കൂടുതൽ വൈൻ നൽകാൻ വിസ്സമതിച്ച എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പിയും അസഭ്യം പറഞ്ഞും ഐറിഷ് യുവതി. മദ്യലഹരിയിൽ ജീവനക്കാരെ ചീത്ത വിളിക്കുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി കൂടുതൽ വൈൻ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ വിസ്സമതിച്ചു. ഇതോടെ പ്രകോപിതയായ യുവതി ജീവനക്കാർക്ക് നേരെ തിരിഞ്ഞു.
അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. ‘ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങളിങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ഞാൻ എല്ലാ മനുഷ്യർക്കും വേണ്ടി ജോലി ചെയ്യുന്നയാളാണ്. രോഹിങ്ക്യകൾക്കും ഏഷ്യയിലെ മനുഷ്യർക്കും എല്ലാം വേണ്ടി ജോലി ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ.’ അസഭ്യം ചേർത്ത് യുവതി പറയുന്നു.
ഞാൻ എയർ ഇന്ത്യയെ ബഹിഷ്കരിക്കാൻ പറഞ്ഞാൽ എല്ലാം കഴിഞ്ഞെന്നും യുവതി ഭീഷണി മുഴക്കി. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
Irish lady behaves in such an abusive, racist way with @airindiain crew for being refused extra drinks. Very decent AI crew behaviour. Arrested on landing. Wonder if she should have been controlled onboard with handcuffs. @JitiBhargava @Mohan_Rngnathan pic.twitter.com/kSTDmGOEm5
— Tarun Shukla (@shukla_tarun) November 13, 2018
ലണ്ടനില്‍ ഗര്‍ഭിണിയായ യുവതിയെ അമ്പെയ്ത് കൊലപ്പെടുത്തി. എട്ടു മാസം ഗര്‍ഭിണിയായ സന മുഹമ്മദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ആദ്യഭര്‍ത്താവ് രാമനോട്ജെ ഉന്മതല്ലേഗാടൂവിനെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഏഴു മുപ്പതിന് ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീടിന്‍റെ അടുക്കളയില്‍ കുട്ടികള്‍ക്കുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കെയാണ് സന മുഹമ്മദ് എന്ന മുപ്പത്തിയഞ്ചുകാരി ദാരുണമായി കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളുടെ മാതാവായ ഇവര്‍ കുട്ടികളുടെ മുന്‍പില്‍ വച്ചാണ് ആദ്യഭര്‍ത്താവ് എയ്ത അമ്പു തറച്ച് മരണത്തിനു കീഴടങ്ങിയത്.
സനയുടെ രണ്ടാം ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദ് ആണ് ഇവരുടെ ഗാര്‍ഡന്‍ ഷെഡില്‍ സനയുടെ ആദ്യഭര്‍ത്താവ് ഒളിഞ്ഞിരിക്കുന്നത് ആദ്യം കണ്ടത്. ഒരു ടിവി ബോക്സ് ഷെഡില്‍ കൊണ്ട് പോയി വയ്ക്കാന്‍ ചെന്ന മുഹമ്മദ് ഇവിടെ സനയുടെ ആദ്യഭര്‍ത്താവ് ആയുധവുമായി നില്‍ക്കുന്നത് കണ്ട് സനയോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് തിരിഞ്ഞോടുകയായിരുന്നു. എന്നാല്‍ സനയ്ക്ക് രക്ഷപ്പെടാന്‍ കഴിയും മുന്‍പ് അടുക്കളയിലേക്ക് ഓടിയെത്തിയ അക്രമി സനയെ അമ്പെയ്തു കൊലപ്പെടുത്തുകയായിരുന്നു.
വയറിന് മുകള്‍ഭാഗത്തായി അമ്പു തറച്ച സനയെ സ്ഥലത്ത് എത്തിയ പാരാമെഡിക്സ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയെ ഉടന്‍ തന്നെ അടിയന്തിര സിസേറിയന്‍ നടത്തി പുറത്തെടുത്തു. ഇബ്രാഹിം എന്ന് ബന്ധുക്കള്‍ നാമകരണം ചെയ്ത കുഞ്ഞിന് അപകടമില്ലയെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മിഡില്‍സ് ബറോ: യുകെയില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതിമാരെ വഞ്ചിച്ച് വന്‍ തുക കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയ്ക്ക് ജയില്‍ ശിക്ഷ. മിഡില്‍സ് ബറോയില്‍ താമസിക്കുന്ന നൈനാന്‍ മാത്യു വര്‍ഗീസിനെയാണ് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ വിധിച്ചത്.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ യുകെയിലെ ശാഖയായ ഡാര്‍ലിംഗ്ടന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചെന്ന ഡോക്ടര്‍ ദമ്പതികളാണ് നൈനാന്‍ മാത്യുവിന്‍റെ വഞ്ചനയ്ക്ക് ഇരയായത്. ഈ ധ്യാനകേന്ദ്രത്തില്‍ ഗാന ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നൈനാന്‍ മാത്യു ഇവരുമായി പരിചയപ്പെട്ട് ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷം ആയിരുന്നു ഇവരെ കബളിപ്പിച്ചത്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ഇയാള്‍ക്ക് ഇവരുടെ വിശ്വാസം പിടിച്ച് പറ്റുക വളരെ എളുപ്പമായിരുന്നു.
പരാതിക്കാരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ പരിചയക്കാരനായ മറ്റൊരാളുടെ പ്രോപ്പര്‍ട്ടി കാണിക്കുകയും ഇത് ലാഭകരമായി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. വിശ്വാസം കൈവരിക്കാനായി ഒരു ന്യൂസ് ഏജന്‍സിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം ഒരു തുക കൈപ്പറ്റുകയും ഇതിന്‍റെ ലാഭവിഹിതമായി നാലായിരം പൗണ്ട് തിരികെ നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ഒരു പ്രോപ്പര്‍ട്ടി ചെറിയ വിലയ്ക്ക് ലഭ്യമാണെന്നും ഇത് വാങ്ങിയാല്‍ വന്‍തുക ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ച് ഇയാള്‍ പരാതിക്കാരുടെ കയ്യില്‍ നിന്നും എഴുപതിനായിരം പൗണ്ട് ഇയാള്‍ കൈപ്പറ്റിയത്. ഇയാളെ വിശ്വസിച്ച പരാതിക്കാര്‍ തങ്ങളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ലോണ്‍ എടുത്ത തുകകളും ഒക്കെ ചേര്‍ത്താണ് ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനായി കണ്ടെത്തിയത്. എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വഭാവം മാറ്റുകയായിരുന്നു.
പണം ലഭിക്കുന്നത് വരെ ഇവരുടെ കുടുംബത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തി വന്നിരുന്ന നൈനാന്‍ മാത്യു പിന്നീട് ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത അവസ്ഥയായി. എന്നാല്‍ തുടര്‍ന്നും ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന ഇയാളെ പരാതിക്കാര്‍ അവിടെ പോയി കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അതേ സമയം തന്നെ ഇവരില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ഇവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന പ്രോപ്പര്‍ട്ടിയില്‍ സ്വന്തം പേരില്‍ ബിസിനസ് ആരംഭിച്ച് കഴിഞ്ഞിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്നു പരാതിക്കാര്‍ക്ക് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഫലം കാണുകയായിരുന്നു. കേസ് രേഖകള്‍ പരിശോധിച്ച കോടതിക്ക് നൈനാന്‍ മാത്യു പരാതിക്കാര്‍ക്ക് ഇത്രയും തുക നല്‍കാനുണ്ടെന്നു ബോധ്യപ്പെടുകയും അത് നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതി നൈനാൻ മാത്യുവിന്റെ വസ്തുവകകൾ പിടിച്ചെടുക്കുകയും പാപ്പരാക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പരാതിക്കാര്‍ക്ക് വേണ്ടി ബൈജു വര്‍ക്കി തിട്ടാല, ആന്‍ഡ്രൂ പൈക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി. മിഡില്‍സ് ബറോ കോടതിയില്‍ ആയിരുന്നു നിയമനടപടികള്‍ നടന്നത്.
തുടര്‍ന്നും ക്രിമിനല്‍ കേസുമായി മുന്‍പോട്ടു പോയ ഡോക്ടര്‍ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ഇപ്പോള്‍ മാത്യു നൈനാന്‍ വര്‍ഗീസിന് കോടതി മൂന്നു വര്‍ഷവും നാല് മാസവും ജയില്‍ ശിക്ഷ വിധിച്ചത്. താന്‍ ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത മാത്യു നൈനാന്‍ ഇരയാക്കപ്പെട്ട ദമ്പതികളോട് കാണിച്ചത് കൊടിയ വഞ്ചനയും ക്രൂരതയുമാണെന്ന് ജഡ്ജി തന്റെ വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഇവരുടെ വിശ്വാസത്തെയും മതപരമായ പ്രവര്‍ത്തനങ്ങളെയും മുതലെടുത്ത് ദൈവത്തിന്‍റെ പേര് പറഞ്ഞ് വഞ്ചന നടത്തിയ മാത്യു നൈനാന്‍ മുന്‍പും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നതും കോടതി നിരീക്ഷിച്ചു.
90000 പൌണ്ടോളം കടബാധ്യത് ഉണ്ടായിരുന്നതായി അവകാശപ്പെട്ട മാത്യു നൈനാന്‍ വര്‍ഗീസ് ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് നേടിയ പണം തന്‍റെ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിച്ചു എന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ മതവിശ്വാസത്തെ ചൂഷണം ചെയ്ത് നിഷ്കളങ്കരായ രണ്ട് വ്യക്തികളെ ചൂഷണം ചെയ്ത മാത്യു നൈനാന്‍റെ പ്രവര്‍ത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍ ജോയലിന്‍ പെര്‍ക്ക്സ് ആയിരുന്നു ഡോക്ടര്‍ ദമ്പതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കാനായി സന്ദര്‍ശിക്കുന്ന ധ്യാനകേന്ദ്രങ്ങളും ദേവാലയങ്ങളും തട്ടിപ്പുകള്‍ക്ക് മറ പിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ മലയാളികള്‍ക്കിടയില്‍ പെരുകി വരികയാണ്. ഇത്തരം സ്ഥാപനങ്ങളെയും സംഘടനകളെയും മറയാക്കി തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം സമര്‍ത്ഥമായി മറച്ചു വയ്ക്കുന്ന തട്ടിപ്പുകാര്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് .
പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്.
മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്.
അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി.
എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്.
പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.
ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.
ലണ്ടന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി കിരീടം ചൂടി. നവംബര്‍ 10ന് മിഡില്‍സെക്സ് എഫ്എ റെക്ടറി പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജമൈക്ക എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് പാന്തേഴ്‌സ് വിജയം കൈവരിച്ചത്.
യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി, ഈസ്റ്റ് ഹാം എസിക്‌സ്, മിഡ്‌ലാന്‍ഡ്‌സ് എഫ്‌സി, ഈസ്റ്റ് ഹാം യുണൈറ്റഡ്, ഡ്യൂക്‌സ് എഫ്‌സി, കേരള സ്ട്രൈക്കേഴ്സ് ഗ്ലോസ്റ്റര്‍, ല്യൂട്ടന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, പാന്തേഴ്‌സ് ഇലവന്‍, റെഡ് ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.
സെമി ഫൈനലില്‍ അതിശക്തരായ ഈസ്റ്റ് ഹാം എസിക്‌സ്‌നോട് 2-1ന് പാന്തേഴ്‌സ് ഫൈനലിലേക്ക് ജയിച്ചു കയറിയപ്പോള്‍ അജയ്യരായ സിപി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗോള്‍കീപ്പര്‍ അയ്യൂബിന്റെ മികവോടെ ജമൈക്ക എഫ്‌സി കീഴടക്കി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതരായ സാഹചര്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് പാന്തേഴ്‌സ് എഫ്‌സി വിജയം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിപി എഫ്‌സിയിലെ ഡാനിയെയും ടോപ് സ്‌കോറര്‍ ആയി മിദ്ലാജ് പാന്തേഴ്സും മികച്ച ഗോള്‍കീപ്പര്‍ ആയി ജമൈക്കയിലെ അയൂബിനെയും തിരഞ്ഞെടുത്തു. ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
തോമസ്‌കുട്ടി ഫ്രാന്‍സിസ്
ലിവര്‍പൂള്‍: നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ വര്‍ണ്ണപീലികള്‍ വിരിയിച്ച ലിംകയുടെ 13-മത് ചില്‍ഡ്രന്‍സ്‌ഫെസ്റ്റ് വര്‍ണ്ണാഭമായി. ഈ വര്‍ഷം ബാലകലോത്സവത്തെ കലാമേളയായി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ ലിംക അവതരിപ്പിക്കുകയായിരുന്നു. ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു കുടുംബത്തിലെ സഹോരങള്‍ തന്നെ കലാപ്രതിഭയും കലാതിലകവുമായി വിളങ്ങി നിന്ന മത്സര ദിനമായിരുന്നു അന്ന്. പത്ത് വയസുകാരിയായ അമീലിയ മാത്യു ലിംകയുടെ 13-ത് കലാതിലകമായപ്പോള്‍ അമീലിയയുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനുജന്‍ പയസ് മാത്യു കലാപ്രതിഭ യുമായി.
നിറഞ്ഞ സദസിിന്റെ ഹര്‍ഷാരവങ്ങളാല്‍ വേദിയുടെ പടവുകള്‍ താണ്ടി ആ ആറ് വയസ്സുകാരന്‍ ചേച്ചിയുടെ കൈപിടിച്ചെത്തിയത് ഏവരെയും ആവേശ ഭരിതരാക്കി. മത്സരത്തില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ലിവര്‍പൂളിന്റെ ഈ കൊച്ചു മിടുക്കന്‍ ചരിത്രം കുറിച്ചത്. അമീലിയ ഇതിന് മുമ്പും തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ ലിംകയുടെ കഴിഞ്ഞ കാല ചില്‍ഡ്രന്‍സ് ഫെസ്റ്റുകളിലും ഓണാഘോഷ പരിപാടികളിലും കാഴ്ചവച്ചിട്ടുണ്ട്. അതുപോലെതന്നെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവ മേളകളില്‍ റീജിയണല്‍, നാഷണല്‍ തലങ്ങളിലും അമീലിയ മാത്യു വ്യക്തിഗത ഇനങ്ങളിലും അതുപോലെ ഗ്രൂപ്പ് ഇനങ്ങളിലുമായി തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു. ലിവര്‍പൂളിലെ നോട്ടി ആഷില്‍ താമസിക്കുന്ന ബിജൂമോന്‍ മാത്യുവിന്റെയും പ്രിന്‍സിയുടെയും മക്കളാണ് ഈ കൊച്ചു മിടുക്കരായ അമീലയും പയസും.
മുതിര്‍ന്നവര്‍ക്കുള്ള മത്സരത്തില്‍ ലെനി കുര്യന്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ലിംകയുടെ പ്രത്യേക ട്രോഫി കരസ്ഥമാക്കി. ലിവര്‍പൂളിലെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളാണ് ലെനി. ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ തമ്പി ജോസിന്റെ നേതൃത്വത്തില്‍ ചിട്ടയായി നടത്തപ്പെട്ട ലിംക കലാമേളയുടെ വിജയത്തിന് പിന്നില്‍ ലിംകയുടെ നേതൃത്വകരായ ഫിലിപ്പ് മാത്യു, റെജി തോമസ്, നോബിള്‍ മാത്യു, മനോജ് വടക്കേടത്ത്, തോമസ് ഫിലിപ്പ്, ബിനു മൈലപ്ര, മായാ ബാബു, ഷൈബി സിറിയക്, അനില്‍ ജോര്‍ജ് എന്നിവരും അണിനിരന്നു. മൂന്ന് വേദികളിലായി നൂറ്റിയന്‍പത് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നൈസര്‍ഗികമായ കഴിവുകളെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന മുഹൂര്‍ത്തങ്ങളിലൂടെ സമ്മാനിക്കുകയായിരുന്നു. ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളാണ് പതിവ് പോലെ ഇക്കുറിയും ഈ വലിയ കലോത്സവത്തിനായി വേദിയൊരുക്കിയത്.
വേറിട്ട ആശയങ്ങളിലൂടെ നിറഞ്ഞ ജന പങ്കാളിത്തത്തോടെ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംകയുടെ നാളിതുവരെയുള്ള കര്‍മ്മ പരിപാടികളില്‍ ഈ കലാമേളയും ഒരു വന്‍ വിജയമാക്കി മാറ്റപ്പെടുവാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് ലിംകയുടെ നേതൃത്വകര്‍. ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിനെ ഒരു കലാമേളയായി വിജയതിലകമണിയിച്ച ലിവര്‍പൂള്‍ മലയാളി സമൂഹത്തോടും അതുപോലെ ലിംകയുടെ സജീവ പ്രവര്‍ത്തകരോടും ചെയര്‍പേഴ്‌സണ്‍ ഫിലിപ്പ് മാത്യു, സെക്രട്ടറി റെജി തോമസ് എന്നിവര്‍ നന്ദി അറിയിക്കുകയൂണ്ടായി. സീനിയര്‍ , യൂത്ത് എന്നീ തലങ്ങളിലുള്ള മത്സരാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യം വേദനാജനകം തന്നെയെന്ന്
ലിംകയുടെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ യു.കെയിലെ മലയാളി മുസ്ലിങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയില്‍ നവംബര്‍ 11 ഞായറാഴ്ച്ച നടന്നു. 12 വര്‍ഷത്തോളമായി ലണ്ടന്‍ മലയാളി മുസ്ലിങ്ങള്‍ക്കിടയില്‍ ആത്മീയ സാസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ഇഹ്‌സാന്‍ ആണ് മിലാദ് കാമ്പയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബുര്‍ദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വര്‍ണ്ണശബളമായ പരിപാടിയില്‍ അല്ലാമാ കാശിഫ് ചിശ്‌നി മുഖ്യ പ്രഭാഷണം നടത്തി.
പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണ ദൂതരായ മുഹമ്മദ് നബിയുടെ സന്ദേശം യുവതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം സദസിനെ ബോധ്യപ്പെടുത്തി. പ്രവാചകന്റെ ജന്മ മാസത്തില്‍ യു.കയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന കാമ്പയിനുകള്‍ക്ക് ഇതോടെ തുടക്കമായി. മിലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബര്‍ 1ന് ലണ്ടന്‍ വൈറ്റ്‌സിറ്റിയിലെ ഫോനിക്‌സ് അക്കാദമിയില്‍ നടക്കും.
നൂറില്‍പ്പരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വെബ്ലി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികള്‍ക്ക് മുസ്തഫ ഹെയ്‌സ്, മുനീര്‍ ഉദുമ, സലീം വില്‍സഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അല്‍ഇഹ്‌സാന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും അല്‍ഇഹ്‌സാന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബ്രിസ്റ്റോള്‍: ആവേശവും ഉദ്വേഗവും അവസാന നിമിഷം വരെ കാത്തുവച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രണ്ടാം ബൈബിള്‍ കലോത്സവത്തിന് ആവേശോജ്ജ്വലസമാപനം. ഇന്നലെ ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഒന്‍പതു വരെ നടന്ന സുവിശേഷ പ്രഘോഷണത്തിനു ആയിരത്തിയഞ്ഞൂറിലധികം അംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പങ്കുചേര്‍ന്നത്, യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനങ്ങളിലൂടെയായിരുന്നു. ഒടുവില്‍, മത്സര ദിവസത്തിന്റെ ഫലം വന്നപ്പോള്‍ 152 പോയിന്റോടെ കവന്‍ട്രി റീജിയണ്‍ ഒന്നാം സ്ഥാനം നേടി. 145 പോയിന്റ്റോടെ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ രണ്ടാം സ്ഥാനത്തും 137 പോയിന്റോടെ ലണ്ടന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു.
രാവിലെ ഒന്‍പതു മണിക്ക് നടന്ന ബൈബിള്‍ പ്രതിഷ്ഠയ്ക്കും പ്രത്യേക കലോത്സവ സുവനീര്‍ പ്രകാശനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ‘ബൈബിള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ ഉണ്ടങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും സ്‌നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് പ്രധാനമായി ലക്ഷ്യം വയ്ക്കേണ്ടതെന്ന’ സ്രാമ്പിക്കല്‍ പിതാവിന്റെ വാക്കുകളെ മത്സരാര്‍ത്ഥികള്‍ നെഞ്ചിലേറ്റി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രൂപതയുടെ എട്ടു റീജിയനുകളില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് ഇന്നലത്തെ രൂപതാതല മത്സരങ്ങളില്‍ പങ്കെടുത്തത്. വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍, റവ. ഫാ. ജോസഫ് വേമ്പാടുംതറ , റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. ബിനു കിഴക്കേയിളംതോട്ടം, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, ബഹു. സിസ്റ്റേഴ്‌സ്, കോര്‍ കമ്മറ്റി അംഗങ്ങള്‍ തൃടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാനും മുഖ്യ സംഘാടകനുമായ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കലോത്സവം കോ ഓര്‍ഡിനേറ്റര്‍ ജോജി മാത്യുവിന്റെയും കോര്‍ കമ്മറ്റി അംഗങ്ങളുടെയും സംഘാടക പാടവം ഒരിക്കല്‍ക്കൂടി മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സരാര്‍ഥികളും പ്രേക്ഷകരും ഒത്തുചേര്‍ന്നപ്പോള്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു അഭൂതപൂര്‍വമായ വിശ്വാസ കൂട്ടായ്മയ്ക്കാണ് ഇന്നലെ ബ്രിസ്റ്റോള്‍ സാക്ഷ്യം വഹിച്ചത്. കൃത്യമായ പ്ലാനിങ്ങിലും ക്രമീകരണങ്ങളിലും മികച്ചുനിന്നു സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ കാര്യങ്ങളും സുഗമമാക്കി. നേരത്തെ എത്തിയവര്‍ക്കായി താമസസൗകര്യം, ഭക്ഷണ ക്രമീകരണങ്ങള്‍, മതിയായ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരങ്ങളുടെ കൃത്യമായ സമയക്രമീകരണം, സുതാര്യമായ വിധിനിര്‍ണയങ്ങള്‍, പൊതുവായ മറ്റു ക്രമീകരണങ്ങള്‍ എന്നിവ വഴി അതിഥികളായി എത്തിയവര്‍ക്കെല്ലാം ഒരു അനുഗ്രഹ ദിവസം സമ്മാനിക്കാന്‍ സംഘാടക സമിതിക്കു സാധിച്ചു.
മുന്‍ വര്‍ഷങ്ങളിലെ പതിവിനു വിപരീതമായി അടുത്ത വര്‍ഷത്തെ രൂപതാ കലോത്സവം പ്രെസ്റ്റണ്‍ റീജിയണിലെ ലിവര്‍പൂളില്‍ വച്ച് നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മത്സരങ്ങളുടെ നിയമാവലി പ്രെസ്റ്റണ്‍ റീജിയന്റെ പ്രതിനിധിയായ റവ. ഫാ. മാത്യു മുളയോലിക്കു കൈമാറി അടുത്ത വര്‍ഷത്തെ കലോത്സവ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. ഈ വര്‍ഷത്തെ കോര്‍ കമ്മറ്റി കത്തിച്ച തിരി നല്‍കി പുതിയ കമ്മിറ്റിക്കും കൈമാറി. ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെയും സമര്‍പ്പണത്തിലൂടെയും റീജിയണല്‍, രൂപതാ കലോത്സവങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ച എല്ലാവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ട ഇനങ്ങളുടെ തിരഞ്ഞെടുപ്പും ഉന്നത നിലവാരം പുലര്‍ത്തിയെന്നു വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മത്സരാര്‍ഥികള്‍ക്കും വിജയികള്‍ക്കും സംഘടകസമിതിക്കും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അഭിനന്ദനങ്ങള്‍!
ബിനോയി ജോസഫ്
മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.
ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.
IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന് പൗണ്ട് വീണ്ടും ചെലവ് വന്നു.
NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
Baiju Thittala ( Cambridge City Councillor & Lawyer) [email protected]
Binoy Joseph 07915660914
Rinto James 07870828585
Jerish Phillip 07887359660
ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ ജീവിക്കുന്ന കുട്ടികളുടെ വ്യക്തിവിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കൗണ്‍സിലുകള്‍ ഓണ്‍ലൈനില്‍ കോണ്‍ട്രാക്ട് നോട്ടിഫിക്കേഷന്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. കെയര്‍ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കുന്നതിനായി സ്വകാര്യ സ്ഥാപന ക്ഷണിക്കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനിലാണ് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പ്രായം, അവര്‍ കടന്നുപോയ ചൂഷണങ്ങളുടെ വിവരങ്ങള്‍, ഗ്യാഗുകളുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളടങ്ങിയതാണ് കൗണ്‍സിലുകള്‍ നല്‍കിയിരിക്കുന്ന പരസ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആഴ്ച്ചയില്‍ 7000 പൗണ്ട് എന്ന നിരക്കിലാണ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്.
കൗണ്‍സില്‍ കെയറുകള്‍ താരതമ്യേന വളരെ ചെറിയ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ച്ചയില്‍ 7000 പൗണ്ട് മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കുട്ടിക്ക് റെസിഡന്‍ഷ്യല്‍ പ്ലേസ്‌മെന്റിനായി സ്വകാര്യ സ്ഥാപനങ്ങള്‍ 360,000 പൗണ്ടാണ് ഒരു വര്‍ഷം ഈടാക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില കൗണ്‍സിലുകള്‍ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യത്തിനൊടപ്പം നല്‍കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായ കുട്ടികളുണ്ടോ എന്ന കാര്യമുള്ളപ്പെടെ പരസ്യത്തിലുണ്ട്. കുട്ടികളുടെ സ്വകാര്യതയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് പ്രധാന വിമര്‍ശനം.
മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഴ്ച്ചയില്‍ വെറും 3,942 പൗണ്ട് മാത്രമാണ് കുട്ടികളുടെ കെയറിനായി ഉപയോഗിക്കുന്നത്. അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ 6,724 പൗണ്ടാണ് ഈടാക്കുന്നത്. നോസ്‌ലി കൗണ്‍സില്‍ ഈ വര്‍ഷം അഞ്ച് പരസ്യങ്ങളാണ് സ്വകാര്യ കോണ്‍ട്രാക്ടുകള്‍ ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. ഇവയില്‍ കുട്ടികളുടെ ജനന തിയതി, കുടുംബ ചരിത്രം, ലൈംഗിക പീഡനം അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചേര്‍ത്തിരുന്നു. ഈ പരസ്യങ്ങള്‍ പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്.