സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധ മൂലം തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് സഹായവുമായി ബ്രിട്ടീഷ് സർക്കാർ. സർക്കാർ പുതുതായി തുടങ്ങിയ ഈ സ്കീമിൽ നാലിലൊന്ന് തൊഴിലാളികളുടെ വേതനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഈ സ്കീമിൽ കഴിഞ്ഞ ആഴ്ച മാത്രമായി 2.5 മില്യൻ ആളുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഈ സ്കീമിൽ രജിസ്റ്റർ ചെയ്ത മൊത്തം തൊഴിലാളികളുടെ എണ്ണം 6.3 മില്യൺ ആയി ഉയർന്നു. ഇത് ബ്രിട്ടണിൽ മൊത്തം ഉള്ള തൊഴിലാളികളുടെ 23 ശതമാനത്തോളം വരും. മാസം 2500 പൗണ്ട് വരെയാണ് ഈ സ്കീമിൽ നിന്ന് തൊഴിലാളിക്ക് ലഭിക്കുക. കൊറോണ ബാധയ്ക്കു ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം മുഴുവൻ പോകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിന്റെ ഭാഗമായി ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയും 6.5 ശതമാനം ആയി ചുരുങ്ങും എന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ തൊഴിലാളികൾക്ക് കൂടുതൽ സമയം വേതനം നൽകാൻ ഇത്തരത്തിൽ തൊഴിലാളികൾക്ക് കൂടുതൽ സമയം വേതനം നൽകുകയാണെങ്കിൽ, അത് ബ്രിട്ടീഷ് സർക്കാരിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. ഇതുവരെ എട്ട് ബില്യൻ പൗണ്ടോളം തുക തൊഴിലാളികൾക്ക് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ പദ്ധതി ജൂണിലും തുടരാനാണ് സർക്കാരിന്റെ തീരുമാനം. ജൂണിലെ ചെലവുകളും കൂടി ചേർക്കുമ്പോൾ മൊത്തം 30 മില്യൺ പൗണ്ടോളം തുകയാകും ഇതിന് ചെലവ്. ഈ സ്കീം നീട്ടുന്നതിനായി ചില ബിസിനസ് ഗ്രൂപ്പുകൾ ഗവൺമെന്റിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒരു ടെലിവിഷൻ ഷോയിൽ നടത്തിയ അഭിമുഖത്തിൽ, ഈ സ്കീമിന്റെ ചിലവുകൾ ഗവൺമെന്റിനു താങ്ങാനാവുന്നതിലധികം ആണെന്ന് ചാൻസലർ റിഷി സുനക് അഭിപ്രായപ്പെട്ടു. ജനങ്ങളെ എത്രയും വേഗം തൊഴിൽ മേഖലകളിലേയ്ക്ക് തിരിച്ചെത്തിക്കുക എന്നതാണ് ഇതിന് ശാശ്വതമായ പരിഹാരം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സ്കീം തുടരുക എന്നത് ഒരിക്കലും ശാശ്വതമായ പരിഹാരമല്ല.
കൊറോണ ബാധ ലോകത്തെ ആകമാനം ഉള്ള രാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ജനങ്ങൾ പട്ടിണിയിൽ ആകുമെന്നും കണക്കുകൾ പറയുന്നു. ഇത്തരത്തിൽ തൊഴിലാളികളെ സഹായിക്കാനുള്ള സ്കീമുകൾ ഗവൺമെന്റിനു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
ടെൽഫോർഡ്: ഇത് അനുപമ സുരേഷ്… യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം. യുകെ മലയാളികൾക്ക് അഭിമാനമായി ടെൽഫോർഡിലെ പ്രിൻസസ് റോയൽ NHS ആശുപത്രിയിലെ ഹീറോ ആയത് കണ്ണടച്ച് തുറക്കും പോലെ. വന്നിട്ട് വെറും മൂന്നു മാസം മാത്രമായ അനുപമയെ ഹീറോ ആക്കിയത് കൊറോണ വൈറസ് ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവിടെയാണ് നാം മലയാളികൾ അഭിമാനം കൊലള്ളേണ്ടത്. ആശുപത്രിയിലെ ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്നായി ആറു പേരെ തിരഞ്ഞെടുത്തപ്പോൾ നഴ്സസ് വിഭാഗത്തിൽ നിന്ന് ഈ ടെമ്പററി പിൻ നമ്പർ ഉള്ള മലയാളി നഴ്‌സ് അനുപമ എന്ന പത്തനംതിട്ടക്കാരിക്ക് നറുക്ക് വീണു.
