മുംബൈയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുമരണം. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
മുംബൈ ചെമ്പൂര്‍ തിലക് നഗറിലെ 15 നില ഫ്ലാറ്റ് സമ്മുച്ചയത്തിന്റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് മുകളിലെ രണ്ട് നിലകളിലേക്കും തീ വ്യാപിച്ചു. എന്നാൽ, കെട്ടിടത്തിൽ കുടുങ്ങിയവരെ ഉടൻ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം വഴിമാറി. അഞ്ച് അഗ്നിശമന യൂണിറ്റുകൾ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മരിച്ച അഞ്ചു പേരില്‍ നാലും സ്ത്രീകളാണ്. ഇവരെ ആശുപത്രയിലെത്തിക്കുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. സുനിതാ ജോഷി, സരള സുരേഷ്, സുമന്‍ ശ്രീനിവാസ്, ലക്ഷ്മി ബെന്‍ പ്രേംജി, ബാലചന്ദ്ര ജോഷി എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനാ ഉദ്യോഗസ്ഥനും, രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയസമീപവാസിയായ ഒരാള്‍ക്കും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടയ്ക്ക് നാലാം തവണയാണ് മുംബൈയില്‍ തീപിടിത്തമുണ്ടകുന്നത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല, കാണികളും ഒടുവിൽ തനിനിറം പുറത്തെടുത്തു. കളത്തിലെ മോശം പെരുമാറ്റത്തിൽ കുപ്രസിദ്ധി നേടിയ ഓസീസ് താരങ്ങൾ മെൽബണിൽ ഇതുവരെ കുഴപ്പങ്ങളൊന്നും കാണിച്ചിട്ടില്ല.
അപ്പോഴാണ് കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നാലാനായി ക്രീസിലെത്തിയപ്പോൾ കൂവലോടെയായിരുന്നു കാണികൾ സ്വീകരിച്ചത്. എന്നാൽ അതുകൊണ്ടൊന്നും കോഹ്‌ലിയെെന്ന പോരാളിയെ തളർത്താൻ സാധിച്ചില്ല. ക്രീസിൽ പൂജാരയ്ക്കൊപ്പം ഉറച്ചു നിന്നു കളിച്ച കോഹ്‌ലി ഇന്ത്യൻ ഇന്നിങ്സിനു അടിത്തറ പാകുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. 204 പന്തുകളിൽ നിന്നും ഒൻപതു ഫോറുകളുമായി 82 റൺസാണ് താരം നേടിയത്. ഒരു ഘട്ടത്തിൽ അദ്ദേഹം സെഞ്ചുറി നേടുമെന്നു തോന്നിച്ചെങ്കിലും സ്റ്റാർക്കിന്റെ പന്തിൽ ഫിഞ്ച് പിടിച്ചു പുറത്തായി.
പൊതുവെ മാന്യമായി പെരുമാറുന്നവരാണ് ഓസ്ട്രേലിയൻ കാണികൾ. എന്നാൽ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിംപെയ്നുമായുള്ള ഉരസലാണ് കാണികളെ പ്രകോപിപ്പിച്ചത്. ടിം പെയ്നും കോഹ്‌ലിയും തമ്മിലുള്ള വാഗ്വാദം ക്രിക്കറ്റ് ലോകത്തു ചർച്ചയായിരുന്നു. അംപയർ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. കളിയ്ക്കു ശേഷം ടിം പെയ്ൻ ഹസ്തദാനം നൽകിയപ്പോൾ കോഹ്‌ലി മുഖം തിരിക്കുകയും ചെയ്തു.
എന്നാൽ ഇന്ത്യൻ ഇന്നിങ്‌സ് ഏഴിന് 443 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ. രണ്ടാം ദിനം കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. 90 റൺസ് പൂർത്തിയാക്കിയപ്പോൾ വിദേശത്ത് 2000 ടെസ്റ്റ് റൺസ് എന്ന നേട്ടവും പൂജാരയ്ക്കു ലഭിച്ചു. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ.
