തന്റെ അന്താരാഷ്ട്ര കരിയറിന് യുവരാജ് സിങ് തിരശ്ശീല ഇട്ടിരിക്കുകയാണ്. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് താരം താന്‍ പാഡഴിക്കുന്നുവെന്ന് അറിയിച്ചത്. കായിക ലോകം കണ്ട ഏറ്റവും ശക്തനായ പോരാളികളിലൊരാളാണ് യുവരാജ്. ക്യാന്‍സറിനെ അതിജീവിച്ച യുവിയുടെ ജീവിതം തന്നെ ഒരു പ്രചോദനമാണ്. തന്റെ വിരമിക്കലിലും തനിക്കുള്ളിലെ പോരാളിയെ അടയാളപ്പെടുത്തുകയാണ് യുവരാജ്.
ബിസിസിഐ തനിക്ക് വിടവാങ്ങല്‍ മത്സരം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നുമാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെയാണ് താരം മനസ് തുറന്നത്. 2017 ലായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.
”നിനക്ക് യോയോ ടെസ്റ്റ് പാസാകാന്‍ പറ്റിയില്ലെങ്കില്‍ ഒരു വിരമിക്കല്‍ മത്സരം തരാം എന്നവര്‍ പറഞ്ഞിരുന്നു” വികാരഭരിധനായിട്ടായിരുന്നു യുവി സംസാരിച്ചത്. സമകാലികനായിരുന്ന വീരേന്ദര്‍ സെവാഗ് തനിക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിഹാസ താരങ്ങളായ വിവിഎസ് ലക്ഷ്മണിനും രാഹുല്‍ ദ്രാവിഡിനും വിടവാങ്ങല്‍ മത്സരമില്ലായിരുന്നു. എന്നാല്‍ തനിക്ക് വിടവാങ്ങാനായി ഒരു മത്സരം വേണ്ട എന്നതായിരുന്നു യുവിയുടെ നിലപാട്.
”എനിക്ക് അവസാന മത്സരം കളിക്കണമെന്ന് ഞാന്‍ ബിസിസിഐയോട് പറഞ്ഞില്ല. യോഗ്യനാണെങ്കില്‍ ഗ്രൗണ്ടില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എനിക്കൊരു അവസാന മത്സരത്തിനായി ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെയല്ല ഞാന്‍ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു, എനിക്കൊരു വിടവാങ്ങല്‍ മത്സരം വേണ്ട, യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ വീട്ടിലേക്ക് പോകാം. പക്ഷെ ഞാന്‍ ടെസ്റ്റ് പാസായി. പിന്നെ സംഭവിച്ചതൊന്നും എന്റെ തീരുമാനമായിരുന്നില്ല” താരം പറഞ്ഞു.
യോയോ ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ യുവി മറുപടി നല്‍കിയില്ല.
”ഇതിനെ കുറിച്ച് പറയാന്‍ എനിക്ക് ഒരുപാടുണ്ടാകും. പക്ഷെ ഇപ്പോള്‍ ഒന്നും പറയാത്തത് ലോകകപ്പ് നടക്കുന്നത് കൊണ്ടാണ്. താരങ്ങളെ കുറിച്ച് ഒരു വിവാദവും വേണ്ട. എന്റെ സമയം വരും. അപ്പോള്‍ സംസാരിക്കും. ലോകകപ്പിനിടെ വിരമിച്ചെന്ന് കരുതരുത്. ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം” താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക–വെസറ്റ് ഇന്‍ഡീസ് മല്‍സരം മഴമൂലം ഉപേക്ഷിച്ചു. ടൂര്‍ണമെന്റില്‍ മഴമൂലം ഉപേക്ഷിക്കുന്ന രണ്ടാം മല്‍സരമാണ് ഇത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വിൻഡീസിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു.
ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തു നിൽക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. 6 റണ്‍സെടുത്ത അംലയും 5 റണ്‍സെടുത്ത മാര്‍ക്രമുമാണ് പുറത്തായത്. ഷെല്‍ഡണ്‍ കോര്‍ട്രലിനാണ് രണ്ട് വിക്കറ്റ്. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മല്‍സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയന്‍റുവീതം പങ്കിട്ടെടുത്തു. നിലവിൽ ഒരു പോയിന്റുമായി ദക്ഷിണാഫ്രിക്ക 9ാം സ്ഥാനത്തും വിൻഡീസ് മൂന്ന് പോയിന്റുമായി 5ാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.
2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. 2019 ഐപിഎല്ലില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്.
വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ യുവ്രാജ് സിങ് ബി.സി.സി.ഐയെ സമീപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവിയായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്സറിന് പറത്തിയ യുവിയുടെ ബാറ്റിങ് വിസ്ഫോടനം ഇന്നും ആരാധകര്‍ മറന്നിട്ടില്ല.
ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ച യുവി 8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം
രാജ്യത്തെ ബാങ്കുകളിൽ ശതകോടികളുടെ വായ്പ കുടിശിക വരുത്തിയശേഷം നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ മല്യയെ ആണ് ആള്‍ക്കൂട്ടം ‘കള്ളന്‍’ എന്ന് പറഞ്ഞ് കൂക്കി വിളിച്ചത്. ലണ്ടനിലെ കെന്നിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലൈയിൽ നടക്കുന്ന വാദംകേൾക്കലിനുള്ള കാര്യങ്ങൾ ചെയ്തു വരികയാണെന്ന് വ്യക്തമാക്കി.
‘ഇയാളൊരു കളളനാണ്,’ എന്നാണ് ആള്‍ക്കൂട്ടം വിളിച്ച് പറയുന്നത്. എന്നാല്‍ മല്. കൂടുതലൊന്നും പ്രതികരിച്ചില്ല, തന്റെ മാതാവിന് ഒന്നും പറ്റുന്നില്ലെന്ന് ഉറപ്പാക്കുകയാണ് താനെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആള്‍ക്കൂട്ടം വിജയ് മല്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഒരു ആണായി മാറി ഇന്ത്യയോട് ക്ഷമാപണം നടത്തു,’ എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ച് പറയുന്നുണ്ട്.
‘ഞാന്‍ ഇവിടെ മത്സരം കാണാനാണ് വന്നത്,’ എന്നും മല്യ പറയുന്നുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ കൂടെ ഓവല്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിജയം കാണാനായതില്‍ സന്തോഷമുണ്ടെന്ന് മല്യ വ്യക്തമാക്കി. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.
ഇത് ആദ്യമായല്ല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയപ്പോഴും മല്യ ‘കളളന്‍’ വിളി കേള്‍ക്കേണ്ടി വന്നിരുന്നു. അന്നും യാതൊന്നും പ്രതികരിക്കാതെയാണ് മല്യ മടങ്ങിയത്.
രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഇരയല്ല താനെന്നു തെളിയിക്കാൻ മല്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പും വെസ്റ്റ്മിൻസ്റ്റർ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രിൽ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു. വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്.
Great to watch cricket with my son and even sweeter to see India’s emphatic victory over Australia. Congratulations to @imVkohli and his team pic.twitter.com/R01aB1WbSA
— Vijay Mallya (@TheVijayMallya) June 9, 2019
#WATCH London, England: Vijay Mallya says, “I am making sure my mother doesn’t get hurt”, as crowd shouts “Chor hai” while he leaves from the Oval after the match between India and Australia. pic.twitter.com/ft1nTm5m0i
— ANI (@ANI) June 9, 2019
ബെംഗളൂരുവും മുംബൈയുമൊക്കെ തോറ്റു പോകും വിധം നീലവിരിപ്പിട്ട ഗാലറിയെ കോരിത്തരിപ്പിച്ച ബാറ്റിങ് വിരുന്നിനു പിന്നാലെയായിരുന്നു, എതിരാളികളെ അരിഞ്ഞു വീഴ്ത്തിയ ബോളിങ് കരുത്ത്.
