ലെസ്റ്ററിലെ സിറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളോം ആഹ്ലാദത്തിന്റെ ദിനമായിരുന്നു 10/02/2019. ഏറെ നാളത്തെ കാത്തിരിപ്പിന്റെ, പ്രാര്‍ത്ഥനയുടെ ഫലമായി ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായുള്ള അധിക ചുമതല ഏറ്റെടുത്തു.
നോട്ടിങ്ഹാം രൂപത അദ്യക്ഷന്‍ അഭിവന്ദ്യ പാട്രിക് പിതാവ് സൈന്റ് എഡ്വേഡ്, മദര്‍ ഓഫ് ഗോഡ് ദേവാലയങ്ങളുടെ വികാരിയായി ചുമതല നല്‍കുകയുണ്ടായി കൂടാതെ ലെസ്റ്ററിലെ സിറോ മലബാര്‍ അംഗങ്ങളുടെ ആദ്യത്മിക ാര്യങ്ങളുടെ ചുമതലയും ജോര്‍ജ് അച്ഛനില്‍ നിഷിപ്തമാക്കി. തുടര്‍ ദിനങ്ങളില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുള്ള സിറോ മലബാര്‍ കുര്‍ബാന സാധ്യമാകും.
ജോര്‍ജ് അച്ഛന്റെ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ പ്രഥമ ദിനം ഇടവക അംഗങ്ങളില്‍ ആവേശവും ഉണര്‍വും ഉണ്ടാക്കുകയുണ്ടായി. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും സന്തോഷത്തോടെ ജോര്‍ജ് അച്ഛനെ സ്വീകരിക്കുകയുണ്ടായി. 700ല്‍പ്പരം അംഗങ്ങള്‍ വിശ്വാസ നിറവില്‍ സായാഹ്ന കൃതജ്ഞതാ സ്‌തോത്ര ബലിയില്‍ പങ്കുചേരുകയുണ്ടായി. ലെസ്റ്ററില്‍ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ സഭാത്മക ജീവിത യാത്രയൂടെ നാഴികക്കല്ലായി മാറിയിരിക്കുന്നു ഈ സുദിനം.
യു കെ മലയാളികൾക്കെന്നല്ല; യൂറോപ്പിൽ തന്നെ ആദ്യമായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചെണ്ടയെന്ന വാദ്യത്തിന്റെ യഥാർത്ഥ മേളലഹരി ആസ്വദിക്കുവാൻ ഏവർക്കും ഒരു ദിനം ഒരുങ്ങുന്നു. മലയാളത്തിന്റെ ജനപ്രിയനായകനും, സർവ്വോപരി അസുരവാദ്യമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചെണ്ടയുടെ മേളപ്പെരുമ തന്റെ വിരലുകളിലൂടെ ആസ്വാദകലക്ഷങ്ങളിലേക്കു പകരുകയും ചെയ്യുന്ന ജയറാമെന്ന ബഹുമുഖ പ്രതിഭ, ചെണ്ടയിൽ നാദവിസ്മയം തീർക്കാൻ ഇതാദ്യമായി ലണ്ടനിൽ എത്തുന്നു. യു കെ യിൽ ഉടനീളം നിരവധി സംഗീത സ്കൂളുകളിലായി പ്രായഭേദമന്യേ നൂറുകണക്കിന് ശിഷ്യരെ ശാസ്ത്രീയമായ രീതിയിൽ ചെണ്ട അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത കലാകാരൻ ശ്രീ വിനോദ് നവധാരയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ നൂറിൽപ്പരം ശിഷ്യരും, മേളത്തിലുള്ള തന്റെ പ്രാവീണ്യം കൊണ്ട് പൂരപ്പറമ്പുകളെ ജനസാഗരമാക്കി മാറ്റുന്ന ജയറാമിനൊപ്പം ലണ്ടനിൽ കേരളത്തിന്റെ മേളപ്പെരുമ വിളിച്ചോതും. എണ്ണമറ്റ ആസ്വാദക മനസ്സുകളെ പൂരലഹരിയിൽ ആറാടിക്കുന്ന, മേളങ്ങളിൽ പ്രധാനിയായ പഞ്ചാരിമേളം അതിന്റെ തനിമയും ഭാവവും ഒട്ടും നഷ്ടപ്പെടാതെ തന്നെ യു കെ ആസ്വാദകർക്കായി പദ്മശ്രീ ജയറാമും വിനോദ് നവധാരയും അദ്ദേഹത്തിന്റെ ശിഷ്യരും അവതരിപ്പിക്കുമ്പോൾ, മേളത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത വാദ്യോപകരണങ്ങളായ കൊമ്പും കുഴലും കൈകാര്യം ചെയ്യാൻ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരും ഇവരോടൊപ്പം ചേരും.
പഞ്ചാരിമേളത്തിന്റെ അലയൊലികൾ അടങ്ങുന്നതിനുമുന്നെ തന്നെ ചടുല താളത്തിന്റെ മേളവുമായി ആസ്വാദകരെ ത്രസിപ്പിക്കുവാൻ ശിങ്കാരി മേളം അരങ്ങേറും. വിനോദ് നവധാരയുടെ ചിട്ടയായ പരിശീലനത്തിലൂടെ യൂറോപ്പിലെ നിരവധി വേദികളിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തിന്റെ നൂറ്റൻപത്തിലധികം ശിഷ്യരാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ഇതേതുടർന്ന്, കാണികൾക്കു മറക്കാനാകാത്ത വിരുന്നൊരുക്കി, ചെണ്ട, സുഷിരവാദ്യമായ സാക്‌സോഫോൺ എന്നിവയുടെ അത്യപൂർവ്വമായ ഫ്യൂഷൻ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ആദ്യ പകുതിയിൽ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ മേളപ്പെരുമായും ആവേശവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മേളപ്പെരുമയുടെ രണ്ടാം പകുതി തികച്ചും വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും
പാട്ടിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് മേളപ്പെരുമയുടെ രണ്ടാം ഭാഗം ആരംഭിക്കുക. അവതരണത്തിൻറെ രസകരമാർന്ന പുതിയ തലങ്ങൾ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ നമുക്ക് മുന്നിലവതരിപ്പിക്കുകയും, നിരവധി മലയാള ചലച്ചിത്രങ്ങളിലെ തന്മയത്വമാർന്ന അഭിനയത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത അനുഗ്രഹീത കലാകാരൻ ശ്രീ മിഥുൻ രമേശാണ് മേളപ്പെരുമയുടെ അവതാരകൻ. തൻറെ ശബ്ദ സവിശേഷതയിലൂടെ കാണികളുടെ മനസ്സിൻറെ ആഴങ്ങളിലേക്ക് കടലിൻറെ ഇരമ്പമായും, കാറ്റിന്റെ തലോടലായും, പ്രണയ മഴയായുമെല്ലാം ഇറങ്ങിച്ചെല്ലുന്ന അസാമാന്യ പ്രതിഭ- പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ വിൽ സ്വരാജ്, ശബ്‌ദാനുകരണത്തിലെ അഗ്രഗണ്യനും, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 200 ൽ അധികം പ്രശസ്തരുടെ ശബ്ദം വെറും 15 മിനിറ്റ് കൊണ്ട് അവതരിപ്പിച്ചു നമുക്കെല്ലാവർക്കും ഒരത്ഭുദമായി മാറിയ മിമിക്രി കലാകാരൻ ശ്രീ സതീഷ് കലാഭവൻ, കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതരായ നിരവധി ചലച്ചിത്ര-സീരിയൽ കലാകാരന്മാർ എന്നിവരെ കൂടാതെ, ഒട്ടനവധി ഗാനമേള വേദികളെ ഇളക്കി മറിക്കുന്ന പ്രകടനവുമായി കേരളത്തിനകത്തും പുറത്തും പ്രശസ്തനായ ഗായകൻ ശ്രീ. സന്തോഷ് ഞാറക്കൽ എന്നിവരെല്ലാം അണി നിരക്കുന്ന താര നിബിഢമായ, ഒരത്യുഗ്രൻ മെഗാഷോ ആയിരിക്കും മേളപ്പെരുമ.
മെയ് മാസം 11 ആം തീയതി വൈകിട്ട് 4 മണിക്ക് HOUNSLOW യിലുള്ള CRANFORD COMMUNITY COLLEGE SUPER DOME *(TW5 9 PD)* – ലാണ് മേളപ്പെരുമ അരങ്ങേറുന്നത്. UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് യാതൊരു തടസ്സവും കൂടാതെ എത്തിച്ചേരാൻ കഴിയുന്ന M – 25 -ന്റെ സമീപത്തായാണ് SUPER DOME സ്ഥിതി ചെയ്യുന്നത്. 10000 ൽ അധികമാണ് ഈ SUPER DOME ന്റെ seating capacity. വിശാലമായ പാർക്കിംഗ് സൗകര്യവും ഇതിന്റെ പ്രേത്യേകതയാണ്.
ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിനായി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ കാക്കനാട് തെങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിത(39)യ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
ഭർത്താവ് പോൾ വർഗീസ് (42) ആണു മരിച്ചത്. സജിതയ്ക്കു കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾക്കൊപ്പം ജീവിക്കാൻ വേണ്ടിയാണു ഭർത്താവിനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി ടിസൻ കുരുവിള പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവം മൂലം വിട്ടയച്ചു.
2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപു സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമർത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു
സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി.
കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. തൃക്കാക്കര സിഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി വി.കെ.സനിൽകുമാർ കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു ആണു സജിതയ്ക്കു ശിക്ഷ വിധിച്ചത്.
തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാക്കി തീർക്കുന്നതിനും ഇവർ ശ്രമിച്ചതായി കോടതി കണ്ടെത്തി. ഇവരുടെ ആവശ്യപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുന്നതിനും പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി അനുവദിച്ചു.
മക്കളെ മറ്റൊരു മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ പരിധിയിൽ കൂടുതൽ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാൽ പോൾ വർഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമർത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടർന്ന് കാമുകനെ പറഞ്ഞു വിടുകയും ഭർത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.
ഭർത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയിൽ കാമുകൻ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകി. പൊലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പൊലീസ് ടിസൻ കുരുവിളയെ കേസിൽ പ്രതി ചേർത്തത്. എന്നാൽ കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടിസന്‍ കുറ്റവിമുക്തനായത്
ഭർത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നൽകിയതിനെ തുടർന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന ടിസൺ തുടർച്ചയായി സജിതയുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസൺ കുരുവിളയ്ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാൽ മക്കളെ ഒഴിവാക്കാനും പറ്റില്ല.
തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസൻ സജിതയോടു പറഞ്ഞിരുന്നത്. എന്നാൽ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭർത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവർ കടുംകൈക്ക് മുതിർന്നത്. എല്ലാം കഴിഞ്ഞാൽ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസൻ നാട്ടിലുള്ളപ്പോൾ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടർന്നാണ് അമിത അളവിൽ മയക്കു മരുന്നു കൊടുത്ത് ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്
പോൾ വർഗീസിനെ വാഹനാപകടം ‘സൃഷ്‌ടിച്ചു’ കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പൊലീസിനു മൊഴി നൽകിയിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിക്കുമെന്നായിരുന്നത്രെ കണക്കു കൂട്ടൽ. എന്നാൽ അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ പറഞ്ഞതിനാൽ കിടപ്പു മുറിയിൽവച്ചു കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു
കാമുകിക്കൊപ്പം ജീവിക്കാൻ സജിത അവരുടെ ഭർത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താൻ തീരുമാനിച്ചിരുന്നതായി അന്ന് ടിസൻ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്പോൾ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയിൽ നഴ്‌സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്‌മാനായിരുന്ന ഇയാൾ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നതത്രെ. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.
അയൽവാസികളോടും ബന്ധുക്കളോടും തൂങ്ങിമരണമാണെന്നും സ്വാഭാവിക മരണമാണെന്നും പരസ്പര വിരുദ്ധമായി പറഞ്ഞത് സംശയമുണ്ടാക്കിയിരുന്നു. കൊല നടത്തിയ രാത്രിയിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു വരുത്തി മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തിൽ ചില പാടുകൾ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു കൊടുത്തില്ല. പൊലീസെത്തി ഇൻക്വസ്‌റ്റ് തയാറാക്കി പോസ്‌റ്റ്‌മോർട്ടം നടത്തിയശേഷമാണു മൃതദേഹം സംസ്‌കരിച്ചത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞിരുന്നു. ഭാര്യയുടെ മൊഴികളിൽ വൈരുധ്യം ഉണ്ടായതിനെത്തുടർന്ന് ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ഇതിനിടെ ലഭിക്കുകയും ചെയ്‌തു.
പൊലീസ് അന്വേഷണം ശക്‌തമാക്കിയപ്പോൾ ഭർത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച് ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നൽകി. തൂങ്ങാനുപയോഗിച്ച കയർ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവർ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ കൂടുതൽ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും യുവാവിനെയും കസ്‌റ്റഡിയിലെടുത്തത്.
