Sports

എഴുതിവച്ച തിരക്കഥ പോലെ വീണ്ടുമൊരു മഡ്രിഡ് ഡാർബി. സാഹചര്യവും സന്ദർഭവും മാറി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും ഇത്തവണ സെമിഫൈനലിൽ തന്നെ കണ്ടുമുട്ടി. പക്ഷേ, കഥാനായകനു മാത്രം മാറ്റമില്ല. 2014, 2016 ഫൈനലുകളിൽ അത്‌ലറ്റിക്കോയുടെ പെട്ടിയിൽ അവസാന ആണിയടിച്ച ക്രിസ്റ്റ്യാനോ ഇത്തവണ അതിലും കേമമാക്കി. അത്‌ലറ്റിക്കോയെ വലിച്ചൊട്ടിച്ച റൊണാൾഡോയുടെ മൂന്നു ഗോളുകളിൽ സെമിഫൈനൽ ആദ്യപാദത്തിൽ റയൽ മഡ്രിഡിനു 3–0 ജയം. ആവേശകരമായ ആ കളിയുടെ നിമിഷങ്ങൾ…

അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനു പിടിപ്പതു പണിയായിരിക്കും എന്നുറപ്പ്! വലതുവിങ്ങിൽനിന്നു പന്തുമായി ബോക്സിലേക്കു കയറിയ റയലിന്റെ ഡാനി കർവജാൽ അത് ഇസ്കോയ്ക്കു നൽകുന്നു. ഇസ്കോ നൊടിയിടയിൽ തിരിച്ചും. കർവജാലിന്റെ ഷോട്ട് ഒബ്ലാക്ക് തട്ടിയിട്ടു. പിന്നാലെ ബെൻസേമയുടെ തുടർശ്രമം ഒബ്ലാക്കിന്റെ കയ്യിൽതട്ടി പുറത്തേക്ക്.

റൊണാൾഡോ, റയൽ! സെർജിയോ റാമോസിന്റെ ക്രോസ് അത്‌ലറ്റിക്കോ താരങ്ങൾ ക്ലിയർ ചെയ്തു. അതു പക്ഷേ വന്നുവീണതു വലതുഭാഗത്തു മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന കാസിമിറോയുടെ കാൽക്കൽ. ബ്രസീൽ താരം ലക്ഷ്യംവച്ചത് ഗോൾ പോസ്റ്റാണ്. പക്ഷേ, പന്തു പൊങ്ങിയതു വീണ്ടും ഗോൾമുഖത്ത്. ആൾക്കൂട്ടത്തിൽ ഉയരെ റൊണാൾഡോ. പന്തു വലയിൽ.

കളിയൊഴുക്കിന് എതിരായി അത്‌ലറ്റിക്കോ മഡ്രിഡിനു സുവർണാവസരം. റയലിന്റെ പ്രതിരോധം പിളർത്തിയ സുന്ദരൻ പാസ്. ഗമെയ്റോ അത് ഓടിപ്പിടിച്ചെടുത്തു. നവാസ് ഓടിയെത്തി നിലത്തു വീണെങ്കിലും പന്ത് അപ്പുറം പോയെന്നു തോന്നി. ഇല്ല! നവാസിന്റെ കയ്യിൽ തട്ടി പന്തിന്റെ ഗതിമാറി. ഗമെയ്റോ വീണുപോയി.

മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.

എൽ ക്ലാസിക്കോയിൽ ലയണൽ മെസ്സിയെ പരുക്കനായി പ്രതിരോധിച്ച കാസിമിറോ ഗോഡിനുമായുള്ള പോരിനൊടുവിൽ നിലത്തുവീഴുന്നു. മുഖത്തു കൈമുട്ടുകൊണ്ടു കിട്ടിയ ഇടി കടുപ്പമായിരുന്നു. അന്നു മെസ്സിയെപ്പോലെ ഇന്നു കാസിമിറോയുടെ വായിൽനിന്നും ചോരയൊഴുകുന്നു. റഫറി മാർക്ക് അറ്റ്കിൻസൺ കളി അൽപസമയം നിർത്തിവയ്ക്കുന്നു.

