Sports

ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിനായി അലക്‌സ് ഒരു ഗോള്‍ മടക്കി.

മത്സരത്തിന്റെ 72ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും മികച്ച മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്സിനായി 82ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി വലകുലുക്കി. 88ാം മിനുറ്റി്ല്‍ അലകസ് ഈസ്റ്റ് ബംഗ്ലാളിനായി ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു. 89ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കി.

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ കേരളം 3 ഈസ്റ്റ് ബംഗാള്‍ 1. മത്സരത്തില്‍ 22 ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോള്‍ 10 എണ്ണം ഗോള്‍ ലക്ഷ്യമാക്കാന്‍ മഞ്ഞപ്പടക്കായി. കളിയില്‍ 54 ശതമാനം പന്തടക്കം കേരളത്തിനായിരുന്നു. വിജയത്തോടെ സീസണ് മികച്ച തുടക്കമിടാന്‍ കേരളത്തിനായി. ഈ മാസം 16ന് എടികെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

സഞ്ജുവിന്റെ അർധ സെഞ്ചറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. മഴമൂലം 40 ഓവറാക്കി വെട്ടിച്ചുരുക്കിയ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ യുവതുർക്കികൾ പൊരുതിത്തോറ്റു. 9 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. സ്കോർ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249. ഇന്ത്യ 40 ഓവറിൽ‌ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്.

മലയാളി താരം സഞ്ജു സാംസൺ 63 പന്തിൽനിന്ന് 86 റൺസ് അടിച്ചുകൂട്ടി. 63 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഹെൻറിച് ക്ലാസൻ 65 പന്തിൽ 74 റൺസോടെയും പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ ക്ലാസൻ – മില്ലർ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിൽ എത്തിച്ചത് 106 പന്തിൽ 139 റൺസാണ്.

63 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതമാണ് മില്ലർ 75 റൺസെടുത്തത്. 65 പന്തുകൾ നേരിട്ട ക്ലാസൻ ആറു ഫോറും രണ്ടു സിക്സും സഹിതം 74 റൺസുമെടുത്തു. ഓപ്പണർ ക്വിന്റൻ ഡികോക്ക് 54 പന്തിൽ അഞ്ച് ഫോറുകളോടെ 48 റൺസെടുത്ത് പുറത്തായി. ജന്നേമൻ മലാൻ ‍42 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ ടെംബ ബാവുമ (12 പന്തിൽ എട്ട്), എയ്ഡൻ മർക്രം (0) എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി എട്ട് ഓവറിൽ ഒരു മെയ്ഡൻ സഹിതം 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂറിന്റെ പ്രകടനം ശ്രദ്ധേയമായി. കുൽദീപ് യാദവ് എട്ട് ഓവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും എട്ട് ഓവറിൽ വഴങ്ങിയത് 69 റൺസ്. മുഹമ്മദ് സിറാജ് എട്ട് ഓവറിൽ 49 റൺസും ആവേശ് ഖാൻ എട്ട് ഓവറിൽ 51 റൺസും വഴങ്ങി.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദും രവി ബിഷ്ണോയിയും ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു. രണ്ടു മണിക്കു തുടങ്ങേണ്ടിയിരുന്ന മത്സരം മഴ കാരണം വൈകിയാണു തുടങ്ങിയത്. നാൽപത് ഓവറായി മത്സരം ചുരുക്കുകയും ചെയ്തു.

ബിബിൻ അബ്രഹാം 

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലെ ടൺബ്രിഡ്ജ് വെൽസിലെ “സഹൃദയ ദി വെസ്റ്റ്‌ കെന്റ് കേരളൈറ്റ്സ്” ഒക്ടോബർ ഒന്നാം തീയതി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തലേ രാത്രി വരെ കോരിച്ചൊരിയുകയായിരുന്ന മഴ പോലും സഹൃദയയുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയെന്നോണം സൂര്യനെ ഉജ്വലമായി പ്രശോഭിപ്പിച്ചുകൊണ്ട് പൊൻകതിരുകൾ വീശി ബിവൽ വാട്ടർ തടാകത്തെ തങ്കശോഭയിൽ വിരാജിപ്പിച്ചു.

