UK

പ്രായമായവര്‍ക്ക് ടെക്‌നോളജിയോട് കാര്യമായ പ്രതിപത്തിയില്ലാത്തത് പരഹിരക്കാന്‍ പുതിയ പദ്ധതി വരുന്നു. ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള പെന്‍ഷനര്‍മാര്‍ മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചു നല്‍കുന്ന സില്‍വര്‍ സര്‍ഫര്‍ സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന സില്‍വര്‍ സര്‍ഫര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് സെന്‍ട്രല്‍ ഹീറ്റിംഗും മറ്റ് ഗാഡ്ജറ്റുകളും നല്‍കും. ഇവയുടെ ഉപയോഗം പ്രായമായ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് സില്‍വര്‍ സര്‍ഫര്‍മാരുടെ ദൗത്യം. പെന്‍ഷനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ഇന്റര്‍നെറ്റില്‍ ജിപി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വീട്ടുപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിലൂടെ നല്‍കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചറിന്റെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് 400,000 പൗണ്ട് ചെലവഴിച്ച് ഇതിന്റെ പൈലറ്റ് സ്‌കീം എസെക്‌സില്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും ഭിന്നശേഷിയുള്ളവരുമാണ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗങ്ങളെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും ഈ വിഭാഗം തന്നെയാണ്. പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം ബുദ്ധിമാന്ദ്യമുള്ളവരുടെ ശരീരഭാരവും അവരുടെ വ്യായാമവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കുന്ന ആപ്പിന്റെ വികസനത്തിനായി വിനിയോഗിക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ ഡിജിറ്റല്‍ സ്‌കില്‍ വികസിപ്പിക്കുകയും അതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് പറഞ്ഞു.

ഡിജിറ്റല്‍ കാലത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ അനിവാര്യമാണെന്ന് സിറ്റിസണ്‍സ് ഓണ്‍ലൈനിലെ ജോണ്‍ ഫിഷര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ആരോഗ്യകരമായും സജീവമായും ജീവിക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് ഡൗണ്‍സ് സിന്‍ഡ്രോം ആക്ടീവിലെ അലക്‌സ് റൗളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ചൈനയ്ക്ക് സഹായമായി യുകെ കോടികള്‍ നല്‍കുന്നതിനെതിരെ ജനരോഷം. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വലിയ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ നടത്തുകയാണെന്നും ബ്രിട്ടന്‍ ആ രാജ്യത്തിന് സഹായധനം ഇനി നല്‍കേണ്ടതില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പര്യവേഷണ പേടകം ഇറക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് യുകെയില്‍ ഈ അഭിപ്രായം ഉയരുന്നത്. 49.3 മില്യന്‍ പൗണ്ടാണ് 2017ല്‍ ഫോറിന്‍ എയിഡ് ഫണ്ട് ഇനത്തില്‍ ചൈനയ്ക്ക് അനുവദിച്ചത്. അതേസമയം ബഹിരാകാശ ഗവേഷണത്തിനായി കോടിക്കണക്കിന് പൗണ്ടിന് തുല്യമായ തുകയാണ് ചൈന വകയിരുത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചാന്ദ്ര പര്യവേഷണത്തില്‍ വിപ്ലവം കുറിച്ചു കൊണ്ട് ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പേടകം ഇറക്കിയത്.

ചാങ് ഇ 4 എന്ന പേരില്‍ അറിയപ്പെടുന്ന പര്യവേഷണ വാഹനം ചന്ദ്രന്റെ മറുവശത്ത് മനുഷ്യന്‍ ഇറക്കുന്ന ആദ്യ ദൗത്യമാണ്. ഇതുവരെ ചൈനയുടെ ബഹിരാകാശ ഗവേഷണ മേഖല പാശ്ചാത്യ നാടുകളേക്കാള്‍ ഏറെ പിന്നിലായിരുന്നു എന്നാണ് നാന്‍ജിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹൂ സിയുന്‍ പറഞ്ഞത്. ചാന്ദ്ര ദൗത്യത്തോടെ മുന്‍നിരയിലേക്ക് ചൈന കുതിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ശക്തിയാകാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്. 2022ല്‍ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ചൈന നേരത്തെ പുറത്തു വിട്ടിരുന്നു. പ്രതി വര്‍ഷം 3.9 മില്യന്‍ പൗണ്ട് ചെലവു വരുന്ന പദ്ധതിയാണ് ഇത്.

ലോകത്തില്‍ ആദ്യമായി ബഹിരാകാശ പ്രതിരോധ സേനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷമാണ് ചൈനയുടെ ഉദ്യമങ്ങള്‍ക്ക് വേഗം വെച്ചത്. ചൈനയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തക്കു പിന്നാലെ എല്‍ബിസി അവതാരകന്‍ ആന്‍ഡ്രൂ പിയേഴ്‌സ് ആണ് ചൈനയ്ക്ക് ബ്രിട്ടന്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഫ്രാന്‍സ് തീരത്തു നിന്ന് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പരസ്പര സഹകരണവും നോര്‍ത്തേണ്‍ തീരപ്രദേശത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനാണ് തീരുമാനം. ഈ പദ്ധതി അനധികൃതമായുള്ള ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യം കുറിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അപകടകാരികളെന്നും നിയമ ലംഘകരെന്നുമാണ് കാസ്റ്റനര്‍ വിശേഷിപ്പിച്ചത്. പുതിയ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുക എന്നത് ഫ്രാന്‍സിന്റെയും യുകെയുടെയും താല്‍പര്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ 71 ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്. 2017ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 12 എണ്ണം കൂടുതലാണ് ഇത്. 2018 നവംബറിലും ഡിസംബറിലുമായാണ് 57 ശ്രമങ്ങളും ഉണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. ചാനല്‍ കടക്കാന്‍ ശ്രമിച്ച 504 അഭയാര്‍ത്ഥികളില്‍ 276 പേര്‍ ബ്രിട്ടനില്‍ എത്തി. 228 പേരെ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. യൂറോടണലിലും ഫെറി പോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയതോടെയാണ് ചാനലിലൂടെ ബോട്ടുകളില്‍ അഭയാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയുടെ കപ്പല്‍ വിന്യസിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കാസ്റ്റനറും ഹോം സെക്രട്ടറി സാജിദ് ജാവീദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായം തുടരാമെന്ന് യുകെ ഫ്രാന്‍സിന് ഉറപ്പു നല്‍കി. ഡ്രോണുകളും റഡാറുകളും വീഡിയോ സര്‍വെയിലന്‍സുമാണ് ഏര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ബ്രെക്‌സിറ്റിനും മാറ്റാന്‍ കഴിയില്ലെന്ന് കാസ്റ്റനര്‍ പറഞ്ഞു.

ഓടുന്ന ട്രെയിനില്‍ വെച്ച് 51 കാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍. 14 വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് പിതാവ് കുത്തേറ്റു മരിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള 12.58 സര്‍വീസില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസ് പുറത്തു വിട്ടു. 20നും 30നും ഇടയില്‍ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ മെലിഞ്ഞ യുവാവാണ് പ്രതി. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ക്ക് ആറടി ഉയരവും താടിയുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കി. ഇയാളില്‍ നിന്ന് അകലം പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പ്രതിയുമായി ഇയാള്‍ക്ക് മുന്‍പരിചയമില്ല എന്ന നിഗമനത്തിലാണ് പോലീസ്.

കൊലയ്ക്ക് ശേഷം ക്ലാന്‍ഡനില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മറ്റൊരു യാത്രക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ട്രെയിനിനുള്ളില്‍ വെച്ചുതന്നെ പരിക്കേറ്റയാള്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്പറിന്റന്‍ഡെന്റ് പോള്‍ ലാംഗ്ലി പറഞ്ഞു. പോലീസും അതിനു മുമ്പ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ചേര്‍ന്ന് കുത്തേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നു. കഴുത്തിലും കുത്തേറ്റതായാണ് വിവരം.

ഉച്ചക്ക് 1.00 മണിക്കാണ് കൊല്ലപ്പെട്ടയാള്‍ തന്റെ മകനുമായി ട്രെയിനില്‍ കയറിയത്. ഗില്‍ഫോര്‍ഡിലെ ലണ്ടന്‍ റോഡ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. പ്രതി രക്ഷപ്പെട്ട ക്ലാന്‍ഡനിലെ വയലില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രക്തത്തില്‍ കുതിര്‍ന്ന ഒരു ഹാറ്റും വിയര്‍ത്തു കുളിച്ച ഒരാളെയും പ്രദേശ വാസിയായ സ്ത്രീ കണ്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാക്കര്‍ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.

കവന്റി കേരളാ കമ്മ്യൂണിറ്റിയെ സംബംദ്ധിച്ചിടത്തോളം ഈ വർഷം വളരെ നവീനവും പുതുമയാർന്നതുമായ വളരെ അധികം നല്ല പ്രവർത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങുകയും അതുപോലെ പല പ്രവർത്തനങ്ങളും മറ്റ് അസോസിയേഷനുകൾക്ക് മാത്രുകയും, പ്രചോതനവും നൽകുന്നതുമായിരുന്നു.

ജനുവരി അഞ്ചിന് നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടൊപ്പം വർഷങ്ങളായി സികെസി നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

ക്രിസ്തുമസ്സ് ന്യൂ ഇയർ പരുപാടികൾക്ക് സി കെ സി കമ്മറ്റി അംഗങ്ങളോടൊപ്പം ഹരീഷ് പാലായും, ജിനോ ജോണും, സുനിൽ ഡാനിയേലും നേത്രുത്വം വഹിക്കുന്നു. റെനിൻ കടുത്തൂസ് നേത്യൃത്വം നൽകുന്ന നേറ്റീവിറ്റി ഷോയും, മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന കുട്ടികളുടെയും വലിയവരുടെയും വൈവിദ്ധ്യമാർന്ന കലാവിരുന്നും തയ്യാറായികൊണ്ടിരിക്കുന്നു.

ക്രിസ്തുമസ്സ് ന്യൂ ഇയർ പരുപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിആയി എന്ന് സി കെ സി സെക്രട്ടറി ശ്രീ ഷിൻസൺ മാത്യൂ അറിയിച്ചു.

വലിയവരുടെയും, കുട്ടികളുടെയും കരോൾ ഗാന മത്സരങ്ങളോടെ പരുപാടികൾ തുടങ്ങുന്നതാണെന്നും, അതുപോലെ ഈ പരുപാടിയിലേക്ക് എല്ലാ സി കെ സി അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും സി കെ സി പ്രസിഡന്റ് ശ്രീ ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ റോയല്‍ നേവിയെ നിയോഗിച്ചതായി മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ സ്ഥിരീകരണം. ഇതിനായി എച്ച്എംഎസ് മെഴ്‌സി എന്ന നേവി പടക്കപ്പല്‍ ചാനലില്‍ വിന്യസിച്ചിരിക്കുകയാണ്. അപകടകരമായ വിധത്തില്‍ ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈ കപ്പലിന് കഴിയുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു. യുകെ ബോര്‍ഡര്‍ ഫോഴ്‌സും ഫ്രഞ്ച് അധികൃതരും ചാനലില്‍ പട്രോളിംഗ് നടത്തി വരികയാണ്. ഹോം ഓഫീസിന്റെ അപേക്ഷ പ്രകാരമാണ് നേവി കപ്പല്‍ വിന്യസിക്കാന്‍ ഡിഫന്‍സ് മിനിസ്ട്രി തീരുമാനിച്ചത്. നവംബറിനു ശേഷം ചെറിയ ബോട്ടുകളിലും ഡിങ്കികളിലുമായി 240 അഭയാര്‍ത്ഥികള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയെന്നാണ് കണക്ക്.

യുകെ തീരത്തും അറ്റ്‌ലാന്റിക്കിലും ഫിഷിംഗ് പട്രോളിനായി നിയോഗിക്കപ്പെടുന്ന കപ്പലാണ് എച്ച്എംഎസ് മെഴ്‌സി. മീന്‍പിടിത്ത ബോട്ടുകളും ട്രോളറുകളും അന്താരാഷ്ട്ര തലത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ക്വോട്ടകള്‍ മറികടക്കാതെ കാക്കുകയാണ് കപ്പലിന്റെ ചുമതല. ബോര്‍ഡര്‍ ഫോഴ്‌സ് ചാനലില്‍ രണ്ട് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. എച്ച്എംസി വിജിലന്റ്, എച്ച്എംസി സെര്‍ച്ചര്‍ എന്നീ രണ്ടു കട്ടറുകളും ബോര്‍ഡര്‍ ഫോഴ്‌സിന്റേതായി ചാനലിലുണ്ട്. ഇവയ്ക്ക് ഒട്ടേറെയാളുകളെ രക്ഷപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. നേവി കപ്പല്‍ നിയോഗിക്കപ്പെട്ടത് ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്. എച്ച്എംസി പ്രൊട്ടക്ടര്‍, എച്ച്എംസി സീക്കര്‍ എന്നീ രണ്ടു കട്ടറുകള്‍ കൂടി യുകെ തീരത്ത് നിയോഗിക്കപ്പെടുന്നതു വരെയായിരിക്കും നേവിയുടെ സേവനം തുടരുക.

ഈ കട്ടറുകള്‍ ഇപ്പോള്‍ മെഡിറ്ററേനിയനിലാണ് ഉള്ളത്. രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം ചാനലില്‍ ജീവനുകള്‍ പൊലിയുന്നത് ഒഴിവാക്കുകയുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജാവീദ് പറയുന്നു. അതിനാലാണ് നേവിയുടെ കപ്പല്‍ ചാനലിലേക്ക് അയച്ചിരിക്കുന്നത്. ചെറിയ ബോട്ടുകളില്‍ ജീവന്‍ പണയപ്പെടുത്തി യുകെയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ അഭയാര്‍ത്ഥികള്‍ തന്നെയാണോ എന്ന് ഹോം സെക്രട്ടറി ബുധനാഴ്ച ഉന്നയിച്ച ചോദ്യം വിവാദമായിരുന്നു.

ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ശ്വാസ പരിശോധന ബ്രിട്ടനില്‍ പരീക്ഷിക്കുന്നു. രോഗമുള്ളവരുടെ നിശ്വാസ വായുവിലൂടെ പുറത്തു വരുന്ന ക്യാന്‍സര്‍ മുദ്രകളുള്ള തന്മാത്രകളെ കണ്ടെത്തുകയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ബ്രെത്ത് ബയോപ്‌സി ഡിവൈസ് ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ പോലും ഈ രീതിയിലൂടെ കണ്ടെത്താന്‍ കഴിയും. ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണ്ണയം വളരെ ചെലവു കുറഞ്ഞ രീതിയില്‍ നടത്താന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആയിരക്കണക്കിനാളുകളെ മാരക രോഗത്തില്‍ നിന്ന് രക്ഷിക്കാനും ഹെല്‍ത്ത്‌കെയര്‍ ചെലവില്‍ മില്യന്‍ കണക്കിന് പൗണ്ട് ലാഭമുണ്ടാക്കാനും ഇത് സഹായിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലിലായിരിക്കും പരീക്ഷണം നടക്കുക. ഇത് രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കും. ക്യാന്‍സര്‍ രോഗികളും അല്ലാത്തവരുമായ 1500 പേരിലായിരിക്കും പരീക്ഷണം നടത്തുക. ആദ്യഘട്ടത്തില്‍ അന്നനാളത്തിലും ആമാശയത്തിലും ക്യാന്‍സര്‍ ഉള്ള രോഗികളെയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പിന്നീട് പ്രോസ്‌റ്റേറ്റ്, കിഡ്‌നി, മൂത്രസഞ്ചി, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരെ ഉപകരണം ഉപയോഗിച്ച് പരിശോധിക്കും. ക്യാന്‍സര്‍ എന്ന മഹാരോഗം നേരത്തേ കണ്ടെത്താനും രോഗികളെ രക്ഷിക്കാനും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ അടിയന്തരമായി നിര്‍മിക്കണമെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ കേംബ്രിഡ്ജ് സെന്ററിലെ പ്രൊഫ. റബേക്ക ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

നിസ്വാസ വായുവിലൂടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ട വികാസത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കമ്പനിയായ ഔള്‍സ്റ്റോണ്‍ മെഡിക്കല്‍ ആണ് ഈ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയും ചേര്‍ന്നാണ് പാന്‍ ക്യാന്‍സര്‍ ട്രയല്‍ ഫോര്‍ ഏര്‍ലി ഡിറ്റക്ഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ ബ്രെത്ത് എന്ന പേരില്‍ പരീക്ഷണം നടത്തുന്നത്.

ഐ, 2.0 തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് പ്രിയങ്കരിയായ നടി എമി ജാക്‌സണ്‍ വിവാഹിതയാകുന്നു. ബ്രിട്ടീഷുകാരനായ ജോര്‍ജ്ജ് ആണ് വരന്‍. ബ്രിട്ടണിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോര്‍ജ്ജ്. ജനുവരി ഒന്നിനാണ് ജോര്‍ജ്ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം തന്റെ വിവാഹ വാര്‍ത്തയും എമി പങ്കുവെച്ചത്.

Image result for actress-amy-jackson-married-this-year

പുതുവര്‍ഷത്തില്‍ ഞങ്ങള്‍ പുതുയാത്ര തുടങ്ങിയെന്നും ലോകത്തിലെ ഏറ്റവും സന്താഷവതിയായ പെണ്‍കുട്ടിയായി തന്നെ മാറ്റിയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും എമി ഇന്‍സ്റ്റയില്‍ കുറിച്ചു. 2015 ല്‍ എമിയും ജോര്‍ജ്ജും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തു വന്നിരുന്നെങ്കിലും ഇതെല്ലാം താരം നിഷേധിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയം എമി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവരും ഈ വര്‍ഷം ഡിസംബറോടെ വിവാഹിതരാകുമെന്നാണ് വിവരം.

2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണിന്റെ സിനിമാ പ്രവേശനം. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലാണ് എമി അവസാനമായി അഭിനയിച്ചത്. വിക്രം ചിത്രം ഐയിലെ എമിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ ബ്രാന്‍ഡ് പേരുകളിലുള്ളതാണെങ്കില്‍ അവയ്ക്ക് ആറിരട്ടിയിലധികം വില നല്‍കേണ്ടതായി വരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോയ്ഡ്‌സില്‍ 16 സുഡാഫെഡ് കണ്‍ജഷന്‍ ആന്‍ഡ് ഹഡേക്ക് റിലീഫ് ഗുളികയടങ്ങിയ ബോക്‌സിന് 4.09 പൗണ്ടാണ് വില. അതേസമയം ഈ മരുന്നിന്റെ ഘടകങ്ങള്‍ മാത്രമുള്ള ഗാല്‍ഫാം മാക്‌സ് സ്‌ട്രെങ്ത് കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ ക്യാപ്‌സ്യൂളിന് പൗണ്ട്‌സ്‌ട്രെച്ചറില്‍ 69 പെന്‍സ് മാത്രമേ നല്‍കേണ്ടതുള്ളു. ശിശുക്കള്‍ക്കായുള്ള 100 മില്ലി കാല്‍പോള്‍ സിറപ്പിന് 3.5 പൗണ്ടാണ് ബൂട്ട്‌സ് ഈടാക്കുന്നത്. എന്നാല്‍ ഹെല്‍ത്ത്‌പോയിന്റ് ചില്‍ഡ്രന്‍സ് പാരസെറ്റമോള്‍ സസ്‌പെന്‍ഷന് വില്‍കോയില്‍ 1.20 പൗണ്ട് മാത്രം നല്‍കിയാല്‍ മതിയാകും. ഒരേ മരുന്ന് തന്നെയാണ് ഇത്.

ലെംസിപ് കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ ക്യാപ്‌സ്യൂളിനും ബെനിലില്‍ കോള്‍ഡ് ആന്‍ഡ് ഫളൂ മാക്‌സ് ക്യാപ്‌സ്യൂളിനും ഒരേ ഘടകങ്ങള്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ പൗണ്ട്‌സ്‌ട്രെച്ചറില്‍ ലഭിക്കുന്നതിനാണ് വിലക്കുറവ്. എല്ലാ മരുന്നുകളും ഏറ്റവും ഗുണനിലവാരമുള്ള ഒരേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെയാണ് നിര്‍മിക്കുന്നതെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയിലെ ലൂയിജി മാര്‍ട്ടീനി പറയുന്നു. ഡോസും ഫോര്‍മുലേഷനും ഒന്നുതന്നെയാണെങ്കില്‍ ബ്രാന്‍ഡഡ് മരുന്നുകളും ജാനറിക് മരുന്നുകളും ഒന്നുതന്നെയാണെന്നും മാര്‍ട്ടീനി പറയുന്നു. പിഎല്‍ നമ്പര്‍ കണ്ടെത്തിയാല്‍ ഒരേ മരുന്നുകളില്‍ തന്നെ കുറഞ്ഞ വിലയുള്ളവ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് വക്താവ് പറയുന്നത്. മരുന്നുദ്പാദകര്‍ക്ക് ഓരോ മരുന്നുകള്‍ക്കും നല്‍കുന്ന ലൈസന്‍സ് നമ്പറാണ് ഇത്.

ഉദാഹരണത്തിന് PL 12063/0104 എന്നത് പനിക്കും ജലദോഷത്തിനുമുള്ള മരുന്നാണ്. പല ബ്രാന്‍ഡിലും പാക്കേജിലുമാണെങ്കിലും പിഎല്‍ നമ്പര്‍ ഒന്നാണെങ്കില്‍ അത് ഒരേയിനത്തില്‍പ്പെട്ട മരുന്നു തന്നെയാണ്. തങ്ങള്‍ റീട്ടെയില്‍ പ്രൈസ് നിര്‍ദേശിക്കാറേയുള്ളുവെന്നും റീട്ടെയിലറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതെന്നും കാല്‍പോളിന്റെയും സുഡാഫെഡിന്റെയും നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറയുന്നു.

ടോം ജോസ് തടിയംപാട്

ഒരു ലിവര്‍പൂള്‍ മലയാളി യുവാവ് ജവഹര്‍ലാല്‍ നെഹ്റുവും, ഐസക് ന്യൂട്ടനും, ചാള്‍സ് ഡാര്‍വിനും, സ്റ്റീഫന്‍ ഹോക്കിംഗും, നടന്ന വഴിയില്‍ നടന്നു ജീവിത വിജയം നേടിയത് നിങ്ങള്‍ക്ക് അറിയേണ്ടേ? ഒട്ടേറെ മഹാരഥന്‍മാരുടെ പാദം പതിഞ്ഞ യുകെയിലെ കേംബ്രിജ് യുണിവേഴ്‌സിറ്റി എന്നും ഒരു നല്ല വിദ്യാര്‍ത്ഥിയുടെ സ്വപ്നഭൂമിയാണ്. ആ സ്വപ്നഭൂമിയിലൂടെ നടന്നു വിജയം നേടിയ ആദൃ ലിവര്‍പൂള്‍ മലയാളിയെ നിങ്ങള്‍ക്ക് അറിയേണ്ടേ. അത് ലിവര്‍പൂള്‍ കെന്‍സിംഗ്ടണില്‍ താമസിക്കുന്ന മോനിസ്, ജെസ്സി ദമ്പതികളുടെ മകന്‍ ജിംസണ്‍ മോനിസാണ്.

ചെറിയ നേട്ടമല്ല ജിംസണ്‍ കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയത്. തത്വചിന്തയിലാണ് പിഎച്ച്ഡി എന്നറിയുമ്പോളാണ് നേട്ടത്തിന്റെ വലുപ്പം നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മറ്റൊരു കാരൃം അദ്ദേഹം കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ എത്തുന്നതിനു മുന്‍പ് പഠിച്ചത് ഇംഗ്ലണ്ടിലെ രാജകുമാരന്‍മാരും കുമാരികളും പഠിക്കുന്ന സ്‌കോട്ട്‌ലന്റിലെ സെന്റ് ആന്‍ഡ്രൂസ് യുണിവേഴ്‌സിറ്റിയില്‍ ആയിരുന്നു. കടുത്ത ഇന്റര്‍വ്യൂ നേരിട്ടാണ് സെന്റ ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത്,. അതും ലിവര്‍പൂളിലെ സാധാരണ സ്‌കൂളില്‍ പ്ലസ്ടു വരെ പഠിച്ചിട്ടാണ് ജിംസണ്‍ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. പഠിച്ചു തീര്‍ന്നപ്പോള്‍ തന്നെ ഹൈസ്‌കൂള്‍ ടീച്ചറായി ജോലിയും ലഭിച്ചു. ഇനിയും കൂടുതല്‍ പഠിച്ചു തന്നെ തനാക്കിയ കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ അധ്യാപകനാകുക എന്നതാണ് ജിംസണിന്റെ ലക്ഷ്യം. ഞങ്ങള്‍ ജിംസണെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം പഠിപ്പിക്കുന്ന ബക്കിംങ്ഹാംഷയറിലെ ഹൈസ്‌കൂളിലേക്ക് പോകാനുള്ള തിടുക്കത്തില്‍ ആയിരുന്നു. എങ്കിലും ഞങ്ങളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും അദ്ദേഹം ക്ഷമയോടെ മറുപടി പറഞ്ഞു. ജിംസണ്‍ പഠിച്ചത് ലിവര്‍പൂളിലെ ഓള്‍ സെയിന്റ് പ്രൈമറി സ്‌കൂള്‍, സെയിന്റ് ഫ്രാന്‍സിസ് ഓഫ് അസീസി സ്‌കൂള്‍ എനിവിടങ്ങളില്‍ ആയിരുന്നു. ചെറിയ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ജിംസണ്‍ ഒരു മികച്ച വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്ന് അമ്മ ജെസ്സി മോനിസ് സാക്ഷ്യപ്പെടുത്തി. പക്ഷെ, തികഞ്ഞ അച്ചടക്കം, അതാണ് ഈ വിജയത്തിന്റെ എല്ലാം പുറകില്‍.

പഠിച്ച എല്ലാം സ്‌കൂളില്‍ നിന്നും നല്ല റെഫറന്‍സ് ജിംസണ്‍ നേടി. കൂടാതെ ഹോളിഡേയില്‍ ചെയ്ത വോളന്ററി വര്‍ക്കുകളും നല്ല സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ സഹായിച്ചുവെന്ന് ജെസ്സി പറഞ്ഞു. കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടാന്‍ പഠനത്തിപ്പുറത്തേക്ക് കലയിലോ സാഹിത്യത്തിലോ എന്തെങ്കിലും കഴിവ് വേണോ എന്ന എന്റെ മകള്‍ ആന്‍ മരിയായുടെ ചോദ്യത്തിന് വേണമെന്നില്ല ഉണ്ടെങ്കില്‍ നല്ലത് എന്നായിരുന്നു മറുപടി. ഓക്‌സ്‌ഫോര്‍ഡിലും, കേംബ്രിജിലും കടുത്ത ഇന്റര്‍വ്യൂ ആണ്. അത് നേരിടാനുള്ള കഴിവ് നേടുകയാണ് വേണ്ടത്. ഒട്ടേറെ മഹാന്മാര്‍ പഠിച്ച കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചപ്പോള്‍ എന്താണ് മനസ്സില്‍ തോന്നിയത് എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി യുണിവേഴ്‌സിറ്റിയിലൂടെ നടക്കാനുള്ള ആകാംക്ഷയാണ് മനസില്‍ അലയടിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കളില്‍ ഏറ്റവും വലിയ വൃക്തി ആരായിരുന്നു എന്ന ചോദ്യത്തിനു മുന്‍ കാന്‍ട്രബറി ആര്‍ച്ച് ബിഷപ്പ് റോണ്‍ വില്ലിംസ് എന്നായിരുന്നു മറുപടി. അദ്ദേഹമാണ് ജിംസണ്‍ പഠിച്ച മേരി മാദലിന്‍ കോളേജിന്റെ ഗവര്‍ണ്ണര്‍. കൂടാതെ സ്റ്റിഫന്‍ ഹോക്കിംങ്ങിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു, പങ്കെടുക്കാനും കഴിഞ്ഞു.

പൊതുവേ മലയാളി മാതാപിതാക്കള്‍ മക്കളെ പഠിപ്പിച്ചു ഡോക്ടറും, എഞ്ചിനീയറും, ആക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ എന്താണ് ജിംസനു അവരോടു പറയാനുള്ളത് എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി കുട്ടികളെ പ്രഷര്‍ ചെയ്യരുത് അവരെ അവരുടെ വഴിയില്‍ അവര്‍ക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ അനുവദിക്കുക ( What they like let them do it ) അങ്ങനെ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ വിജയം നേടാന്‍ കഴിയു. അവസാനം ജിന്‍സണ്‍ പഠിച്ച ഫിലോസഫിയുടെ നിര്‍വചനം കൂടി പറയാമോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു Philosophy is thinking about where we have come from, where we are right now and where we are going..

നമ്മള്‍ എന്താണ് എന്നറിയുന്നതിനു വേണ്ടിയുള്ള അന്വേഷണമാണ് ഫിലോസഫി എന്ന് എനിക്ക് തോന്നിപ്പോയി. ആദ്യമായി ജീവിതത്തില്‍ കേംബ്രിജ് യുണിവേഴ്‌സിറ്റിയില്‍ പഠിച്ച ഒരു മലയാളിയെ നേരിട്ടു കണ്ടതില്‍ സന്തോഷം മനസില്‍ ഒതുക്കി, ജവഹര്‍ലാല്‍ നെഹ്റുവും, ഐസക് ന്യൂട്ടനും, ചാള്‍സ് ഡാര്‍വിന്‍, ബര്‍ട്രന്റ് റസ്സലും, സ്റ്റീഫന്‍ ഹോക്കിംഗും ഉള്‍പ്പെടെ ഒട്ടേറെ മഹാരഥന്‍മാരുടെ പാദ സ്പര്‍ശനമേറ്റ കേംബ്രിജ് യുണിവേഴ്‌സിറ്റിയുടെ ഇടവഴിയിലൂടെ നടന്ന ജിംസന്റെ പാദങ്ങളില്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയ ശേഷം ജിംസനോടും അമ്മ ജെസ്സിയോടും നന്ദി പറഞ്ഞു അവിടെനിന്നും ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ടു പോയ എന്റെ വിദ്യാഭ്യാസ ജീവിതം ഓര്‍ത്തു കണ്ണു നനയുന്നുണ്ടായിരുന്നു.

Copyright © . All rights reserved