ബാലസജീവ് കുമാര്‍
ഹോര്‍ഷം: യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്‍ 2019 21 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പരിപാടികളുമായി അരങ്ങത്ത് എത്തുകയാണ്. ആക്ടിങ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെയും സെക്രട്ടറി ജിജോ അരയത്തിന്റെയും ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തിലിന്റെയും റീജിയണല്‍ കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ഭരണസമിതികളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് റീജിയണിലെ യുക്മ അംഗ അസോസിയേഷനുകളുടെ ഏകീകൃത പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാനുള്ള യത്‌നത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലാലു ആന്റണിയുടെ നേതൃത്വത്തില്‍ റീജിയന്‍ കൈവരിച്ച പ്രവര്‍ത്തന നേട്ടങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നതിനും പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്നതിനും തെരഞ്ഞടുക്കപെട്ട റീജിയണല്‍ കമ്മറ്റി ഒന്നടങ്കംതീരുമാനിച്ചു. അപ്രകാരമാണ് ജാതി മത രാഷ്ട്രീയ ഭിന്നതകള്‍ക്കിടമില്ലാത്ത മലയാളികളുടെ ആവേശമായ കായിക പ്രാധാന്യമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ആശയം ഉദിച്ചത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കമ്മറ്റി ഓള്‍ യുകെ 2020 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചു.
പ്രൈം കെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ് ട്രോഫിയും 1001 പൗണ്ട് കാഷ് പ്രൈസ് ഒന്നാം സമ്മാനവും ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 501 പൗണ്ട് രണ്ടാം സമ്മാനവും സെമി ഫൈനലിസ്റ്റുകള്‍ക്ക് 101 പൗണ്ട് വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്ന ഓള്‍ യുകെ 20 20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് മെയ് 27 ന് ഹോര്‍ഷാമില്‍ അരങ്ങേറുന്നത്. മലയാളികളുടെ കായിക പ്രവണതയെ ഉത്തേജിപ്പിക്കുക എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ആയുള്ളതുകൊണ്ട് ഈ മത്സരത്തില്‍ മലയാളികള്‍ മാത്രമുള്ള ടീമിന് മാത്രമേ പ്രവേശനം സാധ്യമാകു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളു എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.
മത്സരങ്ങള്‍ കാലത്ത് 8.30 ന് ആരംഭിക്കുമെങ്കിലും യുകെയിലെ മലയാളികള്‍ തമ്മിലുള്ള ഒരു സൗഹാര്‍ദ്ദ പോര് എന്ന നിലയ്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട ടീമുകളുടെ മത്സര ക്രമങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതാണ്. യുക്മ സൗത്ത് റീജിയന്റെ ആദ്യ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാനെയും ക്രിക്കറ്റ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീ അനില്‍ വര്‍ഗീസ് , സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനു ജോസ്, ലിറ്റോ കൊരുത്ത് , വരുണ്‍ ജോണ്‍, ബിബിന്‍ എബ്രഹാം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അതോടനുബന്ധിച്ചു നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയനെ ഏറ്റവും കരുത്തുറ്റ റീജിയന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയ യുക്മ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രെട്ടറി അജിത്ത് വെണ്മണി, മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍ എന്നിവരെ ആദരിക്കുന്നതാണ്.
ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സര നിയമാവലിക്കുമായി താഴെ പറയുന്നവരെ ബന്ധപെടുക.
ജോമോന്‍ ചെറിയാന്‍07588429567
അനില്‍ വര്‍ഗീസ്07462157487
എഡ്വിന്‍ ജോസ് 07708933267
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവത്തിന് ബർമിംഗ്ഹാം വീണ്ടും വേദിയൊരുക്കുന്നു. യുക്മ ദേശീയ കായികമേള ജൂൺ 15 ശനിയാഴ്ച, യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടൻ കോൾഡ്‌ഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽ നടക്കുകയാണ്. തുടർച്ചയായ ഒൻപതാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകൾ എല്ലാം തന്നെ റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നോർത്ത് വെസ്റ്റ്, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്ക് ഷെയർ ആൻഡ് ഹംബർ എന്നീ റീജിയണുകളിൽ പുത്തൻ നേതൃത്വം കായികമേളയോടുകൂടി പ്രവർത്തനവർഷം സജീവമാക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെയിൽസ് റീജിയണും പുനഃസംഘടിപ്പിക്കപ്പെ ട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണും ദേശീയ കമ്മറ്റിയുടെ സഹകരണത്തോടെ തങ്ങളുടെ റീജിയണൽ കായിക മേളകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
യുക്മ ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് ആണ് ദേശീയ കായിക മേളയുടെ ജനറൽ കൺവീനർ. സൗത്ത് വെസ്റ്റ് റീജിയണിൽനിന്നും ദേശീയ തലത്തിൽ വിവിധ ഭാരവാഹിത്തങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ തോമസ് നാളിതുവരെ നടന്നിട്ടുള്ള എല്ലാ ദേശീയ കായിക മേളകളുടെയും സംഘാടക രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനായുള്ള സമിതി റീജിയണൽ – ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകൾ വിലയി രുത്തി വരുന്നു.
യുക്മ ദേശീയ കായികമേളയുടെ നിയമാവലി ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ചു. യു കെ യിലെ കായിക പ്രേമികളുടെയും യുക്മ പ്രവർത്തകരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് “2019 കായികമേള മാനുവൽ” കൂടുതൽ പരിഷ്‌ക്കാരങ്ങൾ വരുത്തുവാനും കൂടുതൽ ജനകീയമാക്കുവാനുമാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. ഇതിലേക്കായുള്ള നിർദ്ദേശങ്ങൾ se [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെ അയക് കാവുന്നതാണ്. നിലവിലുള്ള കായികമേള മാനുവൽ ലിങ്ക് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു.
യുക്മ ദേശീയ കായികമേള സന്ദേശം കൂടുതൽ പേരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ കമ്മറ്റി ഈ വർഷം ഒരു ലോഗോ മത്സരം സംഘടിപ്പിക്കുകയാണ്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ തയ്യാർ ചെയ്യുന്ന ലോഗോ ഡിസൈനുകളാണ് ക്ഷണിക്കുന്നത്. ലോഗോകൾ പൂർണ്ണമായും സ്വതന്ത്രവും അനുകരണങ്ങൾക്ക് അതീതവും ആയിരിക്കണം. മത്സരത്തിനുള്ള ലോഗോകൾ മെയ് 4 ശനിയാഴ്ചക്ക് മുൻപായി secretary.ukma@gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഒരാൾക്ക് രണ്ട് ലോഗോകൾ വരെ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്പ്പന ചെയ്യുന്ന വ്യക്തിയെ യുക്മ ദേശീയ വേദിയിൽ വച്ച് ആദരിക്കുന്നതായിരിക്കും.
യു കെ മലയാളികളുടെ കായിക ഭൂപടത്തിൽ യുക്മയുടെയും വിൻഡ്‌ലി ലെഷർ സെന്ററിന്റെയും പേരുകൾ അനിഷേധ്യമാംവിധം ചേർത് ത് എഴുതപ്പെട്ടിരിക്കുന്ന യുക്മ ദേശീയ കായികമേള വൻവിജയമാക്കുവാൻ എല്ലാ യുക്മ പ്രവർത്തകരും യു കെ മലയാളി കായിക പ്രേമികളും സഹകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി അഭ്യർത്ഥിക്കുന്നു.
