UK

ലെസ്റ്റർ: രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് മരണം. യുകെ മലയാളികൾ വളരെ ദുഃഖകരമായ വാർത്തകൾ ആണ് കേൾക്കുന്നത്. പ്രവാസത്തിന്റെ വ്യഥകൾ ഒരു വഴിക്കും കൊറോണയുടെ ഭീതിപ്പെടുത്തുന്ന വാർത്തകൾ മറ്റൊരു വഴിക്കും യുകെ മലയാളികളെ വരിഞ്ഞു മുറുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് ഒന്ന് മാത്രം.. തന്റെ പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ കേൾക്കാൻ ഇടയാകരുതേ… എന്നാൽ ലെസ്റ്റർ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി അവരുടെ പ്രിയ ജൂലിയ വിനോദിന്റെ (13) മരണം ഇന്ന് വെളിപ്പിന് 2:30 ക്ക് സംഭവിച്ചപ്പോൾ. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന ജൂലിയയുടെ മരണം എല്ലാവരെയും ഒരുപോലെ ദുഃഖിപ്പിച്ചിരിക്കുന്നു.

ഇറ്റലിയിലെ മിലാനിൽ ആയിരുന്ന കോട്ടയം ഒറ്റപ്ലാക്കൽ വിനോദ് ജേക്കബും കുടുംബവും എട്ട് വർഷം മുൻപാണ് യുകെ യിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് ഒട്ടേറെ ബന്ധുക്കള്‍ യുകെയില്‍ ഉള്ളതുകൊണ്ടാണ് ഇറ്റലിയിൽ നിന്നും യുകെയിലേക്കു കുടിയേറിയത്. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.

ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെൺ മക്കളിൽ മൂന്നാമത്തെ മകളാണ് മരിച്ച ജൂലിയ. നന്നായി പാടുകയും നൃത്തം ചെയ്‌തിരുന്ന ജൂലിയയുടെ മരണം സ്നേഹിതരുടെയും ബന്ധുക്കളുടെയും വേദന വർദ്ധിപ്പിക്കുന്നു.

ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവര്‍ക്കു ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. ജൂലിയയുടെ അകാല വേര്‍പാടില്‍ വ്യസനിക്കുന്ന വിനോദിനും കുടുംബത്തിനും വേദനയില്‍ നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനകള്‍ നേരുകയാണെന്നു ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റ്, യു കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു.

ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്‍കി. മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. നാട്ടിൽ കൊണ്ടുപോകണം എന്നാണ് പിതാവായ വിനോദിന്റെ ആഗ്രഹമെങ്കിലും വിമാന സർവീസ് ഇല്ലാത്തതുകൊണ്ട് ഇവിടെത്തന്നെ സംസ്ക്കാരം നടക്കും എന്നാണ് അറിയുന്നത്.

ജൂലിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.

പോർട്സ് മൗത്ത്:  യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:

കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.

അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

മാത്യൂ മാഞ്ചസ്റ്റർ

ഇംഗ്ലണ്ടിലെ മലയാളികളുടെ ഇടയിൽ മുഴുവനും ചർച്ചാവിഷയമാക്കികൊണ്ട് “തണ്ണിമത്തൻ ” വെബ് സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോർഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചവർ എല്ലാവരും തന്നെ എൻ എച്ച് എസ് , നഴ്സിങ് ഫീൽഡിലുള്ള പുതുമുഖങ്ങളുമാണ്.

ഈ ലോക്ക്ഡൗൺ കാലത്ത് തങ്ങളുടേതായ പരിധിയിൽ നിന്നു കൊണ്ട് നിയമങ്ങൾ എല്ലാം പാലിച്ച് കഠിനപ്രയത്നം ചെയ്താണ് അവർ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ഇവിടുത്തെ മലയാളികൾക്കിടയിൽ സംഭവിച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ നിയമ ലംഘനത്തിലേയ്ക്കും അതിന്റെ പ്രത്യാഘാതത്തിലേയ്ക്കും ഉള്ള ഒരു എത്തിനോട്ടമാണ് ആദ്യ എപ്പിസോഡ്.

വീഡിയോ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത എപ്പിസോഡിന്റെ അണിയറ പ്രവർത്തനത്തിലാണ് സംവിധായകനായ അനു ക്രിഷ്ണയൂംനിർമ്മാതാക്കൾ സൈജുവും അനോഷും.

ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് 18 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകള്‍ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

രോഗ വ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, ഹോളണ്ട്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗ വ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം.

കോവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞദിവസം 3047 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഡിസംബർ ഒന്നാം തീയതി യു കെ മലയാളികളെ ദുഖത്തിലാഴ്ത്തി ആകസ്മികമായി നിര്യാതയായ ആലീസ് എബ്രഹാം(57) മിൻെറ മൃതസംസ്കാര ശുശ്രൂഷകൾ നാളെ( 30/12/2020 )  ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും. ആലീസ് എബ്രഹാം പാലാ കുമ്മണ്ണൂർ തുരുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ് കുറുവിലങ്ങാട് സ്വദേശി ആശാരിപറമ്പിൽ സക്കറിയ ജോൺ.

ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ മെഡിക്കൽ വാർഡിൽ സ്റ്റാഫ് നേഴ്സായിരുന്ന ആലീസ് എബ്രഹാം ടോയ്‌ലറ്റിൽ ബോധരഹിതയായി വീണതിനെ തുടർന്ന് ഉണ്ടായ അപ്രതീക്ഷിത മരണം ഓക്സ്ഫോർഡ് മലയാളി സമൂഹത്തിനും സഹപ്രവർത്തകർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ആണ് മരണമടഞ്ഞത് . ആലീസ് എബ്രഹാമിൻെറ മൃതസംസ്കാര ശുശ്രൂഷകൾ തൽസമയം താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമായിരിക്കും.

ഓക്‌സ്‌ഫോർഡ്: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ക്രിസ്തുമസിന്റെ തലേ ദിവസം പ്രഭാതസവാരിക്കിടെ കുഴഞ്ഞ് വീണ് ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാക്ലിഫ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശിയും സ്വിന്‍ഡന് അടുത്തുള്ള കാണ്‍ എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്‌തിരുന്ന മലയാളിയായ സന്തോഷ് ചന്നനംപുറത്ത് (46) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. പരേതൻ ഐ ടി ഉദ്യോഗസ്ഥനായിരുന്നു.

ബ്രെയിന്‍ ഡെത്ത് സംഭവിച്ചതിനാലും കൂടുതൽ പ്രതീക്ഷകൾക്ക് സാധ്യത ഇല്ലാത്തതിനാലും ഇന്ന് ബന്ധുക്കളെ അറിയിച്ച ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റുകയായിരുന്നു.

ഭാര്യ ഷംന സന്തോഷ്, തലശ്ശേരി സ്വദേശിനിയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്ത്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ബിവിത്ത് എന്നിവരാണ് മക്കള്‍.

ബാംഗ്ലൂരില്‍ സ്ഥിരതാമസമായിരുന്നു സന്തോഷിന്റെ മാതാപിതാക്കളും കുടുംബവും. കൂടാതെ സന്തോഷിന് രണ്ട് സഹോദരന്‍മാരാണുള്ളത്.

സന്തോഷിന്റെ അകാല നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റവും കൂടുതൽ വേട്ടയാടിയ ഒരു മേഖലയാണ് ഹൗസിംഗ് മാർക്കറ്റ്. ബ്രിട്ടനിൽ ഹൗസിംഗ് മാർക്കറ്റ് വൻ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. വീടും വസ്തുവും വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ പ്രതിസന്ധിയെ മലയാളിയുടെ മിടുക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുകയായിരുന്നു ഡാർബി ഷെയറിൽ താമസിക്കുന്ന ശ്രീകാന്തും ഭാര്യ സൂര്യമോളും. 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ഈ ദമ്പതികൾ. മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങളൂടെയുള്ള വൻ പ്രചാരമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. എന്നാൽ ഇതുവരെ ടിക്കറ്റ് വിറ്റ് കിട്ടിയ തുക വീടിൻെറ തുകയേക്കാൾ കുറവായതുകൊണ്ട് ശ്രീകാന്തിൻെറ വീടിൻെറ വിൽപന നടന്നില്ല. എന്നാൽ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക വീടിൻറെ വിലയേക്കാൾ കുറവാണെങ്കിൽ ടിക്കറ്റുകൾ വിറ്റ തുകയുടെ 75 ശതമാനം നറുക്കിട്ട് ഒന്നും രണ്ടും വിജയികൾക്ക് നൽകുമെന്നും ബാക്കി 25 ശതമാനം റാഫിൾ കമ്പനിക്ക് ലഭിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശ്രീകാന്തിൻെറ വീടിൻെറ നറുക്കെടുപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരാകാൻ ഭാഗ്യം ലഭിച്ചത് രണ്ട് മലയാളികൾക്കാണ്. മാഞ്ചസ്റ്ററിൽ താമസിക്കുന്ന മലയാളിയായ അജു വർഗീസിന് ഒന്നാം സമ്മാനമായ 22,560 പൗണ്ട് ലഭിച്ചപ്പോൾ രണ്ടാം സമ്മാനമായ പതിനായിരം പൗണ്ട് നേടിയത് ടോണ്ടനിൽ താമസിക്കുന്ന ദിലീപ് നായർക്കാണ്. ഒരുപക്ഷെ വീടിൻെറ വിലയ്ക്ക് ഒപ്പമുള്ള ടിക്കറ്റുകൾ വിൽക്കാൻ സാധിച്ചിരുന്നെങ്കിൽ 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീടായിരുന്നു അജു വർഗീസിന് ലഭിക്കേണ്ടിയിരുന്നത്.

ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകനായ ശ്രീകാന്തിൻെറ ആഗ്രഹം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നതായിരുന്നു. കഴിഞ്ഞ ജൂൺ മാസം മുതൽ വീട് വില്പനയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു രീതി പരീക്ഷിക്കാൻ ഇവർ മുതിർന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെ വിൽക്കുന്ന ടിക്കറ്റ്ഒന്നിന് 5 പൗണ്ട് ആണ് വില നിശ്ചയിച്ചിരുന്നത്. തൻെറ വീട് വിൽക്കാനുള്ള പദ്ധതി നടന്നില്ലെങ്കിലും നറുക്കെടുപ്പിൽ ഭാഗ്യം രണ്ട് മലയാളികളെ തുണച്ച സന്തോഷത്തിലാണ് ശ്രീകാന്തും ഭാര്യ സൂര്യമോളും.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓൺ  ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) ഡിസംബർ 19 നു ആണ് ഹൃദയതംഭനം ഉണ്ടായി മരണപ്പെട്ടത്. വിവരം അറിഞ്ഞ ഉടനെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനായി കുടുംബസമേതം ആണ് നാട്ടിലേക്ക് പുറപ്പെട്ടത്. ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ ബുധനാഴ്ച്ച, തൊടുപുഴക്കടുത്തു വണ്ണപ്പുറം കാളിയാർ പള്ളിയിൽ വച്ചായിരുന്നു.

തന്റെ പിതാവിന്റെ മരണത്തിൽ വളരെയധിയകം ദുഖിതരായിരുന്ന കുടുംബം നാട്ടിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പിടിച്ചാണ് ബാംഗ്ലൂർ വഴി പുറപ്പെട്ടത്. ടിക്കറ്റ്  ഒന്നിന് 950 പൗണ്ടാണ് എയർ ഇന്ത്യക്ക് നല്കേണ്ടിവന്നത്. സാധാരണഗതിയിൽ ഉള്ള വിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടിവന്നു എന്ന് സാരം. നാലര ലക്ഷത്തിലധികം രൂപ മുടക്കിയാണ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടത്.

ഇരട്ടി വിലകൊടുത്തു വിമാന ടിക്കറ്റ് എടുത്തതിൽ അവർക്ക് വിഷമം ഇല്ലാതിരുന്നു.  പിതാവിന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുക .. അത് മാത്രമാണ് ഇവരുടെ ആഗ്രഹം… എന്നാൽ നാട്ടിൽ എത്തിയപ്പോൾ ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ഒരു പ്രവാസി മലയാളിയായ ഒരാൾക്കും താങ്ങാൻ സാധിക്കാത്ത അനുഭവങ്ങളാണ്.

കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന  എല്ലാ നിബന്ധനകളും പാലിച്ചാണ് നാട്ടിൽ എത്തിയത്. കൊറോണ ടെസ്റ്റിന്റെ നെഗറ്റീവ് ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വിമാനത്താവള അധികൃതർക്ക് നൽകി, പി പി ഇ ധരിച്ചു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. ഒരിടത്തും ഇറങ്ങാതെ നേരെ വീട്ടിലെ ഒന്നാം നിലയിൽ ഒരു മുറിയിൽ എല്ലാവരും ഒതുങ്ങികൂടുകായിരുന്നു. താഴെ ഗ്രൗഡ് ഫ്ളോറിലേക്ക് പോലും ആരും ഇറങ്ങിയില്ല. ഇതിനോടകം തന്നെ ചിലർ തങ്ങൾ എന്ത് ചെയ്യുന്നു എന്നറിയുവാനുള്ള എത്തിനോട്ടം ശ്രദ്ധയിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. മുറിക്ക് പുറത്തിറങ്ങാതെ നിയമം അനുസരിക്കുകയായിരുന്നു.

വീട്ടിൽ എല്ലാ ദിവസവും പണിക്ക് വന്നവർ പെട്ടെന്ന് വരാതായി. വിളിച്ചു ചോദിച്ചപ്പോൾ ഇവർ മറ്റുള്ളവരുടെ വീടുകളിൽ പണിക്കുപോകുന്നവർ ആയതിനാൽ പ്രവാസിയായി എത്തിയ അവരുടെ വീട്ടിൽ പണിക്കുപോയാൽ മറ്റാരുടെയും അടുത്ത് പോകാൻ പറ്റില്ല എന്ന ഭീഷണിക്കു മുൻപിൽ പണിക്കാർ വരവ് നിർത്തിയെങ്കിലും അതൊന്നും സാരമില്ല എന്ന് കരുതി ആശ്വസിച്ചു.

മരണപ്പെട്ട പിതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് വെച്ചിരുന്നത്. വീട്ടിൽ മൃതദേഹം എത്തുന്നതിനു മുൻപേ നാട്ടുകാരുടെ പരാതി പ്രളയമാണ് കാളിയാർ ഇടവക വികാരിയച്ചനെ തേടിയെത്തിയത്. ഒരു കാരണവശാലും ബ്രിട്ടണിൽ നിന്നും വന്ന ഇവരെ പങ്കെടുപ്പിക്കാൻ സമ്മതിക്കൂല്ല എന്ന ഇടവകക്കാരുടെ നിലപാടിൽ നിസ്സഹായനായി നിൽക്കുവാൻ മാത്രമേ വികാരിയച്ചന് സാധിച്ചുള്ളൂ.

