UK

സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ഷയര്‍ പോലീസില്‍ ചേര്‍ന്ന് നിയമനിര്‍വ്വഹണ രംഗത്ത് മികവ് തെളിയിക്കാന്‍ മലയാളികള്‍ക്ക് അവസരം ഒരുക്കി ഡിപ്പാര്‍ട്ട്മെന്റ്. ഇരുനൂറോളം ഒഴിവുകള്‍ നികത്തുക എന്ന ലക്ഷ്യവുമായി ഓപ്പണ്‍ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്‍സില്‍ ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത് മലയാളികളെയും കൂടിയാണ്. ഇതിനായി ലെസ്റ്റര്‍ മലയാളി സമൂഹം മിക്കപ്പോഴും ഒന്നിച്ച് ചേരുന്ന മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളിലാണ് റിക്രൂട്ട്മെന്റ് ഇവന്‍റ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 7 ഞായറാഴ്ച വൈകുന്നേരം 05.30 മുതലാണ്‌ റിക്രൂട്ട്മെന്റ് ഇവന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം ഇവിടെയെത്തുന്നവര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപേക്ഷിക്കാനും സംശയ നിവാരണങ്ങള്‍ക്കും അവസരം ലഭിക്കുന്നതാണ്.

ഏകദേശം ഇരുനൂറോളം ഒഴിവുകള്‍ ഉണ്ട് എന്നറിയിച്ചിരിക്കുന്ന ലെസ്റ്റര്‍ഷയര്‍ പോലീസ് ഇത്രയധികം പേരെ ഒന്നിച്ച് പോലീസിലേക്ക് എടുക്കുന്നത് ഇതാദ്യമായാണ് എന്ന് പറയുന്നു. പതിനേഴ്‌ വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും പോലീസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ അപ്രന്റീസ്ഷിപ്പ് ഡിഗ്രി തെരഞ്ഞെടുക്കാനും അവസരം ലഭ്യമാണ്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പോലീസില്‍ സ്ഥിരനിയമനം ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.leics.police.uk

അലക്സ് വർഗീസ്  (യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംഗ്ഹാമിൽ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.  യുക്മ രൂപീകൃതമായതിന്റെ ദശാബ്‌ദി വർഷത്തിൽ പുത്തൻ കർമ്മ പരിപാടികളുമായി മുന്നോട്ടുപോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്‌തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസ്സോസിയേഷനുകളെയും യു കെ മലയാളി പൊതുസമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള  പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.

ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണൽ പ്രസിഡന്റുമാരും റീജിയണുകളിൽനിന്നുമുള്ള ദേശീയ കമ്മറ്റി അംഗങ്ങളും മുൻ പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിർവാഹക സമിതി. പുതിയ ദേശീയ നേതൃത്വം പ്രവർത്തനം ആരംഭിച്ചതിന്റെ തുടർച്ചയായി യുക്മയുടെ പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ മറ്റു പ്രധാനപ്പെട്ട തസ്തികകളിലും അഴിച്ചുപണികൾ നടന്നു.

അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി സജീഷ് ടോം നിയമിതനായി. യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയായ സജീഷ് ടോം കഴിഞ്ഞ ഭരണസമിതിയിലും പി ആർ ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ജ്വാല ഇ-മാഗസിൻ മാനേജിങ് എഡിറ്റർ, യുക്മന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ ചുമതലകളും കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ സജീഷ് ടോം നിർവഹിച്ചിരുന്നു.

യു കെ മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സഹയാത്രികനായ സജീഷ് ടോം, ബ്രിട്ടനിലെ രാഷ്ട്രീയ – തൊഴിലാളി സംഘടനാ രംഗങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ സാന്നിധ്യമാണ്. ലേബർ പാർട്ടിയുടെ ബേസിംഗ്‌സ്‌റ്റോക്ക് പാർലമെന്റ് മണ്ഡലത്തിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗം (ബ്ളാക്ക് ഏഷ്യൻ ആൻഡ് മൈനോറിറ്റി എത്നിക്) ചുമതലയുള്ള ഭാരവാഹിയായി  (BAME Officer) തുടർച്ചയായ മൂന്നാം തവണയും പ്രവർത്തിക്കുന്ന സജീഷ്, 2018 ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസൺ (UNISON) ന്റെ ബേസിംഗ്‌സ്‌റ്റോക്ക് ഹെൽത്ത് ബ്രാഞ്ച് ചെയർപേഴ്‌സൺ ആയും, ‘യൂണിസൺ-ലേബർലിങ്ക്’ ഓഫീസർ ആയും സജീഷ് ടോം പ്രവർത്തിക്കുന്നു. ഫെബ്രുവരി മാസം ലണ്ടനിൽ നടന്ന യൂണിസൺ സൗത്ത് ഈസ്റ്റ് റീജിയണൽ നിർവാഹക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം കരസ്ഥമാക്കിയ സജീഷ് ടോം സംഘടനയുടെ റീജിയണൽ ഫിനാൻസ് സ്ട്രാറ്റജിക് കമ്മറ്റിയിലും വെൽഫെയർ കമ്മറ്റിയിലും അംഗമാണ്. ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.

