ന്യൂസ് ഡെസ്ക് മലയാളം യുകെ
ദോഹ : 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. സ്വപ്നതുല്യമായ ഒരു ഗ്രൂപ്പ് ആണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ, ഇറാൻ എന്നീ ടീമുകളാണ് ഇംഗ്ലണ്ടിനൊപ്പം. സ്കോട്ട്ലൻഡോ വെയിൽസോ യുക്രൈനോ ഈ ഗ്രൂപ്പിൽ ഉൾപ്പെടും. ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 13–14 തീയതികളിലാണ് വൻകരാ പ്ലേഓഫ് മത്സരങ്ങൾ.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നീണ്ടുനിൽക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ദിവസം തന്നെ ഇംഗ്ലണ്ട് ഇറാനുമായി ഏറ്റുമുട്ടും. ടൂർണമെന്റിന്റെ ആദ്യ ദിനം തന്നെ കളത്തിലിറങ്ങുന്നത് ആവേശകരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ട്വീറ്റ് ചെയ്തു. കൃത്യമായ മത്സര ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഡിസംബർ 18 ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.
സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ‘ഇ’ ആണ് മരണഗ്രൂപ്പ്. അര്‍ജന്റീനയും പോളണ്ടും മെക്സിക്കോയും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് സിയിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. ഫിഫ റാങ്കിങ്ങില്‍ ഒന്നാമന്മാരും അഞ്ചു തവണ ലോകകപ്പ് നേടിയവരുമായ ബ്രസീലിന് ഇക്കുറി ഗ്രൂപ്പ് ഘട്ടം എളുപ്പമാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഗ്രൂപ്പ് ഘട്ടം ഏറെക്കുറേ എളുപ്പമാകും.
ഗ്രൂപ്പുകള്‍ :-
ഗ്രൂപ്പ് എ :- ഖത്തര്‍, ഹോളണ്ട്, സെനഗല്‍, ഇക്വഡോര്‍
ഗ്രൂപ്പ് ബി :- ഇംഗ്ലണ്ട്, യു.എസ്.എ, ഇറാന്, വെയ്ല്‍സ്/സ്കോട്ട്ലന്‍ഡ്/യുക്രെയ്ന്
ഗ്രൂപ്പ് സി :- അര്‍ജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി :- ഫ്രാന്‍സ്, ഡെന്മാര്ക്ക്, ടുണീഷ്യ, യു.എ.ഇ/ഓസ്ട്രേലിയ/പെറു
ഗ്രൂപ്പ് ഇ :- സ്പെയിന്, ജര്‍മനി, ജപ്പാന്, കോസ്റ്റാറിക്ക/ന്യൂസിലന്‍ഡ്
ഗ്രൂപ്പ് എഫ് :- ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ
ഗ്രൂപ്പ് ജി :- ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സെര്‍ബിയ, കാമറൂണ്‍
ഗ്രൂപ്പ് എച്ച് :- പോര്‍ച്ചുഗല്‍, യുറുഗ്വേ, ദക്ഷിണ കൊറിയ, ഘാന
ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ തിഹാർ ജയിലിൽ കിടന്നപ്പോഴത്തെ ഓർമ്മകളാണ് ശ്രീശാന്ത് പങ്കുവെക്കുന്നത്. വാക്കുകൾ, എങ്ങനെ എങ്കിലും ടീമിൽ തിരിച്ചെത്തണം എന്ന വാശിയോടെയാണ് 2013 ൽ ഐപിഎല്ലിൽ കളിക്കാൻ എത്തിയത്. അപ്പോാണ് അപ്രതീക്ഷിതമായി അറസ്റ്റ് ഉണ്ടാവുന്നത്.
മൂകാംബിക ദേവിയുടെ മുന്നിൽ വെച്ച് പൂജിച്ച് കെട്ടിയ ചരട് മരണശേഷമേ അഴിക്കാവു എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവർ മുറിച്ചെടുത്തു. എന്നും തുണയായിരുന്ന ദേവി എന്നെ വിട്ട് പോവുന്നത് പോലെ തോന്നി. അത് സത്യമായിരുന്നു. തിഹാറിൽ ക്രിമിനലുകൾക്കിടയിൽ ഞാൻ ചെന്ന് വീണു. അവരെന്നെ നോട്ടമിട്ടു. ബ്ലേഡ് വെച്ച് മുറിപ്പെടുത്താൻ ശ്രമിക്കും. വാതിലിൽ നിന്ന് പറിച്ചെടുത്ത ലോഹക്കഷണം രാകി മൂർച്ച വരുത്തി ഒരുത്തൻ എന്നെ കുത്താൻ ശ്രമിച്ചു. 200 പേർക്കുള്ള ഡോർമെറ്ററിയിൽ മൂന്നൂറിലധികം തടവുകാർക്കൊപ്പമായിരുന്നു ഞാൻ.
നനഞ്ഞ ബാത്ത്റൂമിന് അടുത്ത് നിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവൻ സമയവും വെളിച്ചം നിറഞ്ഞ് നിന്ന മുറിയിൽ കിടന്ന് ഉറങ്ങാൻ സാധിക്കില്ലായിരുന്നു. അന്നൊക്കെ കരയുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയ്ക്കും വിഷമം വരാതിരിക്കാൻ ചിരിച്ച് നടന്നു. പക്ഷേ മുറിയിൽ കയറിയാൽ കരച്ചിൽ വരും. ആത്മഹത്യ ചെയ്താലോ എന്ന് വരെ താൻ ചിന്തിച്ച് പോയ നിമിഷങ്ങളായിരുന്നു അത്.
ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് എന്തു കാര്യമെന്ന് ചോദിക്കുന്നവരാണ് ഭൂരിപക്ഷം വിദേശികളും. എന്നാല്‍ ഇത്തവണ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യയുടെ സാന്നിദ്ധ്യവും ഉണ്ടാകും. വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനം ബൈജൂസ് ആപ്പ് 2022 ഖത്തര്‍ ലോകകപ്പില്‍ സ്പോണ്‍സറായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപോണ്സര്ഷിപ്പ് ഇതിനകം നേടിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സോക്കര്‍ മേഖലയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ഇത്.
ബംഗലുരു അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്പോണ്‍സര്‍ഷിപ്പ് കരാറിന്റെ തുക സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കായികവേദിയേയും വിദ്യാഭ്യാസത്തെയും സമ്മേളിപ്പിച്ച്് ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് അന്തസ്സായി കരുതുന്നതായി ബൈജൂസിന്റെ നിര്‍മ്മാതാവും സിഇഒയുമായ ബൈജു രവീന്ദ്രന് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സാമൂഹ്യ ഇടപെടലുകളിലൂടെ ലോകത്തുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്ന ബൈജുസ് പോലെയുള്ള കമ്പനിയുമായി സഹകരിക്കുന്നത് സന്തോഷകരമാണെന്ന് ഫിഫയുടെ സിസിഒ കേ മഡാത്തിയും വ്യക്തമാക്കിയിട്ടുണ്ട്. ബൈജൂസിന് പുറമേ ചൊവ്വാഴ്ച സിംഗപ്പര്‍ൂ കമ്പനിയായ ക്രിപ്റ്റോ.കോമുമായും സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഫിഫ ഒപ്പുവെച്ചിരുന്നു.
ഐഎസ്എല്‍ ഫൈനലില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കിരടപ്പോരില്‍ ഒടുവില്‍ കിരീടവുമായി മടങ്ങുമ്പോള്‍ ഹൈദരാബാദിന്റെ വീരനായകനായി ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണി. നിശ്ചിത സമയത്ത് കട്ടിമണിയുടെ പിഴവില്‍ നിന്നായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയതെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കട്ടിമണി തന്നെ ഹൈദരാബാദിന്റെ രക്ഷകനായി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് കിക്കുകകളാണ് കട്ടിമണി തടുത്തിട്ടത്.
കിക്കെടുക്കും മുമ്പ് ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ക്കരികിലെത്തി അവരുടെ ആത്മവിശ്വാസം ചോര്‍ത്തുന്നതുള്‍പ്പെടെയുള്ല തന്ത്രങ്ങള്‍ കട്ടിമണി പയറ്റുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച കളിക്കാരനായ അഡ്രിയാന്‍ ലൂണയുടെ കിക്കെത്തും മുമ്പെ കട്ടിമണി ഹൈദരാബാദിന്റെ കന്നി കിരീടം ഉറപ്പിച്ചു.