വേനൽമഴയിൽ ഇംഗ്ലണ്ടിലെ പുൽമേടുകൾ നനഞ്ഞു കുതിരുന്നതിനിടെ വീണു കിട്ടിയ ഇടവേളയിൽ സൂര്യൻ തെളിഞ്ഞു നിന്ന ദിനത്തിൽ ഐതിഹാസിക വിജയം! അടുത്ത പോരാട്ടം 13ന് ട്രെന്റ്ബ്രിജിൽ ന്യൂസീലൻഡിനെതിരെ..
പിച്ചിൽ ഭൂതമുണ്ടെന്ന മട്ടിൽ ഉഴറിക്കളിച്ച ഡേവിഡ് വാർണർക്കും (56) ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനും (36) വേഗത്തുടക്കം നൽകാനായില്ല. മധ്യനിരയിൽ സ്റ്റീവ് സ്മിത്തും (69) ഉസ്മാൻ ഖവാജയും (42), ഗ്ലെൻ മാക്സ്‌വെല്ലും (28) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യത്തിലെത്താൻ റൺറേറ്റ് പത്തിലധികം വേണ്ടിയിരുന്നു.
ഒടുവിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരി (35 പന്തിൽ 55 നോട്ടൗട്ട്) ഒന്നും നഷ്ടപ്പെടാനില്ലാത്ത പോലെ ആളിക്കത്തിയപ്പോഴേയ്ക്കും ഓസീസിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ടോസ് നേടിയ നിമിഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മുഖത്ത് വിരിഞ്ഞത് അർഥഗർഭമായൊരു ചിരി. ഒട്ടും മടിക്കാതെ ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ കണക്കൂകൂട്ടലുകളെല്ലാം ശരിവയ്ക്കുകയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര. കാറും കോളും നിറഞ്ഞ സമുദ്രത്തിൽ തിടുക്കമേതുമില്ലാതെ വിജയതീരത്തേക്കു പോകുന്ന നാവികരെപ്പോലെയായിരുന്നു രോഹിത് ശർമയും ശിഖർ ധവാനും. രാവിലെ പിച്ചിൽനിന്നു ലഭിച്ച നേരിയ ആനുകൂല്യം മുതലാക്കാൻ കിണഞ്ഞു ശ്രമിച്ച ഫാസ്റ്റ് ബോളർമാരോട് അൽപം ബഹുമാനം. മിച്ചൽ സ്റ്റാർക്കിന്റെയും പാറ്റ് കമ്മിൻസിന്റെയും കുത്തിയുയർന്ന പന്തുകൾ നേരിട്ടത് അതിജാഗ്രതയോടെ. ചെറിയൊരു കോണളവിൽപ്പോലും പന്തു സ്വിങ് ചെയ്യുന്നില്ലെന്നു തിരിച്ചറിഞ്ഞതോടെ സ്കോറിങ്ങിനു വേഗം കൂട്ടി.
കമ്മിൻസ് എറിഞ്ഞ അഞ്ചാം ഓവറിൽ ചങ്ങലക്കെട്ടുകൾ ഭേദിച്ച് ധവാന്റെ വക ആദ്യ ബൗണ്ടറി. നേഥൻ കൂൾട്ടർനൈലും ആദം സാംപയുമെല്ലാം കണക്കിനു ശിക്ഷ വാങ്ങിയതോടെ ഇരു താരങ്ങളും അർധശതകം പിന്നിട്ടു, 19–ാം ഓവറിൽ ഇന്ത്യ 100 റൺസ് തികച്ചപ്പോൾ രോഹിത്–ധവാൻ ജോഡിയുടെ 16–ാം സെഞ്ചുറി കൂട്ടുകെട്ടായി അത്. 23–ാം ഓവറിൽ കൂൾട്ടർനൈലിന്റെ പന്തിൽ രോഹിത് മടങ്ങുമ്പോഴേക്കും വൻ സ്കോറിന്റെ അടിത്തറ ഉയർന്നു കഴിഞ്ഞിരുന്നു.