അതെ, മഴ മേഘങ്ങൾ മാറി നിന്നു, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ സൂര്യൻ ജ്വലിച്ചു നിന്നപ്പോൾ കെന്റിലെ ബിവൽ വാട്ടർ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറുകയായിരുന്നു. ആർത്തിരമ്പിയ ആയിരത്തോളം കാണികൾക്കു മുന്നിൽ യു. ക്കെയിൽ ജലരാജാക്കന്മാർ ഏറ്റുമുട്ടിയപ്പോൾ തിങ്ങി നിറഞ്ഞ വള്ളംകളി പ്രേമികൾക്ക് നയന മനോഹരമായ ആവേശ കാഴച്ചയാണ് സഹൃദയ കെന്റ് ജലോത്സവം നൽകിയത്

യു. കെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി കേവലം 160 അംഗങ്ങൾ മാത്രമുള്ള ഒരു മലയാളി അസോസിയേഷൻ -സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് -ഒരു അഖില യു.കെ വള്ളം കളി മത്സരം അതിവിപുലമായി നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ഏകദ്ദേശം 25000 പൗണ്ട് ചിലവായ ഒരു ബിഗ് ബഡ്ജറ്റ് ജലോത്സവം തികഞ്ഞ അച്ചടക്കത്തോടെയും
അസൂത്രണത്തോടെയും, മാത്യകപരമായും ആണ് അരങ്ങേറിയത്. മത്സര ഇടവേളകളിൽ നൃത്ത നൃത്യങ്ങള്‍, സംഗീതം, തുടങ്ങിയ കലാപരിപാടികൾ കൊണ്ടു സമ്പന്നമായിരുന്ന ഇവന്റിൽ ഒഴുകി എത്തിയ എല്ലാ വള്ളം കളി പ്രേമികൾക്കും കുടുബസമേതം ഒരു ദിനം ചിലവഴിക്കാൻ വേണ്ട എല്ലാ ചേരുവുകളും ഉണ്ടായിരുന്നു.

കെന്റിലെ ബിവൽ വാട്ടറിൽ യു.കെ യിലെ എല്ലാ പ്രമുഖ ജലരാജാക്കന്മാരും പങ്കെടുത്ത ആവേശ പോരാട്ടത്തിൽ ശ്രീ. തോമസ് കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് സഹൃദയയുടെ പ്രഥമ വള്ളംകളി ട്രോഫിയിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ആർത്തിരമ്പിയ ആയിരത്തോളം വരുന്ന കാണികൾക്കു ആവേശം വാരിവിതറിക്കൊണ്ടു, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ശ്രീ. ബാബു കളപുരയ്ക്കൽ ക്യാപ്റ്റനായ സെവൻ സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടിയപ്പോൾ, ശ്രീ. മോനിച്ചൻ ക്യാപ്റ്റനായ ഫ്രണ്ട്സ് ബോട്ട് ക്ലബ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു.കെയിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുത്ത കെന്റ് ജലോത്സവത്തിൽ പതിനഞ്ചു ടീമുകൾ ആണ് പരസ്പരം മൂന്നു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടിയത്. വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ സഹൃദയയുടെ ടീം റെഡും, യെല്ലോയും ഉജ്വല പോരാട്ടം ആണ് കാഴ്ച്ച വെച്ചത്.

വൈകുന്നേരം ആറു മണിയോടു കൂടി നടന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലർ ശ്രീ. ടോം ആദിത്വ, ക്രോയിഡോൺ കൗൺസിൽ കൗൺസിലർ ശ്രീ. നിഖിൽ ഷെറീൻ തമ്പി, പ്രമുഖ മനുഷ്യാ അവകാശ പ്രവർത്തകൻ ശ്രീ ജോൺ സാമുവൽ അടൂർ എന്നിവർ പങ്കെടുത്തു.

കെന്റ് ജലോത്സവത്തിന്റെ ചെയർമാൻ ശ്രീ അജിത്ത് വെൺമണി, ജനറൽ കൺവീനിയർ ശ്രീ ബിബിൻ എബ്രഹാം, കോർഡിനേറ്റർ മാരായ ശ്രീ ജോഷി സിറിയക്ക്, ശ്രീ.വിജു വറുഗീസ്, ശ്രീ മനോജ് കോത്തൂർ, ശ്രീമതി. ലിജി സേവ്യർ, ശ്രീ. ബ്ലസ്സൻ സാബു, തുടങ്ങിയവർ നേതൃത്വം കൊടുത്ത അതിവിപുലമായ ജലോത്സവ കമ്മിറ്റി നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് കെന്റ് ജലോത്സവം ഒരു വൻ വിജയമാക്കി മാറ്റുവാൻ ടീം സഹൃദയയ്ക്കു സാധ്യമായത്.

ഏകദേശം ആയിരത്തോളം പേർ എത്തി ചേർന്ന ജലോത്സവത്തിൽ പ്രധാന സ്പോൺസര്‍ ലോ & ലോയേഴ്സ് സോളിസിറ്റർ, അലൈഡ് മോർഡ്ഗേജ് & ഇൻഷുറൻസ്, പ്രൈം കെയർ തുടങ്ങിയവരായിരുന്നു. സഹൃദയയുടെ പ്രഥമ ജല പോരാട്ടത്തിൽ വിജയിച്ച ലിവർപൂളിന്റെ ചെമ്പട പടകൂറ്റൻ ട്രോഫിയും 1101 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കവൻട്രി സെവൻ സ്റ്റാർസിന് 601 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും, മൂന്നാം സ്ഥാനം നേടിയ ഫ്രണ്ട്സ് ബോട്ട് ക്ലബിന് 351 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും ലഭിച്ചു.

വാശിയേറിയ പോരാട്ടത്തിൽ മാർട്ടിൻ ക്യാപ്റ്റനായ ലണ്ടൻ ചുണ്ടൻ നാലാം സ്ഥാനത്ത് എത്തിയപ്പോൾ, ശ്രീ മാത്യു പുളിങ്കുന്ന് ചാക്കോ നയിച്ച സാൽഫോർഡ് ബോട്ട് ക്ലബ് അഞ്ചാമതായും, എഡ്വിൻ ക്യാപ്റ്റനായിരുന്ന ഈസ്റ്റ് ബോൺ ചുണ്ടൻ ആറാം സ്ഥാനവും കരസ്ഥമാക്കി.

കെന്റ് ജലോത്സവത്തിന്റ തിളക്കമാർന്ന വിജയത്തോടെ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് എന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വെച്ചിരിക്കുകയാണ്. കെന്റ് ജലോത്സവം ഒരു വിജയമാക്കി മാറ്റുവാൻ സഹായിച്ച എല്ലാ ജലോത്സവ പ്രേമികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് വെൺമണി നന്ദി രേഖപ്പെടുത്തി.

ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടായേക്കില്ലെന്ന് റിപോര്‍ട്ട്. പുറംവേദനയെ തുടര്‍ന്നുള്ള പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 കളിക്കാന്‍ ബുംറ കളിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിലാണ് താരത്തിന്റെ പരിക്ക് റിപോര്‍ട്ട് ചെയ്തത്. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

ബിസിസിഐ മെഡിക്കല്‍ ടീമുമായും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായും താരത്തിന്റെ പരിക്ക് വിശദമായി പരിശോധിക്കുന്നതായും ബുംറ ശസ്ത്രക്രിയക്ക് വിധേയനാകുമോ എന്നും വ്യക്തമല്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ‘താരത്തിന്റെ പരിക്ക് ശുഭസൂചനയല്ലെന്നും താരം ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകില്ലെന്നും തോന്നുന്നു. മെഡിക്കല്‍ സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും’ ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബുംറയ്ക്ക് ഏഷ്യാകപ്പ് നഷ്ടമായെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടി20 പരമ്പരകള്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ ബുംറ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബുംറയുടെ അഭാവത്തില്‍ സീനിയര്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായി സ്റ്റാന്‍ഡ് ബൈയായി മുഹമ്മദ് ഷമിയെയോ ദീപക് ചാഹറിനെയോ തിരഞ്ഞെടുത്തേക്കും.

‘ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ എത്രമാത്രം ബാധിച്ചെന്ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ‘ബുംറ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം അവതരിപ്പിച്ച രീതി അതിശയകരമാണ്. അവന്‍ ഒരു ആക്രമണാത്മക ബൗളറാണ്, അത്തരമൊരു ബൗളര്‍ ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീമിന് ബാധിക്കും’ രോഹിത് ശര്‍മ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബിജോ തോമസ് അടവിച്ചിറ

ആവേശകരമായ മത്സരത്തിൽ നെഹ്റു ട്രോഫിക്ക് പിന്നാലെ രാജീവ് ഗാന്ധി ട്രോഫിയിലും കിരീടമണിഞ്ഞ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് ലീഗിന്റെ രണ്ടാം സീസണില്‍, പുളിങ്കുന്ന് ജലോത്സവത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍, വീയപുരം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വിജയികളായത്.

ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍   പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു. വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ലീഗില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് നാലാം സ്ഥാനത്തുള്ളത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കൈനകരി യുബിസിയുടെ കാരിച്ചാൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നിവരാണ് തുടര്‍സ്ഥാനങ്ങളിലെത്തിയത്. നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യമത്സരമായ നെഹ്റു ട്രോഫിയില്‍ കാട്ടില്‍ തെക്കേതിലായിരുന്നു വിജയി. നടുഭാഗം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനം. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ഒന്നാമത് എത്തിയത്. ലീഗില്‍ ഇരുടീമുകളും തുല്യ നിലയിലായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് പതാക ഉയർത്തിയ വള്ളം കളി. തുടർന്നു ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു.കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019 ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത് കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക സമ്മേളനവും നടത്തി. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലെ 11 ടീമുകൾ മത്സരത്തിൽ‍ പങ്കെടുത്തു.പുരുഷൻമാരുടെ വിഭാഗത്തിൽ രമേശൻ ക്യാപ്റ്റനായിട്ടുള്ള നീർക്കുന്നം വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്ത്രയോസ് ക്യാപ്റ്റനായിട്ടുള്ള കിടങ്ങറ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഷാജിമോൻ ക്യാപ്റ്റനായിട്ടുള്ള നടുഭാഗം വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ മെർലിൻ ക്യാപ്റ്റനായിട്ടുള്ള കരുമാടി നവിതം വഞ്ചിപ്പാട്ടു സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃഷ്ണകുമാരി ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം കാവ്യാജ്‍ഞലി വഞ്ചിപ്പാട്ടു സംഘം രണ്ടാം സ്ഥാനവും പ്രീതാ ബാബു ക്യാപ്റ്റനായിട്ടുള്ള ചതുർഥ്യാകരി വിനോഭാനഗർ വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് വഞ്ചിപ്പാട്ടു മത്സരം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ ‌പത്മകുമാർ മനോജ് രാമമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ രജനി ഉത്തമൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പി.കെ.വിജയൻ പനച്ചിപറമ്പ്, എസ്.ജത‌‌ീന്ദ്രൻ, ചന്ദ്രൻ മുറിപ്പുരയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുളിങ്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ ജി.വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7–ാം വാർഡ് രണ്ടാം സ്ഥാനവും 10–ാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഘോഷയാത്ര പുളിങ്കുന്ന് സെന്റ്.ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. തുടർന്നു നടത്തിയ സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി മണല, പ്രീതി സജി, പഞ്ചായത്തംഗങ്ങളായ മനോജ് കാനാച്ചേരി, നീനു ജോസഫ്, ലീലാമ്മ ജോസഫ്, അന്നമ്മ ജോസഫ്, ജോഷി കൊല്ലാറ, പത്മകുമാർ‍ മനോജ് രാമമന്ദിരം, പുഷ്പാ ബിജു, രജനി ഉത്തമൻ, ഷൈലജ അജികുമാർ, ജോസഫ് ജോസഫ് മാമ്പൂത്തറ, ലീനാ ജോഷി, വിധു പ്രസാദ്, ശോഭന സനഹാസനൻ, പത്മജ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

 

ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടാതിരുന്നതിൻ്റെ പേരിലുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാണെന്നും സഞ്ജു പറഞ്ഞു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസൺ ടീമിലെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു.

ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനായത് സന്തോഷം നൽകുന്നതാണെന്ന് സഞ്ജു പറയുന്നു. അന്നും ഇന്നും ഇന്ത്യയാണ് ഒന്നാം നമ്പർ ടീം. ടീമിൽ മികച്ച താരങ്ങളുണ്ട്. ഒന്നാം നമ്പർ ടീമിൽ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. അതേസമയം, നമ്മൾ നമ്മളെപ്പറ്റിയും ചിന്തിക്കണം. വളരെ പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ട്. കെഎൽ രാഹുലിനും ഋഷഭ് പന്തിനും പകരം സഞ്ജു ലോകകപ്പ് ടീമിലെത്തണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടക്കുന്നത് കണ്ടു. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാകും. അതുകൊണ്ട് പോസിറ്റീവായിരിക്കാനാണ് ശ്രമം. അവസരം ലഭിക്കുമ്പോഴൊക്കെ നല്ല പ്രകടനം നടത്താൻ ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു.

ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെടാതിരുന്നതിൻ്റെ പേരിലുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസൺ. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാണെന്നും സഞ്ജു പറഞ്ഞു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസൺ ടീമിലെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു. (sanju samson social media)

5 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനായത് സന്തോഷം നൽകുന്നതാണെന്ന് സഞ്ജു പറയുന്നു. അന്നും ഇന്നും ഇന്ത്യയാണ് ഒന്നാം നമ്പർ ടീം. ടീമിൽ മികച്ച താരങ്ങളുണ്ട്. ഒന്നാം നമ്പർ ടീമിൽ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. അതേസമയം, നമ്മൾ നമ്മളെപ്പറ്റിയും ചിന്തിക്കണം. വളരെ പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ട്. കെഎൽ രാഹുലിനും ഋഷഭ് പന്തിനും പകരം സഞ്ജു ലോകകപ്പ് ടീമിലെത്തണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടക്കുന്നത് കണ്ടു. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാകും. അതുകൊണ്ട് പോസിറ്റീവായിരിക്കാനാണ് ശ്രമം. അവസരം ലഭിക്കുമ്പോഴൊക്കെ നല്ല പ്രകടനം നടത്താൻ ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു.

സമീപകാലത്ത് അയർലൻഡിനും സിംബാബ്വെയ്ക്കുമെതിരെ തകർപ്പൻ ഫോമിലാണ് സഞ്ജു. എന്നിട്ടും ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി പരിഗണിച്ചതിനെതിരെയാണ് ആരാധക രോഷം ഉയരുന്നത്. ഇതിനിടെ ന്യൂസീലൻഡ് എയ്ക്കെതിരായ ഇന്ത്യ എയുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഈ മാസം 22 മുതലാണ് പരമ്പര ആരംഭിക്കുക.

സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ. സഞ്ജു നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യ എ ടീം:

Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Navdeep Saini, Raj Angad Bawa

ടെന്നീസ് ലോകത്തെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്നാണ് താരം പുറത്തുവിട്ട വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ വീഡിയോ പുറത്തെത്തിയത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചാണ് പടിയിറങ്ങുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് പൗരനായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു. ടെന്നീസിലെ പ്രമുഖ കിരീടങ്ങളെല്ലാം നേടിയ റോജര്‍ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. പരിക്ക് വില്ലനായി അവതരിച്ചതോടെയാണ് ഫെഡറര്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് കടന്നത്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.

താരം 24 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 103 കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ എക്കാലത്തും ടെന്നീസ് പ്രേമികളുടെ മാതൃകയായിരിക്കും.

 

68-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. 4.30.77 മിനുട്ടിലാണ് കാട്ടില്‍ തെക്കേതില്‍
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജേതാക്കളായത്.

കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയുടെ ഫൈനലില്‍ മത്സരിച്ചത്.

രണ്ടു വര്‍ഷത്തിനു ശേഷം എത്തിയ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി ആര്‍ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

സ്പോട്സ് ഡെസ്ക്. മലയാളം യുകെ

മലയാളി അസ്സോസിയേഷൻ സണ്ടർലാൻ്റ് ആതിഥേയത്വം വഹിച്ച ദേശീയ വടം വലി മൽസരവും കായിക മേളയും 2022 ഓഗസ്റ്റ് 13 ശനിയാഴ്ച സണ്ടർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ വിജയകരമായി നടന്നു.

മാസ് പ്രസിഡൻ്റ് റജി തോമസ് , സെക്രട്ടറി വിപിൻ വർഗ്ഗീസ്, ട്രഷറർ അരുൺ ജോളി, സ്പോർട്സ് കോർഡിനേറ്റർ ഷാജി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാസിൻ്റെ വലിയൊരു കൂട്ടായ്മയാണ് ഈ മേളയെ വൻവിജയത്തിലേക്കെത്തിച്ചത്.