ഹനുമ വിഹാരി (66 പന്തിൽ എട്ട്), മായങ്ക് അഗർവാൾ (161 പന്തിൽ 76), ചേതേശ്വർ പൂജാര (319 പന്തിൽ 106), വിരാട് കോഹ്‍ലി (204 പന്തിൽ 82), രഹാനെ (76 പന്തിൽ 34), റിഷഭ് പന്ത് (76 പന്തില്‍ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ നാല്) എന്നിവരാണ് ഒന്നാം ഇന്നിങ്സിൽ പുറത്തായത്. അർധ സെഞ്ചുറിയുമായി രോഹിത് ശർമ പുറത്താകാതെനിന്നു.
.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണിങ് ബാറ്റ്സ്മാൻ ഹനുമ വിഹാരിക്കു തിളങ്ങാനായില്ല. 66 പന്തുകൾ നേരിട്ടെങ്കിലും വിഹാരിക്ക് എട്ട് റൺസ് മാത്രമാണ് നേടാനായത്. മായങ്ക് അഗർവാള്‍ കന്നി മൽസരത്തിൽ തന്നെ അർധസെഞ്ചുറി പൂർത്തിയാക്കി. പൂജാരയെ കൂട്ടുപിടിച്ച് മായങ്ക് ഇന്ത്യൻ സ്കോര്‍ 100 കടത്തി.
123ൽ നിൽക്കെ മായങ്ക് പുറത്തായി. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടിം പെയ്ൻ ക്യാച്ചെടുത്ത് മായങ്കിനെ പുറത്താക്കി. തുടർന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പൂജാരയും ചേർന്ന് കളി മുന്നോട്ടുകൊണ്ടുപോയി. രണ്ടാം ദിനം രണ്ടിന് 215 എന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. രണ്ടാം ദിനം പൂജാര സെഞ്ചുറി പൂർത്തിയാക്കി.
സ്കോർ 293ൽ നിൽക്കെ കോഹ്‍ലി പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകിയായിരുന്ന ഇന്ത്യൻ നായകന്റെ പുറത്താകൽ. തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ പൂജാരയും മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ പൂജാര ബൗള്‍ഡായി. നാഥൻ ലിയോണിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് രഹാനെയും മടങ്ങി. പിന്നാലെയെത്തിയ യുവതാരം റിഷഭ് പന്തിനൊപ്പം രോഹിത് ശർമ ഇന്ത്യൻ സ്കോർ 400 കടത്തി. റിഷഭ് പന്തിനെ സ്റ്റാർക്കും ജഡേജയെ ജോഷ് ഹെയ്സൽവുഡുമാണു വീഴ്ത്തിയത്. ഓരോ മൽസരങ്ങൾ വീതം ജയിച്ച് ഇന്ത്യയും ഓസീസും പരമ്പരയില്‍ തുല്യനിലയിലാണ്.
അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അൽ ഐൻ എഫ്സിയെ 4-1നു കീഴടക്കിയാണു റയൽ മഡ്രിഡ് ജേതാക്കളായത്. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കോര്‍ഡും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. പതിനാലാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചാണ് റയലിന്റെ ഗോൾവേട്ട തുടങ്ങിയത്. കരിം ബെൻസിമയുടെ പാസിൽ നിന്നുള്ള ഇടംകാലൻ ഷോട്ട് ഗോൾവലകുലുക്കി.
രണ്ടാംപകുതിയിൽ മാർക്കോസ് ലൊറന്റെ (60’), സെർജിയോ റാമോസ് (78’) എന്നിവർ ഒരോഗോളുകൾ നേടി. 91-ാം മിനിറ്റിൽ യാഹിയ നാദെറിന്റെ വകം സെൽഫ് ഗോൾകൂടി വീണതോടെ റയൽ പട്ടിക പൂർത്തിയാക്കി. ഷിയോതാനി(80) അൽഐനിന്റെ ആശ്വാസഗോൾ നേടി. നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റിക്കോര്‍ഡ് ടോണി ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിക്കോർഡാണ് ക്രൂസ് സ്വന്തം പേരിലാക്കിയത്.
ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.
തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ദില്ലിയിലെ സാകേത് കോടതിയാണ് കേസെടുത്തത്.ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലിയില്‍ ഫ്‌ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഈ ദില്ലി താരത്തിന്റെ സമ്പാദ്യം.
പെര്‍ത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ കളത്തില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്ത്. പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയും സ്ബസ്റ്റിറ്റ്യൂട്ടായി ഫീല്‍ഡിംഗിനെത്തിയ രവീന്ദ്ര ജഡേജയും തമ്മിലാണ് പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടത്. ഒന്നര മിനിറ്റോളം ഈ തര്‍ക്കം നീണ്ടുനിന്നു.
ഓസീസ് മാധ്യമമായ ഫോക്‌സ് ന്യൂസ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. രവീന്ദ്ര ജഡേജയ്ക്ക് നേരെ കൈചൂണ്ടിയാണ് ഇശാന്ത് ശര്‍മ്മ സംസാരിച്ചത്.
മത്സരത്തിന്റെ നാലാം ദിവസമാണ് സംഭവം. ഓസ്‌ട്രേലിയന്‍ വാലറ്റം അപ്രതീക്ഷിതമായി ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചതോടെയാണ് സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട താരങ്ങള്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.
ഈ സമ്മര്‍ദ്ദം മുതലായത് ഓസ്‌ട്രേലിയക്കാണ്. മത്സരം 146 റണ്‍സിനാണ് ഓസ്‌ട്രേലിയക്ക് വിജയിക്കാനായത്. നിലവില്‍ പരമ്പരയില്‍ ഒരോ വിജയവുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയയും ബലാബലത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണിലാണ് മൂന്നാം ടെസ്റ്റ്.
All is not well inside the India camp? Ishant Sharma and Ravindra Jadeja squared off yesterday in Perth…#7Cricket #AUSvIND pic.twitter.com/RzE8jvKmXo
— 7 Cricket (@7Cricket) December 18, 2018
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ വിരാട് കൊഹ്ലിക്കെതിരെ വിമര്‍ശനവുമായി നടന്‍ നസറുദ്ദീന്‍ ഷാ. വിരാട് കൊഹ്ലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരമെന്നും നസറുദ്ദീന്‍ പറയുന്നു. പെര്‍ത്ത് ടെസ്റ്റിനിടെ കൊഹ്ലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് നസറുദ്ദീന്‍ ഷാ ഫേസ്ബുക്കില്‍ കുറിപ്പുമായെത്തിയത്.
.ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
വിരാട് കൊഹ്ലി ലോകത്തെ മികച്ച ക്രിക്കറ്റ് താരം മാത്രമല്ല, ലോകത്തെ ഏറ്റവും മോശം സ്വഭാവത്തിന് ഉടമയായ താരം കൂടിയാണ്. ക്രിക്കറ്റില്‍ കൊഹ്ലി പുറത്തെടുക്കുന്ന കഴിവുകളെല്ലാം അയാളുടെ അഹങ്കാരക്കൊണ്ടും മോശം സമീപനം കൊണ്ടും മുങ്ങിപ്പോവുകയാണ്. ഒരു കാര്യം കൂടി പറയട്ടെ. എനിക്ക് രാജ്യം വിട്ട് പോവാന്‍ ഉദ്ദേശ്യമില്ല എന്നും നസറുദ്ദീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പശ്ചിമ കൊച്ചിയുടെ ചരിത്രത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു കായിക മാമാങ്കത്തിന് ഇന്ന് ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ 5 30 ന് ഐ.എന്‍.എസ്. ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ സൈമണ്‍ മത്തായി പതാക വീശി. കൊച്ചിന്‍ കോളേജ് ആലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ലിറ്റ്മസ്-7 ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് റണ്‍, എന്ന രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത കായിക മാമാങ്കത്തിന് പശ്ചിമകൊച്ചി സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാര്‍ അണിനിരന്ന 15 കിലോമീറ്റര്‍ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്.