രാജേഷ് ജോസഫ്
‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്‌ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
ന്യൂസ് ഡെസ്ക്
ആധുനിക മാദ്ധ്യമ വാർത്തകളിൽ പിന്തുടരുന്ന തെറ്റായ പ്രവണതയ്ക്ക് എതിരെ വിമർശനവുമായി യുകെ മലയാളി. മതത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരത്തിനെതിരെയാണ് സ്റ്റീഫൻ കല്ലടയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിലൂടെ റേറ്റിംഗും ഹിറ്റും വർദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വത്തെ വില്പന ചരക്കാക്കുന്ന രീതി മാറണമെന്നാണ് അദ്ദേഹം കുറിച്ചത്.
സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സ്റ്റീഫൻ കല്ലടയിൽ ഇതിനു മുൻപും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അശുദ്ധ ആർത്തവം എന്ന പേരിൽ സ്റ്റീഫൻ രചിച്ച കവിത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ കവിത. യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സ്റ്റീഫൻ കല്ലടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഒരു വ്യക്തിയെ വിവരിച്ചു കാട്ടുവാനുള്ള മാർഗരേഖയായി ഏവരും ഇന്ന് കാണുന്നത് അവന്റെ മതവും ജാതിയും അല്ലെങ്കിൽ ആ വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളും ആണ്.
ഇരയോ കുറ്റവാളിയോ വിജയിയോ പരാജിതനോ ആരുമായിക്കോട്ടെ, അവൻ അല്ലെങ്കിൽ അവൾ അറിയപ്പെടുന്നത് മതത്തിന്റെയോ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിലായിരിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ചു, കോട്ടയത്ത് ബിജെപിക്കാരൻ കൊല്ലപ്പെട്ടു, രണ്ടു കോൺഗ്രസ്സുകാർ പിടിയിൽ, അല്ലെങ്കിൽ ആദിവാസി പെൺകുട്ടിക്ക് പദ്മശ്രീ ലഭിച്ചു.
ഇക്കൂട്ടർക്കൊന്നും സ്വന്തമായി ഒരു പേരോ, വ്യക്തിത്വമോ ഇല്ലാത്തവരായിരിക്കില്ല എങ്കിലും ഇവർ അറിയപ്പെടുന്നതു മേല്പറഞ്ഞ വിശേഷണങ്ങളാൽ ആയിരിക്കും.
ഇങ്ങനെയുള്ള വാർത്താ ശീർഷകങ്ങൾ കൊടുത്തു സാധാരണ ജനങ്ങളുടെ ലോലമനസ്സുകളിലേക്കു വെറുപ്പിൻ്റെയോ പ്രതികാരത്തിൻ്റെയോ അപകർഷതാ ബോധത്തിൻ്റെയോ വിഷം കുത്തിവെക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകർ തന്നെയാണ്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് അവയുടെ കമൻറ് ബോക്സുകൾ തെറിയുടെ പൂര പറമ്പുകൾ ആക്കിമാറ്റും, മരിച്ചുപോയ അപ്പനെയും അമ്മയെയും വരെ ഇവർ വിളിച്ചുണർത്തും,
സാക്ഷരതയുടെയും മത സൗഹാർദ്ദത്തിന്റെയും സംസ്കാരങ്ങളുടേയുമൊക്കെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സിലേക്ക് ബ്രേക്കിംഗ് ന്യൂസുകളിലൂടെ കലിപ്പിൻ്റെ വിത്തുപാകിയാലേ ഇത്തരക്കാർക്ക് നേട്ടമുണ്ടാകുകയുള്ളു, അവരുടെ ഹിറ്റും സർക്കുലേഷനും ഒക്കെ വർദ്ധിക്കൂ.
ഒരു മനുഷ്യനെ ആദ്യം ഒരു വ്യക്തിയായല്ലേ കാണേണ്ടത്, അതിനുശേഷമല്ലേ അവൻ്റെ വിശേഷണങ്ങളിലേക്കു ഇറങ്ങിച്ചെല്ലേണ്ടതായിട്ടുള്ളൂ. ഇവിടെ സിപിഎംകാരൻ പീഡിപ്പിച്ചു, കോൺഗ്രസുകാരൻ കൊന്നു, ബിജെപിക്കാരൻ അങ്ങനെ ചെയ്തു എന്ന് പറയുകയോ എഴുതുകയോ ചെയ്യുന്നതിന് മുൻപ് ആദ്യം ആവ്യക്തിയെ അല്ലേ വെളിപ്പെടുത്തേണ്ടത്? അതിനുശേഷമല്ലേ അവൻ്റെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്?