ഇസ്കോ, ഡിസ്കോ… ഗാലറിയുടെ ആരവങ്ങൾക്കിടെ ഇസ്കോ പന്തുമായി മുന്നോട്ട്. ഗാബിയെ അനായാസം ഡ്രിബിൾ ചെയ്യുന്നു. പാസ് മുൻകൂട്ടിക്കണ്ടു ബെൻസേമ സമാന്തരമായി ഓടിക്കയറുന്നു. പക്ഷേ, ഇസ്കോയ്ക്ക് പന്തു കൈമാറാനായില്ല. ചിപ് ചെയ്ത പന്ത് നേരെ ഒബ്ലാക്കിന്റെ കയ്യിൽ.

ക്ലാസ് റൊണാൾഡോ! ഇത്തവണ ബെൻസേമ പ്രായശ്ചിത്തം ചെയ്തെന്നു പറയാം. ബോക്സിനു തൊട്ടു പുറത്തു പന്ത് റൊണാൾഡോയ്ക്കു നൽകി. ഫിലിപ്പെ ലൂയിസിന്റെ കാലിൽ തട്ടി പന്തൊന്ന് ഉയർന്നു പൊങ്ങി. വില്ലുപോലെ തല പിന്നോട്ടു വലിച്ച്, പന്തിനെ പാകത്തിലാക്കി റൊണാൾഡോയുടെ വെടിച്ചില്ലു പോലുള്ള ഷോട്ട്. അപാരമായ നിയന്ത്രണം!

റൊണാൾഡോ കളി തീർത്തു. പക്ഷേ, ആ ഗോളിനുള്ള മാർക്ക് ലൂക്കാസ് വാസ്ക്വെസിന്. റൊണാൾഡോ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ പന്തുകിട്ടിയ വാസ്ക്വെസ് ഗോഡിനെ മറികടന്നു. വരയ്ക്കപ്പുറം പോകുന്ന പന്തിനെ നിരങ്ങിവീണു കോരിയെടുത്തു. കൃത്യം ഗോൾമുഖത്തിനു മധ്യത്തിൽ റൊണാൾഡോയ്ക്ക്. കൂൾ ഫിനിഷ്. അത്‌ലറ്റിക്കോ ക്ലോസ്!

 

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിൽ എബി ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ചത് വിരാട് കോഹ്‌ലിക്ക് ഇഷ്ടമായില്ലെയെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം അങ്കിത് ചൗധരി. ”മൽസരത്തിലെ 18-ാം ഓവറിലെ അവസാന പന്ത് സ്‌ലോ എറിയണോ അതോ ഫാസ്റ്റ് എറിയണോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കാരണം കളിയെ തന്നെ ആ ഒരു ബോൾ മാറ്റിമറിച്ചേനെ. അതിനാൽ ഞാൻ എബി ഡിവില്ലിയേഴ്സിന്റെ അടുത്തുപോയി അഭിപ്രായം ആരാഞ്ഞു. ഹാർദിക് പാണ്ഡ്യ സ്‌ലോ ബോൾ ആയിരിക്കും പ്രതീക്ഷിക്കുകയെന്നും അതിനാൽ ഫാസ്റ്റ് എറിഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഡിവില്ലിയേഴ്സിനെപ്പോലൊരു ലോകതാരം പറയുമ്പോൾ അതിനെതിരെ പ്രവർത്തിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നു ഞാൻ ചിന്തിച്ചു. വിരാട് കോഹ്‌ലിക്ക് ഇത് ഇഷ്ടമായില്ല. ഞാൻ ചെയ്തത് തെറ്റാണെന്നും ഫുള്‍ സ്‌ലോ ബോള്‍ ആണ് എറിയേണ്ടിയിരുന്നതെന്നുമാണ് കോഹ്‌ലി കരുതുന്നത്”- അങ്കിത് മൽസരശേഷം പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ-മുംബൈ ഇന്ത്യൻസ് മൽസരത്തിലെ ഏറെ നിർണായകമായിരുന്നു 18-ാം ഓവർ. അങ്കിത് ചൗധരിയാണ് ആ ഓവർ ചെയ്യാനെത്തിയത്. ആദ്യ അഞ്ചു പന്തിൽ അഞ്ചു റൺസ് മാത്രമാണ് അങ്കിത് വിട്ടു നൽകിയത്. ആ സമയത്ത് 13 പന്തില്‍ 25 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്ത് വൈഡ് എറിഞ്ഞു. തുടർന്നാണ് ഉപദേശത്തിനായി ഡിവില്ലിയേഴ്സിനെ സമീപിച്ചത്.

ഡിവില്ലിയേഴ്സിന്റെ ഉപദേശം സ്വീകരിച്ച ശേഷം അങ്കിത് ബോൾ ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ ആ ബോൾ സിക്സർ പറത്തി. അതോടെ അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 18 റണ്‍സ് മാത്രം മതിയെന്നായി. മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചുവിക്കറ്റിന് അവർ തോൽപ്പിക്കുകയും ചെയ്തു.

ലണ്ടൻ∙ യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പൽ ബ്രിട്ടനെ കിരീടമണിയിച്ച് മലയാളിയായ രാജീവ് ഔസേപ്പ്, രാജ്യത്തിന്റെയും ബ്രിട്ടണിലെ മലയാളികളുടെയും അഭിമാനതാരമായി. 27 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ബ്രിട്ടീഷ് താരം യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസ് കീരീടമണിയുന്നത്. തൃശൂർ സ്വദേശിയായ രാജീവ് ബ്രിട്ടണിൽ ജനിച്ചുവളർന്ന മലയാളിയാണ്.

ഡെൻമാർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ ഒന്നാംനമ്പർ താരവും ലോകറാങ്കിംങ്ങിൽ പതിനാലാം സ്ഥാനക്കാരനുമായ രാജീവ് ഔസേപ്പ് ഡെൻമാർക്കിന്റ ആൻഡേഴ്സ് അന്റോൺസണെ നേരിട്ടുള്ള സെറ്റുകൾക്ക്  21-19, 21-19 ന് തോൽപിച്ചാണ് യൂറോപ്യൻ ചാമ്പ്യൻപട്ടം അണിഞ്ഞത്. അടുത്തയാഴ്ച വിവാഹിതനാകാനിരിക്കുന്ന മുപ്പതുകാരനായ രാജീവിന് ഇത് അവിസ്മരണീയമായ വിവാഹസമ്മാനവുമായി.

ചാമ്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിലും ബ്രിട്ടനാണ് കിരീടം. താരദമ്പതികളായ ക്രിസ് അഡ്കോക്കും ഭാര്യ ഗബ്രിയേല അഡ്കോക്കും ഡബിൾസിലും കിരീടമണിഞ്ഞതോടെ ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ സുവർണനേട്ടത്തിന് ഇരട്ടത്തിളക്കമായി. ചരിത്രത്തിൽ ആദ്യമായാണ് ഡബിൾസിൽ ബ്രിട്ടൺ കിരീടനേട്ടം കൈവരിക്കുന്നത്.

1990ൽ സ്റ്റീവ് ബാഡ്ലിയാണ് ബ്രിട്ടണുവേണ്ടി അവസാനമായി യൂറോപ്യൻ ചാമ്പ്യൻപട്ടം നേടിയത്. മുൻപ് രണ്ടുവട്ടം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഒരിക്കൽ വെള്ളിയും നേടിയിട്ടുള്ള രാജീവ് യൂറോപ്യൻ ചാമ്പ്യൻപട്ടമണിയുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനാണ്. കഴിഞ്ഞ എട്ടു ടൂർണമെന്റുകളിൽ ഡെന്മാർക്കിന്റെ കുത്തകയായിരുന്ന പുരുഷവിഭാഗം സിംഗിൾസ് കിരീടമാണ് രാജീവിലൂടെ ബ്രിട്ടൺ സ്വന്തമാക്കിയത്. ഇത് മലയാളി ബന്ധങ്ങൾ ഏറെയുള്ള ഈ യുവ കായികപ്രതിഭയുടെ വ്യക്തിഗത നേട്ടങ്ങളിൽ ഏറ്റവും മികച്ചതാണ്. മുൻപ് രണ്ടുവട്ടം ബ്രിട്ടണ് ഒളിമ്പിക്സിലും പലതവണ കോമൺവെൽത്ത് ഗെയിംസിലും  പ്രതിനീധീകരിച്ചിട്ടുള്ള രാജീവിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ കിരീടമാണ്.

