Sports

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ജയത്തിനു പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി രാജസ്ഥാൻ റോയൽസ്. ഐപിഎൽ സീസണിൽ, 491 റൺസോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ജോസ് ബട്‌ലര്‍ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കറുത്ത മുണ്ടുടുത്തു നിൽക്കുന്ന വൈറൽ ചിത്രം ‘അടിപൊളി ബട്‌ലർ ചേട്ടൻ’ എന്ന ടാഗ്‌ലൈനോടെ ക്ലബ് അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.

പിന്നാവെ യുസ്‌വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ, ഡാർയിൽ മിച്ചെൽ എന്നിവരും സഞ്ജുവിനൊപ്പം മുണ്ടുടുത്തു നിൽക്കുന്ന ചിത്രവും എത്തി. അതിനു മുൻപുതന്നെ, ക്ലബ് അധികൃതർ മറ്റൊരു വിഡിയോയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും ജോസ് ബട്‌ലറും പരസ്പരം ചോദ്യങ്ങൾ ചോദിക്കുന്ന തരത്തിലാണു വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

രവിചന്ദ്രൻ അശ്വിൻ പഞ്ചാബിൽ കളിച്ചിരുന്ന കാലത്ത് വിവാദ മങ്കാദിങ്ങിലൂടെ ബട്‌ലറെ പുറത്താക്കിയിരുന്നു. ഇതാണ് ഇരുവരെയും ആദ്യമായി ബന്ധപ്പെടുത്തിയ സംഭവം. പിന്നാലെ ഗ്രൗണ്ടിൽ ഇരു താരങ്ങളും തർക്കത്തിലും ഏർപ്പെട്ടിരുന്നു. സീസണിൽ അശ്വിൻ രാജസ്ഥാനൊപ്പം ചേർന്നതോടെയാണ് ഇരുവരുടെയും ബന്ധം മെച്ചപ്പെട്ടത്.

രാജസ്ഥാൻ അധികൃതർ പങ്കുവച്ച വിഡിയോയിൽ അശ്വിന്റെ ഒരു ചോദ്യം ഇങ്ങനെ, ‘എന്നെപ്പറ്റിയുള്ള താങ്കളുടെ ആദ്യ അഭിപ്രായമെന്ത്’?

മങ്കാദിങ് വിവാദം മനസ്സിലേക്ക് ഓടിയെത്തിയതുകൊണ്ടാകണം, ചെറു ചിരിയോടെ ബട്‌ലർ പറഞ്ഞു ‘അക്കാര്യം ഇപ്പോൾ ഇവിടെ പറയാനാകില്ല’. പിന്നാലെ അൽപം ആലോചിച്ചതിനു ശേഷം, ‘കളി നന്നായി നിരീക്ഷിക്കുന്ന, മനസ്സിലാക്കുന്ന ആൾ. ബോളിങ് എങ്ങനെ മെച്ചപ്പെടുത്താം, കൂടുതൽ വ്യത്യസ്തമായ പന്തുകൾ എങ്ങനെ എറിയാം തുടങ്ങിയ കാര്യങ്ങളാകും എപ്പോഴും ആലോചിക്കുക’– ബട്‌ലറുടെ മറുപടി.

രാജസ്ഥാൻ റോയൽസ് ബോളർമാരിൽ, ഏറ്റവും ഒഴിവാക്കാൻ ശ്രമിക്കുന്നത് കുൽദീപ് സെന്നിനെയാണെന്നും വളരെ വേഗത്തിലാണു സെൻ പന്തുകൾ എറിയുന്നതെന്നും ബട്‌ലർ പറയുന്നുണ്ട്.

ഐപിഎല്ലിൽ സിക്സർ അടിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇംഗ്ലണ്ട് സഹതാരം മോയിൻ അലിയെയാണെന്നും ഇങ്ങനെ പറഞ്ഞ നിലയ്ക്ക് ഇനി മോയിൻ എന്നെ ഉറപ്പായും ഔട്ടാക്കുമെന്നും ബട്‌ലർ ചിരിയോടെ പറഞ്ഞു. ക്രിക്കറ്റ് താരം ആയില്ലായിരുന്നെങ്കിൽ ഉറപ്പായും പോസ്റ്റ്മാൻ ആകുമായിരുന്നു. രാവിലെ കത്തുകൾ എത്തിച്ചു നൽകിയതിനു ശേഷം ഉച്ചകഴിഞ്ഞ് ഗോൾഫ് കളിക്കാമെന്നതാണ് ഇതിനു കാരണമെന്നും ബട്‌ലർ പറയുന്നു.

ജഹാംഖിർപുരിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ രാമനവമിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളിൽ പ്രതികരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന് രൂക്ഷമായ മറുപടിയുമായി മേജർ രവി. താങ്കളെയോർത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജർ രവി ഇർഫാന് മറുപടി നൽകിയത്.

“എന്‍റെ രാജ്യം, എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്.. പക്ഷേ…” എന്നാണ് പത്താൻ ട്വിറ്ററിൽ കുറിച്ചത്.

 

ട്വീറ്റിന് മേജർ രവി നൽകിയ മറുപടി ഇങ്ങനെയായിരുന്നു “എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്‍റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകൻ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്‍റെ രാജ്യം.. നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയിൽ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്”

ഇർഫാൻ പത്താന്റെ ട്വീറ്റിന് മുൻ ഇന്ത്യൻ താരമായ അമിത് മിശ്ര മറുപടി നൽകിയത് ഇങ്ങനെ “നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാവാൻ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകൾക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍”

ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ ഫോമിലൂടെ കടന്നുപോകുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദിനേഷ് കാര്‍ത്തിക്ക്. ഐപിഎല്‍ 15-ാം സീസണില്‍ എതിര്‍ ടീമുകള്‍ ഏറ്റവും കൂടുതല്‍ പേടിയ്ക്കുന്ന താരങ്ങളില്‍ ഒരാളും കാര്‍ത്തിക്കാണ്.

ധോണി എന്ന ഫിനിഷര്‍ വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍ ആ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. പ്രത്യേകിച്ചും ടി20 മത്സരങ്ങളില്‍. കഴിഞ്ഞ ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഈ റോളിലേക്ക് എത്തുമെന്ന് സ്വയം പ്രഖ്യാപിച്ചെങ്കിലും കളിക്കളത്തില്‍ ഒന്നും പ്രകടമായില്ല. ഈ വര്‍ഷം വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങൊരുങ്ങവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ ഫിനിഷര്‍ സ്ഥാനം തന്നെയാണ്. എന്നാല്‍ ഐപിഎല്ലിലെ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം ഇന്ത്യയുടെ ഈ ആശങ്കകള്‍ക്ക് ആശ്വാസമാകുന്നതാണ്..

ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം കാര്‍ത്തിക്ക് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിക്കെതിരായ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കാര്‍ത്തിക്ക് ഇക്കാര്യം പറഞ്ഞത്. ”എനിക്ക് ഒരു വലിയ ലക്ഷ്യമുണ്ട്, അത് ഞാന്‍ സമ്മതിക്കുന്നു. അതിനായി ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തിനായി വിശേഷപ്പെട്ടത് എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് എന്റെ ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.”- കാര്‍ത്തിക്ക് പറഞ്ഞിരുന്നു.

കാര്‍ത്തിക്ക് വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുന്ന കാര്‍ത്തിന്റെ ജീവിതത്തെക്കുറിച്ച്. ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്സിനു കരുത്തായ രണ്ടാം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനെക്കുറിച്ച്..ഇംഗ്ലീഷ് ആര്‍ട്ടിക്കലിനെ ആസ്പദമാക്കി ജയറാം ഗോപിനാഥ് കുറിച്ചിട്ട കുറിപ്പാണ് വൈറലാകുന്നത്..

പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്‌നിക്ക്, തന്റെ സഹപ്രവര്‍ത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാല്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവര്‍ക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താന്‍ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങള്‍ക്ക് എത്രയോ തവണ അയാള്‍ പാത്രമായിട്ടുണ്ടാവാം. തന്റെ പത്‌നി ഗര്‍ഭിണിയാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛന്‍ തന്റെ സഹപ്രവര്‍ത്തകനാണെന്നും പത്‌നിയുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോര്‍ത്തു നോക്കിക്കേ.

ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണല്‍ ലൈഫിലും, പേഴ്‌സണല്‍ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യന്‍. അയാളുടെ പേര് ദിനേശ് കാര്‍ത്തിക് എന്നാണ്.

DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്‌നാട് രഞ്ജി ടീമിലെ സഹകളിക്കാരന്‍. ആദ്യം മുരളി വിജയ്, DK യുടെ പത്‌നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്‌നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സി. ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോള്‍, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി.

പേഴ്സണല്‍ ലൈഫിലും, പ്രൊഫഷണല്‍ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളര്‍ന്നു അന്തര്‍ധാനം ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം. താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേര്‍വഴിയിലേക്ക് നയിക്കാന്‍, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാന്റ്ററിനെ പോലെ, ആന്‍ഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കല്‍ .

ഇന്ത്യയുടെ നാഷണല്‍ സ്‌ക്വാഷ് പ്ലയെര്‍. ദീപികയുടെ പ്രചോദനത്താല്‍, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി, ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലില്‍ എന്നെന്നും ഓര്‍മ്മിക്കാനൊരു ഇന്നിങ്‌സ് കളിച്ചു. 2019 ലെ ODI വേള്‍സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

എന്നാല്‍ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു. ധോണിയുടെ പിന്‍ഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളര്‍ച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകള്‍ കൊട്ടിയടച്ചു.അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം, കളിക്കളത്തില്‍ തിരികെയെത്തി 2002 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണങ്ങള്‍ നേടി, അസാധ്യമായതൊന്നുമില്ലെന്ന് അവര്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തു.

ദീപശിഖയില്‍ നിന്ന് പകര്‍ന്നു കിട്ടിയ അഗ്‌നിനാളം പോലെ ദീപികയുടെ നേട്ടം അയാളില്‍ ഒരു ഉല്‍പ്രേരകമായി വര്‍ത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാള്‍ കായ്കല്‍പ്പം ചെയ്ത് ജരാനരകള്‍ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു. ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാള്‍ RCB യുടെ ചുവപ്പും കറുപ്പും കലര്‍ന്ന ജഴ്‌സിയില്‍ ക്രീസില്‍ താണ്ടവമാടിയപ്പോള്‍, ഏത് ലക്ഷ്യവും അയാള്‍ക്ക് മുന്‍പില്‍ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്‌ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഫിനിഷറായി തന്റെ പേര് അയാള്‍ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.

അയാള്‍ക്ക് പ്രചോദനമായി, കരുത്തായി ദീപിക കൂടെ തന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നില്‍ക്കുന്ന സ്ത്രീയായിട്ട്.

വിമാനയാത്രയ്ക്കിടെ ശല്യം ചെയ്ത സഹയാത്രികനെ ഇടിച്ച് ചോരവീഴ്ത്തി മുന്‍ ബോക്‌സിങ് ചാംപ്യന്‍ മൈക്ക് ടൈസന്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലായിരുന്നു നാടകീയ സംഭവങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടൈസന്‍ യുവാവിന്റെ മുഖമടച്ച് ഇടിക്കുന്നത് വ്യക്തമായി കാണാം.

യാത്രയ്ക്കിടെ യുവാവ് നിര്‍ത്താതെ ശല്യം ചെയ്തതോടെയാണ് ടൈസന്റെ നിയന്ത്രണം വിട്ടതെന്ന് സഹയാത്രികര്‍ പറയുന്നു. സംസാരിക്കാനെത്തിയ യുവാവിനോട് ആദ്യം മൈക്ക് സംസാരിക്കുന്നുണ്ട്. വീണ്ടും വീണ്ടും സംസാരിക്കാനെത്തുകയും മറ്റും ചെയ്യാന്‍ തുടങ്ങിയതോടെ ടൈസന്‍ പ്രകോപിതനാവുകയായിരുന്നുവെന്നും മുഖമടച്ച് ഇടി കൊടുത്തെന്നും സഹയാത്രികര്‍ അറിയിച്ചിട്ടുണ്ട്.

ഇടികൊണ്ട് മുഖത്ത് പരിക്കേറ്റ യുവാവിന് വിമാനാധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ടൈസനെ തിരിച്ചിറക്കിയ ശേഷമാണ് ഫ്‌ളൈറ്റ് യാത്ര പുനരാരംഭിച്ചത്.

 

മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞു

ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു.

ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു.

പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ ജൂനിയർ, മരിയ, മാതിയോ, അലാന മാർട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കൾ.

ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്റര്‍ അലന്‍ വില്‍കിന്‍സുമായുള്ള സുനില്‍ ഗവാസ്‌കറുടെ നര്‍മ സംഭാഷണം വൈറലാവുന്നു. മത്സരത്തിനിടെ കോഹിനൂര്‍ രത്‌നം എപ്പോള്‍ തരുമെന്ന ഗവാസ്‌കറുടെ നര്‍മം കലര്‍ന്ന ചോദ്യം ഇന്ത്യക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയുള്ള കമന്ററിയിലായിരുന്നു ഗവാസ്‌കറുടെ കുറിക്ക് കൊള്ളുന്ന ചോദ്യം. മത്സരത്തിന്റെ ഇടവേളയില്‍ മുംബൈ മറൈന്‍ ഡ്രൈവിന്റെ രാത്രി ദൃശ്യം തെളിഞ്ഞതോടെ ക്വീന്‍സ് നെക്ലേസ് എന്നുള്ള മറൈന്‍ ഡ്രൈവിന്റെ വിളിപ്പേരിലേക്ക് സംഭാഷണം എത്തി.

പിന്നാലെയായിരുന്നു ഗവാസ്‌കറുടെ കുസൃതിച്ചോദ്യം. ഞങ്ങള്‍ കോഹിനൂറിന് വേണ്ടി കാത്തിരിക്കുകയാണെന്നും എപ്പോള്‍ തിരിച്ച് തരുമെന്നും ഒരു സംശയവുമില്ലാതെ ഗവാസ്‌കര്‍ വില്‍കിന്‍സിനോട് ചോദിക്കുകയായിരുന്നു. ഗ്യാലറിയിലുടനീളം ചിരി പടര്‍ത്തിയ ചോദ്യത്തിന് ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ് എന്ന് വില്‍കിന്‍സ് മറുപടി പറയുന്നുമുണ്ട്. ഇതുകൊണ്ടും തീരാതെ താങ്കള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ പിടിപാടുണ്ടെങ്കില്‍ ആ വഴിക്കൊന്ന് നോക്കിക്കൂടെ എന്ന് കൂടി ഗവാസ്‌കര്‍ തമാശ രൂപേണ വില്‍കിന്‍സിനോട് ചോദിച്ചു.

ഏതാനും നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. എല്ലാ ഇന്ത്യക്കാരുടെയും മനസ്സറിഞ്ഞുള്ള ചോദ്യമായിരുന്നു ഗവാസ്‌കറുടേതെന്നും ഇത്തരമൊരു ചോദ്യം ബ്രിട്ടീഷുകാര്‍ ഒരിക്കലും നേരിട്ട് കേള്‍ക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്നുമൊക്കെയാണ്‌ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിയ്ക്കുന്നത്.

ഇന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഏകദേശം 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കൈവശപ്പെടുത്തിയതാണ് കോഹിനൂര്‍ രത്‌നം. ഇതിനോടൊപ്പം വിലപിടിപ്പുള്ള മറ്റ് പലതും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന ആകര്‍ഷണമായ കോഹിനൂര്‍ ലോകത്തിലെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ടാണ്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കൊല്ലൂര്‍ ഖനിയില്‍നിന്നാണ് കോഹിനൂര്‍ രത്‌നം ഖനനം ചെയ്‌തെടുത്തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ (ഗമസമശ്യേമ റ്യിമെ്യേ ) കൈകളില്‍ ഈരത്‌നമെത്തി. 1323ല്‍ തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്‌നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡല്‍ഹിയിലേക്ക് രത്‌നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂര്‍ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗള്‍ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്‌നം എത്തി. മുഗള്‍ രാജവംശത്തിലെ ഷാജഹാന്‍ ചക്രവര്‍ത്തി കോഹിനൂര്‍ രത്‌നത്തെ മയൂരസിംഹാസനത്തില്‍ പതിപ്പിക്കുകയും ചെയ്തു. 1739 ല്‍ നാദിര്‍ ഷാ മയൂര സിംഹാസനവും കോഹിന്നൂര്‍ രത്‌നവും കൊള്ളയടിച്ച് പേര്‍ഷ്യയിലേക്ക് കടത്തി.

നാദിര്‍ഷയാണ് കോഹ് ഇ നൂര്‍ എന്ന പേര് രത്‌നത്തിന് നല്‍കിയതെന്ന് കരുതപ്പെടുന്നു.നാദിര്‍ഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിര്‍സ ഷാരൂഖിന്റെ കൈകളിലായി.1751ല്‍ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, നാദിര്‍ഷയുടെ പിന്‍ഗാമിയെ പരാജയപ്പെടുത്തിയതോടെ കോഹിനൂര്‍ രത്‌നം, അഹ്മദ് ഷായുടെ കൈകളിലായി.

1809 ല്‍ ദുറാനി ചക്രവര്‍ത്തി പരമ്പരയില്‍പ്പെട്ട ഷാ ഷൂജ, അര്‍ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്‌നവുമായി ഇദ്ദേഹം പാലായനം ചെയ്യുകയും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടുകയും ചെയ്തു. രത്‌നം 1813ല്‍ ഷാ ഷൂജയില്‍നിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തില്‍ സിഖുകാരെ ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ചതോടെ രത്‌നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്‌റ്റോറിയ രാജ്ഞി കോഹിനൂര്‍ രത്‌നം തന്റെ കിരീടത്തിന്റെ ഭാഗമാക്കി.

അവകാശവാദത്തിനായി ഇന്ത്യയും അയല്‍രാജ്യങ്ങളും

ഇന്ത്യയില്‍നിന്നു കണ്ടെടുക്കപ്പെട്ട രത്‌നമാണല്ലോ കോഹിനൂര്‍. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂര്‍ രത്‌നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം. മാത്രമല്ല 1849 മാര്‍ച്ച് 29 ന് പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരിധിയിലാക്കിയതോടെ അവസാനത്തെ സിഖ് ഭരണാധികാരിയായിരുന്ന ദുലീപ് സിങാണ് ബ്രിട്ടീഷുകാര്‍ക്ക് കോഹിനൂര്‍ രത്‌നം കൈമാറുന്നത്.

ഇന്ത്യയുടെ ഭരണകേന്ദ്രം എന്ന നിലയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലേക്കായിരുന്നു അന്ന് കോഹിനൂര്‍ കൊണ്ടുപോയത്. കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്തായ കോഹിനൂര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശപ്പെട്ടതാണെന്നും വാദങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇന്ത്യയെ പോലെ പാക്കിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. മഹാരാജാ രഞ്ജിത്ത് സിങിന്റെ പിന്‍ഗാമിയില്‍നിന്നു കൈമാറ്റം ചെയ്യപ്പെട്ട കോഹിനൂര്‍ രത്‌നം രഞ്ജിത്ത് സിങിന്റെ സാമ്രാജ്യത്തിന് അവകാശപ്പെട്ടതാണെങ്കില്‍ ആ സാമ്രാജ്യത്തില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുമെന്ന അവകാശ വാദവുമുണ്ട്.

1976 ല്‍ ഈ അവകാശവാദം ഉന്നയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ബ്രിട്ടന്‍ പ്രധാനമന്ത്രി ജയിംസ് കാലഹന് കത്തെഴുതുകയുണ്ടായി. അഫ്ഗാനിസ്ഥാനും കോഹിനൂറിന്റെ മേല്‍ അവകാശ വാദവുമായി മുന്നോട്ട് വന്നിട്ടുണ്ട്. യുദ്ധം ചെയ്ത് നേടിയ കോഹിനൂര്‍ രത്‌നം അഫ്ഗാനിസ്ഥാനിലെ ദുറാനി സാമ്രാജ്യത്തിന്റെ കൈകളിലാണ് നീതിപരമായി അവസാനം എത്തിയതെന്നും ഷാഷൂജയെ ഭീഷണിപ്പെടുത്തിയും കണ്‍മുന്നില്‍വച്ച് ഷുജയുടെ പുത്രനെ പ്രീണിപ്പിച്ചും നേടിയതാണ് കോഹിനൂര്‍ രത്‌നമെന്നാണ് അവരുടെ അവകാശവാദം. ഇറാനും കോഹിനൂറില്‍ അവകാശമുന്നയിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷയാണല്ലോ ഇന്ത്യയില്‍നിന്നു കോഹിനൂര്‍ കൈക്കലാക്കിയത്. അതുകൊണ്ട് യുദ്ധവിജയത്തെത്തുടര്‍ന്ന് കൈയില്‍ വന്ന കോഹിനൂര്‍ തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ഇറാന്റെ അവകാശവാദം.

രത്‌നത്തിന്റെ വില

കോഹിനൂര്‍ രത്‌നത്തിന് കൃത്യമായ മൂല്യം ഇപ്പോഴും കണക്കാക്കിയിട്ടില്ല. അമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് 200 മില്യണ്‍ യു.എസ് ഡോളര്‍ കോഹിനൂറിന്റെ വിലയായി കണക്കാക്കിയിരുന്നു.അത് ഏകദേശം 14,35,85,20,000 ഇന്ത്യന്‍ രൂപയാണ്.

2011 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് എം എസ് ധോണിയ്‌ക്ക് മാത്രം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് ടീമിലെ 11 കളിക്കാർക്കും ഒരുപോലെ അർഹിക്കുന്നുവെന്നും സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് ലൈവ് പ്രോഗ്രാമിൽ ഹർഭജൻ സിങ് പറഞ്ഞു.

ശ്രേയസ് അയ്യർ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ചുവെന്ന മുൻ സഹതാരം മൊഹമ്മദ് കൈഫിൻ്റെ വാക്കുകളോട് പ്രതികരിക്കവെയാണ് ലോകകപ്പ് വിജയത്തിൻ്റെ ധോണിയിലേക്ക് മാത്രമായി ചുരുങ്ങിപോവുന്നതിൽ ഹർഭജൻ സിങ് അതൃപ്തി അറിയിച്ചത്.

” എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല, ടീമിനെ ഫൈനലിൽ എത്തിച്ചത് ശ്രേയസ് അയ്യർ ആയിരുന്നോ, ബാക്കിയുള്ള കളിക്കാർ ഗല്ലി ദണ്ഡ കളിക്കുകയായിരിന്നോ ? ”

” ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ തലകെട്ടുകൾ ‘ ഓസ്ട്രേലിയ ലോകകപ്പ് നേടി ‘ എന്നായിരുന്നു, എന്നാൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ‘ എം എസ് ധോണി ലോകകപ്പ് നേടിയെന്നാണ് എല്ലാവരും പറഞ്ഞത്. ബാക്കിയുള്ള കാലിക്കറ്റ് അവിടെ മിൽക്ക് ഷേക്ക് കഴിക്കാനാണോ പോയത്. ? ” ഹർഭജൻ സിങ് തുറന്നടിച്ചു.

” മറ്റു 10 കളിക്കാർ എന്താണ് ചെയ്തത്, ഗംഭീർ ഒന്നും ചെയ്തില്ലേ, മറ്റുള്ളവർ ഒന്നും ചെയ്തില്ലേ, ഇതൊരു ടീം ഗെയിമാണ്, 7-8 കളിക്കാർ നന്നായി കളിച്ചാൽ മാത്രമെ ടീമിന് വിജയിക്കാൻ സാധിക്കൂ. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.

സ്‌പോട്‌സ് ഡെസ്‌ക്. മലയാളം യുകെ.

ചിത്രങ്ങള്‍. ജോമേഷ് അഗസ്റ്റ്യന്‍
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് ‘മാസ്സ് ‘ സംഘടിപ്പിച്ച ബാറ്റ്മിന്റന്‍ ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററ്റല്‍ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാര്‍ സഖ്യം കിരീടം ചൂടി. പ്രസ്റ്റണില്‍ നിന്നുള്ള സിബിന്‍ അമീന്‍ അമല്‍ പ്രസാദ് സഖ്യം റണ്ണേഴ്‌സ് അപ്പായി. ഫെബിന്‍ വിന്‍സന്റ്, എബി കുര്യന്‍ ടീമും റോബിന്‍ രാജ്, പ്രിന്‍സ് മാത്യൂ ടീമും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തില്‍ റോഷിനി റെജി, അനറ്റ് ടോജി വിജയിച്ചപ്പോള്‍ രശ്മി രാഹുത്, നിഷ കോസ് റണ്ണേഴ് അപ്പായി. ലീമ ഷാജിയും ഗീതികയും, ജയശ്രീ രാജുവും ഫിയോണ ഫെലിക്‌സും മൂന്നും നാലും സ്ഥാനം പങ്കിട്ടു.

ജൂനിയര്‍ ഗേള്‍സ് വിഭാഗം
സിഗിള്‍സില്‍ എയ്ഞ്ചല്‍ ബെന്നി വിജയിച്ചപ്പോള്‍ അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെല്‍ കോസ്, ഒലിവിയ പ്രദീപ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയര്‍ ബോയ്‌സ് വിഭാഗത്തില്‍
റിച്ചാര്‍ഡ് റെയ്മണ്‍ഡ്, ഗബ്രിയേല്‍ ബിജു രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ ബെഞ്ചമിന്‍ സിബി, ഡാനിയേല്‍ ബിജു ഒന്നാമതെത്തി. ദേവികയും ദീപകും, റൂബന്‍ റെജിയും ആര്യന്‍ ചന്ദ്ര ബോസും മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഫ്‌ലമിന്‍ ബിനു, ആദി ചന്ദ്ര ബോസ് സഖ്യം വിജയിച്ചു. ബെസ്റ്റിന്‍ ബിജോ, സിറില്‍ സോജോ റണ്ണേഴ്‌സ് അപ്പായി. നോയല്‍, ടോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂര്‍ണ്ണമെന്റിന്റെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലയാളി അസ്സോസിയേഷന്‍ സണ്ടര്‍ലാന്റ് കരസ്ഥമാക്കി.

യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ സിറ്റി സ്‌പേസ് സ്‌പ്പോട്‌സ് ഹാളില്‍ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റ് റെജി തോമസ്സ് ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ ഷാജി ജോസ്, ട്രഷറര്‍ അരുണ്‍ ജോളി, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോത്സന ജോയി, മാസ്സിന്റെ ഫൗണ്ടര്‍ മെമ്പറെന്‍മാരായ സോജന്‍ സെബാസ്റ്റ്യന്‍, ബെന്നി സെബാസ്റ്റ്യന്‍, പ്രതീപ് തങ്കച്ചന്‍, മാസ്സ് സ്‌പോട്‌സ് ഓര്‍ഗ്ഗനൈസര്‍ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷ കോസ്, ജിമ്മി അഗസ്റ്റ്യന്‍, ബിജു വര്‍ഗ്ഗീസ്, മാസ്സിന്റെ ബാറ്റ്മിന്റന്‍ ക്യാപ്റ്റന്‍ ബിജു ചന്ദ്ര ബോസ് തുടങ്ങി മാസ്സിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

യുകെയുടെ നാനാഭാഗത്തു നിന്നായി ജൂണിയേഴ്‌സ് ബോയ്‌സ് വിഭാഗത്തില്‍ ആറ് ടീമും ഗേള്‍സ് വിഭാഗത്തില്‍ നാല് ടീമും സീനിയേഴ്‌സില്‍ അഞ്ച് ടീമും, അഡല്‍സ് വിഭാഗത്തില്‍ ഇരുപത്തിയേഴ് ടീമുമുള്‍പ്പെടെ നാല്‍പ്പത്തിരണ്ട് ടീമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. യുകെയിലെ തന്നെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റാണ് സണ്ടര്‍ലാന്റില്‍ ഇന്നലെ നടന്നത്.
നാല് ഗ്രൂപ്പായി തിരിച്ചു തുടങ്ങിയ മത്സരത്തില്‍ തീപാറും ഷോട്ടുകളാണ് എല്ലാ ടീമും കാഴ്ച്ചവെച്ചത്. അദ്യ റൗണ്ടില്‍ ആറ് മത്സരങ്ങളാണ് ഓരോ ടീമും കളിക്കുന്നത്. അതില്‍ വിജയിക്കുന്ന ടീമാണ് അടുത്ത റൗണ്ടിലേയ്ക്ക് യോഗ്യത നേടുന്നത്.
വൈകുന്നേരം അഞ്ച് മണിയോടെ ഓരോ വിഭാഗത്തിന്റെയും ഫൈനല്‍ റൗണ്ടില്‍ ടൂര്‍ണ്ണമെന്റെത്തി. അത്യധികം ആവേശകരമായി പുരുഷന്മാരുടെ ഡബിള്‍സ് മത്സരത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിച്ചു.

തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. മാസ്സ് പ്രസിഡന്‍് റെജി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ യുകെയില്‍ വായനക്കാരുടെ എണ്ണത്തില്‍ മുന്‍ നിരയിലുള്ള മലയാളം യു കെ (www.malayalamuk.com) ന്യൂസിന്റെ ഡയറക്ടര്‍ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മ യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍ കോര്‍ഡിനേറ്ററും ജോയിന്റ് ട്രഷറുമായ ബാബു സെബാസ്റ്റ്യന്‍, ബൈജു ഫ്രാന്‍സീസ് ഡയറക്ടര്‍ ഡിഗ്‌ന കെയര്‍, എല്‍ദോ പോള്‍ ഔവല്‍ ഫൈനാന്‍സ്, കമ്മറ്റിയംഗങ്ങളായ ഷാജി ജോസ്, അരുണ്‍ ജോളി, ജോസ്‌ന ജോയി, മുന്‍ പ്രസിഡന്റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോര്‍ജ്ജ് (ICA), ടെറി ലോംഗ്സ്റ്റാഫ്, എന്നിവര്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.
കോവിഡ് തകര്‍ത്ത മാനസികാവസ്ഥയെ മറികടന്ന് ഒരു പുത്തന്‍ ഊര്‍ജ്ജമായി പുതിയ തലമുറയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ ടൂര്‍ണ്ണമെന്റു കൊണ്ടുദ്ദേശിക്കുന്നതെന്ന് മാസ്സിന്റെ പ്രസിഡന്റ് റെജി തോമസ്സ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാസ്സിന്റെ സ്‌പോട്‌സ് ടീമിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് സണ്ടര്‍ലാന്റിന്റെ കോച്ച് ടെറി ലോംഗ്സ്റ്റാഫാണ്. അദ്ദേഹമായിരുന്നു ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ഹെഡ് റഫറിയും. പ്രാദേശീക സപ്പോര്‍ട്ടോടുകൂടിയാണ് മാസ്സ് ജൈത്രയാത്ര തുടരുന്നത്.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിന്‍ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിനി റെജി എന്നിവരെ മൊമന്റൊ നല്‍കി ആദരിച്ചു.

കേരള തനിമയില്‍ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഷീബാ ബെന്നിയും, റോസമ്മ ഷാജിയും, സോണി റെജിയും ടൂര്‍ണ്ണമെന്റിന്റെ വിജയം ഉറപ്പാക്കി.
വൈകിട്ട് ഏഴ് മണിയോടെ കാര്യപരിപാടികള്‍ അവസാനിച്ചു.

 

ഐ.പി.എല്ലിൽ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ. മുൻപ് മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ചിരുന്ന സമയത്താണ് സഹതാരത്തിൽനിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. മദ്യപിച്ചെത്തിയ സഹതാരം ഹോട്ടലിന്റെ 15-ാം നിലയിൽനിന്ന് തള്ളിയിടാൻ നോക്കിയെന്നാണ് വെളിപ്പെടുത്തൽ.

രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിലാണ് ചഹൽ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംഭാഷണത്തിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആ കഥ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരിക്കലും ആരുമായും പങ്കുവച്ചിട്ടുമില്ല. 2013ലായിരുന്നു സംഭവം. അന്ന് മുംബൈ താരമായിരുന്നു ഞാൻ. ബംഗളൂരുവിൽ ഞങ്ങളുടെ ഒരു കളി കഴിഞ്ഞ ശേഷം എല്ലാവരും ഒത്തുകൂടിയതായിരുന്നു-ചഹൽ പറഞ്ഞു.

”കൂട്ടത്തിൽ അമിതമായി മദ്യപിച്ചിരുന്ന ഒരു താരവുമുണ്ടായിരുന്നു. പേര് ഞാൻ പറയില്ല. നന്നായി മദ്യപിച്ചിരുന്നു അയാൾ. കുറേനേരമായി എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നെ വിളിച്ച് പുറത്ത് ബാൽക്കണിയിലേക്ക് പിടിച്ചുകൊണ്ടുപോയി.”

ഞാൻ അയാളെ പിറകിൽനിന്ന് കഴുത്തിന് പിടിച്ചുനിൽക്കുകയായിരുന്നു. എന്റെ പിടിത്തമെങ്ങാനും നഷ്ടപ്പെട്ടിരുന്നെങ്കിൽ… 15-ാം നിലയിലായിരുന്നു അത്. പെട്ടെന്നു തന്നെ കൂടുതൽ പേർ അവിടെ വന്ന് ഇടപെട്ടു. ബോധം പോയ പോലെയായിരുന്നു ഞാൻ. ഉടൻ തന്നെ അവരെനിക്ക് വെള്ളം തന്നു-ചഹൽ വെളിപ്പെടുത്തി.

അന്നു മുതലാണ് എവിടെ പോകുമ്പോഴും നമ്മൾ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഞാൻ തിരിച്ചറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു അനുഭവമാണിത്. ചെറിയൊരു അബദ്ധം സംഭവിച്ചിരുന്നെങ്കിൽ താൻ അടിയിൽ കിടക്കുന്നുണ്ടാകുമെന്നും ചഹൽ സൂചിപ്പിച്ചു.

2013ൽ ഒരു സീസൺ മാത്രമാണ് ചഹൽ മുംബൈയ്ക്കു വേണ്ടി കളിച്ചിട്ടുള്ളത്. ഇതിനുശേഷം കഴിഞ്ഞ സീസൺ വരെ തുടർച്ചയായി എട്ടു വർഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ വിശ്വസ്ത സ്പിന്നറായിരുന്നു താരം. ആർ.സി.ബി കുപ്പായത്തിൽ 139 വിക്കറ്റുകളാണ് താരം വാരിക്കൂട്ടിയിട്ടുള്ളത്. ഇത്തവണ മെഗാലേലത്തിൽ സൂപ്പർ താരത്തെ രാജസ്ഥാൻ റോയൽസ് വിളിച്ചെടുക്കുകയായിരുന്നു.

മുൻ ബറോഡ സഹതാരവും നിലവിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് സഹതാരവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ തുറന്നുപറഞ്ഞ് ദീപക് ഹൂഡ.

ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ ബറോഡയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ ഹൂഡയും ക്രുനാൽ പാണ്ഡ്യയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഹൂഡ ക്രുനാലിനെതിരെ പരാതി നൽകുകയും പിന്നീട് രാജസ്ഥാനിലേക്ക് മാറുകയും ചെയ്തു. ഒടുവിൽ ഐ പി എൽ ലേലത്തിൽ ആകസ്മികമായി ഇരുവരെയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കി. ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ഇരുവരും എങ്ങനെ ഒരുമിച്ച് കളിക്കുമെന്ന് ആരാധകർ ആശ്ചര്യപെട്ടിരുന്നു.

” ക്രുനാൽ പാണ്ഡ്യ എൻ്റെ സഹോദരനെ പോലെയാണ്, സഹോദരങ്ങൾ തമ്മിൽ വഴക്കിടും. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയുള്ള മത്സരങ്ങൾ ജയിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഞങ്ങൾ കളിക്കുന്നത്. ” അടുത്തിടെ നടന്ന അഭിമുഖത്തിൽ ദീപക് ഹൂഡ പറഞ്ഞു.

” ഞാൻ ഐ പി എൽ ലേലം കണ്ടില്ല. ടീം ഹോട്ടലിൽ മറ്റു കളിക്കാരെ പോലെ ഞങ്ങൾ കണ്ടുമുട്ടി. സംഭവിച്ചതെല്ലാം കഴിഞ്ഞുപോയി. ഞാൻ പറഞ്ഞതുപോലെ ഞങ്ങൾ രണ്ടുപേരും ഒരു ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യവും ഒന്നുതന്നെയാണ്. ” ദീപക് ഹൂഡ കൂട്ടിച്ചേർത്തു.

” മറ്റെല്ലാവരെയും പോലെ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ് എൻ്റെയും സ്വപ്നം. എൻ്റെ ജോലി മികച്ച പ്രകടനം പുറത്തെടുക്കുകയും മറ്റെല്ലാം സെലക്ടർമാരുടെ തീരുമാനത്തിന് വിടുകയും ചെയ്യുകയെന്നതാണ്. ഞാൻ ഒരു ഓൾ റൗണ്ടറാണ്. ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലർത്തുകയെന്നതാണ് എൻ്റെ ലക്ഷ്യം, അതല്ലാതെ മറ്റൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ” ദീപക് ഹൂഡ പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved