ടെന്നിസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളായ സെറീന വില്യംസും വീനസ് വില്യംസ് സഹോദരിമാര്‍ കടക്കെണിയില്‍. ഇപ്പോഴിതാ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് ഇരുവരുടെയും കുടുംബവീട് ലേലത്തിന് വെച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഫ്ളോറിഡയിലെ പാം ബീച്ച് ഗാര്‍ഡന്‍സിലാണ് പത്ത് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുള്ളത്. ടി.എം.എസ്. സ്പോര്‍ട്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

11.6 കോടി രൂപയുടെ(1.42 മില്ല്യണ്‍ ഡോളര്‍) മൂല്യമാണ് വീടിനുള്ളത്. നാല് കിടപ്പുമുറികള്‍, മൂന്ന് ബാത്ത് റൂമുകള്‍, രണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങള്‍.

സെറീനയുടെയും വീനസിന്റെയും പിതാവ് റിച്ചാര്‍ഡിന്റെ രണ്ടാം ഭാര്യയായ ലുക്കേഷിയ വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്തതിനാലാണ് വീട് ലേലത്തിന് വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1980ല്‍ പണി കഴിപ്പിച്ച വീടിന് ഇപ്പോള്‍ സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കൂടുതല്‍ പണം നല്‍കുന്ന ബിഡര്‍ക്കായി കാത്തിരിക്കുകയാണെന്ന് ലേല നോട്ടീസില്‍ വ്യക്തമാക്കുന്നു. കൗമാരകാലഘട്ടത്തിലാണ് വീനസും സെറീനയും പിതാവിനൊപ്പം ഈ വീട്ടിലേക്ക് എത്തുന്നത്. ഇരുവര്‍ക്കും പരിശീലനം നല്‍കുന്നതിന് വേണ്ടി റിച്ചാര്‍ഡ് ഇവിടെ രണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ കൂടി നിര്‍മിക്കുകയായിരുന്നു.