ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ അതിരമ്പുഴ പുതുപ്പറമ്പിൽ ലാലുച്ചേട്ടന്റെ ഭാര്യ മോളിചേച്ചിയുടെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും . ലിവർപ്പൂളിലെ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതാ വികാരി ജനറൽ റവ മോൺ. ജിനോ അരിക്കാട്ട് MCBS മുഖ്യകർമ്മികനാകും. പ്രെസ്റ്റൺ കാത്തീഡ്രൽ വികാരി വെരി റവ ഫാ ബാബു പുത്തൻപുരക്കൽ, ഇടവക വികാരി ഫാ ആൻഡ്രൂസ് ചെതലൻ, ഫാ ജോസ് അന്തിയാംകുളം, ഫാ ജോസ് തേക്കുനിൽക്കുന്നതിൽ എന്നിവർ സഹകാർമ്മികരായിരിക്കും. ഉച്ചകഴിഞ്ഞു 2.30 ന് ഇടവക ദേവാലയത്തിന് അടുത്തുള്ള ഫോർഡ് കത്തോലിക്ക സെമിത്തേരിയിൽ സംസ്കരിക്കും.
ലിതർലാൻഡ് സീറോമലബാർ ഇടവക അംഗവും കുടുംബക്കൂട്ടയ്മ പ്രാർത്ഥനാലീഡറും മാതൃവേദിയിലെ സജീവ പ്രവർത്തകയുമായിരുന്നു മോളിചേച്ചി. ചങ്ങനാശ്ശേരി അതിരൂപത തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയാണ് മാതൃഇടവക. 2001 ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ലാലുച്ചേട്ടനും കുടുംബവും 2006 മുതൽ വിഗണിൽ സ്ഥിരതാമസമാക്കി. മക്കൾ : മെർലിൻ, മെൽവിൻ, മരുമകൻ-ജെറിൻ.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുദർശനം ഒഴിവാക്കി സർക്കാർ മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരിക്കും നടക്കുക. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ ഓൺലൈൻ വഴി കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Facebook Live :-
https://www.facebook.com/313607902100769/live/
YOUTUBE CHANNEL LINK :-
മേല്പറഞ്ഞ മാധ്യമങ്ങൾ വഴി രാവിലെ 10.45 മുതൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കേരളത്തില്‍ ഇന്ന് 4034 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4823 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. തിങ്കളാഴ്ച 5.81 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഞ്ഞൂറിൽ കുറവ് രോഗബാധകളാണ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 484 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ സ്ഥിരീകരിച്ചത്. 71 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
കേരളത്തില്‍ ഇന്നലെ 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
സമൂഹ ഭ്രാന്തുകൾക്കൊപ്പം പിടിച്ചുനിൽക്കാൻ പറ്റാതാവുമ്പോൾ സ്വന്തക്കാരേം വീട്ടുകാരേം സന്തോഷിപ്പിക്കാനും അവരും സമൂഹവും അടിച്ചേൽപ്പിച്ചതുമായ പലവിധ സ്വപ്നങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ പേറി വരുന്ന ഒരുപറ്റം അഭയാർത്ഥികളാണ് സ്റ്റുഡന്റ് വിസയിൽ വന്നു ചേക്കേറുന്ന നമ്മളിൽ ചിലർ …
പലരും പറയും പോലൊരു എളുപ്പ ജേർണിയല്ല യുകെയിലെ സ്റ്റുഡന്റ് ലൈഫ് . പക്ഷെ പിടിച്ചുനിന്നാൽ വഴികളേറെ. ഇന്ന് പണ്ടത്തെപ്പോലെ ഏതെങ്കിലും ഒരു കോളേജിലേക്ക് സ്റ്റഡി വിസ എടുത്തു വരാനാകില്ല . അപ്രൂവ് ആയിട്ടുള്ള യൂണിവേഴ്സിറ്റികളിലേക്കു മാത്രമേ സ്റ്റുഡന്റസിനു ലീഗൽ ആയി വരാനാകൂ . ഈ കാര്യത്തിൽ ഒരു നിശ്ച്ചത പ്രതിഫലം ഏജന്റുമാർക്ക് യുണിവേഴ്സിറ്റികൾ തന്നെ ഓഫർ ചെയ്യുന്നതിനാൽ സ്റ്റുഡന്റ്സിൽനിന്നും പ്രതിഫലേച്ഛ ഒന്നും തന്നെ ഇല്ലാത്തതെന്നാണ് പല ഏജന്റുമാരും സഹായഹസ്തം നീട്ടുന്നത് . എന്നിരുന്നാലും മിതമായ IELTS സ്കോർ ഒക്കെ ഉണ്ടങ്കിൽ തനിയെ വേണമെങ്കിലും ഒരു യൂണിവേഴ്സിറ്റി സെലക്ട് ചെയ്തു UCAS വഴി ഒരു ഡിഗ്രിക്കു അപ്ലൈ ചെയ്യാവുന്നതുമാണ്.
സ്റ്റഡി വിസയിൽ വന്നു കോഴ്സ് വിജയപ്പൂർവം കമ്പ്ലീറ്റ് ചെയ്യുകയാണെങ്കിൽ മാത്രം അടുത്ത രണ്ടുവർഷം സ്റ്റേയ്ബാക്കുണ്ടെങ്കിലും അതുകഴിയുന്നതിനുള്ളിൽത്തന്നെ ഒരു എംപ്ലോയറിനെ കണ്ടുപിടിക്കുകയും വർക്ക് വിസയിലേക്കു മാറുകയും ചെയ്തില്ലെങ്കിൽ ഒന്നുകിൽ തിരിച്ചുപോവേണ്ടിയോ അല്ലങ്കിൽ വേറെ ഹയർ കോഴ്സ് എടുക്കേണ്ടിയോ വരും . എന്നിരുന്നാലും ഹയർ കോഴ്സ് എടുക്കാനുള്ള കാര്യകാരണങ്ങൾ ഹോം ഓഫീസിനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിയും വരും . അങ്ങനെ സ്റ്റഡി വിസയിൽ തന്നെ തുടരുന്ന ഒരാൾക്കു 10 വർഷം കമ്പ്ലീറ്റ് ചെയ്താൽ മാത്രമേ പെർമ്മനെന്റ് വിസ കിട്ടാനുള്ള ഓപ്ഷനുള്ളു . പക്ഷെ വർക്ക് പെർമിറ്റിൽ വരുന്ന ഒരാൾക്കു വിജയപൂർവ്വം 6 വർഷം കമ്പ്ലീറ്റ് ചെയ്താൽ റെസിഡൻസി വിസയ്ക്ക് അപ്ലൈ ചെയ്യാൻ സാധിക്കും.
പക്ഷെ കാര്യം ഇതോന്നുമല്ല കടവും ബാധ്യതയുമേറി സ്റ്റഡി വിസയിൽ ഒരിക്കൽ വന്നെത്തിയാൽ ഉറുമ്പു ചക്കപ്പഴത്തിനുള്ളിൽ കയറിയ അവസ്ഥ പോലാവും. പോവാനും പറ്റില്ല പോവാതിരിക്കാനും പറ്റാത്ത ഒരവസ്ഥ വളരെ ശ്രദ്ദിച്ചില്ലെങ്കിൽ വന്നുപെടാം. ഒരിക്കൽ വന്നുപോയാൽ പിന്നീടുള്ള കാര്യങ്ങൾ നമ്മളുടെ മനോബലവും പ്ലാനിങ്ങുമൊക്കെ പോലിരിക്കും.
