ടി20 ലോകകപ്പിലെ  നിര്‍ണായകമായ അഫ്ഗാനിസ്ഥാന്‍ – ന്യൂസിലന്‍ഡ് (Afghanistan vs New Zealand) മത്സരത്തിന്റെ പിച്ച്‌ തയ്യാറാക്കിയ ക്യൂറേറ്റർ മോഹന്‍ സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുൻപാണ് മോഹന്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നും ക്യൂറേറ്റർ ആത്മഹത്യ നടത്തിയതാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. അബുദാബിയിൽ ഇദ്ദേഹം ഒരുക്കിയ പിച്ചിൽ തന്നെയാണ് ടൂർണമെന്റിലെ പല മത്സരങ്ങളും നടന്നത്.

പഞ്ചാബിലെ മൊഹാലി സ്വദേശിയായ മോഹന്‍ സിംഗ് കഴിഞ്ഞ 15 വര്‍ഷമായി അബുദാബി ക്രിക്കറ്റ് അസോസിയേഷനില്‍ ക്യുറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. നിലവില്‍ അബുദാബി ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർമാരുടെ തലവനായി പ്രവർത്തിക്കുകയായിരുന്നു 36കാരനായ മോഹന്‍ സിംഗ്. അബുദാബിയിൽ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായ മോഹൻ സിംഗിന്റെ അകലമരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി അബുദാബി ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

മത്സരത്തിന് മുൻപ് മരിച്ചത് കാരണം മോഹൻ സിംഗിന്റെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയാണ് അഫ്ഗാനിസ്ഥാൻ – ന്യൂസിലൻഡ് മത്സരം സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ച് കൊണ്ട് ചടങ്ങുങ്ങൾ സംഘടിപ്പിക്കുമെന്നും അബുദാബി ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

മോഹൻ സിംഗിന്റെ മരണത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) അവരുടെ അനുശോചനം അറിയിച്ചു. “ദൗർഭാഗ്യകരമായ സംഭവമാണ് ഇത്, ഈ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും, കുടുംബത്തിനും സുഹൃത്തുകൾക്കും അബുദാബി ക്രിക്കറ്റ് അസോസിയേഷനും എല്ലാവിധ പിന്തുണകളും പ്രഖ്യാപിക്കുന്നു.” – ഐസിസി വക്താവ് പറഞ്ഞു.