ഐപിഎല്‍ പത്താം സീസണില്‍ കിരീടം ചൂടാൻ മഹാരാഷ്ട്ര ടീമുകള്‍ ഇന്നു നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ഏറ്റുമുട്ടും. മൂന്ന് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ നായകനാകാനാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശര്‍മ. ടീം രൂപീകരിച്ച് രണ്ടാം സീസണില്‍ തന്നെ കപ്പുയര്‍ത്താന്‍ സ്റ്റീവ് സ്മിത്തിന്റെ പൂനെയും.ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ‘മഹാരാഷ്ട്ര ഡർബി’ അരങ്ങേറുക. ഈ സീസണില്‍ ഇതു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂന്നു മത്സരങ്ങളിലും പൂനയ്ക്കായിരുന്നു ജയം. അവസാന മത്സരത്തില്‍ കിരീടത്തോടെ മൂന്നു മത്സരങ്ങളിലെ തോല്‍വിക്കു മറുപടി നല്‍കാനാണ് മുംബൈ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള പൂനെ തുടക്കത്തിലെ വീഴ്ചകള്‍ക്കുശേഷം മികച്ച പ്രകടനത്തിലൂടെയാണ് ഫൈനലിലേക്കു കുതിച്ചത്.
രണ്ടുവട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നാലാമത്തെ ഫൈനലാണിത്. നായകന്‍ രോഹിത് ശര്‍മ, കീറോൺ പൊള്ളാര്‍ഡ്, ഹര്‍ഭജന്‍ സിങ്, അമ്പാട്ടി റായിഡു എന്നിവര്‍ 2013 ലും 2015 ലും മുംബൈ ഇന്ത്യന്‍സ് കിരീടം നേടുമ്പോള്‍ ടീമിലുണ്ടായിരുന്നു. പ്രതിഭാശാലികളായ താരങ്ങളാണു മുംബൈയുടെ ശക്‌തി. ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ലെന്‍ഡല്‍ സിമ്മണ്‍സ് എന്ന വെസ്‌റ്റിന്‍ഡീസ് ബാറ്റിങ് വെടിക്കെട്ട് ആ വിടവ് നികത്തി. മിച്ചല്‍ ജോണ്‍സണും മിച്ചല്‍ മക്‌ഗ്ലെഹാസും ബൗളിങ്ങില്‍ ഏത് വമ്പനെയും വീഴ്‌ത്താന്‍ കെല്‍പ്പുള്ളവരാണ്. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്ത ലെഗ് സ്‌പിന്നര്‍ കരണ്‍ ശര്‍മ ഉപ്പലിലെ സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. വെറ്ററന്‍ ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ സാന്നിധ്യവും അവര്‍ക്കു തുണയാണ്. ഡെത്ത് ഓവറുകളില്‍ എറിയാന്‍ പറ്റിയ രണ്ട് താരങ്ങളാണ് ലസിത് മലിംഗയും ജസ്‌പ്രീത് ബുംറയും. ക്രുനാണ്‍, ഹാര്‍ദിക് പാണ്ഡ്യ സഹോദരന്‍മാര്‍ ഏത് ടീമിനും മുതൽക്കൂട്ടാണ്. ഒറ്റയ്‌ക്ക് മത്സരം വരുതിയിലാക്കാന്‍ കെല്‍പ്പുള്ള താരമാണെന്ന് നായകന്‍ രോഹിത് ശര്‍മ പല തവണ തെളിയിച്ചിട്ടുമുണ്ട്.
