ലണ്ടൻ ∙ യുകെയിൽ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായി മലയാളി എഴുത്തുകാരൻ. 12 വർഷത്തോളമായി യുകെയിൽ ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി വടക്കേമുറി വീട്ടിൽ ജിൻസൻ ഇരിട്ടിയാണ് കഴിഞ്ഞ രാത്രി ജോലി കഴിഞ്ഞു ബസിൽ താമസസ്ഥലത്തേക്കു മടങ്ങുംവഴി ആക്രമിക്കപ്പെട്ടത്.
ജോലിക്കൊപ്പം സൈക്യാട്രിക് നഴ്സിങ്ങിൽ ഡണ്ടി യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനം നടത്തുന്നുണ്ട് ജിൻസൻ. സ്കോട്‌ലൻഡിലെ ചെറുനഗരമായ ഡൻഫേംലൈനിലെ ആശുപത്രിയിൽനിന്നു ജോലി കഴിഞ്ഞ് താമസിക്കുന്ന നഗരമായ ഡണ്ടി സിറ്റിയിലേക്കു മടങ്ങുകയായിരുന്നു. ബസിൽ ജിൻസനെ കൂടാതെ മറ്റൊരു യാത്രക്കാരൻ കൂടിയേ ഉണ്ടായിരുന്നുള്ളൂ.
മാസ്ക് വയ്ക്കാതിരുന്ന വെള്ളക്കാരനായ ഇയാൾ ജിൻസന്റെ സമീപത്തെത്തി പാക്കിസ്ഥാൻ പരാമർശങ്ങളോടെ ‘ഷേക്ക് ഹാൻഡ് നൽകൂ’ എന്ന് ആക്രോശിച്ചു. താൻ ആരോഗ്യ പ്രവർത്തകനാണെന്നും വൈറസ് വ്യാപിക്കുന്ന സമയത്തു കൈ കൊടുക്കുന്നത് നല്ലതല്ലെന്നും വേണമെങ്കിൽ കൈമുട്ടുകൾ കൂട്ടിമുട്ടിക്കാം എന്നും ജിൻസൻ പറഞ്ഞു.
അസഭ്യ വർഷത്തിനിടയിലും അയാൾ അതു സമ്മതിച്ച് കൈമുട്ടുകൾ കൂട്ടി മുട്ടിച്ചശേഷം പിന്നിലെ സീറ്റിൽ പോയി ഇരുന്നു. അൽപ നേരത്തിനുശേഷം എണീറ്റുവന്ന് വംശീയാധിക്ഷേപം നടത്തി ജിൻസന്റെ തലയിൽ അടിച്ചു. തുടർന്ന് മടിയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർ അയാളോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അക്രമാസക്തനായി കാണപ്പെട്ട അയാൾ ജിൻസനെ ചീത്ത വിളിക്കുന്നത് തുടർന്നു.
ഭയന്ന് ബസിന്റെ സ്റ്റെപ്പിലേക്ക് ഇറങ്ങി ജിൻസൻ പൊലീസിനെ വിളിച്ചു. ബസ് ഡണ്ടി ടൗണിലേക്ക് കയറിയ ഉടൻ പാഞ്ഞെത്തിയ പൊലീസ് ബസിൽ കയറി ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ചെറിയ തോതിലുള്ള വംശീയ അധിക്ഷേപവും ആക്രമണവും മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ ജീവിതത്തിൽ ആദ്യമായിട്ടാണെന്നു ജിൻസ് പ്രതികരിച്ചു.
ദീക്ഷ ‘യുടെ പുതിയ ഇവന്റ് പരമ്പര ‘Yaadon Ki Baarish- RETRO SONG MASTi ‘ ഈ ചൊവ്വാഴ്ച വൈകുന്നേരം 6.00 മണിക്ക് (യുകെ സമയം) & 11 .30 ന് (ഇന്ത്യൻ സമയം) ആരംഭിക്കുന്നു. ഈ പരമ്പരയിൽ നിങ്ങൾക്ക് പഴയകാല സിനിമകളിലെ അനശ്വരഗാനങ്ങളും (RETRO SONG MASTi), നൃത്തങ്ങളും, (RETRO DANCE MASTi) തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവതരിപ്പിക്കുന്നത് കാണാം.