മറുവശത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായതും വില്ലനായതും സെന്റര്‍ ബാക്ക് മാര്‍ക്കോ ലെസ്കോവിച്ചായിരുന്നു. നിശ്ചിതസമയത്ത് ബര്‍തലോമ്യു ഒഗ്ബെച്ചെയുടെ പവര്‍ഫുള്‍ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുമാന്‍ ഗില്ലിനെയും മറികടന്ന് വലയിലല്‍ കയറേണ്ടതായിരുന്നെങ്കിലും ലെസ്കോവിച്ചിന്റെ ഗോള്‍ ലൈന്‍ സേവാണ് ബ്ലാസ്റ്റേഴ്സിനെ നിശ്ചിത സമയത്ത് തന്നെ ഹൈദരാബാദിന്റെ വിജയം തടഞ്ഞ രക്ഷപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിനായി ആദ്യ കിക്കെടുക്കാന്‍ വന്നതും ലെസ്കോവിച്ചായിരുന്നു. ലെസ്കോവിച്ചിന്റെ കിക്ക് കട്ടിമണി തടുത്തിട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ചോര്‍ന്നു. പിന്നീടെത്തിയ നിഷുകുമാറിന്റെ ദുര്‍ബല കിക്ക് കട്ടിമണി സേവ് ചെയ്തെങ്കിലും കിക്കെടുക്കും മുമ്പ് കട്ടിമണി ഗോള്‍ ലൈനില്‍ നിന്ന് നീങ്ങിയതിനാല്‍ റഫറി വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെട്ടു. നിഷുകുമാര്‍ രണ്ടാമത് എടുത്തതും ആദ്യ കിക്കിന്റെ തനിയാവര്‍ത്തനം പോലെ ദുര്‍ബലമായൊരു കിക്കായിരുന്നു. അതും കട്ടിമണി അനായാസം രക്ഷപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു.
ബ്ലാസ്റ്റേഴ്സിന്രെ അടുത്ത കിക്കെടുത്ത ആയുഷ് അധികാരി ഗോള്‍ഡ നേടുകയും ഹൈദരാബാദിന്റെ ജാവിയേര്‍ സിവേറിയോ പന്ത് പുറത്തേക്ക് അടിച്ചു കളയുകയും ചെയ്തതോടെ നേരി പ്രതീക്ഷ ഉണര്‍ന്നെങ്കിലും ഖാസ കമാറ ഹൈദരാബാദിനായി സ്കോര്‍ ചെയ്തതോടെ ആ പ്രതീക്ഷയും മങ്ങി. ഒടുവില്‍ ജീക്സണ് സിംഗിന്റെ കിക്ക് കൂടി സേവ് ചെയ്ത് കട്ടിമണി വീരനായകനായപ്പോള്‍ ടൂര്‍ണമെന്റുടനീളം മികച്ച സേവുകളും ക്ലീന്‍ ഷീറ്റുകളുമായി താരമായ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുമാന്‍ ഗില്ലിന് ഷൂട്ടൗട്ടില്‍ ഒറ്റ കിക്ക് പോലും രക്ഷപ്പെടുത്താനായില്ല.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്ത് ഏറെ വിവാദമായി പറഞ്ഞുകേട്ടിരുന്ന ധോണി – ഗംഭീര്‍ ശത്രുത വിഷയത്തില്‍ അഭ്യൂഹങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍. ധോണി ക്യാപ്റ്റനായിരിക്കെ ഏറ്റവും അധികം സമയം വൈസ് ക്യാപ്റ്റനായിരുന്ന ആളാണ് താനെന്നും തനിക്ക തന്റേതായതും അയാള്‍ക്ക് അയാളുടേതായതുമായ അഭിപ്രായം ഉണ്ടായിരുന്നതായും എന്നാല്‍ തങ്ങളുടെ ശത്രുത രണ്ടുപേരും നയിക്കുന്ന ടീമുകള്‍ പരസ്പരം കളിക്കുമ്പോള്‍ മാത്രമായിരുന്നെന്നും താരം പറഞ്ഞു.
ധോണിയുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്ന വാദം ഗംഭീര്‍ പാടെ തള്ളി. എന്നും ധോണിയുമായി പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നയാളാണ് താനെന്നും പറഞ്ഞു. എന്നു മാത്രമല്ല ഒരു പ്രതിസന്ധി ധോണി നേരിടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകുന്ന ഏറ്റവും ആദ്യത്തെ ആള് താനായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനു ധോണി നല്കിയ സംഭാവനകളെയും ധോണി എന്ന മനുഷ്യനെയും താന്‍ എന്നും ആദരിച്ചിരുന്നയാളാണെന്നും പറഞ്ഞു. തന്റെ യുട്യൂബ് ഷോ ആയ ‘ഓവര്‍ ആന്‍ഡ് ഔട്ടി’ലൂടെയാണു ഗംഭീറിന്റെ പ്രതികരണം.
138 കോടി ജനങ്ങള്‍ക്കു മുന്‍പാകെ എവിടെവച്ചു വേണമെങ്കിലും ഇക്കാര്യം പറയാന്‍ താന്‍ തയ്യാറാണെന്നും പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഞങ്ങള്‍ കളിയെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാകാം. എനിക്ക് എന്റേതായ അഭിപ്രായങ്ങളുണ്ട്. ധോണിക്കു ധോണിയുടേതും. എന്നിരുന്നാലും അതിനെ ബഹുമാനിച്ചിരുന്നെന്നും പറഞ്ഞു. മൂന്നാം നമ്പറിലായിരുന്നു ധോണി കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. അങ്ങിനെയയാരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡും തിരുത്തപ്പെട്ടേനെയെന്നും പറഞ്ഞു.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് വനിത ഡബിൾസിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം ട്രീസ ജോളി സഖ്യം. ഇന്ത്യൻ സഖ്യമായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഡബിൾസിൽ സെമിയിൽ കടന്നു.
കൊറിയൻ സഖ്യമായ ലീ സോഹീ-ഷിൻ സ്യൂംഗ്ചാൻ കൂട്ടുകെട്ടിനെയാണ് ട്രീസയും ഗായത്രിയും അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ഇന്ത്യൻ സഖ്യത്തിന്റെ ജയം. സ്കോർ: 14-21, 22-20, 21-15.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു ട്രീസയുടേയും കൂട്ടുകാരിയുടേയും തിരിച്ചുവരവ്. ലോക റാങ്കിംഗിൽ 46 ാം സ്ഥാനത്ത് മാത്രമുള്ള ഇന്ത്യൻ സഖ്യം രണ്ടാം സീഡായ കൊറിയൻ കൂട്ടുകാരികളെ അട്ടിമറിച്ചത്. ഒരു മണിക്കൂറും ഏഴ് മിനിറ്റുമായിരുന്നു ഇന്ത്യൻ പോരാട്ടത്തിന്റെ സമയദൈർഘ്യം. ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം ഗോപിചന്ദിന്റെ മകളാണ് ഗായത്രി.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചിരുന്നു.
രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.
2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.
എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചു. പുതുതലമുറക്കായി വഴിമാറുകയാണെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഈ തീരുമാനം തന്റേത് മാത്രമാണ്. ഇത് തനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്നും” ശ്രീശാന്ത് പറഞ്ഞു.
അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂർണമെന്റിനിടെ താരത്തിന്റെ കൈക്ക് പരുക്കേറ്റിരുന്നു. 2007 ല്‍ ടി-20 ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും താരം നേടി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ് മാര്‍ച്ച് തുടങ്ങാനിരിക്കെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇത്തവണ രണ്ട് ഗ്രൂപ്പു ഘട്ടങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്.
ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര് ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര് ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും.
ഗ്രൂപ്പുകള്‍ തിരിച്ചപ്പോള്‍ ഗ്രൂപ്പ് എയാണ് മരണ ഗ്രൂപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഒരു തവണ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
അന്തരിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്സ്കിന്. വോണ്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് അബോധാവസ്ഥയിലായതെന്ന് പറഞ്ഞു.
‘തായ്ലന്ഡിലെ ഖൊ സമുയിലുള്ള റിസോര്‍ട്ടില്‍ അവധി ആഘോഷിക്കാനായി എത്തിയതാണ് വോണ്‍. വോണ്‍ മദ്യപിച്ചിരുന്നില്ല. അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള പദ്ധതിയിട്ടിരുന്നു. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റാണ് അദ്ദേഹം ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിച്ച് യുകെയിലേക്ക് പോകാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.’
‘വോണിനെ കാണാനായി ആന്‍ഡ്രൂ എന്ന സുഹൃത്ത് വന്ന സമയത്ത് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതായി മനസിലാക്കി. അബോധാവസ്ഥയിലായ വോണിന് ആ സമയത്ത് കൃത്രിമ ശ്വാസം നല്‍കാനും സുഹൃത്ത് ശ്രമിച്ചിരുന്നു. 20 മിനിറ്റ് വൈകിയാണ് ആംബുലന്‍സ് എത്തിയത്. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അദ്ദേഹം മരിച്ചു’ ജെയിംസ് എര്സ്കിന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീര്‍ണതകളുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് വോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം താരം വെന്റിലേറ്ററിലായിരുന്നു.