ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഏറ്റവും പുതിയ ടാക്സ് രേഖകൾ പ്രകാരം, അദ്ദേഹം കഴിഞ്ഞ വർഷം നികുതിയായി അടച്ചത് 508308 പൗണ്ട് തുകയാണെന്ന പുതിയ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 2.2 മില്യൺ പൗണ്ട് തുകയാണ് അദ്ദേഹം കഴിഞ്ഞവർഷം സമ്പാദിച്ചത്. ഡൗണിംഗ് സ്ട്രീറ്റ് പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം, മൊത്തം വരുമാനമായ 432,884 പൗണ്ടിന്മേൽ പ്രധാനമന്ത്രി 163,364 പൗണ്ട് നികുതിയായി അടച്ചതായി വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടിൽ നിന്നുള്ള മൂലധന നേട്ടമായ 1.8 മില്യൺ പൗണ്ടിന് അദ്ദേഹം 359,240 പൗണ്ട് നികുതിയായി അടച്ചതായും ഇതിൽ വ്യക്തമാക്കുന്നുണ്ട്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, ഇത് രണ്ടാം തവണയാണ് അദ്ദേഹം തന്റെ വരുമാനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ രേഖയിൽ, അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ളതുൾപ്പെടെ മൂന്ന് സാമ്പത്തിക വർഷങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
ഇലക്ഷൻ കാലത്ത് അദ്ദേഹം നടത്തിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തന്റെ വരുമാന കണക്കുകൾ പ്രസിദ്ധീകരിക്കുമെന്നത്. മുൻപുള്ള വർഷത്തേക്കാൾ അദ്ദേഹത്തിന്റെ വരുമാനവും അതോടൊപ്പം തന്നെ അടയ്ക്കുന്ന നികുതി തുകയും വർദ്ധിച്ചതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ധനകാര്യ മേഖലയിൽ ജോലി ചെയ്തിരുന്ന സുനക്, പാർലമെൻ്റിലെ ഏറ്റവും ധനികനായ എംപിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഇലക്ഷൻ കാലത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ കൂടുതൽ വിവാദങ്ങൾ മുന്നോട്ടുവച്ചിരുന്നു. അടുത്തിടെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും റിഷി സുനകിന്റെ സ്വത്തിനെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. മോർട്ട്ഗേജ് വർദ്ധനവ് ഒരു പ്രശ്നമായി പ്രധാനമന്ത്രിക്ക് തോന്നുകയില്ലെന്നും, എന്നാൽ സാധാരണക്കാരുടെ കൈയ്യിൽ അത്രയും സ്വത്തില്ലെന്നും ആയിരുന്നു അന്ന് സ്റ്റാർമർ സുനകിനെ വിമർശിച്ചത്. 2023-ലെ സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് അനുസരിച്ച്, സുനകിനും ഭാര്യ അക്ഷത മൂർത്തിക്കും ചേർന്ന് ഏകദേശം 529 മില്യൺ ഡോളർ ആസ്തിയുണ്ട്. ചാൻസലർ ജെറെമി ഹണ്ട് ഉൾപ്പെടെയുള്ളവരും തങ്ങളുടെ വരുമാന കണക്കുകൾ പൊതുജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ മാസം ജൂനിയർ ഡോക്ടർമാർ 5 ദിവസം സമരം നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർദ്ധനവിനായി പണിമുടക്ക് നടക്കുന്നത്. യൂണിയൻറെ ഭാഗത്തുനിന്നും 35 ശതമാനം ശമ്പള വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ നിർദ്ദേശം സർക്കാർ നിരസിച്ചിരുന്നു.
സമരത്തെ തുടർന്ന് വ്യാപകമായി എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ സേവനങ്ങൾ റദ്ദാക്കപ്പെടും. ന്യായമായ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾക്ക് തയ്യാറാണെന്നാണ് സർക്കാർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം 9 % ശമ്പള വർദ്ധനവ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3 % കൂടെ അധികമായി നൽകാനും കഴിഞ്ഞവർഷം അവസാന നടന്ന ചർച്ചകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമമായ നീക്കമായി നിർദേശം മുന്നോട്ട് വച്ചിരുന്നു. എന്നാൽ പരസ്പര ധാരണയിലെത്താത്ത ആ ചർച്ചകൾ അലസി പിരിയുകയായിരുന്നു.
പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി ശമ്പള വർദ്ധനവ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ബി എം എ യെ പ്രതിനിധീകരിച്ച് ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു. പണപ്പെരുപ്പം കണക്കാക്കിയാൽ നിലവിലെ ശമ്പളം 2008 ലേതിനെക്കാൾ താഴെയാണെന്നാണ് യൂണിയൻ വാദിക്കുന്നത്.
ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ അടിമുടി ബാധിക്കുമെന്നത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. കഴിഞ്ഞമാസം ജനുവരിയിൽ 6 ദിവസത്തെ പണിമുടക്ക് ഡോക്ടർമാർ നടത്തിയിരുന്നു. ഒരു ലക്ഷത്തോളം അപ്പോയിന്റ്മെന്റ്കൾ ആണ് കഴിഞ്ഞ പണിമുടക്കിന്റെ ഭാഗമായി മുടങ്ങിയത്. നേഴ്സുമാർ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാർ 2022 മുതൽ നടത്തിയ വിവിധ പണിമുടക്കുകളിലായി 1.2 ദശലക്ഷത്തിലധികം മെഡിക്കൽ അപ്പോയിന്റ്മെൻ്റുകൾ മുടങ്ങിയതായാണ് കണക്കാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ സ്ത്രീയെയും രണ്ടു കുട്ടികളെയും ആസിഡ് ഒഴിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവം ബ്രിട്ടനെ ആകെ ഞെട്ടിച്ചതായിരുന്നു. 35കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 31-ന് രാത്രിയിലാണ് അമ്മയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയതിനുശേഷം ഇയാൾ ഒളിവിലായത്.
സംഭവം നടന്ന് 10 ദിവസത്തിനുശേഷവും ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പ്രതി ജീവനോടെയില്ലാതിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പോലീസ് ഇപ്പോൾ വിരൽ ചൂണ്ടുന്നത് . ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിനുശേഷം അയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സാധ്യത നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തതാണ് അന്വേഷണസംഘത്തെ കുഴപ്പിച്ചത് . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനായി നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നദിയിൽ വീണ്ടും പരിശോധന നടത്താനാണ് പോലീസ് തീരുമാനം.
ആക്രമണത്തിന് ഇരയായ സ്ത്രീക്ക് എസെദിയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതി ഇപ്പോഴും ആശുപത്രിയിൽ തന്നെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ പരുക്കു പറ്റിയ എട്ടും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ ആശുപത്രി വിട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതി എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്
മാർച്ച് 9 ശനി വൈകിട്ട് 3 മണി മുതൽ നോർത്ത് വെസ്റ്റിലെ അമ്പതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളത്തിലേക്ക് എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നു..
യൂറോപ്പിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ്-MML ഒരുക്കുന്ന ഈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക.
https://limeeventz.co.uk/public/e/40/mml-north-fest
മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കക എന്ന ഉദ്ദേശലക്ഷ്യത്തിൽ കേരള നേഴ്സസ് യുകെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 -ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വിധുൻഷാ ഫോറം സെൻട്രൽ വച്ച് നടക്കും. യുകെയിലെ എല്ലാ നഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഇത്.
നേഴ്സുമാരെ സംബന്ധിച്ചിടത്തോളം അവർക്ക് വേണ്ട പ്രൊഫഷണനിൽ അറിവും അതോടൊപ്പം മനോഹരമായ ആഘോഷ പരിപാടികളും ഉൾപ്പെടുത്തിയാണ് മെയ് 18 ലെ പ്രോഗ്രാം തയ്യാറായിക്കൊണ്ടിരിക്കുന്നത്. ആദ്യമായിട്ടാണ് നഴ്സസ് തന്നെ മുൻകൈയെടുത്ത് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡിന്റെ മഹാപ്രളയത്തിൽ നേഴ്സുമാർക്ക് സ്വാന്തനം ഒരുക്കുവാനും അവരെ ഒരുമിച്ച് നിർത്തുവാനും അവരുടെ വേദനകൾ പരസ്പരം പങ്കു വയ്ക്കുവാനും വേണ്ടി ആരംഭിച്ച കേരള നേഴ്സസ് യുകെ ഓൺലൈൻ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം കൊണ്ട് ആയിരക്കണക്കിന് നേഴ്സുമാർക്കാണ് പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നത് .
നൂറുകണക്കിന് നേഴ്സുമാർക്ക് അവരുടെ കരിയറിൽ അഭിവൃദ്ധി ഉണ്ടാകുവാൻ ഈ പ്ലാറ്റ്ഫോം കൊണ്ട് ഇതിനോടൊപ്പം സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു നേട്ടം തന്നെയാണ്. നേഴ്സുമാർക്ക് വേണ്ട അറിവുകൾ കൊടുക്കുക അവളുടെ കരിയറിൽ ഉയർച്ചയുണ്ടാക്കുക എന്നിങ്ങനെ ലക്ഷ്യങ്ങൾ മുൻനിർത്തി ആരംഭിച്ച meet ‘n gain പ്രോഗ്രാം 125 എപ്പിസോഡുകളായി വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു .
നഴ്സുമാരുടെ ഉന്നമനത്തിനായി ഇത്രയും വിവരങ്ങൾ ലഭിക്കുന്ന പ്ലാറ്റ്ഫോം ലോകത്തിൽ വേറെയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുകെയിലെ ചീഫ് നഴ്സിംഗ് ഓഫീസർ മുതൽ കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡൻ്റ് വരെ ഇതിനോടകം meet,n Gain ൽ ലൈവ് ക്ലാസുമായി വന്നിട്ടുണ്ട്. മെയ് 18 ലെ നഴ്സിംഗ് കോൺഫറൻസിലേക്കും നേഴ്സ് ഡേ ആഘോഷങ്ങളിലേക്കും യു കേ യിലെ മുഴുവൻ നഴ്സുമാരെയും ക്ഷണിക്കുകയാണ്.
ഓർമ്മയിൽ മറക്കാൻ കഴിയാത്ത ഒരു സുദിനം ആയിരിക്കും മെയ് 18 എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു . അന്നേദിവസം യുകെയിലെ ഏറ്റവും സീനിയർ ആയ നേഴ്സിനെ ആദരിക്കുന്നതായിരിക്കും. യുകെയിലെ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും മെയ് 18ന് പങ്കെടുക്കും. മെയ് 18ന് നേഴ്സിങ് സംബന്ധമായ എല്ലാ സംശയങ്ങൾക്കും മറുപടി ലഭിക്കാനായി വിവിധ സ്പെഷ്യാലിറ്റികളുടെ നേഴ്സിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. അതോടൊപ്പം കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് റീ വാലിഡേഷൻ വേണ്ട CPD hours ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
സിജി സലിംകുട്ടി( +44 7723 078671), ജോബി ഐത്തിൽ ( 07956616508)
സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് : മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903)
രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് : ജിനി അരുൺ (07841677115)
വെന്യു സംബന്ധമായ അന്വേഷണങ്ങൾക്ക് : സന്ധ്യ പോൾ (07442522871)
കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് : സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.
യുകെയിലെ മലയാളി അസോസിയേഷനുകളിൽ ഏറ്റവും പ്രബലരായ അസോസിയേഷനുകളിൽ ഒന്നായ ബിർമിങ് ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയെ നയിക്കാൻ ശ്രീമതി ലിറ്റി ജിജോയുടെ നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു .
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വർണ്ണ ശബളമായ ക്രിസ്മസ് പുതുവത്സര ആഘോഷവേദിയിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ശ്രീമതി സോണിയ പ്രിൻസ് സെക്രട്ടറിയായും ശ്രീ നോബിൾ സെബാസ്റ്റ്യൻ ട്രഷററായും വൈസ് പ്രസിഡണ്ടായി ശ്രീമതി റീന ബിജു, ജോയിൻ സെക്രട്ടറിയായി ശ്രീ അലൻജോൺസൺ, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീമതി ഷൈജി അജിത്തിനെയും സ്പോർട്സ് കോഡിനേറ്ററായി കെവിൻ തോമസ്, വനിതാ പ്രതിനിധികളായി ശ്രീമതി ദീപ ഷാജുവും ശ്രീമതി അലീന ബിജുവും യുവജനങ്ങളുടെ പ്രതിനിധികളായി ആരോൺ റെജി, ജൂവൽ വിനോദ് ,ചാർലി ജോസഫ്, അന്ന ജിമ്മി എന്നിവരെ യും തിരഞ്ഞെടുത്തു.
മുൻ സെക്രട്ടറിയായിരുന്ന ശ്രീ രാജീവ് ജോണും ശ്രീമതി ലിറ്റി ജിജോയും ശ്രീമതി ബീന ബെന്നിയും പുതിയ യുക്മ പ്രതിനിധികളാകും.
സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭരണസമിതി അംഗങ്ങളെ നിറഞ്ഞ കരഘോഷത്തോടുകൂടിയാണ് ബിസിഎംസി കുടുംബാംഗങ്ങൾ സ്വീകരിച്ചത്.
കഴിഞ്ഞ കാലങ്ങളിൽ ബിസിഎംസിയെ യുകെയിലെ സമസ്ത മേഖലയിലും കരുത്തരായി നിലനിർത്താൻ സഹായിച്ച എല്ലാ ബിസിഎംസി കുടുംബാംഗങ്ങളുടെയും പരിപൂർണ്ണ സഹകരണത്തോടെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി എല്ലാവരെയും ചേർത്ത് നിർത്തി നല്ലൊരു നാളേയ്ക്കായി ഒത്തൊരുമയോടെ പരിശ്രമിക്കുമെന്ന് നിറഞ്ഞ സദസിനെ സാക്ഷി നിർത്തി പ്രസിഡന്റ് ശ്രീമതി ലിറ്റിൽ ജിജോ പ്രഖ്യാപിച്ചു.
സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ് സംഗീതോത്സവ വേദിക്കു ‘ഹെൽത്ത് ആൻഡ് സേഫ്റ്റി’ സാങ്കേതികത്വ കാരണങ്ങളാൽ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാർക്കിങ്ങ് സൗകര്യവുമുള്ള വെൽവിൻ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നൽകുന്ന സെവൻ ബീറ്റ്സിന്റെ സീസൺ 7 മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 24 നു ശനിയാഴ്ച തന്നെ അരങ്ങേറും.
7 ബീറ്റ്സിന്റെ സംഗീത-നൃത്ത അരങ്ങുകൾ കലാസ്വാദകർക്കിടയിൽ നേടിയ സ്വീകാര്യതയിൽ ഏഴാം വർഷത്തിലേക്കുള്ള ജൈത്ര യാത്രയിൽ അതിന്റെ സീസൺ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തിൽ അർപ്പിക്കും.
യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ആംഗറിങ്ങിൽ താരശോഭ ചാർത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ സദസ്സിനെ തങ്ങളുടെ സരസവും ആകർഷകവുമായ വാക്‌തോരണിയിലൂടെ കയ്യിലെടുക്കും.
സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകർച്ചകളും, മുദ്രകളും, ഒപ്പം സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകർഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.
യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കിയിട്ടുള്ള സെവൻ ബീസ്റ്റ്സ് സംഗീതോത്സവത്തിൽ ‘സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം’ അടക്കം വിവിധ കലാവിസ്മയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്,മലബാർ ഗോൾഡ് , ടിഫിൻ ബോക്സ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.
7 ബീറ്റ്‌സ്-സർഗ്ഗം സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽമക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെൽവിനിൽ ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE,
AL6 9ER
ലണ്ടൻ :എന്റെ ജീവൻ്റെ വിലയായ ദൈവമേ എന്ന സംഗീത ആൽബം ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റിലീസ് ചെയ്തു. ഒരു മദ്യപാനിയുടെ മാനസന്തരം എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂർണമായും യുകെ യിൽ ചിത്രികരിച്ച ഈ വീഡിയോ ആൽബം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു. സമൂഹത്തിൽ നല്ല സന്ദേശം നൽകാൻ കഴിയുന്ന ഇത്തരം ഗാനങ്ങൾ ഇനിയും ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു.
കേംബ്രിഡ്ജ്: എൻ എം സി മാനദണ്ഡമനുസരിച്ചുള്ള ‘പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങൾ, നേഴ്‌സിങ് പ്രൊഫഷണലിസം’ എന്നീ വിഷയങ്ങളിൽ യുകെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകൾക്ക് ഏറെ വിജ്ഞാനപ്രദമായ ഓൺലൈൻ ചർച്ചകളും, സെമിനാറും ‘സൂം’ വെബ്ബിനാറിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്നു. യു കെ യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തും, ഹൗസിങ് മേഖലയിലും നേരിടുന്ന പ്രശ്നങ്ങളിൽ സൗജന്യ നിയമ സഹായവും, ഗൈഡൻസും നൽകുവാൻ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ.
യു കെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ റെഗുലേറ്ററി ബോഡിയായ നേഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി), വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം,പരിചരണം എന്നിവയുടെ മാനദണ്ഡങ്ങൾ അവരുടെ പരിശീലനത്തിലൂടെ പ്രാപ്യമാക്കുന്നതിനായി പ്രൊഫഷണൽ രൂപരേഖ നൽകുകയും, ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സന്ദർഭങ്ങളിൽ, അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുള്ള ഓർഗനൈസേഷൻ ആണ്. നേഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പെരുമാറ്റം നിയന്ത്രിക്കുന്നതിൽ അതിന്റെ പങ്കും, ജോലിയിൽ തങ്ങളുടെ പ്രൊഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ, നിയമങ്ങളുടെ പ്രാധാന്യവും ആഴത്തിൽ പ്രതിബാധിക്കും. .
ആളുകൾക്ക് മുൻഗണന നൽകൽ, ഫലപ്രദമായ പരിശീലനം, പ്രൈവസി സംരക്ഷണം, പ്രൊഫഷണലിസവും, ആല്മ വിശ്വാസവും പ്രോത്സാഹിപ്പിക്കൽ, വ്യക്തി കേന്ദ്രീകൃതമായ പരിചരണം, ഉത്തരവാദിത്ത ബോധം, നേഴ്സിങ് പരിചരണത്തിൽ മികവും കഴിവും നിലനിർത്തൽ, സത്യസന്ധതയോടുകൂടി പ്രവർത്തിക്കൽ എന്നിവയുടെ പ്രാധാന്യം കോഡ് ഊന്നിപ്പറയുമ്പോൾ, ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാൻ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുവാനും, ആശങ്കകൾ ഉന്നയിക്കുവാനും, നേഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉത്തരവാദിത്വവും മറ്റും വെബ്ബിനറിലൂടെ ബോധവൽക്കരിക്കും. രോഗികൾക്ക് സുരക്ഷിതവും അനുകമ്പയും ധാർമ്മികവുമായ പരിചരണം നൽകുക, നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ സേവനത്തിനുള്ള സ്റ്റാൻഡേർഡ് നിലനിർത്തുക, സേവന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നിവയിൽ വെബ്ബിനാർ ശ്രദ്ധ ഊന്നും.
ഇന്ത്യൻ വർക്കേഴ്‌സ് യൂണിയന്റെ ലീഗൽ ടീമായ കൗൺസിലർ ബൈജു തിട്ടാല, ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പാനൽ, അനുബന്ധമായ വിലപ്പെട്ട വിവരങ്ങൾ നൽകുവാനും, പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും, സമാനമായ മേഖലകളിൽ നേടിയ തങ്ങളുടെ അനുഭവ സമ്പത്തും, നിയമ പാണ്ഡിത്യവും, അച്ചടക്ക നിയമങ്ങളുടെയും, മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യവും അമൂല്യമായ മാർഗ്ഗനിർദ്ദേശം നൽകാനുതകും.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിയമ വിദഗ്ധരെയും പ്രാക്ടീഷണർമാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ആഗോളതലത്തിലുള്ള പഠന പരിശീലന കൈമാറ്റം ചെയ്യുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോം സൃഷ്ടിക്കുവാൻ വെബ്ബിനാർ ലക്ഷ്യമിടുന്നു. യു കെ യിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്ന മേഖലയായ നേഴ്സിങ്, മിഡ്‌വൈഫറി ജോലിക്കാർക്കും, അതിലൂടെ അവർ സേവിക്കുന്ന രോഗികൾക്കും ഈ ക്ലാസ്സുകളിലൂടെ പ്രയോജനം ലഭിക്കും.
യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്‌സുമാർക്കായി 2024 ഫെബ്രുവരി 20-ന് ചൊവാഴ്ച നടത്തുന്ന വെബ്ബിനാർ വൈകുന്നേരം എട്ടു മണിക്ക് ആരംഭിക്കും. യു കെ യിൽ നഴ്സിംഗ് മേഖലയിൽ ജോലിചെയ്യുന്ന ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
ചോദ്യങ്ങളും സംശയങ്ങളും മുൻകൂട്ടി +447398968487 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചു കൊടുക്കുന്നത് കൂടുതൽ ഉപകാരപ്രദമാകും.
Zoom Meeting ID: 834 9877 5945
Pass Code: 944847