ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. 89 റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്ത് റെക്കോർഡ് ഇന്ത്യ നിലനിർത്തി. രണ്ടു തവണയായി പെയ്ത മഴയിൽ ഏറെ സമയം നഷ്ടമായതിനാൽ ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറിൽ 302 റൺസായി പുനർനിശ്ചയിച്ചു. ഇന്ത്യ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 35 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ നിൽക്കെയാണ് വീണ്ടും മഴയെത്തിയത്. നേരത്തെ, ഇന്ത്യൻ ഇന്നിങ്സിനിടയിലും മഴ പെയ്തിരുന്നു.
നിലയുറപ്പിച്ചു കളിക്കുകയായിരുന്ന ബാബർ അസമിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 57 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസാണ് അസമിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഫഖർ സമാനൊപ്പം അസം കൂട്ടിച്ചേർത്ത 104 റൺസ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണ്.
തൊട്ട് പിന്നാലെ അർധസെഞ്ചുറി നേടിയ ഫഖർ സമാനും പുറത്ത്. 75 പന്തിൽ 62 റൺസെടുത്ത സമാനെ കുൽദീപ് ചാഹലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് ഏഴു പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മുഹമ്മദ് ഹഫീസ് പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിജയ് ശങ്കറിന് ക്യാച്ച് സമ്മാനിച്ചാണ് ഹഫീസിന്റെ മടക്കം. വീണ്ടും ആഞ്ഞടിച്ച് ഹാർദിക് പാണ്ഡ്യ. എക്കാലവും ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ശുഐബ് മാലിക്ക് ഗോൾഡൻ ഡക്ക്. പാണ്ഡ്യയുടെ പന്തിൽ ക്ലിൻ ബൗൾഡായാണ് മാലിക്കിന്റെ മടക്കം. വെറും 12 റൺസിനിടെ പാക്കിസ്ഥാന് നഷ്ടമാകുന്നത് നാലാം വിക്കറ്റ്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിൽ നിൽക്കെ വെറും 12 റൺസിനിടെയാണ് പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടമായത്.
നേരത്തെ, ഇന്ത്യ–പാക്ക് ലോകകപ്പ് മൽസരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോർ നേടിയ രോഹിത് ശർമയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. 113 പന്തുകൾ നീണ്ട ഇന്നിങ്സിൽ രോഹിത് നേടിയത് 140 റൺസ്. രോഹിത്തിനു പുറമേ ഓപ്പണർ ലോകേഷ് രാഹുൽ (78 പന്തിൽ 57), ക്യാപ്റ്റൻ വിരാട് കോലി (65 പന്തിൽ 77) എന്നിവരുടെ അർധസെഞ്ചുറികളും ഇന്ത്യൻ കുതിപ്പിന് ഇന്ധനമായി. ഹാർദിക് പാണ്ഡ്യ (19 പന്തിൽ 26), വിജയ് ശങ്കർ (15 പന്തൽ 15), കേദാർ ജാദവ് (എട്ടു പന്തിൽ ഒൻപത്) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പാക്കിസ്ഥാനായി മുഹമ്മദ് ആമിർ മൂന്നു വിക്കറ്റ് വീഴ്ത്തി.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരധകര്‍ക്ക് സന്തോഷവാര്‍ത്ത. പിച്ച് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നത് മത്സരം കൃത്യസമയത്ത് തുടങ്ങുമെന്നതിന്റെ സൂചനയാണ്.മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ് ഇപ്പോഴും മാഞ്ചസ്റ്ററില്‍. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുക. ഇതോടെ ജസ്പ്രീത് ബുമ്ര – ഭുവനേശ്വർ കുമാർ സഖ്യത്തിനൊപ്പം പേസ് ബോളിങ് ഓള്‍റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും വിജയ് ശങ്കറും പന്തെറിയാനെത്തും. രോഹിത് ശര്‍മയും കെ.എല്‍ രാഹുലും ഓപ്പണ്‍ചെയ്യും. പാക് ടീമില്‍ ഷദാബ് ഖാന്‍, ഇമാദ് വസീമും തിരിച്ചെത്തി.
ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും മറികടന്നത്.
മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് അക്ഷരാര്‍ത്ഥത്തില്‍ തീപടരും. ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണിത്. ചിരവൈരികളുടെ മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയിലും ടിവിയ്ക്ക് മുന്നിലുമെത്തുന്നവരുടേയും കണക്ക് കണ്ട് ലോകം ഞെട്ടാറുണ്ട്. ഈ സമ്മര്‍ദ്ദം താരങ്ങളും നല്ലവണ്ണം അനുഭവിക്കാറുണ്ട്. അത്തരത്തില്‍ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ചെയ്‌തൊരു അബദ്ധത്തിന്റെ കഥയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന് പറയാനുള്ളത്.
