ന്യൂസ് ഡെസ്ക്
മാണിസാറിന് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പ്രാർത്ഥനഞ്ജലി അർപ്പിച്ചു. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇന്നലെ വൈകുന്നേരം പ്രസ്റ്റൺ കത്തീഡ്രലിൽ പ്രത്യേക അനുസ്മരണാശുശ്രൂഷ നടത്തി. കെ എം മാണിയുമായി വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.
“മാണിസാറിനെ 20 വർഷത്തോളമായി അടുത്തറിയാം. കുടുംബപരമായും ബന്ധുക്കളാണ്. അതിലുപരി അടുത്ത വ്യക്തി ബന്ധവുമുണ്ട്. സഭയുടെ പ്രവർത്തനങ്ങളിൽ എന്നും പൂർണ പിന്തുണ നല്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളെ മാണിസാർ അടുത്തറിയുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിരുന്നു”. അഭിവന്ദ്യ പിതാവ് കുർബാനയ്ക്ക് ആമുഖമായി അനുസ്മരിച്ചു. മാണി സാറിന്റെ വേർപാട് കത്തോലിക്കാ സഭയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ പുതിയ ദേശീയ സാരഥികൾ അടുത്ത രണ്ടു വർഷങ്ങളിലെ കർമ്മ പദ്ധതികൾ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. 2021 ജനുവരി വരെയുള്ള രണ്ടുവർഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നെത്തി, ഒരു സംഘനിര രൂപപ്പെടുത്തി രണ്ടു വർഷക്കാലം ദേശീയ തലത്തിൽ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.
ലോക പ്രവാസി മലയാളികളുടെ ഭൂപടത്തിൽ യുക്മയുടെ സ്ഥാനം അതുല്യമാണ്. മറ്റു പല രാജ്യങ്ങളിലും പ്രവാസി ദേശീയ പ്രസ്ഥാനങ്ങൾ മലയാളികൾക്ക് ഒന്നിലേറെ ഉള്ളപ്പോൾ, യു കെ യിൽ യുക്മ എന്ന ഒരേ ഒരു ദേശീയ പ്രസ്ഥാനം മാത്രമാണ് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി നിലകൊള്ളുന്നത്. ഇത് യുക്മയുടെ പ്രസക്തി വാനോളമുയർത്തുമ്പോൾ, പുത്തൻ ദേശീയ നേതൃത്വം ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും ഗൗരവവും വർദ്ധിക്കുന്നു. പുത്തൻ കർമ്മപഥത്തിൽ പരിണിതപ്രജ്ഞർ ആയ നവ നേതൃനിരയെ നമുക്കൊന്ന് പരിചയപ്പെടാം.
പ്രസിഡന്റ് – മനോജ്‌കുമാർ പിള്ള
യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിൽനിന്നുള്ള ശ്രീ മനോജ്‌കുമാർ പിള്ളയാണ് പുതിയ ദേശീയ പ്രസിഡന്റ്. യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറി എന്നനിലയിലാണ് മനോജ്‌കുമാർ യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. 2015 ൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റായും, 2017 ൽ യുക്മ സാംസ്ക്കാരികവേദി ദേശീയ ജനറൽ കൺവീനർ ആയും മനോജ്‌കുമാർ പ്രവർത്തിച്ചിട്ടുണ്ട്. യാതൊരു ഭാരവാഹിത്തവും ഇല്ലാത്തപ്പോഴും ഒരു യുക്മ പ്രവർത്തകൻ എന്ന നിലയിൽ എവിടെയും ഓടിയെത്തുന്ന ആകർഷകമായപ്രവർത്തനരീതി തന്നെയാണ് ദേശീയ പ്രസിഡന്റ് പദത്തിന് മനോജ്‌കുമാറിനെ അർഹനാക്കിയ പ്രഥമ യോഗ്യതയെന്ന് നിസ്സംശയം പറയാൻ കഴിയും.
യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) പ്രസിഡന്റാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ “ഡോര്‍സെറ്റ് ഇന്ത്യന്‍ മേള”യുടെ മുഖ്യസംഘാടകനാണ് മനോജ്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മനോജ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മനോജ്‌കുമാർ പിള്ളയുടെ ചടുലതയാർന്ന നേതൃപാടവം യുക്മയെ പുത്തൻ തലങ്ങളിലേക്ക് എത്തിക്കുമെന്നതിൽ സംശയം വേണ്ട.
ജനറല്‍ സെക്രട്ടറി: അലക്സ് വര്‍ഗ്ഗീസ്
യുക്മയുടെ സ്ഥാപന കാലഘട്ടം മുതൽ ഏറ്റവും കൂടുതൽ തവണ ദേശീയ കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്. യുക്മ നാഷണൽ കമ്മറ്റി അംഗം, യുക്മ പി ആര്‍ ഒ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റർ, ദേശീയ ട്രഷറർ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങൾ സംഘടനക്ക് വേണ്ടി നിർവഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. നിലവില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം എം സി എ) പ്രസിഡന്റ് കൂടിയായ അലക്സ്, മാഞ്ചസ്റ്റര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായുംപ്രവര്‍ത്തിച്ചിട്ടുണ്ട്. അലക്സിന്റെ സംഘാടക പാടവത്തിന്റെ മകുടോദ്ദാഹരണമാണ് കഴിഞ്ഞ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം. മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രഷറർ – അനീഷ് ജോൺ
യുക്മ നാഷണൽ കമ്മറ്റി അംഗം, യുക്മ പി ആർ ഒ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അനീഷ് ജോൺ യുക്മ ദേശീയ ട്രഷറർ പദത്തിലേക്കെത്തുന്നത്. ലെസ്റ് റർ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ ഭാരവാഹിത്വങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുള്ള അനീഷ് യു കെ മലയാളികൾക്കിടയിൽ സുപരിചിതനായ ഒരു അനുഗ്രഹീത ഗായകൻ കൂടിയാണ്.
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന അനീഷ് റാന്നി സെന്റ് തോമസ് കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഇന്റർ സോണൽ കലോത്സവം സംഘാടകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ്. ചിരിച്ചുകൊണ്ട് മാത്രം ആരുമായും ഇടപഴകുന്ന അനീഷ് യുക്മയിൽ കൂടുതൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരിൽ ഒരാളാ ണ്.
വൈസ് പ്രസിഡന്റ് – എബി സെബാസ്റ്റ്യന്‍
യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ “കേരളാ പൂരം” വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്നതിലൂടെ മാത്രം നമുക്ക് നിസ്സംശയം പറയാനാവും എബി സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ സംഘാടകമികവിന് തുല്യംവക്കാൻ മറ്റൊരു പേരില്ല എന്ന്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാർഗനിദേശങ്ങളും നൽകി പിന്നണിയിൽനിന്ന് സംഘടനക്ക് ആത്മവിശ്വാസം പകർന്നത് എബിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം തന്നെയായിരുന്നു.
എബി സെബാസ്റ്റ്യൻ സജീവമല്ലാതിരു ന്ന ഒറ്റൊരു ദേശീയ കലാമേള പോലും യുക്മയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന “ഡെയ്ലി മലയാളം” ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യുക്മക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവൺമെന്റ് ലോ കോളേജില്‍നിന്ന് രണ്ട് തവണ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ എബി നിലവിൽ ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.
വൈസ് പ്രസിഡന്റ് (വനിത) : ലിറ്റി ജിജോ
ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ് ലിറ്റി ജിജോ. മിഡ്‌ലാൻഡ്‌സിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനയും യുക്മയുടെ നിരവധി വേദികളില്‍ ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതുമായ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവച്ചിട്ടുള്ള വ്യക്തിയാണ് ലിറ്റി. മുന്നൂറ് പേരെ അണിനിരത്തി യു കെയുടെ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട മാര്‍ഗ്ഗംകളിയും തിരുവാതിരയും ലിറ്റിയുടെ കൂടി കയ്യൊപ്പോടെ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കപ്പെട്ടവ ആയിരുന്നു. യു കെ ക്നാനായ വനിതാ ഫോറത്തിന്റെ അഡ്ഹോക് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ദേശീയ തലത്തിലും മികവുറ്റ സംഘാടക പാടവം പ്രകടമാക്കിയിട്ടുള്ള ലിറ്റി യുക്മ ദേശീയ വൈസ് പ്രസിഡന്റ് എന്നനിലയിൽ മലയാളി സമൂഹത്തിനായി ഏറെ നല്ലകാര്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യു കെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നു. ബര്‍മ്മിങ്ഹാം കമ്മ്യൂണിറ്റി എന്‍ എച്ച് എസ് ട്രസ്റ്റിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു.
