ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി.

ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
കൊറോണയുടെ ഒമിക്രോണ്‍ വകഭേദം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബ്രിട്ടൻ. നിലവിൽ ജി7 രാജ്യങ്ങളുടെ അധ്യക്ഷൻ ബ്രിട്ടനാണ്. തിങ്കളാഴ്ച ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗം ചേരുമെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നും ബ്രിട്ടന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ജർമനി, ഇറ്റലി, ഓസ്ട്രേലിയ, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽക്കൂടി ഒമിക്രോണ്‍ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കണ്ടെത്തി.
ജർമനിയിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ടു വീതം പേരിലാണു രോഗബാധ. ഇറ്റലിയിലെ കേസ്, ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ മൊസാംബിക്കിൽനിന്നെത്തിയ ആളുടേതാണ്. നെതർലൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 13 പേർക്കാണു വൈറസ് സ്ഥിരീകരിച്ചത്. ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോണ്‍ കേസുകൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനു സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ, ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോണ്‍ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൻറെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചു കഴിഞ്ഞു.
ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം ഒരാളിൽ സ്ഥിരീകരിച്ചത്. മൊസാംബിക്കിൽ നിന്നെത്തിയയാൾക്കാണ് രോഗബാധ.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേർക്ക് ഹോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമിക്രോൺ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.
ഒമിക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ് അതിന്‍റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഒമിക്രോൺ പുതിയ ഭീഷണിയാകുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. യുകെയിൽ പുതിയ ഒമിക്രോൺ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലുടനീളം കടകളിലും പൊതു ഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
യുകെയിൽ എത്തുന്ന എല്ലാവരോടും പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. പരിശോധനാ ഫലം നെഗറ്റീവാകുന്നതുവരെ അവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടിവരും. കടകളിലും പൊതുഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും. പുതിയ വേരിയന്റിനെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
യാത്രാ വിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. അതേസമയം വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു.
ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കി കാരണം, ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്ന്.ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തത്. മൂന്നു കുട്ടികളും ഒരു ഗർഭിണിയുമടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു.
കലായ്സിൽ നടക്കുന്ന ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമീഷൻ പ്രതിനിധികൾ സംബന്ധിക്കും. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് അഭയാർഥികളെ ഫ്രാൻസ് തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്.ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായാണ് ഫ്രാൻസ് ചർച്ച നടത്താനിരുന്നത്.
പിന്നാലെ ട്വിറ്ററിൽ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്. അഭയാർഥികളുടെ വിഷയത്തിൽ ബോറിസ് ജോൺസെൻറ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രംഗത്തുവന്നു. ഇത്തരം ഗൗരവമാർന്ന വിഷയത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയല്ല രാഷ്ട്രത്തലവൻമാർ ആശയവിനിമയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥി പ്രവാഹം തടയാൻ നടപടികൾ സ്വീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയപ്പോഴാണ് ബോറിസ് ജോൺസൺ കത്ത് പ്രശ്നങ്ങൾക്കിടയാക്കിയത്. ബ്രിട്ടെൻറ ബോട്ടുകൾ ഫ്രഞ്ചുതീരം വിട്ടുപോകണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകൾ ഇംഗ്ലീഷ് ചാനലിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണ് ഇംഗ്ലീഷ് ചാനൽ.
യൂറോപ്യൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പ്രധാന പാതയാണിത്. പ്രതിദിനം ഇതുവഴി 400 കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലെത്താൻ പല കുടിയേറ്റക്കാരും ഇംഗ്ലീഷ് ചാനലിനെയാണ് ആശ്രയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിപ്റ്റോ വിഭാഗത്തിലേക്ക് നൂറു പേരെ നിയമിക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിലൂടെ ഒരു ക്രിപ്റ്റോ ടീമിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റ് ഗ്രൂപ്പിലെ ഡിജിറ്റൽ അസറ്റുകളുടെ പുതിയ തലവൻ പുനീത് സിംഗ്വി ആയിരിക്കും. മുമ്പ്, സിറ്റിയുടെ ട്രേഡിംഗ് ബിസിനസിലെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകൾ എന്നിവയുടെ തലവനായിരുന്നു സിംഗ്വി. ബ്ലോക്ക് ചെയിനിന്റെയും ഡിജിറ്റൽ അസറ്റുകളുടെയും വലിയ സാധ്യതകളിൽ സിറ്റി ഗ്രൂപ്പ് വിശ്വാസം അർപ്പിക്കുന്നു.

