ധോണി ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവയ്ക്കുകയാണ് ഗാംഗുലി നടത്തിയ ഇൗ വെളിപ്പെടുത്തൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായി ധോണി എത്തുന്നതിന് മുൻപുള്ള ഇൗ സംഭവം ഏറെ രസകരമാട്ടാണ് ഗാംഗുലി പറയുന്നത്. അന്നും ഇന്നും െവടിക്കെട്ട് ബാറ്റിങിന്റെ അകമ്പടിയോടെ ഉശിരൻ പ്രകടനം പുറത്തെടുക്കുന്ന ധോണിയെ എതിരാളികൾക്ക് വലിയ പേടിയാണ്. മുൻപ് ഒരു മൽസരത്തിനിടെ പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് ധോണിയെ കുറിച്ച് നടത്തിയ സംഭാഷണമാണ് ഗാംഗുലി ഇപ്പോൾ സൂചിപ്പിക്കുന്നത്.
‘ധോണിയെ ചൂണ്ടിക്കാട്ടി ഒരിക്കൽ മുഷറഫ് എന്നോട് ചേദിച്ചു. ഇവനെ എവിടെ നിന്നുമാണ് കിട്ടിയതെന്ന്. ഞാൻ അന്ന് അദ്ദേഹത്തിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. വാഗാ ബോര്‍ഡറിന് അടുത്തുകൂടെ നടന്നു പോകുന്നത് കണ്ടെന്നും ഉടനെ തന്നെ അവനെ അകത്തേക്ക് വലിച്ചിട്ടുകയായിരുന്നു.’ ഗാംഗുലി പറയുന്നു. 2004ല്‍ ബംഗ്ലാദേശിനെതിരെ ധോണി അരങ്ങേറുമ്പോള്‍ ഗാംഗുലിയായിരുന്നു ഇന്ത്യയുടെ നായകന്‍. അരങ്ങേറ്റത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും പെട്ടെന്നു തന്നെ ഇന്ത്യന്‍ ടീമില്‍ ധോണി നിര്‍ണായക സാന്നിധ്യമായി വളരുകയായിരുന്നു.
ബ്രിസ്ബേനിൽ നടന്ന ആദ്യ ട്വന്റി20യിലെ ബോളിങ് പരാജയത്തിന് ക്രുനാൽ പാണ്ഡ്യയുടെയും ബാറ്റിങ് പരാജയത്തിന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും സമ്പൂർണ പ്രാശ്ചിത്തം. ഓസ്ട്രേലിയയിയൻ മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പാണ്ഡ്യയുടെയും 19–ാം അർധസെഞ്ചുറി നേടിയ കോഹ്‍ലിയുടെയും മികവിൽ മൂന്നാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൽസരം മഴകൊണ്ടുപോയാൽ പോലും പരമ്പര നഷ്ടമാകുമെന്ന ഭീഷണിക്കിടെ കളത്തിലിറങ്ങിയ ഇന്ത്യ, ആറു വിക്കറ്റിനാണ് ആതിഥേയരെ തറ പറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ, രണ്ടു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ.
ക്യാപ്റ്റൻ വിരാട് കോഹ്‍ലി 41 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്സും അടങ്ങുന്നതാണ് കോഹ്‍ലിയുടെ ഇന്നിങ്സ്. ദിനേഷ് കാർത്തിക് 18 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 22 റൺസുമായി കോഹ്‍ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–കാർത്തിക് സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് സമനില പാലിച്ചു. ബ്രിസ്ബേനിൽ നടന്ന ആദ്യ മൽസരം ഓസ്ട്രേലിയ ജയിപ്പോൾ, മെൽബണിൽ നടന്ന രണ്ടാം മൽസരം മഴ തടസ്സപ്പെടുത്തിയിരുന്നു. 2017നു ശേഷം തുടർച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളിൽ തോൽവിയറിയാതെ ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യ, അജയ്യ പരിവേഷവും കാത്തു.