മൂന്നാം നമ്പറിൽ കോഹ്‍ലി പിച്ചിലേക്കു നടന്നടുത്തപ്പോൾ ഉയർന്ന ആരവം അടുത്ത കുതിപ്പിന്റെ മുന്നോടിയായിരുന്നു. ക്യാപ്റ്റനുമായി ഒത്തു ചേർന്ന ധവാൻ മികവിന്റെ ശിഖരങ്ങളിലേക്കു കുതിച്ചു. ഇവരുടെ കൂട്ടു കെട്ട് 84 പന്തിൽ 93 റൺസ് കൂട്ടിച്ചേർക്കുന്നതിനു മുൻപു തന്നെ ശിഖർ 17ാം സെഞ്ചുറി പൂർത്തിയാക്കി. കട്ട് ഷോട്ടുകളും പുൾഷോട്ടുകളും ഡ്രൈവുകളും തുടരെ അതിർത്തിവര കടന്ന ഇന്നിങ്സിനു ചന്തം ചാർത്തിയത് 14 ഫോറുകൾ.
ധവാൻ മടങ്ങിയതോടെ തനിസ്വരൂപം പുറത്തെടുത്ത കോഹ്‌ലിയുടെ ചില ഷോട്ടുകൾ എതിരാളികൾ പോലും ആസ്വദിക്കുന്നുണ്ടായിരുന്നു. 50–ാം ഓവറിൽ ഒരു പന്തു ശേഷിക്കുമ്പോഴാണ് കോഹ്‌ലി പുറത്തായത്.
എല്ലാവരെയും വിസ്മയിപ്പിച്ച് നാലാം നമ്പറിൽ ഇറങ്ങിയ ഹാർദിക് പാണ്ഡ്യ ഐപിഎല്ലിലെ താണ്ഡവം തുടർന്നതോടെ 46ാം ഓവറിൽ ഇന്ത്യ 300 പിന്നിട്ടു. രാഹുലിനും ധോണിക്കും മുൻപ് ഇറക്കാനുള്ള തീരുമാനം ശരിവച്ച ഹാർദിക്കിന്റെ പവർ ഹിറ്റിങ്ങിൽ (27 പന്തിൽ 48) ഓസീസ് ബോളർമാർ വിയർത്തു. പിന്നീടെത്തിയ ധോണിയും(14 പന്തിൽ 27) രാഹുലും (3 പന്തിൽ 11) ആഞ്ഞടിച്ചതോടെ ഇന്ത്യ 350 കടന്നു.
ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ്– ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.
ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തിൽ ഓസീസിന്റെ മാത്യു ഹെയ്ഡൻ– ആദം ഗിൽക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത്– ധവാൻ സഖ്യം. 21 സെഞ്ചുറി കൂട്ടുകെട്ടുകൾ പേരിലാക്കിയ സച്ചിൻ തെൻഡുൽക്കർ– സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിയുടെ ഗ്ലൗസിലെ ആര്‍മിയുടെ അടയാളം വന്‍ വിവാദമായ സാഹചര്യത്തില്‍ സമാനമായ മറ്റൊരു വിവാദവും കൊഴുക്കുകയാണ്. ചിര വൈരികളായ പാക്കിസ്ഥാനിലാണ് പുതിയ വിവാദം. ഇന്ത്യയും പാക്കിസ്ഥാനും ജൂണ്‍ 16 ന് ഏറ്റുമുട്ടുന്നുണ്ട്. മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആഗ്രഹം പാക് ടീം അറിയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എതിര്‍ക്കുകയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു.
”താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുകയാണ് വേണ്ടത് അല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന് പാക് പ്രധാനമന്ത്രി ബോധ്യപ്പെടുത്തി. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ഇന്ത്യന്‍ ടീം അടുത്ത് ചെയ്തത് പോലെയൊന്നുണ്ടാകില്ല” പാക് ക്രിക്കറ്റ് ബോര്‍ഡിലെ അധികൃതരിലൊരാള്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീം ആര്‍മി തൊപ്പിയണിഞ്ഞായിരുന്നു കളിച്ചത്. ഇതിന് സമാനമായ രീതിയില്‍ മറുപടി നല്‍കാനായിരുന്നു സര്‍ഫ്രാസും സംഘവും ആഗ്രഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഗ്ലൗസിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും വിവാദം ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസണിഞ്ഞ് ധോണി കളിച്ചതാണ് വിവാദമായത്.
സംഭവത്തില്‍ ധോണിയ്ക്ക് പിന്തുണയുമായെത്തിയയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗത ഗംഭീര്‍. ഐസിസിയുടെ ജോലി ക്രിക്കറ്റ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് മാത്രമാണെന്നും അല്ലാതെ ആരൊക്കെ ഗ്ലൗസ് ധരിക്കുന്നുണ്ടോ അതില്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു നോക്കലുമല്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
”ക്രിക്കറ്റ് ശരിയായ രീതിയില്‍ നടത്തുകയാണ് ഐസിസിയുടെ പണി. അല്ലാതെ ആരൊക്കെ ഗ്ലൗസില്‍ എന്തൊക്കെ ലോഗോ ഒട്ടിക്കുന്നുവെന്ന് നോക്കലല്ല”ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. ധോണിയുടെ ഗ്ലൗസില്‍ നിന്നും ചിഹ്നം എടുത്തുമാറ്റാന്‍ ഐസിസി ബിസിസിഐയോടെ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ ബോളിങ് സൗഹൃദപരമായ പിച്ചുകള്‍ ഉണ്ടാക്കുന്നതിലാണ് ഐസിസി ശ്രദ്ധിക്കേണ്ടതെന്നും എല്ലാ മത്സരത്തിലും 300 കൂടുതല്‍ സ്‌കോര്‍ വരുന്ന രീതിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ഗ്ലൗസുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.
”ഐസിസി നോക്കേണ്ട കാര്യം എല്ലാ മത്സരങ്ങളിലും 300-400 ടോട്ടല്‍ ഉണ്ടാകരുതെന്നാണ്. ഐസിസിയുടെ പണി ബാറ്റ്‌സ്മാന്മാരെ മാത്രം സഹായിക്കുന്ന പിച്ചുകള്‍ക്ക് പകരം ബോളര്‍മാരേയും സഹായിക്കുന്ന പിച്ചുകളുണ്ടാക്കണം. ലോഗോയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്” ഗംഭീര്‍ പറഞ്ഞു.
ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും’ ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീലില്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസിയുടെ മറുപടി.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.
വിരാട് കോഹ്‌ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്‌ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടനില്‍ എത്തിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും വെള്ളിയാഴ്‌ച ആദ്യ പരിശീലനം നടത്താനായില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.ഓസ്‌ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്‌ചയും മഴ തുടരുകയാണെങ്കിൽ ഓവലിനടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.
പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ മഴ ആയതിനാല്‍ പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചു. ഗ്രൌണ്ട് മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയും നെയ്മറും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തായത്. എന്നാല്‍, ഈ വീഡിയോയില്‍ യുവതി നെയ്മറിനെ മര്‍ദിക്കുന്നത് കാണാം. കട്ടിലില്‍ കിടക്കുന്ന നെയ്മറിനെ യുവതി മര്‍ദിക്കുകയും കരണത്തടിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ടലിൽ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
നെയ്മറിനെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയത് 26 കാരിയായ നജില ട്രിന്‍ഡാഡെ ആണ്. കിടക്കയില്‍ കിടക്കുന്ന നെയ്മറിനെ നജില മര്‍ദിക്കുന്നുണ്ട്. തന്നെ തല്ലരുതെന്ന് നെയ്മര്‍ നജിലയോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ‘നീ ഇനി എന്നെ തല്ലുമോ’ എന്ന് നെയ്മറിനോട് ചോദിച്ചുകൊണ്ടാണ് യുവതി നെയ്മറിനെ തല്ലുന്നത്. നെയ്മറെ മർദിച്ച ഇവർ എന്തോ വലിച്ചെറിയുന്നതും കാണാം. “നീ ഇന്നലെ എന്നെ ഉപദ്രവിച്ചില്ലേ; എന്നെ ഒറ്റക്കാക്കി കടന്നുകളഞ്ഞില്ലേ” എന്നും നജില നെയ്മറിനോട് ചോദിക്കുന്നുണ്ട്.