2020 ജനുവരി മുപ്പത്തിയൊന്നിന് മാഞ്ചെസ്റ്ററിൽ വിമാനമിറങ്ങിയ അനുപമ… ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് സ്വപനങ്ങളുമായിട്ടാണ്.. ഒരുപക്ഷേ യുകെയിലെത്തിയ എല്ലാ മലയാളികളെയും പോലെ.. ആദ്യകാലങ്ങളിൽ എത്തിയവർ എവിടെ, എങ്ങനെ എന്ന് തപ്പിത്തടഞ്ഞു എങ്കിൽ ഇപ്പോൾ വരുന്നവർക്ക് ആ ക്ലേശമില്ല. സഹായിക്കാനായി ഒരുപാട് പേർ മലയാളികൾ ഇന്ന് യുകെയിൽ ഉണ്ട്. യുകെയിലെ NHS ന് നഴ്സുമാരെ കേരളത്തിൽ നിന്നുമെത്തിക്കുന്നത് കേരള സർക്കാർ തന്നെ സ്ഥാപിച്ച ODEPC (Overseas Development and Employment Promotion Council) വഴിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ നേടിയ നഴ്സുമാർക്ക് ആണ് ODEPC യുകെയിലേക്ക് അവസരം ഒരുക്കുന്നത്. Clockwise from top left: Estates manager Dave Chan, ward nurse Anupama Suresh, porter Ben Evason, consultant MeiSee Hon, estates worker Derek Jones and cleanliness technician Louise Bleloch
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്ന്റെ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ODEPC വഴി ഇന്റർവ്യൂ നേരിട്ടത് സ്കൈപ് വഴി. സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അനുപമ കേരള സർക്കാർ നിയമപ്രകാരം അഞ്ച് വർഷത്തെ അവധിയും നേടി, വേണ്ട പേപ്പർ വർക്ക് ഒക്കെ നടത്തി യുകെയിലേക്ക്. അനുപമക്കൊപ്പം റോയൽ ഷൂസ്‌ബറി & ടെൽഫോർഡ് ട്രസ്റ്റുകളിലേക്ക് എത്തിച്ചേർന്നത് 22 മലയാളികൾ. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവർ.
പതിവുപോലെ ക്ലാസുകൾ എല്ലാം നടക്കുന്നു. ഏപ്രിൽ മാസം പരീക്ഷ എഴുതുവാനുള്ള തിയതിയും ലഭിച്ചിരിക്കെ ആണ് ആ വാർത്ത അനുപമയുടെയും കൂട്ടുകാരുടെയും ചെവിയിൽ എത്തുന്നത്… കൊറോണ വൈറസിന്റെ വ്യാപനം മൂലം നോർത്തേൺ അയർലണ്ടിലെ പരീക്ഷ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഒരു നഴ്‌സായി NHS സിൽ കയറാൻ വേണ്ടുന്ന പരീക്ഷയാണ് കൊറോണ എന്ന ഭീകരൻ കശക്കിയെറിഞ്ഞത്. കോഴ്‌സിന് ആനുപാതികമായ ക്ലിനിക്കൽ പരിശീലനം ഈ കാലയളവിൽ.