ഓപ്പണർമാരായ ശിഖർ ധവാൻ (22 പന്തിൽ 41), രോഹിത് ശർമ (16 പന്തിൽ 23), ലോകേഷ് രാഹുൽ (20 പന്തിൽ 14), ഋഷഭ് പന്ത് (പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ വെറും 33 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതേ സ്കോറിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത് കോഹ്‍ലി–രാഹുൽ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോർ 108ൽ നിൽക്കെ രാഹുലിനെയും പന്തിനെയും പുറത്താക്കി ഓസീസ് വീണ്ടും ഇരട്ടപ്രഹരം ഏൽപ്പിച്ചെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേർത്ത് കോഹ്‍ലി–കാർത്തിക് സഖ്യം വിജയമുറപ്പാക്കി.
തകർത്തടിച്ചു മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് മിച്ചൽ സ്റ്റാർക്ക് ബോൾ ചെയ്ത ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ധവാനെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ആദ്യം ഔട്ട് നിഷേധിച്ചെങ്കിലും ഡിആർഎസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓസീസ് ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറിൽ ആദം സാംപയെ പരീക്ഷിച്ച ഫിഞ്ചിന്റെ പരീക്ഷണം വിജയം കണ്ടു. രോഹിത് ശർമയെ തീർത്തും നിരായുധനാക്കിയ സാംപ, അഞ്ചാം പന്തിൽ നിർണായക വിക്കറ്റെടുത്തു. 16 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 23 റൺസുമായി രോഹിതും പുറത്ത്.
വിരാട് കോഹ്‍ലി–ലോകേഷ് രാഹുൽ സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും വീണ്ടും രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് തിരിച്ചടിയായി. സ്കോർ 108ൽ നിൽക്കെ ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്. പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന രാഹുൽ 20 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് മടങ്ങി. ഇതേ സ്കോറിൽ അപകടകാരിയായ ഋഷഭ് പന്തിനെ ‘സംപൂജ്യ’നാക്കിയ ആൻഡ്രൂ ടൈ ഇന്ത്യയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിട്ടു.
നേരത്തെ, ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങു തകർത്ത ക്രുനാൽ പാണ്ഡ്യയാണ് ഓസ്ട്രേലിയൻ സ്കോർ 164 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഓസീസ് മണ്ണിൽ ട്വന്റി20യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.
33 റൺസെടുത്ത ഓപ്പണർ ഡാർസി ഷോർട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. 29 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോർട്ട് 33 റൺസെടുത്തത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 23 പന്തിൽ നാലു ബൗണ്ടറികളോടെ 28 റൺസെടുത്തു. 20 ഓവറിൽ 164 റൺസ് നേടിയെങ്കിലും ഓസീസ് ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ലെന്ന പ്രത്യേകതയുമുണ്ട്. എട്ട് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, ഒൻപതാം ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.
അടുത്ത ഓവർ ബോൾ ചെയ്ത ക്രുനാൽ പാണ്ഡ്യ ഏൽപ്പിച്ച ഇരട്ടപ്രഹരം കൂടിയായതോടെ ഓസീസ് തളർന്നു. സ്കോർ 73ൽ നിൽക്കെ ഡാർസി ഷോർട്ട് (33), മക്ഡെർമോട്ട് (പൂജ്യം) എന്നിവരെ തുടർച്ചയായ പന്തുകളിൽ കൂടാരം കയറ്റിയ പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ഗ്ലെൻ മാക്സ്‍വെലിനേയും പുറത്താക്കി. 16 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കറേയുടെ നേതൃത്വത്തിൽ ഓസീസ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും തന്റെ നാലാം ഓവർ ബോൾ ചെയ്യാനെത്തിയ പാണ്ഡ്യ കറേയേയും പുറത്താക്കി. 19 പന്തിൽ നാലു ബൗണ്ടറി സഹിതം 27 റൺസായിരുന്നു കറേയുടെ സമ്പാദ്യം. ക്രിസ്‍ ലിൻ (10 പന്തിൽ 13 റൺസ്) ജസ്പ്രീത് ബുമ്രയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ 25), നഥാൻ കോൾട്ടർനീൽ (ഏഴു പന്തിൽ 13) എന്നിവരാണ് ഓസീസ് സ്കോർ 160 കടത്തിയത്.
വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്ര സ്വർണവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച മേരി കോം, ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ് സ്വന്തമാക്കിയത്. ഇതോടെ, ലോകചാംപ്യന്‍ഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമായി മുപ്പത്തഞ്ചുകാരിയായ മേരി കോം മാറി. ലോക ചാംപ്യൻഷിപ്പിലെ ഏഴാം മെഡൽ ഇടിച്ചിട്ട മേരി കോം മെഡലെണ്ണത്തിലും റെക്കോർഡിട്ടു.
വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം നേടിയിരുന്നു.
57 കിലോഗ്രാം വിഭാഗത്തിൽ സോണിയ ചാഹലും ഫൈനലിൽ ഇറങ്ങുന്നതിനാൽ മെഡൽനേട്ടം നാലാക്കി വർധിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നടക്കുന്ന മൽസരത്തിൽ ജർമനിയുടെ വാണർ ഓർനെല്ലയാണ് സോണിയയുടെ എതിരാളി
ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്
2008 ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ്ങ് തല്ലിയ സംഭവത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി ശ്രീശാന്ത്. ഗ്രൗണ്ടിൽ പ്രകോപിതനായതാണ് എല്ലാത്തിനും കാരണം. അതിരുകടന്ന് പെരുമാറിയതും താൻ തന്നെയാണെന്ന് ശ്രീശാന്ത് പറയുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഒരു മത്സരാർഥിയുടെ ചോദ്യത്തിനുത്തരമായാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
”ഞാൻ കിങ്സ് ഇലവൻ പഞ്ചാബ് താരവും ഭാജി മുംബൈ ഇന്ത്യൻ താരവുമായിരുന്നു. തന്നെ പ്രകോപിതനാക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹർഭജൻ സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാൽ മത്സരം മുംബൈ ഇന്ത്യൻസ് തോറ്റു. ഹർഭജൻ റൺസ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താൻ ഹർഭജന്റെ അടുത്തെത്തി ‘നിർഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കൈമുട്ട് വെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.
‘ആ മത്സരം ഞാൻ സീരിയസായി എടുത്തു. ഗ്രൗണ്ടിൽ പ്രകോപിതനായെന്നതു സത്യമാണ്. മത്സരം കഴിഞ്ഞപ്പോൾ ഭാജിയുടെ അടുത്തുചെന്ന് കൈ തരാൻ പറഞ്ഞു. ഭാജി കൈ മുട്ടുകൊണ്ട് എന്നെ അടിച്ചു. നിങ്ങൾ കണ്ടതുപോലെ മുഖത്ത് എന്നെ ആരും തല്ലിയിട്ടില്ല. എനിക്കു വേണമെങ്കിൽ അവിടെവച്ച് തന്നെ അദ്ദേഹത്തെയും തല്ലാമായിരുന്നു.’
‘അതൊരു തല്ലാണെന്നുപോലും പറയാൻ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടിൽ അവർ തോറ്റ് നിൽക്കുകയാണ്. ആ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാൻ കരഞ്ഞുപോയി.’–ശ്രീശാന്ത് പറഞ്ഞു
എന്നാൽ ഹർഭജൻ ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണെന്നും ശ്രീ പറഞ്ഞു. ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഹർഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു.
മത്സരത്തിനിടെ ഹർഭജൻ ശ്രീശാന്തിനെ തല്ലിയതും ശ്രീശാന്ത് ഗ്രൗണ്ടിൽ നിന്ന് കരഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. മത്സരം തോറ്റ ഹർഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തൊ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാർത്തകൾ വന്നത്.
സിനിമയിലെ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ താത്പര്യമുള്ളതു പോലെ തന്നെയാണ് ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തിലും. ക്രിക്കറ്റ് താരപ്രമുഖരിൽ മുന്നിൽ തന്നെയാണ് എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും സ്ഥാനം. ഏറ്റവുമൊടുവിൽ വാർത്തകളിൽ നിറയുന്നത് സാക്ഷിയുടെ 30-ാം പിറന്നാളാഘോഷ വാർത്തകളാണ്.
താനും ധോണിയും ഒരുമിക്കാൻ കാരണമായ ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ക്രിക്കറ്റ് കാരം റോബിൻ ഉത്തപ്പയാണത്. ‘മഹിയും ഞാനും ഒരുമിക്കാൻ കാരണമായ ഈ മനുഷ്യന് നന്ദി. റോബിയെയും ശീതളിനെയും കണ്ടതിൽ സന്തോഷം”, ഉത്തപ്പക്കും ഭാര്യ ശീതളിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സാക്ഷിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും.