ഇത്തരുണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ വരെ, നമ്മളുടെ മനസ്സലിലേക്കു നമ്മൾ അറിയാതെ കടന്നുവരുന്ന വൈറസുകളെ നമ്മൾ തന്നെ നിയന്ത്രിക്കേണ്ടതായിരിക്കുന്നു”.
സ്റ്റീഫൻ കല്ലടയിൽ
രാജേഷ് ജോസഫ്
വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തുകയുണ്ടായി . ദേവാലയ അങ്കണത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്‌മരണം ഓശാന ഗീതികളാൽ സിറോമലബാർ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതിൽ പ്രവേശനം എന്നി ചടങ്ങുകളാൽ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുർബാനയിലെ തിരുവചന സന്ദേശത്തിൽ വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമർത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉൾകൊള്ളാനും ഉദ്‌ബോധിപ്പിച്ചു.
കുരുത്തോലകൾ നെഞ്ചോടു ചേർത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകൾ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭക്ഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാൾ വേറിട്ടൊരു അനുഭവമായി ലെസ്റ്ററിൽ. ചിത്രങ്ങളിലേക്ക്
ന്യൂസ് ഡെസ്ക്
അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.
റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും. വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.
ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.
100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന് പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.
റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ് പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.
ലണ്ടന്‍: കോണ്‍വെല്‍ പാര്‍ക്കിന് സമീപത്ത് വെച്ച് നായയുടെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ടെന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചാണ് 10 വയസുകാരനെ നായ ആക്രമിക്കുന്നത്. പാര്‍ക്ക് അധികൃതര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ 28കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാണ് പട്ടിയുടെ ഉടമസ്ഥയെന്നാണ് പ്രാഥമിക വിവരം. അപകടകരമായ രീതിയില്‍ നായയെ കൊണ്ടുവന്നതിന് ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. കുട്ടിയെ കൊലപ്പെടുത്തിയ നായയെ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടിയത്.
നായയെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പട്ടിയെ താമസിപ്പിച്ചിരുന്ന കാരവാനില്‍ തന്നെയാണ് കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരമൊരു ദാരുണ സംഭവം നടന്നതില്‍ അതിയായ ഖേദമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍്ക്ക് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പാര്‍ക്കിലുണ്ടായരുന്ന മറ്റുള്ളവരെ കൂടി ഭയപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഹോളിഡേ ആഘോഷത്തില്‍ കാര്യങ്ങള്‍ ഭയപ്പാടിലേക്ക് മാറിയെന്നും സംഭവത്തിന് ദൃസാക്ക്ഷിയായ യുവതി പ്രതികരിച്ചു.
നായ കുട്ടിയെ അപായപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സാധരണയായി അപകടകാരികളല്ലാത്ത ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിയാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുട്ടികളോടും മുതിര്‍ന്നവരോടും വലിയ ഇണക്കം സൂക്ഷിക്കുന്ന ഇനമാണ് ബുള്‍ഡോഗുകള്‍. 7-9 വര്‍ഷം വരെ മാത്രമെ ഇവ ആയൂര്‍ദൈര്‍ഘ്യമുള്ള. കൂര്‍ത്ത പല്ലുകളും ധൃഢമായ കൈകാലുകളുമാണ് ഇവയുടെ പ്രത്യേകത. സാധാരണയായി ഈ ഇനത്തില്‍പ്പെട്ടവ ‘മീഡിയം’ വലുപ്പുത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലീഷ്-അമേരിക്കന്‍ എന്നീ തരത്തില്‍ രണ്ട് ബുള്‍ഡോഗ് ഇനങ്ങളുമുണ്ട്.