സംഭവം നടക്കുന്നത് 16 വര്‍ഷം മുമ്പ് 2003 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴുമാണ്. സച്ചിന്റെ പ്രശസ്തമായ 98 റണ്‍സിന്റെ ഇന്നിങ്‌സായിരുന്നു ഈ മത്സരത്തെ എല്ലാ കാലത്തേക്കും ഓര്‍ത്തുവെക്കുന്ന ഒന്നാക്കി മാറ്റിയത്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു മോശം സംഭവവും അന്നുണ്ടായി. ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് യൂസുഫും പരസ്പരം ആക്രമിക്കാന്‍ ഒരുങ്ങിയ സംഭവമാണത്. ഇന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അന്ന് വസീം അക്രമും രാഹുല്‍ ദ്രാവിഡും ശ്രീനാഥും ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു പ്രശ്‌നമായി മാറുമായിരുന്നുവെന്ന് ഹര്‍ഭജന്‍ പറയുന്നു.
‘ഒരു തമാശയിലാണ് തുടങ്ങിയത്. പിന്നെ കൈവിട്ട് പോവുകയായിരുന്നു. അന്ന് കളിച്ചത് കുംബ്ലെയായിരുന്നു. അതുകൊണ്ട് ഞാന്‍ ടീമിലുണ്ടായിരുന്നില്ല. അതെന്നെ വേദനിപ്പിച്ചിരുന്നു. പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും അങ്ങനെ തോന്നും” ഹര്‍ഭജന്‍ സംസാരിച്ചു തുടങ്ങുന്നു.
”ലഞ്ചിനിടെയാണ് സംഭവം. ഞാന്‍ ഒരു ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നേരെ എതിരുള്ള ടേബിളിലായിരുന്നു യൂസുഫും ഷൊയ്ബ് അക്തറുമിരുന്നത്. ഞങ്ങള്‍ പഞ്ചാബിയില്‍ സംസാരിക്കുകയായിരുന്നു. രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി. ഇതിനിടെ യൂസുഫ് എന്നെ കുറിച്ച് വ്യക്തിപരമായ ഒരു കമന്റ് പറഞ്ഞു. പിന്നെ എന്റെ മതത്തെ കുറിച്ചും. ഞാന്‍ തിരിച്ചടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകും മുമ്പ് തന്നെ ഞങ്ങള്‍ രണ്ടും കൈയ്യില്‍ ഫോര്‍ക്കുമായി സീറ്റില്‍ നിന്നും എഴുന്നേറ്റിരുന്നു. പരസ്പരം ആക്രമിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു” ചിരിച്ചു കൊണ്ട് ഹര്‍ഭജന്‍ പറയുന്നു.
”രാഹുലും ശ്രീനാഥും എന്നെ തടഞ്ഞു. വസീം ഭായിയും സയ്യിദ് ഭായിയും യൂസുഫിനെ കൂട്ടിക്കൊണ്ടു പോയി. സീനയേഴ്‌സ് ഞങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യപ്പെട്ടു. ഇത് ശരിയല്ലെന്ന് പറഞ്ഞു. 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ യൂസുഫിനെ കാണുമ്പോള്‍ ഞങ്ങള്‍ അന്നത്തെ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.” ഹര്‍ഭജന്‍ പറയുന്നു.
ഇത് പോരാട്ടങ്ങളുടെ പോരാട്ടം. എല്ലാകണ്ണുകളും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലേയ്ക്ക്. മൈതാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചിരവൈിരകള്‍ അണിനിരക്കുമ്പോള്‍ സാക്ഷിയാകാന്‍ മഴയുമെത്തുമോ എന്നതാണ് ആശങ്ക. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ പോരാട്ടത്തിന് സാധ്യതകുറവ്. ഒന്നാം ഇന്നിങ്സ് അവസാനിക്കുമ്പോഴേയ്ക്കും മഴ കളിതുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഓരോ മല്‍സരങ്ങള്‍ വീതം മഴകൊണ്ടുപോയി.
ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. മാഞ്ചസ്റ്ററിലെ മഴമേഘങ്ങളാണ് മല്‍സരത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കാലാവസ്ഥ പ്രവചനമനുസരിച്ച് മുഴുവന്‍ ഓവര്‍ മല്‍സരം സാധ്യമാകില്ല.