നിരവധി തവണ മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ എത്തിയിട്ടുള്ള രാജീവ് ഔസേപ്പ് ബംഗലുരുവിലെ പ്രകാശ് പദുക്കോൺ ബാഡ്മിന്റൺ അക്കാദമിയിൽനിന്നും പരിശീലനവും നേടിയിട്ടുണ്ട്.

തന്റെ കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെന്‍ ചാപ്പലാണെന്ന ആരോപങ്ങള്‍ തള്ളി ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ചാപ്പലല്ല തുടര്‍ച്ചയായ വേട്ടയാടിയ പരിക്കുകളാണ് തന്റെ കരിയര്‍ തകര്‍ത്തതെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
ബൗളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല
                                                                   ഇര്‍ഫാന്‍ പത്താന്‍                                                                                                                                                                                                     
ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതിതിലുളള സന്തോഷവും താരം മറച്ചു വെച്ചില്ല.

ഇവിടെ എത്താനായത് സന്തോഷകരമായ കാര്യമാണ്, എന്നാല്‍ നിങ്ങളെ ആരും തെരഞ്ഞെടുത്തില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്, എന്നാലും ടൂര്‍ണമെന്റ് അവസാനിക്കുന്നതിനോ അതിന് മുമ്പോ ഐപിഎല്ലിലേക്ക് തിരിച്ചെത്താനായത് സന്തോഷകരമാണ്. ഈ അവസരം നന്നായി ഉപയോഗപ്പെടുത്താനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാതിരുന്ന ഇര്‍ഫാന്‍ പരിക്കേറ്റ ഡെയ്ന്‍ ബ്രാവോയുടെ പകരക്കാരനായിട്ടാണ് ഗുജറാത്ത് ലയണ്‍സിനായി കളിക്കുന്നത്. അതെസമയം കഴിഞ്ഞ ദിവസം ബംഗളൂരുവിനെതിരെ നടന്ന ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇര്‍ഫാനെ കളിപ്പിച്ചിരുന്നില്ല.
2007ലെ ഐ.സി.സി ടി20 കിരീടം നേടിയ എം.എസ് ധോണിയുടെ യങ് ബ്രിഗേഡില്‍ പ്രധാനിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍. പുതുമുഖമായി വന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്‍ സ്വിങ് യോര്‍ക്കറിലൂടെ ആദം ഗില്‍ക്രിസ്റ്റിനെ ഞെട്ടിച്ചതിന്റെ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത്. കറാച്ചി ടെസ്റ്റില്‍ തന്റെ ബനാന സ്വിങറിലൂടെ പാകിസ്താനെതിരെ ഹാട്രിക് നേടയിതിന്റെ ഒരു വര്‍ഷം ശേഷവും. ഒരുപക്ഷേ, ഇന്ത്യ യഥാര്‍ത്ഥ പ്രതീക്ഷയോടെ അവതരിപ്പിച്ച ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
2012ലായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ടി20യും ഏകദിനവും കളിച്ചത്. തന്റെ അവസാന ഏകദിന പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇര്‍ഫാന്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയില്ല.

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”ജോസഫ് മയിലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 5-ാമത് അഖില യു.കെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ Willes borough kent Regional Cricket ഗ്രൗണ്ടില്‍ വച്ച് 2017 ജൂണ്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 5-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടുകൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മയിലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു പുറമെ 1001 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. യു.കെയില്‍ പ്രവാസികള്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ (ഹാര്‍ഡ് ടെന്നീസ് ബോള്‍) ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്ന ടൂര്‍ണമെന്റ് വേറെയില്ല.

കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യു.കെ.യിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി Willes borough Kent Regional Cricket ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, കിലുക്കിക്കുത്ത്, വായിലേറ്, പാട്ടയേറ്, വിവിധതരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാത വൈവിധ്യവും രുചികരവുമായ ഭക്ഷണശാല (കയ്യേന്തി ഭവന്‍) പ്രവര്‍ത്തിക്കുന്നതാണ്.

വര്‍ഷം തോറും 100 കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പല ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം Willes borough, റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സോനു (പ്രസിഡന്റ്) ജോജി (വൈസ് പ്രസിഡന്റ്) രാജീവ് (സെക്രട്ടറി) ലിന്‍സി (ജോ. സെക്രട്ടറി) മനോജ് ജോണ്‍സന്‍ (ട്രഷറര്‍) ജോളി (ക്രിക്കറ്റ് ക്യാപ്റ്റന്‍) ജെറി (വൈസ് ക്യാപ്റ്റന്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക.

ജെറി – 07861653060, ജോളി ആന്റണി 079134597718, രാജീവ് – 07877124805, മനോജ് – 07983524365

ഗ്രൗണ്ടിന്റെ വിലാസം
Willesborough Regional Cricket Union
Ashford Kent
TN 24 OQE

റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിലെ ഹീറോയും വില്ലനും ആരെന്ന് വെളിപ്പെടുത്തി ഐപിഎല്‍ 10ാം സീസണിലെ ഏറ്റവും വിലയേറിയ താരം ബെന്‍ സ്റ്റോക്ക്. ധോണി ബോളിവുഡിലെ ഹീറോ ആകുമ്പോള്‍ സ്റ്റീവ് സ്മിത്ത് വില്ലനാകുമെന്നാണ് സ്‌റ്റോക്ക് പറയുന്നത്. ഗള്‍ഫ് ഓയില്‍ ഇന്ത്യ നടത്തിയ ചോദ്യോത്തര പരുപാടിയിലാണ് സ്റ്റോക്ക് രസകരമായ ഈ ഉത്തരം നല്‍കിയത്.
മഹേന്ദ്ര സിംഗ് ധോണിയും അജിന്‍ക്യ രഹാനയും സ്‌റ്റോക്കും പങ്കെടുത്തതായിരുന്നു ഈ തമാശ ചോദ്യോത്തര പരുപാടി. സംഘാടകര്‍ നല്‍കുന്ന ചോദ്യത്തിന് മുന്നിലെ ടേബിളിലെ താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് മൂവരും ഉത്തരങ്ങള്‍ നല്‍കിയത്.

രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന സഹതാരം ആരെന്ന ചോദ്യത്തിന് രഹാന ധോണിയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഫാഫ് ഡുപ്ലെസിസിന്റേയും ധോണി സ്വന്തം പേര് തന്നെയും പറയുന്നു. അതെസമയം രഹസ്യം സൂക്ഷിക്കാന്‍ ഒട്ടു കഴിവില്ലാത്ത താരം ആരെന്ന ചോദ്യത്തിന് അശോക് ദിണ്ടയുടെ പേരാണ് മൂവരും ഒരേപോലെ പറയുന്നത്.
ഏത് താരത്തോടാണ് കുസൃതി കാണിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യത്തിന് രഹാന ഡുപ്ലെസിസിന്റെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ധോണിയുടെയും പേര് പറയുന്നു. അതെസമയം ധോണി ഇക്കാര്യത്തില്‍ ഉത്തരം പറയാന്‍ തയ്യാറായില്ല.
ടേബിളില്‍ ഒരു ബിരിയാണി വെച്ച് കുളിക്കാന്‍ പോയാല്‍ ആരാണ് അത് കട്ടെടുത്ത് തിന്നാന്‍ സാധ്യത എന്ന ചോദ്യത്തിന് രഹാന ദിണ്ടയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഡാന്‍ ക്രിസ്റ്റിയന്റെ പേരാണ് പറയുന്നത്. ഇത്തരത്തിലുളള നിരവധി ചോദ്യത്തിന് ഒടുവിലാണ് പൂണെ ടീമിന്റെ ബോളിവുഡ് ഹീറോ ആരെന്നും വില്ലനാരെന്നും സ്‌റ്റോക്ക് വെളിപ്പെടുത്തിയത്. ആ വീഡിയോ കാണുക

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുളള മത്സരത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം കൊല്‍ക്കത്തന്‍ ക്യാമ്പിലുണ്ടായത് നാടകീയ സംഭവങ്ങളാണെന്ന് വെളിപ്പെടുത്തല്‍. കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ തന്റെ കോളത്തിലായിരുന്നു കൊല്‍ക്കത്തന്‍ നായകന്റെ തുറന്ന് പറച്ചില്‍.
ആദ്യ ഇന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായതിന് പിന്നാലെ താന്‍ കൊല്‍ക്കത്തന്‍ ടീമംഗങ്ങളെ വിളിച്ചുകൂട്ടിയെന്നും മത്സരത്തില്‍ ഇനിയാര്‍രെങ്കിലും വീഴ്ച്ച വരുത്തിയാല്‍ ഇത് അവരുടെ അവസാന മത്സരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗംഭീര്‍ പറയുന്നു. ഇതോടെ ആശങ്കയിലായ കൊല്‍ക്കത്തന്‍ താരങ്ങള്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്ത് കളിച്ചെന്നും അതിന്റെ ഫലമാണ് ബംഗളൂരു കേവലം 49 റണ്‍സിന് പുറത്തായതിന് പിന്നിലെന്നും ഗംഭീര്‍ 

Image result for gambhir's-threat-to-kkr-players-during-innings-break-vs-rcb

ഞങ്ങളുടെ ഇന്നിംഗ്‌സ് അവസാനിച്ച ശേഷം എല്ലാ ടീമംഗങ്ങളേയും ഞാന്‍ വിളിച്ച് കൂട്ടി, എനിക്ക് എന്റെ ടീം പോരാട്ടവീര്യം കാത്തുസൂക്ഷിക്കണമെന്നും വിജയിക്കണമെന്നുമുളള വലിയ ആഗ്രഹമുണ്ടായിരുന്നു, ഞാനവരോട് പറഞ്ഞു, ആരെങ്കിലും ഒരവസരം നഷ്ടപ്പെടുത്തിയാല്‍ കൊല്‍ക്കത്തന്‍ ടീമില്‍ അവന്റെ അവസാനമായിരിക്കും, ഏറ്റവും ചുരുങ്ങിയത് എന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ അവര്‍ ഇനി കളിക്കില്ല, ആ മത്സരത്തില്‍ ഞങ്ങള്‍ ശരിക്കും രണ്ട് കൊല്‍ക്കത്തന്‍ ടീമാണ് കളിച്ചത്, ആദ്യ പകുതി ഞങ്ങള്‍ അലസമായി ബാറ്റ് ചെയ്തപ്പോഴും മറ്റേ പകുതി ഞങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയും

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 132 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്ന് ഗെയ്‌ലും കോഹ്ലും ഡിവില്ലേഴ്‌സുമടങ്ങിയ ബംഗളൂരു ടീം 49 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത കേദര്‍ ജാദേവ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടറും ക്രിസ് വോഗ്‌സും, കോളിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ ഗോൾകീപ്പറും മുൻ നായകനുമായ സുബ്രതാ പാൽ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. മാർച്ച് 18ന് മുംബൈയിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാന്പിൽ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നടത്തിയ പരിശോധനയിലാണ് അർജുന അവാർഡ് ജേതാവായ പാൽ നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

മ്യാൻമറിനെതിരായ എഎഫ്സി ഏഷ്യൻ കപ്പും കന്പോഡിയക്കെതിരേയുള്ള സൗഹൃദ മത്സരവും കളിക്കാൻ പുറപ്പെടുന്നതിന് മുന്പ് നടത്തിയ ക്യാന്പിൽ വച്ചായിരുന്നു നാഡയുടെ പരിശോധന. സുബ്രതാ പാൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഫ്ഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. ഇനി ബി സാന്പിൾ പരിശോധനയ്ക്ക് അപേക്ഷ നൽകുകയോ അപ്പീൽ നൽകുകയോ ചെയ്യാം.

പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രതാ പാൽ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെയും ഐ ലീഗിൽ ഡിഎസ്കെ ശിവാജിയൻസിന്‍റേയും താരമാണ്. പാൽ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ട കാര്യം ഡിഎസ്കെ ശിവാജിയൻസ് ടീം അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കുശാൽ ദാസ് പറഞ്ഞു.

2007ൽ ഇന്ത്യൻ ദേശീയ ടീമിൽ എത്തിയ പാൽ 64 മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേയ്സിനെതിരെ റോയൽ ചലഞ്ചേയ്സ് ബാംഗ്ലൂരിന് ദയനീയ തോൽവി. കൊൽക്കത്ത ഉയർത്തിയ റൺസിന്റെ വിജയലഷ്യം പിന്തുടർന്ന ബാംഗ്ലൂർ 9.3 ഓവറിൽ 49 റൺസിന് എല്ലാവരും പുറത്തായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ബാംഗ്ലൂർ നേടിയത്.

റണ്‍സൊന്നും എടുക്കാതെ വിരാട് കോഹ്ലി ആദ്യം മടങ്ങിയപ്പോള്‍ എട്ട് റണ്‍സെടുത്ത് ഡിവില്ലിയേഴ്സ് കൂടാരം കേറി. ജാദവ് 9 റണ്‍സിന് പുറത്തായപ്പോള്‍ വമ്പന്‍ അടിക്ക് ശ്രമിച്ച ഗെയില്‍ ഏഴ് റണ്‍സ് മാത്രം നേടി പുറത്തായി.
ബാംഗ്ലൂർ നിരയിൽ ഒരു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കടക്കാനായില്ല. ഒമ്പത് റൺസ് നേടിയ കേദാർ ജാദവാണ് ബാംഗ്ലൂർ നിരയിൽ ടോപ്സ്കോറർ. ബാംഗ്ലൂരിന് വേണ്ടി കാൾട്ടർ നെയ്ൽ, ക്രിസ് വോക്സ്, ഗ്രാന്തോം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർ സുനിൽ നരയ്ന്റെ(17 പന്തിൽ 34) വെടിക്കെട്ട് ബാറ്റിംഗിന്റെ മികച്ച തുടക്കം ലഭിച്ചാണ് കൊൽക്കത്ത കളം നിറഞ്ഞത്. എന്നാല്‍ പിന്നാലെ വന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ കൊൽക്കത്ത 19.3 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂരിനും കാലിടറിയതോടെ വിജയം കൊല്‍ക്കത്തയ്ക്ക് ഒപ്പം നിന്നു

 

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം. ലീഗില്‍ 75 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയല്‍ മഡ്രിഡെങ്കില്‍ 72 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ബാര്‍സിലോന. റയലിന്റെ മൈതാനമായ സാന്തിയാഗോ ബര്‍ണാബ്യൂവില്‍ രാത്രി 12.15 നാണ് മല്‍സരം.

സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്നത്തെ പോരാട്ടം ഇരുവര്‍ക്കും നിര്‍ണായകമാണ്. കരുത്താകുമെന്നു കരുതുന്ന മെസിയും റൊണാള്‍ഡോയും കളത്തില്‍ തളയ്ക്കപ്പെടാനാണ് സാധ്യത. സസ്പന്‍ഷനിലായ നെയ്മറും പരുക്കേറ്റ ബെയ്‌ലും കളിക്കുന്നില്ല. ഇരു ടീമിനും തുല്യദുഃഖം. 31 കവികളില്‍ നിന്ന് 75 പോയിന്റുള്ള റയലിന് ഇന്ന് ജയിക്കാനായാല്‍ 78 പോയിന്റോടെ വലിയ മുന്നേറ്രം നടത്താനാകും. എന്നാല്‍ 32 കളികളില്‍ നിന്നായി 72 പോയിന്റുള്ള ബാര്‍സ ഇന്ന് ജയിച്ചാലും റയലിനൊപ്പമെത്താനേ കഴിയൂ. സമനിലയായാലും ബാര്‍സയ്ക്ക് തന്നെ നഷ്ടം. റയലിന് ബാര്‍സയേക്കാള്‍ ഒരു കളി കൂടുതല്‍ ബാക്കിയുണ്ട്താനും.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍ക്ലാസിക്കോ വൈരത്തിന് എരിവ് പകര്‍ന്ന് ബാര്‍സിലോനയില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയും ചര്‍ച്ചയായിക്കഴിഞ്ഞു. മെസിയും റൊണാള്‍ഡോയും തമ്മില്‍ ചുംബിക്കുന്ന ചിത്രമാണ് മതിലില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലുള്ളത്.

Image result for el-clasico-ronaldo messi kissing image graffiti

കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Copyright © . All rights reserved