വാശിയേറിയ വടംവലി മൽസരങ്ങളിൽ മികവും കരുത്തുറ്റതുമായ പ്രകടനത്തോടെ കാണികളെ കോരിത്തരിപ്പിച്ചു കൊണ്ട് എക്സിറ്റർ മലയാളി അസോസിയേഷൻ (ഇമ) നാഷണൽ വടംവലി ചാമ്പ്യൻ പട്ടം മാസ്സിന്റെ പ്രസിഡൻറ് ശ്രീ. റജി തോമസിൽ നിന്നും ഏറ്റുവാങ്ങി. ഇമയുടെ വിജയത്തിൽ മുഖ്യ പങ്കുവഹിച്ചത്
ജെഫ്രി തോമസ് – കോച്ച്, ജോബി തോമസ് – ക്യാപ്റ്റ്യൻ, റോബി വർഗീസ് – ടീം മാനേജർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ്.

ജിജോ ജോയിയുടെ പരിശീലനത്തിലും ക്യാപ്റ്റൻസിയിലുമുള്ള ന്യൂ സ്റ്റാർ ന്യൂകാസിൽ റണ്ണർ അപ്പ് ആയി. മൂന്നാം സ്ഥാനം ഇൻഡോ യുകെ ദുർഹം നേടിയപ്പോൾ നാലാം സ്ഥാനം മലയാളി അസോസിയേഷൻ സണ്ടർലാൻണ്ടും കരസ്ഥമാക്കി.

വടംവലിയിൽ കേരള ചാമ്പ്യൻമാരായ പറവൂരിൻ്റെ സ്വന്തം ഡിയോൾ റജിനും, മാസിൻ്റെ തോമസ് മാത്യു, ഫെലിക്സ് തറപ്പേൽ, ജെയ്സ് മാത്യു തുടങ്ങിവയരും ചേർന്നാണ് വടം വലി മൽസരങ്ങൾ നിയന്ത്രിച്ചത്.

ദേശീയ കായികമേളയിൽ മലയാളി അസോസിയേഷൻ സണ്ടർലാൻറ് ട്രാക്ക് & ഫീൽഡ് ഇനങ്ങളിൽ ഏറ്റവുമധിയം പോയിൻറുകൾ കരസ്ഥമാക്കികൊണ്ട് ഓവറോൾ ചാമ്പ്യൻ പട്ടമണിഞ്ഞു.

വിവിധ ഗ്രൂപ്പിനങ്ങളിൽ ആവേശകരമായ മൽസരങ്ങൾ കാഴ്ചവെച്ചു കൊണ്ട് ഡേവിഡ് ജോൺ ഡിയോൾ – ഹാരോ ഗേറ്റ് (സബ് ജൂനിയർ ബോയ്സ്), ജൊവാന സെബി – മാസ് (സബ് ജൂനിയർ ഗേൾസ്), സിയോൺ ജസ്റ്റിൻ – മാസ് (ജൂനിയർ ബോയ്സ്), ക്രിസ്റ്റൽ മരിയ തോമസ് – മാസ് (ജൂനിയർ ഗേൾസ്), സ്റ്റീവ് ജസ്റ്റിൻ – മാസ് (സബ് സീനിയർ ബോയ്സ്), ജോസ് മാനുവൽ – മാസ് (സീനിയർ ബോയ്സ്), രോഷിനി റജി – മാസ് (സീനിയർ ഗേൾസ്), ഡിയോൾ റജിൻ – ഹാരോഗേറ്റ് (അഡൾട്ട് മെൻ), ജുണ ബിജു – മാസ് (അഡൾട്ട് വുമൺ), ബിജു വർഗ്ഗീസ് – മാസ് ( സൂപ്പർ സീനിയർ മെൻ), ഡോ. സിസിലിയ മാത്യൂ – മാസ് ( സൂപ്പർ സീനിയർ വുമൺ) എന്നിവർ വ്യക്തിഗത ചാമ്പ്യൻ പട്ടമണിഞ്ഞു കായിക മേളയിൽ കരുത്തു തെളിയിച്ചു.

