സ്വന്തം ലേഖകൻ
പോർച്ചുഗലിൽ ക്യാമ്പർ വാനിൽ കറങ്ങി നടന്നിരുന്ന 43 കാരനായ ജർമൻകാരനെ കേന്ദ്രീകരിച്ചാണ് 13 വർഷം മുമ്പ് കാണാതായ മഡിലൈൻ മക്കാൻ കേസന്വേഷണം സ് കോട്ട്‌ലൻഡ്‌യാർഡ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ ലൈംഗികാതിക്രമത്തിന് ജയിലിൽ കഴിയുന്ന വ്യക്തി കുട്ടിയെ കാണാതാവുമ്പോൾ സമീപ പരിസരങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഡിലൈന്റെ മാതാപിതാക്കളായ ജെറിയും കേറ്റും ഇത്രയും നാൾ നടത്തിവന്ന അന്വേഷണത്തിന് പോലീസിനോട് നന്ദി അറിയിച്ചു. തങ്ങളുടെ മകളെ കണ്ടെത്തണമെന്നും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നുമാണ് മാതാപിതാക്കളുടെ ആഗ്രഹം.

കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നത്, കുട്ടിയെ കാണാതായതിൻെറ പിറ്റേദിവസം പ്രതി ഒരു ജാഗ്വർ കാർ മറ്റൊരാളുടെ പേരിലാക്കി കൊടുത്തിരുന്നു. 2007 മെയ് 3 വൈകുന്നേരം കുട്ടിയുടെ മാതാപിതാക്കൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കെയാണ് മൂന്ന് വയസ്സുകാരിയായ കുട്ടിയെ കാണാതാവുന്നത്. യൂറോപ്പ് ഉടനീളം നടത്തിയ അന്വേഷണത്തിൽ 2011 ൽ തന്നെ 11 മില്യണിലധികം പൗണ്ട് ചെലവായിരുന്നു. ലണ്ടൻ പോലീസ് ഇപ്പോഴും കാണാതായ വ്യക്തികളെ അന്വേഷിക്കുന്ന ഗണത്തിലാണ് കേസ് പെടുത്തിയിരിക്കുന്നത്. അതേസമയം ജർമ്മൻ പോലീസ് കേസിനെ കൊലപാതകത്തിന്റെ വകുപ്പിൽ ആണ് അന്വേഷിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ജർമൻ പോലീസിന്റെ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ സഹകരണം കൂടുതലായി വേണ്ടിവരും.

2011ൽ കേസിൽ നിർണായകമായ പല പുതിയ തെളിവുകളും ലഭിച്ചിരുന്നു, അന്ന് 30 വയസ്സ് ഉണ്ടായിരുന്ന പ്രതിക്ക് തൻെറ ക്യാമ്പർ വാനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജീവിതരീതി ആയിരുന്നു അന്ന്. കുട്ടിയെ കാണാതായ അന്ന് വൈകുന്നേരം ഏഴരയ്ക്ക് പ്രതിയുടെ നമ്പറിലേക്ക് കോൾ ചെന്നിരുന്നു, പിറ്റേദിവസം വണ്ടി കൈമാറിയതും മറ്റൊരു നമ്പറിൽ നിന്നും വന്ന കോളും സംഭവത്തിൽ മറ്റേതോ വ്യക്തികൾക്കുള്ള നിർണായകമായ പങ്കാണ് ചൂണ്ടിക്കാണിക്കുന്നത്. അതാരാണെന്ന് സ്വമേധയാ മുന്നോട്ടുവന്ന് പറയാൻ നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികളിൽ സംശയിക്കപ്പെടുന്ന 600 പേരെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അതും സംശയത്തിൽ അവസാനിക്കുകയാണ് ചെയ്തത്. 2017ൽ വീണ്ടും ചില തെളിവുകൾ ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ മുൻ ക്രിമിനൽ റെക്കോർഡ്സും സംശയം ബലപ്പെടുത്തുന്നവയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ജൂൺ അവസാനത്തോടെ എല്ലാ കൊറോണ വൈറസ് പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 24 മണിക്കൂർ പരിശോധനാ ഫലം മെയ് 27 ന് പ്രഖ്യാപിച്ചെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാൽ പോസ്റ്റൽ ഡിലെ പോലുള്ള പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോമൺസിൽ സംസാരിച്ച ജോൺസൺ പറഞ്ഞു. 84% ഡ്രൈവ്-ഇൻ സെന്റർ ടെസ്റ്റുകൾ ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ടെസ്റ്റിംഗ് സേവന മേധാവി അറിയിച്ചു. കഴിഞ്ഞയാഴ്ച ഡ്രൈവ്-ഇൻ സെന്ററുകളിലെ 84% ടെസ്റ്റുകളും 24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും 95% ടെസ്റ്റുകൾ 48 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും ചെയ്തുവെന്ന് ഇംഗ്ലണ്ടിന്റെ ടെസ്റ്റിംഗ് പ്രോഗ്രാം ഹെഡ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. ഈയൊരു പ്രോഗ്രാം അർത്ഥമാക്കുന്നത് കൊറോണ വൈറസ് പോസിറ്റീവ് ഉള്ളവർ മറ്റ് ആളുകളുമായി അടുത്തിടെ നടത്തിയ കണ്ടുമുട്ടലുകളും അവർ സന്ദർശിച്ച സ്ഥലങ്ങളും റിപ്പോർട്ടുചെയ്യാൻ സാധിക്കും എന്നതാണ്.