കൊറോണയുടെ വ്യാപനം വർദ്ധിക്കുകയും മരണ സംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സമയം. പുതിയ ആശുപത്രികൾ പണിതുടങ്ങുന്നു. നഴ്സുമാരുടെ കുറവ് തിരിച്ചറിഞ്ഞ NMC… ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ട്രൈനിങ്ങിൽ ഉള്ള എല്ലാ നഴ്സുമാർക്കും ഇമെയിൽ ലഭിക്കുന്നു. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ ടെംമ്പററി പിൻ നമ്പർ താരമെന്നുള്ള അറിയിപ്പ്. ഒരേ ഒരു കണ്ടീഷൻ മാത്രം… പിടിവിട്ട് ഉയരുന്ന രോഗികളുടെ എണ്ണം.. പുതിയ ആശുപത്രികൾ… 99 ശതമാനവും നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തു തന്നെ.. എന്നാൽ പുതിയ ആശുപത്രികളിൽ സ്റ്റാഫ് കുറവ് വന്നാൽ പോകാൻ തയ്യാറായിരിക്കണം. ഉണ്ടാകാൻ ഉള്ള സാധ്യത ഒരു ശതമാനം മാത്രം. ഒരു രാജ്യത്തെ ആപത്തു ഘട്ടത്തിൽ ആണ് സഹായിക്കേണ്ടത് എന്നും ഒരു നഴ്സസ് എന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള സമയമെന്നും എല്ലാ മലയാളികളും തിരിച്ചറിയുകയും ചെയ്‌ത സമയം… എവിടെ ഇരുന്നാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്ന തിരിച്ചറിവ് എല്ലാവരെയും ഒരുപോലെ “YES” എന്ന് മറുപടി NMC ക്ക് കൊടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. തയ്യാർ പറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ nmc രജിസ്റ്ററിൽ എല്ലാവരുടെയും പേര് തെളിഞ്ഞു. ഈ കാര്യം ഓവർസീസ് നഴ്‌സിങ് മാനേജരെ അറിയിച്ചപ്പോൾ ആശുപത്രി മാനേജ്മെന്റ് ഇവരെ എങ്ങനെ എവിടെ ഉൾപ്പെടുത്താം എന്ന് ചിന്തിച്ചിടത്താണ് മലയാളി നേഴ്‌സുമാരുടെ കഴിവ് തെളിഞ്ഞത്. വന്ന എല്ലാവരും രണ്ട് മുതൽ ഏഴ് വർഷം വരെ പരിചയമുള്ള നഴ്സുമാർ… അറിയേണ്ടത് ഇവിടുത്തെ നിയമവശങ്ങൾക്കു അനുസൃതമായി ചെയ്യാൻ അവരെ തുണക്കുക. കോവിഡ് ട്രെയിനിങ് കൂടി നടത്തി സർവ്വ സജ്ജരായി മുന്നോട്ട്…
മേലധികാരികളുടെയും കൂടെയുള്ള സഹപ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം എന്നെ ജോലിയിൽ വളരെയധികം സഹായിച്ചു എന്നാണ് അനുപമ പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് നൽകിയ പ്രതികരണം. ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം എന്നിലെ ആത്മവിശ്വാസംവളർത്തി… എല്ലാത്തിനും ഉപരിയായി ആയി ദൈവ വിശ്വാസവും… nhs സിനോടുള്ള സാധാരക്കാരുടെ സ്നേഹ പ്രകടനം, കാർഡുകൾ, സമ്മാനങ്ങൾ എല്ലാം എന്നെ ഒരു പുതിയ ലോകത്തേക്ക് ആനയിച്ചു… എന്നേക്കാൾ കഴിവുള്ളവർ ആണ് എന്റെ കൂടെയുള്ള മറ്റു മലയാളികൾ… ഈ റൈസിംഗ് സ്റ്റാർ എന്ന അംഗീകാരം ഒരു നിമിത്തം എന്ന് മാത്രം വിശ്വസിക്കാനാണ് താൽപര്യം… അനുപമ മലയാളം യുകെയോട് പറഞ്ഞു.പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിനിയാണ് അനുപമ. കൊല്ലം നീണ്ടകര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഗോപകുമാറിന്റെ ഭാര്യ ആണ് അനുപമ. ഗോപകുമാര്‍ കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നാട് വിട്ടു പോകണമെന്ന ചിന്ത കുറവെങ്കിലും പ്രിയതമക്കൊപ്പം യുകെയിൽ ചേരാം എന്ന് വാക്ക് കൊടുത്തതായി ഗോപകുമാർ മലയാളം യുകെയോട് പറഞ്ഞു.
