സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്, സെയ്ൻസ്ബറി എന്നീ മൂന്ന് സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു.
ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹാമർസ്മിത്ത് & ഫുൾഹാം കൗൺസിൽ അധികൃതർ പറഞ്ഞു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുകയും പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തി ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെത്തുടർന്ന് മൂന്ന് സൂപ്പർ മാർക്കറ്റുകളും അടച്ചു, ബുധനാഴ്ച വൈകുന്നേരം കൗൺസിൽ സോഷ്യൽ മീഡിയയിലൂടെ “എമർജൻസി അലർട്ട്” പുറപ്പെടുവിച്ചു. സംഭവം നടന്ന സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് കൗൺസിൽ അധികൃതർ നൽകിയിരിക്കുന്നത്. എച്ച് & എഫ് കൗൺസിലിന്റെ പരിസ്ഥിതി ആരോഗ്യ സംഘം സൂപ്പർമാർക്കറ്റ് ശാഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.
സംസ്കരിച്ച മാംസവും മൈക്രോവേവ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ് വിഷ ബാധയേറ്റതായി സംശയിക്കുന്നതെന്നും കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഏതെല്ലാം ഉൽപ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്ന് കൗൺസിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ആളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു.
ലെസ്റ്റർ (യുകെ ) കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രൂഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിയ്ക്കും ശുശ്രൂഷകൾക്കും ശേഷം അന്നേദിവസം 1.30 PM വരെ ഭൗതിക ശരീരം പൊതു ദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ക്നാനായ മിഷൻ വികാരി ജനറൽ മോൺസിഞ്ഞോർ ഫാദർ സജി മലയിൽ പുത്തൻപുരയിൽ, ലെസ്റ്റർ മദർ ഓഫ് ഗോഡ്, സീറോമലബാർ സെന്റ് അൽഫോൻസാ മിഷൻ പള്ളി വികാരിയുമായ മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ,യുകെ സെൻ ജൂഡ് ക്നാനായ മിഷൻ ചുമതലയുള്ള ഫാദർ ജിൻസ് കണ്ടക്കാട്ട്, ക്രൈസ്റ്റ് ദ കിംഗ് ക്നാനായ മിഷൻ വികാരി ഫാദർ സഞ്ജു കൊച്ചുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കുന്നതുമാണ്. ഭൗതികശരീരം 30/08/21 തിങ്കളാഴ്ച 3PM ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പരേതയുടെ ഇടവക ദേവാലയമായ കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കൂടല്ലൂർ എറികാട്ട് കുടുംബാംഗമാണ്.
മക്കൾ :കെ കെ മാത്യു, എൽസി, പരേതരായ (ആൻസി,മോളി ),ടോമി കുമ്പുക്കൽ( ലെസ്റ്റർ ), ബിജു കുമ്പുക്കൽ (ബെർമിങ്ഹാം ),അജി കുമ്പുക്കൽ (ബോൾട്ടൺ ), ലിസി (സ്റ്റോക്ക് ഓൺ ട്രെൻഡ് ),രാജി (ലെസ്റ്റർ ). മരുമക്കൾ :മേരി കുന്ന ശ്ശേരിൽ (ഏറ്റുമാനൂർ) സിറിൽ തേക്കുംകാട്ടിൽ (ഞീഴൂർ ) തങ്കച്ചൻ വാണിയം പറമ്പിൽ (ഇറ്റലി ) തോമാച്ചൻ പള്ളിക്കൽ (സ്വിറ്റ്സർലൻഡ് ) ഷൈനി പാറയിൽ ലെസ്റ്റർ ), സണ്ണി കോനേത്ത് (സ്റ്റോക്ക് ഓൺ ട്രെൻഡ് ) ലാലി അറയ്ക്കകുന്നേൽ (ബർമിംഗ്ഹാം ), സിൽവി വരകുകാല ചിറയിൽ (ബോൾട്ടൺ ) വിനോദ് ഒറ്റപ്ലാക്കൽ (ലെസ്റ്റർ )
താലിബാന്റെ ബദ്ധശത്രുക്കളായ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബാക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവര്‍ ഉടന്‍ തിരികെ പോകണമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിയന്തര നിര്‍ദേശം. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണിയുണ്ടെന്ന് ബ്രിട്ടീഷ് എംബസി അറിയിച്ചു. പതിനായിരത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനിരിക്കെയാണ് സുരക്ഷാ മുന്നറിയിപ്പ്.
ഐ.എസിന്റെ ഖൊറാസന്‍ യൂണിറ്റാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവിരം. ഇതോടെ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓഗസ്റ്റ് 31ന് മുന്‍പ് മുഴുവന്‍ പേരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബോംബാക്രമണ ഭീഷണി വെല്ലുവിളിയാകുമെന്ന് അമേരിക്കയുടെ രഹസ്യസേനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിലെ ബഗ്രാം, പുള്‍-ഇ-ചര്‍കി എന്നീ ജയിലുകളില്‍ നിന്നും രക്ഷപെട്ട നൂറുകണക്കിന് ഐ.എസ് തീവ്രവാദികളാണ് ഇപ്പോള്‍ ഭീഷണി ആയിരിക്കുന്നത്.
ചിലര്‍ വിമാനത്താവളത്തിന് മുന്നില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതായി വിവരങ്ങളുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളും പറയുന്നു. അഫ്ഗാനിലുള്ള ഐ.എസ് ഖൊറാസന്‍ യൂണിറ്റില്‍ സിറിയയില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള ഐ.എസിന്റെ പരിചയ സമ്പന്നരായ ജിഹാദികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്നു. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ വിശാല പ്രദേശം എന്ന നിലയിലാണ് ഖൊറാസന്‍ എന്ന പേരിട്ടിരിക്കുന്നത്.
ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും ഐ.എസ് ഖൊറാസന്‍ അംഗങ്ങളാണ്. 2016 മുതല്‍ കാബൂളിലും പുറത്തും ഇവര്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.
ശൈത്യകാലത്ത് മറ്റൊരു തരംഗം മുന്നിൽ കണ്ട് പ്രായമായവർക്കും മറ്റുരോഗങ്ങൾ അലട്ടുന്നവർക്കുമെല്ലാം ബൂസ്റ്റർ ഡോസ് നൽകി കൂടുതൽ സുരക്ഷിതരാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വാക്സീൻ ശേഖരിച്ച് കരുതലെടുക്കാൻ സർക്കാർ നടപടി തുടങ്ങി.
ഫൈസർ, ആസ്ട്രാസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസു എടുത്തവരുക്കുള്ള സംരക്ഷണം ആറ് മാസത്തിനകം കു റയുന്നതായി ബ്രിട്ടനിൽ പഠനം. ശൈത്യകാലത്ത് “ഏറ്റവും മോശമായ സാഹചര്യത്തിൽ” പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്ന സംരക്ഷണം 50% ൽ താഴെയാകുമെന്നും പഠനത്തിൽ കണ്ടെത്തി.
ഫൈസർ-ബയോഎൻടെക് വാക്സിൻ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം കൊറോണ വൈറസ് അണുബാധ തടയുന്നതിൽ 88% ഫലപ്രദമാണ്. എന്നാൽ അഞ്ച് മുതൽ ആറ് മാസം വരെ കഴിയുന്നതോടെ സംരക്ഷണം 74% ആയി കുറഞ്ഞതായാണ് കണ്ടെത്തൽ. വാക്സിൻ സ്വീകരിച്ച് നാല് മാസത്തിനുള്ളിൽ 14 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ്റെ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം സംരക്ഷണം 77% ആയി കുറഞ്ഞു. നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷം ഇത് 67% ആയി കുറഞ്ഞപ്പോൾ മൂന്ന് മാസത്തിനുള്ളിൽ സംരക്ഷണത്തിൽ 10 ശതമാനത്തിൻ്റെ കുറവും രേഖപ്പെടുത്തി.
35 മില്യൺ ഡോസ് ഫൈസർ വാക്സീൻ അധികമായി വാങ്ങാൻ ബ്രിട്ടൻ ഓർഡർ നൽകിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. ഇതുവരെ എട്ട് വ്യത്യസ്ത ബ്രാൻഡുകളിലുള്ള 540 മില്യൺ കോവിഡ് ഡോസുകളാണ് വിവിധ കമ്പനികളിൽനിന്നും ബ്രിട്ടൻ വാങ്ങിയത്.