OVAL -Our Voice in Arts and Literature എന്ന ബിർമിംഗ്ഹാമിലുള്ള ഒരു ആർട്സ് കൺസോർഷ്യംഈ പരിപാടി കോ-ഹോസ്റ്റ് ചെയ്യുന്നു. വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി Purbanat CIC എന്ന ബംഗാളി തീയേറ്റർ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ രൂപംകൊണ്ട OVAL – ൽ ദീക്ഷ ഒരു പ്രധാന അംഗമാണ്. ബിർമിംഗ്ഹാം സിറ്റി കൗൺസിൽ ആണ് OVAL -ന് സപ്പോർട്ട് ചെയ്യുന്നത്.
‘Remembering the glory of the past ‘- എന്നാണ് ഈ പരിപാടിയെക്കുറിച്ച് ദീക്ഷയുടെ ഫൗണ്ടിങ് ഡയറക്ടറും Yaadon Ki Baarishൻെറ ആർട്ടിസ്റ്റിക് ആൻഡ് ക്രിയേറ്റീവ് ഡയറക്ടറുമായ ആരതി അരുൺ പറയുന്നത്. പതിവു ലൈവുകളിൽ നിന്നും വ്യത്യസ്തമായ ഈ പരിപാടി കാണുവാനായി ദീക്ഷയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഈ ഇവന്റിൽ ‘Interested enno going enno’ എന്നോ ക്ലിക്ക് ചെയ്താൽ ഈ പരിപാടി തുടങ്ങുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും .
തീയതിയും സമയവും: – ഫെബ്രുവരി 2 ചൊവ്വാഴ്ച , 6.00 പിഎം (യുകെസമയം), 11. 30 പിഎം (ഇന്ത്യൻ സമയം) .
ഫേസ്ബുക്ക് പേജ് – Deekshaa

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം . ഈ കേസിലെ പ്രതികൾ ആയ ഒരു പുരോഹിതനും ഒരു കന്യാ സ്ത്രീയും ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ് .വളരെയധികം കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഇപ്പോഴും അഭ്യുഹങ്ങൾ തുടരുകയാണ് . സഭ കൊല്ലപ്പെട്ട സിസ്റ്ററിനോടും അവരുടെ കുടുംബത്തിനോടും നീതി കാണിച്ചില്ല എന്ന ആക്ഷേപം വിശ്വാസികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് .

സഭയിൽ ഒരു നവീകരണം ഉണ്ടായേ തീരു, അതിനുള്ള ശക്തിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത് എന്ന് SMMCI അഭിപ്രായപ്പെട്ടു . പുതപ്പിട്ടു മൂടിയാൽ ഉള്ളിൽ നടക്കുന്നത് ഒന്നും അറിയില്ല .ആയതിനാൽ പുതപ്പുകൾ വലിച്ചു മാറ്റണം . സഭയെ തകർക്കുന്നത് വിമർശകരല്ല, മറിച്ചു സഭയുടെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ് എന്നും SMMCI വക്താക്കൾ പ്രതികരിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപെട്ടാൽ ആവശ്യമുള്ളവർക്ക് ഈ കലണ്ടർ ലഭിക്കുന്നതായിരിക്കും .
087 788 8374
087 613 7240
089 954 7876
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: യു കെ യിലെ ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ, തികച്ചും ഒരു ജനകീയ
നായി മാറ്റപ്പെട്ട വ്യക്തിത്വം.. അതിന് പ്രകാശം പകരുന്ന വിടർന്ന ചിരി..ഒന്നു വിളിച്ചാൽ വിളിപ്പുറത്ത് ..
