വിശാഖപട്ടണം∙ കൈവിട്ടെന്നു തോന്നിച്ച കളി ഡെത്ത് ഓവറിലെ ഉജ്വല ബോളിങ്ങിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദ് അവസാന ഓവറിലെ തോൽവിയോടെ ടൂർണമെന്റിനു പുറത്ത്. ഓപ്പണർ പൃഥ്വി ഷാ (38 പന്തിൽ 56), ഋഷഭ് പന്ത് (21 പന്തിൽ 49) എന്നിവരുടെ ഇന്നിങ്സുകളുടെ കരുത്തിലാണു ഡൽഹിയുടെ വിജയം. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ 18–ാം ഓവറിൽ ഋഷഭ് പന്തും റുഥർഫോർഡും ചേർന്ന് അടിച്ചെടുത്ത 22 റൺസാണ് മൽസരത്തിന്റെ ഗതി നിർണയിച്ചത്. ഇതിൽ 21 റൺസും നേടിയത് പന്ത് തന്നെ.
19–ാം ഓവറിൽ ഭുവേനേശ്വർ കുമാറിന്റെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു പന്ത് പുറത്തായതോടെ ഹൈദരാബാദ് മത്സരത്തിൽ പിടിമുറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഖലീൽ അഹമ്മദിന്റെ അവസാന ഓവറിൽ ഫീൽഡ് തടസപ്പെടുത്താൻ ശ്രമിച്ചതിന് അമിത് മിശ്ര (1) പുറത്തായെങ്കിലും ഒരു പന്ത് ശേഷിക്കെ കീമോ പോൾ (5 നോട്ടൗട്ട്) ബൗണ്ടറിയിലൂടെ ഡൽഹിയെ വിജയത്തിലെത്തിച്ചു. നേരത്തെ, പൃഥ്വി ഷായെ വ്യക്തിഗത സ്കോർ 17ൽ നിൽക്കെ ബേസിൽ തമ്പി കൈവിട്ടതും ഹൈദരാബാദിന് തിരിച്ചടിയായി. അർധസെഞ്ചുറി നേടിയ ഷായാണ് ഡൽഹി ഇന്നിങ്സിന് അടിത്തറയിട്ടത്.
കിവീസ് താരം മാർട്ടിൽ ഗപ്ടിലാണു (19 പന്തിൽ 36) ഹൈദരാബാദിന്റെ ടോപ് സ്കോറർ. മനീഷ് പാണ്ഡെ (30), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (28), വിജയ് ശങ്കർ (25), മുഹമ്മദ് നബി (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 3 വിക്കറ്റ് വീഴ്ത്തിയ കീമോ പോളും 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അമിത് മിശ്രയുമാണ് ഡൽഹി ബോളർമാരിൽ തിളങ്ങിയത്.
നല്ല തുടക്കം ലഭിച്ച ശേഷം ഹൈദരാബാദ് ബാറ്റ്സ്മാൻമാർ അനാവശ്യ ഷോട്ടിലൂടെ വിക്കറ്റുകൾ നഷ്ടമാക്കിയതു ഡൽഹിക്കു ഗുണമായി. തകർത്തടിച്ചു കളിച്ച ഗപ്ടിലിനെ തന്റെ ആദ്യ ഓവറിൽത്തന്നെ അമിത് മിശ്ര മടക്കിയതാണു മത്സരത്തിൽ വഴിത്തിരിവായത്.
കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പീറ്റര്‍ബോറോയിലെ മലയാളികള്‍. പുതിയ സ്പോര്‍ട്സ് ക്ലബിന്റെ ഉദ് ഘാടനവും അതിനോടനുബന്ധിച്ചു നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റും ”പീറ്റര്‍ബോറോ മലയാളീസ്” എന്ന കൂട്ടായ്മയുടെ സഹകരണത്തോടെ ജൂണ്‍ 15ന് പീറ്റര്‍ബോറോ സ്കൂള്‍ സ്പോര്‍ട്സ് സെന്ററില്‍ വെച്ചു രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നടത്തപ്പെടുന്നു.
