UK

ജോസ്ന സാബു സെബാസ്റ്റ്യൻ

വളരെ സരസവും സൗമ്യവുമായി ഇൻജെക്ഷനും ഗുളികകളും മാത്രം കൊടുത്തു നടന്നിരുന്ന സൗത്തെന്റിലെ പെണ്ണുങ്ങളെല്ലാം ഞൊടിയിടയിലാണ് പെൺ പുലികളെപ്പോലെ കുതിച്ചു ചാടി ഓണമെന്ന ആഘോഷത്തെ നിറമൊട്ടും തന്നെ കുറയാതെ വർണാഭരിതമാക്കി കടന്നു പോയത് ….
വടം വലി , അത്തപൂക്കളം, 15തരം കറികൾ കൂട്ടിയുള്ള ഓണസദ്യ , കസേരകളി മുതൽ ആരുമിതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരം തിരുവാതിര വരെ ആടിത്തിമർത്തു ഞങ്ങൾ കടന്നു പോയി ….
കൂടാതെ പലവിധ കാറ്റഗറിയിലുള്ള ടിക് ടോക് മത്സരങ്ങൾ നടത്തിയതിൽ നമ്മുടെ ജോസ്‌ന സാബു സെബാസ്റ്റ്യൻ സിംഗിൾ കാറ്റഗറിയിൽ ഒന്നാം സ്ഥാനം മേടിച്ചു മാറ്റുരച്ചു നിന്നപ്പോൾ ഫാമിലി ടിക്ടോക് ഇനത്തിൽ ശാന്തി റോയിയും  കട്ടക്കു നിന്ന് പൊരുതിജയിച്ചു…..

അല്ലേലും യൂകെയിലെ വിവിധ കൗണ്ടികൾ തന്നെ നോക്കുകയാണെങ്കിൽ സൗത്തെൻഡ് പലകാര്യത്തിലും പൊളിയാണ് ….
ഏറ്റവും നല്ല കാലാവസ്ഥ …
ഏറ്റവും നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ ,ബോട്ടുകൾ ,തടാകങ്ങൾ , ഏറ്റവും നീളം കൂടിയ കടൽപാലം നല്ല ചുണകുട്ടികളായ ആൺപുലികൾ , അവർക്ക് കരുത്തേകി പിന്തുണക്കുന്ന പെൺപുലികൾ , മലയാളം നന്നായി സംസാരിക്കാനും കഴിയാവുന്നത്ര നന്നായി എഴുതാനും ശ്രദ്ദിക്കുന്ന മലയാളി കുഞ്ഞുങ്ങൾ ….അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ചകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നു സൗത്തെൻഡ് എന്ന കാനാൻ ദേശം …..
എല്ലാം ഒരുക്കി തന്ന എസ്എംഎ സൂരജ് സുധാകരൻ – പ്രസിഡന്റ്
സാബു സെബാസ്റ്റ്യൻ – വൈസ് പ്രസിഡന്റ്
ജെയ്‌സൺ ചാക്കോച്ചൻ – സെക്രട്ടറി
ബോണി വർഗീസ് – ജോയിന്റ് സെക്രട്ടറി
ജോബിൻ ഉതുപ്പ് – ട്രഷറീസ് ഇവർ ഈ വർഷത്തോടെ പുതുതലമുറക്കായി സ്ഥാനമൊഴിഞ്ഞു …….

     

അപ്പച്ചൻ കണ്ണഞ്ചിറ

ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കൾച്ചറൽ അസോസിയേഷനും, കേരളാ കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (KCA & KCSS) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢ ഗംഭീരമായി.

സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും, പുലിക്കളിയും, ഓണപ്പാട്ടുകളും, സ്കിറ്റുകളും, തിരുവാതിരയും വർണ്ണ വിസ്മയം തീർക്കുകയായിരുന്നു.

താരനിബിഡമായ സ്റ്റേജ് ഷോയും, കുട്ടികളുടെ സിനിമാറ്റിക്, ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.

വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും, കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി. മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ ‘പൊന്നോണ നൃത്ത’വും ആഘോഷത്തിന് മാറ്റേകി.

കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.

കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി എ യുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും, വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രൗഢ ഗംഭീരമായ കെസിഎ ഓണാഘോഷത്തിന് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഉണ്ണികൃഷ്ണൻ ബാലൻ

ബെൽഫാസ്റ്റ്:സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു. യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു. പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു. നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും, തൊഴിൽപരവും, വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളിൽ ഓരോ സമീക്ഷ അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട് എന്ന് ദിനേശ് വെള്ളാപ്പള്ളിൽ അഭിപ്രായപ്പെട്ടു.