നിസ്വാര്‍ത്ഥമായ സഹായത്തിനായി ജാതിമത വേർതിരുവുകളില്ലാതെ നീട്ടി തന്നിരുന്ന കൈകൾ.. ഇന്ന് ഇതെല്ലാം നല്ല ഓർമ്മകളായി തന്ന്, ഓരോ നെഞ്ചിലും ഒരു നെരിപ്പോട് എരിയിച്ചു കൊണ്ടാണ് ജോസ് കണ്ണങ്കര ഈ ലോകത്തോട് വിട ചൊല്ലിയിരിക്കുന്നത്…തികച്ചും ആകസ്മികമായിരുന്നു ആ സ്നേഹ സമ്പന്നന്റെ ഒരിക്കലും മടങ്ങിവരാത്ത ആ കടന്നു പോകൽ. ആഴ്ച ഒന്ന് പിന്നിടുമ്പോഴും ജോസിന്റെ മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ലിവർപൂളിലെ മലയാളി സമൂഹത്തിന്.
തങ്ങളുടെ പ്രിയപ്പെട്ട ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണുവാനായി ,അന്ത്യയാത്രാമൊഴി ചൊല്ലുവാനായി നൂറ് കണക്കിന്പേർ നാളെയും മറ്റെന്നാളുമായി ബിർകെൻഹെഡിലേയ്ക്ക് എത്തിച്ചേരും.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ഏറെ ആണെങ്കിലും,ഇതിനോടകം അഞ്ഞൂറിൽ പരം പേരാണ് തങ്ങളുടെ മുന്നിൽ എന്നും വിടർന്ന ചിരിയും സൗഹൃദവും സമ്മാനിച്ച ആ ആത്മമിത്രത്തെ അവസാനമായി ഒരുനോക്ക് കാണുവാനായി ഓൺലൈൻ ബുക്കിങ്ങിലൂടെ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നത്.
പൊതുദർശനത്തിന് ഒരു ദിവസം തികച്ചും പര്യാപ്തമല്ലെന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാണ് അടുത്ത രണ്ടു ദിവസങ്ങളിലായി അന്ത്യോപചാരം അർപ്പിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുള്ളത്. ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടേഴ്സ് നാളെയും,മറ്റൊന്നാളെയുമായി
(ചൊവ്വാ,ബുധൻ ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4മണി വരെയാണ് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരം പൊതു ദർശനത്തിനായി വയ്ക്കുക. കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച്, ഒരേ സമയം 6 പേർ വീതം മാത്ര മായിരിക്കും അന്ത്യോപചാരം അർപ്പിക്കുന്നതിനായി പ്രത്യേകം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹാളിലേയ്ക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞു.
ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5ന് വെള്ളിയാഴ്ച ലിവർപൂളിലെ ലിതർലാന്റ് ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ, ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്നതും തുടർന്ന് വൈകുന്നേരം 3 മണിക്ക്, ലിവർപൂളിലെ ഏറ്റവും പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിൽ പ്രത്യേകം
തയ്യാറാക്കിയിരിക്കുന്ന കല്ലറയിൽ ജോസിനെ സംസ്കരിക്കുന്നതുമായിരിക്കും . എന്നാൽ യുകെയിലെ നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോൾ അനുസരിച്ച് ദേവാലയത്തിലും
സെമിത്തേരിയിലുമായി ജോസിന്റെ കുടുംബാംഗങ്ങൾ അടക്കം 30 പേർക്ക് മാത്രമേ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണുന്നതിനായി വീഡിയോ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.