രജിസ്ട്രേഷൻ കൗണ്ടർ നൂതന സാങ്കേതിക വിദ്യകളുടെ മികവോടെ വിദഗ്ദമായി കൈകാര്യം ചെയ്തു. ഫുഡ് കൗണ്ടർ മേളയുടെ ശ്രദ്ദ്ധാകേന്ദ്രമായിരുന്നു. രുചിയൂറും നാടൻ വിഭവങ്ങൾ തത്സമയം പാചകം ചെയ്ത് മൽസരാർഥികൾക്കും, കാണികൾക്കും നൽകിക്കൊണ്ട് മാസ് തട്ടുകട മേളക്ക് വേറിട്ടൊരനുഭൂതിയാണ് സമ്മാനിച്ചത്

രാവിലെ 400 മീറ്റർ ഓട്ടമൽസരത്തോടു കൂടി മാസ് പ്രസിഡൻ്റ് ശ്രീ. റജി തോമസ് കായിയമേള ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഉച്ചയോടു കൂടി വടം വലി മൽസങ്ങൾ ആരംഭിച്ചിച്ച് വൈകുന്നേരം മൽസര വിജയികൾക്ക് സമ്മാനദാന ചടങ്ങുകളോടു കൂടി മേള സമാപിച്ചു. മേളയിൽ സിഗ്ന കെയർ ഗ്രൂപ്പിൻ്റെ സാരഥികളായ ബൈജു ഫ്രാൻസിസും, ടെസ്സി ബൈജുവും മുഖ്യ അതിധികളായിരുന്നു. ഈ മേളയുടെ മുഖ്യ സാമ്പത്തിക സഹായി സിഗ്‌ന കെയർ ഗ്രൂപ്പും, സഹ സഹായികൾ ബിഗ് ഹോൺ (യുകെ) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലഷ്കിറ്റൻ ബ്രാൻഡ്, എവരിവൺ ആക്ടീവ് ക്ലബ്ബ്, ജോൺ എൻ്റർ പ്രൈസസുമായിരുന്നു.

മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ യൂത്ത് ഫുട്ബോൾ ടൂർണ്ണമെന്റ് ആഗസ്റ്റ് 27 ശനിയാഴ്ച മെയ്ഡ്സ്റ്റോണിൽ അരങ്ങേറും. നിരവധി മികച്ച പരിപാടികൾ വിജയകരമായി നടപ്പിലാക്കിവരുന്ന എംഎംഎയുടെ ഏറ്റവും നൂതനമായ ആശയമാണ് കൗമാരക്കാരെ അണിനിരത്തിക്കൊണ്ടുള്ള യൂത്ത് ഫുട്‍ബോൾ ടൂർണ്ണമെന്റ്. എംഎംഎയുടെ യൂത്ത് വിംഗായ എംഎംഎ യൂത്ത് ക്ലബാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.

വളർന്നുവരുന്ന കായിക പ്രതിഭകളെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ടൂർണ്ണമെന്റിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ പങ്കെടുക്കും. മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻ ഫുട്‍ബോൾ ഗ്രൗണ്ടിൽ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റിൽ ആതിഥേയരായ എംഎംഎ യൂത്ത് ഫുട്ബോൾ ക്ലബും കെന്റിലെ മറ്റു അസോസിയേഷനുകളിൽ നിന്നുമുള്ള ഫുട്ബോൾ ക്ലബുകളും മാറ്റുരയ്ക്കും. വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ സമ്മാനങ്ങളും ട്രോഫികളുമാണ്. ചാംപ്യൻമാരാകുന്ന ടീമിന് 301 പൗണ്ടും എംഎംഎ എവർ റോളിങ്ങ് ‌ ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 101 പൗണ്ടും ട്രോഫിയും ലഭിക്കും.

മത്സരം കാണാനെത്തുന്നവർക്കും ടീമംഗങ്ങൾക്കുമായി വിശാലമായ പാർക്കിങ് സൗകര്യവും, മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളും ക്രമീകരിച്ചിട്ടുണ്ട്. യുവതലമുറയുടെ വീറും വാശിയും നിറഞ്ഞ പോരാട്ടവീര്യം കണ്ടാസ്വദിക്കുവാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റോൺ സെന്റ് അഗസ്റ്റിൻസ് ഫുട്ബോൾ മൈതാനത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി എംഎംഎ സ്പോർട്സ് കോ-ഓർഡിനേറ്റർ അജിത്ത് പീതാംബരൻ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved