2015-ൽ മഹാരാഷ്ട്ര സർക്കാർ വാങ്ങി മ്യൂസിയമാക്കി മാറ്റിയ ഡോ.ബി ആർ അംബേദ്കറുടെ ലണ്ടനിലെ വീട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. നോർത്ത് ലണ്ടനിൽ കിങ് ഹെന്റീസ് റോഡിലെ പത്താം നമ്പർ വസതിയിലാണ് 1921-22 കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പഠന കാലത്ത് അംബേദ്കർ താമസിച്ചിരുന്നത്. മോഡലായ കേറ്റ് മോസ് മുതൽ നടൻ ഡാനിയേൽ ക്രെയ്ഗ് വരെയുള്ള വിവിധ തലമുറകളിലെ പ്രശസ്തരായ പലരും ഇപ്പോഴും താമസിച്ചുവരുന്ന പ്രധാന പാര്‍പ്പിട കേന്ദ്രമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള നൂറുകണക്കിന് സന്ദർശകർ അനുദിനം വന്നുപോകുന്ന സ്ഥലമാണിത്.

2050 ചതുരശ്ര അടിയുള്ള മൂന്നു നില കെട്ടിടത്തില്‍ ആറ് കിടപ്പുമുറികളുണ്ട്. മുന്‍വാതില്‍ തുറന്നാല്‍ ആദ്യം തന്നെ മാലകള്‍ കൊണ്ട് അലങ്കരിച്ച ബാബാ സാഹിബിന്‍റെ പ്രതിമയാണ് കാണുക. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ മുറികളിലും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഡൈനിംഗ് റൂം ടേബിളിലുടനീളം പണ്ട് അദ്ദേഹം ഉപയോഗിച്ച നിയമ സംബന്ധിയായ രേഖകൾ കാണാം. അകത്തെ ടേബിളില്‍ അദ്ദേഹം അഴിച്ചുവെച്ച കണ്ണടയുമുണ്ട്.

പക്ഷെ, അയൽവാസികളായ രണ്ടുപേര്‍ മ്യൂസിയത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. ലോക്കല്‍ കൌണ്‍സിലില്‍ പരാതികൊടുത്തു. ആളുകള്‍ താമസിക്കുന്നിടത്ത് മ്യൂസിയങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമത്തിന്‍റെ ചുവടുപിടിച്ചാണ് അവര്‍ കൌണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. എന്തായാലും അടുത്ത മാസം നടക്കുന്ന വിശദമായ ഹിയറിംഗിൽ വീടിന്റെ കാര്യത്തില്‍ തീരുമാനമാകും. ഒരുപക്ഷെ, അതൊരു ഭവനമായിത്തന്നെ നിലനിര്‍ത്തി സന്ദർശകർക്കു മുന്‍പില്‍ അതിന്‍റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടേക്കാം. അവിടെ മ്യൂസിയം നിലനില്‍ക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്ത അയല്‍വാസികളും ഉണ്ട്. നൂറുകണക്കിന് ആളുകള്‍ അനുദിനം വന്നുപോകുന്നുണ്ടെങ്കിലും അതുകൊണ്ട് ആര്‍ക്കും യാതൊരു പ്രശ്നവുമില്ലെന്നും, അങ്ങിനെയൊരു സംഭവം തന്നെ അവിടെയുള്ളതായി അറിയാറില്ലെന്നും അവിടുത്തെ ഒരു താമസക്കാരന്‍ ബി.ബി.സിയോട് പറഞ്ഞു.

അംബേദ്കർ ഹൗസ് എന്നറിയപ്പെട്ട ഈ വീട് 2015-ൽ 31 ലക്ഷം പൗണ്ടിന് (ഏതാണ്ട് 27,18,60,544 ഇന്ത്യന്‍ രൂപ) മഹാരാഷ്ട്ര സർക്കാർ വിലയ്ക്കു വാങ്ങിയിരുന്നു. അവിടെ പണിത അംബേദ്കർ സ്മാരകവും മ്യൂസിയവും ആ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അംബേദ്കർ സ്മാരകം നിലനിർത്തേണ്ടതിന്റെ ആവശ്യകത അവിടത്തെ പ്രാദേശിക ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ രണ്ടു വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

2018 ഫെബ്രുവരിയിൽ കെട്ടിടം മ്യൂസിയമായി ഉപയോഗിക്കാൻ അനുമതിക്കായി മഹാരാഷ്ട്ര സർക്കാർ മുൻകൂട്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബറിൽ കൗൺസിൽ അത് നിരസിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. സന്ദര്‍ശകരുടെ ബഹളം കാരണം രാവും പകലും അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു പ്രദേശവാസികള്‍ പരാതി നല്‍കുക കൂടെ ചെയ്തതോടെ കൗൺസിലില്‍ നിന്നും അനുകൂലമായൊരു വിധി പ്രതീക്ഷിക്കാന്‍ കഴിയില്ല.

ബ്രിട്ടനിലെ വയോധികരെയും മാതാപിതാക്കളെയും ശുശ്രൂഷിക്കുന്ന ആഫ്രിക്കൻ നഴ്സുമാർക്ക് സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയാത്ത അവസ്ഥയിലാണ്. മിക്കവരും തങ്ങളുടെ മാതാപിതാക്കളുടെ വരവും കാത്ത് വേദനയോടെ കഴിയുകയാണ്. സിസിലിയ ടിപ എന്ന സിംബാബ്‌വെയിൽ നിന്നുള്ള നേഴ്സ് തന്റെ പിതാവ് പോളിന്റെ വരവും കാത്തു ആവശ്യസാധനങ്ങൾ ഒരുക്കി. തന്റെ കൊച്ചുമകൾ അരിയെല്ലയെ കാണുവാനും കൂടിയാണ് അദ്ദേഹത്തിന്റെ വരവ്. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് വിസ നിഷേധിച്ചു.
ജന്മനാട്ടിൽ അദ്ദേഹത്തിന് ആവശ്യമായ സമ്പാദ്യം ഇല്ല എന്നതാണ് വിസ നിഷേധിക്കാനുള്ള കാരണം. അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവിന്റെ കാരണം ന്യായമല്ലെന്നും, ഇതോടൊപ്പം അദ്ദേഹത്തിന്റെ സ്വന്തം ചെലവുകൾ പോലും വഹിക്കാനുള്ള സാമ്പത്തികം ഇല്ലെന്നുമാണ് വിസ നിഷേധിക്കുന്നതിനു കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.

സിസിലിയയെ പോലെ അനേകം നഴ്സുമാരാണ് ഇത്തരത്തിലുള്ള ദുഃഖം അനുഭവിക്കുന്നത്. തനിക്ക് സംഭവിച്ചത് തെറ്റാണെന്നും, താൻ ഇവിടെ ഒരു വിദേശി ആണെന്നുള്ള ബോധം തന്നിൽ ഊട്ടിയുറപ്പിക്കപ്പെട്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ പിതാവാണ് തന്നെ ഈയൊരു നിലയിലെത്തിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തന്നെ കാണുവാനുള്ള അവസരം നിഷേധിച്ചത് തന്നിൽ അതീവ ദുഃഖം ഉളവാക്കി എന്നും അവർ പറഞ്ഞു. താൻ ഇവിടെ വയോധികരെയും മാതാപിതാക്കളെയും അതീവ സന്തോഷത്തോടെ ആണ് ശുശ്രൂഷിക്കുന്നത്. എന്നാൽ സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണുവാൻ കഴിയുന്നില്ല.

സിസിലിയ അനേകം ആഫ്രിക്കൻ നേഴ്സുമാരുടെ പ്രതിനിധിയാണ്. സിസിലിയയെ പോലെ ആഫ്രിക്കയിൽ നിന്നുള്ളവരുടെ മാതാപിതാക്കൾക്കും ബന്ധു ജനങ്ങൾക്കും വിസ നിഷേധിക്കുന്നതിന് മതിയായ സാമ്പത്തികം ഇല്ല എന്നതാണ് കാരണമായി പറയുന്നത് . ഇത് വർഗ്ഗ വിവേചനത്തിന് ഇടയാക്കുമെന്ന് മനുഷ്യസ്നേഹികൾ ഓർമ്മിപ്പിക്കുന്നു. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ, ആഫ്രിക്കൻ വംശജരുടെ ഉള്ള ഈ വിവേചനം നിർത്തലാക്കണമെന്ന ആവശ്യം ബ്രിട്ടണിൽ എങ്ങും ഉയർന്നുവരുന്നുണ്ട്.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : യുകെയില്‍ കെയറര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും എട്ടുലക്ഷം രൂപ വരെ തട്ടിയെടുത്ത എറണാകുളം പിറവം സ്വദേശിനിയായ രഞ്ജു ജോർജ്ജ് എന്ന യുവതിക്കെതിരെ കേരളത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന്റെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൈറ്റായ ഒഡേപക് തന്നെ നേരിട്ട് യുകെ നഴ്‌സുമാര്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തിവരുന്നതിനിടയിലാണ് ഈ യുവതിയുടേയും സംഘത്തിന്റെയും തട്ടിപ്പ് അരങ്ങേറുന്നത്. രഞ്ജു ജോർജ്ജിനെതിരെ അയര്‍ക്കുന്നം സ്വദേശി സന്തോഷും ഭാര്യയും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടൂക്കുന്നതിനായി എഫ് ഐ ആര്‍ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.

തട്ടിപ്പിനിരയായ അയര്‍ക്കുന്നം സ്വദേശി നഴ്‌സായ ഭാര്യയ്ക്ക് വേണ്ടിയാണ് ഒരു സുഹൃത്തുവഴി രഞ്ജുവെന്ന ഈ തട്ടിപ്പുകാരിയെ പരിചയപ്പെടുന്നത്. നൂറുകണക്കിന് മലയാളി നഴ്‌സുമാരില്‍ നിന്നായി ഇവര്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ആരോപണം. കുറച്ചുനാള്‍ യുകെയിലുണ്ടായിരുന്ന രഞ്ജു യുകെയിൽ നഴ്‌സിങ്ങ് ജോലിയും വിസയും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി തട്ടിപ്പു തുടങ്ങുകയായിരുന്നു.
യുകെ നഴ്‌സിങ്ങ് രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതകളില്‍ ഏതെങ്കിലും വിധത്തില്‍ കുറവുകളുണ്ടാകുന്നവരാണ് രഞ്ജുവും സംഘവുമൊരുക്കുന്ന കെണിയില്‍ വീഴുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളായ ഐ.ഇ.എല്‍.ടി.എസിലും ഒ.ഇ.ടിയിലും സ്‌കോര്‍ കുറവുള്ളവര്‍, എട്ടുലക്ഷം നല്‍കിയാല്‍ കെയറര്‍ ജോലിയെന്ന ഇവരുടെ വ്യാജവാഗ്ദാനത്തില്‍ വീഴുന്നു.
യുകെയിലെ ന്യുകാസിലുള്ള നഴ്‌സിങ്ങ് ഹോമില്‍ രണ്ട് വര്‍ഷത്തേയ്ക്ക് കെയറര്‍ വിസ നല്കാമെന്നാണ് വാഗ്ദാനം. അതിന് ഐഇഎല്‍ടിഎസും ഒഇറ്റിയും ഒന്നൂംവേണ്ട പകരം എട്ടുലക്ഷം രൂപമാത്രം നല്കിയാല്‍ മതിയെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. വിശ്വാസത്തിനായി നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും മറ്റും കാണിക്കും. തുക രണ്ടോ മൂന്നോ തവണയായി തന്നാല്‍ മതിയെന്നും പറയും.
ന്യുകാസിലുള്ള പ്രെസ്റ്റ്‌വിക്ക് നഴ്‌സിങ്ങ് ഹോമിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുവിവരം അറിഞ്ഞതോടെ, മല്‍ഹോത്ര എന്ന ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഈ നഴ്‌സിങ്ങ് ഹോമിന്റെ ചെയര്‍മാനുമായി സംസാരിക്കുകയും അവരുടെ ഭാഗത്ത് നിന്ന് ഒരു ഓഫറും രഞ്ജുവിനോ മറ്റാര്‍ക്കുമോ നല്കിയിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ നഴ്‌സിങ്ങ് ഹോമിലായിരുന്നു രഞ്ജു ജോര്‍ജ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ആയി ജോലി നോക്കിയിരുന്നതെന്നും വ്യക്തമായി. ആ പരിചയവും നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും നല്കിയാണ് യുകെ റിക്രൂട്ട്‌മെന്റ് നിയമങ്ങളൊന്നും അറിയാത്ത മലയാളി നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്നത്.
ആദ്യം 3 ലക്ഷം രൂപ അഡ്‌വാന്‍സായി വാങ്ങുകയും തുടര്‍ന്ന് സാധാരണ ആര്‍ക്കും അപേക്ഷിച്ചാല്‍ ലഭിക്കുന്ന വിസിറ്റിങ്ങ് വിസ തരപ്പെടുത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ഒരു ബ്യുട്ടിക്ക് സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനെന്ന കാരണം പറഞ്ഞാണ് വിസിറ്റിങ്ങ് വിസ എടുക്കുന്നത്. ഇതിനായി ഹൈദരാബാദിലുള്ള ഒരു ഏജന്‍സിയുടെ സഹായവും തേടി അവരുമൊന്നിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. നേരത്തെ ഇവര്‍ തന്നെ ഡോക്യൂമെന്റ്‌സ് തയ്യാറാക്കി വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നൂ രീതി.
മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സന്തോഷിനോടും ഭാര്യയോടും ഹൈദരബാദില്‍ എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെവച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും കൈമാറി. അതിനുശേഷം വിസിറ്റിങ്ങ് വിസയടിച്ച് നല്‍കുകയായിരുന്നു. വിസിറ്റിങ്ങ് വിസ ലഭിച്ചു കഴിഞ്ഞതിനുശേഷം ബാക്കി വരുന്ന അഞ്ചുലക്ഷം രൂപ കൂടി നല്കാന്‍ ആവശ്യപ്പെട്ടു. ബാക്കി തുക നല്കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് തിരികെ നല്കില്ലെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി സന്തോഷ് പറയുന്നു.

ഇതുപോലെതന്നെ ജോസെന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ഭാര്യയ്ക്കും പണം നഷ്ടപ്പെട്ടു. ഇതേ രീതിയില്‍ വിസിറ്റിങ്ങ് വിസ നല്‍കുവാനായി ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നൂ. അതിന് മുന്‍പായി ജോസിന്റെ കൈയില്‍ നിന്നൂം മൂന്ന് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജോസിന്റെ ഭാര്യയ്ക്ക് വിസിറ്റിങ്ങ് വിസ യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ള അഞ്ചുലക്ഷം രൂപ നഷ്ടപ്പെടാതെ വന്നു.
ആദ്യം കൊടുത്ത 3 ലക്ഷം രൂപ എങ്ങനെ തിരികെ വാങ്ങിക്കുമെന്ന് ആലോചിച്ചിരിക്കുകയാണ് ജോസും കുടുംബവുമിപ്പോള്‍. പാലായിലുള്ള രണ്ടുപേരില്‍ നിന്നായി ഇതേരീതിയില്‍ തന്നെ എട്ടുലക്ഷം രൂപയും രഞ്ജു വാങ്ങിച്ചിട്ടുള്ളതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞു.
സന്തോഷിനൂം കുടുബത്തിനൂം ഇപ്പോള്‍ 3 ലക്ഷം രൂപയും പാസ്‌പോര്‍ട്ടൂം നഷ്ടമായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയുടെ ബാക്കി അഞ്ചുലക്ഷം രൂപകൂടി നല്കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് വിട്ടുനല്‍കുകയുള്ളുവെന്നാണ് രഞ്ജു പറയുന്നത്. കാരണം പാസ്‌പോര്‍ട്ട് തന്റെ കൈവശമല്ലെന്നുള്ള വിശദീകരണമാണ് രഞ്ജു പറയുന്നത്.
ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ രഞ്ജുവിനെതിരെ എന്‍ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും രഞ്ജുവിന്റെ പണവും സ്വാധീനവും മൂലം പോലീസ് അന്വേഷണം കാര്യമായി നടത്തുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അതേസമയം കൂടുതല്‍ പരാതി ലഭിച്ചാലുടന്‍ രഞ്ജുവിനെ അറസ്റ്റുചെയ്യുമെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.
യുകെയിലെ നിലവിലെ വിസാനിയമം അനുസരിച്ച് വിസിറ്റിങ്ങ് വിസയിൽ എത്തിയാലൊന്നും കെയറര്‍ വിസ ലഭിക്കുയില്ലെന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ വിസിറ്റിങ്ങ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേയ്ക്ക് മാറുവാന്‍പോലും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുകെയിലെ നഴ്‌സിങ്ങ് തൊഴില്‍ വിസാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
UK work visa requirements and eligibility
ഷോര്‍ട്ടേജ് ഒക്യൂപ്പേഷന്‍ ലിസ്റ്റിലുള്ള നഴ്‌സിങ്ങ് വിഭാഗത്തില്‍ വിസ ലഭ്യമാണെങ്കിലും ഇതിനായി ഐ ഇ എല്‍ ടി എസോ , ഒ ഇ ടി യോ പാസ്സാകണം. കൂടാതെ സിബിറ്റിയും പാസ്സായശേഷം എന്‍ എം സിയുടെ ഓസ്‌കിയും പാസ്സായാൽ മാത്രമെ നിലവില്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കുക.
ഇന്‍ഡ്യ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് അംഗീകാരമുള്ള ഏജന്‍സികളില്‍ കൂടി മാത്രമേ ജോലിക്ക് അപേക്ഷിക്കാവൂ എന്നുള്ളത് കേരളത്തിലെ നഴ്‌സുമാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് . അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ കൂടിയും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ല എന്ന കാരണത്താല്‍ വിസ റദ്ദാക്കപ്പെടും. ഇന്ത്യന്‍ ഗവണ്മെന്റിന്റെ അംഗീകാരമുള്ള റീക്രൂട്ടിങ്ങ് ഏജന്‍സികളുടെ പേരുവിവരം അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
List of India government approved nursing agencies in India
നൂറൂകണക്കിന് നേഴ്‌സുമാരാണ് ഓരോ ദിവസവും തട്ടിപ്പിന് ഇരയാകുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് വിവരങ്ങള്‍ എല്ലാ നേഴ്‌സുമാരിലും എത്തിക്കുക
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. 359 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 219 പന്തിൽ പുറത്താകാതെ 135 റൺസെടുത്ത സ്റ്റോക്ക്സിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 11 ബൌണ്ടറികളും എട്ട് സിക്സറുകളും. ആദ്യ ഇന്നിംഗ്സിൽ 67 റൺസിന് പുറത്തായശേഷമാണ് ഏകദിനത്തിലെ ലോകജേതാക്കളായ ഇംഗ്ലണ്ട് നാടകീയമായി ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടും ഓസീസും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്(1-1)
സ്കോർ: ഓസ്ട്രേലിയ- 179 246, ഇംഗ്ലണ്ട്- 67 362/9 (125.4 ഓവർ, ലക്ഷ്യം- 359)
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്നിന് 156 റൺസ് എന്ന നിലയിലാണ് നാലാംദിനം ബാറ്റിങ്ങ് തുടർന്നത്. എന്നാൽ ഓസീസ് ബൌളർമാർ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രഹരമേൽപ്പിച്ചു. ഒരു വശത്ത് ബെൻ സ്റ്റോക്ക്സ് മിന്നുന്ന ബാറ്റിങ്ങുമായി കത്തിക്കയറി. 77 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ 36 റൺസെടുത്ത ബെയർസ്റ്റോ മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 245 എന്ന നിലയിലായി. വൈകാതെ ജോസ് ബട്ട്ലർ കൂടി മടങ്ങിയതോടെ ആറിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടമായതോടെ ഒമ്പതിന് 286 എന്ന നിലയിൽ ഇംഗ്ലണ്ടി തോൽവി ഉറപ്പിച്ചു.
എന്നാൽ അത്ഭുതകരമായ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പതിനൊന്നാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് നടത്തിയ വെടിക്കെട്ട് ഒടുവിൽ ജയത്തിൽ കലാശിച്ചു. ഇതിനിടയിൽ ഒട്ടനവധി അവസരങ്ങൾ ഓസീസിന് ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.
ലിയോൺ എറിഞ്ഞ മത്സരത്തിലെ 125-ാമത്തെ ഓവർ സംഭവബഹുലമായിരുന്നു. ഈ ഓവർ തുടങ്ങുമ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മൂന്നാം പന്ത് സ്റ്റോക്ക്സ് സിക്സറിന് പായിച്ചു. അഞ്ചാമത്തെ പന്തിൽ റണ്ണൌട്ടിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ബൌളറായ ലിയോൺ തന്നെ അത് നഷ്ടപ്പെടുത്തി. ആറാമത്തെ പന്ത് എൽബിഡബ്ല്യൂ ആയിരുന്നെങ്കിലും അംപയർ അപ്പീൽ അനുവദിച്ചില്ല. ഓസീസിന്‍റെ കൈവശമുള്ള റിവ്യൂ അവസാനിക്കുകയും ചെയ്തിരുന്നു. അടുത്ത ഓവറിൽ കമ്മിൻസിന്‍റെ മൂന്നാം പന്ത് ലീച്ച് സിംഗിൽ എടുത്തതോടെ സ്കോർ ടൈ ആയി. നാലാം പന്ത് കവറിലൂടെ ബൌണ്ടറി പായിച്ച് ബെൻ സ്റ്റോക്ക്സ് തികച്ചും മാന്ത്രികമായ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു.
ആഷസിലെ ആദ്യ മത്സരം ഓസ്ട്രേലിയ 251 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ നാലു മുതൽ എട്ട് വരെ മാഞ്ചസ്റ്ററിൽ നടക്കും.
ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പരിപാടിയില്‍ താന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബെയര്‍ ഗ്രില്‍സിന് അത് എങ്ങനെ മനസ്സിലായി എന്നാണ് നരേന്ദ്ര മോദി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണിത്. ഞാന്‍ പറഞ്ഞ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എന്നാണ് എല്ലാവരും സംശയിക്കുന്നത്. എന്നാല്‍, അതിനുള്ള ഉത്തരം ‘ടെക്‌നോളജി’ എന്നാണെന്ന് നരേന്ദ്ര മോദി പറയുന്നു. ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.
ഗ്രിൽസിനൊപ്പം ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ നടത്തിയ യാത്രയിൽ ഇരുവർക്കുമിടയിൽ ആശയവിനിമയം എളുപ്പമാക്കാന്‍ നൂതനസാങ്കേതികത എത്രമാത്രം ഉപകാരപ്രദമായി എന്നാണ് നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. സാങ്കേതിക വിദ്യയാണ് തങ്ങൾക്കിടയിലെ ആശയവിനിമത്തിൽ ഒരു പാലമായി നിന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രിൽസ് ചെവിയിൽ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് ഉടൻ തന്നെ ഈ ഉപകരണം ഇംഗ്ലിഷിലേക്കു തർജമ ചെയ്തു നൽകും. ചെവിയിൽ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് ഞാൻ ഹിന്ദിയിൽ പറയുന്നത് ഗ്രിൽസിന് ഇംഗ്ലീഷിൽ കേൾക്കാൻ സാധിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞിരുന്നു. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
ബിർമിങ്ഹാം: വാൾസാൾ ക്വീൻ മേരിസ് ഗ്രാമർ സ്‌കൂളിൽ നിന്നും ആൻസിക് മാത്യൂസ് തെരെഞ്ഞെടുത്ത പത്ത് വിഷയങ്ങൾക്ക് ഗ്രേഡ് 9 ( 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് കിട്ടുന്ന ഗ്രേഡ്) നേടിയെടുത്താണ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. ആൻസിക് കൂടാതെ മറ്റ് രണ്ട് കുട്ടികൾ കൂടി എല്ലാ വിഷയങ്ങളിലും ഗ്രേഡ് 9 നേടിയെങ്കിലും ഇംഗ്ലീഷ് ലാംഗ്വേജ് സ്‌പീക്കിങ്ങിൽ ഡിസ്റ്റിങ്ഷൻ വാങ്ങി എല്ലാവരുടെയും മുൻപിൽ എത്തിയിരിക്കുന്നു ഈ കൊച്ചു മലയാളി മിടുക്കൻ. ആൻസിക് മാത്യൂസ് ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ GCSE Ict യിൽ A* കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം തന്നെ FSMQ യിൽ അഡിഷണൽ വിഷയമായി എടുത്ത കണക്കിൽ ഏറ്റവും കൂടിയ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് ആൻസിക്.
സാൻഡ്‌വെൽ ആൻഡ് വെസ്ററ് ബിർമിങ്ഹാം ( Sandwell & West Birmingham ) NHS ട്രസ്റ്റിൽ ജോലി ചെയ്യുന്ന സീനിയർ ഫിസിയോതെറാപ്പിസ്റ് ബിനു മാത്യുവിന്റെയും അതെ ട്രസ്റ്റിൽ തന്നെ നേഴ്‌സായി ജോലി ചെയ്യുന്ന സിജിയുടെയും മൂത്ത മകനാണ് ആൻസിക്. ബിനു മാത്യു കോട്ടയം ജില്ലയിലെ പാദുവയിലുള്ള പന്നൂർ കീപ്പമാംകുഴി കുടുംബാംഗവും സിജി പാലിശേരിയിൽ ഉള്ള പടയാട്ടിൽ കുടുംബാംഗവുമാണ്.
ബിനു മാത്യു യുക്മ ഈസ്റ്റ് ആൻഡ് വെസ്ററ് മിഡ്‌ലാൻഡ്‌സ് റീജിണൽ സെക്രട്ടറി, യുക്മ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ച് മലയാളികൾക്കിടയിൽ സുപരിചിതനാണ്. മിഡ്‌ലാൻഡ്‌സ് റീജിയനെ മികച്ച റീജിയൺ ആക്കുന്നതിൽ നിർണ്ണായക പങ്ക് വരിച്ച വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ബിനു മാത്യു. ആൻസിസിക്കിന്റെ ഇളയ സഹോദരൻ എയ്‌ഡൻ മാത്യൂസ് സാൻഡ്‌വെല്ലിൽ ഉള്ള ഡോൺ ബോസ്കോ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
ആൻസിക് ക്വീൻ മേരീസ് ഗ്രാമർ സ്‌കൂളിൽ തന്നെ A ലെവൽ തുടന്ന് പഠിക്കുന്നതിനുള്ള തീരുമാനത്തിലാണ്. മലയാളികളുടെ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന ചിന്തയിൽ നിന്നും മാറി കുഞ്ഞു നാൾ മുതൽ തന്റെ മനസ്സിൽ കാത്തു സൂക്ഷിക്കുന്ന പൈലറ്റ് എന്ന സ്വപ്‍ന പാത പിന്തുടരുന്ന ആൻസിക്, തന്റെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുവാനുള്ള തീവ്ര ശ്രമത്തിലാണ്. അതാണ് ആഗ്രഹവും. പാഠേൃതര വിഷയമായ ഡ്രമ്മിൽ (Drum) ഗ്രേഡ് അഞ്ച് വരെ ആൻസിക് ഇതിനകം നേടിയെടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ CCF ൽ Air Squadron ട്രോഫിയിലെ ക്യാപ്റ്റൻ സ്ഥാനം കൂടി വഹിക്കുന്നു ഈ അൻസിക് എന്ന കൊച്ചു മലയാളി ജീനിയസ്…
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 359 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 156 റൺസെടുത്തു. രണ്ടു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് വേണം. അർധസെഞ്ചുറിയുമായി ബാറ്റിംഗ് തുടരുന്ന ക്യാപ്റ്റൻ ജോ റൂട്ടിലാണ് (75) ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും. രണ്ട് റൺസുമായി ബെൻസ്റ്റോക്സാണ് റൂട്ടിന് കൂട്ട്. നേരത്തെ രണ്ടിന് 15 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെൻലിയും (50) ചേർന്നാണ് രക്ഷപെടുത്തിയത്. ഈ സഖ്യം 126 റൺസാണ് കൂട്ടിച്ചേർത്തത്. ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ: ഓസ്ട്രേലിയ 179, 246. ഇംഗ്ലണ്ട് 67, മൂന്നിന് 156.
കഴിഞ്ഞ വർഷം കേരളത്തിലെ മഹാപ്രളയത്തിൽ പെട്ടവർക്ക് ആശ്വാസ- സ്വന്തനമാകുവാനായി ഓണാഘോഷങ്ങൾ മാറ്റി വച്ച് കേരളത്തിലെ 33 ക്യാമ്പുകളിലായി ഏകദേശം 4 ലക്ഷത്തോളം രൂപയുടെ സഹായമെത്തിക്കുകയും, ഭാഗികമായി തകർന്ന 2 വീടുകൾ പുനരധിവാസ യോഗ്യമാക്കുകയും കൂടാതെ തൃശ്ശൂർ ജില്ലയിലെ വീടു നഷ്ടപ്പെട്ട ഔസേപ്പ് അന്ന ദമ്പതികൾക്കായി പണി കഴിപ്പിച്ച വീടിന്റ താക്കോൽദാനം ജൂലൈ മാസം 23 ന് നിർവ്വഹിച്ചതിനു ശേഷം തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് കലാകേരളം 2019ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് .

ആഗസ്റ്റ് 12 ന് നടന്ന അത്യന്തം വാശിയേറിയ കായിക മത്സരത്തിൽ കലാകേരളം സ്ട്രൈക്കേഴ്സും, ടസ്ക്കേഴ്സും മിന്നും പ്രകടനങ്ങളാണ് നടത്തിയത്.പതിവു മത്സര ഇനങ്ങളോടൊപ്പം നടത്തിയ കുഴിപ്പന്തും, തവള ചാട്ടവും, സ്പൂൺ റേസും, ചാക്കിലോട്ടവുമെല്ലാം ഗതകാല സ്മരണകൾക്കൊപ്പം മത്സരങ്ങൾക്ക് കൂടുതൽ ആവേശവും വീറും വാശിയുമേകി.മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നല്കി.
ആഗസ്റ്റ് 13 ന് നടന്ന അത്യന്തം വീറും വാശിയുമേറിയ ,ജയ പരാജയങ്ങൾ മാറി മറിഞ്ഞ, ആവേശോജ്ജലമായ ക്രിക്കറ്റ് മത്സരത്തിൽ സ്കോട്ലാൻഡിലെ പ്രമുഖ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേർസ് ഗ്ലാസ് ഗോ, കലാകേരളം ഗ്ലാസ്ഗോയെ അവസാന പന്തിൽ കീഴടക്കി കൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.

സെപ്റ്റംബർ 1, 2 തീയ്യതികളിലായി കുട്ടികളുടെയും, മുതിർന്നവരുടെയും ബാഡ്മിൻറൺ, ഫുട്ബോൾ മത്സരങ്ങളും, 14 ന് വടംവലി മത്സരവും നടത്തപ്പെടും.
സെപ്റ്റംബർ 14 ന് ഗ്ലാസ് ഗോയിലെ കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളിൽ വച്ചാണ് തിരുവോണാഘോഷങ്ങളുടെ കലാശക്കൊട്ട്. പതിവുപോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേയ്ക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

സമത്വവും , സാഹോദര്യവും, സൗഹാർദ്ദവും, മനുഷ്യത്വമുമാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വിലയേറിയ അമൂല്യമുത്തുകളെന്ന് മാലോകരെ പഠിപ്പിച്ച ഒരു രാജാവിന്റെ ആഗമനത്തിനൊരിക്കൽ കൂടി ഒരുങ്ങുമ്പോൾ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മൈൽ വില്ലേജിലെ 150 ൽ പരം അന്തേവാസികൾക്കായുള്ള ഓണസദ്യ നല്കിയതിനു ശേഷമായിരിക്കും സെപ്റ്റംബർ 14 ന് കലാകേരളത്തിന്റെ അംഗങ്ങൾ തൂശനിലയ്ക്ക് ചുറ്റുമൊത്തുകൂടുക.
“ഓണമേ വന്നാലും ഞങ്ങൾ തൻ
പ്രാണനിൽ കടന്നീ കൊച്ചു മൺകുടിലിൽ
പോയ കാലത്തിൻവെട്ട മിത്തിരി കെടാതെ സൂക്ഷിച്ചിരിപ്പൂ ഞങ്ങൾ ഓണ വില്ലുകൊട്ടിയാ നല്ല നാളുകൾ തൻ ശീലുകളുണർത്താമീ കലാകേരളത്തിനായ് ” .
കർക്കിടക രാവിന്റെ കറുത്ത മേഘങ്ങൾ മാറിയാൽ ശ്രാവണപൗർണ്ണമിയുടെ പൊൻകിരണം വരവായി .
ഉത്രാടം പുലരുമ്പോൾ ഉള്ളിൽ കൊതിയോടെ ഉണരുന്ന ആ കൊച്ചുബാല്യത്തിന്റെ നിർമ്മലതയിലേക്ക് നമുക്കൊരിക്കൽ കൂടി തിരിച്ചു പോകാം.
കള്ളവും, ചതിയും, പൊളിവചനങ്ങളുമില്ലാതെ, ഒത്തൊരുമയോടെ സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും ആ നല്ല നാളുകളിലേയ്ക്ക് ഓർമ്മകളുടെ വാതായനങ്ങൾ തുറക്കാം .
ഓലനും ,കാളനും പിന്നെ പ്രഥമനും കൂട്ടി ഒരുമിച്ചുണ്ണാൻ ഒരു തൂശനിലക്കു ചുറ്റുമായ് ഒന്നിച്ചു കൂടാം. ഇന്നലെകളെ വിസ്മരിക്കാത്ത, സൗഹൃദത്തിനും, സാഹോദര്യത്തിനും വില കൽപ്പിക്കുന്ന ഒരു കൊച്ചു സമൂഹത്തിന്റെ ആഘോഷ നിറവിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം .
സ്ഥലം:
St: Marys church Hall
Hozier street
coatbridge
ML5 4DB
സമയം:
10:00 am -4 :00 pm








ജിസിഎസ്ഇ പരീക്ഷാഫലങ്ങൾ പുറത്ത് വരുമ്പോൾ മിന്നുന്ന വിജയത്തിളക്കമാണ് മലയാളികൾ നേടിയെടിത്തിരിക്കുന്നത് . അത്തരം വിജയങ്ങളുടെ ലിസ്റ്റിൽ ഇടം നേടി സാന്ദ്ര സജിയും. പൊണ്ടിഫ്രാക്ടിറ്റിലെ സജി നാരകത്തറ-സജി ദമ്പതികളുടെ മൂത്തമകൾ സാന്ദ്ര സജിയാണ് വിജയക്കൊടുമുടി കയറി ലിസ്റ്റിൽ ഇടം പിടിച്ചത്. 5 ഡബിൾ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികൾക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവാറുള്ള സാന്ദ്ര, കീബോർഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളിൽ തന്റെതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആല്മീയ ശുശ്രുഷകളിൽ സഹായിക്കുകയും, പ്രാർത്ഥനാകൂട്ടായ്മ്മകൾക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.

സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്ട്രേറ്റർ ആയി വില്യംസ്ലീടാഗിൽ ജോലി ചെയ്യുന്നു. മാതാവ് സജി സജി പിന്റർ ഫീൽഡ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോൺ സജി സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിൽ ഏഴാം വർഷ വിദ്യാർത്ഥിനിയാണ്.
സയൻസ് വിഷയങ്ങൾ എടുത്തു എ ലെവൽ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങൾ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ് സാന്ദ്രയുടെ ഉറച്ച വിശ്വാസം.
ലണ്ടൻ : ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (ജിസിഎസ്ഇ ) റിസൾട്ടുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രേഡുകൾ ലഭിച്ച ഷെർബോണിൽ നിന്നുള്ള മാനുവൽ ബേബി രാജ്യത്തിലെ തന്നെ മികച്ച 133 വിദ്യാർത്ഥികളിൽ ഒരാളായി . ഗ്രിഫോൺ സ്കൂളിലെ വിദ്യാർത്ഥിയായ മാനുവലിന് പതിനൊന്നു വിഷയങ്ങൾക്ക് ഗ്രേഡ് 9 ലഭിച്ചു. പരീക്ഷയിലെ ഏറ്റവും മികച്ച ഗ്രേഡ് ആണ് 9. A* എന്ന ഗ്രേഡിനോട് തുല്യമാണ് ഗ്രേഡ് 9.

രാമപുരത്തുകാരനായ ജോസ് പി . എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മകനായ ഐവിൻ ജോസ് എല്ലാ മെയിൻ വിഷയങ്ങൾക്കും 9 ഗ്രേഡോടെ മലയാളികൾക്ക് അഭിമാനമായി . ഐവിൻ ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ ആണ് പഠിച്ചത് . പഠനസമയത്ത്എസ്സേ കോമ്പറ്റീഷനിൽ സമ്മാനം നേടിയതിന് റോയൽ ഹോണർ കിട്ടി . ബെക്കിoഗ് ഹാം പാലസ് സന്ദർശിച്ചിട്ടുണ്ട് . ഐവിൻെറ പിതാവ് ജോസ് പി . എം സോഫ്റ്റ് വെയർ അനലിസ്റ്റായും മാതാവ് ബിന്ദുമോൾ ജോസ് നേഴ്‌സായും ജോലി ചെയ്യുന്നു. ലണ്ടനിലെ ഈലിങ്ങിലാണ് അവർ താമസിക്കുന്നത് .അനുജൻ ലോവിൻ ജോസ് ലാവലി ഗ്രാമർ സ്കൂളിലെ 8 ഇയർ വിദ്യാർത്ഥിയാണ് .

ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും , ജുവാന സൂസന്‍ മാത്യുവും. അഗ്‌നോ 11 എ സ്റ്റാറുകളാണ് നേടിയത്. സാധാരണ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെ കൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 എ സ്റ്റാറുകള്‍ കരസ്ഥമാക്കിയത്. 11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.

നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരിയാണ് . പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

സട്ടനില്‍ നിന്നുള്ള ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.
പൊതുവെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് എല്ലാം മികച്ച ഗ്രേഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. . ജിസി എസ്ഇ സിസ്റ്റത്തിന്റെ വെല്ലുവിളികളോട് തങ്ങളുടെ കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും, ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു . മികച്ച വിജയം ലഭിച്ചതിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ഭാവി തീരുമാനങ്ങൾ ആത്മ വിശ്വാസത്തോടെ എടുക്കുവാനുള്ള അവസരം ലഭിച്ചതായി അവർ പറഞ്ഞു.
മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]