ക്ലയന്റുകൾ, സ്റ്റാർട്ടപ്പുകൾ, റെഗുലേറ്റർമാർ തുടങ്ങി നിരവധി പങ്കാളികളുമായി ഇടപഴകുന്നതിൽ പുനീതും ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. ശോഭിത് മൈനിയും വസന്ത് വിശ്വനാഥനും സിറ്റി ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റ് ബിസിനസിന്റെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകളുടെ സഹ-മേധാവികളായിരിക്കും.

ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി മുന്നിൽ കണ്ട് ജൂണിൽ സിറ്റി ഗ്രൂപ്പ് ഡിജിറ്റൽ അസറ്റ് ഡിവിഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പ്, ബാങ്ക് റെഗുലേറ്ററി അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ലീഡ്‌സ്: സിജോ ജോണിൻെറ വേർപാടിൽ വേദനകളുമായി യോർക്ക് ഷെയറിലെ മലയാളി സമൂഹം. ആദരാഞ്ജലികൾ അർപ്പിക്കാനായി സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ യോർക്ക് ഷെയറിലെ മലയാളികൾ ഒത്തുചേരും. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് 11 മണിക്ക് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ വച്ച് നടക്കും.

സിജോ ജോൺ (46) ചാലക്കുടി സ്വദേശിയും ആലപ്പാട്ട് കുടുംബാംഗവുമാണ്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് സിജോ ജോൺ മരണമടഞ്ഞത്.
സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടനും ബെന്നി വെങ്ങാച്ചെരിയും അനുശോചനം രേഖപ്പെടുത്തി.
സിജോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ യുകെയിൽ മഴയും വില്ലനായെത്തും.ശരാശരിക്ക് മുകളില്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. തണുപ്പ് കാലത്ത് കൂടുതല്‍ കുടുംബങ്ങളോട് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
സാധാരണ നിലയിലും ഉയര്‍ന്ന മഴ പെയ്യുന്നതോടെ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കൂടുതല്‍ ദുരിതം വിതയ്ക്കും. പ്രായമായവരെയും കുട്ടികളെയും ഏറെ ശ്രദ്ധിക്കണം. എല്ലാത്തിനും പുറമെ കോവിഡ് വ്യാപനവും സജീവമായുണ്ട്.
ലോക്കല്‍ വെള്ളപ്പൊക്ക അപകടങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനും, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കാനും, വീടുകള്‍ ബാധിക്കപ്പെടുന്ന ഇടങ്ങളിലാണെങ്കില്‍ തയ്യാറെടുക്കനുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആളുകളോട് ആവശ്യപ്പെടുന്നത്. അപകടസാധ്യതയുള്ള മേഖലകളിലെ 30 ശതമാനം വീടുകളും വെള്ളപ്പൊക്കത്തിനെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ഏജന്‍സി സര്‍വ്വെ വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 1.5 മില്ല്യണ്‍ വീടുകളാണ് ഇപ്പോള്‍ വെള്ളപ്പൊക്ക സാധ്യത നേരിടുന്നതില്‍ തയ്യാറെടുപ്പുകള്‍ നടത്താത്തത്. ആഗോള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കുറി വിന്ററില്‍ സാധാരണയിലും മഴ പ്രതീക്ഷിക്കാമെന്നാണ് വ്യക്തമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ഇംഗ്ലണ്ടില്‍ 5.2 മില്ല്യണ്‍ പ്രോപ്പര്‍ട്ടികളാണ് വെള്ളപ്പൊക്ക അപകടം നേരിടുന്നത്. 250 മൊബൈല്‍ പമ്പുകളും, 6000 പരിശീലനം നേടിയ ജീവനക്കാരെയുമാണ് വിന്ററിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഒക്ടോബറില്‍ ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ 24 മണിക്കൂറില്‍ പെയ്തിരുന്നു.