യുപിയില്‍ നിന്നെത്തിയ സഞ്ജയ് അഗര്‍വാള്‍ പുരുഷ വിഭാഗത്തിലും, മലയാളിയായ മെറീന മാത്യു വനിതാ വിഭാഗത്തിലും ജേതാക്കളായി. 5 കിലോമീറ്റര്‍ വിഭാഗം മുംബൈ കസ്റ്റംസ് ആന്‍ഡ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പച്ചക്കൊടി വീശി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌പോണ്‍സര്‍മാരായ ലിറ്റ്മസ്-7 കമ്പനിയുടെ സംഭാവന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിജേഷ് മാത്യുവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സംഭാവന രക്ഷാധികാരി ഡോക്ടര്‍ എം രാജഗോപാലും എംഎല്‍എ കേ.ജെ. മാക്സിക്ക് കൈമാറി.
ഒറ്റക്കാലില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ സജേഷ് കൃഷ്ണന്‍, ക്രച്ചസില്‍ ഓടുന്ന നീരജ് ബേബി, വീല്‍ചെയറില്‍ ഓടിയ അബ്ദുള്‍ നിസാര്‍, ലുക്കീമിയ ബാധിതനായ അഷ്‌റഫ് മൂവാറ്റുപുഴ എന്നിവര്‍ക്ക് കെ വി തോമസ് എംപി ഉപഹാരങ്ങള്‍ നല്‍കി.
അലുംനി ജനറല്‍ സെക്രട്ടറി സലിംകുമാര്‍ ജനറല്‍ കണ്‍വീനര്‍ ജനറല്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹകീം, അനിത തോമസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ് വിജയന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷിബുലാല്‍ എന്നിവരും പങ്കെടുത്തു എന്നിവരും പങ്കെടുത്തു
T.P. Salim Kumar, Gen. Secretary, The Cochin College Alumini Association.
മൊബൈല്‍ : 94460 96004
യുകെയില്‍ ലണ്ടന്‍ ഹാരോ ഓണ്‍ ദി ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ് ഡിസംബര്‍ 15 ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്‍ട്രാ വൈറ്റ് കോളര്‍ ബോക്‌സിങ്ങില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. ലണ്ടന്‍ ട്രോക്‌സിയില്‍ ബ്രിട്ടീഷ്‌കാരനായ എതിരാളിയെ സമനിലയില്‍ തളച്ചാണ് ജോയല്‍ തന്റെ ബോക്‌സിങ് കഴിവ് തെളിയിച്ചത്. യുകെയില്‍ ബോക്‌സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന്‍ നിവാസി ‘ജോയല്‍ ദി യോദ്ധ ജോര്‍ജ് ‘ എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല്‍ ജയത്തോടടുത്തതായിരുന്നു.
എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ എതിരാളിയായ പോള്‍ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന്‍ നേരത്തെ തന്നെ ഗാലറിയില്‍ എത്തിയിരുന്നു. ലണ്ടനില്‍ 2 മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്‍പര്യമുള്ള ബോക്‌സിങ്ങില്‍ മത്സരിക്കാനായി ജോയല്‍ എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കാനായതില്‍ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയൂടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്‌സിങ് പ്രോഗ്രാമില്‍ പങ്കെടുത്തത് ഒരു വ്യത്യസ്തതയ്ക്കും ബോക്‌സിങ്ങില്‍ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല്‍ പറയുകയുണ്ടായി.
ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനില്‍ താമസിക്കുന്ന ജോയല്‍ കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയല്‍ എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെയില്‍ ആദ്യമായി ബോക്‌സിങ് റിങ്ങില്‍ പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയില്‍ ശക്തമായ പ്രകടനം കാഴ്ചവക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില്‍ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയെ കേരളം ഇന്നിംഗ്‌സിനും 27 റണ്‍സിനും പരാജയപ്പെടുത്തി. സീസണിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത കേരളം 320 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി 139 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ വഴങ്ങി ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ 154 റണ്‍സിനും പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം നേടിയ ജലജ് സക്‌സേനയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഡല്‍ഹിക്കുവേണ്ടി അനുജ് റാവത്ത് (31), ശിവം ശര്‍മ (33), എസ്. ഭാട്ടി (30) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.