തോറ്റുതുടങ്ങിയ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ തനിസ്വരൂപം പുറത്തെടുത്തെങ്കിലും ഓസ്ട്രേലിയക്കെതിരെ വീണ്ടും അടിതെറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ആശങ്കകള്‍ ഒന്നും ബാക്കിനിര്‍ത്താതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിലയെയും മറികടന്നത്. കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി ബോളിങ്ങിന് വേഗതകൂട്ടിയേക്കും.
മറുവശത്ത് ഇന്ത്യയ്ക്കെതിരെ എന്നും വിശ്വരൂപം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് ആമിറാണ് പാക്കിസ്ഥാന്റെ കരുത്ത്. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യ കരുതിയിരിക്കണം. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഏഴാം വിജയം ഇന്ത്യ സ്വപ്നം കാണുമ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയം ഓള്‍ഡ് ട്രാഫോഡില്‍ ആവര്‍ത്തിക്കാനാണ് പാക്കിസ്ഥാന്‍ കാത്തിരിക്കുന്നത്.
ഭാവി ഇന്ത്യൻ ക്രിക്കറ്റിന്‍റെ വാഗ്ദാനങ്ങളിലൊരാളായായ ശുഭ്‍മാൻ ഗില്‍ ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവർ വേലാർ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. പുതിയ റേഞ്ച് റോവര്‍ വാങ്ങിയ വിവരം ശുഭ്‍മാൻ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വാഹനത്തിന്റെ വിലയോ ഫീച്ചറുകളോ ഒന്നുമല്ല സച്ചിൻ തെൻഡുൽക്കറിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറിന്‍റെയും ഹർദിക് പാണ്ഡ്യയുടെയും മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റേഞ്ച് റോവറിനൊപ്പമുള്ള ശുഭ്‍മാന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിന് താഴെ സാറ അഭിനന്ദന കമന്‍റിട്ടു. ഇതിന് ഗിൽ നന്ദിയും പറഞ്ഞു. പിന്നാലെ ഇതിന് മറുപടിയുമായി ഹാർദിക് പാണ്ഡ്യ എത്തുകയായിരുന്നു. സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ പോസ്റ്റ്.
നേരത്തെ തന്നെ സാറയും ശുഭ്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ് പാണ്ഡ്യയുടെ മറുപടി എന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ക്ക് ആരും ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
2018ൽ നടന്ന അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിലെ മാൻ ഓഫ് ദ സീരിസായിരുന്നു ഈ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ശുഭ്‍മാന്‍ ഗില്‍. പാകിസ്ഥാനെതിരേ സെമിഫൈനലില്‍ സെഞ്ചുറി നേടിയതടക്കം ടൂര്‍ണമെന്റില്‍ 372 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിരുന്നു ശുഭ്മാന്‍.
സംഗതി എന്തായാലും ശുഭ്‍മാന്‍ ഗില്‍ സ്വന്തമാക്കിയ റേഞ്ച് റോവര്‍ വേലാറും അത്ര ചിലക്കറക്കാരനൊന്നുമല്ല. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാറിന്‍റെ വില്‍പ്പന അടുത്തിടെയാണ് ലാന്‍ഡ് റോവര്‍ ആരംഭിച്ചത്. 2.0 ലിറ്റര്‍ പെട്രോള്‍ (184 Kw, 2.0 ലിറ്റര്‍ ഡീസല്‍ (132 Kw) എന്നീ പവര്‍ ട്രെയ്‍നുകളില്‍ ലഭ്യമാകും.
പ്രീമിയം ലെഥര്‍ ഇന്‍റീരിയറുകള്‍, ഫുള്‍ സൈസ് സ്പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്സ്, സിഗ്നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വാഹനത്തിലുണ്ട്. 72.47 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില.
കോപ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി . ആദ്യമല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ ഗോളുകള്‍.