യു കെ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ, യു കെ മലയാളി സമൂഹത്തിനായും പ്രവർത്തിക്കുവാൻ സമയം കണ്ടെത്തുന്നു എന്നതാണ് സജീഷ് ടോമിനെ വ്യത്യസ്തനാക്കുന്നത്. യുക്മയു ടെ പുതിയ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് കിട്ടാത്ത മാധ്യമങ്ങൾ [email protected]  എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി ആർ ഒ യുമായി 07706913887 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

ലണ്ടന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരെ പരിശോധിക്കാനുള്ള പോലീസിന് അധികാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. കറുത്ത വംശജരായിട്ടുള്ള ആളുകളാണ് കൂടുതല്‍ ഇത്തരത്തില്‍ പരിശോധിക്കപ്പെടുന്നതെന്നും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവ ആവര്‍ത്തിക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ വെള്ളക്കാരുമായി താരതമ്യേന 9.30 ശതമാനം കറുത്തവര്‍ഗക്കാരാണ് പോലീസ് പ്രത്യേക അധികാരം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. തികഞ്ഞ വംശീയതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയിടുന്നതിനാണ് പോലീസിന് ഇത്തരമൊരു പ്രത്യേക അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശീകരണം. സമീപകാലത്ത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള യു.കെയുടെ സിറ്റികളില്‍ കത്തിയാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങള്‍ തടയിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസിന് പ്രത്യേക അധികാരം നല്‍കാന്‍ തീരുമാനിച്ചത്. സംശയാസ്പദമായ ഒന്നും കാണാനില്ലെങ്കിലും ഒരാളെ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ രീതി. മുന്‍പ് അത്തരത്തില്‍ ഒരാളെ പരിശോധിക്കാന്‍ പോലീസിന് വിലക്കുകളുണ്ടായിരുന്നു.

പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത് സമൂഹത്തില്‍ അത്രയേറെ അപകടം സൃഷ്ടിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ തടയിടാന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. അതേസമയം കറുത്ത വംശജര്‍ക്കെതിരെ ഇത്തരം പരിശോധനകള്‍ ശക്തമാക്കുന്നതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ല. നേരത്തെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ടായിരുന്നുള്ളു. പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഈ അധികാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നുള്ളുവെന്നതാണ് വസ്തുത. എന്നാല്‍ ഹോം സെക്രട്ടറി സാജിദ് ജാവേദ് ഈ നിയമത്തില്‍ ഭേദഗതി വരുത്തി. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് നിലവില്‍ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ട്.

ലണ്ടന്‍: യു.കെയില്‍ ഇന്ന് മുതല്‍ ചില അവശ്യസാധനങ്ങളും അത്യാവശ്യ സേവനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവുണ്ടാകും. ആരോഗ്യം, വിമാന ടിക്കറ്റ്, എനര്‍ജി, ജലം, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, ടെലിവിഷന്‍ ലൈസന്‍സ് ഫീസ്, കൗണ്‍സില്‍ നികുതി തുടങ്ങിയ കാര്യങ്ങളിലാണ് വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ മേഖലയില്‍ പ്രധാനമായും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. നിലവില്‍ 8.80 പൗണ്ടാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇതില്‍ 2.27 ശതമാനം വര്‍ധനവാണ് (20പെന്‍സ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. ഉദര സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫാബ്രിക് ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ബ്രാ, സ്‌പൈനല്‍ സപ്പോര്‍ട്ടുകള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്കും വില വര്‍ധിക്കും. ദന്ത പരിശോധനകള്‍ക്കായി എത്തുന്ന രോഗികളെയും വില വര്‍ധനവ് ബാധിക്കും. നിലവില്‍ 21.60 പൗണ്ടാണ് എന്‍.എച്ച്.എസ് സാധാരണ ദന്ത പരിശോധനകള്‍ക്കായി ഈടാക്കുന്നത്. ഇത് 5 ശതമാനം വര്‍ദ്ധനവോടെ 22.70 പൗണ്ടാകും.

മൊബൈല്‍ ഉപഭോക്താക്കളാണ് വിലക്കയറ്റം ബാധിക്കാന്‍ പോകുന്ന മറ്റൊരു വിഭാഗം മൊബൈല്‍ കോണ്‍ട്രാക്ട് പ്രൈസ് 2.5 ശതമാനം വര്‍ധനവ് ഇന്ന് നിലവില്‍ വരും. ത്രീ, ഇഇ, ഒ2, വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് വില വര്‍ധനവുണ്ടാകുക. ടെലിവിഷന്‍ ലൈസന്‍സ് ഫീസില്‍ 4 പൗണ്ടിന്റെ വര്‍ധനവുണ്ടാകും. സ്‌കൈ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ രണ്ട് പൗണ്ടിന്റെ വര്‍ധനവുണ്ടാകും. ഏപ്രില്‍ ഒന്നിന് മുന്‍പ് തുടങ്ങിയ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം നിലനില്‍ക്കുന്നവര്‍ക്ക് റിനീവല്‍ തിയതിക്ക് ശേഷം മാത്രമെ വിലവര്‍ധനവുണ്ടാകു. യു.കെയില്‍ ശരാശരി വീടുകളിലെ ചെലവ് 78 പൗണ്ടിലേക്ക് ഉയരുമെന്നാണ് സൂചന. ഏപ്രിലില്‍ നിലവില്‍ വരുന്ന കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെയാണ് വര്‍ധനവ്. 2,000 മൈലില്‍ അപ്പുറം യാത്ര ചെയ്യുന്ന വിമാനയാത്രക്കാരുടെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ 10 ശതമാനം(16 പൗണ്ട്) വര്‍ധനവുണ്ടായിട്ടുണ്ട്.

വെള്ളത്തിന്റെ നിലവിലുള്ള താരിഫില്‍ കാര്യമായ മാറ്റമുണ്ടാകും. കുളിക്കാനും കുടിക്കാനുമുള്ള വെള്ളത്തിന്റെ താരിഫിലാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്. ഏതാണ്ട് 2 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ ഇന്ന മുതല്‍ നിലവില്‍ വരാന്‍ പോകുന്നത്. വര്‍ഷത്തില്‍ 8 പൗണ്ടിന്റെ വര്‍ധനവുണ്ടായേക്കും. മാറ്റങ്ങള്‍ ജലവിതരണ കമ്പനിക്ക് അനുസരിച്ച് മാറ്റമുണ്ടായേക്കാം. എനര്‍ജിയാണ് വില വര്‍ധിക്കാന്‍ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട മേഖല. റോയല്‍ മെയിലും വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.

താന്‍ അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് നടി എമി ജാക്‌സണ്‍. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബ്രിട്ടണിലെ മാതൃദിനമായ ഇന്ന് അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ.’ എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ഇപ്പോള്‍ ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.

 

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍

ബര്‍മിംഗ്ഹാം: യുകെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയില്‍ തരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങള്‍ രൂക്ഷമായി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ നിസ്സാര വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു പല വിജയികള്‍ക്കും ഉണ്ടായിരുന്നത്‌. ഇതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണല്‍ വേണമെന്നും ബാലറ്റ് പേപ്പറുകള്‍ പുനപരിശോധിക്കണം എന്നും പരാജയപ്പെട്ട വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ വരികയും ഇന്നലെ ചേര്‍ന്ന ആദ്യ നാഷണല്‍ കമ്മറ്റി യോഗത്തില്‍ ചില അസോസിയേഷനുകള്‍ക്ക് എതിരെയും റീജിയണല്‍ ഭാരവാഹിക്കെതിരെയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ആണ് ആഭ്യന്തരമായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങള്‍ പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. നാഷണല്‍ കമ്മറ്റി മീറ്റിംഗിനെ തുടര്‍ന്ന് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ആണ് പ്രശ്നങ്ങള്‍ പത്രക്കുറിപ്പിലൂടെ പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിദ്ധീകരണത്തിന് അയച്ചു തന്ന പത്രക്കുറിപ്പ് താഴെ:

യുക്മ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ . 239 വോട്ട് എണ്ണി തീർക്കാൻ ഏഴ് മണിക്കൂർ എടുത്തത് കൗണ്ടിങ് ഏജന്റുമായുള്ള തർക്കത്താൽ . മാമ്മൻ ഫിലിപ്പ് ചെയ്ത വോട്ട് കള്ളവോട്ടെന്ന് നിയമവിദഗദ്ധർ . തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികൾ കോടതിയിലേയ്ക്ക് .

ബെർമിംഗ്ഹാം : യുക്മ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായ വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നു . ഈ മാസം  ഒൻപതാം തീയതി ബെർമിംഗ്ഹാമിൽ വച്ച് നടന്ന യുക്മ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ പുറത്ത് . വെറും 239 വോട്ടുകൾ എണ്ണി തീർക്കാൻ ആറ് – ഏഴ് മണിക്കൂറുകൾ എടുത്തതിന്റെയും , വെളുപ്പിനെ 1 മണി വരെ വൈകി ഫലം പ്രഖ്യാപിച്ചതിന്റെയും കാരണങ്ങളാണ് എല്ലാ തെളിവുകളോടും കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . നാട്ടിലെ ഒരു പഞ്ചായത്ത് ഇലക്ഷനിൽ എടുക്കുന്ന നടപടിക്രമങ്ങൾ പോലും സ്വീകരിക്കാതെയാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയിൽ തെരഞ്ഞെടുപ്പ് നടത്തിയതും , ഫലം പ്രഖ്യാപിച്ചതും . യുകെയിലുള്ള 115 ഓളം മലയാളി കൂട്ടായ്മകളുടെ മുഴുവൻ സംഘടനയായ യുക്മയിൽ കള്ളവോട്ട് ഉൾപ്പടെ നടത്തി രാഷ്ട്രീയ പാർട്ടികളുടെ തരംതാണ നിലവാരത്തിലേയ്ക്ക് ഒരു കൂട്ടം ആളുകൾ ഈ സാംസ്ക്കാരിക സംഘടനയെ എത്തിച്ചിരിക്കുന്നുവെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത് .

2019 യുക്മ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ രണ്ട് പാനലുകളിൽ നിന്നായി 16 സ്ഥാനാർഥികളാണ് മത്സരിച്ചിരുന്നത്. പ്രസിഡന്റായിരുന്ന മാമ്മൻ ഫിലിപ്പിനെ അനുകൂലിക്കുന്നവരുടെ പാനലിൽ നിന്ന് എട്ട് പേരും , കഴിഞ്ഞ വർഷത്തെ തന്നെ  സെക്രട്ടറിയായിരുന്ന റോജിമോൻ വർഗ്ഗീസിനെ അനുകൂലിക്കുന്നവരുടെ പാനലിൽ നിന്ന് എട്ട് പേരും തമ്മിലായിരുന്നു മത്സരം നടന്നിരുന്നത് . അങ്ങേയറ്റം വാശിയേറിയ മത്സരത്തിൽ യുക്മ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ മറ്റൊരിക്കലും ഇല്ലാത്തവണ്ണം പോളിംഗ് നടക്കുകയും , അൻപത് ശതമാനത്തിനടുത്ത് വോട്ട് നേടി വെറും രണ്ട് മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾക്കാണ്  മാർച്ച് ഒൻപതിന് ബെർമ്മിങ്ഹാം സാക്ഷ്യം വഹിച്ചത് .

എന്നാൽ പോൾ ചെയ്യപ്പെട്ട വെറും 239 വോട്ട് എണ്ണി തീർക്കുവാൻ ആറ് – ഏഴ് മണിക്കൂർ എടുത്തത് എന്തുകൊണ്ടാണെന്ന സംശയം അന്ന് തന്നെ ബെർമ്മിങ്ഹാമിൽ എത്തിയ എല്ലാ  വോട്ടേഴ്‌സും , തെരഞ്ഞെടുപ്പ് ഫലം അറിയാൻ ആകാംഷയോടെ കാത്തിരുന്ന യുക്മ സ്നേഹികളും പ്രകടിപ്പിച്ചിരുന്നു . 239 പേർ മാത്രം വോട്ട് ചെയ്തതായി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ആദ്യ വട്ട വോട്ട് എണ്ണി കഴിഞ്ഞപ്പോൾ തന്നെ 240 പേർ വോട്ട് ചെയ്തതായി കണ്ടുപിടിക്കപ്പെട്ടു . ഒരാൾ കൂടുതലായി വോട്ട് ചെയ്യപ്പെട്ടാതായും , കൂടാതെ മുഖ്യ വരണാധികാരിയായ തമ്പി ജോസ് ഒപ്പിടാത്ത മൂന്ന് ബാലറ്റ് പേപ്പറുകൾ ബാലറ്റ് പെട്ടിയിൽ കടന്ന് കൂടിയതായി കണ്ടെത്തിയിരുന്നു . എങ്ങനെയാണ് ഒരാൾ കൂടുതലായി വോട്ട് ചെയ്തതെന്നും ,  മുഖ്യ വരണാധികാരി ഒപ്പിടാത്ത മൂന്ന് ബാലറ്റ് പേപ്പറുകൾ എങ്ങനെയാണ് ബാലറ്റ് പെട്ടിയിൽ എത്തിയതെന്നും , എന്തിനാണ് വോട്ട് എണ്ണുന്ന സമയത്ത് ആ മൂന്ന് ബാലറ്റ് പേപ്പറിൽ ഒപ്പിട്ടതെന്നുമുള്ള ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യ വരണാധികാരിയായ തമ്പി ജോസ്സിന് കഴിഞ്ഞിരുന്നില്ല . ഈ തെറ്റുകൾ ഇലക്ഷനിൽ കൃത്രിമം നടത്തിയതിന്റെ വ്യക്തമായ തെളിവുകളാണെന്ന് ചൂണ്ടികാട്ടി റോജിമോന്റെ ഭാഗത്ത് നിന്നുള്ള കൗണ്ടിങ് ഏജന്റുമാർ തുടർന്ന് വോട്ട് എണ്ണാൻ വിയോജിപ്പ് പ്രകടിപ്പിക്കുകയും , അതിന്റെ പേരിൽ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു . യാഥാർത്ഥത്തിൽ ഈ തർക്കങ്ങളായിരുന്നു വോട്ട് എണ്ണി തീർക്കുവാൻ മണിക്കുറുകൾ എടുത്തതിന്റെ ആദ്യ കാരണങ്ങൾ .

അതോടൊപ്പം എല്ലാ വോട്ടേഴ്‌സിന്റെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് യഥാർത്ഥ വോട്ടറാണെന്ന് ഒറപ്പാക്കിയതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് യുക്മ പത്രത്തിലുൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഒരു വോട്ടറുടെ പോലും തിരിച്ചറിയൽ രേഖകൾ പോളിംഗ് ബൂത്തിൽ ആരും തന്നെ  പരിശോധിച്ചിരുന്നില്ല . അതുമാത്രമല്ല വോട്ട് ചെയ്യാൻ അനുവാദം ഉള്ളവരും അല്ലാത്തവരുമായ എല്ലാ ആളുകളും പോളിംഗ് ബൂത്തിൽ ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു . വോട്ടിംഗ് നടക്കുന്ന സമയം സെക്യൂരിറ്റിസിനെ പോളിംഗ് ബൂത്തിൽ നിന്ന് മനഃപ്പൂർവ്വം ഒഴിവാക്കി നിർത്തികൊണ്ട് ആർക്കും കടന്ന് വന്ന് യഥേഷ്‌ടം കള്ളവോട്ട് ചെയ്ത് പോകുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു .

യുക്മയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇംഗ്ളീഷുകാരായ സെക്യൂരിറ്റിസിനെ വെച്ച് കൊണ്ട് ഒരു ജനറൽ ബോഡി മീറ്റിങ് നടത്തിയത് .  വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്കായി യുകെ മലയാളികൾ പിരിച്ചെടുത്ത സാധനങ്ങൾ അർഹരായ ആളുകളിൽ എത്തിക്കാഞ്ഞതിന്റെ പരാതികൾ നിരത്തിയും , ഇലക്ഷനിൽ വോട്ട് നേടാൻ വേണ്ടി മാത്രം പല കടലാസ് സംഘടനകളെയും വോട്ടേഴ്‌സ് ലിസ്റ്റിൽ തിരികെ കയറ്റിയതിനെപ്പറ്റിയും , തനിക്ക് ഇഷ്‌ടമില്ലാത്ത വ്യക്തികളെയും , റീജിയനുകളെയും വെട്ടി നിരത്തുന്ന മാമ്മന്റെ ധാർഷ്‌ട്യത്തെ ചോദ്യം ചെയ്തുകൊണ്ടും അങ്ങേയറ്റം രോഷാകുലരായാണ് പൊതുയോഗത്തിനെത്തിയ ജനക്കൂട്ടം മാമ്മൻ ഫിലിപ്പിനെതിരെ തിരിഞ്ഞത് . താൻ ഈ വിധം ചോദ്യം ചെയ്യപ്പെടുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയതുകൊണ്ടാണ് പൊതുയോഗത്തിനെത്തിയ ജനക്കുട്ടത്തിനെ സെക്യൂരിറ്റിസിനെ ഉപയോഗിച്ച് മാമ്മന് നിയന്ത്രിക്കേണ്ടി വന്നത്  .

