചത് 13 പന്തില്‍ 24 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ടുവിക്കറ്റ് വീതം നേടി.
മധ്യനിരയുടെ ചെറുത്തു നില്‍പ്പും അവസാന ഓവറുകളിലെ സ്‌ഫോടനാത്മക ബാറ്റിങ്ങും സമ്മാനിച്ച ഭേദപ്പെട്ട സ്‌കോര്‍ പ്രതിരോധിച്ച് മുംബൈ. ഒരു ഘട്ടത്തില്‍ തോറ്റെന്ന് കരുതിയ കളയിന്‍ വമ്പന്‍ തിരിച്ചുവരവിലൂടെ സ്വന്തം മണ്ണില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈയ്ക്ക് 37 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സീസണിലെ ചെന്നെെയുടെ ആദ്യ തോല്‍വിയാണിത്
മുംബൈ ഉയര്‍ത്തി 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 133 റണ്‍സിന് അവസാനിക്കുകയായിരുന്നു. 58 റണ്‍സെടുത്ത കേദാര്‍ ജാദവൊഴികെ ചെന്നൈ നിരയിലാര്‍ക്കും തിളങ്ങാനായില്ല. 54 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് കേദാറിന്റെ ഇന്നിങ്‌സ്. രണ്ടാമതുള്ളത് 16 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ്.
മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് വീതമെടുത്ത ലസിത് മലിംഗയും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ്. നേരത്തെ മോശം ടോട്ടലിലേക്ക് നീങ്ങുകയായിരുന്ന മുംബൈയ്ക്ക് അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചതും ഹാര്‍ദ്ദിക് ആയിരുന്നു. എട്ട് പന്തില്‍ നിന്നും മൂന്ന് സിക്‌സടക്കം 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ട് സിക്‌സുമായി ഏഴ് പന്തില്‍ 17 റണ്‍സ് നേടിയ കിറോണ്‍ പൊള്ളാര്‍ഡും അവസാനം തീയായി മാറി.
അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റേയും 42 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കൂട്ടുകെട്ടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. എട്ട് ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു സുര്യകുമാറിന്റെ ഇന്നിങ്‌സ്.
ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ വഡോദരയില്‍ അറസ്റ്റിലായി. ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെയാണ് വഡോദര ഡിസിപി ജയ്ദീപ്സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയത്.
വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നൂറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തുന്ന ആദ്യ റെഫറി എന്ന നേട്ടം കൈവരിച്ച് ഇംഗ്ലിഷ് റഫറി മൈക്ക് ഡീന്. കഴിഞ്ഞ ദിവസം വോള്‍വറാംപ്ടനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകന്‍ ആഷ്‌ലി യങ്ങിന് ചുവപ്പുകാര്‍ഡ് കാണിച്ച ഡീന്‍ പുതിയ റെക്കോര്‍ഡിലെത്തി.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഡീന്‍ ചരിത്രത്തിലേക്ക് ചുവപ്പുകാര്‍ഡുയര്‍ത്തിയത്. വോള്‍വ്‌സിന്റെ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയെ യങ് ഫൗള്‍ ചെയ്തതിനായിരുന്നു നടപടി. ഇത് ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഡീന്‍ ഉയര്‍ത്തുന്ന പത്താം റെഡ് കാര്‍ഡാണ്. ഈ സീസണിലെ കണക്ക് പരിശോധിച്ചാല്‍ ആറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തിയ മൈക്കിള്‍ ഒളിവറാണ് ഡീന് പിന്നിലുള്ളത്.
2000-ന്റെ തുടക്കം മുതല്‍ തന്നെ പ്രീമയര്‍ ലീഗില്‍ സജീവമാണ് മൈക്ക് ഡീന്‍. റെഫറിയിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളിലും ഡീന്‍ പെട്ടിട്ടുണ്ട്. 2004-ല്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച ഡീന്‍, യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും റെഫറിയായിട്ടുണ്ട്.
ഐപിഎല്ലില്‍ വിരാട് കോഹ്‍ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ഏഴു വിക്കറ്റിന് ബാംഗ്ലൂരിനെ തോല്‍പിച്ചു.159 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ഒരുപന്ത് ശേഷിക്കെ മറികടന്നു.
കോഹ്‍ലിയുടെ ബാംഗ്ലൂരിനെ വീഴ്ത്തി രാജസ്ഥാന് സീസണിലെ ആദ്യ വിജയം. അവസാന ഓവറുകളില്‍ പതറുന്ന ശീലം മറന്ന രാജസ്ഥാനെ രാഹുല്‍ ത്രിപാഠിയാണ് വിജയത്തിലേയ്ക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ 43 പന്തില്‍ 59 റണ്‍സെടുത്ത് ഇന്നിങ്സിന് അടിത്തറയിട്ടു. സ്റ്റീവ് സ്മിത് (38) രാഹുല്‍ ത്രിപാഠി (34) റണ്‍സെടുത്തു നാലു ക്യാച്ചുകളാണ് ബാംഗ്ലൂര്‍ കൈവിട്ടത്.
41 പന്തില്‍ 67 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും അടക്കം 12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് ബാംഗ്ലൂരിനെ പിടിച്ചുെകട്ടിയത്. 28 പന്തില്‍ 31 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിണിസ് ആര്‍ സി ബി സ്കോര്‍ 158ല്‍ എത്തിച്ചു.
പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 14 റണ്‍സ് അകലെ തകര്‍ന്നു വീഴുകയായിരുന്നു. സാം കറന്റെ തകര്‍പ്പന്‍ ബോളിങാണ് ഡല്‍ഹിയെ ഉലച്ചു കളഞ്ഞത്. അനായാസം ജയിക്കാമായിരുന്ന കളിയാണ് ഡല്‍ഹിക്ക് നഷ്ടമായത്.
ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ അശ്വിന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ധവാന്‍ 30 റണ്‍സും അയ്യര്‍ 28 റണ്‍സും നേടി. പിന്നീട് വന്ന ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രമും ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 39 റണ്‍സെടുത്തു നില്‍ക്കെ പന്ത് പുറത്തായി. തൊട്ടു പിന്നാലെ 38 റണ്‍സുമായി ഇന്‍ഗ്രമും പുറത്തേക്ക് പോയി.
ഇതോടെ ഡല്‍ഹി തകര്‍ന്നു. പിന്നീട് വന്നവരാരും അഞ്ച് റണ്‍സില്‍ കൂടുതലെടുത്തില്ല. നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ഉജ്ജ്വല പ്രകടനം കാഴ്ച്ച വെച്ച സാം കറനാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. കറന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2.2 ഓവറിലാണ് കറന്‍ കളിയുടെ ഗതി തന്നെ മാറ്റിയത്. പഞ്ചാബിനായി അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. കറന്‍ ഹാട്രിക്കും സ്വന്തമാക്കി.
പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങിയത് ഡേവിഡ് മില്ലറാണ്. മില്ലര്‍ 30 പന്തില്‍ 43 റണ്‍സ് നേടി. 39 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 29 റണ്‍സുമായി മന്ദീപ് സിങും മികച്ച പിന്തുണ നല്‍കി. നേരത്തെ ഓപ്പണിങില്‍ ക്രിസ് ഗെയിലിന് പകരം ഉറങ്ങി കറന്‍ 10 പന്തില്‍ 20 റണ്‍സും നേടിയിരുന്നു.
ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഉഗ്രന്‍ പ്രകടനത്തോടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത പട്ടികയില്‍ മുന്നിലുള്ള ഋഷഭ് പന്തിനെതിരേ ഒത്തുകളി ആരോപണവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പന്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടയില്‍ പറഞ്ഞ വാക്കുകളെടുത്താണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്‌സിലെ നാലാം ഓവറില്‍ കീപ്പറായിരുന്ന പന്ത് ഈ ബോള്‍ ഒരു ഫോര്‍ ആയിരിക്കും എന്ന് പറഞ്ഞത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയതോടെയാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പയായിരുന്നു ഈ സമയത്ത് ക്രീസില്‍. പന്ത് പറഞ്ഞതിന് പിന്നാലെ അടുത്ത ബോള്‍ ബൗണ്ടറി കടന്നതോടെയാണ് ആരാധകര്‍ തെളിവുകളുമായി രംഗത്ത് വന്നത്.
സന്ദീപ് ലാമിച്ചാനെയുടെ ഓവറിലായിരുന്നു സംഭവം. മത്സരത്തില്‍ ഡല്‍ഹി ജയിച്ചെങ്കിലും പന്തിനെതിരേ ഒത്തുകളി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്.
സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടവും അതേ സ്‌കോറില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുത്തു.
മിന്നും ഫോമിലുണ്ടായിരുന്ന ആന്ദ്രെ റസലും ദിനേഷ് കാര്‍ത്തികും കൊല്‍ക്കത്തക്കായി ഇറങ്ങിയെങ്കിലും റബാഡക്കുമുന്നില്‍ മുട്ടുമടക്കി മടങ്ങി. ഫോറടിച്ചു തുടങ്ങിയ റസലിനെ മൂന്നാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം പുറത്താക്കി. കാര്‍ത്തികിനും പിന്നാലെ ഇറങ്ങിയ ഉത്തപ്പക്കും ബാക്കിയുള്ള പന്തുകളില്‍ എടുക്കാനായത് ഓരോ റണ്‍സ് വീതം. ഒടുവില്‍ മൂന്നു റണ്‍സിന് ഡല്‍ഹിയുടെ അര്‍ഹിച്ച വിജയം.
സ്‌കോര്‍: കൊല്‍ക്കത്ത 185/8, ഡല്‍ഹി: 185/6 സൂപ്പര്‍ ഓവര്‍: ഡല്‍ഹി: 10/1, കൊല്‍ക്കത്ത: 7/1
നേരത്തേ, ആദ്യം ബാറ്റ്‌ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും (28 പന്തില്‍ 62) ദിനേഷ് കാര്‍ത്തികിന്റെയും (50) അര്‍ധസെഞ്ച്വറിയിലാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ നേതൃത്വത്തില്‍ തിരിച്ചടിച്ച ഡല്‍ഹിക്ക് അവസാനത്തില്‍ കാലിടറിയതാണ് അനായാസം ജയിക്കേണ്ട മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
What Rishabh pant just said “Yeh toh aise bhi 4ka hai”. Are IPL players involved in any kind ko fixing. Anyone certainly have doubts comming around in their minds after all. #Ipl #KKRvDC #fixing #spotfixing #rishabhpant #kkr #Dc #DelhiVsKolkata #DCvKKR #DCvsKKR #dcvskkr pic.twitter.com/bxE6f2j66i
— shubham verma (@shubhamvrm34) March 30, 2019
rishabh pant did spot fixing and also match was fixed..If pant wanted he can hit in moment delhi stop himself to hit..Even shaw were there
— UNDERDOG (@Underdogpk) March 30, 2019
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 118 റണ്‍സിന്റെ വമ്പന്‍ വിജയം. ഡേവിഡ് വാര്‍ണറുടെയും ജോണി ബെയര്‍സ്റ്റോയുടെയും സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് 232 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ 113 റണ്‍സിന് പുറത്തായി .
54 പന്തില്‍ നിന്നാണ് വാര്‍ണര്‍ നാലാം ഐപിഎല്‍ സെഞ്ചുറി നേടിയത്. ടോപ് ഗിയറില്‍ തുടങ്ങിയ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ ആദ്യ ഐപിഎല്‍ സെഞ്ചുറി നേടി. 187 റണ്‍സ് കൂട്ടിച്ചേര്‍ത്ത വാര്‍ണര്‍ ബെയര്‍സ്റ്റോ ഐപിഎല്ലിലെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിനുള്ള റെക്കോര്‍ഡും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ആദ്യസ്പെല്ലില്‍ തന്നെ 11 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി മുഹമ്മദ് നബി ബാംഗ്ലൂരിന്റെ അന്തകനായി . ബാംഗ്ലൂര്‍ നിരയില്‍ കോഹ്ലിയും ഡിവില്ലിയേഴ്സും അടക്കം ഏഴുപേര്‍ രണ്ടക്കം കടക്കാതെ പുറത്തായി .മൂന്നുറണ്ണൗട്ടുകള്‍ കൂടിചേര്‍ന്നതോടെ ബാംഗ്ലൂരിന്റെ ചരിത്രത്തിലെ വമ്പന്‍ തോല്‍വികളില്‍ ഒന്ന് ഹൈദരാബാദില്‍ കുറിക്കപ്പെട്ടു
മറ്റൊരു മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് മൂന്നാംജയം. അവസാനപന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിന് തോല്‍പ്പിച്ചു. ചെന്നൈയുടെ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
3 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന സൂപ്പര്‍ കിങ്സിനെ കൈപ്പിടിച്ചുയര്‍ത്തിയത് തലയുടേയും ചിന്നത്തലയുടേയും 61 റണ്‍സിന്റെ നാലാംവിക്കറ്റ് കൂട്ടുെകട്ട്. 32 പന്തില്‍ 36 റണ്‍സെടുത്താണ് റെയ്ന പുറത്തായത്. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ക്ഷമയോടെ പിടിച്ചു നിന്ന ധോണി ബ്രാവോയെ കൂട്ടുപിടിച്ച് ഇന്നിങ്സ് പടുത്തുയര്‍ത്തി. 16 പന്തില്‍ 27 റണ്‍സാണ് ബ്രാവോ അടിച്ചെടുത്തത്.