2010 ജൂലൈ 4 നാണ് ധോണിയും സാക്ഷിയും വിവാഹിതരായത്.മൂന്നു വയസുകാരി സിവയാണ് മകൾ.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെ തകർത്ത് കേരളം. കളിയവസാനിപ്പിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. രഞ്ജി ട്രോഫിയിൽ ഇതാദ്യമായാണ് കേരളം ബംഗാളിനെ തോൽപ്പിക്കുന്നത്. സീസണിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
41 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്താണ് സക്സേന പുറത്തായത്. 12 റൺസുമായി അരുൺ കാർത്തിക്കും രണ്ട് റൺസെടുത്ത രോഹൻ പ്രേമും പുറത്താകാതെ നിന്നു.
144 റൺസ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ 184 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് ബംഗാളിനെ എറിഞ്ഞുവീഴ്ത്തിയത്.
ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന്റെ സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ വക വൻ പ്രതിഷേധം. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‍വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു. കാറോട്ട മത്സരത്തിന്‍റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‍വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്ന് താരം പറഞ്ഞതോടെയാണ് പേജിൽ ആക്രമണം തുടങ്ങിയത്.
ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍പീയില്‍ ജയിക്കാത്തതിന്‍റെ അസൂയ, സംസ്കാരം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെ പേജുകളിലെ കമന്‍റുകള്‍ നീണ്ട് പോകുന്നു.
ആക്രമണം അസഹ്യമായതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അവിടുത്തെ സംസ്കാരം അത്ഭുതം ജനിപ്പിക്കുന്നതാണെന്നും താരം നിലപാട് മാറ്റി. വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ നടന്ന പോലെ മലയാളികളുടെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ആക്രമണം.
ലണ്ടന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി കിരീടം ചൂടി. നവംബര്‍ 10ന് മിഡില്‍സെക്സ് എഫ്എ റെക്ടറി പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജമൈക്ക എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് പാന്തേഴ്‌സ് വിജയം കൈവരിച്ചത്.
യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി, ഈസ്റ്റ് ഹാം എസിക്‌സ്, മിഡ്‌ലാന്‍ഡ്‌സ് എഫ്‌സി, ഈസ്റ്റ് ഹാം യുണൈറ്റഡ്, ഡ്യൂക്‌സ് എഫ്‌സി, കേരള സ്ട്രൈക്കേഴ്സ് ഗ്ലോസ്റ്റര്‍, ല്യൂട്ടന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, പാന്തേഴ്‌സ് ഇലവന്‍, റെഡ് ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.
സെമി ഫൈനലില്‍ അതിശക്തരായ ഈസ്റ്റ് ഹാം എസിക്‌സ്‌നോട് 2-1ന് പാന്തേഴ്‌സ് ഫൈനലിലേക്ക് ജയിച്ചു കയറിയപ്പോള്‍ അജയ്യരായ സിപി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗോള്‍കീപ്പര്‍ അയ്യൂബിന്റെ മികവോടെ ജമൈക്ക എഫ്‌സി കീഴടക്കി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതരായ സാഹചര്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് പാന്തേഴ്‌സ് എഫ്‌സി വിജയം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിപി എഫ്‌സിയിലെ ഡാനിയെയും ടോപ് സ്‌കോറര്‍ ആയി മിദ്ലാജ് പാന്തേഴ്സും മികച്ച ഗോള്‍കീപ്പര്‍ ആയി ജമൈക്കയിലെ അയൂബിനെയും തിരഞ്ഞെടുത്തു. ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്.
ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടന്‍ ജലരാജാവായത്. ഇത് നാലാം തവണയാണ് പായിപ്പാട് ചുണ്ടന്‍ നെഹ്രു ട്രോഫി നേടുന്നത്. ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം.
യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തെത്തി. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനത്ത്
ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക ഗാനം ഇറങ്ങുന്നത്. യുവസംഗീത സംവിധായകനായ ഗൗതം വിന്‍സെന്റിന്റെ രണ്ടാമത്തെ വള്ളംകളി പാട്ടാണ് ആര്‍പ്പോ. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ മനോഹരമായ വരികളില്‍ പാട്ടിന്റെ ആവശേം നിറയ്ക്കുന്നു