പത്തനംതിട്ട ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് Bsc പൂർത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റമിക് എനർജി വക ആശുപത്രിയിൽ നേഴ്‌സായി തുടക്കം… അമ്മക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി…. കാത്തിരിപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നിയമനം… മൂന്ന് വർഷത്തെ സർക്കാർ ആശുപത്രി സേവനത്തിന് ശേഷം യുകെയിലേക്ക്.. ഒരു പ്രവാസിയായി.. ഒരുപാട് സ്വപനങ്ങളുമായി… സന്തോഷവതിയായി.. കൊറോണയെ തോൽപ്പിച്ച ഒരു ടീമിന്റെ കണ്ണിയായി…
വാൽക്കഷണം…
ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിലെ മറ്റുള്ള നേഴ്‌സുമാരുടെ അവസരം മുടക്കി എന്ന് ചിന്തിക്കുന്നവരോട്… പെൻഷൻ വാങ്ങാൻ വേണ്ടി എന്ന് പറയുന്നവരോട്… ദയവായി ഇനിയുള്ള കാര്യങ്ങൾ അറിയുക..
ജില്ലാ മെഡിക്കൽ ഓഫീസർ വഴി അപേക്ഷ
ഗവണ്മെന്റ് ലീവ് അനുവദിക്കുന്നതിന് മുൻപ് മറ്റൊരാൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു.. .. പിന്നീട് ആണ് അവധി അപേക്ഷ സ്വീകരിക്കുക.. തുടർന്ന് പുതിയ നിയമനം നടത്തുന്നു.. ആരുടെയും വഴി മുടക്കി ആകുന്നില്ല എന്ന് ദയവായി തിരിച്ചറിയുക..
അവധി അനുവദിക്കപ്പെടുമ്പോൾ അതുവരെ നേടിയ സർവീസ് കാലാവധി സീറോ ആയി മാറുന്നു…
പിന്നീട് തിരിച്ചു വരുമ്പോൾ ഒഴിവ് ഉണ്ടെങ്കിൽ മാത്രം നിയമനം… അല്ലെങ്കിൽ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം..
അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു ജോലിക്ക് കയറിയാൽ ഒരു പുതിയ നിയമനമായി മാത്രം കരുതുന്നു..
തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വർഷം ജോലി ചെയ്‌താൽ മാത്രമാണ് ഗ്രേഡ് പ്രമോഷൻ ലഭിക്കുക…
അവധി അനുവദിച്ചു കിട്ടുന്നതിന് ഫീ- Rs.10,000
പ്രവാസികൾ അയക്കുന്ന വിദേശപണം നാടിന് തന്നെയാണ് ലഭിക്കുന്നത് എന്ന് അറിയാവുന്ന സർക്കാർ തന്നെയാണ് എനിക്കും എന്നെപ്പോലുള്ളവർക്കും അവസരമൊരുക്കുന്നത് എന്ന് മനസിലാക്കുക… അനുപമ പറഞ്ഞു നിർത്തി..
യു.കെ-യില്‍ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ കുട്ടികൾ പട്ടിണി കിടക്കുന്ന വീടുകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം വാങ്ങാൻ പാടുപെടുകയാണ്. കുട്ടികളുള്ള വീടുകളിൽ അഞ്ചിലൊന്ന് പേർക്കും കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമായിട്ടില്ലെന്ന് ഫുഡ് ഫൌണ്ടേഷനില്‍ നിന്നുള്ള വിവരങ്ങളെ ആധാരമാക്കി ‘ദി ഗാര്‍ഡിയന്‍, മിറാർ ‘ എന്നി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം തന്നെ ദുർബലരായ കുടുംബങ്ങൾ ഒറ്റപ്പെടലും വരുമാനനഷ്ടവും നേരിടുന്നതിനാൽ പല കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്.
വലിയ കുടുംബങ്ങൾ, ഒരൊറ്റ രക്ഷാകർതൃ വീടുകൾ, വികലാംഗരായ കുട്ടികൾ തുടങ്ങിയവര്‍ക്കിടയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളിൽ 30% പേരും വികലാംഗരായ കുട്ടികളുള്ള 46% മാതാപിതാക്കളും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകളെയും സ്കൂൾ ഉച്ചഭക്ഷണത്തെയും ആശ്രയിക്കുന്ന കുട്ടികൾ ഉള്ള കുടുംബങ്ങളും ദുരിതത്തിലാണ്. സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ കുട്ടികള്‍ക്ക് ആഴ്ചയിൽ 15 പൌണ്ട് ഫുഡ് വൗച്ചറുകൾ നൽകുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, പല മാതാപിതാക്കൾക്കും വൗച്ചറുകൾ ഡൗണ്‍ലോഡ് ചെയ്യാനോ സൂപ്പർമാർക്കറ്റുകളിൽ റിഡീം ചെയ്യാനോ കഴിയുന്നില്ല.