പുതിയ സ്പോര്‍ട്സ് ക്ലബിന്റെ (United Sports Club Peterborough) അഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യത്തെ ടൂര്‍ണമെന്റ് എന്തുകൊണ്ടും ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും എന്നതില്‍ സംശയമില്ല. പ്രൗഢഗംഭീരമായി നടത്തപെടുന്ന ഈ ആവേശ പോരാട്ടത്തിന്റെ അലയൊലികള്‍ കായിക പ്രേമികള്‍ക്ക് ഒരു അവേശമായി മാറട്ടെ എന്നു ആശിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനകളുമായി യുകെ യിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന കായിക മാമാങ്കം വീക്ഷിക്കുന്നതിനായി എല്ലാ നല്ലവരായ കായികപ്രേമികളെയും ഹാര്‍ദവമായി പീറ്റര്‍ബോറോയിലേക്കു സ്വാഗതം ചെയ്യുന്നു.
ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂണ്‍ ഒന്നിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് പീറ്റര്‍ബോറോ യുടെ വോളിബോള്‍ മല്‍സരങ്ങളുടെ പൂര്‍ണ്ണ വിജയത്തിനായി നിങ്ങളോരോരുത്തരുടേയും സജീവ പങ്കാളിത്തം പ്രീതീഷിക്കുന്നു.
1st prize £501
2nd prize £251
3rd prize £151
Best offender,best defender, emerging team, fair play award, raffle prize etc.
Contact Numbers
07578768074(Santhosh) 07739034298(Savio). 07988743659(Jeby). 07446990492(Baiju Mudakkalil)
നോട്ടിംഗ്ഹാം: കൗണ്ടി ക്രിക്കറ്റ് ലീഗിനായുള്ള ക്രിക്കറ്റ് ടീം രൂപീകരിച്ചു. ഇന്ത്യക്കാരും പാക്കിസ്ഥാനിയും ഉള്‍പ്പെടുന്നതാണ് ടീം. ചിയേഴ്സ് ക്രിക്കറ്റ് ടീം നോട്ടിന്‍ഹാം എന്ന പേരിലാണ് ടീം. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ അശ്വന് കെ. ജോസാണ് ടീമിന്റെ ക്യാപ്റ്റന്‍. ടീമിന്റെ വിക്കറ്റ് കീപ്പറായ ജോബി പുതുകുളങ്ങരയും മലയാളിയാണ്.
പാക്കിസ്ഥാനിയായ താലിബ് ഹുസൈന് ആണ് മറ്റൊരു താരം. തമിഴ്നാട്ടില്‍ നിന്നും ഇംഗ്ലണ്ടില്‍ കുടിയേറിയ സാലിഖും ടീമില്‍ ഇടംനേടി. ക്രിക്കറ്റ് അക്കാദമി ചെയര്മാന് ബിജോയ് വര്‍ഗീസ് മുട്ടുചിറ, സുനില്‍ കിംഗ്സിലി, ജെന്സന് സ്കറിയ എന്നിവരും ടീമിലുണ്ട്. കൗണ്ടി ലീഗില്‍ ആറു ഡിവിഷനുകളാണ്. ഡിവിഷന് മൂന്നിലാണ് ചിയേഴ്സ് മാറ്റുരയ്ക്കുന്നത്. ഇതില്‍ നിന്നു വിജയിക്കുന്നവരാണ് ലീഗ് ചാമ്പ്യന്മാര്.
ആൻഫീൽഡിൽ അത്ഭുതങ്ങൾ പിറന്നപ്പോൾ തുടർച്ചയായ രണ്ടാം വർഷവും ലിവർപൂൾ ചാന്പ്യൻസ് ലീഗ് ഫൈനലിൽ. രണ്ടാംപാദ സെമിയിൽ സ്പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ലിവർപൂളിന്റെ സ്വപ്നതുല്യ വിജയം.