പൂനെക്ക് സ്റ്റീവ് സ്മത്തിന്റെ ക്യാപ്റ്റന്‍സിയും മഹേന്ദ്രസിങ് ധോണിയുടെ പരിചയ സമ്പത്തും ഗുണം ചെയ്യും. ധോണിക്ക് ഐപിഎല്ലിൽ ഇത് ഏഴാം ഫൈനലാണ്. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടുവര്‍ഷത്തെ വിലക്ക് കഴിഞ്ഞു തിരിച്ചെത്തുന്നതോടെ ധോണി പഴയ മഞ്ഞക്കുപ്പായത്തിലേക്കു മടങ്ങും. ഇതുകൊണ്ട് തന്നെഅത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പൂനെ ജെഴ്സിയിൽ ധോനിയുടെ അവസാന മത്സരമാകും ഇന്നത്തേത്. അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, ജയദേവ് ഉനദ്ഗഡ് എന്നിവരുടെ ഫോം മുംബൈക്ക് തലവേദനയാകും. ദക്ഷിണാഫ്രിക്കയുടെ ലെഗ് സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ നാട്ടിലേക്കു മടങ്ങിയത് അവര്‍ക്കു ക്ഷീണമായി. 22 വിക്കറ്റെടുത്ത ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനാത്‌കട്ട് ഈ വിടവ് നികത്തുമെന്നാണു പൂനെയുടെ പ്രതീക്ഷ.
രോഹിത് ശര്‍മ്മക്കും സംഘത്തിനുമെതിരെ വിജയകുതിപ്പ് തുടരാന്‍ പൂനെയും തിരിച്ചടിക്കാന്‍ മുംബൈയും കച്ചമുറുക്കുമ്പോള്‍ ആവേശകരമായ പോരാട്ടം തന്നെയാണ് ഫൈനലിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.
റേസിങ്ങ് ട്രാക്കുകളിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഈ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരും കൈയ്യുകളും, കാലുകളും നഷ്ടപ്പെട്ടവർ നിരവധിയാണ്. എന്നാൽ വളരെ അപൂർവ്വമായൊരു അപകടമാണ് ഇന്ന് പ്രമുഖ ബൈക്ക് റേസിങ്ങ് ടൂർണ്ണമെന്റായ മോട്ടോ ജിപിയിൽ നടന്നത്. മോട്ടോജിപിയിടെ മോട്ടി 3 കാറ്റഗറിയിലുള്ള റേസിനിടെയാണ് ഏവരെയും അമ്പരിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്പാനിഷ് ലീഗിലെ ചാന്പ്യന്മാരെ ഇന്നറിയാം. നാലു വർഷമായി സാൻറിയാഗോ ബെർണബ്യൂവിൽ എത്താത്ത ലാ ലിഗ കിരീടം സിദാന്റെയും കുട്ടികളുടേയും കൈകളിലെത്തുമോ അതോ, മെസിയുടെ കറ്റാലൻ പട ഇക്കുറിയും സ്പാനിഷ് രാജാക്കന്മാരാവുമോ എന്ന വലിയ ചോദ്യത്തിന് ഇന്ന് ഉത്തരമാകും.
37 കളി പൂർത്തിയായപ്പോൾ റയലിന് 90 പോയന്റും ബാഴ്സലോണക്ക് 87 പോയന്റുമാണ് കരസ്ഥമാക്കാനായത്. മൂന്ന് പോയന്റ് മുന്നിലുള്ള റയലിന് തോൽക്കാതിരുന്നാൽ മാത്രം മതി കിരീടമണിയാൻ. എന്നാൽ, ബാഴ്സലോണക്ക് എയ്ബാറിനെതിരെ ജയിച്ചാല്‍ മാത്രം പോരാ, റയല്‍ മലാഗയോട് തോല്‍ക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽബാഴ്സലോണക്ക് പോയന്റ് പട്ടികയിൽ റയലിനൊപ്പമെത്താം. ഗോൾ വ്യത്യാസത്തിൽ ബാഴ്സലോണക്ക് കിരീടവും ചൂടാം. എന്നാൽ, നിലവിൽ ഉജ്ജ്വല ഫോമിലുള്ള റയൽ തോൽക്കുന്നത് ബാഴ്സ ആരാധകരുടെ മോഹം മാത്രമാണെന്നാണ് റയൽ ആരാധകർ പറയുന്നത്. മലാഗക്കെതിരെ സമനിലയോ ജയമോ നേടിയാല്‍ റയല്‍ മാഡ്രിഡ് വീണ്ടും കപ്പുയര്‍ത്തും.