നിസ്സഹായനായ വികാരിയച്ചന്റെ ഫോൺ കാൾ ബ്രിട്ടനിൽ നിന്നും വന്ന മൂത്ത മകന്റെ ഫോണിൽ ചൊവാഴ്ച രാത്രിയോടെ എത്തി. സാഹചര്യം വിവരിച്ചു. പങ്കെടുക്കാൻ വരല്ലേ എന്ന അഭ്യർത്ഥന… പി പി ഇ കിറ്റ് ഇവിടുന്നെ കരുതി നാട്ടിലെത്തിയ ഇവർക്ക് അത് താങ്ങുവാൻ ഏറെ പണിപ്പെട്ടു. അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും തല്ലിക്കൊഴിച്ചു. സാധാരണഗതിയിൽ ചടങ്ങുകൾ എല്ലാം പൂർത്തിയായി എല്ലാവരെയും സെമിത്തേരിയിൽ നിന്നും മാറ്റിയ ശേഷം ഞങ്ങളെ കാണിക്കുമോ എന്ന യാചനപോലും പതിച്ചത് ബധിരകർണ്ണങ്ങളിൽ ആണ്. ഇതുവരെ എത്തിയ എല്ലാ പ്രവാസികൾക്കും ഇങ്ങനെ ഒരു അവസരം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധിച്ചിരുന്നു.

നാട്ടിലുള്ളവരുടെ വികാരം മനസിലാക്കുമ്പോഴും, കൊറോണയുടെ വകഭേദം ഉണ്ട് എന്നുള്ള വാർത്ത നാട്ടിലെ എല്ലാ മാധ്യമങ്ങളും വാലും തലയുമില്ലാതെ പടച്ചുവിട്ടു. എന്നാൽ വകഭേദം ഉണ്ടായത് ലണ്ടനിലും സമീപ പ്രദേശത്തുമാണ്. കേരളത്തിന്റെ ഒന്നരയിരട്ടി വലിപ്പമുള്ള യുകെയുടെ മറ്റൊരു മൂലയിൽ അതായത് ലണ്ടനിൽ നിന്നും 300 റിൽ അധികം കിലോമീറ്റർ അകലെ താമസിക്കുന്ന ഇവർക്ക് കൊറോണയുടെ വകഭേദം ഉണ്ട് എന്ന് നാട്ടുകാർക്ക് എങ്ങനെ മുദ്ര കുത്താൻ സാധിച്ചു? എയർപോർട്ടിൽ ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇരിക്കെ ആണ് ഈ ക്രൂരത.

പഞ്ചായത്തു ഇലക്ഷനിൽ എന്തെല്ലാം നടന്നു. പ്രോട്ടോകോൾ ലംഘിക്കുന്നതിൽ അന്ന് ആരും പിന്നിലായിരുന്നില്ല. അതൊന്നും കൊറോണ പടർത്തിയില്ലേ..? അതെ എന്നും ക്രൂശിക്കപ്പെടുന്നത് പ്രവാസിതന്നെയാണ്. ഏതൊരു ആപൽ ഘട്ടത്തിലും സഹായിക്കുന്ന പ്രവാസി വരുമ്പോൾ മാത്രം നിയമം… വിദ്യാസമ്പന്നരാണ് എന്ന് കരുതുന്ന മലയാളികൾ പ്രവർത്തിയിൽ അത് കാണിക്കാറില്ല… ആരോ പടച്ചുവിടുന്ന തെറ്റായ വാർത്തയിൽ പ്രതികരിക്കുന്ന നമ്മൾ അറിയുക സ്വന്തം അനുഭവം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും. പിതാവിന്റെ മരണത്തിൽ പങ്കെടുക്കാൻ എത്തിയവരെ ഇത്തരുണത്തിൽ ദ്രോഹിച്ച നമ്മൾ എവിടെ അതിന്റെ പാപം കഴുകും. ‘ഇന്ന് ഞാൻ നാളെ നീ’  എന്ന് പ്രസിദ്ധനായ കവി ജി ശങ്കരക്കുറുപ്പ് എഴുതിയ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഇനിയാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

അയര്‍ലന്‍ഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അന്‍പതില്‍പ്പരം നവപ്രതിഭകളായ യുവഗായകര്‍ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങള്‍ ഉണര്‍ത്തിയ നിരവധി ഗാനങ്ങളാല്‍ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തില്‍ വിധികര്‍ത്താക്കളായി വന്നത് ശ്രീ.വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യര്‍, ശ്രീ. ജിന്‍സ് ഗോപിനാഥ് എന്നിവരായിരുന്നു.

വിജയികളെ പ്രഖ്യാപിക്കുവാനായി, പരിപാടിയുടെ സംഘാടകരായിരുന്ന, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെ എത്തിച്ചേര്‍ന്നത്, മലയാളികളുടെ പ്രിയാ താരം ശ്രീ. ഗിന്നസ് പക്രുവും ആയിരുന്നു.

ജാക്വിലിന്‍ മെമ്മോറിയല്‍ ഓള്‍ അയര്‍ലണ്ട് ബെസ്റ്റ് ജൂനിയര്‍ സിംഗര്‍ 2020 ലെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്, ഡബ്ലിനിലെ യുവപ്രതിഭയായ കുമാരി ഗ്രേസ് മരിയ ജോസ് ആണ്. റണ്ണര്‍ അപ്പ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഡബ്ലിനിലെ തന്നെ മാസ്റ്റര്‍ ജോസഫ് ചെറിയാനും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡബ്ലിനിലെ കുമാരി ഇഫാ വര്‍ഗീസുമാണ്. കൂടാതെ ഫേസ്ബുക്ക് ഓഡിയന്‍സ് പോളിന്റെ അടിസ്ഥാനത്തില്‍, ‘ഓഡിയന്‍സ് സിംഗര്‍ 2020’ ആയി തെരഞ്ഞെടുക്കപ്പെട്ടത്, തുലാമോറുള്ള കുമാരി. ശിബാനി വേണുഗോപാലുമാണ്.

ഈ മത്സരത്തില്‍ പങ്കെടുത്താ, കുട്ടികള്‍ക്കും, അവരെ തയ്യാറാക്കിയ മാതാപിതാക്കള്‍ക്കും നന്ദി പറയുന്നതോടൊപ്പം, സോഷ്യല്‍മീഡിയകളിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും അവര്‍ക്ക് വേണ്ടാ പ്രോല്‍സാഹനവും, പിന്തുണയും നല്‍കിയ അയര്‍ലന്‍ഡിലെയും, നാട്ടിലെയും എല്ലാം മലയാളികള്‍ക്കും ഹൃദയം നിറഞ്ഞാ നന്ദിയും, സ്‌നേഹവും അറിയിക്കുന്നതായി, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ, ശ്രീ.ജോമി ജോസ്, ശ്രീ.ശ്യാം ഷണ്മുഖന്‍, ശ്രീ.സൈജന്‍ ജോണ്‍, ശ്രീ. ബെന്നി ആന്റണി, ശ്രീ. ജോസ്‌മോന്‍ ജേക്കബ്, ശ്രീ. അരുണ്‍ രാജ്, ശ്രീ. അനില്‍ ജോസഫ് രാമപുരം തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

[ot-video][/ot-video]

എഡിൻബർഗ്: ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജോൺ എഡ്റിച്ച് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്കോഡ്‌ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 2000 ൽ അദ്ദേഹത്തിന് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന എഡ്റിച്ച് ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിച്ചു. 12 സെഞ്ചുറികൾ സ്വന്തമാക്കിയ എഡ്റിച്ചിന്‍റെ ബാറ്റിംഗ് ആവറേജ് 43.54 ആയിരുന്നു.

564 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 39,790 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഇതിൽ 103 സെഞ്ചുറികളും ഉൾപ്പെടും. ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ 1963 ൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 13 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ അവസാന ടെസ്റ്റും അതേ മൈതാനത്തായിരുന്നു എന്നുമാത്രമല്ല എതിരാളികൾ കരീബിയൻ ടീം തന്നെയായിരുന്നു.

Copyright © . All rights reserved