UK

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ടി20 കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കി യുകെ മലയാളിയും എം.എസ് ധോണി ബ്രാൻഡ് അംബാസിഡറായ സിംഗിൾ ഐഡിയുടെ ഉടമയുമായ പാലാക്കാരൻ സുഭാഷ് ജോർജ്ജ് മാനുവല്‍ . സുഭാഷ് ജോർജ്ജ് കൊച്ചി ടീമിന്റെ ഉടമയായതോടെ യുകെ മലയാളികളുടെ പേരും കേരള ക്രിക്കറ്റ് ലീഗില്‍ ഇടംനേടി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയുടെ നീലകടുവകള്‍ ( ബ്ലൂ ടൈഗേഴ്‌സ് ) കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് യുകെയിലെ ക്രിക്കറ്റ് പ്രേമികളും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഫ്രാഞ്ചൈസികൾക്കായി സംഘടിപ്പിച്ച ലേലത്തിലൂടെയാണ് സുഭാഷ് ജോര്‍ജ്ജ് കൊച്ചിയുടെ ടീമായ ബ്ലൂ ടൈഗേഴ്‌സിനെ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും വലിയ തുകയായ രണ്ടര കോടി രൂപ നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സുഭാഷ് ജോർജ്ജ് സ്വന്തമാക്കിയത്. 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്‍ണമായി പാലിച്ച ഏഴുപേരെ ഫൈനല്‍ ലേലത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്‍ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്. 

സുഭാഷ് ജോര്‍ജ് മാനുവല്‍ ( സിംഗിൾ ഐഡി ). ഫിലിം ഡയറക്ടർ എസ്. പ്രിയദർശൻ  – ജോസ് പട്ടാറ കണ്‍സോര്‍ഷ്യം, സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്‍സോര്‍ഷ്യം), ടി. എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ഇതിൽ ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള സുഭാഷ് ജോർജ്ജിന്റെ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ലേലത്തിൽ ഒന്നാമതായി എത്തിയത്. തൊട്ട് പിന്നാലെ എത്തിയത് ഫിലിം ഡയറക്ടർ പ്രിയദർശന്റെ കണ്‍സോര്‍ഷ്യവുമാണ്.

ഐപിഎല്‍ താരവും ഫാസ്റ്റ് ബൗളറുമായ ബേസില്‍ തമ്പിയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ സ്റ്റാര്‍ ഐക്കണ്‍ . 2014-15 സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ച ബേസില്‍ 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്.

അതോടൊപ്പം കളിക്കാരെ തെരഞ്ഞെടുക്കുവാനായി നടത്തിയ താര ലേലത്തില്‍ മനു കൃഷ്ണനെ ഏഴ് ലക്ഷം രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ ടി20 ക്രിക്കറ്റ് ലീഗില്‍ കൊച്ചിക്ക് ലഭിച്ചത് മികച്ച താരങ്ങളെയാണെന്നും കളിക്കളത്തില്‍ മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നും സുഭാഷ് ജോർജ്ജ് മാനുവല്‍ വ്യക്തമാക്കി.

കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പുതുതലമുറയിലെ മികച്ച കളിക്കാരെ കായിക ലോകത്തിന് സംഭാവന ചെയ്യുകയാണ് ലക്ഷ്യമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ബ്രിട്ടണിലും സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഭാഷിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. യുകെയിൽ കളിക്കാര്‍ക്കായി സ്വന്തമായി ഗ്രൗണ്ടും ഇദ്ദേഹത്തിന്റെ സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. പാലാ ഭരണങ്ങാനം മാറാമറ്റം വീട്ടിൽ മാനുവല്‍ ജോസഫിന്റെയും ഫിലോമിനയുടെയും മകനാണ് സുഭാഷ് ജോർജ്ജ്.

റഷ്യയ്ക്കെതിരെ പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിക്കാമെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളിൽ യുക്രെയ്ൻ നടത്തുന്ന പ്രവർത്തനങ്ങളെ ബ്രിട്ടൻ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റഷ്യയുടെ ഭാഗമായ കർസ്ക് മേഖലയ്ക്കുള്ളിൽ യുക്രെയ്ൻ സൈനികർ പ്രവർത്തിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെ‍‍ൻസ്കി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, റഷ്യൻ വ്യോമമേഖലയിൽ യുക്രെയ്ൻ വലിയ ഡ്രോൺ ആക്രമണം നടത്തിയതായാണു റിപ്പോർട്ട്. കൃത്യവും സമയോചിതവും ഫലപ്രദവുമായ ആക്രമണമെന്നാണ് ഇതിനെ സെലൻസ്കി വിശേഷിപ്പിച്ചത്. ‘‘യുക്രെയ്ൻ ഡ്രോണുകൾ എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതുപോലെത്തന്നെയാണു പ്രവർത്തിച്ചത്. എന്നാൽ ഡ്രോണുകൾ കൊണ്ടുമാത്രം ചെയ്യാനാകാത്ത കാര്യങ്ങൾ അവിടെയുണ്ട്’’– സെലെൻസ്കി പറഞ്ഞു. യുക്രെയ്നെ ലക്ഷ്യം വച്ച റഷ്യയുടെ 29 ഡ്രോണുകൾ തകർത്തതായി യുക്രെയ്ൻ വ്യോമസേനയും എയർക്രാഫ്റ്റ് മാതൃകയിലുള്ള 117 ഡ്രോണുകളും 4 മിസൈലുകളും തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

ലിവർപൂൾ മലയാളിയും യുകെയിലെ കലാസാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും കുട്ടനാട് സംഗമത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവ് റ്റി . റ്റി ഫ്രാൻസിസ് (കുട്ടപ്പൻ സാർ ) നിര്യാതനായി. എടത്വ പച്ച തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്.

തോമസുകുട്ടി ഫ്രാൻസിസിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബെന്നി പെരിയപ്പുറം (പി ആർ ഒ )

കേരളത്തിൽ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ അതിദാരുണവും, വേദനാജനകവും, ഭയാനകവുമായ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി വോയ്സ് ഓഫ് വയനാട് ഇൻ യുകെ കഴിഞ്ഞദിവസം കൂടിയ സംഘടനയുടെ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. പ്രിയപ്പെട്ടവരുടെ വേർപാട് മൂലം ഒറ്റപ്പെട്ടവരെയും അപകടം മൂലം വേദന അനുഭവിക്കുന്നവരെയും ചേർത്തു പിടിക്കേണ്ടതും അവരെ ദീർഘകാലാടിസ്ഥാനത്തിൽ സഹായിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്ന് കരുതുന്നു. ഇത്തരുണത്തിൽ വയനാട് ജില്ലയിൽ നിന്നും യുകെയിൽ താമസമാക്കിയവരുടെ സംഘടനയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ ഒരു ഫണ്ട് ശേഖരണം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

നാളിതുവരെയും ചെയ്തിരിക്കുന്നത് പോലെ നൂറു ശതമാനവും അർഹതപ്പെട്ടവർക്ക് സുതാര്യമായും, വിശ്വസ്തതയോടെയും ഫണ്ട് ചിലവഴിക്കുവാനാണ് സംഘടന ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് മേപ്പാടി പഞ്ചായത്തിൽ നിന്നും യുകെയിൽ താമസമാക്കിയ ജെയിംസ് മേപ്പാടിയുടെ നേതൃത്വത്തിലുള്ളവരാണ് തദ്ദേശീയർ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക. ആയത് കൊണ്ട് വയനാട്ടിലെ വേദനയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ സംഘടനകളുടെയും വ്യക്തികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

രാജപ്പൻ വർഗീസ് (ചെയർമാൻ) – 07988959296
സജിമോൻ രാമച്ചനാട് – 07916347245
ബെന്നി പെരിയപ്പുറം – 07735623687
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരം

അക്കൗണ്ട് പേര് – വോയ്സ് ഓഫ് വയനാട് ഇൻ യു കെ
അക്കൗണ്ട് നമ്പർ – 56150431
Sort Code – 60 – 08 – 02

ന്യൂസ് ഡെസ്ക് മലയാളം യുകെ

പൗലോസ് കുയിലാടൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ലഘുചിത്രം ‘തന്ത’ യുകെയിൽ റിലീസ് ചെയ്തു. ജൂലൈ 27 ന് ലീഡ്സിലെ സെൻ്റ്. വിൽഫ്രിഡ്സ് ചർച്ച് ഹാളിൽ സീറോ മലബാർ സഭ ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം , ഫാ. ആഡ്രൂസ് ചെതലൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ റിലീസ് കർമ്മം ഔദ്യോഗികമായി നിർവ്വഹിച്ചു. ഫാ. ജോസഫ് വാളുപറമ്പിൽ, നടനും സംവിധായകനുമായ ജേക്കബ് കുയിലാടൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകൻ ജോസ് തോമസിൻ്റെ യൂ ടൂബ് ചാനലായ ജോസ് തോമസ് എൻ്റെടൈൻമെൻ്റ്ലൂടെയാണ് ഈ ലഘുചിത്രം റിലീസ് ചെയ്തത്. പൂർണ്ണമായും സംവിധായകൻ ജോസ് തോമസ്സിൻ്റെ മേൽനോട്ടത്തിലാണ് ഈ ലഘുചിത്രം അണിഞ്ഞൊരുങ്ങിയത്.

സ്വപ്ന ജീവികളായവരെ ഹാസ്യാത്മകമായി ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗലോസ് കുയിലാടനാണ്. 46 വർഷം നാടകരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള പൗലോസ് കുയിലാടൻ കേരളത്തിലും അമേരിക്കയിലും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പൗലോസ് കുയിലാടൻ അമേരിക്കൻ മലയാളികളുടെ ഫോമ മുതലായ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

അഞ്ചന അപ്പുക്കുട്ടൻ, പാർവ്വതി, അവിനാശ്, ജോഹാൻ ജോസ് തോമസ്സ് എന്നിവർ പ്രധാന വേഷമിടുന്നു. ഹെൽത്ത് ആൻ്റ് ആട്സ് യു എസ് എ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം സംവിധായകൻ ജോസ് തോമസാണ് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നത്. എബി വർഗ്ഗീസ് തിരക്കഥയും ആദർശ് ഛായാഗ്രഹണവും നിർവ്വഹിച്ചു. പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ, എഡിറ്റർ: ജിബിൻ ജെയിംസ്, കോസ്റ്റ്യൂം ഡിസൈനർ : സിന്ധു, കലാസംവിധാനം : മാത്യൂസ്, മേക്കപ്പ് : ധർമ്മൻ, സൗണ്ട് ഡിസൈൻ: ബാലു, മെട്രോ ഡി.ഐ: മഡ് ഹൗസ്, ഡിസൈൻ: മീഡിയാ വോ ഫാക്ടർ , വാർത്താ പ്രചരണം: റഹിം പറവൂർ എന്നിവരും നിർവ്വഹിച്ചു. കോട്ടയം, കുറവിലങ്ങാട്ടായിരുന്നു ചിത്രീകരണം നടന്നത്.

അത്യധികം ആവേശകരമായ പ്രതികരണമാണ് തന്ത എന്ന ലഘുചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 27 ന് ലീഡ്സിൽ വെച്ചു നടന്ന ചിത്രത്തിൻ്റെ റിലീസ് കർമ്മങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഹരീഷ് ദാസ്, ബെന്നി വേങ്ങച്ചേരിൽ, ജേക്കബ് കുയിലാടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/heEjfWYVs0Y?si=835DvmolkDxw5laJ

 

ബെന്നി പെരിയപ്പുറം, പി ആർ ഒ വോയിസ് ഓഫ് വയനാട് ഇൻ യുകെ

കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ചികിത്സയിൽ ഇരിക്കുന്നവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും വേദനയിലും വേർപാടിലും വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയിസ് ഓഫ് വയനാട് ഇൻ യുകെ ഭാരവാഹികളുടെ യോഗം അഗാധമായ വേദനയും ദുഃഖവും രേഖപ്പെടുത്തി. മരണമടഞ്ഞവരുടെയും ബന്ധുക്കളുടെയും ചികിത്സയിൽ കഴിയുന്നവരുടെയും, കാണാതായവരുടെയും വേദനയിൽ പങ്കുചേരുകയും ആശുപത്രികളിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യോഗം അറിയിച്ചു.

വയനാട് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥം കുടുംബമായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയവർ തങ്ങളുടെ പ്രദേശത്ത് സംഭവിച്ച അതി ഭയാനകവും, ദാരുണവുമായ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. സമയത്തിന്റെ മാറ്റത്തിനനുസരിച്ച് പലരും ഉറങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ . വയനാട് മാനന്തവാടി സ്വദേശിയായ ഞാൻ 36 വർഷങ്ങൾക്ക് മുൻപ് മേപ്പാടി പ്രൈമറി ഹെൽത്ത് സെൻററിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നപ്പോൾ, ചൂരൽമല , മുണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങൾ ജോലിയുടെ ഭാഗമായി സന്ദർശിച്ചിരുന്നത് ഇപ്പോഴും ഓർക്കുകയാണ്. കൂടാതെ മേപ്പാടി, വടുവൻ ചാൽ തുടങ്ങിയ പരിസരപ്രദേശങ്ങളിൽ നിന്നും ധാരാളം പേരാണ് ഇംഗ്ലണ്ടിൽ ഇപ്പോൾ താമസിക്കുന്നത്.

എല്ലാവരും പരസ്പരം ബന്ധപ്പെടുകയും, വേദനകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ അടുത്ത ദിവസം തന്നെ വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചതായി ചെയർമാൻ രാജപ്പൻ വർഗീസ് അറിയിച്ചു. സംഭവമറിഞ്ഞപ്പോൾ തന്നെ അടിയന്തിരമായി സ്ഥലത്തെത്തുകയും വേണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഇന്ത്യൻ കര, നാവിക, വ്യോമസേന അംഗങ്ങളെയും വിവിധ അർദ്ധ സൈനിക അംഗങ്ങളെയും കേരളത്തിലെ വിവിധ സേനാ വിഭാഗങ്ങളെയും പ്രാദേശിക സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസികളായ വയനാട്ടുകാർക്ക് വേണ്ടി നന്ദിയോടെ ഓർക്കുന്നു. സ്വന്തം ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരുടെയും മുൻപിൽ ഞങ്ങൾ വേദനയോടെ നന്ദിയോടെ നമസ്കരിക്കുന്നു .

യുകെയില്‍ ജനവാസമില്ലാത്ത ദ്വീപ് വിലയ്ക്കു വാങ്ങി ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാന്‍ ധനസമാഹരണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ച് വിവാദത്തിലായിട്ടുള്ള ഇസ്ലാംമത പണ്ഡിതന്‍ ഷെയ്ഖ് യാസര്‍ അല്‍-ഹബീബാണ് വിശ്വാസികള്‍ക്ക് മാത്രമായി രാജ്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

സ്‌കോട്ട്ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ടോര്‍സ ദ്വീപ് വിലയ്ക്ക് വാങ്ങാന്‍ മൂന്ന് മില്യണ്‍ പൗണ്ട് സംഭാവന ചെയ്യണമെന്ന് ഷെയ്ഖ് യാസര്‍ അല്‍-ഹബീബ് അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. 85 വര്‍ഷമായി ജനവാസമില്ലാത്ത ദ്വീപ് 1.5 മില്യണ്‍ പൗണ്ടിന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ബോട്ട് മാര്‍ഗം മാത്രമാണ് ഈ ദ്വീപില്‍ എത്തിച്ചേരാന്‍ സാധിക്കുക.

ദ്വീപ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍, ദി സണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഇസ്ലാമിക സ്‌കൂളും ആശുപത്രിയും പള്ളിയും മറ്റും നിര്‍മിക്കാനാണ് പദ്ധതി.

യുകെയിലെ സൗത്ത് ബക്കിങ്ഹാംഷെയറിലുള്ള മതസംഘടനയായ മഹ്ദി സെര്‍വന്‍സ് യൂണിയന്റെ തലവനാണ് ഷെയ്ഖ് യാസര്‍ അല്‍-ഹബീബ്. ശരിഅത്ത് നിയമം പിന്തുടരുന്ന രാജ്യം സ്ഥാപിക്കാന്‍ എന്ന പേരില്‍ ദ്വീപ് വാങ്ങാന്‍ ഇതിനകം മൂന്ന് മില്യണ്‍ പൗണ്ടിലധികം സ്വരൂപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

20 വര്‍ഷം മുമ്പ് കുവൈറ്റില്‍ നിന്ന് പലായനം ചെയ്ത് യുകെയില്‍ അഭയം തേടിയ ആളാണ് 45 കാരനായ ഷെയ്ഖ് യാസര്‍ അല്‍-ഹബീബ്. സൈനിക മാതൃകയിലുള്ള പരിശീലന ക്യാമ്പുകള്‍ ഇദ്ദേഹം നടത്തുന്നതായും സൂചനയുണ്ട്.

സ്വന്തം സാറ്റലൈറ്റ് ടിവി ചാനലായ ഫഡക് ടിവിയിലൂടെ തന്റെ എതിരാളികളായ സുന്നി വിഭാഗത്തിനെതിരെ പ്രഭാഷണ പരമ്പരകള്‍ നടത്തി അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അറബി ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഇയാള്‍ക്ക് ബ്രിട്ടനില്‍ മാത്രം നാലു ലക്ഷത്തിലധികം അനുയായികളായുണ്ട്.

ഫഡക് ടിവി അടച്ചുപൂട്ടണമെന്ന ആവശ്യം യുകെയില്‍ എംപിമാര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച്, അല്‍-ഹബീബ് വിദ്വേഷം പടര്‍ത്തുന്നത് തുടരുകയാണ്.

രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.

യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

സന്ദർശനത്തിനിടെ ലാമി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരിൽക്കാണും.

യുകെയിലേക്കുള്ള വിസ ശരിയാക്കിതരാമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തും ബന്ധുവും ചേർന്ന് പണം തട്ടിയെടുത്തെന്നും ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതി. ലുധിയാന സ്വദേശിയായ 22 കാരിയായ യുവതി ആണ് പരാതിക്കാരി.

ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രതിയെ യുവതി കാണുന്നതും വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞത്. തുടർന്ന് യുകെയിലേക്ക് മാറാൻ സഹായിക്കാമെന്ന് പ്രതി ഉറപ്പുനൽകി. വിസ എത്തിയെന്ന് പറയുകയും മേയ് ഒന്നിന്, പ്രതിയുടെ വീട്ടിലേക്കും അവിടെ നിന്നും ഒരു ഹോട്ടലിലേക്കും യുവതിയെ കൊണ്ടുപോകുകയും ചെയ്തു.

ഹോട്ടലിൽ ഇയാളുടെ ബന്ധുവും ഉണ്ടായിരുന്നു. ബലാത്സംഗം ചെയ്തതായി പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്ന് ഇവർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയുടെ പിതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. തുടർന്ന് വിമാനത്താവളത്തിൽ ഇറക്കിവിട്ട് ഇവർ രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

പ്രതികളിൽ ഒരാളായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റൊരാൾ ഒളിവിലാണ്. യുകെയിലേക്കുള്ള വിസ ഒരുക്കുന്നതിനായി പ്രതികൾ തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടു. സുഹൃത്തിനും ഒളിവിലുള്ള ഇയാളുടെ ബന്ധുവിനുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.

യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.

Copyright © . All rights reserved