അവസാനഓവറിലെ അവസാന മൂന്ന് പന്തുകള്‍ ഗാലറിയിലെ മഞ്ഞക്കടലിലേക്ക് പറത്തി വിട്ട എം.എസ്.ഡി ഫിനിഷറുടെ റോള്‍ ഭദ്രമെന്ന് ഓര്‍മിപ്പിച്ചു.
മറുപടി ബാറ്റിങ്ങില്‍ അക്കൗണ്ട് തുറക്കും മുന്‍പേ ക്യാപ്റ്റന്‍ രഹാനെയെ റോയല്‍സിന് നഷ്ടമായി. 14 റണ്‍സെടുക്കുന്നതിനിടെ റോയല്‍സിന്റെ മൂന്ന് വിക്കറ്റ് വീണു. 39 റണ്‍സെടുത്ത ത്രിപാദിയുടേയും 28 റണ്‍സെടുത്ത സ്മിത്തിന്റേയും നാലാംവിക്കറ്റ് കൂട്ടുകെട്ട് റോയല്‍സിനെ കൈപിടിച്ചുയര്‍ത്തി.
അടിച്ചുകളിച്ച സ്റ്റോക്സും ആര്‍ച്ചറും കളിപിടിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവാസന ഓവറില്‍ സ്റ്റോക്സിനേയും ഗോപാലിനേയും പറഞ്ഞയച്ച് റോയല്‍സിനെ സമ്മര്‍ദത്തിലാക്കിയ ബ്രാവോ ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. സ്റ്റോക്സ് 26 പന്തില്‍ 46 റണ്‍സും ആർച്ചർ പുറത്താകാതെ 11 പന്തില്‍ 24 റണ്‍സുമെടുത്തു.
ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്‍മാര്‍ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയെ പേസര്‍ പ്രസിദ് കൃഷ്‌ണ 10 റണ്‍സിലൊതുക്കിയിരുന്നു. പന്ത്, ശ്രേയാസ്, ഷാ നിരയാണ് ക്രീസിലിറങ്ങിയത്.
നേരത്തെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്തില്‍ സമനില പിടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു. പൃഥ്വി ഷായുടെ വമ്പന്‍ ഇന്നിംഗ്‌സും ഡല്‍ഹിയെ ജയിപ്പിച്ചില്ല. ഇതേസമയം അവസാന ഓവറില്‍ കുല്‍ദീപിന്‍റെ മാസ്‌മരിക ബൗളിംഗ് കൊല്‍ക്കത്തയ്ക്ക് രക്ഷയായി. സ്‌കോര്‍: കൊല്‍ക്കത്ത 185-8, ഡല്‍ഹി 185-6നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തിക്- റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സന്ദര്‍ശകര്‍ക്ക് 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5.
എന്നാല്‍ ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ കരകയറ്റി. കാര്‍ത്തിക് കരുതലോടെ കളിച്ചപ്പോള്‍ റസല്‍ കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് മൂഡിലായിരുന്നു. 23 പന്തില്‍ റസലിന്‍റെ സൂപ്പര്‍ അര്‍ദ്ധ സെഞ്ചുറി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. റസലും കാര്‍ത്തിക്കും കൂട്ടിച്ചേര്‍ത്ത് 95 റണ്‍സ്. റസല്‍ പുറത്തായ ശേഷം ഹിറ്റ് ചെയ്ത് കളിച്ച കാര്‍ത്തിക് 36 പന്തില്‍ 50 റണ്‍സെടുത്തു. 19-ാം ഓവറില്‍ മിശ്രക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ചൗളയും(5 പന്തില്‍ 12) കുല്‍ദീപും(5 പന്തില്‍ 10) കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. ചൗള എറിഞ്ഞ മൂന്നാം ഓവറില്‍ ധവാന്‍, റസലിന്‍റെ കൈകളില്‍ ഒതുങ്ങി. പുറത്താകുമ്പോള്‍ ധവാന്‍റെ അക്കൗണ്ടില്‍ 8 പന്തില്‍ 16 റണ്‍സ്. മറ്റൊരു ഓപ്പണറായ പൃഥ്വി ഷായും നായകന്‍ ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ കണ്ടത് യുവ താരങ്ങളുടെ കളിയഴക്. ഇരുവരും മികച്ച ഷോട്ടുകളുമായി ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ റസലിന്‍റെ പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറിലൈനില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ അയ്യര്‍(32 പന്തില്‍ 43) അപ്രതീക്ഷിതമായി മടങ്ങി.
അവിടംകൊണ്ട് അടി നിര്‍ത്താന്‍ ഉദേശിച്ചിരുന്നില്ല പൃഥ്വി ഷാ. 30 പന്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അയ്യര്‍ പുറത്തായ ശേഷമെത്തിയ ഋഷഭ് പന്ത് വേഗം മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെ 18-ാം ഓവറില്‍ കുല്‍ദീപ് പറഞ്ഞയച്ചു. അവസാന രണ്ട് ഓവറില്‍ 15 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ഐപിഎല്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഷാ വീണു. ഫെര്‍ഗൂസന്‍റെ 19.3 ഓവറില്‍ കാര്‍ത്തിക്കിന് ക്യാച്ച്. 55 പന്തില്‍ മൂന്ന് സിക്‌സും 12 ഫോറും അടങ്ങിയ ഇന്നിംഗ്‌സിന് വിരാമം. കളിതീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കേ വിഹാരിയെ(2) കുല്‍ദീപ് മടക്കി. അവസാന പന്തില്‍ ഡല്‍ഹിക്ക് രണ്ട് റണ്‍ നേടാനാകാതെ വന്നതോടെ കളി സമനിലയില്‍. പിന്നെ കണ്ടത് സൂപ്പര്‍ ഓവര്‍ യുദ്ധം.
മറ്റൊരു മത്സരത്തിൽ കിങ്സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ എട്ട് വിക്കറ്റിന് തോറ്റു. കെ.എല്‍.രാഹുൽ അര്‍ധസെഞ്ചുറി നേടി. ഈ സീസണിൽ പഞ്ചാബിന്റെ രണ്ടാം ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി കളത്തിലിറങ്ങിയവരെല്ലാം റൺസ് കണ്ടെത്തിയതോടെ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് വിജയത്തിലെത്തി. ഓപ്പണറായിറങ്ങിയ രാഹുൽ 55 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു.
ക്രിസ് ഗെയ്‍ൽ (24 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 40), മായങ്ക് അഗർവാൾ (21 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43), ഡേവിഡ് മില്ലർ (എട്ടു പന്തിൽ രണ്ടു ബൗണ്ടറി സഹിതം പുറത്താകാതെ 14) എന്നിങ്ങനെയാണ് പഞ്ചാബ് താരങ്ങളുടെ പ്രകടനം.
177 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് വിജയത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ–ഗെയ്ൽ (7.2 ഓവറിൽ 53), രണ്ടാം വിക്കറ്റിൽ രാഹുൽ–അഗർവാൾ (6.1 ഓവറിൽ 64), പിരിയാത്ത മൂന്നാം വിക്കറ്റിൽ രാഹുൽ–ഡേവിഡ് മില്ലർ (5.1 ഓവറിൽ 50) എന്നിങ്ങനെയാണ് പഞ്ചാബ് ഇന്നിങ്സിലെ കൂട്ടുകെട്ടുകൾ. മുംബൈയ്ക്കായി ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.