യൂണിവേഴ്സിറ്റിയിൽ ചേർന്നുകഴിഞ്ഞാൽ പിന്നെ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാവൂ എന്നറിയാമെങ്കിലും ക്യാഷ് ഇൻ ഹാൻഡിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നൊക്കെ പലരും പറഞ്ഞെന്നിരിക്കും . അങ്ങനെ ജോലിതരുന്നവരുണ്ടെങ്കിൽ തന്നെ അവർക്കു ഹോം ഓഫീസിന്റെ ചെക്കിങ് വരുമ്പോൾ പിടിവീഴാനും വളരെ കൂടിയ തോതിൽ ഫൈൻ അടയ്ക്കാനും തയ്യാറായവർ ഇന്നു വളരെ കുറവാണ്. അതുമല്ലെങ്കിൽ സ്റ്റഡി വിസയിൽ വന്നു ജോലി ചെയ്യുന്ന നമ്മുടെ ഫുൾ ഡീറ്റൈയിൽ ടാക്സ് അടയ്ക്കുന്ന കോഡിലൂടെ ചെക്ക് ചെയ്യാവുന്നതേ ഉള്ളു . അതുമല്ലെങ്കിൽ എന്തെങ്കിലും കാരണവശാൽ നിയമലംഘനം നടത്തി എന്നറിഞ്ഞാൽ അപ്പോൾ തന്നെ വിസ ക്യാൻസൽ ചെയ്തു നമ്മളെ തിരിച്ചയക്കും. അതുകൊണ്ട് ഇവിടെ കുറച്ചൊക്കെ നേരേവാ നേരെപോ നയം പാലിച്ചാൽ വല്യതരക്കേടില്ലാതെ പിടിച്ചുനിൽക്കാം.
കഴിയാവുന്നതും term ടൈമിൽ 20 മണിക്കൂർ മാത്രം ജോലി ചെയ്യുക. സിംഗിൾ ആണെങ്കിൽ വീട് 3-4 പേർ കൂടി ഷെയർ ചെയ്തു താമസിക്കുന്നതിലൂടെ കുറച്ചൊക്കെ ബെനെഫിറ്റ്സ് ഉണ്ടാകാം . ഫാമിലി ആണെങ്കിൽ ഡിപെൻഡിഡന്റിനു ഫുൾ ടൈം ജോലിചെയ്യാം. വളരെ ശ്രദ്ദിച്ചും കണ്ടും ഓരോ വർഷവും മുമ്പിൽ വരുന്ന ട്യൂഷൻ ഫീസും വിസ ഫീസുമൊക്കെ മുന്നിൽ കണ്ടുകൊണ്ടു കഴിഞ്ഞുകൂടുവാനെങ്കിൽ ജോലിയുള്ള സിംഗിൾസിനു ഏകദേശമൊരു £400 -£500 പ്രതിമാസം സേവ് ചെയ്യാം. ഫാമിലി ആയി വരുന്നവർ ആണെങ്കിൽ ചിലവ് ചുരുക്കിയാൽ £1000 വരെ ഒക്കെ സേവ് ചെയ്യാം . പക്ഷെ വരുമ്പോൾ മുതൽ മലയാളീസിന്റെ ഇഷ്ടമേഖലയായ പ്രൗഢഗംഭീരമായ വീടൊക്കെ വച്ച് ഇല്ലാത്ത ഭാരം തലയിൽ വക്കുക കൂടാതെ വണ്ടിയൊക്കെ മേടിച്ചു നല്ലൊരു തുക പെട്രോളും മെയിന്റൈൻസും ഇൻഷുറൻസുമൊക്കെ അടച്ചു നല്ലൊരു തുക കളയുക അതുമല്ലങ്കിൽ ആർഭാടപൂർവം മറ്റു പലതും മേടിച്ചുകൂട്ടുക എന്നതൊക്കെ ഒഴിവാക്കി ഒത്തിരി ആർഭാടമൊന്നുമില്ലാതെ കഴിയാവുന്നതും അടുത്ത വർഷത്തേക്കുള്ള വിസയുടെ ഫീസും ട്യൂഷൻ ഫീസുമൊക്കെ സേവ് ചെയ്തു വച്ചാൽ വല്യ തട്ടലില്ലാതെ ഓരോ വർഷവും കടന്നു കൂടാൻ സാധിക്കും.
മേലിൽ പറഞ്ഞതൊക്കെ ഒരു ആവറേജ് ഫാമിലിയിൽ നിന്നും വന്നു ജീവിക്കാൻ കഷ്ടപ്പെടുന്ന സ്റുഡൻസിനെ ഉദ്ദേശിച്ചുമാത്രമാണെങ്കിലും ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട് ഒരു പത്തു വർഷം ജീവിക്കാൻ പഠിച്ചാൽ പിന്നെ ജീവിതത്തിലെ ഏതു സാഹചര്യവും പുഷ്പം പോലെ ഹാൻഡിൽ ചെയ്യാൻ പഠിക്കുമെന്നതും ഒരു മുതൽകൂട്ടാണെ.
സ്റ്റഡി വിസയെ കുറിച്ചുള്ള UK ഗവണ്മെന്റ് സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.gov.uk/student-visa
ടോം ജോസ് തടിയംപാട്
യു കെ യിലെ ബാന്‍ബറിയില്‍ 2005 മുതല്‍ 2009 വരെ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിനി ജോർജാണ് മോഹൻലാൽ സിനിമയായ ദൃശ്യം 2 വിലൂടെ ശ്രദ്ധേയമായത്. വളരെ ചെറിയ ഒരു രംഗത്താണെങ്കിൽ കൂടി മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി എന്നത് വളരെ പ്രധാന്യമേറുന്ന ഒന്നാണ് . ആറോളം സിനിമകളിൽ ചെറിയ വേഷം ചെയ്ത രഞ്ജിനിക്ക് 2019 ലെ ഹിന്ദി ഷോർട്ട് ഫിലിമിനുള്ള അവാർഡ് കൂടാതെ മിസ്സിസ് കേരള പ്രിൻസസ് അവാർഡ് 2020. മിസ്സിസ് ക്വീൻ കേരള 2021. ഉൾപ്പെടെയുള്ള ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
യു കെയിൽ നിന്നും ജോലി നിർത്തി നാട്ടിൽ എത്തിയശേഷം രഞ്ജിനി എറണാകുളത്ത് ILTES പരിശീലകയായി ജോലി നോക്കുകയാണ്. കൂടതെ സിനിമ പ്രവർത്തനങ്ങളും മുൻപോട്ടു കൊണ്ടുപോകുന്നു. ഭര്‍ത്താവ് ഷാജന്‍ മസ്ക്കറ്റില്‍ എന്‍ജിനിയറാണ്. ഇടുക്കി പടമുഖം സ്വദേശി പരേതരായ തേക്കലകാട്ടില്‍ ജോര്‍ജ് ,മേരി ദമ്പതികളുടെ മകളാണ് രഞ്ജിനി. ഷാജന്‍, രഞ്ജിനി ദമ്പതികള്‍ക്ക് രണ്ടുകുട്ടികള്‍ സ്റ്റിവ് ,ഡിയോന്‍.
ക്രോയിടനിലെ ആദ്യകാല മലയാളിയും സാമൂഹിക സാംസ്കാരിക മേഖലകളിലെ സുപരിചിതമായ സാന്നിധ്യവും ആയിരുന്ന ശ്രീ കുഞ്ചൻ സുരേന്ദ്രൻ ഇന്നലെ നിര്യാതനായി. ഭാര്യ ശ്രീമതി നാണു സുകന്യ. പരേതനായ ശ്രീ സാജു സുരേന്ദ്രൻ, എസ്എൻഡിപി യുകെ യൂറോപ്പ് നേതാവും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മകളിൽ സജീവമായ ശ്രീ കുമാർ സുരേന്ദ്രൻ, ശ്രീമതി സുനിത ബാലകൃഷ്ണൻ എന്നിവർ മക്കൾ ആണ്. മരുമക്കൾ: ശ്രീമതി കവിത ശ്രീകുമാർ, ശ്രീ അനിൽ ബാലകൃഷ്ണൻ. പേരകുട്ടികൾ: ആയുഷ് ശ്രീകുമാർ, അനശ്വർ ശ്രീകുമാർ, ഹർഷ ബാലകൃഷ്ണൻ, വർഷ ബാലകൃഷ്ണൻ.
കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഭവന സന്ദർശനം ഒരു കാരണവശാലും അനുവദനീയം അല്ല എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം ശ്രീ കുഞ്ചൻ സുരേന്ദ്രൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക പദവികൾ ഹാരി രാജകുമാരനും ഭാര്യ മേഗനും ഏറ്റെടുക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഹാരിയും മേഗനും രാജകീയപദവികളിൽ തുടരില്ലെന്ന് എലിസബത്ത് രാജ്ഞിക്കുവേണ്ടിയുള്ള, കൊട്ടാരത്തിന്റെ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. രാജകീയ പദവികളിൽനിന്ന് ഒഴിയാൻ ഹാരിയും മേഗനും തീരുമാനിച്ചതിനെത്തുടർന്ന് ഒരു വർഷത്തെ സമയപരിധി അനുവദിച്ചിരുന്നു. അടുത്തമാസം ഈ കാലാവധി പൂർത്തിയാകും.
ഇരുവരും പദവികളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലാത്തതിനാൽ, സൈനിക- രക്ഷാധികാര പദവികൾ കൊട്ടാരത്തിലെ മറ്റ് അംഗങ്ങൾക്ക് നൽകുമെന്നും രാജ്ഞി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രാജകുടുംബാംഗമായി തുടരാൻ ആഗ്രഹമില്ലെന്ന് സസെക്സ് ഡ്യൂക്കും ഡച്ചസും (ഹാരിയും മേഗനും) എലിസബത്ത് രാജ്ഞിയെ അറിയിച്ചതായി കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി(36)യും 39 കാരിയായ മേഗനും ഒരുവയസുകാരനായ മകൻ ആർച്ചിക്കൊപ്പം 2020 മാർച്ച് മുതൽ യുഎസിലാണ് താമസം. മേഗൻ രണ്ടാമതും ഗർഭിണിയാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഹാരിയും മേഗനും യുകെയ്ക്കും ലോകത്തിനും വേണ്ടി തുടർന്നു പ്രവർത്തിക്കുമെന്നും ഔദ്യോഗിക പദവി വഹിച്ചിരുന്ന സംഘടനകൾക്ക് ഇനിയും പിന്തുണ തുടരുമെന്നും ഇരുവരുടെയും വക്താവ് അറിയിച്ചു. റോയൽ മറീൻസ് ക്യാപ്റ്റൻ ജനറൽ ഉൾപ്പെടെയുള്ള ഔദ്യോഗിക പദവികൾ ഹാരിക്ക് ഇതോടെ നഷ്ടമാകും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പ്രവാസി മലയാളി കൂടി കോവിഡിന് കീഴടങ്ങി. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി മാന്തറ ടി.ചന്ദ്രകുമാർ നായർ (70) ആണ് കേറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് രോഗബാധിതനായത്. മക്കൾ യുകെയിൽ ആയതിനാൽ ചന്ദ്രകുമാറും ഭാര്യയും ഒരു വർഷത്തിലേറെയായി യുകെയിലാണ്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ ശ്രീജിത്ത്.പരേതന്റെ മറ്റു മക്കളും യുകെയിൽ തന്നെ താമസിക്കുന്നവരാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ സംസ്കാരം മാർച്ച് 1 നു യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിൻെറ തീരുമാനം.
ടി.ചന്ദ്രകുമാർ നായരുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.
അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.
കടക്കെണിയിലായ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ ഉത്തരവിട്ട് യു.കെ. കോടതി. മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്റേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കമേഴ്ഷ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ് കോടതി ഇടപെടൽ.
ഇതോടെ ബി.ആർ. ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവർക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കൾ വിൽക്കാൻ സാധിക്കില്ല. അബുദാബി ആസ്ഥാനമായുള്ള എൻ.എം.സി. ഹെൽത്ത്‌കെയറിന്റെ സ്ഥാപകനാണ് ബി.ആർ. ഷെട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും, ആദ്യകാല മലയാളി കുടിയേറ്റത്തിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന മോഹൻകുമാരന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫെബ്രുവരി 11, 12 തീയതികളിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും മോഹൻകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പൊതുദർശനം ഉണ്ടായിരുന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡപ്രകാരം നടത്തപ്പെടുന്ന മൃതസംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനമുള്ളൂ.
ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.
ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.
ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.
യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.