Sports

തന്റെ കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെന്‍ ചാപ്പലാണെന്ന ആരോപങ്ങള്‍ തള്ളി ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ചാപ്പലല്ല തുടര്‍ച്ചയായ വേട്ടയാടിയ പരിക്കുകളാണ് തന്റെ കരിയര്‍ തകര്‍ത്തതെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
ബൗളിങില്‍ തുടര്‍ച്ചയായ സാങ്കേതിക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ചാപ്പലാണ് എന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നാല്‍ അത് സത്യമല്ല. അത്തരത്തിലൊന്നും സംഭവിച്ചിട്ടുമില്ല. ആരുടെയും കരിയര്‍ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ ചെയ്യേണ്ടത് അയാള്‍ തന്നെ ചെയ്യണം. ഓരോരുത്തരുടെയും ചെയ്തികള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട സമയത്ത് തന്നെ അപ്രതീക്ഷിതമായി എനിക്ക് പരിക്ക് പറ്റി. അതിനുശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല
                                                                   ഇര്‍ഫാന്‍ പത്താന്‍                                                                                                                                                                                                     
ഐപിഎല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചതിതിലുളള സന്തോഷവും താരം മറച്ചു വെച്ചില്ല.

ഇവിടെ എത്താനായത് സന്തോഷകരമായ കാര്യമാണ്, എന്നാല്‍ നിങ്ങളെ ആരും തെരഞ്ഞെടുത്തില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്, എന്നാലും ടൂര്‍ണമെന്റ് അവസാനിക്കുന്നതിനോ അതിന് മുമ്പോ ഐപിഎല്ലിലേക്ക് തിരിച്ചെത്താനായത് സന്തോഷകരമാണ്. ഈ അവസരം നന്നായി ഉപയോഗപ്പെടുത്താനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാതിരുന്ന ഇര്‍ഫാന്‍ പരിക്കേറ്റ ഡെയ്ന്‍ ബ്രാവോയുടെ പകരക്കാരനായിട്ടാണ് ഗുജറാത്ത് ലയണ്‍സിനായി കളിക്കുന്നത്. അതെസമയം കഴിഞ്ഞ ദിവസം ബംഗളൂരുവിനെതിരെ നടന്ന ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ഇര്‍ഫാനെ കളിപ്പിച്ചിരുന്നില്ല.
2007ലെ ഐ.സി.സി ടി20 കിരീടം നേടിയ എം.എസ് ധോണിയുടെ യങ് ബ്രിഗേഡില്‍ പ്രധാനിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍. പുതുമുഖമായി വന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്‍ സ്വിങ് യോര്‍ക്കറിലൂടെ ആദം ഗില്‍ക്രിസ്റ്റിനെ ഞെട്ടിച്ചതിന്റെ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അത്. കറാച്ചി ടെസ്റ്റില്‍ തന്റെ ബനാന സ്വിങറിലൂടെ പാകിസ്താനെതിരെ ഹാട്രിക് നേടയിതിന്റെ ഒരു വര്‍ഷം ശേഷവും. ഒരുപക്ഷേ, ഇന്ത്യ യഥാര്‍ത്ഥ പ്രതീക്ഷയോടെ അവതരിപ്പിച്ച ഏറ്റവും വലിയ പ്രതിഭാശാലിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
2012ലായിരുന്നു ഇര്‍ഫാന്‍ പത്താന്റെ അവസാന ടി20യും ഏകദിനവും കളിച്ചത്. തന്റെ അവസാന ഏകദിന പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇര്‍ഫാന്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയില്ല.

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”ജോസഫ് മയിലാടുംപാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 5-ാമത് അഖില യു.കെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ Willes borough kent Regional Cricket ഗ്രൗണ്ടില്‍ വച്ച് 2017 ജൂണ്‍ 3-ാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 5-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടുകൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മയിലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു പുറമെ 1001 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. യു.കെയില്‍ പ്രവാസികള്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ (ഹാര്‍ഡ് ടെന്നീസ് ബോള്‍) ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്ന ടൂര്‍ണമെന്റ് വേറെയില്ല.

കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യു.കെ.യിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി Willes borough Kent Regional Cricket ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, കിലുക്കിക്കുത്ത്, വായിലേറ്, പാട്ടയേറ്, വിവിധതരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാത വൈവിധ്യവും രുചികരവുമായ ഭക്ഷണശാല (കയ്യേന്തി ഭവന്‍) പ്രവര്‍ത്തിക്കുന്നതാണ്.

വര്‍ഷം തോറും 100 കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പല ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം Willes borough, റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സോനു (പ്രസിഡന്റ്) ജോജി (വൈസ് പ്രസിഡന്റ്) രാജീവ് (സെക്രട്ടറി) ലിന്‍സി (ജോ. സെക്രട്ടറി) മനോജ് ജോണ്‍സന്‍ (ട്രഷറര്‍) ജോളി (ക്രിക്കറ്റ് ക്യാപ്റ്റന്‍) ജെറി (വൈസ് ക്യാപ്റ്റന്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടുക.

ജെറി – 07861653060, ജോളി ആന്റണി 079134597718, രാജീവ് – 07877124805, മനോജ് – 07983524365

ഗ്രൗണ്ടിന്റെ വിലാസം
Willesborough Regional Cricket Union
Ashford Kent
TN 24 OQE

റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സിലെ ഹീറോയും വില്ലനും ആരെന്ന് വെളിപ്പെടുത്തി ഐപിഎല്‍ 10ാം സീസണിലെ ഏറ്റവും വിലയേറിയ താരം ബെന്‍ സ്റ്റോക്ക്. ധോണി ബോളിവുഡിലെ ഹീറോ ആകുമ്പോള്‍ സ്റ്റീവ് സ്മിത്ത് വില്ലനാകുമെന്നാണ് സ്‌റ്റോക്ക് പറയുന്നത്. ഗള്‍ഫ് ഓയില്‍ ഇന്ത്യ നടത്തിയ ചോദ്യോത്തര പരുപാടിയിലാണ് സ്റ്റോക്ക് രസകരമായ ഈ ഉത്തരം നല്‍കിയത്.
മഹേന്ദ്ര സിംഗ് ധോണിയും അജിന്‍ക്യ രഹാനയും സ്‌റ്റോക്കും പങ്കെടുത്തതായിരുന്നു ഈ തമാശ ചോദ്യോത്തര പരുപാടി. സംഘാടകര്‍ നല്‍കുന്ന ചോദ്യത്തിന് മുന്നിലെ ടേബിളിലെ താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് മൂവരും ഉത്തരങ്ങള്‍ നല്‍കിയത്.

രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന സഹതാരം ആരെന്ന ചോദ്യത്തിന് രഹാന ധോണിയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഫാഫ് ഡുപ്ലെസിസിന്റേയും ധോണി സ്വന്തം പേര് തന്നെയും പറയുന്നു. അതെസമയം രഹസ്യം സൂക്ഷിക്കാന്‍ ഒട്ടു കഴിവില്ലാത്ത താരം ആരെന്ന ചോദ്യത്തിന് അശോക് ദിണ്ടയുടെ പേരാണ് മൂവരും ഒരേപോലെ പറയുന്നത്.
ഏത് താരത്തോടാണ് കുസൃതി കാണിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യത്തിന് രഹാന ഡുപ്ലെസിസിന്റെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ധോണിയുടെയും പേര് പറയുന്നു. അതെസമയം ധോണി ഇക്കാര്യത്തില്‍ ഉത്തരം പറയാന്‍ തയ്യാറായില്ല.
ടേബിളില്‍ ഒരു ബിരിയാണി വെച്ച് കുളിക്കാന്‍ പോയാല്‍ ആരാണ് അത് കട്ടെടുത്ത് തിന്നാന്‍ സാധ്യത എന്ന ചോദ്യത്തിന് രഹാന ദിണ്ടയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഡാന്‍ ക്രിസ്റ്റിയന്റെ പേരാണ് പറയുന്നത്. ഇത്തരത്തിലുളള നിരവധി ചോദ്യത്തിന് ഒടുവിലാണ് പൂണെ ടീമിന്റെ ബോളിവുഡ് ഹീറോ ആരെന്നും വില്ലനാരെന്നും സ്‌റ്റോക്ക് വെളിപ്പെടുത്തിയത്. ആ വീഡിയോ കാണുക

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുളള മത്സരത്തിന്റെ ആദ്യ പകുതിയ്ക്ക് ശേഷം കൊല്‍ക്കത്തന്‍ ക്യാമ്പിലുണ്ടായത് നാടകീയ സംഭവങ്ങളാണെന്ന് വെളിപ്പെടുത്തല്‍. കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ തന്റെ കോളത്തിലായിരുന്നു കൊല്‍ക്കത്തന്‍ നായകന്റെ തുറന്ന് പറച്ചില്‍.
ആദ്യ ഇന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായതിന് പിന്നാലെ താന്‍ കൊല്‍ക്കത്തന്‍ ടീമംഗങ്ങളെ വിളിച്ചുകൂട്ടിയെന്നും മത്സരത്തില്‍ ഇനിയാര്‍രെങ്കിലും വീഴ്ച്ച വരുത്തിയാല്‍ ഇത് അവരുടെ അവസാന മത്സരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗംഭീര്‍ പറയുന്നു. ഇതോടെ ആശങ്കയിലായ കൊല്‍ക്കത്തന്‍ താരങ്ങള്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്ത് കളിച്ചെന്നും അതിന്റെ ഫലമാണ് ബംഗളൂരു കേവലം 49 റണ്‍സിന് പുറത്തായതിന് പിന്നിലെന്നും ഗംഭീര്‍ 

Image result for gambhir's-threat-to-kkr-players-during-innings-break-vs-rcb

ഞങ്ങളുടെ ഇന്നിംഗ്‌സ് അവസാനിച്ച ശേഷം എല്ലാ ടീമംഗങ്ങളേയും ഞാന്‍ വിളിച്ച് കൂട്ടി, എനിക്ക് എന്റെ ടീം പോരാട്ടവീര്യം കാത്തുസൂക്ഷിക്കണമെന്നും വിജയിക്കണമെന്നുമുളള വലിയ ആഗ്രഹമുണ്ടായിരുന്നു, ഞാനവരോട് പറഞ്ഞു, ആരെങ്കിലും ഒരവസരം നഷ്ടപ്പെടുത്തിയാല്‍ കൊല്‍ക്കത്തന്‍ ടീമില്‍ അവന്റെ അവസാനമായിരിക്കും, ഏറ്റവും ചുരുങ്ങിയത് എന്റെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ അവര്‍ ഇനി കളിക്കില്ല, ആ മത്സരത്തില്‍ ഞങ്ങള്‍ ശരിക്കും രണ്ട് കൊല്‍ക്കത്തന്‍ ടീമാണ് കളിച്ചത്, ആദ്യ പകുതി ഞങ്ങള്‍ അലസമായി ബാറ്റ് ചെയ്തപ്പോഴും മറ്റേ പകുതി ഞങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയും

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 132 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. തുടര്‍ന്ന് ഗെയ്‌ലും കോഹ്ലും ഡിവില്ലേഴ്‌സുമടങ്ങിയ ബംഗളൂരു ടീം 49 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത കേദര്‍ ജാദേവ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടറും ക്രിസ് വോഗ്‌സും, കോളിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ ഗോൾകീപ്പറും മുൻ നായകനുമായ സുബ്രതാ പാൽ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. മാർച്ച് 18ന് മുംബൈയിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാന്പിൽ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നടത്തിയ പരിശോധനയിലാണ് അർജുന അവാർഡ് ജേതാവായ പാൽ നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