അതോടൊപ്പം അന്നത്തെ മിനിറ്റ്സ് ബുക്കിൽ 239 വോട്ടർമാർ മാത്രം ഒപ്പിട്ടിരുന്നുവെങ്കിലും ഏഴോളം പേർ സമയം വൈകിയതിനാൽ വോട്ട് ചെയ്യാതെ തിരികെ പോവുകയും ചെയ്തിരുന്നു . അതുകൊണ്ട് തന്നെ 232 വോട്ടർമാർക്ക്  മാത്രമേ നിയമപ്രകാരം വോട്ട് ചെയ്യുവാൻ അവകാശമുണ്ടായിരുന്നുള്ളു . ബാക്കി ഏഴ് പേർ പിന്നീട് വന്നവർ ആണെന്ന് വാദിക്കാമെങ്കിൽ  പോലും അവർ ആരെക്കെയെന്ന് കൃത്യമായി വെളിപ്പെടുത്തുന്ന രേഖകൾ കൈമാറുന്നതിൽ നിന്ന് വരണാധികാരികൾ ഒഴിഞ്ഞുമാറിയിരുന്നു .

രണ്ടാമത് ഒരു തെരഞ്ഞെടുപ്പ് നടത്തുവാൻ ഇനിയും സമയം ഇല്ലെന്നും , ഫലം അറിയാൻ കാത്തിരിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്നും , എങ്ങനെങ്കിലും വോട്ടെണ്ണൽ പൂർത്തീകരിക്കാൻ സഹകരിക്കണമെന്നും , എല്ലാ പരാതികളും സത്യസന്ധമായി പരിഹരിക്കാമെന്നും മുഖ്യവരണാധികാരിയായ തമ്പി ജോസ്സും , സഹ വരണാധികാരികളായ ബൈജു തോമസ്സും , ജിജോ ജോസഫും വാക്കാൽ കൊടുത്ത ഉറപ്പിനെ വിശ്വസിച്ചാണ് റോജിമോന്റെ ഭാഗത്ത് നിന്നുള്ള മുഖ്യ കൗണ്ടിങ് ഏജന്റായ ബിനു ജോർജ്ജ് തുടർന്ന് വോട്ട് എണ്ണാൻ സമ്മതിച്ചത് .

സമയം വൈകിയെന്ന കാരണത്താൽ വോട്ട് എണ്ണാനായി അടുത്തുള്ള ഹോട്ടലിലേക്ക് പോവുകയും അവിടെ വച്ച് വോട്ടെണ്ണലിൽ മനോജ് പിള്ളയുടെ പാനലിന് അനുകൂലമായി നടത്തിയ ചില കൃത്രിമങ്ങൾ പിടിക്കപ്പെടുകയും ചെയ്തിരുന്നു . റോജിമോന് വോട്ട് ചെയ്യപ്പെട്ട രണ്ട് വോട്ടുകൾ മനോജ് പിള്ളയ്ക്ക് അനുകൂലമായി മുഖ്യവരണാധികാരിയായ തമ്പി ജോസ്സ്  തെറ്റിച്ച് വായിച്ചത് കൗണ്ടിങ് ഏജന്റായ ജോമോൻ കുന്നേൽ കണ്ടെത്തുകയും അതിന്റെ പേരിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു . തുടർന്നുള്ള വോട്ടെണ്ണലിൽ യോർക്ക് റീജിയനിൽ നിന്നുള്ള കിരൺ സോളമനും എതിർ സ്ഥാനാർത്ഥിയും 118  തുല്യ വോട്ടുകൾ നേടിയ സാഹചര്യത്തിൽ കിരൺ സോളമന് നറുക്കെടുപ്പിലൂടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ദയനീയ സാഹചര്യവുമാണ് ഉണ്ടായത് .

ഇലക്ഷന്റെ ആദ്യം മുതൽ അവസാനം വരെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനാലും , പല സ്ഥാനാർത്ഥികളും രണ്ടും മൂന്നും വോട്ടുകൾക്ക് പരാജയപ്പെട്ടതിനാലും , രണ്ടാമത് വോട്ടെണ്ണാനും , വേണ്ടിവന്നാൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനും തയ്യാറാണെന്ന് അറിയിച്ചതിനാൽ ഒരു കാരണവശാലും ഈ ബാലറ്റ് പേപ്പറുകൾ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ ഏൽപ്പിക്കരുതെന്ന് കൗണ്ടിങ് ഏജന്റായ ബിനു ജോർജ്ജ് ആവശ്യപ്പെട്ടതിനാൽ മുഖ്യ വരണാധികാരിയായ തമ്പി ജോസ് സഹ വരണാധികാരിയായ ബൈജു തോമസിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു . അടുത്ത ദിവസങ്ങളിൽ തന്നെ റോജിമോനും , ഫ്രാൻസിസ് കവളക്കാട്ടും , ബിനു ജോർജ്ജും അടങ്ങുന്നവർ ബാലറ്റ് പേപ്പറുകൾ പരിശോധിക്കാൻ ബൈജു തോമസ്സിന്റെ വീട്ടിലെത്തിയപ്പോൾ എല്ലാ ബാലറ്റ് പേപ്പറുകളും മറ്റ് രേഖകളും പുതിയ  സെക്രട്ടറിയായ അലക്സിനെ ഇലക്ഷൻ കഴിഞ്ഞ അന്ന് രാത്രിയിൽ തന്നെ ഏൽപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്.