അടൂർ നെല്ലിമുകൾ കാഞ്ഞിരങ്ങാട്ട് കുടുംബാംഗമാണ് ജോസ്. പരേതരായ കെ.എം ഇടിക്കുളയുടെയും, ഏലിക്കുട്ടിയുടെയും ഒൻപത് മക്കളിൽ എട്ടാമത്തെ മകനാണ് ജോസ്. ജോർജ്കുട്ടി,(മസ്കറ്റ് )ലീലാമ്മ ,ബാബു,
രാജൻ, തോമസ്, കുഞ്ഞമ്മ, ലിസ്സി (അടൂർ)റെജി (കോലഞ്ചേരി) എന്നിവരാണ് സോദരങ്ങൾ. കൊറ്റനല്ലൂർ ,
മണക്കാല മർത്തശ് മൂനി ഇടവക അംഗമാണ് പരേതൻ. ഭാര്യ സൂസൻ കല്ലൂർക്കാട്, കളമ്പുകാട്ട് പരേതനായ
കുര്യൻ ജോസഫിന്റെയും, അന്നക്കുട്ടിയുടെയും മകളാണ്. സൂസന്റെ ഇളയ സഹോദരി സാലിയും കുടുംബവും ലിവർപൂളിൽ തന്നെയുണ്ട്. ഏക മകൾ രേഷ്മ മാഞ്ചസറ്ററിലെ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ എഡ്യുക്കേഷൻ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നു. ഭാര്യ സൂസനും ഏകമകൾ രേഷ്മയുമൊത്തുള്ള നീണ്ട 12 വർഷക്കാലത്തെ മസ്കറ്റിലെ പ്രവാസ ജീവിതത്തിന് ശേഷം, 2006ലാണ് ലിവർപൂൾ മണ്ണിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇവിടെ വന്ന കാലം മുതൽ ഏതൊരു വ്യക്തിയെയും തന്റെ സ്വസിദ്ധമായ വിടർന്ന ചിരി സമ്മാനിച്ചുകൊണ്ട് അങ്ങോട്ടു കയറി പരിചയപ്പെടുകയും എറെ വാചാലനാവുകയും ചെയ്തിരുന്ന ജോസ് കണ്ണങ്കര എന്ന പച്ചയായ മനുഷ്യൻ ലിവർപൂളിലെ ഓരോ കുടുംബത്തെയും വ്യക്തിപരമായിഅറിഞ്ഞിരുന്നു. അതിലൂടെ ഒരു പരസഹായിയായി മാറുകയായിരുന്നു ഈ ജനകീയൻ.
എവിടെയൊക്കെ ജോസ് ജോലിചെയ്തിട്ടുണ്ടോ,അവിടെയെല്ലാം നല്ലൊരു സുഹൃത്ത് ബന്ധം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് മലയാളികളുടെ ഇടയിൽ മാത്രമായിരുന്നില്ല. ലിവർപൂളിൽ അധിവസിക്കുന്ന അന്യസംസ്ഥാനക്കാരും, ശ്രീലങ്കൻസുമൊക്കെ തങ്ങളുടെ ജോസ് ബായിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് അറിഞ്ഞത്.ഇനി ജോസ് കണ്ണങ്കര ഇല്ലാത്ത ഒരു ലിവർപൂൾ മലയാളി സമൂഹം.. അതിലൊരു ശൂന്യത അലയടിക്കുന്നതുപോലെ ….
സാബു ജോസ്
സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്.
വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‍മെന്റ് സംവിധാനമുണ്ട്.
പരിഷ്കൃത രാജ്യങ്ങളിലെ ജീവിതം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ മലയാളികളോ, നമ്മുടെ സർക്കാരുകളോ അടുക്കള, പാചകം, വേസ്റ്റ് മാനേജ്‌മെന്റ്… ഇത്യാദി വിഷയങ്ങളിൽ പാശ്ചാത്യർക്ക് തുല്യമായി ശാസ്ത്രീയമായ നിലയിലേക്ക് ഇനിയും ഏറെ ഉയരേണ്ടിയിരിക്കുന്നു.
കൽക്കരിക്കു ശേഷം; ഇലക്ട്രിസിറ്റി, കുക്കിംഗ് ഗ്യാസ് മുതലായവയുടെ ആവിർഭാവത്തോടെ, പണക്കാരനും പാവപ്പെട്ടവനും പ്രാപ്യമായ വിധം അടുക്കളയിൽ ശാസ്ത്രീയമായ പരിഷ്കാരം പശ്ചാത്യർ സാധ്യമാക്കി. ഒരു മുറിയുള്ള വീടും ആറു മുറിയുള്ള വീടും അടുക്കളയുടെ കാര്യത്തിലും പാചകോപകരണങ്ങളുടെ കാര്യത്തിലും വേസ്റ്റ് മാനേജ്‌മെന്റിലും സമാനത നേടി.