അതേസമയം സ് കോട് ലാൻഡിലെ കെയർ ഹോം മരണങ്ങൾ അവിടുത്തെ ആശുപത്രി മരണങ്ങളെ മറികടന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷം കെയർ ഹോമുകളിൽ 1,818 മരണങ്ങൾ ഉണ്ടായെന്നു നാഷണൽ റെക്കോർഡ് ഓഫ് സ് കോട് ലാൻഡ് (എൻ ആർ എസ് ) റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത് 1,815 കോവിഡ് മരണങ്ങളാണ്. അഞ്ചാം ആഴ്ച, മരണസംഖ്യയിൽ കൃത്യമായ ഇടിവുണ്ടായെന്ന് അധികൃതർ പറയുന്നു. മെയ് 25 നും 31 നും ഇടയിൽ 131 കോവിഡ് മരണങ്ങളുണ്ടായതായി എൻആർഎസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയേക്കാൾ 99 മരണങ്ങൾ കുറവ്. മാർച്ച് അവസാനത്തിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിവാര മരണനിരക്കാണ് കഴിഞ്ഞ ആഴ്ചയിലേത്. സ് കോട് ലാൻഡിൽ കോവിഡ് പിടിപെട്ട് മരണമടഞ്ഞ ആകെ ആളുകളുടെ എണ്ണം 3,911 ആയി. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ആശുപത്രിയിൽ കഴിഞ്ഞ 1000ത്തോളം രോഗികളെ പരിശോധനയ്ക്ക് പോലും വിധേയരാക്കാതെ കെയർ ഹോമിലേക്ക് മാറ്റിയ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കെയർ ഹോമുകളിലെ മരണസംഖ്യ സ്വീകാര്യമല്ലെന്നും ആഴ്ചതോറും ഇത് കുറഞ്ഞുവരികയാണെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.

ആശുപത്രികളിലെ മരണത്തേക്കാൾ അല്പം വേഗത്തിൽ കെയർ ഹോം മരണങ്ങൾ കുറഞ്ഞുവരികയാണ്. മരണനിരക്ക് തുടർച്ചയായി കുറയുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയെന്നും മിസ് സ്റ്റർജൻ പറഞ്ഞു. കെയർ ഹോമുകളെ സ് കോട്ടിഷ് സർക്കാർ അവഗണിക്കുകയാണെന്ന് സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർലാവ് അഭിപ്രായപ്പെട്ടു. പരിശോധനകളുടെ എണ്ണം അതിവേഗം വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിലെ ഏറ്റവും മോശം ടെസ്റ്റിംഗ് റെക്കോർഡുകളിലൊന്നാണ് സ് കോട്ട്ലൻഡിനുള്ളതെന്ന് കാർല പറഞ്ഞു. പകർച്ചവ്യാധിയുടെ ആദ്യ നാളുകളിൽ എത്രപേർ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന് സ്കോട്ടിഷ് ലേബർ നേതാവ് റിച്ചാർഡ് ലിയോനാർഡ് ചോദിച്ചു. ആ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സ്റ്റർജിയൻ മറുപടി പറഞ്ഞത്. എങ്കിലും വെല്ലുവിളികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ടോം ജോസ് തടിയംപാട്
ചീട്ടുകളി സംഘത്തില്‍ വച്ച് ഒരു മലയാളി ഡോക്ടറെ പരിചയപ്പെട്ടു. ഡോ. ജോര്‍ജ് മാത്യു കുരീക്കാട്ട്. ഇടുപ്പെല്ല് (Hip)മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ യു.കെ.യിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാള്‍, പഠിച്ചിരുന്ന കാലത്ത് നാട്ടില്‍ റാങ്കുകള്‍ വാരിക്കൂട്ടിയ അദ്ദേഹം യു.കെ.യിലെ മികച്ച സേവനത്തിന് ചാള്‍സ് രാജകുമാരനില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ ആടയാഭരണങ്ങളൊന്നും ചാര്‍ത്താതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ടോര്‍ക്കെയിലെ മലയാളികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ചീട്ടുകളിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. പാഴ്ചീട്ട്‌വെച്ചോണ്ട് തുറുപ്പിട്ട് വെട്ടിയാല്‍ ഇയാള്‍ നാട്ടുഭാഷയില്‍ തെറിപറയും,ഒപ്പമുള്ളവര്‍ കളി ശ്രദ്ധിക്കാതെ ചീട്ട് വലിച്ച് വാരി ഇട്ടാലും ഡോക്ടമാരുടെ ജാഡയില്ലാതെ അദ്ദേഹം തനി നാടനാകും . എന്നാല്‍ ഓപ്പറേഷന്‍ ടേബിളില്‍ എത്തിയാല്‍ ഈ മനുഷ്യന്‍ നമ്മുടെ നാടിന് തന്നെ അഭിമാനാകുന്ന ഭിഷഗ്വരനാണ് അതു തിരിച്ചറിഞ്ഞാണ് ചാള്‍സ് രാജകുമാരന്‍ അവാര്‍ഡ് നല്‍കിയത്.
സെന്റ് തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി 2016 ൽ ടോര്‍കെയിലെ 30 ഓളം വരുന്ന മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പാട്ടുകരോട് ഒപ്പം മകനെയുംകൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നതിടയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടത്. അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചു. എന്തിന് എന്നായിരുന്നു പ്രതികരണം. ഇതിനിടെ ഞങ്ങളുടെ ബന്ധു സണ്ണിഫിലിപ്പ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ഫോട്ടോയെടുത്തു.
ലോകമലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ് ഡോക്ടര്‍ ജോര്‍ജ് മാത്യു കുരീക്കാട്ട്. തന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി ഒരു അംഗീകാരത്തിനും വേണ്ടി അദ്ദേഹം നടക്കാറില്ല. മാത്രമല്ല അത് പറയാന്‍ പോലും അദ്ദേഹം വലിയ തല്‍പ്പര്യം കാണിക്കാറില്ല.