ഉടൻ തന്നെ സെക്രട്ടറിയായ അലക്സിനെ ബന്ധപ്പെട്ടപ്പോൾ ഈ വിഷയത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നിങ്ങൾ തെരഞ്ഞെടുപ്പ് നടത്തിയ വരണാധികാരികളെ സമീപിച്ചുകൊള്ളൂ എന്ന മറുപടി നൽകി ഒഴിവാക്കുകയായിരുന്നു . ഉടൻ തന്നെ റോജിമോന്റെ പാനലിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും കൂടി തയ്യാറാക്കിയ ഉദ്യോഗിക പരാതിയിന്മേൽ മുഖ്യ വരണാധികാരിയായ തമ്പി ജോസിൽ നിന്ന് ലഭിച്ച  മറുപടി അങ്ങേയറ്റം നിരുത്തരാവാദിത്യപരമായിരുന്നു . ഇലക്ഷൻ കഴിഞ്ഞതോടുകൂടി വരണാധികാരി എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വം അവസാനിച്ചിരിക്കുന്നുവെന്നും ഇനിയും എനിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് അദ്ദേഹം വിദഗ്‌ധമായി ഒഴിഞ്ഞു മാറി .

വർഷങ്ങളിലായി തങ്ങൾ നെഞ്ചിലേറ്റിയ യുക്മ എന്ന സംഘടനയിലെ ഭരണഘടനയെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് നീങ്ങിയ റോജിമോനും മറ്റ് സ്ഥാനാർത്ഥികളും എല്ലാവരാലും തങ്ങൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കാൻ വളരെയധികം  താമസിച്ചു പോയി . എല്ലാ വഴികളും അടഞ്ഞ അവർ യുകെയിലെ പ്രമുഖരായ നിയമജ്ഞരുമായി ഈ തെരഞ്ഞെടുപ്പിൽ നടന്ന ക്രമകേടുകളെപ്പറ്റി ചർച്ച ചെയ്തപ്പോൾ മനസ്സിലാക്കിയ സത്യം മാമ്മൻ ഫിലിപ്പ് എന്ന പഴയ യുക്മ പ്രസിഡന്റ് ചെയ്ത വോട്ട് നിയമപരമായി ഒരു കള്ളവോട്ടായിരുന്നു എന്നാണ് . കാരണം മലയാളത്തിൽ തയ്യാറാക്കിയ ഭരണഘടനാ ഭേദഗതിയിൽ പൊതുയോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശം മാത്രമേ പ്രസിഡന്റിന്  അധികാരം നൽകുന്നുള്ളൂ . അതെ ഭരണഘടനയിൽ ഒരിടത്തും തന്നെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നുള്ള ഭേദഗതി വരുത്തിയതായി രേഖപ്പെടുത്തിയിട്ടുമില്ല . പൊതുയോഗവും , പൊതുതെരഞ്ഞെടുപ്പും തീർത്തും രണ്ടായ പ്രക്രീയയാതിനാൽ തന്നെ മാമ്മൻ ഫിലിപ്പിന്റെ വോട്ട് കള്ളവോട്ടായി പരിഗണിപ്പെടും എന്ന് ഉറപ്പായി കഴിഞ്ഞു . അതോടൊപ്പം ഇംഗ്ളീഷിലുള്ള ഭരണഘടനയിൽ നിലവിലുള്ള ദേശീയ ഭാരവാഹികൾക്ക് പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം നിലനിൽക്കുമ്പോൾ തന്നെ വ്യക്തിപരമായ വൈരാഗ്യത്താൽ യോർക്ക് റീജിയനിൽ നിന്നുള്ള ഡോ : ദീപയെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനും പ്രസിഡന്റ് എന്ന നിലയിൽ മാമ്മൻ ഫിലിപ്പ് കോടതിക്ക് മുൻപിൽ ഉത്തരം പറയേണ്ടി വരും .

കേസ്സ് കോടതിയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ അനേകം ക്രമകേടുകൾ കൊണ്ട് നിറഞ്ഞ ഈ തെരഞ്ഞെടുപ്പ് തീർത്തും നിയമസാധുതയില്ലാത്ത , വ്യക്തമായ നിർവചനങ്ങളില്ലാത്ത ഒരു ഭരണഘടനയുടെ പിൻബലത്തിലാണ് നടത്തപ്പെട്ടതെന്നും അതുകൊണ്ട് തന്നെ നിയമത്തിന്റെയും കോടതിയുടെയും മുന്നിൽ വിലപോകില്ലെന്നും അനേകം നിയമജ്ഞർ ഇതിനോടകം വിലയിരുത്തി കഴിഞ്ഞു . വരും  ദിവസങ്ങളിൽ പരിഗണിക്കുന്ന കേസ്സും , കോടതി വിധിയും യുക്മ എന്ന സംഘടനയിൽ നിന്നും രാഷ്രീയത്തെ ഒഴിവാക്കി മാറ്റാൻ കഴിയുന്ന ഒന്നായി മാറുമെന്ന് ഉറപ്പാണ് . മാമ്മൻ ഫിലിപ്പിന്റെ നേത്ര്യതത്തിൽ കാലങ്ങളായി ഈ സംഘടനയിൽ നടക്കുന്ന വെട്ടിനിരത്തലുകൾക്കും , രാഷ്ട്രീയ അപ്രമാദിത്യങ്ങൾക്കും കോടതിയുടെ ഇടപെടലുകൾ വഴി മാറ്റം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന റോജിമോനും ടീമിനും എല്ലാ പിന്തുണയും നൽകി ഒരോ യുകെ മലയാളിയും മുന്നോട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരും.