ആദ്യ പാദത്തിലെ മൂന്നു ഗോളുകളുടെ തോൽവിക്കു ശേഷമായിരുന്നു രണ്ടാം പാദത്തിലെ നാലു ഗോളിന്റെ വിജയം. ബാഴ്സയുടെ തട്ടകത്തില്‍ നേടിയ മൂന്ന് ഗോള്‍ ഞൊടിയിടയില്‍ നേടാമെന്ന ഉറച്ച വിശ്വാസത്തിന്റെ പ്രധാനകാരണം മല്‍സരം ആന്‍ഫീല്‍ഡെന്ന ലിവര്‍പൂള്‍ തട്ടകത്തിലാണെന്നുള്ളതായിരുന്നു. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പാദത്തില്‍ തിരിച്ചുവന്ന് ഫൈനല്‍ പ്രവേശനം നേടിയ റെക്കോഡും ഇനി ലിവര്‍പൂളിന് സ്വന്തമായി. ഇതോടെ 4-3 എന്ന അഗ്രിഗേറ്റ് സ്കോറിൽ ലിവർപൂൾ കലാശക്കൊട്ടിനു യോഗ്യത നേടി. ആൻഫീൽഡിൽ ലിയോണൽ മെസി നിറം മങ്ങിയപ്പോള്‍ ബാഴ്സലോണയുടെ വീര്യം ചോര്‍ന്നു.
സൂപ്പർ താരം മുഹമ്മദ് സലയും ഫിർമീനോയും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ലിവർപൂൾ ആദ്യ ഗോൾ കണ്ടെത്തി. ഡിവോക് ഒറിജിയായിരുന്നു ആദ്യഗോള്‍ നേടിയത്. ഒരു ഗോൾ വീണശേഷവും മെസിക്കോ സുവാരസിനോ ഒരവസരവും നൽകാതെ ലിവർപൂൾ ആക്രമണം തുടർന്നു.
തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ പരിക്കേറ്റ റോബര്ട്സണ് പകരം എത്തിയത് വിര്‍ജില്‍ വാന്‍ഡിക്കായിരുന്നു. 54, 56 മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി വാന്‍ഡിക്കിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന് ലീഡ് ഗോള്‍ നേടുമെന്ന ബാഴ്സ ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ഒറിഗി 79ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ നാലാം ഗോളും നേടി. അഗ്രിഗേറ്റ് 4-3. തുടര്‍ന്ന് ബാഴ്സ ചെറിയ നീക്കങ്ങള്‍ നടത്തിയെങ്കിലും ലിവര്‍പൂള്‍ പ്രതിരോധത്തെ മറികടക്കാന്‍ ബാഴ്സയ്ക്കായില്ല.
കഴിഞ്ഞ സീസണിലും സമാനമായിരുന്നു ബാഴ്സലോണയുടെ അവസ്ഥ. ക്വാർട്ടർ ഫൈനലിൽ റോമയായിരുന്നു ബാഴ്സയുടെ എതിരാളികൾ. അന്ന് ആദ്യ പാദം 4-1 എന്ന സ്കോറിൽ ബാഴ്സലോണ വിജയിച്ചു. മൂന്നു ഗോളിന്റെ ലീഡുമായി റോമിൽ എത്തിയ ബാഴ്സ അവിടെ 3-0-ന് തോറ്റു. അഗ്രിഗേറ്റിൽ സ്കോർ 4-4. എവേ ഗോളിൽ ബാഴ്സലോണ പുറത്ത്. ഒരവസരത്തിലും മുന്നേറാന്‍ പറ്റാത്ത വിധത്തിലുള്ള ടാക്ടിക്സുമായാണ് ലിവര്‍പൂള്‍ കളം വാണത്. തകര്‍പ്പന്‍ ഫോമിലുള്ള മെസ്സിക്കും സുവാരസിനും ഇംഗ്ലിഷ് പടയുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല.
ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് തറപറ്റിച്ച് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലില്‍. ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്പിയായപ്പോള് നിലത്തിട്ട ക്യാച്ചുകള്‍ ചെന്നൈയ്ക്ക് കണ്ണീരായി. ഫൈനലിലെത്താന്‍ ചെന്നൈയ്ക്ക് ഒരു അവസരം കൂടിയുണ്ട്.
മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ രോഹിത് ശര്‍മ്മയെ(4) ദീപക് ചഹാര്‍ പുറത്താക്കിയത് മുംബൈയെ ഞെട്ടിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ഭാജി, ഡികോക്കിനെ(8) മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും ഇഷാന് കിഷനും മുംബൈയെ 100 കടത്തി. താഹിര്‍ 14-ാം ഓവറില്‍ ഇഷാനെയും(28) ക്രുനാലിനെയും(0) അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയതോടെ മത്സരം ആവേശമായി. എന്നാല്‍ സൂര്യകുമാര്‍ യാദവും71) ഹാര്‍ദിക് പാണ്ഡ്യയും(13) പുറത്താകാതെ മുംബൈയെ ജയതീരത്തെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ നാല് വിക്കറ്റിന് 131 റണ്‍സെടുത്തു. മുംബൈയ്ക്കായി രാഹുല്‍ ചഹാര്‍ രണ്ടും ക്രുനാലും ജയന്തും ഓരോ വിക്കറ്റും വീഴ്ത്തി. ചെന്നൈയുടെ തുടക്കം വന്‍ തകര്‍ച്ചയായി. സ്പിന്നിന് അനുകൂലമായ ചെപ്പോക്ക് പിച്ചില്‍ രാഹുല്‍ ചഹാറും ക്രുനാല്‍ പാണ്ഡ്യയും ജയന്ത് യാദവും ചെന്നൈയെ വെള്ളംകുടിപ്പിച്ചു. പവര്‍ പ്ലേയില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഡുപ്ലസിസും(6) റെയ്നയും(5) വാട്സണും(10) പുറത്ത്. മുരളി വിജയ്ക്ക് നേടാനായത് 26 പന്തില്‍ അത്രതന്നെ റണ്‍സ്.
അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവും എം എസ് ധോണിയും ചെന്നൈയെ കരകയറ്റി. എന്നാല്‍ അവസാന ഓവറുകളില്‍ കാര്യമായ അടി പുറത്തെടുക്കാന്‍ ഇരുവരെയും മുംബൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. മലിംഗയെ 19-ാം ഓവറില്‍ രണ്ട് സിക്സടിച്ച ധോണിയെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ബുംറ പുറത്താക്കിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഈ ഓവറില്‍ ഒന്‍പത് അടിച്ച് ചെന്നൈ 131ല്‍ എത്തുകയായിരുന്നു. എം എസ് ധോണിയും(29 പന്തില്‍ 37) അമ്പാട്ടി റായുഡുവും(37 പന്തില്‍ 42) പുറത്താകാതെ നിന്നു.
ഐപിഎൽ എലിമിനേറ്ററിൽ ഡൽഹി കാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് വിശാഖപട്ടണത്താണ് മത്സരം. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.
ആദ്യ ഫൈനൽ ലക്ഷ്യമിട്ട് ഡൽഹി കാപിറ്റൽസ്. ഭാഗ്യത്തിന്റെ അകമ്പടിയോടെ ജീവൻനീട്ടിയെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ്. ലീഗ് ഘടത്തിൽ ഡൽഹി ഒൻപത് കളിയിലും ഹൈദരാബാദ് ആറ് കളിയിലും ജയിച്ചു. 12 പോയിന്റുമായി കൊൽക്കത്തയ്ക്കും പഞ്ചാബിനുമൊപ്പമായിരുന്നെങ്കിലും ഹൈദരാബാദിനെ രക്ഷിച്ചത് മികച്ച റൺനിരക്ക്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമിനും ഓരോ ജയം.