ജോയിന്റ് സെക്രട്ടറി : സാജന്‍ സത്യന്‍
യുക്മയിലെ ബഹുഭൂരിപക്ഷം വരുന്ന നേഴ്‌സിംഗ് സമൂഹത്തിന്റെ മുന്നേറ്റത്തിന് സംഘടനാ തലത്തിലൂടെ സഹായമാകുവാന്‍ നേഴ്‌സിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സാജന്‍ സത്യന്റെ നേതൃത്വത്തിന് സാധിക്കും. ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലെ ബാൻഡ് 8 നഴ്സ് പ്രാക്ടീഷ്ണറായ സാജന്‍ കഴിഞ്ഞ വര്‍ഷം യുക്മ ദേശീയ ഭരണസമിതി യു.കെയിലെമ്പാടും സംഘടിപ്പിച്ച നേഴ്‌സിംഗ് കോണ്‍ ഫ്രന്‍സുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വ്യക്തിയാണ്. ക്ലാസ്സുകള്‍ക്ക് ആവശ്യമായ വിവിധ വിഷങ്ങള്‍ കണ്ടെത്തുന്നതിനും അതിലെ അക്കാദമിക് മെറിറ്റ് വിശദീകകരിച്ച് നല്‍കുന്നതിലുമൊക്കെ സാജന്റെ കഴിവ് പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോഴും യു.കെയിലെ നേഴ്‌സിംഗ് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുള്ളത് തീര്‍ച്ചയാണ്. തിരുവനന്തപുരം ഗവൺമെന്റ് മെഡിക് കല്‍ കോളേജിലെ നേഴ്‌സിംഗ് പഠനം മുതലുള്ള സംഘടനാ രംഗത്തെ പരിചയവും വെസ്റ്റ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനിൽ നിന്നും യുക്മ ദേശീയ തലത്തിലേക്കെത്തിയ സാജൻ സത്യന് മുതൽക്കൂട്ടാകും.
ജോയിന്റ് സെക്രട്ടറി (വനിത) : സെലീനാ സജീവ്
ലണ്ടന്‍ നോര്‍ത്ത് മിഡില്‍സക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ സ്റ്റാഫ് നഴ്സായ സെലീന നേഴ്‌സിംഗ് മേഖലയിലെന്നപോലെ തന്നെ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. സ്ക്കൂള്‍-കോളേജ് പഠനകാലത്ത് വോളിബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്ന സെലീനക്ക് ഏത് പ്രതിസന്ധികളെയും മികച്ച “സ്പോർട്സ്മാൻ സ്പിരിറ്റ്”ഓടെ സമീപിക്കുവാൻ കഴിയുന്നു. എഡ്മണ്ടന്‍ മലയാളി അസോസിയേഷനിൽനിന്നുള്ള സെലീനക്ക് പരിചയപ്പെടുന്നവരിൽ നിഷ്ക്കളങ്കമായ സൗഹൃദം സ്ഥാപിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകും. യുക്മയുടെ സൗഹൃദ കൂട്ടായ്മക്ക് സെലീനയുടെ ദേശീയ തലത്തിലുള്ള നേതൃത്വം തീർച്ചയായും സഹായകരമാകും എന്നതിൽ സംശയമില്ല.
