പന്ത് ചുരണ്ടല്‍ ആരോപണത്തിന്‍റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ല. ആരാധകര്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ താന്‍ ആളല്ല… ഓസ്ട്രേലിയയുമായുള്ള പോരാട്ടത്തിന് മുമ്പ് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വാക്കുകളാണ് ഇത്.

പറഞ്ഞതു പോലെ കളത്തിലെത്തിയ ‍ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും ഇംഗ്ലണ്ട് ആരാധകര്‍ കൂവി. എന്നാല്‍, കാണികളിൽ നിന്ന് അപമാനം ഉണ്ടായെങ്കിലും കളിക്കളത്തിൽ അർധ സെഞ്ചുറി പ്രകടനം ഒരിക്കൽ കൂടെ ആവർത്തിച്ചു വാർണർ. ജയത്തോടെ തിരിച്ചടിക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞതോടെ ഇംഗ്ലീഷുകാര്‍ക്ക് കണ്ണീരോടെ സ്റ്റേഡിയം വിട്ടു.

സ്റ്റീവ് സ്മിത്തിനെയും ഇംഗ്ലീഷ് കാണികൾ മത്സരിച്ച് കൂവി. പന്ത് ചുരണ്ടൽ വിവാദമാണ് കാണികളുടെ പ്രതികരണത്തിന് കാരണമെന്ന് ന്യായം പറയുന്നവരുണ്ട്. പക്ഷേ, ക്രിക്കറ്റിലെ ഇംഗ്ലീഷ്-ഓസീസ് വൈരം അറിയുന്നവർ അങ്ങനെ പറയില്ല. വിനാശകാലെ വിപരീത ബുദ്ധിയെന്നാണ് ഷെയ്ൻ വോൺ കാണികളുടെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്.

ഈ പരിഹാസങ്ങളെല്ലാം താരങ്ങളെ പ്രചോദിപ്പിക്കുകയേ ഉള്ളുവെന്നും വോൺ ട്വീറ്റ് ചെയ്തു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന റൺവേട്ടക്കാരനാണ് വാർണർ. ഇംഗ്ലീഷ് മണ്ണില്‍ 500 റൺസ് പിന്നിട്ടുകഴിഞ്ഞു താരം. മൂന്ന് അർധസെഞ്ചുറി പ്രകടനവുമായി സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല. കാണികൾക്ക് കൂവാൻ അനുവാദം നൽകിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിൻ മോർഗനുള്ള പ്രതികാരമായാണ് ഓസ്ട്രേലിയക്കാർക്ക് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തെ കാണുന്നത്.