മ്യാൻമറിനെതിരായ എഎഫ്സി ഏഷ്യൻ കപ്പും കന്പോഡിയക്കെതിരേയുള്ള സൗഹൃദ മത്സരവും കളിക്കാൻ പുറപ്പെടുന്നതിന് മുന്പ് നടത്തിയ ക്യാന്പിൽ വച്ചായിരുന്നു നാഡയുടെ പരിശോധന. സുബ്രതാ പാൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഫ്ഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. ഇനി ബി സാന്പിൾ പരിശോധനയ്ക്ക് അപേക്ഷ നൽകുകയോ അപ്പീൽ നൽകുകയോ ചെയ്യാം.

പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രതാ പാൽ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെയും ഐ ലീഗിൽ ഡിഎസ്കെ ശിവാജിയൻസിന്‍റേയും താരമാണ്. പാൽ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ട കാര്യം ഡിഎസ്കെ ശിവാജിയൻസ് ടീം അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കുശാൽ ദാസ് പറഞ്ഞു.

2007ൽ ഇന്ത്യൻ ദേശീയ ടീമിൽ എത്തിയ പാൽ 64 മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേയ്സിനെതിരെ റോയൽ ചലഞ്ചേയ്സ് ബാംഗ്ലൂരിന് ദയനീയ തോൽവി. കൊൽക്കത്ത ഉയർത്തിയ റൺസിന്റെ വിജയലഷ്യം പിന്തുടർന്ന ബാംഗ്ലൂർ 9.3 ഓവറിൽ 49 റൺസിന് എല്ലാവരും പുറത്തായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ബാംഗ്ലൂർ നേടിയത്.

റണ്‍സൊന്നും എടുക്കാതെ വിരാട് കോഹ്ലി ആദ്യം മടങ്ങിയപ്പോള്‍ എട്ട് റണ്‍സെടുത്ത് ഡിവില്ലിയേഴ്സ് കൂടാരം കേറി. ജാദവ് 9 റണ്‍സിന് പുറത്തായപ്പോള്‍ വമ്പന്‍ അടിക്ക് ശ്രമിച്ച ഗെയില്‍ ഏഴ് റണ്‍സ് മാത്രം നേടി പുറത്തായി.
ബാംഗ്ലൂർ നിരയിൽ ഒരു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കടക്കാനായില്ല. ഒമ്പത് റൺസ് നേടിയ കേദാർ ജാദവാണ് ബാംഗ്ലൂർ നിരയിൽ ടോപ്സ്കോറർ. ബാംഗ്ലൂരിന് വേണ്ടി കാൾട്ടർ നെയ്ൽ, ക്രിസ് വോക്സ്, ഗ്രാന്തോം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർ സുനിൽ നരയ്ന്റെ(17 പന്തിൽ 34) വെടിക്കെട്ട് ബാറ്റിംഗിന്റെ മികച്ച തുടക്കം ലഭിച്ചാണ് കൊൽക്കത്ത കളം നിറഞ്ഞത്. എന്നാല്‍ പിന്നാലെ വന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് അത് മുതലാക്കാനായില്ല. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ കൊൽക്കത്ത 19.3 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂരിനും കാലിടറിയതോടെ വിജയം കൊല്‍ക്കത്തയ്ക്ക് ഒപ്പം നിന്നു

 

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ക്ലാസിക്കോ പോരാട്ടം. ലീഗില്‍ 75 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയല്‍ മഡ്രിഡെങ്കില്‍ 72 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ബാര്‍സിലോന. റയലിന്റെ മൈതാനമായ സാന്തിയാഗോ ബര്‍ണാബ്യൂവില്‍ രാത്രി 12.15 നാണ് മല്‍സരം.

സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്നത്തെ പോരാട്ടം ഇരുവര്‍ക്കും നിര്‍ണായകമാണ്. കരുത്താകുമെന്നു കരുതുന്ന മെസിയും റൊണാള്‍ഡോയും കളത്തില്‍ തളയ്ക്കപ്പെടാനാണ് സാധ്യത. സസ്പന്‍ഷനിലായ നെയ്മറും പരുക്കേറ്റ ബെയ്‌ലും കളിക്കുന്നില്ല. ഇരു ടീമിനും തുല്യദുഃഖം. 31 കവികളില്‍ നിന്ന് 75 പോയിന്റുള്ള റയലിന് ഇന്ന് ജയിക്കാനായാല്‍ 78 പോയിന്റോടെ വലിയ മുന്നേറ്രം നടത്താനാകും. എന്നാല്‍ 32 കളികളില്‍ നിന്നായി 72 പോയിന്റുള്ള ബാര്‍സ ഇന്ന് ജയിച്ചാലും റയലിനൊപ്പമെത്താനേ കഴിയൂ. സമനിലയായാലും ബാര്‍സയ്ക്ക് തന്നെ നഷ്ടം. റയലിന് ബാര്‍സയേക്കാള്‍ ഒരു കളി കൂടുതല്‍ ബാക്കിയുണ്ട്താനും.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എല്‍ക്ലാസിക്കോ വൈരത്തിന് എരിവ് പകര്‍ന്ന് ബാര്‍സിലോനയില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയും ചര്‍ച്ചയായിക്കഴിഞ്ഞു. മെസിയും റൊണാള്‍ഡോയും തമ്മില്‍ ചുംബിക്കുന്ന ചിത്രമാണ് മതിലില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റിയിലുള്ളത്.

Image result for el-clasico-ronaldo messi kissing image graffiti

കറ്റാലന്‍മാര്‍ക്കിടെയില്‍ പ്രണയദിനം ആഘോഷിക്കുന്നത് ഏപ്രില്‍ 23നാണെന്നും എല്‍ക്ലാസിക്കോ ദിനമായതിനാല്‍ പ്രണയവും ഫുട്ബോളും ചേര്‍ത്തൊരുക്കിയതാണ് ചിത്രമെന്നും ഘ്രാഫിറ്റിയുടെ സൃഷ്ടാവ് അവകാശപ്പെടുന്നു. പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് ഗ്രാഫിറ്റിയെന്നും കലാകാരന്റെ പക്ഷം. എന്തായാലും കളത്തിന് പുറത്ത് തുടക്കമിട്ട തീപ്പൊരി സാന്തിയാഗോയിലെ പച്ചപ്പുല്‍ മൈതാനത്ത് കത്തിപ്പിടിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

ഐപിഎല്ലില്‍ ഡെയര്‍ ‍ഡെവിള്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് ജയം.  143 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിച്ച മുംബൈക്കെതിരെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. 6 വിക്കറ്റിന് 24 റണ്‍സെന്ന സ്കോറിലേക്ക് തകര്‍ന്ന ഡല്‍ഹിക്ക് വേണ്ടി ക്രിസ് മോറിസും റബാഡയും പൊരുതി നോക്കിയെങ്കിലും പരാജയപ്പെട്ടു. മോറിസ് 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റബാഡ 44 റണ്‍സെടുത്തു. മക്‌ക്ലെനഗന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത  മുംബൈ 8 വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സെടുത്തത്. 28 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടോപ് സ്കോററായത്. അമിത് മിശ്രയും കമ്മിന്‍സും 2 വിക്കറ്റ് വീതം വീഴ്ത്തി.