ജോയിന്റ് ട്രഷറര്‍ : ടിറ്റോ തോമസ്
യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ജോയിന്റ് സെക്രട്ടറി, നാഷണൽ കമ്മറ്റി അംഗം, യുക്മ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടിറ്റോ തോമസ് സംഘടനയിലെ സീനിയർ നേതാക്കളിൽ ഒരാളാണ്. യുക്മയിലെ പ്രഥമ അസോസിയേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ടിറ്റോ ജോബ് സെന്റര്‍ പ്ലസിലെ ഉദ്യോഗസ്ഥനാണ്. സംഘടനാ രംഗത്ത് ധീരമായ നിലപാടുകൾ എടുത്ത് മുന്നിൽനിന്ന് നയിക്കാനുള്ള ഊർജസ്വലത എന്നും ടിറ്റോ തോമസിന് സ്വന്തം. ടിറ്റോ തോമസിന്റെ പരിചയസമ്പത്ത് യുക്മ ദേശീയ കമ്മറ്റിക്ക് കൂടുതൽ ദിശാ ബോധം നൽകുകതന്നെ ചെയ്യും എന്ന് നമുക്ക് ഉറപ്പിക്കാം.
ദേശീയ ഭാരവാഹികളെ കൂടാതെ റീജിയണൽ പ്രസിഡന്റുമാരും റീജിയനുകളിൽനിന്നുള്ള നാഷണൽ കമ്മറ്റി അംഗങ്ങളും കഴിഞ്ഞ ടേമിലെ ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമടങ്ങിയ കരുത്തുറ്റ നേതൃനിരയാണ് ദേശീയ നിർവാഹക സമിതി. അടുത്ത രണ്ട് വർഷം യു കെ മലയാളി പൊതുസമൂഹത്തിന് ഗുണകരമായ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ പുതിയ ദേശീയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ചെറുതും വലുതുമായ നിരവധി ഹൈന്ദവ കൂട്ടായ്മകൾ കൊണ്ട് സമ്പന്നമായ മദ്ധ്യ ഇംഗ്ലണ്ട് ആദ്യമായി ഒരു ഹിന്ദുമഹാസമ്മേളനം നടത്തി ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് യുകെ സന്ദർശിക്കുന്ന സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഹിന്ദു മഹാ സമ്മേളനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച അന്നുമുതൽ തന്നെ അഭൂതപൂർവമായ പ്രതികരണമാണ് ഹൈന്ദവ സമൂഹത്തിൽ നിന്നും ലഭിക്കുന്നത്.
ബർമിംഗ്ഹാം, ഡർബി, കവെന്‍ററി, മാഞ്ചസ്റ്റർ, കാർഡിഫ് എന്നീ സ്ഥലങ്ങളിലെ ഹൈന്ദവ സമാജങ്ങൾ കൂടാതെ കേരളം ഹിന്ദു വെൽഫയർ, നോർത്താംപ്ടൺ ഹിന്ദു സമാജം, സ്റ്റോക്ക് ഓൺ ട്രെന്റ് ഹിന്ദു സമാജം, ഹാര്ട്ഫര്ഡ്ഷെയർ ഹിന്ദു സമാജം, നോർത്ത് ഈസ്റ്റ് ഹിന്ദു സമാജം തുടങ്ങി നിരവധി സമാജങ്ങളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമാവുകായാണ് ആദ്യത്തെ ഹിന്ദു മഹാ സമ്മേളനം. ജൂൺ 8നു ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി 8 മണി വരെ ബർമിംഗ്ഹാം ബാലാജി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചാണ് ഹിന്ദു മഹാ സമ്മേളനം നടക്കുക. പങ്കെടുക്കുന്ന സമാജങ്ങളിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികൾ കൂടാതെ മറ്റു പ്രതിഭകൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുത്തു പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ എത്രയും നേരത്തെ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാൻ ലക്ഷ്യം വച്ച് കൊണ്ട് സദ്ഗമയ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന “സത്യമേവ ജയതേ” പദ്ധിയുടെ ഭാഗമാണ് ഹിന്ദു മഹാ സമ്മേളനം. ഹിന്ദു മഹാ സമ്മേളനം. ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവരും താഴേ കാണുന്ന ലിങ്കിൽ പോയി രജിസ്റ്റർ ചെയ്തു തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
07730452417
07958192565
07932635935
Register for The Great Hindu Conclave (Hindu Maha Sammelanam)
ലണ്ടന്‍: ചരിത്രം രചിക്കാനൊരുങ്ങി യു.കെയിലെ ആരോഗ്യരംഗം മനുഷ്യ ശരീരത്തിലെ ക്യാന്‍സറിന്റെ ജനനത്തെക്കുറിച്ചും ട്യൂമറിന്റെ ഉത്ഭവ സ്ഥാനത്തെക്കുറിച്ചും കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ത്രീ-ഡി സ്‌കാനറുകളെത്തുന്നു. ജി.പിമാരുടെ സാധാരണയായി നടക്കുന്ന പരിശോധനാ സമയത്ത് പോലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സ്‌കാനറുകള്‍. ചെറിയ വലിപ്പത്തിലും പോര്‍ട്ടബിള്‍ സംവിധാനവും ഉള്ളതാണ് സ്‌കാനറുകള്‍.
ആരോഗ്യമേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന ടെക്‌നോളജിയെന്നാണ് ശാസ്ത്രലോകം സ്‌കാനറുകളെ വിശേഷിച്ചിരിക്കുന്നത്. പുതിയ സ്‌കാനറുകള്‍ക്ക് വേണ്ടി ഏതാണ്ട് 1 മില്യണ്‍ പൗണ്ട് യു.കെ സ്‌പേസ് ഏജന്‍സി ഫണ്ടില്‍ നിന്ന് വകയിരുത്തി കഴിഞ്ഞിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി സെന്ററിന്റെ ഭാഗമായ യു.കെ കമ്പനി അഡാപ്റ്റിക്‌സാണ് പുതിയ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്.
ഗവേഷകര്‍ക്ക് എന്‍.എച്ച്.എസുമായി എങ്ങനെ പരസ്പരം യോജിച്ച പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് പുതിയ സ്‌കാനറുകളുടെ കണ്ടുപിടുത്തമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതികരിച്ചു. സാറ്റ്‌ലൈറ്റുമായി കണ്ക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് പുതിയ എക്‌സ്‌റേ സ്‌കാനറുകള്‍ക്ക്
ലണ്ടന്‍: എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയും! എന്നാല്‍ അത്തരമൊരു ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കി വിവാദത്തില്‍പ്പെട്ടിരിക്കുപ്പെട്ടിരിക്കുകയാണ് ലണ്ടനിലെ സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. 30കാരനായ ഫൈസല്‍ അഹമ്മദ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ ജോലി ആരംഭിക്കുന്നത് യു.കെയിലെ പ്രമുഖമായ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം എജന്‍സിയായ ‘ടീച്ച്ഫസ്റ്റിന്റെ’ അംഗീകാരത്തോടെയാണ്. ഫൈസല്‍ അഹമ്മദിന് എങ്ങനെ ടീച്ച്ഫസ്റ്റിന്റെ അംഗീകാരം ലഭിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ ഫൈസല്‍ നേരിടുന്ന ബുദ്ധിമുട്ടികളെക്കുറിച്ച് പ്രധാന അധ്യാപകന്‍ വിവരം ലഭിക്കുകയും ചെയ്തു.
വായിക്കാനും എഴുതാന്‍ വളരെയേറെ ബുദ്ധിമുട്ട്. തുടര്‍ച്ചയായി എഴുതാന്‍ കഴിയില്ല. കൃത്യമായി കാര്യങ്ങളെ കോര്‍ഡിനേറ്റ് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് തുടര്‍ന്നാണ് ഫൈസലിന് പുറത്തുപോകേണ്ടി വരുന്നത്. ശരീരത്തിലെ മനസിലെ ഭൗതികവും ആന്തരികവുമായി നട
ക്കുന്ന പ്രവര്‍ത്തനങ്ങളെ കോര്‍ഡിനേറ്റ് ചെയ്യാന്‍ കഴിയാത്ത ‘ ഡിസ്‌ലെക്‌സിയ’ എന്ന അവസ്ഥയാണ് ഫൈസലിന്റെ ബുദ്ധിമുട്ടികള്‍ക്ക് കാരണം. ഇദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്ന് ടീച്ച്ഫസ്റ്റ് തുറന്നു സമ്മതിച്ചിട്ടുണ്ട്.
പത്ത് മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചായായി ജോലിയെടുക്കാന്‍ പറ്റാത്ത വ്യക്തിക്ക് തീര്‍ച്ചയായും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നാണ് അതികൃതരുടെ വ്ാദം. യു.കെയിലെ ഏറെ പ്രചാരം നേടിത സ്‌കൂളുകൊളിലൊന്നാണ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. സമാനമാണ് ടീച്ച്ഫസ്റ്റിന്റെയും അവസ്ഥ രാജ്യത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കാര്യത്തിലുള്‍പ്പെടെ വളരെയേറെ പ്രമുഖമായ സ്ഥാപനമാണിത്. എങ്ങെനെ ഇത്തരമൊരു അബദ്ധം പിണഞ്ഞുവെന്ന് അധൃകതര്‍ അന്വേഷിക്കുന്നുണ്. എന്തായാലും ഫൈസല്‍ അഹമ്മദിന് ഇനി ജോലിയില്‍ തുടരനാകില്ലെന്നത് തീര്‍ച്ചയാണ്.
ലണ്ടന്‍: യു.കെയില്‍ പ്രവര്‍ത്തനം തുടരുന്ന വെബ്‌സൈറ്റുകള്‍ക്ക് പുതിയ നിയന്ത്രണരേഖ വരുന്നു. ചൈല്‍ഡ് പോണ്‍, തീവ്രവാദം, ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്ന ഉള്ളടക്കമടങ്ങിയ വിവരങ്ങള്‍, ലൈംഗീക വൈകൃത്യങ്ങള്‍ തുടങ്ങി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളുടെ(ഓഡിയോ, വീഡിയോ, എഴുത്തുകള്‍, ഗ്രാഫിക് കണ്ടന്‍ഡ്) കൈമാറ്റം, പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സാണ്(ഡി.സി.എം.എസ്) വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി പുതിയ നയരേഖയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗിനെ നിയമിക്കണമെന്നും ഡി.സി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂസര്‍മാരും വെബ്ബ്സൈറ്റുകളും തമ്മിലുള്ള ആശയവിനിമിയം എന്‍ക്രിപ്ട് ചെയ്യാന്‍ അഥവാ രഹസ്യകോഡുകളാക്കി മാറ്റാന്‍ ഒട്ടേറെ സൈറ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് എസ്.എസ്.എല്‍. ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്ബിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. ഓരോ വെബ്ബ്സൈറ്റും എസ്.എസ്.എല്‍.സങ്കേതം എത്ര ഫലപ്രദമായി ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഇനിയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. വെബ്‌സൈറ്റുകളിലൂടെ യൂസര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് സുരക്ഷാ വീഴ്ച്ചയായിട്ടെ കാണാനാകൂ. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇത്തരം വീഴ്ച്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം വെബ്‌സൈറ്റുകള്‍ക്കായി മാറും. അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയും.
സമാന രീതിയിലാണ് യൂസര്‍ സെര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ വിദ്വേഷപരമായ വിവരങ്ങള്‍ ഉപഭോക്താവിലെത്തുന്നത്. ഇവിടെയും സെര്‍ച്ച് കീ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് കാരണം. എ.ടി.എം കാര്‍ഡുകളുടെ വിവരങ്ങള്‍ പോലെ തന്നെയാണ് നമ്മുടെ സെര്‍ച്ച് കീകളുടെ റിലേറ്റ്ഡ് വിവരങ്ങള്‍ ലഭിക്കുന്നത്. ഉദാഹരണത്തിന് ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചാല്‍ പിന്നീട് സമാന വിവരങ്ങള്‍ നമ്മുടെ സ്‌ക്രീനില്‍ സെര്‍ച്ച് ചെയ്യാതെ എത്തും. ഇത് കൂടാതെ എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി തലത്തില്‍ രഹസ്യമായി പ്രചരിക്കുന്ന ചില വിദ്വേഷപരമായ വിവരങ്ങളെയും തടയിടുന്നതിന് വെബ്‌സൈറ്റുകള്‍ ഉത്തരവാദിത്വം കാണിക്കണം. തീവ്രവാദം, ചൈല്‍ഡ് പോണ്‍, വിദ്വേഷ പ്രസംഗങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, അധിക്ഷേപരമായ ട്രോളുകള്‍, വെറുപ്പ് പടര്‍ത്തുന്ന പോണ്‍ തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രിക്കപ്പെടേണ്ട ലിസ്റ്റില്‍ പ്രധാനപ്പെട്ടവ. ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതിനും കൃത്യമായ ഓണ്‍ലൈന്‍ സ്വാധീനങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ വൈബ്‌സൈറ്റുകള്‍ക്ക് മേല്‍ സമ്മര്‍മേറും.
ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ ഇന്നു ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ബർലിനിലും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലും കൂടിക്കാഴ്ച നടത്തും. <br> <br> ബ്രെക്സിറ്റ് കാലാവധി ജൂൺ 30വരെ നീട്ടുന്ന കാര്യത്തിൽ ഇരുവരുടെയും സഹായം തേടുകയാണു ലക്ഷ്യം. ബുധനാഴ്ച ബ്രസൽസിൽ ചേരുന്ന ഇയു ഉച്ചകോടിയാണ് കാലാവധി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ ലേബർ പാർട്ടിയുമായി ചർച്ച നടത്തി ബ്രെക്സിറ്റ് കരാറിനു പിന്തുണ നേടാൻ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ കാലാവധി നീട്ടിത്തരാൻ സഹായിക്കണമെന്നും മെർക്കലിനോടും മാക്രോണിനോടും മേ ആവശ്യപ്പെടും.
ജൂൺ 30നു പകരം ഒരു വർഷത്തേക്കു കാലാവധി നീട്ടത്തരാമെന്നായിരുന്നു നേരത്തെ ഇയു പ്രസിഡന്റ് ഡോണൾഡ് ടസ്ക് പറഞ്ഞത്. എന്നാൽ ഹ്രസ്വ കാലാവധിയോടാണു മേയ്ക്കു താത്പര്യം. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കിൽ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. മാക്രോണിനോടും മെർക്കലിനോടും ചർച്ച നടത്തുന്നതിനു പുറമേ മറ്റ് ഇയു രാഷ്ട്ര നേതാക്കളുമായി ടെലിഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനും മേ ശ്രമിക്കും. ഇയുവിലെ 27 രാജ്യങ്ങളും സമ്മതിച്ചാലേ കാലാവധി നീട്ടിത്തരാനാവൂ.
ലണ്ടൻ: ബാങ്കുകൾക്ക് 9000 കോടിയുടെ വായ്പാ കുടിശിക വരുത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ(63)ക്കു വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് മല്യ നല്‍കിയ അപേക്ഷ യുകെ ഹൈക്കോടതി ഇന്നലെ തള്ളി. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവദ് അംഗീകരിച്ചതിനെതിരേ അപ്പീൽ നൽകാൻ അപേക്ഷിച്ചതാണു ഹൈക്കോടതി തള്ളിയത്. വെള്ളിയാഴ്ചയ്ക്കകം ഒരു അപേക്ഷകൂടി നല്‍കാനുള്ള സാധ്യത മല്യക്കുണ്ട്. ആ അപേക്ഷ തള്ളിയാലും മല്യയ്ക്ക് നിയമയുദ്ധം തുടരാൻ വകുപ്പുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള രേഖകളിൽ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചിരുന്നു.
കഴിഞ്ഞവർഷം ഡിസംബറിലാണ് മല്യയെ ഇന്ത്യക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ കോടതി ഉത്തരവിട്ടത്. മുംബൈ അഴിമതി വിരുദ്ധ കോടതി ജനുവരിയിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷർ എയർലൈൻസിനുവേണ്ടി മല്യ വിവിധ ബാങ്കുകൾക്ക് 9000 കോടി രൂപയുടെ വായ്പാ കുടിശിക വരുത്തിയെന്നാണ് കേസ്. സ്കോട്ലൻഡ് യാർഡിന്റെ പിടിയിലായ മല്യയെ വിട്ടു തരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതു ഫെബ്രുവരിയിലാണ്. 1992 ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ഉടന്പടി പ്രകാരമാണു മല്യയെ വിട്ടുകിട്ടുക. ഇതിനു മുന്‍പ് ഗോദ്ര കേസിലെ ഒരു പ്രതിയെ മാത്രമാണ് ഈ കരാർ പ്രകാരം വിട്ടുകിട്ടിയിട്ടുള്ളത്.
കിഫ്ബി മസാല ബോണ്ടുകൾ പൊതു വിപണിയിലിറക്കുന്നത് ചടങ്ങായി നടത്തും. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് പരിപാടി. ലോക ശ്രദ്ധ നേടുന്ന പൊതു ചടങ്ങൽ ബോണ്ട് പുറത്തിറക്കുന്നതിലൂടെ അപൂർവ നേട്ടമാണ് സംസ്ഥാന സർക്കാറിന്റെ മസാല ബോണ്ട് കൈവരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം ലഭിച്ചിട്ടുണ്ട്. പരിപാടിയിൽ സംബന്ധിക്കുന്നതിയായി മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന്റെ അനുമതി തേടും. മെയ് 17-നാണ് ചടങ്ങ്. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്‍സണൽ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാൽ മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടും.
കിഫ്ബി വിറ്റഴിച്ച മസാലബോണ്ട് കൂടുതലും നേടിയത് എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണവും ധനമന്ത്രിയുടെയും ധനമന്ത്രിയുടെയും കിഫ്ബി ചെയർമാന്റെയും വിശദീകരണവും ഉൾപ്പെടെ നിലനിൽക്കുന്നതിനിടെയാണ് പുതിയ നേട്ടം. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിന് വിദേശവിപണിയില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനായാണ് കേരള അടിസ്ഥാന വികസന നിക്ഷേപ ബോര്‍ഡ് (കിഫ്ബി) മസാല ബോണ്ട് പുറത്തിറക്കിയത്. കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളാണ് കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1999 നവംബർ മാസത്തിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം ഈ സ്ഥാപനം നിലവിൽ വന്നു.
അതേസമയം, രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതലത്തിലുള്ള ഒരു സംരംഭം വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുന്നത്. 9.723 ശതമാനമാണ് ഇപ്പോൾ നേടിയുള്ള വായ്പയുടെ പലിശ നിരക്ക്. പലിശ നിരക്ക് സംബന്ധിച്ച് ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് കിഫ്ബി ബോണ്ട് ഇറക്കുന്നതിനുള്ള സമയവും മറ്റും നിശ്ചയിച്ചത്. ആഭ്യന്തര മാർക്കറ്റിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിംഗുള്ള ഏജൻസികൾ വായ്പയെടുത്തിട്ടുള്ളത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100 ൽ താഴെ കോടി രൂപയുടെ ചെറിയ ബോണ്ടുകൾ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്. വിശാലമായ പശ്ചാത്തലസൗകര്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള വഴിയാണ് കിഫ്ബി വഴി തേടുന്നതെന്നത്.
നിലവിൽ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില നേരത്തെ ഏറെ ഭദ്രമല്ല. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. സംസ്ഥാനത്തിന്റെ ഡെബ്റ്റ്-റ്റു-ഡിജിപി റേഷ്യോ (സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉൽപാദനവും തമ്മിലുള്ള അനുപാതം) ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. നിലവിൽ 27.36% ആണിത്. ഇക്കാരണത്താൽ പലിശനിരക്കുകൾ ഉയർന്നതായി മാറുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിൽ കുറഞ്ഞ തോതിലുള്ള ചെലവുചെയ്യലിന് കാരണമാകുന്നു. ഇതിനെ മറികടത്തുകകൂടിയാണ് ബോണ്ടുകൾ വഴിയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെയാണ് ഈ ബോണ്ട് ഇറക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.
മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ബ്രിട്ടീഷ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.
50കാരിയായ അഭിഭാഷകക്കെതിരെ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ കോടതി വിധി പറഞ്ഞത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. മറ്റ് യാത്രക്കാരോടും ഇവര്‍ കയര്‍ത്തു. ടോയ്‍ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ആറ് മാസം തടവും മറ്റുള്ളവരെ അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി വിധിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു പ്രവൃത്തി ഗുരുതരമായ സാഹചര്യവും സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി. അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇവര്‍ ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.