ഐ പി എൽ ചരിത്രത്തിൽ ഫൈനൽ കളിക്കാത്ത ഏകടീമായ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിഖർ ധവാൻ, പൃഥ്വി ഷാ എന്നിവരുടെ മികവിലാണ് മുന്നേറുന്നത്. പേസർ കാഗിസോ റബാഡ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് ഡൽഹിക്ക് തിരിച്ചടിയാവും. തന്ത്രങ്ങളുമായി റിക്കി പോണ്ടിംഗും സൗരവ് ഗാംഗുലിയും ഡൽഹിയുടെ അണിയറയിലുണ്ട്. ഡേവിഡ് വാർണറുടെയും ജോണി ബെയ്ർസ്റ്റോയുടെയും അഭാവം എങ്ങനെ നികത്തുമെന്നതിനെ ആശ്രയിച്ചാവും ഹൈദരാബാദിന്റെ ഭാവി.
നായകന് കെയ്ൻ വില്യംസന്റെയും മനീഷ് പാണ്ഡേയുടെയും ഇന്നിംഗ്സുകൾ നിർണായകമാവും. റഷീദ് ഖാൻ, ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ എന്നിവർ ബൗളിംഗിൽ നേരിയ മുൻതൂക്കം ഹൈദരാബാദിന് നൽകുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കിനി പാതി ജീവന്. നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് …. വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഹൈദരാബാദിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ മാത്രമെ ഹൈദരാബാദിന് അവസാന നാലില്‍ ഇടം നേടാന്‍ സാധിക്കൂ. നിലവില്‍ 14 മത്സരങ്ങളില്‍ 12 പോയിന്റാണ് ഹൈദരാബാദിനുള്ളത്. കൊല്‍ത്തയ്ക്കും 12 പോയിന്റുണ്ട്. മുംബൈയെ തോല്‍പ്പിച്ചാല്‍ 14 പോയിന്റോടെ അവസാന നാലിലെത്തും.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ (43 പന്തില്‍ 70) അര്‍ധ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ഹൈദരാബാദ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂര്‍ ലക്ഷ്യം മറികടന്നു. ഷിംറോണ്‍ ഹെറ്റ്മ്യര്‍ (47 പന്തില്‍ 75), ഗുര്‍കീരത് സിങ് മന് (48 പന്തില്‍ 65) എന്നിവരുടെ ഇന്നിങ്സാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്.
പാര്‍ത്ഥിവ് പട്ടേല്‍ (0), വിരാട് കോലി (16), ഡിവില്ലിയേഴ്സ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോളിന് ഡി ഗ്രാന്‍ഡ്ഹോം (), വാഷിങ്ടണ്‍ സുന്ദര്‍ () എന്നിവര്‍ പുറത്താവാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 29 വഴങ്ങി.
നേരത്തെ, ഹൈദരാബാദ് നിരയില്‍ വില്യംസണ് പുറമെ മാര്ട്ടിന് ഗപ്റ്റില്‍ (30), വിജയ് ശങ്കര്‍ (27) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. വൃദ്ധിമാന്‍ സാഹ (20), മനീഷ് പാണ്ഡെ (9), യൂസഫ് പഠാന് (3), മുഹമ്മദ് നബി (4), റാഷിദ് ഖാന് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്യംസണിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ (7) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സൈനിക്ക് രണ്ട് വിക്കറ്റുണ്ട്.
2015ൽ സിംബാബ്വെക്കെതിരായ ട്വന്റി 20യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ഇക്കുറി ഐപിഎല്ലിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 337 റൺസുമായി തകർപ്പൻ ഫോമിലാണ് സഞ്ജുവുള്ളത്.ഇതുവരെ ടീമിലെത്താൻ സാധിക്കാത്തതിൽ വിഷമമില്ലെന്നും കഠിനാധ്വാനത്തിലൂടെ ഇടം കണ്ടെത്തുമെന്നും സഞ്ജു പറഞ്ഞു.
സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമിൽ ഉൾപ്പെടുത്താതിൽ വിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ലാറയെപ്പോലൊരു ഇതിഹാസ താരം ഇങ്ങനെ പറയുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് സഞ്ജു പറഞ്ഞു. ”ഒരുപാട് ആത്മവിശ്വാസം തോന്നുന്നു. ഇപ്പോഴത്തെ പ്രകടനത്തിൽ പൂർണ ആത്മവിശ്വാസവും സന്തോഷവുമുണ്ട്. ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ”-സഞ്ജു പറയുന്നു.
”അസ്വസ്ഥനാകേണ്ട കാര്യമൊന്നുമില്ല. ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ടീമിൽ കയറിപ്പറ്റുക എന്നത് എളുപ്പമുള്ള കാര്യമില്ല. ഒരിടം കണ്ടെത്താൻ ഇനിയും പരിശ്രമം ആവശ്യമാണ്.
”എല്ലാവരുടെ കരിയറിലും ഉയർച്ചയും താഴ്ചയും ഉണ്ടാകും. കരിയർ താഴേക്ക് പോകുമ്പോൾ മാത്രമെ എങ്ങനെ ഉയർച്ചയിലെത്തണം എന്ന തോന്നലുണ്ടാകൂ. ഒരുപാട് ഘട്ടങ്ങളിലൂടെ കരിയർ കടന്നുപോയിട്ടുണ്ട്. അത്തരം അനുഭവങ്ങളിൽ സന്തോഷവാനാണ്. ഇന്ത്യൻ ടീമിൽ എത്തണമെങ്കിൽ എങ്ങനെ തിരിച്ചുവരണമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. എങ്ങനെ കരുത്തനായിരിക്കണം, തോൽക്കുമ്പോൾ കൂടുതൽ കരുത്തോടെ ഉയർത്തെഴുന്നേൽക്കാൻ പഠിക്കണം. ഒരുപാട് തവണ തോറ്റവനാണ് ഞാൻ, ഇപ്പോൾ ഇന്ത്യൻക്ക് വേണ്ടി കളിക്കാൻ ഞാൻ പ്രാപ്തനാണ്, കരുത്തനാണ്.”-സഞ്ജു പറഞ്ഞു.
ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ ഏഴുവിക്കറ്റിന് തോല്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി . 184 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ശേഷിക്കെ മറികടന്നു . തോല്‍വിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി . കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി .
നിര്‍ണായക മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ തുടക്കത്തിലെ പിടിച്ചുകെട്ടിയത് മലയാളി താരം സന്ദീപ് വാര്യര്‍. 14 റണ്‍സെടുത്ത സാക്ഷാല്‍ ക്രിസ് ഗെയിലും 2 റണ്‍സെടുത്ത കെ എല്‍ രാഹുലും മലയാളി പേസര്‍ക്കു മുന്നില്‍ കീഴടങ്ങി
സന്ദീപ് നാലോവറില്‍ 31 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി. സാം കറണ്‍ 23 പന്തില്‍ നിന്ന് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയതോടെ പഞ്ചാബ് ടീം ടോട്ടല്‍ 183 റണ്‍സിലെത്തി . മറുപടി ബാറ്റില്‍ സ്വന്തം നാട്ടില്‍ ബാറ്റെടുത്ത കൗമാരതാരം ശുഭ്മാന്‍ ഗില്‍ 49 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ലിന് 45 റണ്‍സെടുത്തു .
ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഒന്‍പത് പന്തില്‍ 21 റണ്‍സ് നേടി രണ്ടോവര്‍ ശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ലക്ഷ്യത്തിലെത്തിച്ചു . ജയത്തോടെ ഒരുമല്‍സരം മാത്രം ശേഷിക്കെ 12 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തെത്തി .