യുവതിയുടെ നിർദേശപ്രകാരമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് അവരുടെ അഭിഭാഷകൻ തന്നെ പറയുന്നത്. നെയ്മർ തന്നെ ഉപദ്രവിച്ചതിന് എന്തെങ്കിലും തെളിവ് വേണം എന്നതുകൊണ്ടാണ് വീഡിയോ എടുത്തതെന്നും അഭിഭാഷകൻ പറയുന്നു.
പാരീസിലെ ഹോട്ടലില്‍ വച്ച് നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. പിഎസ്ജി താരം പീഡിപ്പിച്ചെന്ന് ആരോപിച്ച് സാവോപോളോ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ‘അതിക്രമം നടത്തി യുവതിയുടെ സമ്മതമില്ലാതെ ലൈംഗികമായി ഉപദ്രവിച്ചു’ എന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, പരാതിയുടെ പകര്‍പ്പ് പൊലീസ് പുറത്ത് വിടാന്‍ തയ്യാറായില്ല. ഉളളടക്കം രഹസ്യമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
യുവതി നെയ്മറിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. സന്ദേശം അയച്ചതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞ് തന്നെ പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്. മദ്യപിച്ചാണ് നെയ്മര്‍ എത്തിയതെന്നും വന്നയുടനെ ആലിംഗനം ചെയ്തതായും യുവതി പറയുന്നു. പിന്നീട് ബലം പ്രയോഗിച്ച് തന്റെ സമ്മതമില്ലാതെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
അതേസമയം, യുവതിയുടെ ആരോപണം നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ സാന്റോസ് നിഷേധിച്ചു. ‘അത് സത്യമല്ല. അവന്‍ ഒരിക്കലും കുറ്റം ചെയ്തിട്ടില്ല. ബ്ലാക്ക്മെയില്‍ ചെയ്യാനാണ് യുവതിയുടെ ശ്രമം. ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അത് അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇരുവരും ഡേറ്റിങ്ങിനാണ് പോയതെന്നും അന്ന് കഴിഞ്ഞതിന് ശേഷം രണ്ട് പേരും പിരിഞ്ഞതായും സാന്റോസ് പറഞ്ഞു. അതിന് ശേഷം യുവതി നെയമറില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നും നടക്കാതെ വന്നപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകന്റെ മേല്‍ എന്ത് കുറ്റാരോപണം വേണമെങ്കിലും നടത്താം. പക്ഷെ എന്റെ മകന്‍ എങ്ങനെയുളള ആളാണെന്ന് എനിക്ക് അറിയാം. ഇതൊരു കെണിയാണെന്ന് വളരെ കൃത്യമായി മനസിലാകും,’ സാന്റോസ് പറഞ്ഞു.
ആരോപണം നിഷേധിക്കുകയും യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ നെയ്മർ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരി നെയ്മറിനെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്.
EXCLUSIVO! Assista ao vídeo da suposta briga entre Neymar e modelo que o acusou de agressão e estupro #JornalismoRecord #JornalismoVerdade pic.twitter.com/0K7N4mZe2X
— Record TV (@recordtvoficial) June 6, 2019
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പ്രിയപ്പെട്ട നടി ആരാണെന്ന് അറിയുമോ? പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ചുരുളന്‍ മുടിക്കാരി അനുപമ പരമേശ്വരന്‍. 1.1 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ബുംറ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനാണ്.