മറ്റൊന്ന്, ഇവരുടെ ഭക്ഷണരീതിയും ക്രമവുമാണ്. ടിൻ ഫുഡ്, പാക്ക്ഡ് ഫുഡ്, റെഡി മെയ്ഡ് ഫുഡ്… എന്നിങ്ങനെ ചൂടു വെള്ളത്തെയോ മൈക്രോ വേവിനെയോ പരിമിതമായി ആശ്രയിച്ചാൽ രുചികരമായ ഭക്ഷണം ഞൊടിയിടയിൽ തയ്യാറാക്കാവുന്ന സ്ഥിതിയുണ്ടായി. സൂപ്പർ മാർക്കറ്റുകളിൽ മിതമായ നിരക്കിൽ ഇത്തരം ഭക്ഷണ വൈവിധ്യങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത നിര സംജാതമായി…
എന്നാൽ നമ്മളോ? വിറകടുപ്പ് നമ്മുടെ ശീലമോ ആശ്രയമോ ആണിന്നും. ഗ്യാസിന്റെ വില താങ്ങാനാവാത്തതും വിറകിന്റെ അനായാസ ലഭ്യതയും ഒക്കെ കാരണങ്ങളാണ്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന പാചക രീതികളും അശാസ്ത്രീയ മാർഗ്ഗങ്ങളും പാചകത്തിലേർപ്പെടുന്നവരിൽ അസ്വസ്ഥതയും മടുപ്പും ഉളവാക്കുന്നു.
ഈ വിഷയം പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന സിനിമയെക്കുറിച്ചായിരുന്നു കലുങ്കിൽ സംവാദം.
എന്താണ് പാശ്ചാത്യ ലോകവും നമ്മളും തമ്മിലുള്ള വ്യത്യാസം? കേവലം മൂന്നു പേരടങ്ങുന്ന ഒരു വീട്ടിൽ വീട്ടമ്മയായി വിവാഹം കഴിച്ചെത്തുന്ന യുവതി വൈറ്റ് കോളർ ജോലിയുള്ള ഭർത്താവിനും ന്യായാധിപനായി വിരമിച്ച അമ്മായി അച്ഛനും പ്രിയപ്പെട്ടവളായി ജീവിതം തുടരുന്നതിൽ പരാജയപ്പെടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
സൂക്ഷിച്ചു വിശകലനം ചെയ്താൽ, കേവലം അടുക്കള മാത്രമല്ല; നൂറ്റാണ്ടുകളായി കുടുംബങ്ങൾ പിന്തുടർന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം കൂടി പരിഗണിച്ചാൽ മാത്രമേ ഈ സിനിമ ഒരു സമൂഹത്തിന്റെ ചിന്താശേഷിയിൽ ഏൽപിച്ച ആഘാതത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയൂ.
പശ്ചാത്യർ, ശാസ്ത്രീയമായി നേടിയ പുരോഗതിയിലൂടെ കുടുംബാംഗങ്ങളുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വെളിച്ചമേകുകയും ഭാര്യയും ഭർത്താവും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത നുകരുകയും ചെയ്തു.
അതേസമയം, ഇവരുടെ ജീവിത നിലവാരവും ശാസ്ത്രീയ ഭൗതിക നേട്ടങ്ങളും അപ്പാടെ കോപ്പി അടിച്ച നമ്മൾ പരമ്പരാഗതമായി തുടർന്നു വന്ന സാമ്പ്രദായികത മുറുകെ പിടിച്ചു അടുക്കള, സ്ത്രീ ജന്മങ്ങളുടെ ബാധ്യത മാത്രമാക്കി ദയാദാക്ഷിണ്യമില്ലാതെ അവരുടെ തലയിൽ കെട്ടിവച്ചു.
മതങ്ങളും ആചാരാനുഷ്ഠനങ്ങളും നൽകിയ പഴഞ്ചനും പിന്തിരിപ്പനുമായ വിധികളെ അവർ ഇതിനായി കൂട്ടുപിടിച്ചു.
അനുകമ്പ, സ്നേഹം, ദയ തുടങ്ങിയ പദപ്രയോഗങ്ങൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുയർന്നു വന്നതാണ്. നീതിയും സമത്വവും ലിംഗ വ്യത്യാസമില്ലാതെ അനുഭവവേദ്യമാകുന്ന നിലയിലേക്ക് സമൂഹത്തിൽ അതു പ്രവർത്തനക്ഷമമാകേണ്ടതുണ്ട് എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ.