ബിജെപിയുടെ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ല. ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നിട്ടും നീണ്ട നിരയില്‍ ഒഴിഞ്ഞ കസേരകളാണ് കാണപ്പെട്ടത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ഗംഭീറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി അതിഷിയും ആണ് ഇവിടെ മത്സരിക്കുന്നത്.
തുടക്കം മുതലേ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഗംഭീറിന്റെ യാത്ര. അനുമതി ഇല്ലാതെ റാലി നടത്തിയതിന്റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഏപ്രില്‍ 25ന് ഡല്‍ഹിയിലെ ജംഗ്പുരയില്‍ നടത്തിയ റാലി തിരഞ്ഞെടുപ്പ് പെരുമാട്ട ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണവും വിവാദമായിരുന്നു. ഗംഭീറിനെതിരെ ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ അതിഷി ക്രിമിനല്‍ പരാതിയും നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗംഭീര്‍ അറിയിച്ചത് തനിക്ക് രജീന്ദര്‍ നഗറില്‍ മണ്ഡലത്തിലാണ് വോട്ട് ചെയ്യാന്‍ സാധിക്കുക എന്നാണ്. എന്നാല്‍ കരോള്‍ ബാഗിലും ഗംഭീറിന് വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപിയുടെ ആരോപണം. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളാതിരിക്കാന്‍ ഗംഭീര്‍ മനപ്പൂര്‍വ്വം ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും അതിഷി പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തനിക്ക് രണ്ട് വോട്ടര്‍ ഐഡിയില്ലെന്നും ഒരെണ്ണം മാത്രമേ ഉള്ളൂ എന്നുമായിരുന്നു വിഷത്തില്‍ ഗംഭീറിന്റെ പ്രതികരണം. തന്റെ വോട്ട് രജേന്ദ്ര നഗറിലാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്നും ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ എറ്റവും സമ്പന്നന് കൂടിയാണ് ഗൗതം ഗംഭീര്‍. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 147 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ഗംഭീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. 349 സ്ഥാനാര്‍ഥികളിലാണ് ഗംഭീര്‍ ഒന്നാമതെത്തുന്നത്.
12.40 കോടിയാണ് 2017-2018 വര്‍ഷത്തിലെ വരുമാനമായി ഗംഭീര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ നടാഷ ഗംഭീറിന് 6.15 ലക്ഷം വരുമാനമുണ്ടെന്നും ഇന്‍കം ടാക്സ് റിട്ടേണ്‍ രേഖകള്‍ പ്രകാരം വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ഭാരാകമ്പ റോഡ് മോഡേണ്‍ സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളേജില്‍ യുജി കോഴ്സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഒരു ബൈക്കുള്‍പ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം. ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷണിങ് കോട്ടും, 2013 മുതല്‍ റാജസ്ഥാന്‍ റോയല്‍സിന്റെ ചുമതലക്കാരനുമായ പാഡി അപ്റ്റണ്‍ ‘ദി ബെയര്‍ ഫൂട്ട് കോച്ച്’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ ഐപിഎല്‍ വാതുവെപ്പ് വിവാദത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് രാഹുല്‍ ദ്രാവിഡിനെ മലയാളി താരം ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.
വാതുവെപ്പിനെ തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നാണ് പാഡി അപ്റ്റണ്‍ന്റെ വെളിപ്പെടുത്തല്‍.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16ന് അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് ‘മോശം പെരുമാറ്റത്തിന് ശ്രീശാന്തിനെ പുറത്താക്കുകയും വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു,’ രാജസ്ഥാന് റോയല്‍സ് ടീം അംഗമായ ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് അധിക്ഷേപകരമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിനാണ് പുറത്താക്കപ്പെട്ടത്.
എന്നാല്‍ ശ്രീശാന്ത് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അപ്റ്റണ്‍ നുണ പറയുകയാണ് എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.‘അയാള്‍ ഒരു നുണയനാണ്. ഞാന്‍ ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല,’ വാട്സ്ആപ്പ് മെസ്സേജിലൂടെ ശ്രീശാന്ത് പ്രതികരിച്ചു.