പതിവുതെറ്റിയില്ല. അര്‍ജന്റീന ജേഴ്സിയില്‍ കളിമറന്ന മെസിയും കൂട്ടരും കോപ്പയിലെ ആദ്യമല്‍സരത്തില്‍ തോറ്റുമടങ്ങി. ആദ്യ പകുതിയില്‍ മെസി കാഴ്ച്ചക്കാരനായപ്പോള്‍ കൊളംബിയന്‍ പ്രതിരോധത്തിലേയ്ക്ക് പന്തെത്തിക്കാന്‍ പോലും അര്‍ജന്റീനയ്ക്കായില്ല . രണ്ടാം പകുതിയില്‍ അര്‍ജന്റീന താളംകണ്ടെത്തിയപ്പോഴേയ്ക്കും കൊളംബിയയുടെ ആദ്യഗോളെത്തി. പരുക്കേറ്റ ലൂയിസ് മ്യൂരിയലിന് പകരമെത്തിയ റോജര്‍ മാര്‍ട്ടീനസ് കരുത്തുറ്റഷോട്ട് ഗോളാകുന്നത് അര്‍ജന്റീന പ്രതിരോധം നോക്കിനിന്നു
മെസിയിലൂടെ ഒരു മടങ്ങിവരവ് സ്വപ്നം കണ്ടുതുടങ്ങിയപ്പോഴേയ്ക്കും കൊളംബിയയുടെ രണ്ടാം പ്രഹരം. കളിയവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ ഡുവാന്‍ സപാറ്റയുടെ ഗോള്‍. താരതമ്യേന ദുര്‍ബലരായ പരാഗ്വയും ഖത്തറുമാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍ എന്നതിനാല്‍ നോക്കൗട്ട് പ്രതീക്ഷ അവസാനിച്ചിട്ടില്ല.
കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി വമ്പന്മാരായ ബ്രസീൽ. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ബ്രസീലിന്റെ 100-ാം ജയം കൂടിയാണ് സാവോ പോളയിൽ പിറന്നത്.
പരമ്പരാഗത മഞ്ഞ ജേഴ്സിക്ക് പകരം വെള്ളയും നീലയും ജേഴ്സിയിൽ ഇറങ്ങിയ ബ്രസീൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം കണ്ടെത്തി. എന്നാൽ വിരസമായ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ ഫിർമിഞ്ഞോയും കുട്ടിഞ്ഞോയും അടങ്ങുന്ന വമ്പന്മാരുടെ നിരക്ക് സാധിച്ചില്ല. പരിക്കേറ്റ് പുറത്തായ നായകൻ നെയ്മറിന്റെ അഭാവം മത്സരത്തിൽ വ്യക്തമായിരുന്നു. കളി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ബ്രസീൽ തുടർച്ചയായി പരാജയപ്പെട്ടു.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിലൂടെയും ബ്രസീൽ കളിയിൽ ആധിപത്യം സൃഷ്ടിച്ചു. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രസീൽ മത്സരത്തിൽ മുന്നിലെത്തിയത്. ബൊളീവിയയുടെ മധ്യനിര താരം ജസ്റ്റീനിയായുടെ കൈയ്യിൽ പന്ത് തട്ടിയതോടെ റഫറി അനുവദിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുട്ടിഞ്ഞോ കോപ്പയിലെ ആദ്യ ഗോൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു.
രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടി വന്നത് മൂന്ന് മിനിറ്റ്. 53-ാം മിനിറ്റിൽ വീണ്ടും കുട്ടിഞ്ഞോയുടെ ഗോൾ. ബൊളീവിയൻ പ്രതിരോധം തകർത്ത് ഫിർമിഞ്ഞോ നൽകിയ പാസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് കുട്ടീഞ്ഞോ രണ്ടായി ഉയർത്തി. രണ്ട് ഗോൾ വഴങ്ങിയതോടെ സമ്മർദ്ദത്തിലായ ബൊളീവിയയെ ഞെട്ടിച്ച് എവർട്ടന്റെ വക മൂന്നാം ഗോൾ. മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു എവർട്ടന്റെ വലംകാൽ ഷോട്ട് ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാക്കിയത്.
ഇനിയുള്ള 23 നാള്‍ ലോകം സാംബ താളത്തിനൊത്ത് ചുവടുവയ്ക്കും.കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം . ആദ്യമല്‍സരത്തില്‍ ബ്രസീല്‍ ബൊളീവിയയെ നേരിടും. പുലര്‍ച്ചെ ആറുമണിക്കാണ് മല്‍സരം. നെയ്മറില്ലാതെ ബൊളീവിയക്കെതിരെ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗോളടിവീരന്‍മാരായ ഗബ്രിയല്‍ ജിസ്യൂസ്, ഫിര്‍മിനോ റിച്ചാര്‍ലിസന്‍ എന്നിവരിലാണ് . ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രസീലിന്റെ മുന്നൊരുക്കം .
കുട്ടിഞ്ഞോയ്ക്കൊപ്പം മധ്യനിരയില്‍ കളിനിയന്ത്രിക്കേണ്ട ആര്‍തറിന് പരുക്കേറ്റെങ്കിലും ആദ്യമല്‍സരത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ കളിച്ച ആറുമല്‍സരങ്ങളു ബൊളീവിയ പരാജയപ്പെട്ടിരുന്നു . അതിഥിടീമുകളായി എത്തുന്ന ജപ്പാന്‍ ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലെയെയും ഖത്തര്‍ പരാഗ്വായെയും നേരിടും . ഞായറാഴ്ച പുലര്‍ച്ചെ 3.30ന് നടക്കുന്ന അര്‍ജന്റീന കൊളംബിയ മല്‍സരമാണ് കോപ്പയിലെ ആദ്യ സൂപ്പര്‍ പോരാട്ടം
മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വീ വിരമിച്ചു. കാന്സറിനെത്തുടര്ന്നുള്ള ചികിത്സയിലായിരുന്ന ചോംഗ് വീ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് മൂക്കില്‍ കാന്‍സര്‍ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന വീ ജനുവരിയില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്ന് ബാഡ്മിന്റണില്‍നിന്ന് വിരമിക്കുകയായിരുന്നു. 348 ആഴ്ച പുരുഷ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ചോംഗ് വീക്ക് ലോക ചാമ്പ്യന്‍ഷിപ്പ്, ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ നേടാനായിട്ടില്ല. രണ്ടു ചാമ്പ്യന്‍ഷിപ്പിലും മൂന്നു പ്രാവശ്യം വീതം ഫൈനലില്‍ പ്രവേശിച്ചെങ്കിലും തോല്‍വിയായിരുന്നു. ചൈനയുടെ ലിന് ഡാന്‍ ആയിരുന്നു മലേഷ്യന്‍ താരത്തിന്റെ ഏറ്റവും വലിയ എതിരാളി. 2014ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിലക്ക് നേരിടേണ്ടിവന്നു. എന്നാല്‍, 2015ല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തി.
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോർത്തി മഴ ‘കളി’ തുടരുന്നു. ആരാധകരുടെ പ്രാർഥനകളോട് നിർദ്ദാക്ഷിണ്യം മുഖം തിരിച്ച് നോട്ടിങ്ങാമിലെ ട്രെന്റ്ബ്രിജിൽ മഴമേഘങ്ങൾ നിന്നു പെയ്തതോടെ ഇന്ത്യ–ന്യൂസീലൻഡ് മൽസരവും ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മൽസരം ഉപേക്ഷിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ഈ ലോകകപ്പിൽ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിർത്തി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലൻഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.
ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടെങ്കിലും മൽസരം നടത്താനാകുമോയെന്ന് പലതവണ പരിശോധിച്ചെങ്കിലും എല്ലാം വെറുതെയായി. പെയ്തും തോർന്നും വീണ്ടും പെയ്തും മഴ ‘കളം പിടിച്ചതോടെ’ കളി ഉപേക്ഷിക്കാൻ അംപയർമാർ നിർബന്ധിതരായി. ഇതോടെ ഈ ലോകകപ്പിൽ മഴമൂലം ഉപേക്ഷിക്കപ്പെട്ട മൽസരങ്ങളുടെ എണ്ണം നാലായി. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മൽസരം ഉപേക്ഷിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ മൽസരങ്ങൾ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോർഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു. ശ്രീലങ്ക–പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മൽസരങ്ങളും മഴ മൂലം ഉപേക്ഷിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മൽസരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ അഞ്ചാം ലോകകപ്പിൽ ശ്രീലങ്കയുമായുള്ള മൽസരമാണ് ഇതിനു മുൻപ് മഴ മൂലം പൂർത്തിയാക്കാനാകാതെ പോയത്. ഓസ്ട്രേലിയയിലെ മക്‌കേയ്‍യായിരുന്നു വേദി. മൽസരത്തലേന്നും രാവിലെയുമായി പെയ്ത കനത്ത മഴമൂലം ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നു. അഞ്ചു മണിക്കൂറിനുശേഷം 20 ഓവറായി പരിമിതപ്പെടുത്തി മൽസരം തുടങ്ങാന്‍ പിന്നീട് തീരുമാനിച്ചു.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓവർ ചുരുക്കിയതോടെ പരമാവധി റൺസ് നേടുക എന്ന ലക്ഷ്യത്തോടെ ശ്രീകാന്തിനൊപ്പം ഓപ്പണറായത് കപിൽദേവ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടും മഴയെത്തി. രണ്ടു പന്തുകൾ നേരിട്ട ഇന്ത്യ ഒരു റൺസുമായി നിൽക്കവേ മൽസരം ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപനം വന്നു.