കുടുംബ കലഹങ്ങളും ബന്ധങ്ങളിലെ അസ്വസ്ഥതകളും വലിയ ഒച്ചപ്പാടിനും ലഹളയ്ക്കും കാരണമാകുന്ന സ്ഥിരം കാഴ്ചകളിൽ നിന്നു ഭിന്നമായി കോലാഹലമില്ലാതെ, മാന്യമെന്ന വ്യാജേന സൃഷ്‌ടിക്കപ്പെടുന്ന അസ്വസ്ഥതകൾ അടക്കി വയ്ക്കപ്പെടുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ഈ സിനിമയുടെ സുഖമുള്ള ട്രീറ്റ് മെന്റിൽ ഒന്നാണ്.
ഒരേ സമയം ലോകോത്തര ജീവിത നിലവാരം പിന്തുടരുകയും അതേ സമയം ഒരേ കൂരയ്ക്കുള്ളിൽ ശാന്തിയില്ലാതെ അവിശ്രമം ഓടിത്തളരുന്ന പാഴ് ജന്മങ്ങളായി, അടുക്കളയുടെ നാലു ചുവരുകളിൽ അകപ്പെട്ടു പോയവരെ കാണാതെ പോകുകയും ചെയ്യുന്ന കാപട്യങ്ങളുടെ നേർക്ക് ഒഴിക്കപ്പെടുന്ന എച്ചിൽ വെള്ളമാണ് ഈ സിനിമ…
ചർച്ചയിൽ ഡോ. പ്രിയ, ഇമ്ത്യാസ്, രാജി രാജൻ, സാന്ദ്ര സുഗതൻ, ധന്യ, അബിൻ, ജോസ്, പത്മരാജ്, നോബി,സുരേഷ് മണമ്പൂർ, സുഗതൻ, മുരളീ മുകുന്ദൻ, സാം, ജേക്കബ് കോയിപ്പള്ളി, കനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
ലണ്ടൻ: ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു മറുപടിയായി ഹോങ്കോംഗ് പൗരന്മാർക്കു പൗരത്വം നല്കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. ഹോങ്കോംഗുകാർക്കു പ്രത്യേക ബ്രിട്ടീഷ് വീസ നല്കാനുള്ള പദ്ധതി ഇന്നലെ ആരംഭിച്ചു. മൂന്നു ലക്ഷം പേർ അപേക്ഷ നല്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹോങ്കോംഗുകാർക്കു പ്രത്യേകം അനുവദിച്ചിട്ടുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ട് ഉള്ളവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമാണു വീസയ്ക്ക് അപേക്ഷിക്കാനാവുക. വീസ ലഭിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ബ്രിട്ടനിൽ പഠനത്തിനും തൊഴിലെടുക്കാനും അനുമതി ലഭിക്കും. തുടർന്ന് സ്ഥിരം പൗരത്വത്തിനും അപേക്ഷിക്കാം.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനോടുള്ള സൗഹൃദം മാനിച്ചാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു. ബ്രിട്ടന്റെ നടപടി ചൈനീസ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടിനെ ഇനി ചൈന അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറും മുന്പാണ് ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പദവി സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിമയത്തിലൂടെയാണു ചൈന ഹോങ്കോംഗിനു മേൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്.
മോസ്കോ: ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ അനുയായികൾ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും റഷ്യയിലുടനീളം പ്രതിഷേധമാർച്ചുകൾ സംഘടിപ്പിച്ചു. 3,000 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ചില നിരീക്ഷണ സംഘടനകൾ അറിയിച്ചു.
വിഷപ്രയോഗമേറ്റ നവൽനി ജർമനിയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ച് മടങ്ങിവന്നയുടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുന്പൊരു കേസിൽ അദ്ദേഹത്തിനു ലഭിച്ച ജയിൽ ശിക്ഷ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പതിവായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജർമനിയിൽ ചികിത്സയിലായിരുന്ന കാലത്ത് വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണു വീണ്ടും ജയിലിൽ അടച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത നാലായിരം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നവൽനിയുടെ ഒട്ടനവധി അടുത്ത അനുയായികൾ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആണ്.