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍

 

ബെര്‍മിംങ്ഹാം: പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെര്‍മിംങ്ഹാമില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

രാവിലെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പരിപാടികള്‍ കൂടുതല്‍ മികച്ച രീതിയില്‍ നടത്തുവാനും, പുതിയ പരിപാടികള്‍ ഏറ്റെടുത്ത് യുക്മയെ കൂടുതല്‍ ജനകീയമാക്കുവാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുവാനും, വനിതകള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പരിപാടികള്‍ നടപ്പില്‍ വരുത്തുവാനും പരിശ്രമിക്കുമെന്നും പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും
ഉണ്ടാകണമെന്ന് മനോജ് അഭ്യര്‍ത്ഥിച്ചു. യുക്മയില്‍ ഇടക്കാലത്ത് സജീവമല്ലാതിരിക്കുന്ന ആളുകളെയും സംഘടനകളെയും മുഖ്യധാരയില്‍ എത്തിക്കുമെന്നും മനോജ് പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിനായി നാഷണല്‍ ഭാരവാഹികള്‍ക്ക് ചുമതലകള്‍ നല്‍കി.
1. യുക്മ കലാമേള, സാംസ്‌കാരി വേദി – അലക്‌സ് വര്‍ഗ്ഗീസ്
2. ഫിനാന്‍സ് കണ്‍ട്രോളിംഗ്, യു ഗ്രാന്റ് – അനീഷ് ജോണ്‍, ടിറ്റോ തോമസ്
3. യുക്മ ഫെസ്റ്റ് – അനീഷ് ജോണ്‍
4. ടൂറിസം, കേരളപൂരം & വള്ളംകളി – എബി സെബാസ്റ്റ്യന്‍
5. യുക്മ വിമന്‍ & യൂത്ത് – ലിറ്റി ജിജോ, സെലീനാ സജീവ്.
6. യുക്മ നഴ്‌സസ് ഫോറം – സാജന്‍ സത്യന്‍
7. യുക്മ സ്‌പോര്‍ട്‌സ് & ഗെയിംസ് – ടിറ്റോ തോമസ്.
8. പബ്ലിക് റിലേഷന്‍ ഓഫീസര്‍ & മീഡിയ കോഡിനേറ്റര്‍ – സജീഷ് ടോം.
9. യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ – സുജു ജോസഫ്.

പുതിയതായി രൂപീകരിച്ച ഉപദേശക സമിതിയിലേക്ക് വര്‍ഗീസ് ജോണ്‍, മാമ്മന്‍ ഫിലിപ്പ്, വിജി.കെ.പി, ഫ്രാന്‍സീസ് മാത്യു, സിബി തോമസ്, സജീഷ് ടോം, തമ്പി ജോസ്, ബീനാ സെന്‍സ് എന്നിവരെ നിയമിക്കാന്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള വച്ച നിര്‍ദ്ദേശത്തിന് യോഗം അംഗീകാരം നല്‍കി. യുക്മയുടെ നാഷണല്‍ റീജിയണല്‍ ഭാരവാഹികളെയും പോഷക സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വ പരിശീലന ക്യാമ്പ് മെയ് മാസത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

യോഗത്തില്‍ ദേശീയ ഭാരവാഹികളായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീനാ സജീവ്, ടിറ്റോ തോമസ്, മുന്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ബെന്നി പോള്‍, സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ പ്രസിഡന്റ് അശ്വിന്‍ മാണി, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ സന്തോഷ് തോമസ്, ലാലു ആന്റണി, വര്‍ഗ്ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രഥമ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.

ലണ്ടന്‍: യു.കെയിലെ വിദ്യഭ്യാസ മേഖലയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നതോടെയാണ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് ലണ്ടനിലെ പ്രൈമറി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ വേതനം കുറവ് സ്വീകരിക്കാമെന്ന് സ്വമേധയാ തീരുമാനമെടുത്തിട്ടുണ്ട്. ഇത് ക്ലാസ് റൂം അസിസ്റ്റന്റുമാരുടെ തസ്തിക നിലനിര്‍ത്താനായി സ്‌കൂളിനെ സഹായിക്കും. വേതനത്തില്‍ 20 ശതമാനം കുറവ് സ്വീകരിക്കാനാണ് അഞ്ച് അധ്യാപകര്‍ തീരുമാനമെടുത്തത്. വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടായിരിക്കും വേതന ഇനത്തില്‍ ഇവര്‍ എല്ലാവരും കൂടി കുറവ് വാങ്ങിക്കുന്നത്.