സ്വന്തം വീട്ടിലുണ്ടായ സംഭവത്തിന് ഇവർ തന്നെയാണ് ഉത്തരവാദി എന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായി. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു
രാജേഷ് ജോസഫ്
അയാള്‍ക്ക് എന്ത് എഴുതണം എവിടെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു. മിക്കവാറും ചെറുപ്പക്കാരുടെ ഡയറി കുറിപ്പുകള്‍ ഇങ്ങനെ ആയിരിക്കും തുടങ്ങുക എന്ന് അയാള്‍ അനുമാനിച്ചു. ശരാശരി സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലായിരുന്നു അയാളുടെ ജനനം. എന്നും എല്ലാവരോടുമൊപ്പം ആകാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. സ്വകാര്യ സന്തോഷങ്ങളേക്കാള്‍ സാമൂഹ്യമായ സന്തോഷങ്ങളുടെ ഭാഗമാകാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. നാല് ചുവരുകളുടെ ബന്ധനത്തെക്കാള്‍ വിശ്വ വിഹായസില്‍ ചിത്ര ശലഭത്തെ പോലെ പാറി പറക്കാന്‍ അയാളുടെ മനസ്സ് കൊതിച്ചു, പഠിത്തത്തിനു ഏറെ പ്രധാന്യം കൊടുക്കുന്ന താന്‍ കുടുംബത്തില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന അനുദിന ആക്രോശങ്ങളില്‍ നിന്ന് ഓടി അകലാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു. ഗ്രാമ ഭംഗിയും, പൂക്കളും , പുഴയും, ഗ്രാമ വിശുദ്ധിയുമെല്ലാം അയാള്‍ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിരുന്നു, അവയുടെ ഓര്‍മകള്‍ എന്നും അയാളില്‍ സന്തോഷ അശ്രുക്കള്‍ സമ്മാനിച്ചു. താന്‍ പഠിച്ച ബിരുദവും, പുസ്തകങ്ങളും എല്ലാം അയാളിലെ ബാഹ്യ മനുഷ്യനെ അറിവിന്‍ സൗര വലയം സൃഷ്ട്ടിച്ചുവെങ്കിലും അയാളുടെ അന്തരാത്മാവ് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ പുറകെയുള്ള യാത്രയായിരുന്നു. മഴവെള്ളത്തിനായി കാത്തിരിക്കുന്ന വേഴാമ്പല്‍ പോലെ.
നന്മയെ പുണരുവാനും നല്ലതുമാത്രം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അയാള്‍ എന്നും ആഗ്രഹിച്ചിരുന്നു.നിര്‍ഭാഗ്യമെന്നു പറയട്ടെ അയാളുടെ സൗഹൃദങ്ങള്‍ ചതിയും വഞ്ചനയും മനസില്‍ സൂക്ഷിക്കുന്ന കള്ള പ്രവാചകന്മാരുടെ നിരയായിരുന്നു. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന ആധുനികതയുടെ പ്രവാചകന്മാര്‍. മനസ്സില്‍ ഒന്നും പുറത്തു മറ്റൊന്നും അഭിനയിക്കുന്നവരെ അയാള്‍ എന്നും വെറുത്തിരുന്നു. കാലപ്രവാഹത്തിന്‍ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ഒരു പക്ഷെ അയാള്‍ക്ക് കഴിയാത്തതായിരിക്കാം. മുഖം മൂടി അണിഞ്ഞ മനുഷ്യനാകാന്‍ അയാള്‍ക്ക് ഒരിക്കലും സാധിക്കില്ല.
ജീവിതവും മനുഷ്യ ബന്ധങ്ങളും അയാളുടെ പഠന വിഷയാമായിരുന്നു. കാലചക്രത്തില്‍ മനുഷ്യരുടെ മാറ്റങ്ങളെ സൂക്ഷ്മതയോടെ വീക്ഷിച്ച അയാള്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു രൂപാന്തരീകരണം സംഭവിക്കുന്ന മനുഷ്യരുടെ സ്വഭാവ പ്രകടനങ്ങളില്‍ അസ്വസ്ഥനായിരുന്നു. മനുഷ്യര്‍ക്ക് ഇങ്ങനെ മാറാന്‍ സാധിക്കുവോ എന്ന ചോദ്യത്തിന് അയാള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും സമ്മര്‍ദങ്ങളുമായിരിക്കാം മനുഷ്യനെ വേലിയേറ്റ വേലിയിറക്ക സ്വഭാവത്തിലേക്ക് എത്തിക്കുന്നത് എന്ന ഉത്തരത്തിലേക്കു അനുമാനിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. സംപ്രീതരല്ല നര ജന്മം അവര്‍ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