മോസ്കോ, സെന്റ് പീറ്റേഴ്സ് ബെർഗ്, നോവസിബിർസ്ക്, താപനില മൈനസ് 40 ഡിഗ്രിയുള്ള യാക്കുറ്റ്സ്ക്, ഓംസ്ക്, യെക്കാത്തരീൻബെർഗ് മുതലായ നഗരങ്ങളിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. പുടിൻ മോഷ്ടാവാണ്, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. മോസ്കോയിൽ 140 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മോസ്കോയിലെ ജയിലുകൾ നവൽനിയുടെ അനുയായികളെക്കൊണ്ടു നിറഞ്ഞതിനാൽ പോലീസ് മറ്റു സ്ഥലങ്ങൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഡൽഹി -ഹരിയാന അതിർത്തിയായ സിംഘുവിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ അരങ്ങേറിയ അതിക്രമം ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് എം.പി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അധികാരത്തിൽ ഇരിക്കുന്നവർ അടിച്ചമർത്തുകയാണെങ്കിൽ അത് അവരുടെ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി തൻമൻജീത് സിങ് ദേസി പറഞ്ഞു.
സിംഘുവിൽ കർഷകരെ പൊലീസും ആൾക്കൂട്ടവും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളം, വൈദ്യൂതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിവെച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പൊലീസും ആൾക്കൂട്ടവും ചേർന്ന് കർഷകരെ അതിക്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ജലം, വൈദ്യുതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിയശേഷം ഡൽഹി കാലിയാക്കണമെന്നാണ് നിർദേശം.
അക്രമം ക്ഷമിക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, അവർ കൂടുതൽ ശക്തിയാർജിക്കും. ലോകം നിങ്ങളെ ഉറ്റുനോക്കുന്നു’ -തൻമൻജീത് ട്വീറ്റ് ചെയ്തു.
പഞ്ചാബ് വംശജനായ രാഷ്ട്രീയക്കാരനാണ് ദേസി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 100 എം.പിമാരും ഭരണകർത്താക്കളും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കൂടാതെ ഹൗസ് ഓഫ് കോമൺസിലെ ചോദ്യോത്തര വേളയിൽ കർഷക പ്രക്ഷോഭം വിഷയമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു.
സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാരുടെയും നാട്ടുകാരാണെന്ന് പറഞ്ഞെത്തിയ ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കർഷകരുടെ ടെന്‍റ് പൊളിക്കുകയും കർഷകർക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
Shocked to see mobs and police trying to intimidate and clear Delhi #FarmersProtest, after stopping their water, electricity and internet.
Violence can’t be condoned, but if people in power abuse peaceful protesters, it’ll merely make their movement stronger.#TheWorldIsWatching pic.twitter.com/F6ibfaElSl
— Tanmanjeet Singh Dhesi MP (@TanDhesi) January 30, 2021
ന്യൂഡൽഹി: ബ്രിട്ടനില് നിന്ന് ഡല്ഹിയില് എത്തുന്നവർക്ക് ക്വാറന്റൈൻ മാർഗനിർദേശങ്ങളിൽ ഇളവ്. ഏഴുദിവസം സര്ക്കാര് കേന്ദ്രത്തില് നിര്ബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
നെഗറ്റീവായവര് വീട്ടില് ക്വാറന്റൈനില് കഴിഞ്ഞാല് മതിയെന്നാണ് നിര്ദേശം. ബ്രിട്ടനിൽ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സര്ക്കാര് കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്.
ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു മാർഗനിർദേശത്തിൽ നേരത്തേ നിർബന്ധമാക്കിയിരുന്നത്.
ന്യൂഡൽഹി ∙ യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാർക്കു നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം സംസ്ഥാന സർക്കാർ പിൻവലിച്ചു. കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തിൽ പടരുകയും ചെയ്ത സാഹചര്യത്തിലാണു ക്വാറന്റീൻ നിർബന്ധമാക്കിയത്. നേരത്തെ 7 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും 7 ദിവസം വീട്ടിലും ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു.