ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു മാലാഖ കൂടി വിടപറഞ്ഞു. പുത്തൻ കുളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി ജോൺസൺ പോര്‍ട്സ്മൗത്ത് ക്യൂന്‍ അലക്സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. സംസ്കാരം പിന്നീട് . മകൾ: ചിന്നു അജോ കുത്തമറ്റത്തിൽ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കുത്തമറ്റത്തിൽ.
കേരളത്തിൽ കുമരകമാണ് സ്വദേശം. പരേതയായ ജെസി ജോൺസൺ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി , ടോം സാജൻ .
മേരി ജോൺസൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നും ഓഹരി നിക്ഷേപം പിൻവലിച്ച് ബ്രിട്ടീഷ് പെട്രോളിയം. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിലെ 19.75% ഓഹരി നിക്ഷേപമാണ് ബിപി പിൻവലിച്ചത്. യുകെ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. ബിപി ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ലൂണി റോസ്നെഫ്റ്റ് ബോർഡിൽ നിന്ന് രാജിവെച്ചു. 2020 മുതൽ റോസ്നെഫ്റ്റ് ബോർഡിലെ അംഗമായിരുന്നു ലൂണി. റഷ്യൻ വാർത്താ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബിപിയുടെ തീരുമാനത്തെ റോസ്നെഫ്റ്റ് കുറ്റപ്പെടുത്തി. മുപ്പത് വർഷത്തെ സഹകരണം അവസാനിച്ചുവെന്ന് അവർ പറഞ്ഞു.
റോസ്നെഫ്റ്റിന്റെ ചെയർമാൻ ഇഗോർ സെച്ചിൻ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്താണ്. റഷ്യൻ സൈന്യത്തിന് ഇന്ധനം വിതരണം ചെയ്യുന്നതും റോസ്നെഫ്റ്റ് ആണ്. റഷ്യയ്ക്കെതിരായ ഉപരോധം തങ്ങളുടെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്ന് ബിപി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതു മുതൽ റോസ്നെഫ്റ്റ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിന് കീഴിലാണ്.
ബിപിയുടെ പുതിയ തീരുമാനം പ്രകാരം, റോസ്നെഫ്റ്റുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുകയും ലാഭവിഹിതം എടുക്കുന്നത് നിർത്തുകയും ചെയ്യും. ഒപ്പം ബോർഡിലെ രണ്ട് സീറ്റുകളിൽ നിന്നും പിന്മാറുകയാണെന്നും ബിപി വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ ഓഹരിവിപണിയിൽ വൻ തകർച്ചയാണ് ഉണ്ടായത്. 2014ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. നിക്ഷേപകർ ഓഹരികളിൽ നിന്ന് കൂട്ടത്തോടെ പിൻവലിയുന്നതും വലിയ തിരിച്ചടിയ്ക്ക് കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് യോർക്ക്ക്ഷെയർ : യുകെയിലെ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികൾ തമ്മിൽ സംഘർഷം. നോർത്ത് യോർക്ക്ക്ഷെയറിലെ ടീസൈഡ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം തുടരുകയാണെന്ന വാർത്ത പുറത്തുവന്നു.
ഭീഷണിപ്പെടുത്തൽ, ശാരീരിക ഉപദ്രവം തുടങ്ങിയ ഗുരുതര കുറ്റങ്ങളെ പറ്റിയും ഇനി നേരിടേണ്ടി വന്നേക്കാവുന്ന നിയമ നടപടിയെ പറ്റിയും ഇരു കൂട്ടർക്കും അറിവില്ലെന്ന് വിദ്യാർഥികളിൽ നിന്നു തന്നെ ലഭിച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. മുതിർന്നവരുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയും അധിക്ഷേപവും നടത്തുന്നത് മലയാളി വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ പതിവായിരിക്കുകയാണ്.
