Sports

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെ തകർത്ത് കേരളം. കളിയവസാനിപ്പിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. രഞ്ജി ട്രോഫിയിൽ ഇതാദ്യമായാണ് കേരളം ബംഗാളിനെ തോൽപ്പിക്കുന്നത്. സീസണിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

41 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്താണ് സക്സേന പുറത്തായത്. 12 റൺസുമായി അരുൺ കാർത്തിക്കും രണ്ട് റൺസെടുത്ത രോഹൻ പ്രേമും പുറത്താകാതെ നിന്നു.

144 റൺസ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ 184 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് ബംഗാളിനെ എറിഞ്ഞുവീഴ്ത്തിയത്.

ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന്റെ സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ വക വൻ പ്രതിഷേധം. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‍വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു. കാറോട്ട മത്സരത്തിന്‍റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‍വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്ന് താരം പറഞ്ഞതോടെയാണ് പേജിൽ ആക്രമണം തുടങ്ങിയത്.

ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍പീയില്‍ ജയിക്കാത്തതിന്‍റെ അസൂയ, സംസ്കാരം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെ പേജുകളിലെ കമന്‍റുകള്‍ നീണ്ട് പോകുന്നു.

ആക്രമണം അസഹ്യമായതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അവിടുത്തെ സംസ്കാരം അത്ഭുതം ജനിപ്പിക്കുന്നതാണെന്നും താരം നിലപാട് മാറ്റി. വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ നടന്ന പോലെ മലയാളികളുടെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ആക്രമണം.

ലണ്ടന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി കിരീടം ചൂടി. നവംബര്‍ 10ന് മിഡില്‍സെക്സ് എഫ്എ റെക്ടറി പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജമൈക്ക എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് പാന്തേഴ്‌സ് വിജയം കൈവരിച്ചത്.

യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി, ഈസ്റ്റ് ഹാം എസിക്‌സ്, മിഡ്‌ലാന്‍ഡ്‌സ് എഫ്‌സി, ഈസ്റ്റ് ഹാം യുണൈറ്റഡ്, ഡ്യൂക്‌സ് എഫ്‌സി, കേരള സ്ട്രൈക്കേഴ്സ് ഗ്ലോസ്റ്റര്‍, ല്യൂട്ടന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, പാന്തേഴ്‌സ് ഇലവന്‍, റെഡ് ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.

 

സെമി ഫൈനലില്‍ അതിശക്തരായ ഈസ്റ്റ് ഹാം എസിക്‌സ്‌നോട് 2-1ന് പാന്തേഴ്‌സ് ഫൈനലിലേക്ക് ജയിച്ചു കയറിയപ്പോള്‍ അജയ്യരായ സിപി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗോള്‍കീപ്പര്‍ അയ്യൂബിന്റെ മികവോടെ ജമൈക്ക എഫ്‌സി കീഴടക്കി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതരായ സാഹചര്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് പാന്തേഴ്‌സ് എഫ്‌സി വിജയം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിപി എഫ്‌സിയിലെ ഡാനിയെയും ടോപ് സ്‌കോറര്‍ ആയി മിദ്ലാജ് പാന്തേഴ്സും മികച്ച ഗോള്‍കീപ്പര്‍ ആയി ജമൈക്കയിലെ അയൂബിനെയും തിരഞ്ഞെടുത്തു. ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്.

ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടന്‍ ജലരാജാവായത്. ഇത് നാലാം തവണയാണ് പായിപ്പാട് ചുണ്ടന്‍ നെഹ്രു ട്രോഫി നേടുന്നത്. ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം.

യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തെത്തി. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനത്ത്

ഇത്തവണത്തെ നെഹ്റുട്രോഫി ജലോല്‍സവത്തിന്റെ സിഗ്നേച്ചര്‍ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് കോളജ് വിദ്യാര്‍ഥിയായ ഗൗതം വിന്‍സെന്റാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മയും എം.ജി.ശ്രീകുമാറും ഈ പാട്ടിന് പകിട്ടേകുന്നു. ഇതാദ്യമായാണ് നെഹ്റു ട്രോഫി ജലോല്‍സവത്തിന് ഔദ്യോഗിക ഗാനം ഇറങ്ങുന്നത്. യുവസംഗീത സംവിധായകനായ ഗൗതം വിന്‍സെന്റിന്റെ രണ്ടാമത്തെ വള്ളംകളി പാട്ടാണ് ആര്‍പ്പോ. വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ മനോഹരമായ വരികളില്‍ പാട്ടിന്റെ ആവശേം നിറയ്ക്കുന്നു

