ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. ലങ്കന്‍ പര്യടനത്തിലുള്ള ടീമില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് ധവാന്‍. നേരത്തെ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു.
ധവാന്റെ കാര്യത്തില്‍ ഇതുവരെ ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ താരം ഐസലേക്ഷനിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ട്വിറ്ററില്‍ ഇത് സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കുകയാണ്. ധവാന്‍ ഐസലേഷനിലാണെന്നും ധവാന് പകരം ആര് ക്യാപ്റ്റനാകണമെന്നുമാണ് ട്വിറ്ററിലെ ചൂടുള്ള ചര്‍ച്ച.
ധവാന് പകരം നായകനായി മലയാളി താരം സഞ്ജു സാംസണോ, വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറോ എത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ടി20 മത്സരം ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി മേരി കോം വനിതകളുടെ പ്രീക്വാർട്ടറിൽ. 48-51 കിലോ വിഭാഗം ബോക്സിംഗിന്റെ പ്രീക്വാർട്ടറിലാണ് മേരി കോം പ്രവേശിച്ചത്.
ആറുതവണ ലോക ചാമ്പ്യയായ മേരി കോം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു വിജയം.
നിലവില്‍ ലോക റാങ്കിംഗിൽ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണ നേട്ടമാണ് ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.
ഇന്നലെ വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരുന്നു. മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യമെഡൽ സ്വന്തമാക്കിയത്.
പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്.
മണിപ്പൂര്‍ ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് നോങ്പോക് കാക്ചിങ്. സഹോദരന്‍ വെട്ടി നല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ ബലത്തില്‍ ആദ്യ ഒളിംപിക്സിനായി 2016 ല്‍ റിയോയിലേക്ക് പറന്ന ചാനുവിന് തിളങ്ങാനായില്ല. അവിടെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ മടങ്ങേണ്ടി വന്നു. മൂന്ന് സ്റ്റാനിച്ചിലും പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ അവര്‍ കീഴടങ്ങി.
അഞ്ച് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ പ്രതീക്ഷകളെ തോളിലേറ്റി പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്. ഒളിംപിക്സിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗികമായ ഉദ്ഘാടനം നടന്നതിന് ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടി.
2021 ഏഷ്യന്‍ വെയിറ്റ് ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ടോക്യോയില്‍ താന്‍ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷ മീരാബായി നല്‍കിയിരുന്നു. ടോക്യോയില്‍ ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാബായി ചാനു മാത്രമാണ് മത്സരിച്ചത്. ആ ഒരൊറ്റ താരത്തിലൂടെ ഭാരദ്വോഹനത്തില്‍ ഇന്ത്യ ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിയില്‍
മുത്തമിട്ടു.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മീരാബായി ചാനു ടോക്യോയില്‍ വെള്ളി നേടിയത്. പത്തൊമ്പതാം വയസില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിന്റെ ശ്രദ്ധയിലേക്ക് മീരാബായി ചാനുവിന്റെ കടന്നു വരവ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേടത്തിന് പിന്നാലെ പരിക്കിന്റെ പിടിയിലായി. 10 മാസത്തോടം മീരാബായി ചാനുവിന് മാറി നില്‍ക്കേണ്ടതായി വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം.
എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്.
ടോക്യോയിൽ ആരംഭിച്ച ഒളിംപിക്‌സ് കായികമേളയിൽ മത്സരം തുടങ്ങും മുമ്പ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല പറഞ്ഞത്.
ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.
ബംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വിശദീകരിച്ചു.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.
ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റർ റൈഫിളിൽ ചൈനീസ് താരം ക്വാൻ ചാങ്ങാണ് സ്വർണം നേടിയത്.251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് നേട്ടം.
റഷ്യയുടെ അനസ്തേസ്യ വെള്ളിയും, സ്വിറ്റ്‌സർലണ്ടിന്റെ ക്രിസ്റ്റന്‍ വെങ്കലവും നേടി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എലവേനില്‍ വേലറിവാനും, അപൂര്‍വി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായിരുന്നു.
ഒളിമ്പിക്‌സ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു.
ടോക്കിയോ ഒളിംപിക്സിന് നാളെ തിരിതെളിയുമ്പോൾ ആദ്യ മലയാളി ഒളിംപ്യൻ വിസ്മൃതിയിൽ. 7 പതിറ്റാണ്ട് മുൻപ് ലണ്ടൻ ഒളിംപിക്സിൽ പങ്കെടുത്ത ഫുട്ബോൾ ടീമിലെ മലയാളി താരം തിരുവല്ല പാപ്പനാണ് വിസ്മൃതിയിലായത്. സ്വതന്ത്ര ഇന്ത്യ ആദ്യമായി ബൂട്ടണിഞ്ഞ ലണ്ടൻ ഒളിംപിക്‌സിൽ (1948) ടീമിലെ പ്രധാനിയായിരുന്ന തിരുവല്ല തേൻമഠത്തിൽ ടി.എം.വർഗീസ് എന്ന തിരുവല്ല പാപ്പൻ ജിവീതത്തിന്റെ കളമൊഴിഞ്ഞിട്ട് 4 പതിറ്റാണ്ടായി. ജന്മനാട്ടിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു.