മഹാമാരി തുടങ്ങുന്നതിനു മുന്‍പ് സൗജന്യ പ്രഭാത ഭക്ഷണ ക്ലബ്ബുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ എണ്ണം 621,000 വരുമെന്നാണ് കണക്ക്. അതില്‍ 136,000 പേർക്ക് മാത്രമാണ് ഇപ്പോള്‍ ബദൽ മാര്‍ഗ്ഗങ്ങള്‍ ഉള്ളതെന്ന് ഫുഡ് ഫൌണ്ടേഷന്‍ വ്യക്തമാക്കുന്നു. സൗജന്യ സ്കൂൾ ഭക്ഷണത്തിന് അർഹരായ 31% കുട്ടികൾക്ക് ഇപ്പോഴും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അത്തരത്തിലുള്ള 500,000-ത്തിലധികം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനോട് പടപൊരുതാനെന്നോണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആയി. വീട്ടിലിരുന്നാണ് മിക്കവരും ഇപ്പോൾ ജോലി ചെയ്യുന്നത്. വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടാകാതിരിക്കാൻ തുടർന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തവരും ലോക്ക്ഡൗണിന് ശേഷം ജോലി ചെയ്യേണ്ടവരും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഒരു നിർദേശം പുറത്തിറക്കി. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കുറയ്ക്കാനും ഷിഫ്റ്റ് സമയങ്ങൾക്കു പകരം വീട്ടിൽ ഇരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കാനും തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. യുകെയിൽ ഉടൻ തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ജോൺസൻ പറഞ്ഞിരുന്നു. തൊഴിലാളികൾക്കിടയിൽ 2 മീറ്റർ അകലം പാലിക്കുന്നത് അസാധ്യമാണെങ്കിൽ അധിക ശുചിത്വ നടപടിക്രമങ്ങൾ, ഫിസിക്കൽ സ്ക്രീനുകൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പരിഗണിക്കണമെന്ന് ഡ്രാഫ്റ്റിൽ പറയുന്നു. ബസ്ഫീഡ് ന്യൂസ് കണ്ട മറ്റ് ഡ്രാഫ്റ്റിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ജോലിസ്ഥലത്തെ ക്രമീകരണങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശം ഉൾക്കൊള്ളുന്നു.
ലോക്ക്ഡൗണിന്റെ ഭാഗമായി മാർച്ച് 23 മുതൽ മിക്ക കമ്പനികളും അടഞ്ഞുകിടക്കുകയാണ്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ചയ്ക്കകം അവലോകനം ചെയ്യാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. വ്യാഴാഴ്ച്ചയ്ക്ക് അപ്പുറവും സ്കോട്ടിഷ് സർക്കാർ ലോക്ക്ഡൗൺ നടപടികൾ തുടരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. രോഗവ്യാപനം ഇപ്പോഴും ഉയർന്നിരിക്കുകയാണെന്ന് സ്റ്റർജിയൻ അറിയിച്ചു. തൊഴിലാളികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുക, ജോലി സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയുള്ള നടപടികൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളുകൾ എപ്പോൾ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു.
അതേസമയം കൂടുതൽ ആളുകൾ ജോലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതിനാൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഓപ്പറേറ്റർമാരുടെ പദ്ധതികളെക്കുറിച്ച് റെയിൽ യൂണിയനുകൾ ബോറിസ് ജോൺസന് കത്തെഴുതി. അടുത്ത ഞായറാഴ്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി വിവരങ്ങൾ പരിശോധിക്കുകയും രോഗം എത്രമാത്രം കുറഞ്ഞുവെന്ന് വിലയിരുത്തുകയും ചെയ്യും. ലണ്ടനിൽ വൈറസ് നിയന്ത്രണത്തിലായിരിക്കെ, വരും ദിവസങ്ങളിൽ നൈറ്റിംഗേൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്, ഉദ്യോഗസ്ഥർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവിടെ നിലവിൽ 20ഓളം രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.
ലണ്ടന്‍: എയ്ഡ്‌സ്, ഡെങ്കി എന്നീ രോഗങ്ങള്‍ പോലെ കൊവിഡ് 19നും വാക്‌സിന്‍ വികസിപ്പിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതിരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ‘ചില വൈറസുകള്‍ക്കെതിരെ നമുക്ക് വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് പൂര്‍ണമായി ഉറപ്പിക്കാറായിട്ടില്ല. വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ സുരക്ഷിതത്വയും ഫലപ്രാപ്തിയും തെളിയിക്കണം’- ലണ്ടനിലെ ഗ്ലോബല്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫസര്‍ ഡേവിഡ് നബ്ബാരോ സിഎന്‍എന്നിനോട് പറഞ്ഞു.
വാക്‌സിന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എന്നാല്‍, അതില്‍കൂടുതല്‍ സമയമെടുത്തേക്കാമെന്ന് മറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എച്ച് ഐ വിയെയും മലേറിയയും പോലെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കാത്തതിനാല്‍ കൊവിഡിന് വാക്‌സിന്‍ സാധ്യമാണെന്നും അഭിപ്രായമുയര്‍ന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയില്ലെന്നതിന് അസാധ്യമാണെന്നര്‍ഥമില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും ആവശ്യമാണ്. ഡോ. പീറ്റര്‍ ഹോടെസ് അഭിപ്രായപ്പെട്ടു.
കൊറോണവൈറസിനെതിരെ എങ്ങനെ പോരാടണമെന്ന് ഓരോ സമൂഹവും ആലോചിക്കണമെന്നും നബ്ബാരോ വ്യക്തമാക്കി. അതേസമയം, കൊവിഡിനെതിരെ നൂറോളം വാക്‌സിനുകളാണ് പരീക്ഷണ ശാലയിലുള്ളത്. ചില വാക്‌സിനുകള്‍ മനുഷ്യരിലും പരീക്ഷിച്ചു. വാക്‌സിന്‍ വിപണിയിലെത്താന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെയും വാദം.
ലോക്ഡൗണിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൊന്നാണിത്. കോവിഡ് ബാധയെത്തുടർന്ന് മരിച്ച അച്ഛനെ ഓർത്ത് കുടുംബം വിലപിക്കുന്നത് മൂന്നു രാജ്യങ്ങളിലിരുന്ന്. ഒരു മേശയ്ക്കു ചുറ്റും ചിരിച്ചും കളിച്ചും ജീവിച്ചവരാണ് ചിന്നഭിന്നമായി പലയിടത്തും കഴിയുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിവരാനായാണ് ആ പിതാവ് ടാൻസാനിയയിലേക്കു പോയത്. രോഗബാധിതയായിക്കിടക്കുന്ന മാതാവിനെ കാണാൻ മകളെ ദുബായിലെ വീട്ടിൽ സഹായിക്കൊപ്പം നിർത്തി അമ്മ ലണ്ടനിലേക്കും പോയി.
മകൻ ജോലിക്കായി ടാൻസാനിയയിലും. തുടർന്ന് ലോക്ഡൗൺ വന്നു. രാജ്യാന്തരതലത്തിലെ യാത്രകൾക്കു നിയന്ത്രണങ്ങളും വന്നു. കോവിഡ് ബാധിച്ച് പിതാവ് പിതാവ് ടാൻസാനിയയിൽ വച്ചു മരിച്ചപ്പോൾ ഒറ്റയ്ക്കിരുന്നു കയരുകയല്ലാതെ ആ പാവം കൗമാരക്കാരിക്ക് മറ്റൊന്നിനും ആവതില്ലായിരുന്നു.
ബിസിനസ് ആവശ്യത്തിനായി ടാൻസാനിയയിലേക്കു പോയി അവിടെവച്ച് കോവിഡ് ബാധിച്ച് മരിച്ച ഇനായത്ത് അലി ധല്ലയെയോർത്ത് കരയുകയാണ് ലണ്ടനിലുള്ള ഭാര്യ സബീന ധല്ലയും ദുബായിൽ കഴിയുന്ന മകളും ടാന്‍സാനിയയിൽ കഴിയുന്ന മകനും. ഒറ്റയ്ക്കായിപ്പോയ മകളെക്കാണാൻ എത്രയും പെട്ടെന്ന് തനിക്ക് യാത്രയ്ക്കുള്ള അവസരം ഒരുക്കിത്തരണമെന്ന് സബീന യുഎഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മൂന്നുരാജ്യങ്ങളിലിരുന്ന് വിലപിക്കുകയാണ് കുടുംബം.
തന്റെ 47ാം പിറന്നാളിന് രണ്ടാഴ്ചയ്ക്കുമുൻപാണ് ധല്ല മരിക്കുന്നത്. കോവിഡ് മൂലം രാജ്യാന്തര യാത്രയ്ക്കു നിയന്ത്രണം വന്നതോടെ ടാൻസാനിയയുടെ തലസ്ഥാനമായ ദാറെസ് സലാമിൽ കുടുങ്ങിപ്പോയ ധല്ല, അതേ രോഗം ബാധിച്ചാണ് മരിച്ചത്. ഇന്ത്യക്കാരിയായ സബീന ധല്ല ടാൻസാനിയയ്ക്കു പോയതോടെ രോഗിയായ അമ്മയെ കാണാൻ ലണ്ടനിലേക്കും പോയി. രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്താനുദ്ദേശിച്ചതിനാൽ മകൾ പതിനേഴുകാരി ഹാദിയയെ അൽ ഘൗസസ് മേഖലയിലെ അപ്പാർട്മെന്റിൽ വീട്ടുജോലിക്കാരിക്കൊപ്പം ആക്കിയിട്ടുപോയി. ഇതിനുപിന്നാലെയാണ് ലോക്ഡൗൺ വന്നത്.
‘ധല്ല പ്രമേഹരോഗിയായിരുന്നു. ഏപ്രിൽ പകുതിയോടെ പെട്ടെന്നു രോഗബാധിതനായി. മകൻ മുജ്തബ ടാന്‍സാനിയയിൽ പൈലറ്റാണ്. അവൻ ഉടൻതന്നെ അഗാ ഖാൻ ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്,’ – സബീന പറഞ്ഞു.
പിതാവിന്റെ അവസ്ഥ വളരെ പെട്ടെന്നാണ് മോശമായതെന്ന് മജുതബ പറഞ്ഞു. വെന്റിലേറ്ററിൽ ആക്കിയെങ്കിലും അദ്ദേഹത്തിന് മുന്നോട്ടുപോകാനായില്ല. ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
കുടുംബം തകർന്നെങ്കിലും മകളെയും മകനെയും കാണണമെന്നും എത്രയും പെട്ടെന്നു കൂടിച്ചേരണമെന്ന് ആഗ്രഹിക്കുന്നതായും സബീന പറയുന്നു. ‘എന്നെയും മകനെയും യുഎഇയിൽ തിരികെ എത്തിക്കണം. ഞങ്ങൾക്ക് ആർക്കും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായില്ല. ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ മകളുടെ അടുത്തേക്ക് എനിക്കെത്തണം. യുകെയിൽനിന്ന് ദുബായിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വിമാനങ്ങളുണ്ട്. ഇവയിൽ കയറാൻ തനിക്ക് അനുവാദം വേണം.’ – അവർ കൂട്ടിച്ചേർത്തു.
വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.
സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.
കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്‍കാന്‍ കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.
യുകെയിലെ വിവിധ സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.
ജിബിൻആഞ്ഞിലിമൂട്ടിൽ , മലയാളം യുകെ ന്യൂസ് ടീം
ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം .ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്തവണ തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. 1886 മെയ്1നാണ് ലോക തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഈ അവകാശം നേടിയെടുക്കാൻ തൊഴിലാളി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിക്കപ്പെട്ടത്. ഇതാണ് ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം. തൊഴിലാളികളുടെ അവകാശ സമരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. തൊഴിലാളിക്ക് ചെയ്യുന്ന പണിക്ക് ന്യായമായ കൂലി അവകാശമാണെന്ന് പ്രഖ്യാപിച്ച് അത് സ്ഥാപിച്ചെടുക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി പോരാടിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആണെന്നതിൽ തർക്കമില്ല.
ലോകമാകമാനം തൊഴിലാളി സമൂഹം വലിപ്പച്ചെറുപ്പമില്ലാതെ ഇന്ന് വലിയൊരു പ്രതിസന്ധി നേരിടുകയാണ് . കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ആകെ മാറ്റിമറിച്ചിരിക്കുന്നു . കൊറോണ വൈറസ് ഇന്ന് എല്ലാ തൊഴിൽ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടന കഴിഞ്ഞ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ലോകത്ത് 1.6 ബില്യൺ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പറയുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ലോകം വലിയൊരു തൊഴിൽ പ്രതിസന്ധി കൂടി നേരിടും എന്നതാണ്. സർക്കാർ സഹായം ഇല്ലാത്ത തൊഴിൽ മേഖലയിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടമാവുക എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നത്. തൊഴിലാളികൾ എന്നും ലോകത്തിന്റെ കരുത്താണ്.ലോകത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് തൊഴിലാളികളെ ചേർത്ത് നിർത്താം.അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം.ഈ തൊഴിലാളി ദിനത്തിൽ സർവ്വ രാജ്യ തൊഴിലാളികളെ മുഴുവനും അഭിവാദ്യം ചെയ്യുന്നു.
കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് വെളിയന്നൂർ കുറ്റിക്കോട്ട് അനൂജ് കുമാറിനെപ്പറ്റി ബിബിസി പ്രത്യേക വാർത്ത സംപ്രേഷണം ചെയ്തു. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. അനൂജ് (44) ഉൾപ്പെടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി കഴിഞ്ഞ ദിവസം ഒരു മിനിറ്റ് മൗനം ആചരിച്ചിരുന്നു.
അനൂജിന്റെ അമ്മ ജഗദമ്മ അനൂജിന്റെ ഭാര്യ സന്ധ്യ. എസ്. നായരുടെ തൊടുപുഴ കോലാനിയിലെ വീട്ടിലാണ്. അനൂജിന്റെ ഇളയ മകൻ ഗോകുലും കൂടെയുണ്ട്. അച്ഛൻ പവിത്രൻ ജീവിച്ചിരിപ്പില്ല. സഹോദരി അജിത മുംബൈയിൽ നഴ്സാണ്. 15 വർഷം മുൻപ് ലണ്ടനിൽ പോയ അനൂജ് കഴിഞ്ഞ വർഷം ഏപ്രിലിൽ കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. അനൂജിന്റെ സംസ്കാരം മേയ് 13ന് നടത്തുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ഭാര്യ സന്ധ്യ ലണ്ടനിൽ ആശുപത്രിയിലാണ്. മൂത്ത മകൻ അകുലും ലണ്ടനിലാണ്.
ബ്രിട്ടനിലെ സർക്കാർ ആരോഗ്യവിഭാഗമായ നാഷനൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായി ജോലി ചെയ്യുന്നതിനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുൻപാണ്. പ്രമേഹം ഉണ്ടായിരുന്നതിനാൽ, കോവിഡ് കാലത്തു ജോലിക്കു പോകാതെ വീട്ടിലിരിക്കാനുള്ള സർക്കാർ നിയമം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ, ഇളവു വേണ്ടെന്നുവച്ച് ജോലി തുടരുകയായിരുന്നുവെന്നു കുടുംബ സുഹൃത്ത് സൂസൻ മാത്യൂസ് പറയുന്നു.
‘ ആഗ്രഹിച്ച ജോലിയിലേക്കെത്താൻ അനൂജ് നടത്തിയ ശ്രമങ്ങൾ മാതൃകയായിരുന്നു’ – സുഹൃത്ത് സന്തോഷ് ദേവസ്സി പറഞ്ഞു. അനൂജിന്റെ കുടുംബത്തെ സഹായിക്കാൻ ‘എൻഎച്ച്എസ് ഹീറോ’ എന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്.