‘ശ്രീശാന്ത് വളരെ വൈകാരികമായൊരു വ്യക്തിയാണെന്നും തീര്‍ത്തും നിരാശനായയിരുന്നു എന്നും ആരെങ്കിലും പറഞ്ഞാല്‍, ഞാന്‍ ഒരിക്കലും പറയില്ല നിങ്ങള്‍ക്ക് വൈകാരിക വിസ്ഫോടനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്. എന്നാല്‍ നിങ്ങള്‍ കളിക്കേണ്ട എന്നു പറഞ്ഞതിന്റെ പേരിലുള്ള പൊട്ടിത്തെറി അസാധാരണമാണ്. കഴിഞ്ഞ ഏഴ് ഐപിഎല്‍ സീസണുകളിലും ഓരോ മത്സരത്തിലും നിങ്ങള്‍ കളിക്കില്ലെന്ന് ഞങ്ങള്‍ 13 കളിക്കാരോടും പറയാറുണ്ട്. ഈ 13ല്‍ നാലുപേര്‍ക്കും നിരാശരാകാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും ശ്രീശാന്ത് ചെയ്തതു പോലെ പരസ്യമായി പൊട്ടിത്തെറിക്കാന്‍ മതിയായതല്ല. അതിനൊപ്പം മറ്റെന്തോ ഉണ്ടെന്നുള്ള സൂചനയാണ് ഇത്,’ അപ്റ്റണ്‍ പറയുന്നു.
‘മറ്റെന്തോ’ എന്ന് പറഞ്ഞുകൊണ്ടാണ് അപ്റ്റണ്‍ മുന്നോട്ട് പോകുന്നത്. ‘മുംബൈയിലെ കളിയില്‍ നിന്നും ഞങ്ങള്‍ ശ്രീശാന്തിനെ പുറത്താക്കി. പിന്നീട് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കി. ചന്ദിലയേയും പുറത്താക്കി. ഇവര്‍ക്ക് വാതുവെപ്പ് ക്രമീകരണങ്ങള്‍ക്കായി മൂന്നാമതൊരു ആളെക്കൂടി വേണമായിരുന്നു. അതായിരുന്നു അങ്കിത് ചവാന്.’
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്. മക്കോക്ക നിയമപ്രകാരമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. അറസ്റ്റിന് ശേഷം മൂവരേയും ബിസിസി ആജീവനാന്തം വിലക്കിയിരുന്നു.
ഈ വര്‍ഷമാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് റദ്ദാക്കിയത്. താരത്തിനെതിരെ മറ്റെന്തെങ്കിലും ശിക്ഷാരീതി സ്വീകരിക്കുന്നതിനെ പറ്റി തീരുമാനിക്കാനും സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ ദ്രാവിഡിനെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.
‘ഇത് വളരെ സങ്കടകരമാണ്. പാഡി അപ്റ്റണെ കുറിച്ച് എനിക്ക് കഷ്ടം തോന്നുന്നു. 30 സെക്കന്റിന്റെ പ്രശസ്തിയാണ് അദ്ദേഹത്തിന് വേണ്ടതെങ്കില്‍ ആകാം. എനിക്ക് ആകെ പറയാനുള്ളത്, ഞാന്‍ കൂടെ കളിച്ചിട്ടുള്ള ഓരോ വ്യക്തിയേയും എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെ ആകും എന്നാണ്. ഈ ദിവസം വരെ എനിക്ക് അദ്ദേഹത്തോട് വളരെ ആദരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ നിരാശ തോന്നുന്നു. അദ്ദേഹം കുറഞ്ഞ പക്ഷം സ്വയം ബഹുമാനിക്കാനും മറ്റുള്ളവരുടെ സ്വന്തോഷത്തിന് അവനവനെ തന്നെ വില്ക്കാതിരിക്കാനും ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ശ്രീശാന്ത് പറഞ്ഞു.