വിദൂരസ്ഥമായ പലതും സമീപസ്ഥവും സമീപസ്ഥമായ പലതും വിദൂരസ്ഥമാക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യയുടെ മായാ ലോകം അയാളില്‍ അത്ഭുതത്തിന്‍ വര്‍ണങ്ങള്‍ വിടര്‍ത്തി . തനിക്ക് നഷ്ടപെട്ട അവസരങ്ങളെ ഓര്‍ത്തു അയാള്‍ വ്യസനിക്കുമായിരുന്നു. എവിടെ തെറ്റുപറ്റി എന്ന് കണ്ടുപിടിക്കാനുള്ള ശ്രമം മരുഭൂമിയിലെ മരീചികപോലെ അയാളില്‍ അവശേഷിച്ചു. ഇനിയും ഒരിക്കലും തിരിച്ചു പിടിക്കാനാവാത്തവിധം കൈവിട്ടു പോയ സൗഹൃദങ്ങള്‍,സാഹചര്യങ്ങള്‍ അവസരങ്ങള്‍ എല്ലാം അയാളുടെ അന്തരാത്മാവിലെ നീറുന്ന ഓര്‍മ്മകള്‍ ആയിരുന്നു. ഗൃഹാതുരത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല അവ എന്നും അലകടലായി തീരത്തെ പുല്‍കുന്നു എന്ന് അയാള്‍ വിശ്വസിച്ചു
ഓഫീസില്‍ പോകാന്‍ സമയമായി എന്ന് ഭാര്യ ഉറക്കെ വിളിച്ചു പറയുന്നതുകേട്ടാണ് അന്തരാത്മാവിലെ ആഴങ്ങളിലെ സ്വപ്ന സഞ്ചാരത്തില്‍ നിന്ന് അയാള്‍ ചാടി എഴുന്നേറ്റത്. വിഹായസിലേക്കു പറന്ന മനസിനെ പിടിച്ചുകെട്ടി മുഖം കഴുകാനായി പോയ അയാളുടെ മനസ്സ് മന്ത്രിച്ചു അയാള്‍ ആരാണ് അത് ഞാന്‍ തന്നെയോ.
യുകെ കാര്‍ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ച് ബ്രെക്‌സിറ്റ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത് വന്‍ നഷ്ടം. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടമാണ് ടാറ്റയ്ക്ക് ഉണ്ടായത്. 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ നിക്ഷേപകര്‍ കമ്പനിയെ ഉപേക്ഷിക്കുകയും ഓഹരി മൂല്യത്തില്‍ 30 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു. കമ്പനിയുടെ വരുമാനത്തില്‍ പ്രധാന സംഭാവന നല്‍കുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മോഡലാണ്. എന്നാല്‍ ഈ മാര്‍ച്ചോടെ ബ്രേക്ക് ഈവന്‍ പ്രതീക്ഷിച്ചിരുന്ന ഈ ബിസിനസ് തകര്‍ച്ചയുടെ പാതയിലാണ്. ബിസിനസ് സുനാമിയില്‍പ്പെട്ടതോടെ ഈ വര്‍ഷത്തെ വില്‍പന തകരുമെന്നും കനത്ത നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തുമെന്നുമാണ് കരുതുന്നത്.
ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ മെല്ലെപ്പോക്ക് ഡിസംബറില്‍ വില്‍പന പകുതിയായി കുറച്ചിരുന്നു. 1990കള്‍ക്കു ശേഷം ആദ്യമായാണ് ചൈനയുമായി കമ്പനി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടത്. ഡീസല്‍ മോഡലുകളില്‍ നിന്ന് പിന്‍വലിയല്‍ ആരംഭിച്ചതോടെ യൂറോപ്പില്‍ കടുത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരുന്ന അവസ്ഥയിലാണ് ചൈനയിലും തിരിച്ചടി ലഭിച്ചത്. ഇവയ്ക്ക് പുറമെയാണ് ബ്രെക്‌സിറ്റി പ്രഹരവും ലഭിക്കുന്നത്. യുകെയിലെ കമ്പനിയുടെ സാന്നിധ്യം പ്രധാനമാണെന്നതിനാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാറ്റയ്ക്ക് കഴിയില്ലെങ്കിലും അവിടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് ശ്രമിക്കാന്‍ സാധിക്കാമായിരുന്നു എന്ന വിമര്‍ശനം ഉയരുന്നുണ്ട്.