വോക്കിംഗ്: യുക്മ സ്ഥാപക പ്രസിഡന്റും യുകെ മലയാളികൾക്കിടയിൽ സുപരിചിതനുമായ വർഗ്ഗീസ് ജോൺ കോമിക് റിലീഫ് ചാരിറ്റിക്കായി നടത്തിയ സ്കൈഡൈവിംഗ് ശ്രദ്ധേയമായി. ചെറുപ്പക്കാർ പോലും ആകാശത്തില്‍ നിന്നും ചാടുന്നതിന് ഭയപ്പെടുമ്പോഴാണ് വളരെ കൂളായി വർഗ്ഗീസ് ജോൺ സ്കൈ ഡൈവിംഗ് നടത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം. സെയിൻസ്ബറിയുടെ ബ്രൂക്ക് വുഡ് ശാഖയുടെ ഭാഗമായാണ് സെയിൻസ്ബറിയില്‍ ജീവനക്കാരനായ വർഗ്ഗീസ് ജോൺ കോമിക് റിലീഫ് ചാരിറ്റിക്കായി രംഗത്തിറങ്ങിയത്. വർഗ്ഗീസ് ജോണിനൊപ്പം മാനേജർമാരായ ജെയിംസ് റോബർട്ട്സും ജോൻ സെലനും സ്കൈഡൈവിംഗിൽ പങ്കെടുത്തിരുന്നു.
സ്കൈഡൈവിംഗിനായി രംഗത്തിറങ്ങുമ്പോൾ വർഗ്ഗീസ് ജോണെന്ന യുകെ മലയാളികളുടെ പ്രിയ സണ്ണിച്ചേട്ടന് പിന്തുണയായത് ഭാര്യ ലവ്ലി വര്‍ഗീസും രണ്ടു മക്കളുമാണ്. എല്ലാ പ്രോത്സാഹനവും നല്‍കി ഇവര്‍ നല്‍കിയ പിന്തുണ വലുതായിരുന്നു എന്ന് വര്‍ഗീസ് ജോണ്‍ പറഞ്ഞു. കോമിക് റിലീഫിന് വേണ്ടി ഏകദേശം രണ്ടായിരത്തോളം പൗണ്ടാണ് വർഗ്ഗീസ് ജോണും സഹപ്രവർത്തകനും സ്കൈ ഡൈവിംഗിലൂടെ നേടിയത്. സാലിസ്ബറിയിലെ ഗോ സ്കൈ ഡൈവ് ക്ലെബ്ബിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആകാശച്ചാട്ടത്തിന് തുടക്കമായത്. തെളിഞ്ഞ കാലാവസ്ഥ ഉണ്ടായത് കൊണ്ട് കൃത്യ സമയത്ത് തന്നെ പരിപാടികൾ നടന്നു. ഏഴായിരം അടിക്ക് മുകളിൽ നിന്നാണ് സ്കൈ ഡൈവിംഗ് നടത്തിയത്. ഇന്നലെ നടന്നത് ജീവിതത്തിലെ തന്നെ ധന്യ നിമിഷമെന്ന് വിലയിരുത്തുന്ന വർഗ്ഗീസ് ജോൺ, പൂർണ്ണ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു.
പലരും ഒരു വട്ടം കൊണ്ട് മതി എന്ന് പറയുന്നിടത്ത് അടുത്ത പ്രാവശ്യം 15,000 അടി മുകളിൽ നിന്ന് ആകാശച്ചാട്ടം നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് യുക്മ സ്ഥാപക പ്രസിഡന്റ് സാലിസ്ബറി വിടുന്നത്. അടുത്ത തവണ ഭാര്യക്കൊപ്പം ഒരു സ്കൈ ഡൈവിംഗ് നടത്തണമെന്ന ആഗ്രഹവും വർഗ്ഗീസ് ജോൺ മറച്ചു വച്ചില്ല.
കോമിക് റിലീഫ് ചാരിറ്റിക്കായി ആറായിരത്തോളം പൗണ്ടാണ് വർഗ്ഗീസ് ജോണും സഹപ്രവർത്തകരും ഇതിനകം കണ്ടെത്തിയത്. സെയിൻസ്ബറി സൂപ്പർമാർക്കറ്റിലെ പ്രമോഷനുകളിലൂടെയും റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇത്രയും തുക കണ്ടെത്താനായതെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ആകാശച്ചാട്ടത്തിന്റെ ദൃശ്യങ്ങളും വീഡിയോയും കാണാം.
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അസ്റ്റ് ചെയ്‌തതിന് പിന്നാലെ അദ്ദേഹത്തിന്റെ പൂച്ചയ്‌ക്ക് എന്ത് സംഭവിച്ചു എന്ന ആശങ്കയും അസാന്‍ജെ ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്. എംബസ്സി ക്യാറ്റ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പതിനായിരക്കണക്കിന് വരുന്ന ഫോളോവേഴ്‌സ് പൂച്ചയ്‌ക്കായുള്ള അന്വേഷണത്തിലാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്വഡോര്‍ എംബസ്സിയിലെ അഭയാര്‍ത്ഥിക്കാലത്ത് അസാന്‍ജെയ്‌ക്കൊപ്പം ഉണ്ടായിരുന്ന പൂച്ച അദ്ദേഹം പങ്കുവച്ച ഫോട്ടോകളിലൂടെയാണ് സോഷ്യല്‍ മീഡിയയിലെ താരമായത്. പൂച്ച എവിടെപ്പോയി എന്നത് സംബന്ധിച്ച് വ്യക്തമായ പ്രതികരിക്കാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സി തയ്യാറായിട്ടില്ലെന്നാണ് സൂചന. എന്നാല്‍, വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത് മാസങ്ങളായി പൂച്ച എംബസ്സിയില്‍ ഉണ്ടായിരുന്നില്ല എന്നാണ്.
സ്‌പുട്‌നിക് എന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത് തന്റെ സഹപ്രവര്‍ത്തകരിലാര്‍ക്കോ അസാന്‍ജെ പൂച്ചയെ കൈമാറി എന്നാണ്. സെപ്‌തംബര്‍ മുതല്‍ പൂച്ച എംബസ്സിയില്‍ ഇല്ലെന്നും സ്‌പുട്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ പൂച്ച സൂക്ഷിപ്പുകാരല്ലെന്നും ഇവിടെ പൂച്ചയെ സൂക്ഷിക്കാറില്ലെന്നും എംബസി ജീവനക്കാരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
2016 മെയ്‌മാസം മുതലാണ് അസാന്‍ജെ പൂച്ചയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്‌റ്റ് ചെയ്യാന്‍ തുടങ്ങിയത്. പൂച്ചയെ താന്‍ മിഷി എന്നോ കാറ്റ്-സ്‌ട്രോ എന്നോ ആണ് വിളിക്കാറുള്ളതെന്ന് അസാന്‍ജെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പൂതച്ചയെച്ചൊല്ലി എംബസ്സി അധികൃതരും അസാന്‍ജെയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ ലണ്ടനിൽ അറസ്റ്റിൽ.ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിച്ചതിനെത്തുട ർന്നായിരുന്നു അറസ്റ്റ്. ബ്രിട്ടൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴു വർഷമായി ഇക്വഡോർ എംബസിയിലായിരുന്നു അസാന്ജെ .
ജൂലിയന്‍ അസാന്‍ജെയ്ക്ക് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അസാന്‍ജെയുപടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ.
2012 ജൂണ്‍ 29 നാണ് അസാന്‍ജെക്കെതിരെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ലണ്ടനിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് അസാന്‍ജെയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. പിന്നീട് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്ന് യുകെ മെട്രോപോളിറ്റന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.