പ്രായത്തിന്റെ ആവേശത്തിൽ ചെയ്തുകൂട്ടുന്ന ഇത്തരം പ്രവർത്തികൾ തങ്ങളുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പല മലയാളി വിദ്യാർത്ഥികൾക്കും അറിയില്ല. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുതിർന്നവർ.
ജോസ്ന സാബു സെബാസ്റ്റ്യൻ
മലയാളിക്കേറ്റവും കൗതുകകരവും അറിയാൻ ആഗ്രഹവുമുള്ള ഒരു ഏരിയ ആണ് സെക്സ് . സെക്ഷ്വൽ ഹെൽത്തിൽ പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടിയ ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ ഷെയർ ചെയ്യട്ടെ ….
വളരെ ചെറുപ്പം മുതൽ തന്നെ സെക്സ് എന്ന പദം കേൾക്കുന്നതിൽനിന്നും ഉച്ചരിക്കുന്നതിൽനിന്നുമൊക്കെ നല്ല വിലക്ക് നേരിട്ടിട്ടുള്ളവരാണ് നമ്മളൊക്കെ.
സെക്സ് എന്ന് കേൾക്കുമ്പോഴേ സ്വർഗം നഷ്ടപെടുമല്ലോ എന്ന് ആലോചിക്കുന്നവർ മുതൽ സമൂഹത്തിലെ സൽപ്പേര് കാത്തു സൂക്ഷിക്കണമെന്ന കടുത്ത ആഗ്രഹം മൂലം ഇരുട്ടിൽ മാത്രം എന്തുമാകാമെന്ന് കരുതുന്നവർ വരെയുണ്ട് നമ്മിൽ …..
ഈയിടെ എന്റെ അയൽ വക്കക്കാരനൊരു ചെക്കൻ 14 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന് പോലീസ് പിടിച്ചു യുകെയിലിട്ട് അടപടലം ചോദ്യം ചെയ്തു നാണം കെടുത്തിയത് നാടുമുഴുവനറിഞ്ഞത് നിങ്ങളും അറിഞ്ഞു കാണുമല്ലോ …കഷ്ടമുണ്ട് … അത്രയ്ക്കുണ്ട് നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന A plus സ്ക്വർ = ഡാഷ് ന് …
വല്യ ട്യൂഷൻ ഫീസ് കൊടുത്തു പഠിപ്പിക്കുകയാണ് എന്തിനോക്കെയോ വേണ്ടി …
ചില മനുഷ്യർ മെസ്സഞ്ചെറുകളിൽ വാരിവിതറുന്ന മെസ്സേജുകൾ, വർത്തമാനങ്ങളോക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നമുക്ക് കാര്യം മനസിലാകും …
ചില സാധാ മനുഷ്യർ …
പാവങ്ങൾ അവരെല്ലാം സാമ്പത്തികമായി വളർന്നുവെന്നല്ലാതെ തലച്ചോറുപരമായി ഒന്നും വികസിച്ചിട്ടില്ലല്ലോ എന്നോർത്തു വല്ലാതെ വിഷമം വരും . എന്ത് ചെയ്യാം …!
ഒരുകാര്യമറിഞ്ഞോളൂ …ബ്രിട്ടൻ വളരെ മനോഹരമായൊരു രാജ്യമാണ് . നയനമനോഹാരിത മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത് . രാജ്യ മതവർണ വ്യത്യാസമില്ലാതെ മനുഷ്യരെ മനുഷ്യരായി കണ്ടു അവർക്ക് എല്ലാവിധ സ്വതന്ത്രവും വിലയും അവകാശങ്ങളും കൊടുക്കുന്നൊരു രാജ്യമാണിത് . ഇവിടെ പണമോ സ്വാധീനമോ സ്ഥാനമാനങ്ങളോ ഒന്നുമല്ല .