1942 മുതൽ 52 വരെ ദേശീയ ടീമിൽ കളിച്ചു. പ്രഥമ ഏഷ്യാഡിൽ (1951) ഇന്ത്യ സ്വർണം നേടിയപ്പോൾ ടീമംഗമായിരുന്നു. 1951 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇറാൻ താരവുമായി കൂട്ടിയിടിച്ച് മൂക്കിൽ നിന്ന് േചാര ചീറ്റിയ പാപ്പനോട് റഫറി കളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
തുവാലകൊണ്ടു മൂക്ക് പൊത്തിപ്പിടിച്ചാണ് കളി പൂർത്തിയാക്കിയത്. ഫുൾബാക്ക് സ്‌ഥാനത്ത് കളിച്ചിരുന്ന പാപ്പൻ സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കെതിരെയും കളിച്ചിട്ടുണ്ട്. 8 പതിറ്റാണ്ട് മുൻപ് തിരുവല്ലയിലും സമീപപ്രദേശങ്ങളിലും ഫുട്‌ബോളിന്റെ ആവേശം വിതറാൻ പാപ്പനു കഴിഞ്ഞു.
ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി തിരുവല്ല പാപ്പന് ജന്മനാട്ടിൽ സ്‌മാരകം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പഴയ തലമുറയിലെ പ്രമുഖ കായിക താരങ്ങൾക്കെല്ലാം ജന്മനാട്ടിൽ സ്മാരകം ഉയർന്നു കഴിഞ്ഞു. എന്നാൽ ആദ്യ മലയാളി ഒളിംപ്യന്റെ സ്മരണ ഇപ്പോഴുള്ളത് ചില പഴയകാല ഫുട്ബോൾ പ്രേമികളിൽ മാത്രം.
ഒളിംപിക് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയില്‍ കായിക ലോകം.വില്ലേജില്‍ പരിശോധനയ്ക്കിടെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ വ്യക്തിയെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഒളിംപിക് ഗ്രാമത്തില്‍ രോഗം പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 നാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് തിരി തെളിയുന്നത്. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.
കടുത്ത കോവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിംപിക് ഗ്രാമത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് 228 അംഗ സംഘമാണ് ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 119 പേര്‍ കായിക താരങ്ങളും 109 ഒഫീഷ്യല്‍സുമാണ്. 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും ഇത്തവണ വിവിധ ഇനങ്ങളില്‍ മത്സരിക്കും. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ രാവിലെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പന്തിനാണ് കോവിഡ് എന്ന വിവരം ബിസിസിഐ വൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പന്തിനെ നിരീക്ഷണത്തിലേക്ക് മാറ്റി. അടുത്ത എട്ട് ദിവസം താരം നിരീക്ഷണത്തിലായിരിക്കും. പ്രകടമായ ലക്ഷണങ്ങളൊന്നും പന്തിന് ഉണ്ടായിരുന്നില്ല. ടീമിലെ മറ്റ് താരങ്ങളുമായി സമ്പർക്കമില്ലാതിരുന്നതും ആശ്വാസമായി.
പന്തിനെ ഒഴിവാക്കി ടീം ദർഹാമിലേക്ക് പോകും. കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ചാവും പന്തിനെ ടീമിനൊപ്പം ചേർക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കളിക്കാർക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ കത്തയച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുകയായിരുന്നു. പന്ത് ഇതിനിടെ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയിരുന്നു. ഇതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ടീമിനൊപ്പം ചേരുന്നതിനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
കൗണ്ടി ഇലവനെതിരേ ടീം ഇന്ത്യ ജൂലൈ 20ന് പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പിനുള്ള ഷെഡ്യൂള്‍ പുറത്തുവിട്ടു. പുതുക്കിയ പോയിന്റ് സമ്പ്രദായത്തിന് പിന്നാലെയാണ് മത്സരക്രമവും ഐസിസി പ്രഖ്യാപിച്ചത്. 2023 മാര്‍ച്ച് 31ന് അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം നിശ്ചയിച്ചിട്ടുള്ളത്.
ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ഓരോ ടീമും ആറ് പരമ്പരകള്‍ വീതം കളിക്കും. ഇന്ത്യ ഹോം സീരിസുകളില്‍ ശ്രീലങ്കയെയും ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും നേരിടും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് വിദേശ പരമ്പരകളിലെ ഇന്ത്യയുടെ പ്രതിയോഗികള്‍.
നിലവിലെ ചാംപ്യന്‍ ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായും ബംഗ്ലാദേശുമായും ശ്രീലങ്കയുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവയാണ് കിവികളുടെ എവേ എതിരാളികള്‍.
ആദ്യ എഡിഷന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാന്‍ പാകത്തിലെ ഫലമാണ് ടീം ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ ലക്ഷ്യമിടുന്നത്.
മാരക്കാനയില്‍ ബ്രസീലിനെ നോക്കുകുത്തികളാക്കി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടിരിക്കുകയാണ്. എയ്ഞ്ചല്‍ ഡി മരിയ നേടിയ ഏകഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. മത്സരശേഷം നെയ്മറിനെ കെട്ടിപ്പുണര്‍ന്ന് മെസി ആശ്വസിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ സന്ദര്‍ഭത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍.
‘തോല്‍വിയെന്നെ വേദനിപ്പിക്കുന്നതാണ്. അതിനെ മറികടന്നു ജീവിക്കാന്‍ ഞാനിപ്പോഴും പഠിച്ചിട്ടില്ല. ഇന്നലെ ഞങ്ങള്‍ തോറ്റതിനു ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച താരത്തെ പുണരാനാണ് പോയത്. സങ്കടത്തിലായതിനാല്‍ ‘എന്നെ തോല്‍പ്പിച്ചുവല്ലേയെന്നു’ ചോദിച്ച് മെസിയെ തമാശരൂപത്തില്‍ ഞാന്‍ ചീത്ത വിളിച്ചു.’
‘തോറ്റതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. പക്ഷെ അയാള്‍ അതിഗംഭീരനായ ഒരു താരമാണ്. ഫുട്‌ബോളിനും എനിക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. തോല്‍ക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അഭിനന്ദനങ്ങള്‍ സഹോദരാ.’ മെസിയെ ആലിംഗനം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നെയ്മര്‍ കുറിച്ചു.
22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.
View this post on Instagram