സൗത്ത് ലണ്ടനിലെ ഫ്യൂസെഡൗണ്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകരാണ് സഹപ്രവര്‍കരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനായി ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സ്‌കൂളിലെ പ്രധാന അധ്യാപക മോണിക്ക കിച്‌ലോ വില്‍സണ്‍ തന്റെ സഹപ്രവര്‍ത്തകരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ കുട്ടികളെ ആവശ്യങ്ങള്‍ക്ക് അനുശ്രുതമായ സൗകര്യങ്ങളൊരുക്കാന്‍ ക്ലാസ് റൂം അസിസ്റ്റന്റുമാരില്ലാതെ തങ്ങള്‍ക്ക് കഴിയില്ല. താരതമ്യേന മികച്ചതല്ലാത്ത കരിക്കുലത്തില്‍ ചില തസ്തികകള്‍ ഇല്ലാതാകുന്നത് ആശങ്കയോടെയാണ് നോക്കി കാണുന്നത്. 20 ശതമാനം വേതനം കുറവ് സ്വീകരിക്കാമെന്ന് അഞ്ച് അധ്യാപകരുടെ തീരുമാനം അത്തരത്തില്‍ നോക്കുമ്പോള്‍ വലിയ പ്രാധാന്യത്തോടെ നോക്കി കാണണമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ ചൂണ്ടിക്കാണിച്ചു.

നമ്മുടെ കുട്ടികള്‍ ഇന്ന് ലഭ്യമാകുന്നതിലും കൂടുതല്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹരാണ്. അത് ലഭ്യമാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ കൂട്ടിചേര്‍ക്കുന്നു. രാജ്യത്തെ വിദ്യഭ്യാസ മേഖലയില്‍ വകയിരുത്തപ്പെടുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഒരു കുട്ടിയുടെ മേല്‍ ചെലവഴിക്കുന്ന തുകയില്‍ എട്ട് ശതമാനത്തോളമാണ് കുറവ് കണക്കാക്കുന്നത്. ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസ്‌കാള്‍ സ്റ്റഡീസിന്റെ കണക്കിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

കാഴ്ചയില്‍ വൃത്തികെട്ടതും പ്രത്യേക മണമുള്ളതുമായ, പ്രത്യേകിച്ച് കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യന്‍ ഫലമാണ് ചക്ക എന്നാണ് ബ്രിട്ടീഷ് പത്രം ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന തലക്കെട്ടിലാണ് ലേഖനം. കേരളം പ്രതിവര്‍ഷം കോടിക്കണക്കിന് ചക്കയാണ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. എന്നാല്‍ ചക്ക മലയാളിയുടെ മാത്രം ഭക്ഷണത്തിന്റെ ഭാഗമല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ചക്കയെക്കുറിച്ച് വാതോരാതെ പറയുന്നു. പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന നിലയ്ക്കുള്ള ഗാര്‍ഡിയന്‍ ലേഖനത്തിന്റെ വിവരണം ചക്കപ്രേമികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തിലും സാമൂഹ്യജീവിതത്തിലും ചക്കയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഡിയനുള്ള വിമര്‍ശനങ്ങള്‍. മലയാളികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ചക്ക എന്ന് മലയാളികള്‍ പറയുന്നു. ചക്കയെക്കുറിച്ചുള്ള ഗാര്‍ഡിയന്‍ ലേഖനം ഇഷ്ടപ്പെട്ടവരെ ഒരിക്കലും തനിക്ക് സുഹൃത്തുക്കളായി കാണാന്‍ കഴിയില്ല എന്ന് വരെ എം രഞ്ജിനി എന്നയാള്‍ പറഞ്ഞു.

ചക്ക കൂട്ടാന്‍ മുതല്‍ ചക്ക ബിരിയാണി വരെയുള്ള വായില്‍ വെള്ളമൂറിക്കുന്ന പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് നിരവധി ട്വീറ്റുകളാണ് ഗാര്‍ഡിയന് മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്.
ഗാര്‍ഡിയന്‍ ജേണലിസ്റ്റിനോട് ചക്ക എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കുന്നവരുണ്ട്.

ചക്ക കേരളത്തിന് മാത്രം പ്രധാനപ്പെട്ടതല്ലെന്നും ശ്രീലങ്കയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്നും നിസാന ഡി സില്‍വ എന്നയാള്‍ പറയുന്നു. 1918ല്‍ പുറത്തിറങ്ങിയ ആര്‍തര്‍ വി ഡയാസിന്റെ Jackfruit campaign in Sri Lanka (1918) എന്ന പുസ്തകം വായിക്കാന്‍ ഡി സില്‍വ നിര്‍ദ്ദേശിക്കുന്നു. ചക്ക ഒരു നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ പ്രിയപ്പെട്ട വിഭവമാണ് എന്നും ഡി സില്‍വ പറയുന്നു.

ചക്കയോടുള്ള ഗാര്‍ഡിയന്റെ പുച്ഛം ഭക്ഷ്യ വംശീയതയാണ് എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

 

ഫാ. ബിജു കുന്നയ്ക്കാട്ട്  PRO

പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന വെരി. റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിനു ഞായറാഴ്ച സെൻറ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.

വി. കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. റെവ. ഫാ. മാത്യു ചൂരപൊയ്കയിൽ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്ളാക്പൂൾ, ബ്ലാക്ക് ബേൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്യും.

ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും ഫാ. മാത്യു ചൂരപൊയ്കയിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകി. രൂപതയുടെ വികാരി ജനറാളായും ഫിനാൻസ് ഓഫീസറായും കത്തീഡ്രൽ വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.

Copyright © . All rights reserved