ലണ്ടൻ സിറ്റിയിൽ മാത്രം ഏകദേശം 300 ഭാഷകൾ സംസാരിക്കുന്നവരുണ്ട് . അപ്പോൾ ഏതെല്ലാം കാറ്റഗറി ആൾക്കാർ ആയിരിക്കും ഇവിടുള്ളത് . അവരൊക്കെ പച്ച മനുഷ്യർ ആണെന്നും പണം, ഭക്ഷണം, ജോലി മാത്രമല്ല അവരുടെയൊക്കെ ജീവിതമെന്നും ഇവിടുത്തെ ഗവൺമെന്റിന് നന്നായി അറിയാം . അതിനാൽ കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഇരിക്കുന്നതിനും പ്രായപൂർത്തി ആകാത്ത കുട്ടികളെയും അപലരെയും സംരക്ഷിക്കുന്നതിന് വേണ്ടിയും നമ്മൾ വളരെ സീക്രട്ട് ആക്കി വൃത്തികേട് കാണിക്കുന്ന കാര്യങ്ങൾ ലണ്ടനിൽ വളരെ ക്രിസ്റ്റൽ ക്ലിയർ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത് .
അതിനാൽ ഈ സെക്സ് എന്ന് പറയുന്നത് … നമ്മൾ ഇത്ര കോംപ്ലിക്കേറ്റഡ് ആക്കി വയ്ക്കുന്നത്ര വല്യ വിഷയമൊന്നുമല്ല. ഇതൊക്കെ മനുഷ്യന് ആവശ്യമുള്ള ഒരു ഘടകം തന്നെ ആയിട്ടാണിവിടെ നോക്കികാണുന്നത് . അതിനാൽ തന്നെ ഇവിടെ സെക്ഷ്വൽഹെൽത്തിൽ റെഗുലർ ചെക്കപ്പിന് വരുന്ന ആളുകളോട് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനവർ മറയില്ലാതെ തുറന്നു പറയുന്ന ചില ഉത്തരങ്ങളും താഴെ മെൻഷൻ ചെയ്യാം ….
1. Last time you had sex ?
ആൻസർ 🙁 ഒരു മണിക്കൂർ മുമ്പേ ആണെങ്കിൽ കൂടെ അവർ പറയാൻ മടിക്കാറില്ല . ശരിയായ പരിശോധനകൾക്കും ട്രീറ്റ് മെന്റുകൾക്കും അങ്ങനുള്ള തുറന്ന് പറച്ചിലുകൾ ആവശ്യവുമാണ് )
2. Regular or casual partner? ആൻസർ:. വൈഫുമുണ്ട് അല്ലാതെ വേറെയുമുണ്ട് .. അതിൽ ഒരേ ജൻഡറും ഉൾപ്പെടും …
3. Male or Female ? ആൻസർ : പെണ്ണുമുണ്ട് ആണുമുണ്ട് …
4. How long you been together? ആൻസർ :വൈഫുമായി വർഷങ്ങളായി പക്ഷെ ക്യാഷ്വൽ പാർട്ണേഴ്സുകളുമായി ഒരു മണിക്കൂർ മാത്രമേ ബന്ധമുള്ളൂ.
5. Vaginal / anal or oral sex? ആൻസർ : വ്യത്യസ്ത ഉത്തരങ്ങൾ ആയിരിക്കും
6. Last time when you had sex, is it oral or unprotected sex? ആൻസർ: ഒരോരുത്തരും തരുന്ന ഉത്തരം വ്യത്യസ്തമായിരിക്കും.
7. Are you aware of HIV status of your partners? ആൻസർ : ചിലർ പരസ്പരം പറഞ്ഞിട്ടുണ്ടാകാം ചിലർ പറഞ്ഞിട്ടില്ലാകാം . എങ്കിലും അറിഞ്ഞുകൊള്ളുക HIV ഇന്ന് പരിഹരിക്കപ്പെടാവുന്ന വിഷയമാണ് . ഇത് ബ്ലഡ് പ്രഷറിനെ നേരിടുന്നതിനേക്കാൾ എളുപ്പമാണ് …അതിനാൽ തുറന്നു തന്നെ പറയുക …
