എന്‍ഡുറോമന്‍ ട്രയാത്തലണ്‍ പൂര്‍ണമാക്കിയ ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മായങ്ക് വൈദ്. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തെ 44-ാം കായിക താരം കൂടിയാണ് മായങ്ക്. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍താരം ബെല്‍ജിയത്തിന്റെ ജൂലിയന്‍ ഡെനയറുടെ റെക്കോര്‍ഡും തകര്‍ത്തു. 50 മണിക്കൂറും 24 മിനിറ്റുമാണ് മായങ്ക് ലക്ഷ്യം പൂര്‍ത്തിയാക്കാനെടുത്തതെങ്കില്‍ 52 മണിക്കൂറും 30 മിനിറ്റുമാണ് ബെല്‍ജിയം താരത്തിന്റെ മുന്‍ റെക്കോര്‍ഡ്.
ലണ്ടനിലെ മാര്‍ബിള്‍ ആര്‍ച്ചില്‍ നിന്ന് കെന്റ് തീരത്തെ ഡോവറിലേക്ക് 140 കിലോമീറ്റര്‍ ഓട്ടം, തുടര്‍ന്ന് ഫ്രഞ്ച് തീരത്തേക്ക് ഒരുഇംഗ്ലീഷ് ചാനലിലൂടെയുള്ള നീന്തല്‍ (33.8 കിലോമീറ്റര്‍ ദൂരം), ഇതിനുശേഷം 289.7 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ റൈഡിങ്ങും. കലായിസ് മുതല്‍ പാരിസ് വരെയാണ് സൈക്കിളിങ്. ഓട്ടവും പിന്നീട് നീന്തലും ഒടുവില്‍ സൈക്കിളിങ്ങും അടങ്ങിയ ട്രയാത്തലണ്‍ ലോകത്തെ ഏറ്റവും കടുപ്പമേറിയതാണ്.
ഏറ്റവും കടുപ്പമേറിയതുകൊണ്ടുതന്നെ ഈ ട്രയാത്തലണ്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വം ആളുകള്‍ മാത്രമാണ്. ഒരു ഇന്ത്യന്‍ താരം റെക്കോര്‍ഡ് സമയത്തോടെ അത് പൂര്‍ത്തിയാക്കിയപ്പോള്‍ അപൂര്‍വ ബഹുമതിയാണ് തേടിയെത്തുന്നത്. എവറസ്റ്റ് കയറുന്നതിനേക്കാള്‍ കടുപ്പമാണ് ഇതെന്നാണ് മായങ്കിന്റെ പ്രതികരണം. ഓട്ടത്തേക്കാള്‍ ബുദ്ധിമുട്ട് നീന്തലും സൈക്കിള്‍ ചവിട്ടലുമാണെന്ന് താരം പറഞ്ഞു. 50 മണിക്കൂറോളം ഉറങ്ങാതിരിക്കുന്നത് മത്സരം കഠിനമാക്കുന്നു. നീന്തിക്കൊണ്ടിരിക്കുമ്‌ബോള്‍ ഫ്രഞ്ച് തീരം കാണുന്നതാണ് ഏറ്റവും വലിയ വെല്ലുവെളി. ഹിമാചല്‍ സ്വദേശിയായ മായങ്ക് ഹോങ്കോങ്ങില്‍ ലീഗല്‍ എക്സിക്യുട്ടീവ് ആണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചു. ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പൊലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.
ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളില്‍ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററില്‍ കുറിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ജെസ്സ് മില്‍നെ പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍സണ്‍. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ചാഴ്ചത്തെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന്‍ യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.
ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.
ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.
ലണ്ടൻ: അഞ്ച് ആഴ്ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തെ ഏതറ്റംവരേയും എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.
കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം കഴിഞ്ഞയാഴ്ച പാർലമെന്‍റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ. പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായിട്ടും രണ്ടാമതൊരിക്കൽക്കൂടി തന്‍റെ ആവശ്യം അദ്ദേഹം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ്.
കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചിരുന്നു.
അലക്സിസ് ബ്രട്ടിന്റെ ആൺകുട്ടികളുടെ കൊട്ടാരത്തിലേക്ക് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞുരാജകുമാരിയെത്തി. ബ്രിട്ടൻ സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്സിക്കും നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതും 10 ചേട്ടന്മാരുടെ ഒരേയൊരു അനുജത്തിയായി ജനിക്കാനുള്ള അപൂർവ്വ ഭാഗ്യമാണ് ഈ കുഞ്ഞിന് ലഭിച്ചിരിക്കുന്നത്.