കുട്ടനാടന്‍ ജനത നാളെ നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമടയിലെത്തും. മഹാപ്രളയത്തില്‍ നാടൊന്നാകെ മുങ്ങിയതിനാല്‍ മൂന്നുമാസം വൈകിയാണ് ജലമാമാങ്കം നടക്കുന്നത്. ഗവര്‍ണര്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുമാണ് മുഖ്യാതിഥികള്‍

തുഴയെറിയാന്‍ വൈകിയെങ്കിലും ചരിത്രത്തിലേക്ക് തുഴഞ്ഞാണ് ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി നാളെ നടക്കാനിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മല്‍സരിക്കുന്ന വര്‍ഷമാണിത്. 81 വള്ളങ്ങള്‍ പുന്നമടയില്‍ ചീറിപായും. പരിശീലന തുഴച്ചിലുകള്‍ മിക്ക ബോട്ട് ക്ലബുകളും പൂര്‍ത്തിയാക്കി. ഇത്തവണ ആദ്യമായി കേരളപൊലീസ് പ്രത്യേക ടീമായി ഇറങ്ങുന്നുണ്ട്

സര്‍വസങ്കടങ്ങളും മറന്ന് കുട്ടനാട്ടുകാര്‍ പുന്നമടക്കായലിന്റെ തീരങ്ങളിലുണ്ട്. 25 ചുണ്ടനുകളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ചുണ്ടനുകളുടേത് പ്രദര്‍ശന മല്‍സരം മാത്രമാണ്. മല്‍സരം മാറ്റിവച്ചതിനാല്‍ ടിക്കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവ് ഇക്കുറിയുണ്ട്

ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർത്ഥ്. കോഹ്‌ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകൾ ആണെന്നായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം. കിങ് കോഹ്‌ലി കിങ്ങായി തന്നെ തുടരണമെങ്കിൽ ചിന്തിച്ചിട്ടു മാത്രം സംസാരിക്കു. സിദ്ധാർത്ഥ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ നായകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായി പോയി. കോഹ്‌ലിയുടെ സ്ഥാനത്ത് രാഹുൽ ദ്രാവിഡ് ആണെങ്കിൽ എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയെന്ന് ചിന്തിച്ചു മാത്രം ഭാവിയിൽ സംസാരിക്കു… സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.

രണ്ട് വർഷം മുമ്പ് ഓസ്ടേലിയൻ ഓപ്പൺ വിജയിച്ച ആഞ്ജെലിക് കെര്‍ബറിനെ അഭിനന്ദിച്ച് കോഹ്‌ലി ഇട്ട പോസ്റ്റും ആരാധകർ കുത്തിപ്പൊക്കി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വനിതാ ടെന്നീസ് താരമാണ് നിങ്ങൾ എന്ന കോഹ്‌ലിയുടെ ട്വീറ്റിന് താഴെ അതെന്താ ഇന്ത്യയിൽ വനിതാ ടെന്നീസ് താരങ്ങൾ ഇല്ലേ. അതെന്താ നിങ്ങൾക്ക് സാനിയ മിർസയെ ഇഷ്ടപ്പെട്ടാൽ. നിങ്ങൾ ജർമ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത് എന്നും ആരാധകർ പറയുന്നു.

തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്. 30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്ന് കോഹ്‌ലിയെ പ്രകോപിക്കുന്നതാവുകയും ചെയ്തു. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.

ഇതു വായിച്ച കോഹ്‌ലി ‘‘ഓകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്…’’ എന്നിങ്ങനെ പ്രതികരിച്ചു. കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. കോഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടമില്ലാത്തവർ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകർ പോലും അംഗീകരിച്ച മട്ടില്ല.

ഇതിലേക്ക് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടി ചേർക്കുന്നുണ്ട് ചിലർ. കോഹ്‌ലി അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരല്ലാത്ത തന്റെ ഫാൻസ് മുഴുവൻ ഇന്ത്യയിലേക്ക് വരണമെന്നാണോ കോഹ്‌ലി ആവശ്യപ്പെടുന്നതെന്ന് മറ്റൊരാൾ ചോദിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും ചിലർ കോഹ്‌ലിയെ പഠിപ്പിക്കുന്നുണ്ട്.

ഇന്ത്യ– വിൻഡീസ് രണ്ടാം ട്വൻടി20 മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ഇന്ത്യ–വിൻഡീസ് മത്സരത്തിനു തൊട്ടുമുൻപായിരുന്നു അപകടം. മത്സരത്തിനു മുൻപ് കമന്ററി ബോക്സിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ഗ്ലാസ് വാതിൽ തകർന്നു വീഴുകയായിരുന്നു. ലക്നൗ സ്റ്റേഡിയത്തിലെ കമന്ററി ബോക്സിലെ ഒരു ഗ്ലാസ് വാതിലിലൂടെ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ ഗ്ലാസ് വാതിൽ തകരുകയായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ഗ്ലാസ് വാതിൽ കാർഡ്സ് പാക്കറ്റ് പോലെ തകർന്നു വീഴുകയായിരുന്നുവെന്നായിരുന്നു മഞ്ജരേക്കരുടെ പ്രതികരണം.

മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തകർച്ചയോടെ തുടങ്ങിയ വിൻഡീസിന് പത്ത് ഓവറിൽ 68 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ഡ്വെയ്ൻ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും കുൽദീപ് ജാദവും ജസ്പ്രീത് ബൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പ്രളയക്കെടുതികളില്‍ നിന്നും കരകേറിയ കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എഴുതിയ കുറിപ്പ് വൈറലാകുന്നു . തലസ്ഥാനത്ത് അഞ്ചാം ഏകദിനത്തിനായി റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കൊഹ്‌ലി അറിയിച്ചത്. പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ ആ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കൊഹ്‌ലിയുമുണ്ടായിരുന്നു.ലീലാ ഹോട്ടലിലെ ബുക്കിലാണ് കേരളത്തോടുള്ള ഇഷ്ടം കൊഹ്‌ലി കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

‘കേരളത്തിലെത്തുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വളരെയേറെ അതിമനോഹരമാണ് കേരളം.ഞാന്‍ എല്ലാവരേയും ദൈവത്തിന്റെ സ്വന്തം നാടിനെ ആസ്വദിക്കാന്‍ ശുപാര്‍ശ ചെയ്യും.കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് കേരളം.വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് ഒരുപാട് നന്ദി.’

ഈ കുറിപ്പ് ഇപ്പോൾ ആരാധകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ .അതേസമയം വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെയാണ് മത്സരം നടക്കുന്നത്.തലസ്ഥാനത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്

വെസ്റ്റന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ സെലക്ടര്‍മാരുടെ നടപടിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍. 14 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിനു ശേഷം ആദ്യമായാണ് ധോണി മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. വെസ്റ്റിന്‍സിനെതിരായ മൂന്നു മത്സര പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചത്.

ഇതിഹാസ താരത്തിന്റെ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് ടീമില്‍ അവസരം നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധോണി വിരമിച്ചേക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, മോശം ബാറ്റിങ് ഫോമിലുള്ള ധോണിക്ക് ഇനിയൊരവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ICC

@ICC

India have left out MS Dhoni for both their T20I series against Windies and Australia. Could his glittering T20I career be at an end?

Find out the full squads ⬇http://bit.ly/DhoniOut 

sultan love@sultan_love

Shame on @BCCI for not selecting MS he’s legend

Ali Asgar Lakhani@AliAsgar_42

Today I am dead as Fan of Indian cricket team!!!

ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയാണ് ധോണിയെ ടീമില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബിസിസിഐ ഇനിയൊരു പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യത്തില്‍ സംശമാണെന്നും ചില വിലയിരുത്തലുകളുണ്ട്.

Harsha Bhogle

@bhogleharsha

The big news is obviously the absence of MS Dhoni from the T20 squad. The next World T20 isn’t till 2020 so this is an acknowledgement that someone else will be behind the stumps there.

Aakash Chopra

@cricketaakash

Even the Indian T20i team for announced. 17 members. Big NEWS is that Dhoni is NOT in that team too. Might not see Dhoni in India colours for the T20 format again…

വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമുകളിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടമില്ല.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍ നിന്ന് പുറത്താവും.

RECENT POSTS
Copyright © . All rights reserved