ഇക്കുറി മഞ്ഞ് വീഴ്ച ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് പ്രവചനം. അടുത്തയാഴ്ചയോടെ കടുക്കും. ഇതിനൊപ്പമാണ് മഴകൂടി ശക്തിപ്രാപിക്കുന്നത്. ദുരിത കാലാവസ്ഥയെ നേരിടാനുള്ള തയാറെടുപ്പുകള്‍ അപര്യാപ്തമാണെന്നാണ് വിമര്‍ശനം.
യുകെയിൽ നഴ്സുമാർ ഉൾപ്പെടെ അടിയന്തിര സേവന വിഭാഗങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്തം ജയിലില്‍ കിടക്കാം. പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താലും ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്ന നിയമമാറ്റം വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവര്‍ക്ക് ജീവിതാവസാനം വരെ ജയില്‍ ഉറപ്പാക്കും.
മെഡിക്കല്‍ ജീവനക്കാര്‍ക്ക് നേരെ പല വിധത്തിലുള്ള അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലാണ് നിയമമാറ്റം. ചില നഴ്‌സുമാരും, പാരാമെഡിക്കുകളും കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു . എന്നാല്‍ ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ അര്‍ഹിക്കുന്ന തരത്തിലാകുന്നില്ലെന്ന പരാതി ഉയരാറുണ്ട്. എന്തായാലും ഇൗ അവസ്ഥയ്ക്ക് മാറ്റം വരുത്തി ആജീവനാന്ത ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.
ഹാര്‍പ്പേഴ്‌സ് ലോ എന്നറിയപ്പെടുന്ന പുതിയ നിയമം ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍, ഫയര്‍മാന്‍, പാരാമെഡിക്, പ്രിസണ്‍ ഓഫീസര്‍, എന്‍എച്ച്എസ് കെയര്‍ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ കൊലപ്പെടുത്തുന്ന ക്രിമിനലുകള്‍ക്ക് ബാധകമാണ്. ഈ മാറ്റം പോലീസ്, ക്രൈം, സെന്റന്‍സിംഗ് & കോര്‍ട്‌സ് ബില്‍ ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം ആദ്യം തന്നെ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ.
കവര്‍ച്ച നടക്കുന്നതായി വിവരം ലഭിച്ചെത്തി കൊല്ലപ്പെട്ട പിസി ആര്‍ഡ്രൂ ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടമാണ് പുതിയ നിയമമാറ്റത്തിന് ഇടയാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മൂവര്‍ സംഘം 13 വര്‍ഷം മാത്രം ശിക്ഷ നേടിയപ്പോള്‍ തന്നെ നോക്കി പ്രതിക്കൂട്ടില്‍ നിന്ന് ചിരിക്കുന്നത് കണ്ടതോടെയാണ് 30-കാരിയായ ലിസി ഹാര്‍പ്പര്‍ നിയമമാറ്റത്തിനായി രംഗത്തിറങ്ങിയത്. ഹാര്‍പ്പേഴ്‌സ് ലോ ഈ ഘട്ടത്തില്‍ എത്തിച്ചേരുന്നതിന് കഠിനാധ്വാനം വേണ്ടിവന്നതായി ലിസി ഹാര്‍പ്പര്‍ വ്യക്തമാക്കി.
“എമര്‍ജന്‍സി സര്‍വീസ് ജോലിക്കാര്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടതുണ്ട്. പലപ്പോഴും അപകടങ്ങളിലേക്ക് അവര്‍ ചെന്നെത്തുകയാണ്. സമൂഹത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ സുരക്ഷയാണ് ഹാര്‍പ്പേഴ്‌സ് ലോ പ്രദാനം ചെയ്യുന്നത്,“ ലിസി പ്രതികരിച്ചു.
എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് നിയമമാറ്റമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. പുതിയ ശിക്ഷാവിധി എത്രയും പെട്ടെന്ന് നിലവില്‍ വരുമെന്ന് ജസ്റ്റിസ് മന്ത്രാലയ വക്താവ് പ്രതികരിച്ചു. അപൂര്‍വമായ കേസുകളില്‍ മാത്രമാണ് മിനിമം ജീവപര്യന്ത കാലാവധി ചുരുക്കാന്‍ ജഡ്ജിമാര്‍ക്ക് അവസരം നല്‍കുക.
പോലീസ് ഓഫീസർ ആൻഡ്രൂ ഹാർപ്പറിന്റെ മരണത്തിന് ശേഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഡ്യൂട്ടി ലൈനിൽ ഒരു എമർജൻസി സർവീസ് വർക്കറുടെ മരണത്തിലേക്ക് നയിച്ച കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത ജീവപര്യന്തം ശിക്ഷ ലഭിക്കും.
അർദ്ധരാത്രിയിലെ മോഷണ കോളിന് മറുപടി നൽകുന്നതിനിടെ ഭർത്താവ് കൊല്ലപ്പെട്ട ലിസി ഹാർപ്പറിന്റെ രണ്ട് വർഷത്തെ പ്രചാരണത്തെ തുടർന്നാണ് സർക്കാർ പ്രഖ്യാപിച്ച ഈ വിധി. അവന്റെ മരണത്തിന് ഉത്തരവാദികളായ മൂന്ന് കൗമാരക്കാർക്ക് നൽകിയ ശിക്ഷയിൽ താൻ “രോഷം” ഉളവാക്കുന്നതായി അവൾ മുമ്പ് പറഞ്ഞിരുന്നു.
ഹാർപേഴ്‌സ് നിയമം എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമം നിലവിലുള്ള പോലീസ്, കുറ്റകൃത്യം, ശിക്ഷാവിധി, കോടതികൾ എന്നിവയുടെ ബില്ലിലെ ഭേദഗതിയിലൂടെ നിയമപുസ്തകങ്ങളിൽ ഉൾപ്പെടുത്തും, അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.
ഹാർപ്പർ പറഞ്ഞു: “ഇതൊരു നീണ്ട യാത്രയും കഠിനാധ്വാനവുമാണ്. ഹാർപ്പറിന്റെ നിയമം ഈ സുപ്രധാന നാഴികക്കല്ലിൽ എത്തുന്നതിൽ ആൻഡ്രൂ അഭിമാനിക്കുമെന്ന് എനിക്കറിയാം.
28 കാരനായ പി സി ഹാർപ്പറിനെ കൊലപ്പെടുത്തിയതിന് ഹെൻറി ലോങ്ങിനെ (19) 16 വർഷവും ജെസ്സി കോളും ആൽബർട്ട് ബോവേഴ്‌സും (18) 13 വർഷവും തടവിലാക്കപ്പെട്ടു. സംഘത്തിന്റെ തലവനായ ലോങ് നരഹത്യ സമ്മതിച്ചു, അദ്ദേഹത്തിന്റെ യാത്രക്കാർ കോളെ ഓൾഡ് ബെയ്‌ലിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ബോവേഴ്‌സ് എന്നിവരെ നരഹത്യയ്ക്ക് ശിക്ഷിച്ചു. ജൂറി മൂന്നുപേരെയും കൊലപാതകത്തിൽ നിന്ന് ഒഴിവാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.
കൊവിഡ് മഹാമാരിയില്‍ നിന്നും ലോകം മുക്തമാകുന്ന ദിനമാകാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.
വന്‍കരയില്‍ ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് മുന്നറിയിപ്പ് നല്‍കി. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.
ഒന്നാമത് ശക്തമായ ശൈത്യകാലം, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി.