ഫാ. ബിജു കുന്നയ്ക്കാട്ട്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ആവിഷ്കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.
എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യാപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഒലാ സെറ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേദിവസം വേദപാഠവും വി. കുര്‍ബാന നടക്കുന്ന സ്ഥലങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മാറ്റിവെക്കാനും രൂപതാ ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാനത്തോടപ്പം യുവജന വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികള്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യാക്ഷന് മാര്‍ ജോസഫ് സ്രാമ്പില്‍ അഭ്യര്‍ത്ഥിച്ചു.
ഹാക്കര്‍മാര്‍ വാഹന സംബന്ധിയായ വ്യാജ വിവരങ്ങള്‍ മെയിലുകള്‍ അയക്കുന്നത് വഴി വലിയ തട്ടിപ്പിന് ശ്രമിക്കുന്നതായി ഡ്രൈവേഴ്സ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡി.വി.എല്‍.എ) മുന്നറിയിപ്പ്. യു.കെ സര്‍ക്കാരിന് കീഴില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമായ സേവനങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം തട്ടുന്ന ഇടനിലക്കാരും സജീവമാണെന്ന് ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവന്നതോടെ ഒരു വാഹന ഉടമയാണ് ഡി.വി.എല്‍.എയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡി.വി.എല്‍.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
വാഹനമോ ലൈസന്‍സ് ലഭ്യമാക്കുന്നതോ അല്ലേങ്കില് ഓണ്‍ലൈന്‍ സഹായം വാഗ്ദാനം ചെയ്തോ ആണ് ആദ്യഘട്ടത്തില്‍ മെയില്‍ ലഭിക്കുക. പിന്നീട് ഉപഭോക്താവ് മറുപടി അയക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളെ അവരറിയിക്കും. നികുതി അടയ്ക്കേണ്ട തിയതി കഴിഞ്ഞതാണെന്ന് തുടങ്ങി വ്യാജമായതെന്നും ഉപഭോക്താവിനെ ധരിപ്പിക്കാനായിരിക്കും ആദ്യഘട്ടത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുക. പിന്നീട് പണം നഷ്ടമായാല്‍ മാത്രമെ നമുക്ക് തട്ടിപ്പിനെക്കുറിച്ച് ബോധ്യം വരികയുള്ളു. വ്യക്തി വിവരങ്ങള്‍ കൈമാറാനോ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.വി.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് ലഭിക്കുന്ന മെയിലുകള്‍ തുറക്കാതെ തന്നെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പബ്ലിക് പ്ലാറ്റ് ഫോമുകളായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലൈസന്‍സോ വാഹനസംബന്ധിയായ രേഖകളെ ഷെയര്‍ ചെയ്യുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ 03001232040 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഡി.വി.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെയില്‍ സൈബര്‍ ആക്രമണമുണ്ടാകുമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡി.വി.എല്‍.എ തട്ടിപ്പ് വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 1167 ലേറെ സൈബര്‍ പ്രശ്നങ്ങളെ നേരിട്ട ഗ്രൂപ്പാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍.
ഇപ്സ്വിച് (ലണ്ടൻ): ഹൈസ്കൂൾ വിദ്യാർത്ഥിയായ മലയാളി ബാലനെ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്ന കാറിടിച്ച് ഗുരുതര പരിക്കുപറ്റി. പതിനൊന്നു വയസുള്ള ഇപ്സ്വിച് സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് പിന്തുടർന്ന് വന്ന വാഹനം ഇടിച്ചത്. അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്ക് ഒടിവും മുഖത്തും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ ആംബുലൻസ് സ്ഥലത്തെത്തി ബാലനെ ആശുപതിയിൽ എത്തിച്ചു. നാളെ ഓപ്പറേഷന് വിധേയമാകും എന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിൽ പെട്ട കുട്ടി ഉൾപ്പെടുന്ന മലയാളി സമൂഹത്തോട് പ്രാർത്ഥനാ സഹായം തേടിയിരിക്കുകയാണ് കുട്ടിയുടെ കുടുംബം.
സംഭവത്തെ തുടർന്ന് മോഷ്ട്ടിച്ചത് എന്ന് സംശയിക്കുന്ന വാഹനം ഓടിച്ചിരുന്ന ഇരുപത്തേഴ് വയസുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താത്തതും, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, മയക്കുമരുന്നുകളുടെ വിപണനം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മലയാളി ബാലന് അപകടം സംഭവിച്ച ഗോറി റോഡും സമീപ സ്ഥലങ്ങളിലും വാഹന ഗതാഗതം നിരോധിച്ച പോലീസ്, സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. പോലീസ് പിന്തുടർന്ന കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയത് ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്.
ജോമോന് ജോസ്
കുട്ടികള്‍ക്ക് പഠനസഹായമായി മാസ് ടോണ്ടന് അവതരിപ്പിക്കുന്ന പ്രസിദ്ധീകരണം C + D പുറത്തിറങ്ങി. സാറ്റ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഒരു സഹായിയായിട്ടാണ് പ്രസിദ്ധീകരണം അവരിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ കരിക്കുലവുമായി അതിസൂക്ഷ്മമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള C + D രചിച്ചിട്ടുള്ളത് യൂകെയിലെ സ്കൂള്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിദഗ്ദ്ധരായ അധ്യാപകര്‍ ചേര്‍ന്നിട്ടാണ്.
ഗ്രാമര്‍ സ്കൂളിലെയോ പ്രൈവറ്റ് സ്കൂളിലെയോ നിലവാരം പബ്ലിക് സ്കൂളുകള്‍ക്ക് എത്താന്‍ പലപ്പോഴും കഴിയാറില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനകാര്യത്തില്‍ ആശങ്കയുള്ള മാതാപിതാക്കന്മാര്‍ക്കു ഗ്രാമര്‍ സ്കൂള്‍ പ്രവേശനം എന്നത് ഒരു വെല്ലുവിളിയാണ്. അതോടൊപ്പം വര്ഷംത്തോറും ഗ്രാമര്‍ സ്കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ കാഠിന്യം കൂടിവരുന്നതും, കുട്ടികളുടെ പഠനകാര്യത്തില്‍ മതിയായ ശ്രദ്ധ കൊടുക്കാന്‍ കഴിയാത്ത തിരക്കേറിയ ജീവിത സാഹചര്യങ്ങളും, താങ്ങാന്‍ കഴിയാത്ത ഫീസുമായിട്ടുള്ള പ്രൈവറ്റ് ട്യൂഷനുമൊക്കെ ആകുമ്പോള്‍ ഗ്രാമര്‍ സ്കൂള്‍ പ്രവേശനവും ഉപരിപഠനവുമൊക്കെ മലയാളി മാതാപിതാക്കന്മാര്‍ക്കു ഒരു തീരാവേദനയായി മാറുകയാണ്.
ഈ സാഹചര്യത്തിലാണ് കഴിവുറ്റ അധ്യാപകരെ (ഇംഗ്ലീഷ്) കൂട്ടുപിടിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഇങ്ങനെയൊരു പ്രസദ്ധീകരണം തുടങ്ങാന്‍ C + Dയുടെ അണിയറ പ്രവര്‍ത്തകരായ മലയാളികള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ടെലിവിഷനും, ടാബ്ലെറ്റുകള്‍ക്കും അമിതാസക്തരായി മണിക്കൂറുകളൊളം അവയുടെ മുന്പില് ചിലവിടുന്ന കുട്ടികളെ അവയില്‍ നിന്ന് പിന്തിരിപ്പിച്ച് വായനാശീലവും, ക്രിയാത്മകതയും, സര്ഗാത്മമായ കഴിവുകളും വളര്‍ത്താന്‍ സഹായിക്കുന്ന അനേകം എക്സ്സര്‍സൈസുകളും, കളികളും, കഥകളുമെല്ലാം ചേര്‍ത്താണ് C +D തയ്യാറാക്കിയിട്ടുള്ളത്. English , Maths , Science ഏന്നിങ്ങനെ കുട്ടികള്‍ക്ക് കടുപ്പമേറിയ വിഷയങ്ങളാണ് പുസ്തകത്തില്‍ പ്രധാനമായുമുള്ളത്. 100 പേജോളമുള്ള പുസ്തകത്തിന്റെ കോപ്പി എല്ലാ മാസവും ഇറക്കുന്നതായിരിക്കും. സാറ്റ്സ് പരീക്ഷക്കും, ഉപരിപഠനത്തിനും ഉന്നംവെച്ച തയാറാക്കിയ പുസ്തകത്തിന് ഇപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് GCSE കുട്ടികളേ മൂന്നില്‍ കണ്ട് തയാറാക്കുന്ന പുസ്തകം B12+ അടുത്ത വര്‍ഷത്തോടെ പുറത്തിറക്കുമെന്നും MASS Publications CEO അറിയിച്ചിട്ടുണ്ട്. C + Dയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും subscribe ചെയ്യുനതിനുമായി ബന്ധപ്പെടുക
www.cplusd.co.uk
Ph: 01823216252
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് കലാമേളയ്ക്ക് വര്‍ണാഭമായ പര്യവസാനം. 2018 ഒക്ടോബര്‍ 6-ാം തീയതി ബാസില്ഡണ് ദി ജെയിംസ് ഹോണ്‍സ്ബി സ്കൂളില്‍ നടന്ന കലാമേളയില്‍ നോര്‍വിച് അസോസിയേഷന് ഓഫ് മലയാളീസ് (NAM) 133 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ഹാട്രിക് വിജയത്തോടെ നേടിയ ഈ നേട്ടം ശ്രദ്ധേയമായി. രണ്ടാം സ്ഥാനം (123 പോയിന്റ്) സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനും(SMA) മൂന്നാം സ്ഥാനം (102 പോയിന്റ്) കേംബ്രിഡ്ജ് മലയാളി അസോസിയേഷനും(CMA) നേടി. പതിനാല് അസോസിയേഷനുകളില്‍ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം എത്തിയ മത്സാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികള്‍ക്ക് മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായി മാറി. കലാമേള കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും മികവുറ്റതായി.
ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് സുജു ജോസഫ് കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയന് പ്രസിഡണ്ട് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്, കലാമേള കണ്‍വീനര്‍ കുഞ്ഞുമോന് ജോബ്, യുക്മ ബോട്ട് റേസ് കോര്‍ഡിനേറ്റര്‍ എബി സെബാസ്റ്റ്യന്‍, ജാന്‍സി രഞ്ജിത്, ആതിഥേയരായ ബാസില്ഡണ് മലയാളി അസോസിയേഷന് സെക്രട്ടറി ജോജി ജോയി എന്നിവര്‍ സന്നിഹിതരായിരുന്നു. റീജിയന് സെക്രട്ടറി ജോജോ തെരുവന്‍ സ്വാഗതവും റീജിയന് ട്രെഷറര്‍ ഷാജി വര്‍ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തിലും ആശംസ പ്രസംഗങ്ങകളിലും യുക്മയെ ജീവനെപ്പോലെ സ്നേഹിച്ച റീജിയന് മുന്‍ പ്രസിഡണ്ട് കൂടിയായിരുന്ന ശ്രീ രഞ്ജിത് കുമാറിനെ അനുസമരിച്ചത് കാണികളില്‍ ഒരു നിമിഷം ആ ജനപ്രിയ നേതാവിനെക്കുറിച്ചുള്ള സ്മരണകള്‍ നിറഞ്ഞു.
തുടര്‍ന്ന് മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷനിലെ അലോഷ്യസ് ഗബ്രിയേല്‍-ജിജി ദമ്പതികളുടെ മകന് ടോണി അലോഷ്യസ് കലാപ്രതിഭയായും സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനിലെ നെസ്സിന് നൈസ് കലാതിലകം പട്ടവും കരസ്ഥമാക്കി. സൗത്ത് എന്‍ഡില്‍ താമസിക്കുന്ന ജിഷ-നൈസ് ദമ്പതികളുടെ പുത്രിയാണ് നെസ്സിന് നൈസ്.
വ്യക്തിഗത ചാമ്പ്യമാരായി നെസ്സിന് നൈസ്(കിഡ്സ്), ഷാരോണ്‍ സാബു(സബ് ജൂനിയര്‍), ടെസ്സ സൂസന് ജോണ്‍ (ജൂനിയര്‍), അര്‍ച്ചന ഷാ സജീന് (സീനിയര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, യുക്മ മുന്‍ നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ എന്നിവര്‍ വിതരണം ചെയ്തു. കലാമേളയുടെ വിജയത്തില്‍ മത്സരാത്ഥികള്‍, ആതിഥേയരായ ബാസില്ഡണ് മലയാളി അസോസിയേഷനിലെ അംഗങ്ങള്‍, സ്റ്റേജുകള്‍ നിയന്ത്രിച്ചവര്‍, വിധികര്‍ത്താക്കള്‍, മറ്റു അംഗ അസോസിയേഷനുകളില്‍ നിന്നെത്തിയ കാണികള്‍ എന്നിവരോടുള്ള നന്ദി റീജിയന് കമ്മറ്റിക്ക് വേണ്ടി ജോജോ തെരുവന്‍ അറിയിച്ചു.
കവെൻട്രി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച, ഒക്ടോബര്‍ മാസം പതിമൂന്നാം തീയതി കവന്‍ട്രിയിലെ ഷില്ട്ടന് ഹാളില്‍ നടന്ന പുതുപ്പള്ളി സംഗമത്തിന് എത്തിയവരെ ഗ്രഹാതുരത്വത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം പത്തരക്ക് പുതുപ്പള്ളിയുടെ ആവേശമായ പകിടകളി അത്യാവേശത്തോടെ നടന്നു. പകിടകളി പുതുപ്പള്ളിക്കാരേ പുതുപ്പള്ളിയിലെ ഒരു പഴയ ഓണക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവസാനം പകിട കളിയുടെ എവര്‍ റോളിംഗ് ട്രോഫി ബിജു ജോണും റോണി ഏബ്രഹാമും ഉയര്‍ത്തി. തുടര്‍ന്ന് പുതുപ്പള്ളിയുടെ സ്വകാര്യ അഹങ്കാരമായ നാടന്‍ പന്തുകളി ഷില്‍ട്ടണ്‍ മൈതാനത്ത് അരങ്ങേറി. ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ നാടന്‍ പന്ത് കയ്യിലേന്താത്തവര്‍ നാടന്‍ പന്തുകളിയെ അവരുടെ നെഞ്ചിലേറ്റി എന്ന് ആവേശവും തര്‍ക്കങ്ങളും കൊണ്ട് തെളിയിച്ചു. കളിയുടെ അവസാനം റോണി ഏബ്രഹാമിന്റെ നേതൃത്ത്വത്തിലുള്ള ഒന്‍പതംഗ ടീം എവര്‍ റോളിഗ് ട്രോഫിയില്‍ മുത്തമിട്ടു. നാടന്‍ പന്തുകളി മൈതാനത്ത് നടക്കുമ്പോള്‍ ലിസ ആസൂത്രണം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും കളികള്‍ മിനിയുടെയും യുവതിയുവാക്കളുടെയും നേതൃത്വത്തില്‍ ഹോളില്‍ അരങ്ങേറി. വര്‍ണ്ണങ്ങളിലൂടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയ പുതുപ്പള്ളിയിലെ തരുണീമണികളുടെ വടംവലിയോടെ ശക്തിയുടെയും ഒത്തൊരുമയുടെയും മത്സരമായ വടംവലിയെ പുതുപ്പള്ളിക്കാര്‍ ആഘോഷിച്ചു. സ്ത്രീകളുടെ വടംവലിയില്‍ മിനിയുടെ ടീമും പുരുഷന് മാരുടെ വടംവലിയില്‍ ബ്ലസന്റെ ടീമും വിജയിച്ചു. കൂടാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പ്രദര്‍ശന വടം വലിയും അരങ്ങേറി. മീനും ഇറച്ചിയും അവിയലും എല്ലാമണിനിരന്ന പുതുപ്പള്ളിക്കാരുടെ തനതു സദ്യ നാവുകള്‍ ആഘോഷമാക്കി.
തുടര്‍ന്ന് യു കെയിലെ പ്രശസ്ത മലയാള അഭിഭാഷകനും കേംബ്രിഡ്ജ് കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിറ്റാലയും, കവന്‍ട്രിയിലെ ഒരേയൊരു മലയാളം അസോസിയേഷനും യു കെയിലെ വലിയ അസോസിയേഷനില്‍ ഒന്നുമായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റായ ജോര്‍ജ് കുട്ടി വടക്കേക്കുറ്റും സംയുക്തമായി നിലവിളക്ക് തെളിച്ചതോടെ സംഗമം ഔദ്യോഗികമായി ആരംഭിച്ചു. തുടര്‍ന്ന് പുതിയ അംഗങ്ങള്‍ അവരെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ശ്രീ ബൈജു വര്‍ക്കി തിറ്റാല എന്‍ എം സി പ്രാക്ടിസ് ആന്‍ഡ് പ്രോസിഡിയേഴ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ നയിച്ചു.തുടര്‍ന്ന് പുതുപ്പള്ളിയിലെ പഴയ തലമുറ ആസ്വദിച്ചിരുന്ന വില്ലടിച്ചാന്‍ പാട്ട് സ്റ്റേജില്‍ പുനസൃഷ്ടിക്കപ്പെട്ടതോടൊപ്പം പഴയ കാലത്തെ. കവലയോഗങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായ മദ്യപനും അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം ലിസയുടെയും മിനിയുടെയും നേതൃത്വത്തില്‍ ആറു കപ്പിളുകള്‍ നടത്തിയ കപ്പിള്‍ ഡാന്‍സ് ഒരു മധുരാനുഭൂതി ഉയര്‍ത്തി. പ്രശസ്ത ഗായകനായ ഷഡ്കാല ഗോവിന്ദ മാരാര്‍ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന വെന്നിമല ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രശസ്ത ഗായകരുടെ പാട്ടുകള്‍ കാതിന് ഇമ്പമേകി.
പുതുപ്പള്ളി അസംബ്ളി മണ്ഡലത്തിലുള്ള വാകത്താനം , പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, മണര്‍കാട്, അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ നിന്നും മുന്‍പ് പുതുപ്പള്ളിയുടെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും യു കെയില്‍ കുടിയേറിയവര്‍ പുതുപ്പള്ളി എന്ന ഒരു വികാരത്തില്‍ ഒത്തുകൂടിയപ്പോള്‍ ആ ഒത്തുചേരലിന് തടസം നില്‍ക്കാതെ പ്രകൃതി പോലും പുഞ്ചിരിച്ചു. ഒരു പകല്‍ മഴ മാറി നിന്നു. അടുത്ത പുതുപ്പള്ളി സംഗമം 2019 ഒക്ടോബര്‍ മാസം 12 ന് ശനിയാഴ്ച വാട്ഫോര്‍ഡില്‍ ശ്രീ സണ്ണി മോന് മത്തായിയുടെ നേതൃത്വത്തില്‍ കൂടാന്‍ തീരുമാനിച്ച് ഒരു പത്തംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ശ്രീ ഏബ്രഹാം കുര്യന്റെ നേതൃത്വത്തിലുള്ള പത്തംഗ കമ്മറ്റി പുതിയ ഭാരവാഹികളെ അനുമോദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികളും, ജി സി എസ് ഇ വിജയിച്ച ആല്വിന് ബിനോയ് ജോഷ്വാ മത്തായി എന്നിവര്‍ക്ക് ജേക്കബ് കുര്യാക്കോസ് സ്പോണ്സര് ചെയ്ത ട്രോഫികളും വിതരണം ചെയ്തു. എട്ടു നാടും കേള്‍വികേട്ട പുതുപ്പള്ളി പള്ളിയേ എന്ന ഗാനം മുഴങ്ങുന്ന അന്തരീക്ഷത്തില്‍ അത്താഴത്തോടെ സംഗമത്തിന് തിരശ്ശീല വീണു.
ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ ഗർഭിണിയാണെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു. ഏപ്രിൽ അവസാനം പ്രസവം നടക്കുമെന്നാണു കണക്കാക്കുന്നത്.ഒാസ്ട്രേലിയയിലും ന്യൂസിലൻഡിലും 16 ദിവസത്തെ പര്യടത്തിനായി ദന്പതികൾ ഇന്നലെ സിഡ്നിയിലെത്തി.പുതുതായി പിറക്കുന്ന കുഞ്ഞ് കിരീടാവകാശത്തിൽ ഏഴാം സ്ഥാനത്തായിരിക്കും.