50 വയസിനു മുകളിലുള്ളവർക്ക് സെപ്റ്റംബർ മുതൽ ആവശ്യമെങ്കിൽ മൂന്നാം ഡോസ് ബുസ്റ്റർ ഡോസ് വാക്സീൻ നൽകാമെന്ന് ജോയിന്റെ കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ കഴിഞ്ഞമാസം യോഗം ചേർന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാക്സീൻ കമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല. എപ്പോൾ അനുകൂല തീരുമാനം ഉണ്ടായാലും വാക്സിന് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് 35 മില്യൺ ഫൈസർ വാസ്കീൻ കൂടി അധികമായി വാങ്ങുന്നത്.
ആദ്യ രണ്ടുഡോസ് നൽകുന്ന സുരക്ഷിതത്വം എത്രനാൾ നീളുമെന്ന പഠനറിപ്പോർട്ടുകൾ പരിശോധിച്ചാകും ബൂസ്റ്ററിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. സ്വന്തമായി വാക്സീൻ നിർമിച്ചും വാക്സിനേഷൻ ആദ്യം ആരംഭിച്ചും കോവിഡിനെ ഒരു പരിധിവരെ തുരത്തിയ ബ്രിട്ടൻ തന്നെ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിലും ആദ്യം……
ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റും പ്രമുഖ സോളിസിറ്ററും ആയ ലൂയിസ് കെന്നഡിയുടെ ഭാര്യാപിതാവ് പ്രൊഫസർ എം. വി അഗസ്റ്റിൻ നിര്യാതനായി. കേരളത്തിൽ കൊച്ചി പള്ളുരുത്തിയിലാണ് വീട്. ഭാര്യ ഷീല അഗസ്റ്റിൻ . ഏകമകൾ ഹണി റോസ്. മൃതസംസ്കാരം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച സെൻറ് തോമസ് മൂർ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.
തൃപ്പൂണിത്തറ ഗവൺമെൻറ് കോളേജിലെ കൊമേഴ്സ് വിഭാഗം അധ്യാപകനായിരുന്ന അഗസ്റ്റിൻ സാർ കേരളമൊട്ടാകെ വൻ ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. വിരമിച്ചശേഷം ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദൂരവിദ്യാഭ്യാസ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.
ഇംഗ്ലീഷ് ചാനൽ കടന്ന് ഒറ്റദിനം യു.കെയിലെത്തിയത് 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ് അതിർത്തി കടന്ന് ബ്രിട്ടീഷ് തീരങ്ങളിൽ എത്തിയത്. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ പാതിവഴിയിൽ തടഞ്ഞ് മടക്കിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഈ വർഷം ഇതുവരെയായി 12,500 പേർ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിൽ അഭയം തേടിയതായാണ് കണക്ക്. ഓഗസ്റ്റ് 12 നാണ് സമാനമായി ഏറ്റവും ഉയർന്ന അഭയാർഥി പ്രവാഹമുണ്ടായിരുന്നത്- 592 പേർ. മറുവശത്ത് ഫ്രഞ്ച് അധികൃതരും അതിർത്തി കടക്കാൻ ശ്രമിച്ച 193 പേരെ തടഞ്ഞ് ക്യാമ്പുകളിലേക്ക് മാറ്റി. 2020 ൽ 8417 പേരാണ് ഇംഗ്ലീഷ് ചാനൽ മുറിച്ച് കടന്ന് യുകെയിൽ എത്തിയത്.
ഇവരിൽ ഭൂരിഭാഗവും മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയാണ് ചാനൽ കടന്നത്. മേഖലയിൽ സജീവമായ മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കാൻ എല്ലാ വഴികളും സ്വീകരിക്കുമെന്നാണ് യുകെ സർക്കാരിൻ്റെ നിലപാട്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിലെത്തുന്ന അഭയാർഥികളാണ് ഉയർന്ന തൊഴിൽതേടി ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നത്. ഇതുതടയാൻ ഇരു രാജ്യങ്ങൾക്കുമിടയിലെ കരാർ പ്രകാരം ഫ്രഞ്ച് ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇരട്ടിയാക്കുമെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചിട്ടുണ്ട്.
നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് വിശദീകരണം. വിമാനം ഇന്ന് രാവിലെ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് വിമാനം റദ്ദാക്കിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
കുട്ടികളും രോഗികളും പ്രായമായവരും അടക്കം 150-ലധികം യാത്രക്കാരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
വിമാനം വൈകിയത് സംബന്ധിച്ച് എയര്‍ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നില്ല. മുംബൈയില്‍ നിന്നടക്കമുള്ള വിദഗ്ധ സംഘമെത്തി തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളു.
18-ാം തീയതിയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് തവണയാണ് പ്രത്യേക സര്‍വീസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. ക്ലാസ്സുകൾ ഭൂരിഭാഗവും നടന്നത് ഓൺലൈനിലൂടെയായിരുന്നു . വിദ്യാർഥികൾക്ക് ഒപ്പം മാതാപിതാക്കളും കടുത്ത മാനസിക സമ്മർദങ്ങളാണ് ഈ കാലയളവിൽ അനുഭവിച്ചത് . എന്നാൽ ഈ പ്രതിസന്ധി കാലയളവിലും യുകെയിലെ മലയാളി വിദ്യാർത്ഥികൾ മിന്നുന്ന വിജയമാണ് എ ലെവൽ , ജി സി എസ് ഇ പരീക്ഷകളിൽ നേടിയെടുത്തത്. പ്രതിസന്ധി കാലഘട്ടത്തിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് യുകെ മലയാളികളുടെ അഭിമാനമായി മാറിയ സ്റ്റാഫോർഡിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളെയാണ് ഇന്ന് മലയാളംയുകെ പരിചയപ്പെടുത്തുന്നത്.
ഡൈന ശിവദാസ് : സ്റ്റാഫോർഡിൽ താമസിക്കുന്ന ശിവദാസൻെറയും നേഴ്‌സായ റീനയുടെയും മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം നേടിയ ഡൈന പഠിച്ചത് സ്റ്റാഫോർഡിലെ സർ ഗ്രഹാം ബാൽഫോർ സ്കൂളിലാണ്. ഗ്രാമർ സ്കൂളിൽ ഉപരിപഠനം ഉറപ്പാക്കി കഴിഞ്ഞു ഈ മിടുക്കി.
അൽജ ഹേകാന്ത് : കേരളത്തിൽ ചങ്ങനാശ്ശേരി സ്വദേശികളായ ഹേകാന്തിൻെറയും ജെസിൻെറയും മകളായ അൽജ ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് തിളക്കമാർന്ന വിജയമാണ്. വളരെ ചെറുപ്പം തൊട്ടു തന്നെ യുകെയിൽ നടന്ന ഒട്ടേറെ കലാമത്സരങ്ങളിൽ അൽജ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നൃത്തത്തെ വളരെയേറെ ഇഷ്ടപ്പെടുന്ന അൽജ കുട്ടികൾക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്നതിലും സമയം കണ്ടെത്താറുണ്ട് .
ആൽഫി അനീഷ് : യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനീഷിൻെറയും മഞ്ജുവിൻെറയും മകനായ ആൽഫി ജിസിഎസ്ഇ പരീക്ഷയിൽ നേടിയത് മിന്നുന്ന വിജയമാണ് . സ്റ്റാഫോർഡിലെ ബ്ലെസ് ഡ് വില്യം ഹോവാർഡ് സ്കൂളിൽ പഠിച്ച ആൽഫി ആഡംസ് ഗ്രാമർ സ്കൂളിളാണ് തുടർപഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആൽഫിയുടെ മാതാപിതാക്കൾ കേരളത്തിൽ കോട്ടയം പുതുപ്പള്ളി സ്വദേശികളാണ്.
മികച്ച വിജയം നേടിയ ഡൈനയ്ക്കും അൽജയ്ക്കും ആൽഫിയ്ക്കും മലയാളംയുകെ ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകമെമ്പാടുമുള്ള പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻറെ തിരുവോണാശംസകൾ. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഉത്സവമാണ് തിരുവോണം. പോയ്മറഞ്ഞ കാർഷിക സംസ്കാരത്തിന്റെ ഓർമ്മകൾ നെഞ്ചിലേറ്റി പൊന്നിൻ ചിങ്ങത്തിലെ തിരുവോണനാളിൽ ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ മനസ്സുകൊണ്ടെങ്കിലും കളിച്ചുവളർന്ന നാടിന്റെ ഓർമ്മകളിലായിരിക്കും. കോവിഡിന്റെ നീരാളിപ്പിടുത്തം മൂലം രണ്ടാം വർഷമാണ് ഓണാഘോഷം രോഗ വ്യാപനത്തിൽ മുങ്ങി പോകുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകൾ മൂലം പ്രവാസി മലയാളികളിൽ പലരും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്നിട്ട് തന്നെ ഏറെ നാളുകളായി. എങ്കിലും പ്രതികൂല പരിസ്ഥിതിയിലും തങ്ങളാലാവുന്ന വിധം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ പരിശ്രമിച്ചിട്ടുണ്ട് . സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ ഓണാഘോഷങ്ങളും ഒത്തുചേരലുകളുമായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണം കൊണ്ടാടുകയാണ്.
അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ അനുഭവക്കുറിപ്പുകൾ തുടങ്ങി ഒട്ടനവധി സാഹിത്യ വിഭവങ്ങൾ വായനക്കാർക്കായി ഒരുക്കാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞതിലുള്ള സന്തോഷം വായനക്കാരുമായി പങ്കുവെയ്ക്കുന്നു. മൈതാനങ്ങളെ പുളകം കൊള്ളിച്ച മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ മാന്ത്രികനായ ഐഎം വിജയനും മലയാളികളുടെ പ്രിയതാരം രജീഷാ വിജയനും ഉൾപ്പെടെ നാല്പതോളം എഴുത്തുകാരുടെ രചനകളാണ് മലയാളം യുകെയിലൂടെ വായനക്കാരിലേയ്ക്ക് എത്തിയത്. ലോകമെങ്ങുമുള്ള വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ
ഐ. എം. വിജയൻ
എത്ര വലിയ ആളായാലും ഭൂതകാലത്തെ കൈവിടുന്ന ശീലം ഐ എം വിജയനില്ല. സംസാരിച്ചു തുടങ്ങിയാൽ ആദ്യം എത്തുന്നത് കോലോത്തുംപാടവും അമ്മയും നാട്ടിലെ ചങ്ങാതിമാരും ഒക്കെയാണ്. ഇവരെ മറന്നുകളഞ്ഞുള്ള ആഘോഷം ഐ. എം.വിജയനില്ല. കാറ്റ് നിറച്ചൊരു പന്തിന്റെ പുറകെ പാഞ്ഞ ബാല്യം. ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്നു. എന്നാൽ ശ്രദ്ധ മുഴുവൻ മൈതാനത്തുരുളുന്ന പന്തിലായിരുന്നു. അയിനിവളപ്പിൽ മണി വിജയന്റെ ലോകം ഒരു പന്തിലേക്ക് ചുരുങ്ങിയിരുന്നു. ആ ആവേശമാണ് അദ്ദേഹം നെഞ്ചിലേറ്റിയത്; ആ ഊർജമാണ് വലയിലേക്ക് ഗോൾ മഴയായി പെയ്തിറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറിയത് ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ടാണ്. ധാരാളം പേർ നീട്ടികൊടുത്ത പാസ്സ് സ്വീകരിച്ചാണ് ജീവിതത്തിൽ മുന്നേറിയത്. ഓണത്തെക്കുറിച്ച് പറയുമ്പോൾ കോലോത്തുംപാടത്തെ കൊച്ചു കുട്ടിയാകും വിജയൻ. കളിജീവിതത്തെക്കാൾ ഉപരിയായി ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഐ. എം. വിജയൻ, മലയാളംയുകെയിൽ.
വിജയനും ഓണവും
‘ഐ എം വിജയൻ’ ആകുന്നതിനു മുമ്പുള്ള ഓണം ആയിരുന്നു യഥാർത്ഥ ഓണം. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴാണ് വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കാറ്. അന്നൊക്കെ ഒപ്പമുള്ള കൂട്ടുകാരുമൊത്ത് വീട്ടിൽ പൂക്കളം ഇടാനായി പൂ പറിക്കാൻ പോകും. അടുത്തുള്ള വീടുകളിൽ നിന്നൊക്കെ പൂ പറിച്ചുകൊണ്ട് വന്ന് പൂക്കളം ഇടും. പേരും പ്രശസ്തിയുമായി കഴിഞ്ഞപ്പോൾ ഓണം സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ഒന്നായി മാറി. റെഡിമെയ്ഡ് ഓണം എന്ന് പറയുന്നതാവും ഉചിതം. പത്തുതരം കറികളും മൂന്നു തരം പായസവും എല്ലാം രുചികരമായി കിട്ടും. എന്നാൽ എനിക്ക് ഓണമെന്ന് പറഞ്ഞാൽ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണമാണ്. നാട്ടിൽ അത്തം മുതൽ 10 ദിവസവും ഓണാഘോഷമാണ്. ഉറക്കമില്ലാത്ത ദിനങ്ങളാണ്. അമ്മൂമ്മമാരും അച്ചച്ചന്മാരും പെങ്ങമ്മാരും എല്ലാവരും ചേർന്നാണ് ഓണക്കളി കളിക്കുന്നത്. ഇന്ന് കാലം മാറി. അതനുസരിച്ചു ആളുകളും മാറി.
പോലീസിലേക്ക്
പതിനെട്ടാം വയസ്സിൽ പോലീസിൽ സ്ഥിരം ജോലി കിട്ടി. പോലീസിൽ കയറിയ സമയത്തും ഓണത്തിന് അവധി കിട്ടി വീട്ടിൽ എത്താൻ കഴിയും. 1991ൽ ആണ് ഞാൻ കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയിൽ ഉള്ള സമയത്ത് സത്യേട്ടനും (പി. വി. സത്യൻ) സുരേഷും ജോ പോളും ഒക്കെ ചേർന്ന് ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുണ്ട്.
പ്രവാസി സുഹൃത്തുക്കളുടെ ഓണാഘോഷം
ഓണം ശരിയായ രീതിയിൽ ആഘോഷിക്കുന്നത് പ്രവാസികളാണ്. ഞാൻ യുകെയിൽ രണ്ടു തവണ പോയിട്ടുണ്ട്. അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ അയക്കുന്ന വീഡിയോയിൽ ഓണാഘോഷം ഇങ്ങനെ നിറഞ്ഞു നിൽക്കും. മാവേലി, പുലിക്കളി, ചെണ്ടമേളം, തിരുവാതിരകളി തുടങ്ങിയവയെല്ലാം അവിടെ ഉണ്ട്.
കാണികളിൽ നിന്നുള്ള ഊർജം
എന്നെ ഐ. എം. വിജയൻ ആക്കിയത് കാണികളാണ്. അവരാണ് നമ്മുടെ എനർജി. അവർ മോശം എന്ന് പറഞ്ഞാൽ നമ്മൾ മോശമാണ്. അവർ മികച്ചതെന്ന് പറഞ്ഞാൽ നമ്മൾ മികച്ചതാണ്. നമ്മുടെ വളർച്ച അവരിൽ നിന്നാണ്. അവരാണ് നമ്മുടെ ബലം.
കോലോത്തുംപാടത്തെ ഓണം
ഞങ്ങൾ ആഘോഷിക്കുന്നത് നാലോണം ആണ്. അതിൽ പുലികളി ഉണ്ടാവും. തൃശൂരിൽ ജനിച്ചത് എന്റെ ഭാഗ്യമാണ്. പുലികളിക്ക് വേഷം ഇട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഞങ്ങളുടെ ആഘോഷം അതൊക്കെ ആയിരുന്നു. മണിച്ചേട്ടനുമായുള്ള (കലാഭവൻ മണി ) ബന്ധം പറഞ്ഞാൽ തീരില്ല. എന്നെ അനിയാ എന്നാണ് വിളിക്കുക. ഞാൻ മണിഭായ് എന്ന് വിളിക്കും. മണിച്ചേട്ടന്റെ മരണം വല്ലാത്തൊരു പ്രയാസമായിരുന്നു. അതൊക്കെയാണ് ഇന്നും മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത്.
കോവിഡ് കാലത്തെ ഓണം
കോവിഡ് പ്രതിസന്ധിയുടെ നടുവിൽ നിന്നുള്ള രണ്ടാമത്തെ ഓണമാണ് ഇത്. കായിക മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ഒളിമ്പിക്സ്, കോപ്പ അമേരിക്ക എന്നിവ ഇത്തവണ കാണികൾ ഇല്ലാതെയാണ് നടത്തപ്പെട്ടത്. യഥാർത്ഥത്തിൽ കാണികളാണ് കളിക്കാരന്റെ ഊർജം. ഓണാഘോഷവും ഈ പ്രതിസന്ധിയിലാണ്. ഒന്നിച്ചു കൂടാനും പഴയ രീതിയിൽ ആഘോഷിക്കാനും നമുക്ക് കഴിയുന്നില്ല. എന്നാൽ ഇതൊക്കെ മാറും. അതാണ് നമ്മുടെ പ്രതീക്ഷ. എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.
തയ്യാറാക്കിയത് – റ്റിജി തോമസ്, ഷെറിൻ പി യോഹന്നാൻ
കുടുംബവുമൊത്തുള്ള സെൽഫി
ഐ എം വിജയൻെറ കളിക്കളത്തിലെ ചില മുഹൂർത്തങ്ങൾ