എന്‍.എച്ച്എസ്. ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജോര്‍ജ് യു കെ യിലെ ടോര്‍കേയിലെ ആദ്യമലയാളി കുടിയേറ്റക്കാരനാണ്. പിന്നിട് നഴ്‌സിംഗ് ജോലിയുമായി അവിടെ എത്തിയ മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായിയും വഴികാട്ടിയുമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കുകയാണ് ചെയ്തത്.
പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തിളക്കവുമായാണ് ഡോക്ടര്‍ ജോര്‍ജ് തന്‍റെ വിജയഗാഥക്ക് തുടക്കമിട്ടത്. 1972 ല്‍എറണാകുളം സൈന്റ്‌റ് ആഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് ആറാം റാങ്ക് നേടികൊണ്ട് തുടക്കം. 1974ല്‍ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക് ഏറണാകുളം സൈന്റ്‌റ് അല്‍ബെര്‍ട്ട് കോളേജില്‍ നിന്നും കരസ്ഥമാക്കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍നിന്നും മികച്ച വിജയത്തോടെ എം.ബി.ബി.എസ്. പാസ്സായി. അതിനു ശേഷം എറണാകുളം ലിസ്സി ഹോസ്പിറ്റല്‍, വേല്ലൂര്‍ സി.എം.സി. ഹോസ്പിറ്റല്‍, എം.എ.ജെ. ഹോസ്പിറ്റല്‍ എറണാകുളം, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1989 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. പാസായി അവിടെ തന്നെ അസ്സിസ്‌റ്റെന്റ്‌റ് പ്രോഫസറായി.
മണിപ്പാലില്‍ ജോലി ചെയ്തിരുന്ന സമയത്ത് മെഡിക്കല്‍ ടെക്സ്റ്റ് എന്ന ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു , അത് വിറ്റഴിഞ്ഞത് 35000 കോപ്പിയായിരുന്നു ആ പുസ്തകം പിന്നിട് ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. ഇതിനു ഇന്ത്യയില്‍ നിന്ന് മാത്രം ഡോക്ടര്‍ ജോര്‍ജിനു കിട്ടിയ റോയലിറ്റി പതിമൂന്നര ലക്ഷം രൂപയായിരുന്നു .

1995 ല്‍ യു.കെ. യില്‍ എത്തിയ ഡോക്ടര്‍ ജോര്‍ജ്, സ്റ്റിവനെജ്, കെന്‍ഡല്‍,ഗ്ലാസ്‌കോ , എന്നിവിടങ്ങളില്‍ ജോലിചെയ്തതിനു ശേഷമാണു 1999 ല്‍ ടോര്‍കേയിലെ ടോര്‍ബെ ജനറല്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോജീറിയാട്രിക് ഡോക്ടര്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട് വളരെ പെട്ടെന്ന് തന്നെ അസോസിയേറ്റു സ്‌പേഷിലിസ്റ്റായി പ്രമോഷന്‍ ലഭിച്ചു 1999 ല്‍ ഈ പ്രവേശനം ലഭിക്കുമ്പോള്‍ യു.കെ. യില്‍ ആകെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമേ ഓര്‍ത്തോ ജീറിട്രിയാഷ്യന്‍മാരായി ഉണ്ടായിരുന്നുള്ളൂ എന്നത് അറിയുമ്പോഴാണ് ഡോക്ടര്‍ ജോര്‍ജിന്‍റെ പ്രസക്തി നാം തിരിച്ചറിയുന്നത് .
വളരെ പ്രായം ചെന്ന ആളുകളുടെ ഒടിഞ്ഞ ഹിപ് (hip)ഓപറേഷന്‍ ചെയ്തു അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഡോക്ടര്‍ ജോര്‍ജ് നടത്തിയ മുന്നേറ്റം യു.കെ. യിലെ എന്‍.എച്ച്.എസിന്റെ ആകമാനം ശ്രദ്ധയാകര്‍ഷിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് 101 വയസുകഴിഞ്ഞ എമിലി എന്ന സ്ത്രീയുടെ ഹിപ് ഓപ്പറേഷന്‍ ആയിരുന്നു ആദൃമായിട്ടയിരുന്നു ഇത്രയും പ്രായം ചെന്ന ഒരാളുടെ ഹിപ് ഓപ്പറേഷന്‍ യു.കെ. യില്‍ നടക്കുന്നത് അതിനു ശേഷം എന്‍.എച്ച്.എസി ന്റെ പ്രൊഫസര്‍ ഇയാന്‍ ഫിലിപ്പ് ഡോക്ടര്‍ ജോര്‍ജിനെ സന്ദര്‍ശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ ആ വര്‍ഷത്തെ സോഷ്യല്‍ കെയര്‍ അവാര്‍ഡിനു തിരഞ്ഞെടുക്കുകയും 2002ല്‍ ലണ്ടനില്‍ വച്ച് പ്രിന്‍സ് ചാള്‍സ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു ..
ഡോക്ടര്‍ ജോര്‍ജിനു വേറെയും ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് 2001 ല്‍. എന്‍.എച്ച്.എസിന്റെ ബെസ്റ്റ് സ്റ്റാഫ് അവാര്‍ഡ് ലഭിച്ചു,ഇതു യു.കെയില്‍ ഒരുവര്‍ഷം ഒരാളെമാത്രം തിരഞ്ഞെടുക്കുന്ന അവാര്‍ഡാണ് അതുകൊണ്ട് തന്നെ യു.കെ യിലും യുറോപ്പിലും വിവിധ സ്ഥലങ്ങളിലും അദേഹം നേടിയ അറിവുകള്‍ പകര്‍ന്നു നല്കാന്‍ എന്‍.എച്ച്.എസ്. അദ്ദേഹത്തെ അയച്ചു ഇതെല്ലാം വളരെ കുറച്ചു മലയാളികള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗികാരമാണ് .
ടോര്‍കേയിലെ അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരോട് ഡോക്ടര്‍ ജോര്‍ജിനെ പറ്റി ചോദിച്ചപ്പോള്‍ അവധിയാണങ്കില്‍ കൂടി ഞായറാഴ്ചകളില്‍ പോലും അദ്ദേഹം ജോലി ചെയ്യാന്‍ മടി കാണിക്കാറില്ല എന്നാണ് അവര്‍ പറഞ്ഞത്.
ഡോക്ടര്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണ്. കൃഷിയിടങ്ങളിലും പൂന്തോട്ടത്തിലുമായാണ് ഒഴിവുസമയങ്ങള്‍ ചിലവഴിക്കുന്നത്. ചൂണ്ടയിടലിനും സമയം കണ്ടെത്തുന്നു . അദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഉണ്ട് ഭാര്യ എലിസബത്ത് ജോര്‍ജ് പാലായിലെ ഒരു പഴയ സാഹിത്യകാരന്‍ ജെ.കെ.വിയുടെ സഹോദരപുത്രിയാണ്. മകന്‍ മാത്യു ജോര്‍ജ് കീരികാട്ട് പഠിക്കുന്നു .
എന്തുകൊണ്ടാണ് ഇങ്ങനെ വെറും ഒരു സാധരണക്കാരനെ പോലെ ആളുകളുടെ ഇടയില്‍ ജീവിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ അദേഹം തിരിച്ചു ചോദിച്ചു ഞാന്‍ വലിയ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ ഒരു കടയില്‍ ചെന്നാല്‍ എനിക്ക് സാധനം വില കൂട്ടിയോ കുറച്ചോ തരുമോ എന്നായിരുന്നു ? ഇവിടെ എല്ലാവരും ഒരുപോലെയാണ്. പിന്നെ ഒരു സാധരണക്കാരനായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു അത്ര തന്നെ .ഡോക്ടർ ജോർജ് ഇപ്പോൾ റിട്ടയർമെന്റിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ് കൊറോണ കാലത്തു അദ്ദേഹം ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നു .
മലയാളികള്‍ പൊതുവേ മറ്റുള്ളവരുടെ നന്മകാണാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കുറവുകള്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇംഗ്ലീഷുകാര്‍ തിരിച്ചാണ് അത്തരം സംസ്‌കാരമാണ് നമ്മളും നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിസമൂഹം പൊതുവേ ജന്മിത്വ പ്രേതങ്ങളെ എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നജീവികള്‍ മാത്രമാണ് എന്നു സക്കറിയയെ പോലെ ആ ജന്മിത്വ ഭാണ്ഡം ഊരി താഴെവച്ച പലചിന്തകരും പറഞ്ഞിട്ടുണ്ട് ,ഈ ജന്മിത്വ സ്വഭാവം ഏറ്റവും കൂടുതല്‍ സാധാരണ മനുഷൃര്‍ അനുഭവിച്ചറിയുന്നത് രണ്ടു പ്രധാന ജനാധിപത്യസ്ഥാപനങ്ങളിലൂടെയാണ് ., കേരളത്തിലെ ആശുപത്രികളും പോലീസ് സ്റ്റേഷനുകളുമാണ് ഇവ രണ്ടും ഈ രണ്ടു സ്ഥാപനങ്ങളിലും അശ്രയത്തിനുവേണ്ടി സമീപിക്കുന്നവര്‍ക്ക് അവഗണനയുടെ കൈപ്പുനീരാണ് പലപ്പോഴും ലഭിക്കുന്നത് . ഡോക്ടര്‍ രോഗിയെ കാണുന്നത് ജന്മി കുടിയാനെ കാണുന്നതുപോലെയാണ് , അത്തരം ആളുകളുടെ ഇടയില്‍ ഡോക്ടര്‍ ജോര്‍ജ് മാത്യുവിനെപോലെയുള്ളവര്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയുടെ സൂര്യതേജസോടെയാണ് നില്‍ക്കുന്നത് എന്നു പറയാതിരിക്കാന്‍ കഴിയില്ല.
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ കീഴിലുള്ള വനിതാ സംഘടനയായ വിമൻസ് ഫോറം കൊറോണ ലോക്ക് ഡൗൺ അപാരതയുമായിട്ടാണ് യുകെ മലയാളി സമൂഹത്തിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ കൊറോണക്കെതിരെ ജീവൻ മരണപോരാട്ടം നടത്തുന്നവരാണ് നഴ്സുമാരും ഡോക്ടർസും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ.
ലോകമുഴുവനും നേരിടുന്ന മഹാമാരിയില്‍ ഭയചകിതരായ്, മരണം ആരെ എപ്പോഴാണ് കൂട്ടികൊണ്ടു പോകുകയെന്നറിയാതെ ആകുലരാണ് മനുഷ്യരാശി മുഴുവനും. ജീവിത പങ്കാളിടെ മരണപ്പെട്ട ശരീരം ഒന്നു കാണാന്‍ കഴിയാതെ… ആ തിരുനെറ്റിയില്‍ ഒരു അന്ത്യചുംബനം നല്‍കാനാവാതെ… ഇടനെഞ്ച് പൊട്ടിക്കരയുന്നവർ… തന്നെ എടുത്തുവളര്‍ത്തിയ പ്രിയ മാതാപിതാക്കളുടെ വേര്‍പാടില്‍… അവസാനമായി ഓട് പിടി മണ്ണ് ഇടാൻ പോലും കഴിയാതെ അങ്ങകലെ മൂകമായ് കണ്ണുനീരോഴുക്കുന്ന പ്രിയപ്പെട്ടവർ…
പ്രവാസജീവിതത്തില്‍ കൂടെ ജോലിചെയ്യുന്നവർ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് മരണത്തിലേക്ക് വീഴുന്ന കൂടപിറപ്പുകളെ, സഹപ്രവർത്തകരെ, കൂട്ടുകാരെ എല്ലാം നിസഹായതയോടെ, ഹൃദയവേദനയോടെ കണ്ട് നില്‌കേണ്ടിവരുന്ന മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്നവർ… ഒരു മലയാളി പ്രവാസിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്… പ്രവാസ ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്ത ജീവിത രീതികളും അതിനേക്കാളുപരി ജീവിത ഭയവും വേട്ടയാടിയ നാളുകളിൽ കൂടിയുള്ള കൊറോണക്കാലം.

ജീവനും മരണത്തിനുമിടയിലുള്ള നൂൽ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ കൊറോണ എന്ന മഹാമാരി ഉയർത്തിയ ഭയത്തെ തെല്ലൊന്ന് മാറ്റിവച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ വിമൻസ് ഫോറത്തിലുള്ള ഒരുപിടി മലയാളി നഴ്സുമാരാണ് മെയ് മുപ്പത്തൊന്നാം തിയതി വളരെ ക്രീയേറ്റീവ് ആയ ഒരു വീഡിയോയുമായി വന്നിരിക്കുന്നത്.
മാതാവിന്റെ വണക്കമാസം കാലം കൂടുന്ന ദിവസത്തിടൊപ്പം തന്നെ പൊന്തകോസ്ത ദിനം കൂടിയായിരുന്നു മെയ് 31. മരുന്നും മന്ത്രങ്ങളും ഫലിക്കാത്ത സമയങ്ങൾ ജീവിതത്തിൽ വന്നാലും ദൈവസഹായം എന്നും തുണയാകും എന്ന് കരുതുന്ന, വിശ്വാസത്തിൽ ആഴം കൂടുതലുള്ള സ്ത്രീസമൂഹം.. വിശ്വാസവും അതിൽ അൽപം കളിതമാശകളും കൂട്ടിക്കലർത്തി പാട്ടിന്റെയും ഡാൻസിനെയും മേമ്പൊടികളോടെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു…
കൊറോണക്കാലം പലരുടെയും കഴിവുകൾ പുറത്തെത്തിച്ച കാലം എന്ന് കൂടി അറിയപ്പെടും.. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ ഇൻചാർജ് ആയ ജോർജ്ജ് എട്ടുപറയിൽ വീഡിയോ കണ്ടശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്… ഞാൻ ഇവിടുന്ന് സ്ഥലം മാറിപ്പോകുകയാണ്… കാരണം എന്നെക്കാളും കഴിവുള്ളവരാണ് സ്റ്റോക്ക് മലയാളികൾ… ഇവിടെ പിടിച്ചുനിൽക്കാൻ കൂടുതൽ കഴിവുള്ള മറ്റൊരു അച്ചൻ വരേണ്ടതുണ്ട്…
കാണാം വീഡിയോ
[ot-video][/ot-video]
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : 10 ആഴ്ചകൾക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ. ജൂൺ തുടക്കത്തോടെ രാജ്യത്തെ ലോക്ക്ഡൗണിൽ ഇളവുകൾ കൊണ്ടുവന്നതിനാൽ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. പ്രൈമറി വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലെ പല ഭാഗത്തുള്ള സ്കൂളുകളിൽ തിരിച്ചെത്തിയെങ്കിലും സുരക്ഷാ ആശങ്ക കാരണം പകുതി കുട്ടികളും വീട്ടിൽ തന്നെ തുടരുകയാണ്. പുതിയ രീതികൾ പഠിച്ചുകൊണ്ട് 10 ആഴ്ചകൾക്ക് ശേഷമുള്ള വിദ്യാർത്ഥികളുടെ മടങ്ങിവരവ് സന്തോഷം പകരുന്ന കാഴ്ചയായി മാറി. “നിങ്ങൾ മടങ്ങിവരുന്നതിന്റെ ആവേശത്തിലാണോ?” വെസ്റ്റ് ലണ്ടനിലെ സെന്റ് മേരി മഗ്ഡലൻ കത്തോലിക്കാ പ്രൈമറി സ്കൂളിലെ അദ്ധ്യാപിക ഹെലൻ ഫ്രോസ്റ്റിക് കുട്ടികളോട് ചോദിച്ചു. ലോക്ക്ഡൗണിൽ ഉടനീളം സ്കൂളുകളിൽ എത്തിയ ആരോഗ്യപ്രവർത്തകരുടെ കുട്ടികളോടൊപ്പം ഇന്നെത്തിയവരും ഇടം പിടിച്ചു. സാമൂഹിക അകലം പാലിച്ചും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുമാണ് ക്ലാസ്സുകൾ നടത്തുന്നത്. ക്ലാസ് മുറികൾ പൂർണ്ണമായും പുനഃസംഘടിപ്പിച്ചു. മേശകൾ വരിവരിയായി നിരത്തുകയും ജനാലകൾ തുറന്നിടുകയും ചെയ്തു. ഒപ്പം കൈകഴുകുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

റിസപ്ഷൻ ക്ലാസ്സിൽ ഓരോ ടേബിളും വെവ്വേറെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്സ് ഉപകരണങ്ങളുടെ ട്രേ സ്വന്തമായി ഉള്ളതിനാൽ കുട്ടികൾക്ക് ഇരിപ്പിടങ്ങളിൽ നിന്ന് ഇറങ്ങേണ്ട ആവശ്യമില്ലെന്ന് ടീച്ചിംഗ് അസിസ്റ്റന്റ് ക്ലെയർ ഗോർഡൻ പറയുന്നു. കുട്ടികളെ സ്കൂളിൽ തിരികെകൊണ്ടുവന്നത് വളരെ നല്ല നടപടിയാണെന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ അതുപോലെ തന്നെ വീട്ടിൽ കഴിയുന്ന കുട്ടികളും അനേകരാണ്. യോർക്കിൽ നിന്നുള്ള ജെയ്ൻ റീഡ്, തന്റെ മകൻ സ്കൂളിൽ തിരികെ പോകുന്നത് ഇപ്പോഴും സുരക്ഷിതമല്ലെന്ന് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്ന നടപടികൾ കൃത്യമായി നടപ്പിലാക്കാൻ കഴിയുന്നുണ്ടോ എന്ന് പല മാതാപിതാക്കളും സംശയിക്കുന്നു. ഇപ്പോൾ സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. വെയിൽസിൽ ഇന്ന് സ്കൂളുകൾ ഒന്നുംതന്നെ തുറന്നിട്ടില്ല.

അതേസമയം കൊറോണയോട് പടവെട്ടി തിരിച്ചുവരവിന്റെ പാതയിലായി കഴിഞ്ഞു ബ്രിട്ടൻ. രാജ്യത്തെ പകുതി ആശുപത്രികളും കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിലെ 69 ആശുപത്രികൾ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ വെളിപ്പെടുത്തുന്നു. മെയ് 20 ന് ശേഷം നോർത്ത് മിഡിൽസെക്സ് ഹോസ്പിറ്റൽ കോവിഡ് -19 മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിറ്റിംഗ്ടൺ ഹോസ്പിറ്റൽ മെയ് 19ന് ശേഷവും ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽ മെയ് 13ന് ശേഷവും മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ രാജ്യത്തിന്റെ യഥാർത്ഥ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ ഉയർന്നതാണെന്ന് ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് മുമ്പ് പ്രവചിച്ചിരുന്നു.
ജോജി തോമസ്
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിൽ ഒരു പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്നതായി പറയുന്ന അനിഷ്ടസംഭവങ്ങളേക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഈ കുറിപ്പിനടിസ്ഥാനം. അന്യ മതസ്ഥനായ ആൾ ക്രിസ്ത്യൻ ദേവാലയത്തിൽ കയറിയതിന്റെ പേരിൽ ഒരു വിശ്വാസി അവഹേളിച്ചു എന്നും അതിനു ശേഷം പള്ളിയിൽ പുണ്യജലം തളിച്ച് ശുദ്ധി വരുത്തിയെന്ന പിന്നാമ്പുറ സംസാരവുമാണ് സോഷ്യൽ മീഡിയാ പോസ്റ്റിന്റെ കാതൽ. യുകെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ സാജൻ സത്യൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ചെയ്തിരിക്കുന്നത്. ഒരു ദശകത്തോളം പഴക്കമുള്ള സംഭവത്തിൽ പ്രസ്തുത ദേവാലയത്തിൽ സ്ഥിരമായി പോയിരുന്ന വ്യക്തിയല്ലെങ്കിലും ഈ ലേഖകനും പള്ളിയ്ക്കുള്ളിൽ നടന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷിയാണ്.
ഫോട്ടോയെടുത്തു കൊണ്ടിരുന്ന ആൾ കുർബാന സ്വീകരണത്തിനു പോകുന്ന സമയത്ത് പ്രസ്തുത വ്യക്തിയെ ഫോട്ടോയെടുക്കാൻ ചുമതലപ്പെടുത്തുന്നത് അസ്വാഭാവികത ഒന്നുമില്ലെങ്കിലും ശ്രദ്ധിച്ചിരുന്നു. അതിനെ ഒരു വിശ്വാസി ചോദ്യം ചെയ്തെങ്കിൽ അതയാളുടെ വിവരക്കേട് മാത്രമായാണ് കരുതേണ്ടത്. പക്ഷെ അതിനുശേഷം പുണ്യജലം തളിച്ച് ശുദ്ധികലശം നടത്തിയെന്ന് പറയപ്പെടുന്ന സംഭവം ശരിയാണെങ്കിൽ അത് വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ ശുദ്ധീകരണത്തെ സാദൂകരിക്കുന്ന കമന്റുകളും വന്നിട്ടുണ്ട് . അതിന് മറുപടി പറയാൻ ഉത്തരവാദിത്തപ്പെട്ടവർ ബാധ്യസ്ഥരുമാണ്. അല്ലെങ്കിൽ ആ സമൂഹം മുഴുവൻ വർഗീയ കോമരങ്ങളായി ചിത്രീകരിക്കപ്പെടും. പ്രബുദ്ധ കേരളത്തിൽ നിന്ന് വന്നവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും തന്നെ സുഖകരമായ അവസ്ഥയല്ല.കാരണം നമ്മുടെ കേരളത്തിൽ ക്രിസ്തീയ ദേവാലയത്തിനുള്ളിൽ നടക്കുന്ന ചടങ്ങുകളിൽ സ്ഥലത്തെ പ്രമുഖനായ ഫോട്ടോഗ്രാഫറെ ക്ഷണിക്കുന്നത് അയാളുടെ ജാതിയോ മതമോ അന്വേഷിച്ചിട്ടല്ല. കേരളത്തിൽ എനിക്ക് നേരിട്ടറിയാവുന്ന ഒരു ദേവാലയ നിർമാണത്തിൽ കോടികളുടെ മേമ്പൊടി പറയാനില്ലെങ്കിലും അതിന്റെ മനോഹാരിതയ്ക്ക് പിന്നിൽ അന്യമതസ്ഥനായ ഒരു ശിൽപ്പിയുടെ കരവിരുതിന് വലിയ പങ്കുണ്ട്. അതിന്റെ ഓരോ കല്ലിലും അയാളുടെ വിയർപ്പ് തുള്ളികൾ ഉണ്ട്. ഒരു വിശ്വാസിയും അതിന്റെ പേരിൽ ആ ദേവാലയത്തിൽ കയറാതിരിക്കുകയോ ശുദ്ധികലശം നടത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല ലോകത്തൊരിടത്തും ക്രിസ്തീയ ആരാധനാലയങ്ങളിൽ അന്യമതസ്ഥർക്ക് പ്രവേശനം നിഷേധിച്ചിട്ടുമില്ല. അതിനാൽ യുകെ മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്ന “ശുദ്ധികലശത്തിൽ ” ഒരു വ്യക്തത അനിവാര്യമാണ്. ഒരാളുടെ വിവരക്കേടിന് ഒരു സമൂഹത്തിന് പഴിക്കേണ്ടതില്ല. എന്തായാലും “അച്ചായന്മാരുടെ പൊങ്ങച്ചം “അതിന്റെ വഴിക്ക് പോകട്ടെ. മുണ്ടിന്റെ ബ്രാൻഡ് അംബാസിഡർമാരായ മോഹൻലാലിനെയും, ജയറാമിനെയും ഇടയ്ക്കൊന്ന് ഓർത്താൽ നന്നായിരുന്നു.
മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ വിൽസൺ മാത്യുവിൻെറ മാതാവും പരേതനായ ഉലഹന്നാൻ മത്തായിയുടെ പത്നിയുമായ തെക്കേ മലയിൽ മറിയക്കുട്ടി മത്തായി നിര്യാതയായി.
ശവസംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പൂർ സെൻറ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. പരേതയ്ക്ക് 81 വയസ്സായിരുന്നു. വിൽസൺ മാത്യു (മാഞ്ചസ്റ്റർ), ജോൺസൺ (ഇന്ത്യൻ നേവി) എന്നിവർ മക്കളും റീന വിൽസൺ, ഷിജി ജോൺസൺ എന്നിവർ മരുമക്കളും ആണ്. വിൽസൺ മാത്യുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു.
മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
ജോജി തോമസ്
ആധുനിക കാലഘട്ടം കോവിഡ് – 19ന് മുൻപും ശേഷവും എന്ന് വേർതിരിച്ച് നിരീക്ഷിക്കപ്പെടുമ്പോൾ യുകെ ഉൾപ്പെടെയുള്ള മലയാളികളുടെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 ലക്ഷത്തോളം മലയാളികൾക്ക് ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിൽ കനത്ത തൊഴിൽ നഷ്ടവും തുടർന്നുണ്ടാകുന്ന കൂട്ട പലായനവും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ക്രൂഡോയിലിന്റെ കനത്ത വില തകർച്ചയാണ് ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.
പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പല വികസിത രാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ പ്രതിസന്ധി. പല തൊഴിൽ മേഖലകളിൽ നിന്നും അവസരങ്ങളിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. യുകെയിൽ മലയാളികളുടെ പ്രധാന തൊഴിൽ മേഖലകളിൽ ഒന്നായ നഴ്സിംഗ് ഹോമുകളിൽ നല്ലൊരു ശതമാനവും കോവിഡ് മരണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങളിലും സാരമായ കുറവിന് കെയർ ഹോം ബിസിനസിന്റെ തകർച്ച കാരണമാകും. യുകെയിലും മറ്റും തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളി നേഴ്സുമാരുടെ പ്രതീക്ഷകൾക്കാണ് കോവിഡ് – 19 മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് റസ്റ്റോറന്റ്, പെട്രോൾ സ്റ്റേഷൻ തുടങ്ങിയ തൊഴിലിടങ്ങളിൽ സംഭവിക്കുവാൻ പോകുന്ന പ്രതിസന്ധി. ഈ രണ്ട് മേഖലകളും മലയാളികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ നൽകിയിരുന്നതാണ്. സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകത തുടരുന്നടത്തോളം കാലം റസ്റ്റോറന്റുകളിൽ വളരെ കുറച്ച് ഉപഭോക്താക്കളെയേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു.
ഇത്തരത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ അതിജീവനത്തിനായിട്ട് പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ ഇന്ത്യയിലെ സമ്പാദ്യം വിറ്റഴിക്കുകയാണ് പോംവഴി. യുകെ മലയാളികളിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ അധ്വാനത്തിൽ നിന്നുണ്ടായ ഈ നിക്ഷേപങ്ങൾ രാജ്യ പുരോഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ട കടമ മാതൃരാജ്യത്തിനുണ്ട്. പ്രവാസികളുടെ മൂലധന നേട്ട നികുതി കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയാണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശ്വാസം ചില്ലറയല്ല.

ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ട് മാസം നീണ്ടുനിന്ന ലോക്ക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ഇംഗ്ലണ്ടിലെ പ്രാഥമിക വിദ്യാലയങ്ങളിൽ കുട്ടികൾ തിരിച്ചെത്തുന്നു എങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. സർവേകൾ സൂചിപ്പിക്കുന്നത് മാതാപിതാക്കളിൽ പകുതി പേരും തങ്ങളുടെ കുട്ടികളെ ഇപ്പോൾ സ്കൂളിലേയ്ക്ക് അയക്കില്ല എന്നാണ്. 1, 6 വർഷ വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ ആദ്യം തുറന്ന് പ്രവർത്തിക്കുക. പഠനം ആരംഭിക്കുമെങ്കിലും ഒന്നും പഴേപടി ആയിരിക്കില്ല. ഡ്രോപ്പ് – ഓഫ് സമയങ്ങൾ ഒഴിവാകുന്നതോടൊപ്പം 15 പേർ അടങ്ങുന്ന ചെറിയ ഗ്രൂപ്പ് മാത്രമായിരിക്കും ഒരു ക്ലാസ്സിൽ.

1,200 സ്കൂൾ ലീഡർമാരെ അടിസ്ഥാനമാക്കി നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 46% മാതാപിതാക്കളും കുട്ടികളെ വീട്ടിൽ സൂക്ഷിക്കും എന്നാണ്. തങ്ങൾക്കോ കുടുംബത്തിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം 25% അധ്യാപകർ സ്കൂളിലേക്ക് മടങ്ങിയെത്തില്ല. സ്കൂളുകൾ തുറക്കുന്നത് ഇതുവരെ സുരക്ഷിതമല്ലെന്ന് പറയുന്നവരിൽ ലങ്കാഷെയർ കൗണ്ടി കൗൺസിലും ഉൾപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നത് മൂലം മാതാപിതാക്കൾക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് അവരുടെ നഷ്‌ടമായ പാഠങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ജൂൺ 15 മുതൽ 10, 12 വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കും.

അതുപോലെ തന്നെ ജൂൺ 15 മുതൽ ആരാധനാലയങ്ങൾ തുറക്കും. എങ്കിലും അത് വ്യക്തിഗത പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമായിരിക്കും. കൂട്ടം കൂടി ആരാധന നടത്താൻ കഴിയില്ല. ജൂലൈ 4 വരെ ഇങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളികൾ, സിനഗോഗുകൾ, അമ്പലങ്ങൾ തുടങ്ങിയവ വ്യക്തിഗത പ്രാർത്ഥനകൾക്ക് മാത്രമായി ജൂൺ 15 മുതൽ തുറക്കാമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജൻറിക് അറിയിച്ചു. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ അവ തുറക്കാൻ ആഗ്രഹിക്കുന്നു’ എന്ന് ജെൻറിക് പറഞ്ഞു. വിശ്വാസികൾ പാടുന്നതും കൂട്ടത്തോടെ ഒത്തുചേരുന്നതും ജൂലൈ വരെ നിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വ്യക്തിഗതമോ സ്വകാര്യമോ ആയ പ്രാർത്ഥനയ്‌ക്കായി ആരാധനാലയങ്ങൾ തുറക്കുകയെന്നതാണ് ആദ്യത്തെ യുക്തിസഹമായ നടപടിയെന്ന് ഞാൻ കരുതുന്നു. മത നേതാക്കളുമായി ചർച്ച ചെയ്ത് പ്രവർത്തിക്കും. ” ജൻറിക്ക് അറിയിച്ചു.
സ്വന്തം ലേഖകൻ
യുഎസിൽ നിരപരാധിയും നിരായുധനുമായ കറുത്തവർഗ്ഗക്കാരനായ ഫ്ലോയിഡിനെ പോലീസ് ബൂട്ട് വെച്ച് ചവിട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സെൻട്രൽ ലണ്ടനിൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ചിലരുടെ കയ്യിൽ ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയ്ഡ് എന്ന പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. നിരായുധനായ ഫ്ലോയിഡിനെ വെള്ളക്കാരായ പോലീസുകാർ കാലുകൊണ്ട് റോഡിലേക്ക് കഴുത്ത് അമർത്തി ചേർത്തുപിടിച്ച് പത്തുമിനിറ്റോളം സമയമെടുത്താണ് കൊന്നത്. ഇതിനിടയിൽ ഫ്ലോയ്ഡ് “ഓഫീസർ എനിക്ക് ശ്വസിക്കാനാവുന്നില്ല” എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. മിനപൊലിസിലെ കൊലപാതകത്തിന് ഡെറിക് ചൗവിന് എതിരെ കേസെടുത്തു. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

ലണ്ടനിലെ പ്രതിഷേധത്തിനിടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ട്രാഫൽഗർ സ്‌ക്വയറിലും, ബാറ്റെർസീയിലെ യുഎസ് എംബസിക്ക് പുറത്തുമാണ് പ്രതിഷേധക്കാർ തടിച്ചു കൂടിയത്. യു കെ യിലെ മറ്റു പലയിടങ്ങളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സെന്ററിലൂടെ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മുദ്രാവാക്യം മുഴക്കി ജനങ്ങൾ കടന്നുപോയി. കാർഡിഫിലും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്.
വർഗീയതയ്ക്ക് ഇവിടെ ഇടമില്ല, എനിക്ക് ശ്വസിക്കാനാവുന്നില്ല തുടങ്ങിയ പ്ലക്കാർഡുകളും ലണ്ടനിലെ പ്രതിഷേധക്കാർ ഉപയോഗിച്ചു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്ന് മെറ്റ് പോലീസ് പറഞ്ഞു. യുഎസ് എംബസിക്ക് മുന്നിൽ നിന്ന് 17 നും 25 നും ഇടയ്ക്ക് പ്രായമുള്ള അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിൽ മൂന്നു പേരെ കോവിഡ് 19 ലെജിസ്ലേഷൻ തെറ്റിച്ചതിനും രണ്ടുപേരെ പോലീസിനെതിരെ അതിക്രമം കാണിച്ചതിനും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ തന്നെ വെച്ചിരിക്കുകയാണ്.

ട്രാഫൽഗർ സ്ക്വയറിലെ സെന്റ് മാർട്ടിൻ ഇൻ ദി ഫീൽഡ്സ് പള്ളിയിലെ അസോസിയേറ്റ് വികാരിയായ റെവറണ്ട് സാലി ഹിച്ചിനേർ പറയുന്നു” ഈ വിഷയത്തിൽ എനിക്ക് സഹതാപം ഉണ്ട്, എന്നാൽ ഇത്രയധികം ജനങ്ങൾ ഒരുമിച്ച് കൂടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒന്നിച്ചുകൂടിയവരാരും ലോക്ക്ഡൗണോ സോഷ്യൽ ഡിസ്റ്റൻസിംഗോ പാലിക്കുന്നില്ല. തീർച്ചയായും ഈ വിഷയത്തിൽ വൈകാരികത ഉണ്ട്, എന്നാൽ എത്രമാത്രം അപകടം പിടിച്ച കാര്യമാണ് അവർ ചെയ്യുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലേ?
കുറെയധികം പ്രതിഷേധക്കാർ ബാറ്റെർ സീ പാർക്ക് സ്റ്റേഷനിലെ റെയിൽവേ ബ്രിഡ്ജിനടിയിൽ തടിച്ചു കൂടിയിരുന്നു. നാലുപേർ ഒരു ബസ്സിന് മുകളിൽ കയറി ഒരു മുട്ടുമടക്കി വലത്തെ കൈ ഉയർത്തി നിശബ്ദമായി സല്യൂട്ട് ചെയ്ത്, ജനങ്ങളെയും അനുകരിക്കാൻ പ്രേരിപ്പിച്ചു. 1968 ലെ ഒളിമ്പിക്സിൽ യുഎസ് സ്പ്രിന്റർ ആയ ടോമി സ്മിത്ത് ആണ് ആദ്യമായി വർഗീയതയ്ക്കെതിരെ ഗോൾഡ് മെഡൽ സെറമണിയിൽ ഈ രീതിയിൽ പ്രതികരിച്ചത്.

യുഎസിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 22 നഗരങ്ങളിലായി 1600 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അഞ്ചുദിവസമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ ടിയർഗ്യാസും റബ്ബർ ബുള്ളറ്റും ഉൾപ്പെടെയുള്ള മുറകളാണ് പോലീസ് പ്രയോഗിക്കുന്നത്.