വ്യാപാര തന്ത്രങ്ങളിലും പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാമായിരുന്നുവെന്നാണ് വിമര്‍ശനം. യൂറോപ്പില്‍ ഡീസല്‍ മോഡലുകളില്‍ നിന്നുള്ള ശ്രദ്ധ മാറ്റണമായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ചെലവുചുരുക്കല്‍ പോലെയുള്ള നടപടികളിലേക്ക് ടാറ്റ കടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടിയില്‍ പിന്തുണ നല്‍കുമെന്ന് കരുതിയ ബ്രെക്‌സിറ്റ് അനുകൂലികള്‍ കൈകഴുകുകയാണ്. ഇത് തിരിച്ചറിഞ്ഞാവണം നിസാന്‍ അവരുടെ പുതിയ മോഡലിന്റെ നിര്‍മാണം സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് മാറ്റിയതെന്നും വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാരിലേര്‍പ്പെട്ട നിസാന് താരിഫ് രഹിത കയറ്റുമതിക്ക് അവസരം ലഭിക്കുകയും ചെയ്തു. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ യുകെയില്‍ നിന്ന് ഈ സൗകര്യം പൂര്‍ണ്ണമായും ഇല്ലാതാകും.
മക്കളുടെ ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്ന അമ്മമാര്‍ അധ്യാപകരുടെ വിമര്‍ശനത്തിന് സ്ഥിരം ഇരയാകാറുണ്ട്. അത്തരം അനുഭവം പങ്കുവെക്കുകയാണ് ഒരു അമ്മ. ഫെയിസ്ബുക്കിലാണ് ഇവര്‍ കുട്ടിക്ക് നല്‍കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. തന്റെ മകളെ അങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് അധ്യാപികയോട് വിശദീകരിച്ചു. ചില ദിവസങ്ങളില്‍ അവള്‍ കുറച്ച് ഭക്ഷണം കഴിക്കും. പക്ഷേ ചില ദിവസങ്ങളില്‍ വിഷം കാണുന്നതുപോലെയാണ്, ഭക്ഷണത്തില്‍ തൊട്ടു നോക്കുക പോലുമില്ല. പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ കഴിക്കുന്നത് നഗ്ഗെറ്റ്‌സും സോസേജും മുട്ടയും മാത്രമാണ്. ഓടി നടക്കുന്ന പ്രകൃതക്കാരിയാണ് അവള്‍. കളിയും ബഹളവും കഴിഞ്ഞാല്‍ അവള്‍ക്ക് വിശക്കുമെന്ന് തനിക്ക് അറിയാമെന്നും അമ്മ പറയുന്നു.
പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം കണ്ടാല്‍ ഇത്രയും ഭക്ഷണം നല്‍കണോ എന്ന് ചോദിക്കുമോ എന്നും പോസ്റ്റില്‍ അമ്മ പറയുന്നു. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. പലരും ഇത്രയും ഭക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറഞ്ഞു. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുള്ളവരാകാമെന്നും ചോക്കോ കുക്കീസ് പോലെയുള്ള മധുരമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ അധികം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത രക്ഷിതാക്കളുണ്ടാകാം എന്നതൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്.
അതേസമയം ഒരു അമ്മയെന്ന നിലയില്‍ കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന കമന്റുകളും പോസ്റ്റിലുണ്ട്. കുട്ടികള്‍ക്ക് ബാലന്‍സ്ഡ് ഫുഡ് ആണ് നല്‍കേണ്ടതെന്ന് അറിയാമെങ്കിലും അവര്‍ കുറച്ചു മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് അമ്മമാരുടെ അഭിപ്രായം. മിക്ക രക്ഷിതാക്കളും ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്നതിനു കാരണവും ഇതു തന്നെയാണ്.
സ്റ്റാഫോര്‍ഡില്‍ വീട്ടിലുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലും നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അശ്രദ്ധ മൂലമുള്ള നരഹത്യക്കാണ് ഇവര്‍ക്കെതിരെ സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. നതാലി യൂണിറ്റ് (24), പാര്‍ട്‌നറായ ക്രിസ് മൗള്‍ടണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മക്കളായ ജാക്ക് (2), ഓലി (3), കീഗന്‍ (6), എന്നിവരും നതാലിയുടെ നേരത്തേയുള്ള ബന്ധത്തിലെ മകനായ റൈലി(8)യുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നതാലിയും ക്രിസും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസിന് പൊള്ളലേറ്റിട്ടുണ്ട്, അതേസമയം നതാലിക്ക് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകളാണ് ഉള്ളത്. ഇരുവര്‍ക്കു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം.
തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് നതാലിയും ക്രിസും ഇളയ കുട്ടിയുമായി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിന് കാരണമെന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബോയിലര്‍ തകരാറു മൂലമുണ്ടായ ഗ്യാസ് ചോര്‍ച്ചയായിരിക്കാം കാരണമെന്നാണ് സൂചന. പുലര്‍ച്ചെ 2.40നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയും ജനലുകളും തകര്‍ന്നു. ചുമരുകള്‍ പുകയേറ്റ് കറുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഉച്ചക്ക് 1.30നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കുടുംബത്തിനു വേണ്ടി ആരംഭിച്ച ഫണ്ട് റെയിസിംഗ് പേജില്‍ 28,500 പൗണ്ടിലേറെ സഹായം എത്തിയിട്ടുണ്ട്. 1800ലേറെയാളുകള്‍ സംഭാവന നല്‍കി. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ കൊറോണറുടെ വക്താവ് അറിയിച്ചു. കൊറോണര്‍ക്ക് ഫയല്‍ ലഭിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടികളുടെ അധ്യാപകര്‍ ഇവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.
യോർക്ഷയർ: യുകെയിലുള്ള യോർക്ഷയറിൽ താമസിച്ചിരുന്ന മലയാളി യുവാവ് നിര്യാതനനായി. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന ചാക്കോച്ചൻ (40 വയസ്സ്) നിര്യാതനായത്. ചാലക്കുടി സ്വദേശിയാണ് മരിച്ച ചാക്കോച്ചൻ. ചാലക്കുടിക്കാരിയായ ദീപ ഭാര്യയും പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ചാക്കോച്ചന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ദീപക്ക് വർക്ക് പെർമിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. പിന്നീടാണ് യോർക്ഷയറിൽ എത്തിച്ചേർന്നത്.
കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് (MND) എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ. തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കുന്നു. ഈ രോഗം ബാധിച്ചാൽ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളു.
ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായ തന്റെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയായ ദീപക്ക് കെയറർ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. വർക്ക് പെർമിറ്റിൽ ആയിരുന്ന ഇവർക്ക് ഗവൺമെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.
ശവസംക്കാരം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചാക്കോച്ചന് മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ബ്രെക്‌സിറ്റ് അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതേത്തുടര്‍ന്ന് പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ 2019ലെ വളര്‍ച്ചാനിരക്ക് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചു. മൂന്നു മാസം മുമ്പ് 1.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ 1.2 ശതമാനമായി വളര്‍ച്ചാനിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പൗണ്ടിന്റെ മൂല്യം 0.6 ശതമാനം ഇടിഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 1.285ലെത്തി. യൂറോക്കെതിരെ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1.134 ആണ് യൂറോക്കെതിരെയുള്ള മൂല്യം. മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇത്. പലിശനിരക്കുകള്‍ അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള നടപടിക്രമങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അനിശ്ചിതത്വം വളര്‍ന്നിട്ടുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെക്കുറിച്ച് വ്യവസായ മേഖല ആശങ്കയിലാണ്.
ഈ അനിശ്ചിതത്വം കുടുംബങ്ങളുടെ ചെലവിനെയും നിക്ഷേപങ്ങളെയും ഉടന്‍ തന്നെ നേരിട്ടു ബാധിക്കുമെന്നതാണ് വിലയിരുത്തല്‍. 2018ന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 0.3 ശതമാനം മാത്രമായിരുന്നു. മൂന്നാം പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച നേടിയതിനു ശേഷമാണ് ഇത് നേര്‍ പകുതിയായി കുറഞ്ഞത്. 2019ന്റെ ആദ്യ പാദത്തില്‍ ഇത് 0.2 ആയി കുറയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നത്.
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു സമൂഹത്തെയാകെ സങ്കടത്തിലേക്ക് തെളിയിട്ട ഒരു വാർത്തയുമായിട്ടാണ് സ്റ്റാഫ്‌ഫോർഡ് ഇന്ന് രാവിലെ ഉറക്കമുണർന്നത്. ഒരു വീട് മൊത്തമായും തീ വിഴുങ്ങിയപ്പോൾ നഷ്ടപ്പെട്ടത് നാല് കുരുന്നുകളുടെ ജീവനാണ്. സ്റ്റാഫ്‌ഫോഡിൽ ഉള്ള ഹൈ ഫീൽഡ് എസ്‌റ്റേറ്റിൽ ആണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് വെളിപ്പിന് 2.40 ന് ആണ് തീ പിടുത്തം ഉണ്ടായതായി സ്റ്റാഫ്‌ഫോർഡ്ഷയർ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
റൈലി ഹോൾട്(എട്ടു വയസ്സ് ), കീഗൻ (ആറ് വയസ്സ്), ടില്ലി റോസ് (4 ), ഒളി യൂനിറ്റ് (3) എന്നിവരാണ് മരിച്ച കുട്ടികൾ. പരിക്കുകളോടെ ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപത്തിയെട്ടു വയസുള്ള യുവാവും രണ്ടു വയസുള്ള ഇളയ കുട്ടിയും സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിവേഴ്‌സിറ്റി ആശുപതിയിൽ ചികിത്സയിൽ ആണ് എന്നാണ് പോലീസ് അറിയിച്ചത്. ഇളയ കുട്ടിയേക്കും കൊണ്ട് യുവാവ് രണ്ടാം നിലയിൽ നിന്നും ചാടിയതുകൊണ്ടാണ് രക്ഷപെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വെളിപ്പിന് ഉണ്ടായ വലിയ സ്ഫോടന ശബ്‌ദം കേട്ടാണ് സമീപവാസികൾ ഉറക്കം ഉണർന്നതുതന്നെ. പരിസരവാസികൾ കാണുബോൾ തന്നെ വീട് പൂർണ്ണമായും തീയിൽ അമർന്നിരുന്നു.
നാല് കുട്ടികളുടെ മരണം വിശ്വസിക്കാനാകാതെ ആണ് പല സമീപവാസികളും പ്രതികരിച്ചിരിക്കുന്നത്. എന്നാൽ എന്താണ് തീ പിടിക്കാനുള്ള കാരണം എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. വിശദമായ വിശകലനങ്ങൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
വൽക്കഷണം…. ഏതൊരു അപകടവും ഉണ്ടാകുബോൾ നമ്മൾ ഓരോരുത്തരും സങ്കടപ്പെടാറുണ്ട്. ഏതൊരു മരണവും തരുന്ന വിഷമതകൾ പറഞ്ഞറിയിക്കാൻ സാധിക്കുകയുമില്ല. ഇവിടെ തീ പിടുത്തം ഉണ്ടായത് എങ്ങനെ എന്ന് അറിയുവാൻ വരുന്നതേയുള്ളു. ഒന്ന് കാണുബോൾ നമുക്ക് ചിലത് പഠിക്കുവാനും കൂടിയുള്ളതാണ്. പലരും ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരും ഉണ്ടാകാം. വളരെ ബേസിക് ആയ ചില കാര്യങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്ന് തിരിച്ചറിയുക.
ആദ്യമായി നമ്മുടെ വീടുകളിൽ ഉള്ള ഫയർ അലാം ഒന്ന് പരിശോധിക്കുക. പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുക. ബാറ്ററി ലോ ആയാൽ മാറ്റിയിടാൻ അമാന്തം കാണിക്കരുത്. വാടക വീടാണെങ്കിൽ അത് വീട്ടുടമയുടെ കടമയാണ് എന്ന് കരുതാതെ അറിയിച്ചതിനുശേഷം മാറ്റുന്നത് നമ്മുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നതാണ് എന്ന് തിരിച്ചറിയുക.
മറ്റൊന്ന്… പണം ഉണ്ടാക്കുക എന്നത് മലയാളികളുടെ ഒരു നല്ല സ്വഭാവമാണ് എന്ന് പറയുമ്പോൾ തന്നെ പണം ലാഭിക്കുവാനായി എടുക്കുന്ന ഓഫ് പീക് എനർജി പ്ലാൻ… കാരണം വാഷിംഗ് മെഷീൻ, ഡ്രയർ എന്നിവ ഒരിക്കലും ഉറങ്ങാൻ നേരം പ്രവർത്തിപ്പിക്കരുത്. പ്രവർത്തിപ്പിച്ചാൽ തന്നെ പ്രവർത്തനം തീർന്നു ഓഫാക്കിയ ശേഷം മാത്രം ഉറങ്ങുക. കാരണം അപകടം നമ്മൾ വിളിച്ചു വരുത്തുകയാണ് എന്ന് തിരിച്ചറിയുക. ചില മെഷീനുകൾ കമ്പനി തന്നെ തിരിച്ചുവിളിച്ചവയാണ്. കാരണം പല അപകടങ്ങളുടെ വെളിച്ചത്തിൽ ആണ് കമ്പനി ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ വീടുകളിൽ ഉള്ള ഡ്രയർ പോലുള്ള ഉപകരണങ്ങൾ അതിൽ പെടുന്നതല്ല എന്ന് ഉറപ്പുവരുത്തുക. അതുപോലെ ഗ്യാസ് കുക്കർ ഓഫ് ആണ് എന്ന് ഉറങ്ങുന്നതിന് മുൻപ് ഉറപ്പാക്കുകന്നതോടൊപ്പം കുട്ടികളെ ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽനിന്നും മാറ്റിനിർത്തുക. അപകടങ്ങൾ വരാതെ നോക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് നമ്മൾ തിരിച്ചറിയുക.