22–ാം വയസിലാണ് അലക്സിക്ക് ആദ്യത്തെ മകൻ പിറക്കുന്നത്. ഒരു പെൺകുഞ്ഞ് വേണമെന്ന് അലക്സിയും ഡേവിഡും ഏറെ ആഗ്രഹിച്ചിരുന്നു. രണ്ടാമതും മൂന്നാമതും ആൺകുഞ്ഞുങ്ങളുണ്ടായപ്പോഴും മകൾ വേണമെന്ന ആഗ്രഹം കുറഞ്ഞില്ല. ആ ആഗ്രഹത്തിന്റെ പുറത്ത് 10 മക്കളെയാണ് അലക്സി പ്രസവിച്ചത്. ഒടുവിൽ 11–ാമത്തെ പ്രസവത്തിൽ ആഗ്രഹസാഫല്യം പോലെ പെൺകുഞ്ഞിനെ തന്നെ ലഭിച്ചു.
പെൺകുഞ്ഞ് ജനിച്ചത് കൊണ്ട് പ്രസവം നിർത്താനാണ് അലക്സിയുടെ തീരുമാനം. പതിനൊന്നാമത്തേത് പെൺകുഞ്ഞാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയതെന്ന് ഇരുവരും പറയുന്നു. അലക്സി മാതാപിതാക്കളുടെ ഒറ്റ മകളാണ്. അതുകൊണ്ട് തന്നെ ഒരുപാട് മക്കളുള്ള കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പെൺകുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ആൺമക്കളോട് യാതൊരു സ്നേഹക്കുറവും കാണിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.
യുകെയിൽ വീടുള്ളവരും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ‘ഭീകരൻ’ ചെടിയെകുറിച്ച് അറിയുന്നത് നന്നായിരിക്കും.കണ്ടാൽ അത്ര അപകടകാരിയാണെന്ന് തോന്നില്ലെങ്കിലും നിങ്ങളുടെ വീടിന്റെ അടിത്തറ ഇളക്കാൻ കഴിവുള്ള ഭീകരൻ ആണിവൻ. ” ജാപ്പനീസ് നോട്ട്വീട് ” എന്നാണിവന്റെ പേര്. 6 അടി വരെ നീളം വെക്കുന്ന ഈ ചെടിയുടെ തണ്ടുകൾ മുളയുടെ തണ്ടുകൾക്ക് സമാനമാണ്. വളരാൻ അധികം സ്ഥലം ആവശ്യമില്ലെങ്കിലും ഇതിന്റെ വേരാണ് ഏറ്റവും അപകടം സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ഇഞ്ച് വരെ വളരുന്ന വേരുകൾ വീടിന്റെ അടിത്തറ ഇളകി പുറത്ത് വരും. ചുറ്റുമുള്ള ചെടികൾക്കും ഭീഷണി ആവുന്ന ഈ ചെടി, മണ്ണൊലിപ്പ് തടയാനും റെയിൽവേ സ്റ്റേഷനിൽ വേലി ആയും ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന ചെടി പ്രതികൂല കാലാവസ്ഥകളെയും അതിജീവിക്കും. വീടിന്റെ 7 മീറ്റർ ചുറ്റളവിൽ ഇതുണ്ടെങ്കിൽ വീട് വിൽക്കാനും ഇൻഷുറൻസ് ലഭിക്കാനും സാധിക്കാതെ വരും.
ഇതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. 6 അടിയോളം മണ്ണ് കുഴിച്ചു മാത്രമേ ഇത് മാറ്റാൻ കഴിയൂ. മുഴുവനായും നശിപ്പിക്കാനുള്ള രാസചികിത്സകൾ ഉണ്ടെങ്കിലും ഏകദേശം 35000 പൗണ്ട് ചിലവ് വരുമെന്നത് ബുദ്ധിമുട്ട് ഉളവാകുന്ന വസ്തുതയാണ്. ജപ്പാനിൽ നിന്ന് ഈ ഭീകരൻ ബ്രിട്ടനിൽ എത്തുന്നത് 1850കളിലാണ്. പിന്നീട് ഇതിന്റെ വില്പനയും ബ്രിട്ടനിൽ ആരംഭിച്ചു. കഴിഞ്ഞ 5 വർഷങ്ങൾ ഈ ചെടി കാരണം നരകജീവിതമാണ് അനുഭവിക്കുന്നതെന്ന് ക്രിസ് , മാരി ദമ്പതികൾ പറഞ്ഞു . പല തവണ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതെല്ലാം പരാജയപ്പെട്ടു . ക്രിസ് വിശദമാക്കി. ജാപ്പനീസ് നോട്ട്വീടിനെ ഇല്ലാതാക്കാനുള്ള മാർഗം കണ്ടെത്തിയെന്ന് വൈആർഎസ് ബാത്ത് എന്ന കമ്പനി വാദിക്കുന്നുണ്ട്. ഒരു ക്രോസ്സ് ബ്രീടിംഗ് വഴി സ്വാഭാവിക രീതിയിലൂടെ ചെടിയുടെ വളർച്ച തടയാമെന്ന് അവർ അവകാശപ്പെടുന്നു. എന്തായാലും വീട്ടുമുറ്റത്തു ഈ ചെടി ഉള്ളവർ എത്രയും വേഗം അത് ഇല്ലാതാക്കാനുള്ള വഴി ആലോചിക്കുന്നതാവും ഉത്തമം. !
ജോർജ്ജ് വടക്കേക്കുറ്റ് (മീഡിയ കോർഡിനേറ്റർ യുകെ)
കേരളീയം എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ മലയാളി സമൂഹത്തിലെ പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കാലാകാരന്മാരുടെയും കലാകാരികളുടെയും ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. നൃത്തനൃത്യങ്ങളും, ഗാനങ്ങളും സംഗീത നൃത്ത പരിപാടികളും, സ്‌കിറ്റും എല്ലാം കേരളീയത്തിന്റെ പ്രത്യേകതയാണ്. സെപ്റ്റംബര്‍ 22 ഞായറായഴ്ച വൈകുന്നേരം കൃത്യം 4 മണിയ്ക്ക് ആരംഭിക്കുന്ന കേരളീയം രാത്രി 8 മണിയോടെ സമാപിക്കും. കണ്ണിനും കാതിനും കുളിര്‍മയേകുന്ന നയനമനോഹരങ്ങളായ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. വേള്‍ഡ് മലയാളീ ഫെഡറേഷന്റെ യൂത്ത് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അഞ്ജലീ സാമുവലാണ് പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന മലയാളി സമൂഹത്തെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുവാന്‍ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന് സാധിച്ചിട്ടുണ്ട്.
ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ് പള്ളിക്കുന്നേലിന്റെയും മറ്റ് ഭാരവാഹികളുടെയും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇത് സാധ്യമായത്. യുകെയിലെ വേള്‍ഡ് മലയാളി ഫെഡറേഷനു പ്രസിഡണ്ട് റവറന്‍ഡ് .ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിലിന്റെ നേതൃത്വത്തിലുള്ള സുശക്തമായ എക്‌സിക്യൂട്ടീവ് നാഷണല്‍ കൗണ്‍സിലാണ്. തികച്ചും പ്രവേശനം സൗജന്യമായി ഒരുക്കിയിരിക്കുന്ന കേരളീയത്തിലേക്ക് യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സവിനയം സ്വാഗതം ചെയ്യുന്നതായി ഡബ്‌ള്യു എം എഫ് നാഷണല്‍ കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് റവറന്‍ഡ് .ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് റവ.ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിലിനെ 07440070420 എന്ന നമ്പരിലോ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസ്സ് അഞ്ജലി സാമുവലിനെ 07931313756 എന്ന നമ്പരിലോ, സെക്രട്ടറി ഡോ ബേബി ചെറിയാനെ 07578386161 എന്ന നമ്പരിലോ ട്രഷറര്‍ ശ്രീ ആന്റണി മാത്യുവിനെ 07939285457 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരളീയം പരിപാടി സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താലപര്യപ്പെടുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു
ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന്’ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 ന് അപ്പുറം ബ്രെക്സിറ്റ് കാലാവധി നീട്ടിത്തരണമെന്ന ആവശ്യവുമായി ബ്രസൽസിലേക്ക് പോകില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. എന്നാല്‍ ബ്രെക്സിറ്റ് കാലാവതി നീട്ടുന്നതിനായുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍ അദ്ദേഹം അതു ചെയ്യാന്‍ ബാധ്യസ്ഥനുമാണ്. അപ്പോഴാണ് അതിനേക്കാള്‍ നല്ലത് കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന കടുത്ത പരാമര്‍ശം അദ്ദേഹം നടത്തിയത്.
എന്നാല്‍, അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാല്‍ രാജിവെക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയില്ല. കൂടുതൽ കാലതാമസം വരുത്തുന്നതിന്‍റെ അർത്ഥമെന്താണ് എന്നാണ് ജോൺസൺ ചോദിക്കുന്നത്. സഹോദരൻ ജോ എംപി സ്ഥാനം രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം വ്യക്തമാക്കുന്നു. സഹോദരന്റെ സേവനങ്ങൾക്കു നന്ദിപറഞ്ഞ ബോറിസ് ജോൺസൺ അദ്ദേഹം വിദ്യാഭ്യാസകാലം മുതലേ ബുദ്ധിമാനും സമർദ്ധനുമായനേതാവാണെന്ന് പ്രശംസിച്ചു.
ഒരു പോലീസ് പരിശീലന കോളേജിൽ വെച്ചാണ് ജോൺസൺ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലായിരുന്നു പരാമര്‍ശം. എന്നാൽ പരാമർശം യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോലീസിനെ രാഷ്ട്രീയവൽക്കരിക്കാന്‍ ശ്രമിച്ചുവെന്നാണ് അതിനോട് പ്രതിപക്ഷ എംപിമാര്‍ വിമര്‍ശിച്ചത്.
പോലീസ് ഫെഡറേഷനും പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ‘ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പശ്ചാത്തലമായി പോലീസ് ഉദ്യോഗസ്ഥരെ ഈ രീതിയിൽ ഉപയോഗിച്ചതിൽ ഞാൻ അത്ഭുതപ്പെടുന്നു’ എന്നാണ് പോലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസിന്റെ ദേശീയ ചെയർ ജോൺ ആപ്റ്റർ പറഞ്ഞത്.
ലണ്ടൺ :ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്ക്കാരിക സംഘടന യായ “സമീക്ഷ “യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രമുഖ പ്രാസംഗികനുംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവും സംഘാടകനുമായ തൃപ്പുണിത്തുറ MLA ശ്രീ .എം .സ്വരാജ് ഇന്ന് ഉച്ചയ്ക്ക് ശേഷം ലണ്ടനിൽ എത്തുന്നു. പൊതുസമ്മേളനത്തിൽ സാംസ്ക്കാരിക സെമിനാർ ഉദ്ഘാടനം ചെയ്യുനതു പ്രസിദ്ധ ചരിത്രം പണ്ഡിതനും കാലടി സർവകലാശാലയിലെ അധ്യാപകനും പ്രമുഖ വാഗ്മിയുമായ ശ്രീ സുനിൽ പി ഇളയിടം ആണ് . പ്രസിദ്ധ കന്നഡ സാഹിത്യകാരനായിരുന്ന ശ്രീ കൽബുർഗിയുടെ നാമധേയമുള്ള പൊതുസമ്മേളനനഗരിയിൽ, യുകെയിലെ ഇടതു പക്ഷ മതേതര സാമൂഹ്യ കലാ സാംസ്ക്കാരിക പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നശ്രീ സ്വരാജ് , ഞായറാഴ്ച സ :അഭിമന്യു നഗറിൽ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും പങ്ങെടുക്കും .
യുകെയിലെ 15ലധികം ബ്രാഞ്ചുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 100ലധികം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം വൻപിച്ച വിജയമാക്കാൻ എല്ലാ സമീക്ഷ പ്രവര്ത്തകരും വിവിധ സബ് കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു .ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരവും വിദ്യാഭ്യാസ, കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യർത്ഥികളെ പൊതുസമ്മേളനവേദിയിൽ അനുമോദിക്കുന്നതും അവാർഡ് നല്കുന്നതുമായിരിക്കും .
സമീക്ഷ ദേശീയ സമ്മേളനത്തിന്റെ ആവേശം ഉൾക്കൊണ്ടു ഇടതുപക്ഷ മതേതര കലാ സാംസ്ക്കാരിക പ്രവർത്തകർ പീറ്റർ ബോറോയിൽ ഒത്തുകൂടി സമീക്ഷയുടെ 15മത് ബ്രാഞ്ച് രൂപികരിച്ചു .
ഭാരവാഹികൾ :.
ഷാജി ജോൺ (പ്രസിഡന്റ്)
സിനുമോൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്)
രഞ്ജിത്ത് ജോസഫ് (സെക്രട്ടറി)
ചിഞ്ചു സണ്ണി (ജോയിന്റ് സെക്രട്ടറി)
ഗീതു സണ്ണി (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്തി പിടിച്ചു നാഷണൽ കമ്മറ്റിയോടു ചേർന്നു പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു. പ്രസിഡന്റിന്റെ നന്ദി പ്രമേയത്തോടെ സമ്മേളനം അവസാനിച്ചു.