8. Where is she/ he. From? ആൻസർ : സ്ഥലം ലണ്ടൻ ആയതിനാൽ ഒത്തിരി ഉത്തരങ്ങൾ കിട്ടും .
9. Is she / he contactable? ആൻസർ : ചിലർ എസ് പറയും ചിലർ നോ പറയും . പിന്നെയും കോൺടാക്ട് ചെയ്യാൻ പറ്റുന്നവരാണെങ്കിൽ അവരോടു നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കിൽ ചികിത്സ നേടാൻ ഉപദേശിക്കാം അല്ലെങ്കിൽ അവരെ മറ്റു പലതരത്തിലും സഹായിക്കാനാകും .
10. Do you receive or give sex? ആൻസർ : ഇതും ഇത്തിരി വിശദ്ദീകരണം വേണ്ട ചോദ്യമാണ് . സ്വാബ്, ബ്ലഡ് സാമ്പിൾസ് അങ്ങനങ്ങനെ പല പ്രോസസ് ഇതിൽ ഉൾപ്പെടുന്നു എന്ന് സാരം .
11. How many sexual partners for last three or six months? ആൻസർ : ഇതും തുറന്നു തന്നെ സമ്മതിക്കുന്നവരാണ് കൂടുതലും . ചിലരുടെ നമ്പർ 30 ഓ 40 ഒക്കെയാവും . ഇതറിയുന്നത് ഇൻഫെക്ഷൻ കൂടുതൽ സ്പ്രെഡ് ആകാതെയിരിക്കാൻ അവരെക്കൂടി സഹായിക്കാനാകും .
ഇതൊക്കെ ഇവിടെ ഇത്ര തുറന്നു പറയാൻ കാരണം, യുകെയിൽ സെക്സ് ഇത്രമാത്രം ഓപ്പൺ ആയി ഡിസ്കസ് ചെയ്യുന്ന കാര്യങ്ങളും കൂടാതെ ഒട്ടേറെ സെക്സ് വർക്കേഴ്സുമൊക്കെ ഉള്ളൊരു രാജ്യമാണിത് . ഇതൊക്കെ ഇവിടെ നിയമ പരമായി അംഗീകരിക്കുന്നതും അവരുടെ ഹെൽത്തിനെ ഫ്രീ ആയി പ്രൊട്ടെക്റ്റ് ചെയ്യുന്നതുമൊക്കെ ഓരോ പ്രജയുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനും അതുവഴി ദുർബലരായ മറ്റുപലരെയും പ്രത്യേകിച്ച് 18 വയസിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയാണ് എന്നത് മറന്നുകൂടാ . അതിനാൽ ഇവിടെ കുട്ടികളെ തൊട്ടാൽ പണി പല വഴിയേ വരുമെന്നതും മറക്കണ്ടാ …
ഇതൊന്നും കൂടാതെ മുംബൈയിലും ഡൽഹിയിലുമൊക്കെ ഉള്ളതിലേറെ ഇന്ത്യൻ റസ്റ്റോറന്റുകൾ ലണ്ടനിൽ മാത്രമുണ്ട് . മാത്രവുമല്ല ഇന്ന് യുകെയുടെ ഹോം ഓഫീസുകളിലും നിയമപരമായുമൊക്കെയുള്ള കാര്യങ്ങൾ നോക്കി നടത്തുന്നതിലുമൊക്കെ നല്ലൊരു പങ്ക് മനഃപൂർവ്വമോ അല്ലാതെയോ ആയി ഇന്ന് ഇന്ത്യക്കാർക്കും കൊടുത്തിട്ടുണ്ട് . ഇത് കൂടുതൽ കാര്യങ്ങൾ വഷളാക്കും . കാരണം നമ്മുടെ കുത്സിത പ്രവർത്തനങ്ങൾ മുഴുവൻ അറിയാവുന്നവരേ തന്നെ നിയമം പാലിക്കാൻ കാവൽ ഏൽപ്പിക്കുന്നത് കുറ്റവാളികളെ വേഗം പിടിക്കാനും അവരെ കേറ്റിവിടാനും പറ്റുന്നതിലൂടെ അവരുടെ ജോലി എളുപ്പമാക്കും .