സമനിലയല്ല മറിച്ച് മികച്ച മാര്‍ജിനിലുള്ള ജയം തന്നെയാണ് റയൽ മാഡ്രിഡ് സ്വപ്നം കാണുന്നത്. പരിക്കേറ്റ ഗാരത് ബെയ്‌ലിനും ഡാനി കര്‍വാജലിനും കലാശപ്പോര് സൈഡ് ബെഞ്ചിലിരുന്ന് കാണേണ്ടി വരും. സെല്‍റ്റാവിഗോക്കെതിരായ മത്സരം നഷ്ടമായ ഹാമിഷ് റോഡ്രിഗസ് തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റൊണാള്‍ഡോയും ബെന്‍സേമയും ഇസ്‌കോയും ടോണി ക്രൂസും കാസ്മിറോയും മോഡ്രിച്ചുമെല്ലാം ഇന്ന് മലാഗയുടെ തട്ടകമായ റോസലേദ സ്റ്റേഡിയത്തിൽ ഇറങ്ങും. മാഴ്‌സലോ, നായകന്‍ റാമോസ്, വരാനെ, നാച്ചോ എന്നിവര്‍ പ്രതിരോധ കോട്ട കാക്കുമ്പോള്‍ ഗോള്‍ വലക്ക് മുന്നില്‍ കെയ്‌ലര്‍ നവാസും.
മെസി, നെയ്മര്‍, സുവാരസ് ത്രയങ്ങള്‍ ഉണര്‍ന്നുകളിച്ചാല്‍ എയ്ബാറിനെതിരെ മികച്ച ജയം നേടാം എന്നു തന്നെയാണ് കറ്റാലൻ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായ ടീമിന് ഇനി സ്പാനിഷ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഈ സീസണോടെ ടീം വിടുന്ന പരിശീലകന്‍ ലൂയി എന്റിക്വക്ക് മികച്ച യാത്രയയപ്പ് നല്‍കാനായി സ്വന്തം ടീം വിജയിക്കുന്നതിലുപരി റയൽ തോൽക്കാനാണിപ്പോൾ ബാഴ്സാ ആരാധകർ പ്രാർത്ഥിക്കുന്നത്.
ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖമെത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. പൂനെയ്ക്ക് ഇത് കന്നി ഫൈനലാണ്. രണ്ട് തവണ ജേതാക്കളായ മുംബൈ ഒരുവട്ടം കൂടി കിരീടം ലക്ഷ്യമിടുന്നു. ആദ്യ ക്വാളിഫയറില്‍ പൂനെയില്‍നിന്ന് നേരിട്ട തോല്‍വിക്ക് മധുരമായ പകരം വീട്ടല്‍ കൂടിയാണ് മുംബൈയുടെയും ലക്ഷ്യം. സ്റ്റീവ് സ്മിത്ത് എന്ന നായകന്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പൂനെ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഫൈനലില്‍ സ്മിത്തിനേക്കാളേറെ ശ്രദ്ധപിടിച്ചുപറ്റുക മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ധോണിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള ഫൈനലായാണ് ഇത് ശ്രദ്ധേയമാകുന്നത്. അതിന് കാരണങ്ങളുണ്ട്. ഐപിഎല്ലിന്റെ 10 സീസണിലും കളിച്ച താരങ്ങളാണ് ധോണിയും രോഹിത് ശര്‍മയും. അതല്ല പ്രത്യേകത. ടി-20 കൂടുതല്‍ ഫൈനല്‍ ജയിച്ച താരങ്ങള്‍ എന്ന മത്സരത്തിന്റെ ഭാഗം കൂടിയാണ് ഇരുവരും.