യൂജീൻരാജകുമാരിയുടെ വിവാഹത്തിനായി രാജകുടുംബാംഗങ്ങൾ് വെള്ളിയാഴ്ച വിൻഡ്സറിൽ ഒത്തുകൂടിയപ്പോഴാണ് താൻ ഗർഭവതിയാണെന്ന കാര്യം മേഗൻ രാജ്ഞിയെയും മറ്റും അറിയിച്ചത്.
സസക്സ് പ്രഭുവിനെയും(ഹാരി രാജകുമാരൻ) പ്രഭ്വിയെയും( മേഗൻ)പ്രധാനമന്ത്രി തെരേസാ മേ അഭിനന്ദിച്ചു.
ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ ദമ്പതികൾ താമസിച്ചിരുന്ന ഹോട്ടൽ മദ്യലഹരിയിൽ വിലയ്ക്കു വാങ്ങി. ലണ്ടൻ സ്വദേശികളായ ജിന ലയോണ്‍സും മാർക്ക് ലീയുമാണ് മദ്യലഹരിയിൽ അൽപ്പം സാഹസം കാട്ടിയത്. ജൂണിൽ വിവാഹിതരായ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുവാൻ തെരഞ്ഞെടുത്തത് ശ്രീലങ്കയായിരുന്നു.
സ്ഥലത്തെത്തിയ ഇരുവരും കടൽതീരത്തും മറ്റും ചിലവഴിച്ചതിനു ശേഷം രാത്രിയിൽ താമസിക്കുവാൻ തെരഞ്ഞെടുത്ത ഹോട്ടലിൽ മദ്യം നുകരുവാൻ ആരംഭിച്ചു. ഏകദേശം പന്ത്രണ്ട് ഗ്ലാസ് റം അകത്താക്കിയപ്പോഴാണ് എന്തു കൊണ്ട് ഈ ഹോട്ടൽ വിലയ്ക്കു വാങ്ങിക്കൂടാ എന്ന ആശയം ഇരുവരുടെയും മനസിലുദിച്ചത്.
ഏറെ സമയം വൈകാതെ ഹോട്ടൽ വാങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു. പിന്നീട് ഹോട്ടലിന്റെ ഉടമകളുമായി ഇവർ സംസാരിച്ച് ഒരു ധാരണയിലെത്തുകയും ചെയ്തു. പിറ്റേന്ന് മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ് ഇവർ ഹോട്ടൽ വാങ്ങിയതിന്റെ കാര്യം ഓർത്തത്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്മാറാൻ ഇവർ തയാറായിരുന്നില്ല.
ലണ്ടൻ∙ ബ്രിട്ടീഷ് കറൻസിയായ പൗണ്ടിന്റെ ഏറ്റവും മൂല്യം കൂടിയ നോട്ടായ 50 പൗണ്ട് നോട്ടുകൾ റദ്ദാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. നോട്ടുകൾ നിലനിർത്തി ഇവയും പോളിമർ രൂപത്തിലേക്ക് മാറ്റാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം. ഇതോടെ പൗണ്ടിന്റെ അഞ്ച്, പത്ത്, ഇരുപത് നോട്ടുകൾക്കൊപ്പം 50 പൗണ്ടും ഭാവിയിൽ പോളിമർ നോട്ടുകളായി മാറും.
അമ്പതു പൗണ്ട് നോട്ടുകൾ കൂടുതലായും ഉപയോഗിക്കുന്നത് ക്രിമിനലുകളാണെന്നും കുഴൽപ്പണം ഇടപാടുകൾക്കും നികുതിവെട്ടിപ്പിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഇവ റദ്ദുചെയ്യുന്നതിനെക്കുറിച്ച് ബാങ്ക് ഗൗരവമായി ആലോചിച്ചിരുന്നു. എന്നാൽ നോട്ടു നിലനിർത്തി പോളിമർ രൂപത്തിലേക്ക് മാറ്റി കൂടുതൽ സുരക്ഷിതമാക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ അധികൃതർ.
രാജ്യത്താകെ 16.5 ബില്യൺ പൗണ്ട് മൂല്യം വരുന്ന 330 മില്യൺ 50 പൗണ്ട് നോട്ടുകളാണ് വിനിമയത്തിലുള്ളത്.
നേരത്തെ രാജ്യത്തെ മുഴുവൻ അഞ്ചു പൗണ്ട് നോട്ടുകളും പത്തുപൗണ്ട് നോട്ടുകളും പോളിമർ നോട്ടുകളാക്കി മാറ്റിയിരുന്നു. 2020 ൽ നിലവിലെ ഇരുപതു പൗണ്ട് നോട്ടുകളും പിൻവലിച്ച് പോളിമർ രൂപത്തിലാക്കും. അതിനു ശേഷമാകും പുതിയ അമ്പത് പൗണ്ട് നോട്ടുകൾ വിപണിയിലിറക്കുക. പുതിയ നോട്ടിൽ രാജ്ഞിക്കൊപ്പം ആരുടെ ചിത്രമാണ് പ്രിന്റ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇനി ചർച്ചചെയ്തും ജനഹിതമറിഞ്ഞും തീരുമാനിക്കേണ്ടതുണ്ട്.
സ്റ്റീം എൻജിൻ കണ്ടുപിടിച്ച ജയിംസ് വാട്ടിന്റെയും മാത്യു ബോൾട്ടന്റെയും ചിത്രങ്ങളാണ് നിലവിലെ അമ്പതുപൗണ്ട് നോട്ടിലുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിയമിക്കുന്ന കമ്മിറ്റി പബ്ലിക് നോമിനേഷനിലൂടെയാകും ആരുടെ ചിത്രമാണ് ആലേഖനം ചെയ്യേണ്ടത് എന്നു തീരുമാനിക്കുക. 30000 പേർ നോമിനേറ്റു ചെയ്ത 590 പ്രമുഖ ചിത്രകാരന്മാരിൽനിന്നും ജെ.എം.ഡബ്ല്യു ടർണറെയാണ് ഇരുപതു പൗണ്ടിനായി കമ്മിറ്റി കണ്ടെത്തിയത്.
പുതിയ അഞ്ചു പൗണ്ടിൽ വിൻസ്റ്റൺ ചർച്ചിലും പത്തു പൗണ്ടിൽ ജെയ്ൻ ഓസ്റ്റിനുമാണ് എലിസബത്ത് രാജ്ഞിക്കൊപ്പം സ്ഥാനം പിടിച്ചത്.
ഫാ. ബിജു കുന്നക്കാട്ട്
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസങ്ങള്‍ അരികിലെത്തുകയാണ്. ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജ്യണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ അതാതു റീജിയണല്‍ കോഡിനേറ്റര്‍മാര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകള്‍ ഒക്ടോബര്‍ 21ന് മുന്‍പ് മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നത്. നവംബര്‍ 10ന് ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. വീറുംവാശിയും പ്രകടനമാക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാകും അന്തിമ മത്സരരാര്‍ത്ഥികളുടെ പട്ടിക തയ്യാറാകുക. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകളില്‍ ഒക്ടോബര്‍ 14ഓടെ മത്സരവിജയികളെ പ്രഖ്യാപിക്കും. മാഞ്ചസ്റ്റര്‍ റീജിയണല്‍ മത്സരങ്ങള്‍ 27നാണ് കലാശക്കൊട്ട് തീര്‍ക്കുക.
ഇതോടെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള കാഹളം മുഴങ്ങും. അന്തിമപോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് റീജിയണല്‍ മത്സരവിജയികള്‍. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ ഈ മാസം 21ന് മുന്‍പായി അയക്കേണ്ടതാണ്. വിജയികളുടെ രജിസ്ട്രേഷന് അവസാനിക്കുന്ന തീയതി 21 ആണ്. ഉപന്യാസം (1824, മുതിര്‍ന്നവര്‍), ഷോര്‍ട്ട് ഫിലിം മേക്കേഴ്സ് എന്നിവര്‍ ഇവ 15ാം തീയതിയ്ക്ക് മുന്‍പ് അയക്കണം. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലേക്കോ അയക്കണം.
കലോത്സവത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ട പണിപ്പുരയിലാണ്. ഈ ആഴ്ചയോടെ ബൈബിള്‍ കലോത്സവത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാദര്‍ പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030
Kalotsavam Date: 10th November 2018
Venue: Greenway Cetnre, Southmead, Bristol BS10 5PY
www.smegbbiblekalotsavam.com :Email : [email protected]