ഈയിടെ നമ്മുടെ നാട്ടിൽനിന്നും ഒട്ടേറെ ചെറുപ്പക്കാർ പഠനത്തിനായും ജോലിക്കായുമൊക്കെ വണ്ടി കേറിയിട്ടുണ്ട് . നമ്മുടെ ഇന്ത്യയിലുള്ള ലൈംഗിക ദാരിദ്രവും കുട്ടികളോടുള്ള ചൂഷണങ്ങളും , കൊലകളുമൊക്കെ BBC അവർക്കാകുന്ന വിധത്തിൽ കൂട്ടിയും കുറച്ചുമൊക്കെ പറഞ്ഞു നമ്മൾ ഇന്ത്യക്കാർ നല്ല പേരിനുടമകളായതിനാൽ , ഇവിടേയ്ക്ക് വന്നിറങ്ങുന്ന പുതിയ പറ്റം ചെറുപ്പക്കാരുടെ നീക്കങ്ങളറിയാൻ പലതരം സംവിധാനങ്ങളുമിന്ന് യുകെയിൽ സ്ഥാപിതമാണ് . അതിനാൽ ഓൺലൈൻ ബന്ധങ്ങളിൽ ചെന്ന് ആളും തരവുമറിയാതെ പണി ചോദിച്ചു വാങ്ങാതിരിക്കുക …
ബ്രിട്ടീഷ് എയർലൈനുകളെ തങ്ങളുടെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനോ വ്യോമാതിർത്തി കടക്കുന്നതിനോ റഷ്യ വിലക്കിയതായി റഷ്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ വെള്ളിയാഴ്ച അറിയിച്ചു.
റഷ്യയുടെ ഉക്രൈയ്ൻ അധിനിവേശത്തിന് മറുപടിയായി റഷ്യയുടെ വിമാന കമ്പനിയായ എയ്റോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ലണ്ടൻ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നടപടി.
“യുകെയുമായി ബന്ധമുള്ളതോ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ ഏതെങ്കിലും സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ പ്രവർത്തിപ്പിക്കുന്നതോ ആയ വിമാനങ്ങൾക്ക് റഷ്യൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു,” റോസാവിയേഷ്യ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോ സമയം രാവിലെ 11:00 മുതൽ (0800 GMT) നിരോധനം പ്രാബല്യത്തിൽ വന്നു. റഷ്യൻ വ്യോമാതിർത്തിയിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷ് വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.
യുകെ ഏവിയേഷൻ അധികൃതരുടെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയായാണ് തീരുമാനമെടുത്തതെന്ന് റഷ്യ പറഞ്ഞു.
യുകെയില്‍ നിന്നു നൂറുകണക്കിനു കണ്ടെയ്നറുകളിലായി കൊണ്ടുവന്ന ഉപയോഗിച്ചുതള്ളിയ കിടക്കകളും ചവിട്ടികളും ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശ്രീലങ്ക തിരിച്ചയച്ചു. 2017 നും 2019 നും ഇടയില്‍ കൊളംബോയില്‍ എത്തിച്ചവയാണു തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകളും ചവിട്ടികളും പരവതാനികളും എന്നപേരിലാണ് ഇവ ശ്രീലങ്കയിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ആശുപത്രി മോര്‍ച്ചറികളില്‍ നിന്നുള്ള ശരീരഭാഗങ്ങളുള്‍പ്പെടെ ജൈവമാലിന്യങ്ങളായിരുന്നു ഇവ. ശീതീകരണസംവിധാനമില്ലാത്ത കണ്ടെയ്നറുകളിലാണ് ഇവ എത്തിച്ചത്. പലതില്‍നിന്നും കടുത്ത ദുര്‍ഗന്ധവും വമിച്ചിരുന്നു. 263 കണ്ടെയ്നറുകളിലായി ഏകദേശം 3,000 ടണ്‍ മാലിന്യമാണ് ശ്രീലങ്കയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇതില്‍ അവസാനത്തെ 45 കണ്ടെയ്നറുകളാണ് ഇന്നലെ തിരിച്ചയച്ചത്. 2020 സെപ്റ്റംബറില്‍ ആദ്യബാച്ചായി 21 കണ്ടെയ്നറുകളാണു തിരിച്ചയച്ചതെന്നു ലങ്കന്‍ കസ്റ്റംസ് അറിയിച്ചു.
ശ്രീലങ്കയിലെ ഒരു പ്രാദേശിക കമ്പനിയാണ് ഇവ ഇറക്കുമതി ചെയ്തത്. ഉപയോഗിച്ച കിടക്കകളിലെ സ്പ്രിംങ്ങുകള് തിരിച്ചെടുക്കാനും കോട്ടണ്‍ ശേഖരിച്ച് വീണ്ടും വിദേശകമ്പനികള്‍ക്ക് കയറ്റി അയയ്ക്കാനുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായത് പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . വിമാനം കാണാതായതിന് പിന്നിൽ പൈലറ്റിന്റെ ആത്മഹത്യ ശ്രമമാണെന്നും കൂടാതെ കൊലപാതക ഗൂഢാലോചനയുമാണെന്ന് ഉന്നത ഏവിയേഷൻ ചീഫ് ഫ്ളൈറ്റ് സേഫ്റ്റി ഓഫീസറും റിട്ടയേർഡ് പൈലറ്റുമായ ജോൺ കോക്സ് പറഞ്ഞു. യു.കെയിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് എന്ന മാധ്യമത്തിൽ വന്ന എംഎച്ച് 370 എന്ന ഡോക്യുമെന്ററിയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനം കാണാതായതിന് പിന്നിൽ പല തരത്തിലുള്ള ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും വിമാന പാതയെ കുറിച്ച് വിദഗ്ദ്ധമായ അറിവും കഴിവുമുള്ള ഒരാൾക്ക് മാത്രമേ വിമാന പാതയിലൂടെ സഞ്ചരിക്കാൻ കഴിയൂ എന്നും വിമാന പാത തെറ്റായ ദിശയിലേക്ക് പോകാനുള്ളതിന്റെ ഉത്തരവാദി പൈലറ്റും ഫസ്റ്റ് ഓഫീസറുമാണെന്നും ഇക്കാരണങ്ങൾ കൊണ്ട് ഇവരെ സംശയിക്കാൻ കാരണമായി എന്നും ജോൺ കോക്സ് പറഞ്ഞു. ഇതേ ഡോക്യുനെന്ററിയിൽ കനേഡിയൻ ഏവിയേഷൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ലാറി വാൻസിന്റെ അഭിപ്രായത്തിൽ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ പ്രവൃത്തിയാണെന്നും വിമാനം മനഃപൂർവം ഉപേക്ഷിച്ചതാണെന്നുമാണ്.
2014 മാർച്ച് എട്ടിന് 239 പേരുമായി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ച മലേഷ്യൻ എയർലൈൻസ് വിമാനം പെട്ടന്ന് കാണാതാവുകയായിരുന്നു. വിമാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരുന്നത്. മെക്കാനിക്കൽ തകാറു മൂലമാണെന്നും സമുദ്രത്തിലേക്ക് പതിച്ചതാണെന്നും തുടങ്ങിയ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ യാത്രാ വിമാനം തകർന്നതിന്റെ കാരണം വ്യോമയാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു എന്നാണ് വാർത്താമാധ്യമങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്ലാക്ക്ബേണ്‍: ക്യാൻസറിനോട് ധീരമായ് പോരാടി യുകെ മലയാളികൾക്ക് മാതൃകയായ ഷിജി (46) ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്ലാക്ക്ബേണ്‍ ഹോസ്പിറ്റല്‍ നേഴ്സായ ഷിജിയുടെ മരണം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു. രണ്ടു പതിറ്റാണ്ടായി യുകെയിൽ കഴിഞ്ഞ ഡോക്ടര്‍ ഫ്ലെമിങും ഭാര്യ ഷിജിയും മനോധൈര്യത്തിന്റെയും ഉറച്ച വിശ്വാസത്തിന്റെയും ആൾരൂപങ്ങളായിരുന്നു. നാല് വര്‍ഷമായി ക്യാൻസർ ബാധിതയായിരുന്ന ഷിജിയുടെ മരണം പ്രിയപ്പെട്ടവർക്കെല്ലാം തീരാവേദനയാണ്. കോട്ടയം സ്വദേശിയായ ഷിജിയുടെ സംസ്കാരം യുകെയിൽ നടക്കും. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്. മൂവരും വിദ്യാർഥികളാണ്. കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ബ്ലാക്ക്ബേണ്‍ മലയാളി സമൂഹം ഒപ്പമുണ്ട്.
രോഗം മൂർച്ഛിച്ചതോടെ ഒരാഴ്ച മുന്‍പ് ആശുപത്രിയില്‍ പ്രവേശിച്ച ഷിജി പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ സംവിധാനങ്ങൾക്കൊന്നും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഷിജി, ദൈവത്തിൽ ആശ്രയം വച്ചാണ് മുന്നോട്ട് നീങ്ങിയത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം സ്ഥിരമായി പ്രാര്‍ത്ഥന കൂട്ടായ്മയിലും പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥന കൂട്ടായ്മയിലെ ഗായിക കൂടിയായിരുന്നു ഷിജി.
ഭർത്താവ് ഫ്ലെമിങ്ങ്, ബ്ലാക്ബേണ്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. ഫ്ലെമിങ്ങിന്റെ കരുതലും പരിചരണവും ഏറ്റുവാങ്ങിയാണ് ഷിജി യാത്രയായത്. വിശ്വാസത്തിൽ അടിയുറച്ച് നീങ്ങിയതോടെ രോഗത്തോട് പരിഭവം ഇല്ലാതെ പുഞ്ചിരിയും സന്തോഷവുമായി ശിഷ്ട കാലം ജീവിക്കാനായെന്ന് ഷിജി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഭേദപ്പെട്ട രോഗം മടങ്ങിയെത്തി ഷിജിയെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ബ്ലാക്ക്ബേണ്‍ മലയാളി സമൂഹം ഒന്നടങ്കം ദുഃഖത്തിലാണ്.
ഷിജിയുടെ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടിവി സംവാദത്തിന് ക്ഷണിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ പശ്ചാത്തലത്തിലാണ് ഇമ്രാന്റെ പ്രസ്താവന.
നരേന്ദ്ര മോദിയുമായി ടിവിയിൽ സംവാദം നടത്താൻ താൻ ഏറെ ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ സംവാദത്തിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
റഷ്യക്കെതിരേ ഉപരോധം ശക്തമാക്കി ബ്രിട്ടൻ. അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കുമെതിരേ ആദ്യപടിയായി ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.
യുക്രെയ്നിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ സഖ്യകക്ഷികളും ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനാൽ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. രാജ്യാന്തര നിയമമാണ് റഷ്യ ലംഘിച്ചതെന്നും സാജിദ് ജാവിദ് പറഞ്ഞു.
റഷ്യയുടെ പിന്തുണയോടെ യുക്രെയ്നുമായി പോരടിക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡോൺബാസ് മേഖലയിലെ വിമത പ്രദേശങ്ങളിൽ അമേരിക്കയും ഉപരോധം ഏർപ്പെടുത്തി.