ആറ് ടി20 ഫൈനലുകളില്‍ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ധോണി. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴ് ടി20 ഫൈനല്‍ ജയിച്ചതിന്റെ നേട്ടം സ്വന്തമാക്കം. സുരേഷ് റെയ്‌നയും രവിചന്ദ്രന്‍ അശ്വിനുമാണ് ആറ് ഫൈനലുകള്‍ ജയിച്ച ടീമിന്റെ ഭാഗമായവര്‍. അവര്‍ ഇരുവരും ഈ ഫൈനല്‍ കളിക്കാനില്ല. അതുകൊണ്ടുതന്നെ ഈ ഫൈനല്‍ ജയിച്ചാല്‍ ഏഴ് തവണ ടി20 ചാംപ്യന്‍ ടീമിന്റെ ഭാഗമാകുന്ന താരമാകും ധോണി. രണ്ട് തവണ വീതം ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫി ടി20യിലും ചാംപ്യന്‍ ടീമിനൊപ്പമായിരുന്നു ധോണി. ഇതുകൂടാതെ ലോക കപ്പും ഏഷ്യാ കപ്പും സ്വന്തമാക്കി. രോഹിത് ശര്‍മ അഞ്ചുതവണ ചാംപ്യന്‍ ടീമിന്റെ ഭാഗമായി. ഈ ഫൈനല്‍ ജയിച്ചാല്‍ ധോണിയുടെ നേട്ടത്തിനൊപ്പമെത്തും. ഐപിഎല്‍ മൂന്ന് തവണയും ചാംപ്യന്‍സ് ലീഗ് ടി20യില്‍ ഒരു തവണയുമാണ് രോഹിത് ശര്‍മ്മ ചാംപ്യന്‍ ടീമിന്റെ ഭാഗമായത്. ഇന്ത്യ 2007 ടി20 ലോക കപ്പ് നേടിയപ്പോഴും രോഹിത് ശര്‍മ്മ ടീമിലുണ്ടായിരുന്നു. ഈ ഫൈനല്‍ ഒന്നുകില്‍ ധോണിയെ മുന്നിലെത്തിക്കും. അല്ലെങ്കില്‍ ധോണിക്കും റെയ്‌നയ്ക്കും അശ്വിനുമൊപ്പം രോഹിത് ശര്‍മ്മയെയും ഉയര്‍ത്തും.
സംഗതി സത്യമാണ്. അണ്ടര്‍-17 ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യയുടെ യുവനിര ഇറ്റലിയെ കീഴടക്കി. ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. നാലു തവണ അണ്ടര്‍-17 ലോകചാമ്പ്യന്‍മാരായിട്ടുള്ളവരാണ് ഇറ്റാലിയന്‍ ടീം.
31-ാം മിനിട്ടില്‍ അഭിജിത് സര്‍ക്കാരാണ് ഇന്ത്യയുടെ ആദ്യഗോള്‍ നേടിയത്. എണ്‍പതാം മിനിട്ടില്‍ രാഹുല്‍ പ്രവീണ്‍ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. പന്തടക്കത്തിലും പാസിംഗിലും ഇന്ത്യന്‍ ആധിപത്യമായിരുന്നു മത്സരത്തില്‍. എട്ടാം മിനിട്ടില്‍ കോമള്‍ തട്ടാലിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍പുറത്തുപോയി. 13-ാം മിനിട്ടിലും ഇന്ത്യക്ക് മികച്ചൊരു അവസരം ലഭിച്ചു. അങ്കിതിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ കഷ്ടപ്പെട്ട് കൈയിലൊതുക്കി.
31-ാം മിനിട്ടിലാണ് ഇന്ത്യ കാത്തിരുന്ന ഗോള്‍ പിറന്നത്. അഭിജിത് സര്‍ക്കാരിന്റെ ക്രോസ് ഇറ്റാലിയന്‍ ഡിഫന്‍ഡറുടെ കാലിലുരസി വലയിലെത്തി. ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളംവിട്ട ഇന്ത്യ രണ്ടാം പകുതിയിലും അക്രമണം തുടര്‍ന്നു. 59-ാം മിനിട്ടില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അങ്കിത് നഷ്ടമാക്കി. എന്നാല്‍ എണ്‍പതാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന ഗോളെത്തി. രാഹുലിന്റെ വകയായിരുന്നു ഗോള്‍.