നോർത്തേൺ ഐർലൻഡ് ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനാ കാര്യങ്ങൾ വിശദീരിച്ചു. ക്യുഎൻസ് യൂണിവേഴ്സിറ്റി, സിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്മിറ്റി എന്ന നിലയിൽ സമീക്ഷ ബെൽഫാസ്റ്റ് സൗത്ത് ഘടകം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ട് എന്ന് ശ്രീ. ബൈജു നാരായണൻ അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചയിൽ ബെൽഫാസ്റ്റിൽ ഏറ്റവും കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള പ്രദേശമാണ് നഗരത്തിന്റെ തെക്കൻ പ്രദേശം. അത് കൊണ്ട് തന്നെ ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ സഹകരണം ഉറപ്പ് വരുത്തണം എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ശ്രീ:മഹേഷ് കുമാർ, പ്രസിഡന്റായി ശ്രീ.ജയൻ മലയിൽ എന്നിവരെ തിരിഞ്ഞെടുത്തു. ട്രഷറർ-ശ്രീ അഭിലാഷ് , ജോയിന്റ് സെക്രട്ടറി ശ്രീ കെവിൻ കോശി,വൈസ് പ്രസിഡന്റ് -ശ്രീ റജി സാമുവൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

സ്വന്തം ലേഖകൻ 

എൽ സാൽവഡോർ : മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം നാണയമായി അംഗീകരിച്ച ആദ്യ രാജ്യമാണ്. അതുകൊണ്ട് തന്നെ സ്കൂൾ തലം മുതൽ ക്രിപ്റ്റോ കറൻസി വിദ്യാഭ്യാസം നൽകികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ക്രിപ്റ്റോ കറൻസിയിലുള്ള അറിവ് വർദ്ധിപ്പിക്കുവാൻ പദ്ധതി ഒരുക്കുന്നു. അതിന്റെ ഭാഗമായി ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ഉള്ളടക്കം രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് എൽ സാൽവഡോറിന്റെ വിദ്യാഭ്യാസ മന്ത്രാലയം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ മി പ്രൈമർ ബിറ്റ്കോയിനുമായി (എം പി ബി) കരാറിൽ ഒപ്പിട്ടു. ഈ പൈലറ്റ് പ്രോഗ്രാമിലൂടെ ബിറ്റ്കോയിൻ വിദ്യാഭ്യാസം നൽകുന്നതിന് 150 അധ്യാപകരെ പരിശീലിപ്പിക്കും, അവരിലൂടെ 75 പൊതുവിദ്യാലയങ്ങളിൽ ഈ പ്രോഗ്രാം കൊണ്ടുവരുകയും ചെയ്യും.

 

Mi Primer Bitcoin (MPB) എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാൽവഡോറൻ വിദ്യാഭ്യാസ സ്ഥാപനവും , എൽ സാൽവഡോറിലെ വിദ്യാഭ്യാസ മന്ത്രാലയവും 2024-ഓടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബിറ്റ്‌കോയിൻ കോഴ്‌സുകൾ എടുക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാൻ തീരുമാനമായതായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ എംപിബിയുടെ സ്ഥാപകൻ ജോൺ ഡെന്നിഹി സ്ഥിരീകരിക്കുകയും ചെയ്തു.

മറ്റൊരു ബിറ്റ്‌കോയിൻ പ്രോജക്റ്റായ ബിറ്റ്‌കോയിൻ ബീച്ചിലെ ആളുകളുടെ സഹായത്തോടെ 75 പബ്ലിക് സ്‌കൂളുകളിൽ നിന്നുള്ള 150 അധ്യാപകരെ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട അടിസ്ഥാന ഉള്ളടക്കം പഠിപ്പിച്ചുകൊണ്ട് പ്രക്രിയയുടെ ആദ്യ ഭാഗം സെപ്റ്റംബർ 7 ന് ആരംഭിച്ചു. ഈ അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ബിറ്റ്കോയിൻ കോഴ്‌സുകൾ നൽകാൻ തയ്യാറായി സ്‌കൂളിലേക്ക് മടങ്ങും. ഈ പൈലറ്റ് വിജയിച്ചാൽ അടുത്ത വർഷം രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഡെന്നിഹി പറഞ്ഞു.

ബിറ്റ്‌കോയിൻ സ്വീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ലോകത്തിന് മാതൃകയാകും. ആ മാതൃക ശരിയായിരുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ഏറ്റവും നല്ല അവസരമാണ് ഗുണനിലവാരമുള്ള ക്രിപ്റ്റോ വിദ്യാഭ്യാസം. ബിറ്റ്‌കോയിനെ കുറിച്ചും, ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുക എന്നത് ബിറ്റ്‌കോയിനെ നിയമപരമായ ടെൻഡറായി സ്വീകരിച്ച ആദ്യത്തെ ഗവൺമെന്റായ എൽ സാൽവഡോറിൽ മാത്രം ഒതുങ്ങുന്നില്ലെന്നും , എൽ സാൽവഡോറിൽ ആരംഭിച്ച എംപിബി പദ്ധതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും , ബിറ്റ്കോയിൻ വിദ്യാഭ്യാസ പദ്ധതി മറ്റ് രാജ്യങ്ങളും പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡെന്നിഹി ചൂണ്ടിക്കാട്ടി.

ബിറ്റ്‌കോയിനെപ്പറ്റിയും, വാലറ്റുകൾ ഉപയോഗിച്ച് അടിസ്ഥാന ഇടപാടുകൾ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചും 25,000 വിദ്യാർത്ഥികളെ എംപിബി ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എം‌പി‌ബി അതിന്റെ ബിറ്റ്‌കോയിൻ അധ്യാപനം പേര് വെളിപ്പെടുത്താത്ത മറ്റ് രണ്ട് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ചർച്ചയിലാണെന്നും ഡെന്നിഹി വെളിപ്പെടുത്തി. ഈ കോഴ്‌സുകൾക്കായി സൗജന്യ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചതിനാൽ പല രാജ്യങ്ങളും ഈ സേവനം ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും അങ്ങനെ എൽ സാൽവഡോറിനെപോലെ ക്രിപ്റ്റോ കറൻസികളെ ലീഗൽ ടെൻഡർ ആയി അംഗീകരിക്കുന്ന രാജ്യങ്ങളായി മാറുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ടീം യു കെ യ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കയിലെ സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയിൽ നടത്തിയ ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിലാണ് ടീം യു കെ ഉജ്ജ്വല വിജയം നേടിയത്.

ഫൈനലിൽ കോട്ടയം ബ്രദേഴ്സ് കാനഡ യോടാണ് ടീം യുകെ ഏറ്റുമുട്ടിയത്. ആദ്യ റൗണ്ടിൽ കോട്ടയം ബ്രദേഴ്സ് ലീഡ് ചെയ്തു . എന്നാൽ രണ്ടാം റൗണ്ടിൽ ടീം യുകെ കരുത്ത് കാട്ടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷത്തിൽ കാലിടറിയതാണ് തങ്ങളെ രണ്ടാം സ്ഥാനത്തിൽ എത്തിച്ചതെന്ന് ടീം യുകെ ക്യാപ്റ്റൻ ഷിജു അലക്സ് മത്സര ശേഷം പറഞ്ഞു.

അമേരിക്ക, ഓസ്ട്രേലിയ, കാനഡ, യു കെ, മാൾട്ട എന്നീ രാജ്യങ്ങളിലെ വിവിധ പ്രവശ്യകളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ 16 ടീമുകളാണ് മത്സരത്തിനായി കളത്തിലിറക്കിയത്.

ഷിജു അലക്സിന്റെ നേതൃത്വത്തിൽ ഗിരീഷ് ശശി, ജോബിൻ വർഗീസ്, നോബി ജോസഫ്, മെൽവിൻ, ജിനുവർ ഈപ്പൻ, അനീഷ് കുര്യൻ, റെജി ജോർജ്ജ്, മാത്യൂ ജോസ്, തുടങ്ങിയവരാണ് ടീം യുകെയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങത്.

മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് 11111 അമേരിക്കൻ ഡോളറും എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് 5555 ഡോളറും എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിച്ചവർക്ക് 3333 ഡോളറും ട്രോഫിയും നാലാം സ്ഥാനത്തിന് 1111 ഡോളറുമാണ് സമ്മാന തുക. ടൂർണമെന്റിൽ ടീം യുകെയുടെ ജിനുവർ ഈപ്പൻ ബെസ്റ്റ് ഫ്രണ്ടിനും അർഹനായി.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യോർക്ഷയറിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നായ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിൻ്റെ ഓണാഘോഷം സെപ്റ്റംബർ ഒമ്പതിന് ബ്രാഡ്ഫോർഡിൽ നടന്നു. ബ്രാഡ്ഫോർഡ് സെൻ്റ് വിനിഫ്രെഡ്സ് ചർച്ച് ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണനും സെക്രട്ടറി അപർണ്ണ ജിപിനും അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും സ്വാഗതമരുളി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. നൂറോളം പേർ പങ്കെടുത്ത ഓണാഘോഷത്തിൻ്റെ ഓണസദ്യ ശ്രദ്ധേയമായി. നാല് മണിയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.

 

മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണം മൂലം നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ശ്രീ. ചാണ്ടി ഉമ്മൻ നേടിയ ഗംഭീര വിജയത്തിൽ ലണ്ടൻ ബ്രിഡ്ജിൽ ആഘോഷമൊരുക്കി ഐഒസി യൂത്ത് കോൺഗ്രസ്‌ കേരള ചാപ്റ്റർ പ്രവർത്തകർ.

ശ്രീ. ചാണ്ടി ഉമ്മന്റെ ചിത്രവും കൈകളിലേന്തി ലണ്ടൻ ബ്രിഡ്ജിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയ വിജയം
ആഘോഷമാക്കി.

ഐഒസി യൂത്ത് കോൺഗ്രസ്‌ കേരള ചാപ്റ്റർ പ്രസിഡന്റ്‌ എഫ്രേം സാം ആഘോഷങ്ങൾക്ക് നേതൃത്വo നൽകി. അജി ജോർജ്, ഐഒസി യൂത്ത് കോൺഗ്രസ്‌ കേരള ചാപ്റ്റർ ഭാരവാഹികളായ ബിബിൻ ബോബച്ചൻ,
സ്റ്റീഫൻ റോയ്, ഐഒസി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ടിജോ, സ്നേഹ, ഇമ്മാനുവേൽ, അനൂപ് ജോർജ്, കൊച്ചു കോശി, തോമസ് ജോർജ് എന്നിവർ ആഘോഷ പരിപാടികളിൽ സജീവ പങ്കാളികളായി.

നീതിമാനായ ശ്രീ. ഉമ്മൻ ചാണ്ടിക്കെതിരെ രാഷ്ട്രീയ എതിരാളികൾ പടച്ചുണ്ടാക്കിയ സോളാർ കേസിന്റെ സത്യാവസ്ഥ മറ നീക്കി പുറത്തു കൊണ്ടുവരണമെന്നും, അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും മുഖം നോക്കാതെ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ കണ്ടെത്തി മുഖം നോക്കാതെ നടപടി എടുക്കണമെന്നുമുള്ള പൊതു വികാരം പ്രവർത്തകർ പങ്കുവെച്ചു.

അഞ്ചു പതിറ്റാണ്ടിലേറെ പുതിപ്പള്ളിക്കാർക്ക് ശ്രീ. ഉമ്മൻ ചാണ്ടി നൽകിയ സ്നേഹവും കരുതലും, അവിടെ അദ്ദേഹം നടപ്പാക്കിയ വികസന പദ്ധതികളും, ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർഥിയുടെ മികവുറ്റ വ്യക്തിത്വവും, ഇടത്പക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളും സജീവ ചർച്ചയായ തിരഞ്ഞെടുപ്പിൽ ശ്രീ. ചാണ്ടി ഉമ്മൻ നേടിയ വൻ വിജയം ഇടത്പക്ഷ സർക്കാരിന്റെ ധാർഷ്ട്യത്തിന് ജനങ്ങൾ ബാലറ്റിലൂടെ നൽകിയ കനത്ത തിരിച്ചടി ആണെന്നും ആഘോഷങ്ങളിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.

സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : കഴിഞ്ഞ മാസം നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റിന്റെ ഗംഭീര വിജയത്തിനുശേഷം മുപ്പത്തഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള ( Born in 1989 or before )  യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്കായി മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റ് ഒരുങ്ങുന്നു. ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടനും ചേർന്നാണ് ഈ ക്രിക്കറ്റ്‌ മാമാങ്കം സെപ്റ്റംബർ 17 ന് നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിൽ ഒരുക്കുന്നത് . വേറിട്ട ആശയങ്ങൾ നടപ്പിലാക്കി പരിചയ സമ്പന്നരായ നോർത്താംപ്ടണിലെ മലയാളികളാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെൻറ് എന്ന പുതിയ ആശയം നടപ്പിലാക്കുന്നത്. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് ജി പി ഐൽ മാസ്റ്റേർസ് ക്രിക്കറ്റ് മാമാങ്കത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള പുതിയൊരു അവസരമായി ഈ ക്രിക്കറ്റ് മാമാങ്കം മാറുകയാണ്. വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ  GPL  എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് സെപ്റ്റംബർ 17 ലെ ക്രിക്കറ്റ് മത്സരം. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും , ബേസിൽ തമ്പിയും , ശ്രീകുമാർ ഉള്ളപ്പിള്ളീലും , പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ . ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും   ടെക് ബാങ്കുമാണ് .

സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്‌സാണ്   GPL ന്റെ ഇന്റർനാഷണൽ സ്പോൺസർ. യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ്  ആണ് ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ . അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ : അരവിന്ദ് ശ്രീവത്സലൻ ഡയറക്റ്ററായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത് . യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്‌സാണ് രണ്ടാം സമ്മാനം നൽകുന്നത്.

യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നാടൻ കള്ളും , ഷാപ്പിലെ കറികളും , ഫ്രീ സ്‌നാക്‌സും ചായയും അടങ്ങുന്ന സ്വാദിഷ്‌ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ് .

നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിലാണ് മാസ്റ്റേഴ്സ് ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് വേദി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 17 ഞായറാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത് . വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1000 പൗണ്ടും , രണ്ടാം സമ്മാനമായി 501 പൗണ്ടും , മൂന്നാം സമ്മാനമായി 101 പൗണ്ടും , നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും  ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പ യുടെ അടിയിൽ ന കിടന്നാൽ എന്ത് സംഭവിക്കും ?
പപ്പു മിന്നാരത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . അപ്പോൾ ആ കുട്ടി പറയും നാ ആ പായെല്ലാം വൃത്തികേടാക്കില്ലെന്ന് ….അതെ ചില പേരുകൾ ,ചില അക്ഷരങ്ങളൊക്കെ നമ്മളെ ആകെ മൊത്തം മെനകേടാക്കും …..

ഇവിടെ പാശ്ചാത്യ നാടുകളിലൊക്കെ ഇന്ത്യക്കാർ എന്ന് പറഞ്ഞാൽ അവരുടെ വിചാരം എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നാണ്. പിന്നെ അവരെ വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കണം , ബ്രിട്ടനിൽ ജനിച്ചവരെ നമ്മൾ ബ്രിട്ടീഷുകാർ എന്ന് വിളിക്കുന്നത് പോലെ തന്നെ ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ എന്നത് ഞങ്ങളുടെ ഒരു കോമൺ പേരു മാത്രമാണെന്നും ആ ഞങ്ങളിൽ തന്നെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി, സിക്ക് മാത്രമല്ല ജ്യൂവിഷ് അങ്ങനെ പലരുമുണ്ടെന്നുമൊക്കെ…. പക്ഷെ ഇങ്ങനെയൊക്കെ എത്രപേരെ നമുക്ക് പറഞ്ഞു മനസിലാക്കാൻ പറ്റും ?

കാരണം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു അവർ അവരുടെ നാടിന് പേരിടുന്നത് ഭാഷ, മതം,വംശം, എന്നിങ്ങനെയുള്ള പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയാണ് . പക്ഷെ നമ്മളെ സംബന്ധിച്ചു നമ്മളൊരു 50 കിലോമീറ്ററിനുള്ളിൽ ഒന്ന് കാർ ഓടിച്ചാൽ തന്നെ , നമുക്ക് വ്യത്യസ്തമായ ആളുകളെ കാണാം….
വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നവരെ കാണാം ….
വ്യത്യസ്തമായി ഭക്ഷണം കഴിക്കുന്നവരെ കാണാം ….
വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരെ കാണാം ….അങ്ങനെ നമുക്കിവിടെ എല്ലാം എല്ലാം വ്യത്യസ്തമാണ്.
അതെ ഞങ്ങൾ വ്യത്യസ്ത ആളുകളാണ്, പക്ഷേ ഞങ്ങളിവിടെ ഒത്തൊരുമിച്ചു സന്തോഷമായിരിക്കുന്നു ….
അതാണ് നമ്മുടെ നാടിന്റെ സ്വഭാവം. അതാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
പക്ഷെ ഇതൊന്നും അറിയാതെ യൂറോപ്യന്മാർ ഇവിടെ വന്നപ്പോൾ, ഇതെങ്ങനെ ശരിയാകുമെന്നോർത്തു അവർക്ക് തോന്നിയ ഒരു പേരിട്ടു കടന്നു പോയി …എങ്കിലും നമുക്കിന്നും പലയിടത്തും ഭാരതീയ റിസേർവ് ബാങ്ക് , ഭാരതീയ ജനത പാർട്ടി അങ്ങനെ പലതും ഇന്നും കാണാം ….

അതുപോലെ ബൈബിളിൽ തന്നെ പലയിടത്തും വ്യക്തികളുടെ പേര് മാറ്റുകയോ പുതിയ വിളിപ്പേര് നൽകുകയോ ഒക്കെ ചെയ്തതായും അങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ട ആളുകളിൽ ഒരു പരിവർത്തനം നടന്നതായുമൊക്കെയുള്ള നിരവധി കഥകൾ ബൈബിളിലുണ്ട്. ..

ഉദാഹരണത്തിന് ഈശോയുടെ അമ്മയായ മറിയത്തോട് നിനക്കൊരു പുത്രൻ ജനിക്കുമെന്നും അവന് നീ ഈശോയെന്ന് പേരിടണമെന്നും പറയുന്നു , ദൈവത്തെ സംശയിച്ചതിലൂടെ ശബ്ദമില്ലാതെ ജീവിച്ച സക്കറിയക്ക്‌ പിന്നീട് അവന്റെ മകൻ ജനിച്ചപ്പോൾ മകന്റെ പേര് ജോൺ എന്നാണ് എന്ന് എഴുതികാണിച്ചു പ്രഖ്യാപിച്ചപ്പോൾ, അയാൾക്ക് അവന്റെ ശബ്ദം തിരികെ ലഭിച്ചുവെന്ന് പറയപ്പെടുന്നു …..

അത് പോലെത്തന്നെ അബ്രാഹാമിന് അവന് 99 വയസ്സുള്ളപ്പോഴാണ് അവന്റെ അബ്രാമെന്ന പേര് മാറ്റി എബ്രഹാം എന്നാക്കിമാറ്റിയത്‌ ….സാറായി,സാറയായി മാറി, വാഗ്‌ദത്ത ദേശം കണ്ടെത്തുന്നതിൽ ഒറ്റുകാരെ നയിക്കാനുള്ള ഹോശേയന്റെ ദൗത്യം കൊടുത്തപ്പോൾ പിന്നീട് അവന്റെ പേര് മാറ്റി ജോഷ്വ എന്നാക്കി ഫലം കണ്ടതായും പറയപ്പെടുന്നു…. കൂടാതെ ഒരു രാത്രിയിലെ ദൈവവുമായുള്ള ഗുസ്തിക്ക് ശേഷം, യാക്കോബിന്റെ പേര് മാറ്റി ഇസ്രായേൽ എന്നാക്കി മാറ്റിയതും സോളമൻ പിന്നീട് ജെദീയായും മാറിയതുമൊക്കെ ഉള്ളത് തന്നെയാണ് ….

അത് പോലെത്തന്നെ യേശുതന്റെ ശിഷ്യനായിരുന്ന സൈമണിന്റെ (“കേൾക്കുന്നവൻ” എന്നർത്ഥം) പേര് മാറ്റി പീറ്റർ ( “പാറ” ) പുതിയ പേര് പത്രോസിനു നൽകിയപ്പോൾ വളരെ വിചിത്രമായി തോന്നുകയും, പിന്നീടവൻ ഭൂമിയിൽ മുഴുവൻ വളരുകയുമാണ് ചെയ്തത് …..

ഇങ്ങനത്തെ പേരിടൽ പെരുമാറ്റ ചടങ്ങുകൾ പലമതത്തിലും , സിനിമാലോകത്തുമൊക്കെനിറഞ്ഞു കാണാവുന്നതാണ് …

അതെ നമ്മൾ അധികമൊന്നും ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് വാക്കുകളുടെ അല്ലെങ്കിൽ പേരുകളുടെയൊക്കെ പവർ . ഇന്ത്യ എന്ന പേരിലെന്താണിത്ര കുഴപ്പം …ഒരു കുഴപ്പവിമില്ല , നല്ല പേര് . എന്റെ രണ്ടു ബ്രിട്ടീഷ് കൂട്ടുകാരികളുടെ പേര് ഇന്ത്യയെന്നാണ് . അവരുടെ ഗ്രാൻഡ്‌പേരെന്റ്സ് ഇന്ത്യ വിസിറ്റ്‌ ചെയ്തതിന് ശേഷം ഇന്ത്യയോടുള്ള ഇഷ്ടത്തിന്റെ പുറത്തിട്ടതാണ് ആ പേരുകൾ …..

പക്ഷെ ഇന്ത്യ “ഇന്ത്യൻസ്‌ “എന്ന പദത്തിൽ പലോടത്തും ഒരു അടിമത്വം മണക്കുന്നുണ്ട് . ഇന്ത്യൻസ് എന്ന് പറഞ്ഞാൽ തന്നെ അപരിഷ്കൃതരായിട്ടുള്ള അതായത് പരിഷ്‌കാരം ഇല്ലാത്ത ഒരു പറ്റം ആളുകൾ എന്നാണ് അർഥം….
ഉദാഹരണങ്ങൾ ഏറെയുണ്ട് …
റെഡ് ഇന്ത്യൻസ് , വെസ്റ്റ് ഇന്ത്യൻസ് ഇതിലോക്കെ ഒരു അടിമത്വത്തിന്റെ മണം പകരുന്നുണ്ട് …..

പേര് അല്ലെങ്കിൽ സൗണ്ട് അത് ഒരു എനർജി ആണ് . അത് മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ ഉള്ള ആ വൈബ്രേഷൻ, അതിന് നമ്മളെ പലതരത്തിൽ ഉയർത്താനും താഴ്ത്താനും കഴിവുണ്ട് ….
എന്നും പറഞ്ഞു ഇന്ന് പേര് മാറ്റി നാളെമുതൽ നമ്മളെല്ലാം ഭയങ്കര സംഭവമാകുമെന്ന് ഓർക്കേണ്ട ….അതിന് സമയമെടുക്കും … അത് കാണാൻ ചിലപ്പോൾ നമ്മൾ ഇവിടുണ്ടാകണമെന്നില്ല ….നമ്മുടെ മക്കളുടെ മക്കൾക്കായിരിക്കും ഗുണം ചെയ്യുക …..
എന്നാലും “ഇന്ത്യ”എന്ന പേരാണ് എനിക്കേറെയിഷ്ടം

ക്രോയ്ഡോൺ : ഒഐസിസി യുകെ, സറേയുടെ നേതൃത്വത്തിൽ ക്രോയ്ഡോണിൽ കഴിഞ്ഞ ശനിയാഴ്ച (9.9,23) നടത്തിയ ഓണാഘോഷ പരിപാടി , കേരള തനിമ ക്രോയിഡോൺ മലയാളികളെ വിളിച്ചറിയിക്കുന്ന അതിമനോഹര പരിപാടിയായി മാറി . ആശയം കൊണ്ടും , അച്ചടക്കം കൊണ്ടും ക്രോയിഡോൺ നിവാസികൾക്ക് എന്നും അത്ഭുതം സമ്മാനിക്കുന്ന ഒഐസിസി യുകെ , സറെ ഈ പ്രവിശ്യവും ഓണാഘോഷ പരുപടിയുടെ മികവിൽ പതിവ് തെറ്റിച്ചില്ല. അംഗങ്ങളുടെയും നാട്ടുകാരുടെയും മുക്തകണ്ഡ പ്രശംസ ഏറ്റുവാങ്ങി “നാടിനൊപ്പം നന്മ്മക്കൊപ്പം ” എന്ന അവരുടെ വലിയ ആശയത്തിന് ഒരിക്കൽ കുടി തിളക്കം കൂട്ടുന്ന വൻ ആഘോഷമായി മാറി അവരുടെ ഓണാഘോഷങ്ങളും ഓണ സദ്യയും .

സെന്റ് ജൂഡ് വിത്ത് ഐഡൻ ചർച്ചു ഹാളിൽ 9.10.2023 രാവിലെ 11 മണിക്ക് , കെ.സി.ഡബ്ല്യു.എ ബോർഡ് മെമ്പർ റോബിൻ സുന്ദറിന്റെ നേതൃത്വത്തിൽ “പൂക്കളം ” ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . 12.30 ആരംഭിച്ച ഓണ സദ്യയിൽ 250 ൽ പരം ആളുകൾ നല്ല അടുക്കും ചിട്ടയോടും കുടി വിഭവ സമൃദ്ധമായ പല തരം പായസവും അടങ്ങിയ ഓണ സദ്യ ആസ്വദിച്ചു. തുടർന്ന് വന്നവർക്കെല്ലാം ഏറ്റവും ആവേശവും ഉത്സാഹവും നൽകിയ ഒന്നായിരുന്നു “വടംവലി ” മത്സരം . കാണികൾ പോലും പരിസരം മറന്ന് തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിച്ചപ്പോൾ തനി കേരളം ക്രോയിഡോണിൽ ഇറങ്ങി വന്ന പ്രതീതിയായിരുന്നു . പ്രകൃതിപോലും കേരള തനിമ അനുകരിച്ചപോലെ പൊള്ളുന്ന ചൂടും മൽസരങ്ങളുടെ ആവേശ ചൂട് വർദ്ധിപ്പിച്ചു . അതുപോലെ തന്നെ കാണികളുടെ ആവേശം പരകോടിയിലെത്തിച്ച വനിതകളുടെ കസേരകളിയും , നടാടെയാണ് ഒഐസിസി സറെ പരീക്ഷിച്ചു വിജയിപ്പിച്ചത് .

4 മണിക്ക് ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ , ഒഐസിസി യുകെ, സറേയുടെ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികൾക്ക് താള കൊഴുപ്പേകി സംഗീത ഓഫ് ദി യുകെ യുടെ ചെണ്ട മേളം സദസ്യരുടെ കാതിനും മനസ്സിനും ഇമ്പമേകി. ഒഐസിസി സറെ വൈസ് പ്രസിഡന്റ് ശ്രീ അനൂപ് ശശി ,വളർന്നു വരുന്ന നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും എന്നും പോത്സാഹിപ്പിക്കാൻ ഒഐസിസി മുന്നിലുണ്ടാവും എന്ന് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. സമ്മേളനത്തിൽ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , ശ്രീ വിൽസൺ ജോർജ് , ശ്രീ ഫിലിപ്പ് എബ്രഹാം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

യുകെ മലയാളികളെ പ്രോത്സാഹിപ്പിക്കുന്ന അവരെയും നാടിന്റെ നന്മയിലേക്ക് ആകർഷിക്കുന്ന പരിപാടികൾ ആസൂത്രണം ഒഐസിസി സറെ ചെയ്യുമെന്ന് ഒഐസിസി യുകെ സറെ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശ്രീ ഫിലിപ്പ് എബ്രഹാം , ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് എന്നിവർ ഓണ സന്ദേശം നൽകി . തുടർന്ന് ഭരത നാട്യം , മോഹിനിയാട്ടം ബോളിവുഡ് ഡാൻസ് ഗാനമേളയും എല്ലാം കാണികളുടെ കണ്ണും കാതും നിറച്ചു, പരിപാടിയിൽ സുലൈമാൻ അവതരിപ്പിച്ച കവിത ഏവരുടെയും പ്രശംസയ്ക്ക് അർഹമായി. അതുപോലെ തന്നെ ഒഐസിസി യുകെ സറെയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായ നാടിനൊപ്പം നന്മക്കൊപ്പം എന്ന വലിയ ആശയമായി മുന്നേറുന്ന ഒഐസിസി യുകെ സറെ , ഇത്തവണത്തെ ജിസിഎസ്ഇ, എലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓണാഘോഷ പരുപാടി വേദിയിൽ അനുമോദിക്കുകയും അവർക്ക് പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തത് ക്രോയിഡോണിലെ മലയാളികൾക്ക് അഭിമാനം നൽകുന്ന പരിപാടിയായി മാറി . ശ്രീ ആൽബിൻ മാത്യു , ശ്രീ ആദർശ് ജോർജ് , കുമാരി ആദിത്യ ജ്യോതി എന്നി കുട്ടികളെയാണ് ആദരിച്ചത് . തുടർന്ന് ഒഐസിസി സറെ അഷറഫ് അബുല്ല തന്റെ നന്ദി പ്രസംഗത്തിൽ ഒഐസിസി യുടെ നാടിനൊപ്പം നന്മയ്ക്കൊപ്പം എന്ന ആശയത്തിന്റെ ആവശ്യകത വിവരിച്ചു .

സമൃദ്ധമായ ഓണ സദ്യയും കഴിച്ചു , പിന്നീട് കണ്ണിനും കാതിനും , മനസ്സിനും ആനന്ദമേകുന്ന കലാ സാംസ്‌കാരിക പരിപാടികളും അസ്വദിച്ചു ക്രോയോഡോണിലെ മലയാളികൾ നല്ല അഭിപ്രായം പറയുമ്പോൾ വീണ്ടും ഇത്തരം പരിപാടികൾക്ക് നേതൃത്വം നല്കാൻ പ്രചോദനം നൽകുന്നുവെന്ന് ഒഐസിസി സറെ റീജൺ വൈസ് പ്രസിഡണ്ടും ഓണാഘോഷ കമ്മറ്റി കൺവീനറുമായ ശ്രീ അനൂപ് ശശി പറഞ്ഞു !

ഓണാഘോഷ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സാബു ജോർജ് , ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് , ശ്രീ ബാബു പുറിഞ്ചു , ശ്രീമതി ലിലിയ പോൾ ശ്രീ ജിതിൽ സി തോമസ് എന്നിവർ കളം നിറഞ്ഞു പ്രവർത്തിച്ചപ്പോൾ , മെയ്യും മനസ്സും മറന്ന് ഓണാഘോഷ പരുപാടി വിജയിപ്പിക്കാൻ കഠിനാധ്വാനം ചെയ്ത എക്സിക്യൂട്ടീവ് അംഗങ്ങമായ ശ്രീ അഷറഫ് അബ്‌ദുല്ലയെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ലന്ന് എല്ലാ ഒഐസിസി അംഗങ്ങളും അഭിപ്രായപ്പെട്ടു.

ഇനിയും ജീവകാരുണ്യ പ്രവർത്തങ്ങളും , ജന സമ്പർക്ക പ്രവർത്തങ്ങളും ഒഐസിസി സറെ നേതൃത്ത്വം നൽകുമെന്നും , എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒഐസിസി യുടെ പ്രവർത്തങ്ങൾക്ക് അത്യാവശ്യമാണെന്നും ശ്രീ വിത്സൺ ജോർജ് അഭിപ്രായപ്പെട്ടു . കാണികൾ ഒന്നടങ്കം നൃത്ത ചുവടുകളോട് ഓഡിറ്റോറിയവും സ്റ്റേജും നിറഞ്ഞു ആസ്വദിക്കുന്നത് വിസ്മയ കാഴ്ചയായി . സ്റ്റേജും , കാണികളെയും ഒരുപോലെ നിയന്ത്രിച്ച അവതാരിക രേവതി മേനോൻ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി . വീണ്ടും ഒന്നിക്കാം എന്ന ആഹ്വാനവുമയി ദേശിയ ഗാനാലാപനത്തോട് ഓണാഘോഷ പരിപാടികൾ അവസാനിച്ചു ..

RECENT POSTS
Copyright © . All rights reserved