മഹേന്ദ്ര സിംഗ് ധോണിയ്‌ക്കൊരു പിന്‍ഗാമിയുണ്ടെങ്കില്‍ അത് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരം റിഷഭ് പന്ത് ആയിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ യുവതാരം സാം ബില്ലിംഗ്‌സ്. സ്‌ക്രോള്‍ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സാം ബില്ലിംഗ്‌സണ്‍ ഇക്കാര്യം പറയുന്നത്.
പന്ത് ബാറ്റിംഗിലും കീപ്പിംഗിലും ഒരു പ്രതിഭാസമാണ്, ആദ്യത്തെ കുറച്ച് മത്സരത്തിനുള്ളില്‍ തന്നെ അദ്ദഹം അത് തെളിയിച്ച് കഴിഞ്ഞു. ധോണി നില്‍ക്കുന്നത് പോലെയാണ് അവന്‍ സ്റ്റംമ്പിന് പുറകില്‍ നില്‍ക്കുന്നത്, ധോണി പടിയിറങ്ങിയാല്‍ പന്ത് ആയിരിക്കും പിന്‍ഗാമിയെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇതൊരു വലിയ വാക്ക് ആണെന്ന് എനിക്കറിയാം, എന്നാല്‍ നിങ്ങള്‍ക്ക് ധോണിയുടെ പിന്‍ഗമിയായി അവനെ കാണാം എന്നെനിക്കുറപ്പുണ്ട്
  ബില്ലിംഗ്‌സണ്‍ പറയുന്നു

താന്‍ ആദ്യം തന്നെ റിഷദിന്റെ   ബാറ്റിംഗ് കണ്ടപ്പോള്‍ തന്നെ ഇക്കാര്യം മനസ്സിലാക്കിയതാണെന്നും ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്ത് ബില്ലിംഗ്‌സണ്‍ പറയുന്നു. അന്ന് പരിശീലനത്തിനിടെ നഥാന്‍ കോള്‍ട്ടറെയും ക്രിസ് മോറിസിനെയും ഫിറോഷ്‌ലയില്‍ അടിച്ചുതകര്‍ത്ത പന്ത് ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും ബില്ലിംഗ്‌സണ്‍ തുറന്ന് പറയുന്നു.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പന്ത് 15 മത്സരങ്ങലില്‍ നിന്ന് 339 റണ്‍സും നേടിയിട്ടുണ്ട്. വന്‍ ഷോട്ട് പായിക്കാനുളള കഴിവാണ് റിഷഭിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഐപിഎല്ലിൽ കിങ്ങ്സ് ഇലവൻ പഞ്ചാബിന് എതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. പഞ്ചാബ് ഉയർത്തിയ 191 റൺസെന്ന വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ പട്ടികയിൽ ഒന്നാമതെത്തി.

ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ ഹഷീം അംലയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 191 റൺസാണ് പഞ്ചാബ് നേടിയത്. 60 പന്ത് നേരിട്ട അംല 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പടെ 104 റൺസാണ് നേടിയത്. 18 പന്തിൽ 40 റൺസ് എടുത്ത നായകൻ ഗ്ലെൻമാക്സ്‌വെല്ലും അംലയ്ക്ക് മികച്ച പിന്തുണ നൽകി.

പഞ്ചാബിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് തകർപ്പൻ തുടക്കമാണ് നേടിയത്. ആദ്യ ആറ് ഓവറുകളിൽ ടീം സ്കോർ 80 കടന്നു. 18 പന്തിൽ 37 റൺസ് എടുത്ത പാർഥിവ് പട്ടേലും ജോസ് ബട്‌ലറുമാണ് മുംബൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പാർഥിവ് പുറത്തായതിന് ശേഷം പിന്നീടെത്തിയ യുവതാരം നിതീഷ് റാണയും ആക്രമിച്ചു കളിച്ചതോടെ മുംബൈ വിജയത്തിലേക്ക് കുതിച്ചു. 37 പന്തിൽ 5 സിക്സറുകളും 7 ഫോറുകളുമുൾപ്പടെ 77 റൺസാണ് ബട്‌ലർ നേടിയത്. 34 പന്തിൽ 7 സിക്സറുകളുടെ അകമ്പടിയോടെ നിധീഷ് റാണ 62 റൺസാണ് നേടിയത്. ഇരുവരെടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ 27 പന്ത് ബാക്കി നിൽക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്.

RECENT POSTS
Copyright © . All rights reserved