മുന്നൊരുക്കങ്ങളിൽ കാണിച്ച അലംഭാവം കാരണം അനിശ്ചിതത്വത്തിലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഇന്ന് ഫിഫ സംഘം മാർക്കിടും. ഫിഫ അമ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലാണ് ജവഹർലാൽ സ്റ്റേഡിയവും മററ് പരിശീലന വേദികളും ഇന്ന് പരിശോധിക്കുക.
കഴിഞ്ഞ പരിശോധന സമയത്ത് വളരെ പിന്നിലായിരുന്ന സ്റ്റേഡിയത്തിന്റെ പണി വളരെയധികം മുന്നോട്ട് നീങ്ങിയിട്ടുണ്ടെന്ന് ടൂർണമെന്റിന്റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഫിഫ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പൂർത്തിയാക്കാൻ സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആദ്യം കാണിച്ച അലംഭാവത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയവും ഫിഫ സംഘവും കേരളത്തിലെ ഫിഫ ടൂർണമെന്റ് സമിതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പിനെ തുടർന്നാണ് കേരളം വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.
നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.
താരങ്ങളുടെ മുറിക്കകത്തുള്ള ചെറിയ ജോലികൾ പ6ൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ഫിഫ സംഘം സംതൃപ്തി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കൊൽക്കത്തയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവച്ച എല്ലാ ടിക്കറ്റുകളും ചൊവ്വാഴ്ച രാത്രി വിൽപ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. മറ്റ് അഞ്ച് വേദികളിൽ മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.
ടൂർണമെന്റിനുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ ഫ്രാൻസ് ക്ലബ് സെന്റ് ലിയുവിനോട് സമനി വഴങ്ങി. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരത്തിന്റെ 58ാം മിനിറ്റിൽ റെമി യിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് ടീമിനെ 72ാം മിനിറ്റിൽ നേടിയ കോമളാണ് പിടിച്ചുകെട്ടിയത്.
കളിക്കാരുടെ വേതനത്തെ ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വന്‍ പൊട്ടിത്തെറി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കളിക്കാരുടെ കരാറിനെ ചൊല്ലിയാണ് കളിക്കാരും ബോര്‍ഡ് അധികൃതരും പരസ്യമായി ഏറ്റുമുട്ടുന്നത്. ജൂണ്‍ 30നകം കരാര്‍ ഒപ്പിടണമെന്ന അന്ത്യശാസനം കളിക്കാരുടെ സംഘടന തള്ളി.
രാറില്‍ ഒപ്പിട്ടില്ലെങ്കില്‍ കളിക്കാര്‍ തൊഴില്‍ ഇല്ലാത്തവരാകുമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ അധ്യക്ഷന ജെയിംസ് സതര്‍ലന്‍ഡിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. ട്വന്റ്റി 20 ലീഗുകളില്‍ കളിച്ചാണെങ്കിലും ജീവിക്കുമെന്ന് വാര്‍ണര്‍ തിരിച്ചടിച്ചു. എ ഏജിനോടാണ് വാര്‍ണര്‍ ഇക്കാര്യം തുറന്നടിച്ചത്.
ഐ പിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണെന്നും വാര്‍ണര്‍ തുറന്നടിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനും മടിക്കില്ലെന്ന് പ്രമുഖ താരങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്‌സണ്‍ എന്നിവരും ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തുണ്ട്.
പ്രധാന താരങ്ങള്‍ ഐപിഎല്‍ ഉള്‍പ്പെടെയുളള ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് തടയുന്നതാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കരാര്‍. ഇതിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കമുളള താരങ്ങളുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഐപിഎല്‍ കളിക്കരുതെന്നായിരിക്കും ഈ കരാറിലെ പ്രധാന വ്യവസ്ഥ.
ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ഹസില്‍ വുഡ്, പാത്ത് കുമ്മിന്‍സ് എന്നവരെയാണ് ഈ കോണ്‍ട്രാക്റ്റില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ജനറല്‍ മാനേജര്‍ പാത്ത് ഹൊവാര്‍ഡ് ആണ് പുതിയ കരാറിന് പിന്നില്‍. ഇപരിക്ക് കുറക്കാനും വിവാദങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ കരാര്‍ ഉണ്ടാക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം.
അത്‌ലറ്റിക്കോ മാഡ്രിഡ് സട്രൈക്കര്‍ ആന്റോണിയോ ഗ്രിസ്മാന്റെ ബാഴ്‌സലോണയിലേക്കുളള കൂറുമാറ്റം അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ നോട്ടമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ടീമുകളെ കടത്തിവെട്ടിയാണ് ബാഴ്‌സയുടെ പുതിയ നീക്കം. ഇക്കാര്യം ഗ്രിസ്മാന്‍ തന്നെ സൂചിപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വെറും 24 മില്യണ്‍ യൂറോയ്ക്കാണ് റയല്‍ സൊസീഡാസില്‍ നിന്ന് ഗ്രിസ്മാന്‍ അത്‌ലറ്റിക്കോയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിനായി ബാഴ്‌സലോണ 750 കോടിരൂപ മുടക്കാന്‍ തയ്യാറയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രിസ്മാനെ ബാഴ്‌സയില്‍ എത്തിക്കാനുളള നീക്കം വിജയിക്കുകയാണെങ്കില്‍ മെസ്സി-സുവാരസ്-നെയ്മര്‍ സഖ്യത്തോടൊപ്പം ഗ്രിസ്മാന്റെ പേര് കൂടി ചേര്‍ക്കേണ്ടിവരും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് 26കാരനായ ആന്റോണിയോ ഗ്രിസ്മാന്‍. ഈ സീസല്‍ അത്ലറ്റിക്കോ മാഡ്രിഡിനായി ഈ ഫ്രഞ്ച് താരം 29 ഗോളുകളും 11 അസിസ്റ്റുകളും നേടിയിരുന്നു.നേരത്തെ ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിലും ബാലന്‍ ഡി ഓറിലും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നിലായി ഗ്രിസ്മാന്‍ ഇടംപിടിച്ചിരുന്നു.
ലയണല്‍ മെസ്സിയുടെയോ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെയോ ഡ്രിബ്ലിങ് പാടവമോ നീക്കങ്ങളിലെ സൗന്ദര്യമോ ഒന്നും ഗ്രിസ്മാന്റെ കളിയില്‍ നമുക്ക് കാണാനാകില്ല. ഒരു ശരാശരി കളിക്കാരന്‍, പ്രത്യേകതയായി ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ലാത്തവന്‍. എന്നാല്‍ പന്ത് കാലില്‍ തൊട്ടാല്‍ അതെങ്ങെനെ വലയിലെത്തിക്കാമെന്ന ലക്ഷ്യത്തോടെ മാത്രം കളിക്കാന്‍ ഗ്രിസ്മാന് കഴിയും. അതായത് ഒരൊന്നാന്തരം ക്ലിനിക്കല്‍ ഫിനിഷറാണ് ഗ്രിസ്മാന്‍.
പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് ഗ്രിസ്മാന്‍ കഴിഞ്ഞ യൂറോയില്‍ പുറത്തെടുത്തത്. ഒരൊറ്റ യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവരുടെ പട്ടികയില്‍ രണ്ടാമതാണ് ഗ്രിസ്മാന്‍. മുന്നിലുള്ളതാകട്ടെ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനി മാത്രം. പ്ലാറ്റിനിയുടെ ഒപ്പമെത്താന്‍ മൂന്നു ഗോളുകള്‍ കൂടി ഗ്രിസ്മാന്‍ നേടണം.
ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേഓഫ് ലൈനപ്പായി. കിംഗ്സ് ഇലവൻ പഞ്ചാബിനെ ഒന്‍പതു വിക്കറ്റിനു പൂന സൂപ്പർ ജയന്റ് പരാജയപ്പെടുത്തിയതോടെയാണ് പ്ലേഓഫ് ലൈനപ്പ് ഉറച്ചത്. പഞ്ചാബ് ഉയർത്തിയ 74 റണ്‍സ് വിജയലക്ഷ്യം പൂന എട്ട് ഓവർ ബാക്കിനിൽക്കെ മറികടന്നു. രണ്ടു വിക്കറ്റും ഒരു തകർപ്പൻ ക്യാച്ചും റണ്ണൗട്ടും സ്വന്തം പേരിലെഴുതിയ ജയദേവ് ഉനാദ്ഘട്ടാണ് കളിയിലെ താരം.
ജയത്തോടെ 18 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ പൂന ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിനെ പ്ലേഓഫിൽ നേരിടും. കോൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് രണ്ടാം പ്ലേഓഫ് മത്സരം.
പ്ലേഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 15.5 ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ പന്തിൽതന്നെ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെ നഷ്ടമായ പഞ്ചാബ് പിന്നാലെ തകർന്നടിയുകയായിരുന്നു. 22 റണ്‍സ് നേടിയ അക്സർ പട്ടേലാണ് പഞ്ചാബ് ടോപ് സ്കോറർ. പൂനയ്ക്കായി ശർദുൾ താക്കുർ മൂന്നു വിക്കറ്റും ജയദേവ് ഉനാദ്ഘട്, ആദം സാംപ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയ്ക്ക് രാഹുൽ ത്രിപതി(28)യുടെ വിക്കറ്റ് മാത്രമാണ് ലക്ഷ്യം കാണാൻ നഷ്ടപ്പെടുത്തേണ്ടിവന്നത്. അജിൻക്യ രഹാനെ(34), സ്റ്റീവ് സ്മിത്ത്(15) എന്നിവർ പുറത്താകാതെനിന്നു.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നത് ആരാണ്, സംശയം ഒന്നും വേണ്ട ധോണി തന്നെ. അപൂര്‍വ്വമായി മാത്രമാണ് ധോണി റണ്‍ഔട്ടാകുന്നത് സംഭവിക്കാറ്. ഇന്നലെ സംഭവിച്ചത് ആതാണ്. നിര്‍ണ്ണായക നിമിഷത്തിലായിരുന്നു ധോണിയുടെ റണ്‍ഔട്ട്. ഈ റണ്‍ഔട്ടാണ് കളിജയിപ്പിച്ചതെന്ന് മുഹമ്മദ് ഷമി മത്സരത്തിന് ശേഷം തുറന്നുപറഞ്ഞു.
പതിനെട്ടാമത്തെ ഓവറില്‍ പാറ്റ് ക്യൂമിന്‍സിന്‍റെ പന്ത് ഫൈന്‍ ലെഗിലേക്ക് തട്ടിയിട്ട ധോണി മനോജ് തിവരിയെ റണ്ണിന് ക്ഷണിച്ചു. പതിവ് സ്പീഡ് ഇല്ലാതെ പകുതിവരെ ഓടിയ ധോണി, പന്ത് നേരെ ഷമിയുടെ കയ്യില്‍ എത്തിയത് ശ്രദ്ധിച്ചില്ല. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഷമിയുടെ ത്രോ നേരിട്ട് നോണ്‍സ്ട്രൈക്ക് എന്‍റിലെ സ്റ്റംപിന്.
പാഞ്ഞ് എത്തിയിട്ടും ചെറിയ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ധോണി കൂടാരം കയറേണ്ടി വന്നത്.