വളരെ ശക്തമായ ഭാഷയിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ചു പഠിച്ചു മറുപടി എഴുതുന്ന ഒരാളാണ് ഇറ്റലിയിൽ ഉള്ള മലയാളിയായ സിസ്റ്റർ സോണിയ. നമ്മൾ എല്ലാവരും കാണുന്ന ഒന്നാണ് സോഷ്യൽ മീഡിയ ഒരുപാട് നന്മകൾക്ക് ഇടം കണ്ടെത്താൻ സാധിക്കുന്ന, ചിലർക്കെങ്കിലും ജീവിതത്തിൽ താങ്ങായി സോഷ്യൽ മീഡിയ വഴികാട്ടിയായിട്ടുണ്ട്. എന്നാൽ ചിലർ ഇതിനെ വിഷം മാത്രം ചീറ്റുന്ന ഒന്നായി ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. ഇതിൽ ഏറ്റവും വലിയ ഉദാഹരണമാണ് സന്യസ്തരെ അവഹേളിക്കുന്ന പോസ്റ്റുകൾ. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന പതിനായിരക്കണക്കിന് ക്രൈസ്തവ സന്യസ്തർ ഉണ്ടെന്നിരിക്കെ അതിൽ ഒരു ന്യൂനപക്ഷം ചെയ്യുന്ന ദുഷ്ചെയ്തികൾ പെറുക്കിയെടുത്തു മറ്റെല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രവണത… എല്ലാവരും മനുഷ്യരാണെന്നും തെറ്റുകൾ ആർക്കും പറ്റാം എന്ന് നമ്മൾ മലയാളികൾ പറയുമ്പോൾ തന്നെ തെറ്റുകൾ പാടില്ല എന്ന മുൻവിധിയോടെ നാം സമീപിക്കുന്ന ഒരു വിഭാഗം ആണ് ക്രിസ്തവ സന്യസ്ഥർ… യേശുവിന്റെ ശിഷ്യനായിരുന്ന യേശുവിന്റെ അത്ഭുതപ്രവർത്തികൾ കണ്ട യൂദാസ് പോലും മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത കാര്യം നമ്മൾ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമാണ് നമുക്ക് വിവേകം ഉണ്ടാവുക… കുറച്ചുപേർ ചെയ്യുന്ന തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന രീതി മാറ്റാൻ സാധിക്കുക… തെറ്റ് ചെയ്യുന്നവർ നിയമാനുസൃതമായി ശിക്ഷിക്കപ്പെടട്ടെ .. അതിൽ ആർക്കും ഒരെതിർപ്പും ഇല്ല…

ഫെസ്ബുക് പോസ്റ്റ് വായിക്കാം…

പ്രതിസന്ധികളെയും എതിര്‍പ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താന്‍ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പില്‍ മൗനമായി ഇരിക്കാന്‍ കഴിയില്ല…

‘എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…’ എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങള്‍ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ കടന്നുവന്ന ചിന്തയിതാണ്: എന്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാന്‍… ദൈവത്തിന്റെ തിരുമുമ്പില്‍ മാത്രം തലകുനിച്ചു കൊണ്ട് സ്വന്തം മനസാക്ഷിയ്ക്ക് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിക്കാനുള്ള കൃപ ലഭിച്ചിട്ടുള്ള ഞാന്‍ ഏത് കാര്യവും അന്ധമായി വിമര്‍ശിക്കുന്ന ഈ സമൂഹത്തിലെ ചിലരെ എന്തിന് ഭയപ്പെടണം?

സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങള്‍ കൊയ്യുവാന്‍ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാന്‍.

പതിമൂന്നാം വയസ്സ് മുതല്‍ നാല് കിലോമീറ്റര്‍ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാന്‍ കഠിന പരിശീലനം നടത്തിയിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങള്‍ കൊയ്തപ്പോഴും ചങ്കോടു ചേര്‍ത്തു നിര്‍ത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: അത് ദൈവപുത്രനായ ക്രിസ്തുവായിരുന്നു… ആ ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

വിജയങ്ങളും പരാജയങ്ങളും, ദുഃഖങ്ങളും സന്തോഷങ്ങളും, സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവെച്ചിരുന്നതും ആ ക്രിസ്തുവിനോട് തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയില്‍ ഒരു ദൈവീക സ്വപ്നം എന്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോള്‍ ലോകത്തിന്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുര്‍ബാനയും അനുദിനവും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നപ്പോള്‍ ക്രിസ്തുവിനോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴവും വര്‍ദ്ധിച്ചു. ആഗ്രഹിച്ചിരുന്നതെല്ലാം സ്വന്തമാക്കി കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം ഉള്ളില്‍ ഉദിച്ചു… ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു കുറവ്… ആ കുറവിനെ നികത്താന്‍ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്ന് എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആരംഭിച്ചു.

കായിക മികവിന്റെ പേരില്‍ വച്ച് നീട്ടിപ്പെട്ട ജോലികളും, ചെയ്തുകൊണ്ടിരുന്ന ജോലിയും ഉപേക്ഷിച്ച് മഠത്തില്‍ ചേരണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഏതാനും നിമിഷം എന്റെ പ്രിയപ്പെട്ടവര്‍ നിശ്ചലരായി. ‘മോനീ, വേഗം ഒരു ചെറുക്കനെ കണ്ടുപിടിച്ച് ഇവളെ നമുക്ക് കെട്ടിച്ചു വിടാം…’ (‘മോനി’ എന്നത് എന്റെ അമ്മയുടെ പേരാണ്) എന്ന ഗാംഭീര്യം നിറഞ്ഞ പപ്പയുടെ വാക്കുകള്‍ ഒരു നിമിഷം എന്നെ ഭയപ്പെടുത്തി. എങ്കിലും സര്‍വ്വശക്തിയും സംഭരിച്ച് ആദ്യമായി പപ്പയോട് മറുത്ത് സംസാരിച്ചത് ഇങ്ങനെയായിരുന്നു: ‘പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ ജീവിതാന്തസ് തിരഞ്ഞെടുക്കേണ്ടത് ഞാനാണ്. എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്നെ കെട്ടിച്ചുവിടാന്‍ പരിശ്രമിച്ചാല്‍ ഞാന്‍ പള്ളിയില്‍ വെച്ച് അച്ചനോട് എനിക്ക് വിവാഹത്തിനു സമ്മതം അല്ല എന്ന് തുറന്നു പറയും’.

ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാല്‍ എന്റെ കുടുംബം ഒരു മരണവീടിന് തുല്യമായി… അമ്മയുടെയും സഹോദരിമാരുടെയും കരച്ചിലുകള്‍… പപ്പായുടെ കഠിനമായ മൗനം… സഹോദരന്മാരുടെ പിണക്കമൂറുന്ന മുഖങ്ങള്‍… ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍കോളുകള്‍… തമാശയായിട്ടാണോ കാര്യമായിട്ടാണോ എന്നറിയില്ല, ചിലര്‍ പറയുന്നു ‘കയ്യും കാലും വെട്ടി വീട്ടില്‍ ഇടാന്‍’… പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും എന്റെ ഉള്ളിലെ തീക്ഷ്ണതയെ കെടുത്തുവാന്‍ കഴിഞ്ഞില്ല.

അവസാനം പലരുടെയും ഉപദേശത്തിന്റെ ഫലമായി ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സിനായി എന്റെ മാതാപിതാക്കളില്‍ നിന്ന് എനിക്ക് അനുവാദം ലഭിച്ചു. പക്ഷേ വീണ്ടും പുതിയ പ്രതിസന്ധികളെ മറികടക്കേണ്ടിയിരുന്നു. നീ ഒരു സ്‌പോര്‍ട്‌സ്‌കാരി ആയതിനാല്‍ ഈ ജീവിതം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പരിശ്രമിച്ച വികാരിയച്ചനോടും ചങ്കൂറ്റത്തോടെ വാദിച്ചു… പുതിയ രൂപതയായതിനാല്‍ രൂപതയ്ക്ക് പുറത്തു പോകുവാന്‍ മെത്രാന്റെ അനുവാദം വേണമെന്ന് പറഞ്ഞപ്പോള്‍ അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കണ്ടു സമ്മതം മേടിക്കേണ്ടിവന്നു.

മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാല്‍ അവരുടെ മുമ്പില്‍ കൈകള്‍ നീട്ടാന്‍ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയില്‍ ഉള്ള ഒരു സ്വര്‍ണക്കടയില്‍ (കോട്ടയം കട) കയറി എന്റെ കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണ്ണമാല ഊരി വിറ്റിട്ട് മഠത്തിലേക്ക് കൊണ്ടുപോകുവാനുള്ള ലളിതമായ വസ്ത്രങ്ങളും പെട്ടിയും മറ്റ് സാധനങ്ങളും വാങ്ങി. ബാക്കിയുള്ള പണം അമ്മയുടെ കൈകളില്‍ ഏല്പിച്ചിട്ട് പറഞ്ഞു, പിന്നീട് ആവശ്യം വരുമ്പോള്‍ തന്നാല്‍ മതി എന്ന്.

2004 ജൂലൈ 5 ന് ഇരുപത്തിനാലാം വയസ്സില്‍ എന്നെ കോണ്‍വെന്റില്‍ കൊണ്ട് ആക്കുമ്പോഴും എന്റെ പ്രിയപ്പെട്ടവര്‍ കരുതിയിരുന്നത് ഞാന്‍ വേഗം മടങ്ങിവരും എന്നുതന്നെയാണ്… ഒരു വര്‍ഷവും രണ്ടുവര്‍ഷവും വേഗം കടന്നുപോയി… പക്ഷേ എന്റെ തീരുമാനത്തിന് മാറ്റമില്ലാതായപ്പോള്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ എന്നെ പിന്തിരിപ്പിക്കുവാന്‍ കഠിന പരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിന് ജീവിതത്തില്‍ അധികമൊന്നും പ്രാധാന്യം നല്‍കാതിരുന്ന എന്റെ പപ്പാ ബൈബിള്‍ ആദ്യം മുതല്‍ വായിക്കുവാന്‍ തുടങ്ങി… ‘തലതിരിഞ്ഞു’ പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചായിരുന്നു പപ്പായുടെ ബൈബിള്‍ വായന. ഓരോ പ്രാവശ്യവും അവധിക്ക് ഞാന്‍ വീട്ടില്‍ വരുമ്പോള്‍ പലവിധ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ പ്രിയപ്പെട്ടവര്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.

16 വര്‍ഷങ്ങള്‍ക്ക ശേഷം ഇന്ന് എന്റെ പ്രിയപ്പെട്ടവര്‍ ‘സിസ്റ്റര്‍ സോണിയ തെരേസ്’ എന്ന യാഥാര്‍ത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. എന്റെ വീട്ടുകാര്‍ക്ക് എന്നെ കെട്ടിച്ചു വിടാന്‍ കാശില്ലാഞ്ഞിട്ടോ, കല്ല്യാണ പ്രായം കഴിഞ്ഞിട്ടും ചെറുക്കനെ കിട്ടാഞ്ഞിട്ടോ, മറ്റാരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, മോഹനവാഗ്ദാനങ്ങള്‍ നല്കി ആരെങ്കിലും വശീകരിച്ചിട്ടോ, അതുമല്ലെങ്കില്‍ എന്തെങ്കിലും കുറവുകളോ പോരായ്മകളോ ഉണ്ടായിട്ടോ ഒന്നുമല്ല ഞാന്‍ മഠത്തില്‍ പോയത്. മറിച്ച്, എന്റെ ജീവിത വഴിത്താരയില്‍ വ്യക്തമായി അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ ആണ് ഞാന്‍ അനുഗമിക്കുന്നത്.

ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ആര് നിങ്ങളെ വേര്‍പെടുത്തുമെന്ന് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ എഴുതിയിരിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു യഥാര്‍ത്ഥ സന്ന്യാസിനി ഈ സമൂഹത്തില്‍ നിന്ന് ഉയരുന്ന നിന്ദനങ്ങളോ, അപവാദങ്ങളോ, ക്ലേശങ്ങളോ കണ്ട് ഭയപ്പെടില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ഇവയൊന്നും അവളെ വേര്‍പെടുത്തില്ല.

നെഗറ്റീവ് കമന്റുകളാകുന്ന കല്ലുകള്‍ കൊണ്ടും നിന്ദനങ്ങള്‍ കൊണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന എഴുത്തുകള്‍കൊണ്ടും വ്യാജവാര്‍ത്തകള്‍കൊണ്ടും സന്യസ്തരെ അപമാനിക്കുന്ന ചില മനസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടും
അവര്‍ക്ക് നന്മകള്‍ ആശംസിച്ചു കൊണ്ടും…

സ്‌നേഹപൂര്‍വ്വം…

സി. സോണിയ തെരേസ് ഡി. എസ്. ജെ.

NB: മെഡലുകള്‍ ഒന്നും കൂടെ കൊണ്ട് നടക്കാറില്ല. വര്‍ഷങ്ങള്‍ കൂടി വീട്ടില്‍ ചെല്ലുമ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ എല്ലാം ഒന്ന് പൊടിതട്ടി എടുക്കുന്നതാണ്.. രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരു കഴിവിനെ ഇല്ലായ്മ ചെയ്യാന്‍ പാടാണ്… പിന്നെ മെഡലുകള്‍ പിടിച്ച് നില്‍ക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്.. ഈ ലോകത്തിലെ നേട്ടങ്ങള്‍ എല്ലാം നശ്വരമാണെന്ന സാക്ഷ്യം…

[ot-video][/ot-video]