25 പേരെയാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതില്‍ ഒരാളാണ് തൃശ്ശൂര്‍ സ്വദേശിയായ അനുപമ. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.
ട്വിറ്ററില്‍ അനുപമ പരമേശ്വരന്റെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്യാറുണ്ട്. ഇതുപോലെ ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹ സംവിധായികയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം ടോളിവുഡ് സിനിമകളുടെ തിരക്കിലാണ് മലയാളി താരം. എന്നാൽ ആരാധകർ ഇതിനെ ഒരു പ്രണയകഥയായി ചികഞ്ഞെടുത്തിരിക്കുകയാണ്.അപ്പോള്‍ തന്നെ ചോദ്യവും ഉയരുന്നു. നിങ്ങള്‍ തമ്മിലെന്താണ്.?.
ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ ടോളിവുഡിലെ തിരക്കേറിയ നായകിയാണിപ്പോള്‍. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം അഹമ്മദാബാദുകാരനായ ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്.
ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലുള്ള സൈനിക ചിഹ്നംനീക്കം ചെയ്യാന്‍ ഐസിസി നിര്‍ദേശം, ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റിന്‍റെ ചിഹ്നമായ ബലിദാന്‍ ബാഡ്ജ് പതിച്ച കീപ്പിങ് ഗ്ലൗസണിഞ്ഞാണ് ധോണി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിറങ്ങിയത്. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍.
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആദ്യമത്സരത്തില്‍ മഹേന്ദ്രസിങ് ധോണി ഇറങ്ങിയത് സൈന്യത്തിനോടുള്ള ആദരമറിയിച്ചാണ്. വിക്കറ്റിന് പിന്നില്‍ കാവല്‍ നില്‍ക്കുമ്പോള്‍ കയ്യിലണിഞ്ഞിരുന്ന കീപ്പിങ് ഗ്ലൗസില്‍ സൈനിക ചിഹ്നമുണ്ടായിരുന്നു. ഇന്ത്യന്‍ പാരച്യൂട്ട് റജിമെന്‍റിന്‍റെ ബലിദാന്‍ ബാഡ്ജായിരുന്നു ഇത്. യൂസ് വേന്ദ്ര ചാഹലിന്‍റെ ഓവറില്‍ ഫെക് ലുക് വായോയെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് വ്യക്തമായി.
കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന കഠാര ചിറക് വിരിച്ച് താഴേക്ക് നില്‍ക്കുന്നത് പോലെയാണ് ഈ ചിഹ്നം. എന്നാല്‍ ഗ്ലൗസിലെ ഈ ചിഹ്നം നീക്കാന്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുവാദമില്ലാതെ സന്ദേശങ്ങള്‍ പതിച്ച വസ്ത്രങ്ങളോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല നിര്‍ദേശം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ഇടപെടല്‍. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഓസ്ട്രേലിയയ്ക്കെതിരായ മാച്ചില്‍ സൈനികത്തൊപ്പിയണിഞ്ഞും ഇന്ത്യ കളിച്ചിരുന്നു. ഐസിസിയുടെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു ഇത് .
ഇന്ത്യന്‍ പാരച്യൂട്ട് റെജിമെന്‍റില്‍ ലെഫ്നന്‍റ് കേണലാണ് ധോണി. ഓണററി പദവിയാണിത്. ധോണി തന്‍റെ സേനാവിഭാഗത്തോടുള്ള ആദരം പ്രകടിപ്പിച്ചതാണെന്നും ട്വീറ്റുകളുണ്ട്. എന്നാല്‍ ഐസിസിയുടെ അനുവാദമില്ലാതെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിഹ്നങ്ങള്‍ പതിക്കാനാവില്ല. സേവ് ഗാസ ആന്‍റ് ഫ്രീ പാലസ്തീന്‍ എന്നെഴുതിയ റിസ്റ്റ് ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയെ മുന്‍പ് ഐസിസി വിലക്കിയിരുന്നു.