UK

ലെസ്റ്ററില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്. ഫ്ലോറിലും ടില്ലിലും പ്രവര്‍ത്തി പരിചയമുള്ള സത്യസന്ധരായവര്‍ക്ക് മുന്‍ഗണന. ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് ആവശ്യമാണ്‌. ഇന്റര്‍വ്യൂവില്‍ വിജയിച്ചാല്‍ മുന്‍പരിചയമില്ലാത്തവരെയും ആവശ്യമായ ട്രെയിനിംഗ് നല്‍കി നിയമിക്കുന്നതാണ്.

താത്പര്യമുള്ളവര്‍ 07766721483 എന്ന നമ്പറില്‍ കോണ്‍ടാക്റ്റ്‌ ചെയ്യുക.

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ കേരളത്തിന് വേണ്ടിയുള്ള ഫണ്ട് ശേഖരണ ട്രിബ്യൂട്ട് പരുപാടിയിലേക്ക് ഒഴുകി എത്തിയത് അഞ്ഞൂറിലധികം ആളുകള്‍. അതിവിപുലമായി നടത്താനിരുന്ന ഓണാഘോഷവും, ആര്‍ഭാടങ്ങളും ഒന്നുമില്ലാതെ നവകേരളം പടുത്തുയര്‍ത്താന്‍ ഫണ്ട് ശേഖരണത്തിനായി ഒന്നായി കൈകോര്‍ത്ത് കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഒത്തുകൂടിയത്.

”കേരളത്തിന് വേണ്ടി” ഒന്നിച്ച് ഫണ്ട് ശേഖരണത്തിനായി ‘CKC Onam – A Tribute to Kerala Flood Victims’ എന്ന് നാമകരണം ചെയ്ത പരിപാടി ഒരു വന്‍ വിജയമാക്കി സി കെ സി അംഗങ്ങള്‍. റാഫിള്‍ സമ്മാനങ്ങളും, കുട്ടികളുടെ കൈയ്യില്‍ മൈലാഞ്ചി ഇട്ടും, ലേലം വിളിച്ചും ഒക്കെ ഫണ്ട് ശേഖരിച്ചപ്പോള്‍ എല്ലാവരുടെയും മനസലിഞ്ഞതും കണ്ണുകളില്‍ ഈറനണിഞ്ഞതും ഹരീഷ് പാലാ നിര്‍മ്മിച്ച കേരള പ്രളയത്തെകുറിച്ചുള്ള ടെലിഫിലിം കണ്ടപ്പോഴാണ്.

റാഫിള്‍ വിജയിച്ച ജീന്‍, ജോസ് എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനം ലേലം ചെയ്യാന്‍ തിരികെ നല്‍കി കേരളത്തിനു വേണ്ടി കൂടുതല്‍ ഫണ്ട് ശേഖരിക്കാന്‍ സഹായിച്ചു. നേരത്തെ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുകയോടാപ്പം ഈ ഫണ്ട് ശേഖരണത്തിലൂടെ ആയിരത്തിലധികം പൗണ്ട് സമാഹരിക്കാന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് സാധിച്ചു. ഈ തുകയും ചേര്‍ത്ത് ഒരു നവകേരളം പടുത്തുയര്‍ത്തുവാനായി മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിലേക്ക് നല്ല ഒരു തുക അയച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സി കെ സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

കുട്ടികളുടെ കലാപരിപാടികളും, ഫണ്ട് ശേഖരണ പരിപാടികളും, കവന്‍ട്രിക്കകത്തും പുറത്തുനിന്നും ഉള്ള പ്രശസ്തരായ പാട്ടുകാരടങ്ങുന്ന ഗാനമേളയും ഫണ്ട് ശേഖരണ പരിപാടിക്ക് മാറ്റുകൂട്ടി. സി കെ സി യുടെ എല്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഫണ്ട് ശേഖരണ പരിപാടി വന്‍ വിജയമാക്കി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സി കെ സി അംഗങ്ങള്‍ എല്ലാവരും ഒരു കുടക്കീഴില്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതാണ് സി കെ സി എന്ന അസോസിയേഷന്റെ ഏറ്റവും വലിയ വിജയവും മുതല്‍കൂട്ടും എന്ന് ആശംസാ പ്രസംഗത്തില്‍ സി കെ സി പ്രസിഡന്റ് ജോര്‍ജുകുട്ടി വടക്കേകുറ്റ് അറിയിച്ചു.

സി കെ സി സെക്രട്ടറി ഷിന്‍സണ്‍ മാത്യു സ്വാഗതവും, പ്രസിഡന്റ് ജോര്‍ജ്കുട്ടി വടക്കേക്കൂറ്റ് ആശംസയും ജോയിന്റ് ട്രഷറര്‍ സുനില്‍ ഡാനിയേല്‍ നന്ദിയും രേഖപ്പെടുത്തി.

കാരൂര്‍ സോമന്‍

കേരളത്തില്‍ നിശ്ശബ്ദവും അസ്വസ്ഥജനകവുമായ അനീതികള്‍ നടുക്കുമ്പോള്‍ എഴുത്തുകാര്‍ മൗനം, നിസ്സഹായര്‍ ആകുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കാന്‍, വിമര്‍ശനങ്ങള്‍ നടത്താന്‍ നൂറു നൂറു നാവുകളാണ്. ഒരു ഭാഗത്തു കുരിശിന്റെ കിരീടം മറുഭാഗത്ത് അധികാരണത്തിന്റെ ചെങ്കോല്‍. അധികാരികള്‍ക്ക് ഇന്ത്യയില്‍ ചികിത്സ കിട്ടില്ലേ പിന്നെ എന്തിനവര്‍ വിദേശത്തേക്ക് പറക്കുന്നു? വീടും കുടുംബവും വീട്ടു സേവനത്തിനെത്തുന്ന പാവം കന്യാസ്ത്രീകളെ പിഡിക്കുന്നവര്‍ക്ക് കുട പിടിക്കുന്നത് ആരാണ്? സഭ മര്‍ദ്ദിതരുടേയും നൊമ്പരപ്പെടുന്നവരുടേയും ഒപ്പമാണ് എന്ന് പറയുമ്പോള്‍ കന്യാത്രീകള്‍ വിലപിക്കുന്നത് എന്തുകൊണ്ട്? ഇത് കുരിശായി മുന്നില്‍ വരുമെന്നു ആരും കരുതിയില്ല. അത് കണ്ടവര്‍ കുരിശ് കണ്ട പിശാചിനെപ്പോലെ കുരുടന്മാരാകുമ്പോള്‍ അതിന്റെ പൊരുള്‍ പെട്ടെന്ന് ആര്‍ക്കും മനസ്സിലാകും.

സമുഹത്തില്‍ അനീതി നടക്കുമ്പോള്‍ ആദ്യം മുന്നോട്ടു വരേണ്ടത് സാഹിത്യ -സാംസ്‌കാരിക രംഗത്തുള്ളവര്‍ തന്നെയാണ്. ചിലര്‍ വരാറുണ്ട്. ഭൂരിഭാഗവും മാളത്തില്‍ ഒളിക്കയാണ് പതിവ്. കാരണം അവര്‍ പൂവിന് ചുറ്റും നടക്കുന്ന വണ്ടുകളെപ്പോലെ അവാര്‍ഡ്, പദവികള്‍ മണത്തു നടക്കുന്നവരാണ്. ഇതുപോലുള്ള മത -രാഷ്ട്രീയ- സാഹിത്യ രംഗത്തുള്ളവരെ പൊക്കിക്കൊണ്ട് നടക്കാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും മതത്തിലെ അന്ധവിശ്വാസികളെപ്പോലെ കുറച്ചുപേര്‍ ചെണ്ടകൊട്ടുകാരായി പൂച്ചെണ്ടുമായി ജീവിച്ചിരിപ്പുണ്ട്. മണ്മറഞ്ഞ എഴുത്തുകാരെപ്പോലെ അനീതികളെ ഉഴുതുമറിക്കാനുള്ള ദൃഢമായ കാഴ്ചപ്പാടുള്ളവര്‍ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. അതിന്റ പ്രധാന കാരണം ഇവരൊക്കെ ഭരണ വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താനായി എഴുതുന്നവരാണ്. മറ്റുള്ളവര്‍ അവരുടെ ഇരകളാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍. മുതിര്‍ന്ന ചിലര്‍ രോഗം, പ്രായത്തില്‍ വിശ്രമജീവിതം നയിക്കുന്നു.

കാലാകാലങ്ങളിലായി അധികാരത്തിന്റെ ചെങ്കോല്‍ കാട്ടി അധികാരി വര്‍ഗ്ഗം പൊതുജനത്തെ, വിശ്വാസികളെ പീഡിപ്പിക്കുന്നു. അനീതി, കൊലപാതകം, ബലാത്സംഗം ഇവരുടെ അറിവോടെ നടക്കുന്നു. ചില ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കുന്നത് ഈ ജനം തന്റെ വീട്ടില്‍ വളര്‍ത്തുന്ന നായ്കളെപ്പോലെയാണ്. യജമാനെ അനുസരിക്കുക. നോക്കുമ്പോഴും നടക്കുമ്പോഴും വാലാട്ടി സ്‌നേഹം, വിനയം കാണിക്കുക,വണങ്ങുക. രാജഭരണ കാലത്തും ഇതുതന്നെയായിരുിന്നു. ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതി, അധികാര ധൂര്‍ത്ത്, അതിക്രമം ഇതിനൊക്കെ വഴിവിളക്ക് ഒരുക്കിയത് ഈ ജനം തന്നെയാണ്. എല്ലാപ്രാവശ്യവും വോട്ട് കൊടുത്തു ജയിപ്പിക്കും. ഇങ്ങനെ അധികാരത്തില്‍ വരുന്നവരില്‍ പലരും ഏതോ മനോരോഗികളെപ്പോലെയാണ് സമൂഹത്തോട് പെരുമാറുന്നത്.

ഇന്ത്യയില്‍ ഈ വിദേശ സുഖ ചികിത്സ ഇന്ന് തുടങ്ങിയതല്ല. ഇന്ത്യയില്‍ നല്ല ചികില്‍സ കിട്ടാത്തതുകൊണ്ടാണോ അധികാരിവര്‍ഗ്ഗം വിദേശങ്ങളില്‍ ചികിത്സ നടത്തുന്നത്? അതിന്റെ പിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലെ നല്ല ചികിത്സ കേന്ദ്രങ്ങളില്‍ ഇവര്‍ ചികിത്സ നേടുന്നില്ല? ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ ഡോക്ടേര്‍സ് ഈ രോഗത്തിന് ചികിത്സ ഇവിടെ ബുദ്ധിമുട്ടെന്നു തീരുമാനമെടുത്തോ? മാരക രോഗമുള്ളവര്‍ വേണ്ടിവന്നാല്‍ ചികില്‍സ തേടണം. എന്നാല്‍ അത് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്നെടുക്കുമ്പോള്‍ നാക്കുള്ളവര്‍ ചോദിക്കും. പാവങ്ങള്‍ ചികില്‍സ നടത്താന്‍ കിടപ്പാടം വില്‍ക്കുമ്പോഴാണ് അധികാരികളുടെ ഈ സുഖചികിത്സ. പാവപ്പെട്ടവന്റെ ധനം ധൂര്‍ത്തടിക്കാന്‍ നിയമം എന്തുകൊണ്ട് അനുവദിക്കുന്നു? സ്വന്തം കാശുമുടക്കി ആര്‍ക്കും പോകാമല്ലോ. അത് സംഭവിക്കുന്നില്ല. അവര്‍ പാവപ്പെട്ടവന്റെ നികുതിപ്പണത്തെ നിശ്ശബ്ദമായി താലോലിക്കുന്നു. ഇതിലൂടെ ഇവരുടെ യഥാര്‍ത്ഥ ജനസേവനത്തെ വിവരമുള്ളവര്‍ തിരിച്ചറിയുന്നു. വക്തിത്വം ഉണ്ടായിരുന്നവര്‍പോലും അധികാരം കിട്ടിയപ്പോള്‍ ആനപ്പുറത്തു ഇരിക്കുന്നവരെപ്പോലെയായി. അവരിലെ വക്തിത്വം അവരുടെ ആവശ്യങ്ങളായി മാറിയിരിക്കുന്നു. ഇതിനായാണ് അധികാര ദുര്‍വിനിയോഗം എന്ന് പറയുന്നത്. ഇതിനൊക്കെ കുട പിടിക്കാന്‍ കുറെ നിയമങ്ങളുള്ളപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നാഥനില്ലാ കളരിയായിട്ടു എത്രയോ കാലങ്ങളായി. ധൂര്‍ത്തും, അനീതിയും, അഴിമതിയും, വര്‍ഗ്ഗീയതയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥിതിക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. ഞാന്‍ പ്രത്യകം ഒരു പാര്‍ട്ടിയെപ്പറ്റി പറയുന്ന കാര്യമല്ല. ഏതു പാര്‍ട്ടിക്കാരനായാലും മനുഷ്യന് നന്മ ചെയ്യുന്നവര്‍ക്ക് എതിരെ ആരും നാവുപൊക്കില്ല. നന്മ കാണാത്തതുകൊണ്ട് നാവുയരുന്നു.

ഈ കുട്ടത്തില്‍ ബിഷപ്പ് ഫ്രാങ്ക് എന്ന ഫ്രാങ്കോ മുളക്കലിനെയും കൂട്ടിവായിക്കണം. സഭ എന്ന മണ്ഡപത്തില്‍ മരിച്ചു കിടക്കുന്ന ശവ ശരീരത്തിനുപോലും കണക്കു പറഞ്ഞു കുഴിമാടം നല്‍കുമ്പോള്‍, അവരെ എത്തിക്കുന്നവരെ തെമ്മാടിക്കുഴിയില്‍ അടക്കം ചെയുമ്പോള്‍, അടക്കം നിഷേധിക്കുമ്പോള്‍, സമ്പന്നന്റെ വീട്ടിലെ മംഗള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ പാവപ്പെട്ടവനോടുള്ള അവരുടെ നിലപാട് ആര്‍ക്കും മനസ്സിലാകും. അധികാരിവര്‍ഗ്ഗവും പാവപ്പെട്ടവനൊപ്പമല്ല. ഫ്രാങ്ക് വന്നപ്പോള്‍ ജനത്തിന് ഒരു കാരം ബോധ്യപ്പെട്ടു. ദേവാലങ്ങളില്‍ നന്മകള്‍ നഷപ്പെടുന്നു. വിശുദ്ധ കന്യാമറിയത്തെ ആരാധിക്കുന്നവര്‍ കന്യാത്രീകളെ പിഡിപ്പിക്കുന്നത് എന്താണ്? ഈ കത്തോലിക്കാ പട്ടക്കാര്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇപ്പോള്‍ ജനമറിയുന്നു. ഇവിടെയും ഇണങ്ങിയാല്‍ മധുരം, അതിമധുരം പിണങ്ങിയാല്‍ കയ്പ്പ് എന്നത് അവര്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മനസ്സിലായി. എല്ലാ സന്യാസിമാരും ഇത്തരക്കാരാണ് എന്ന് ആരും വിശ്വസിക്കില്ല. എന്ന് കരുതി ഒറ്റപ്പെട്ട സംഭവം എന്ന മറുമരുന്നു പറഞ്ഞിട്ടു കാര്യമില്ല. സാമൂഹിക ജീവ കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ പാവപ്പെട്ട കന്യാസ്ത്രീകള്‍ നിത്യവും പീഡിപ്പിക്കപ്പെടുന്നു. മതത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന പീഡനങ്ങള്‍ പുറംലോകം അറിയാറില്ല. ഇവര്‍ നടത്തുന്ന അനാഥാലയങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ എവിടുന്നു വരുന്നു എന്നതും പരിശോധിക്കേണ്ടതാണ്. മേലാളന്മാരുടെ കാമപീഡനങ്ങള്‍ക്കു അവര്‍ നിര്‍ബന്ധിതരാകുന്നു. അവരുടെ ജീവിത ചുറ്റുപാടുകള്‍, ഭയം, അജ്ഞത അവരെ കണ്ണീരിലാഴ്ത്തുന്നു. എത്രയോ നാളുകളായി മൂടിപ്പുതച്ചു വെച്ചതല്ലേ ഇന്ന് പുറത്തു വന്നത്. കുരങ്ങു കയറാത്ത മരമുണ്ടോ എന്നതുപോലെ ഈ പുരോഹിതര്‍ കയറാത്ത മഠങ്ങളുണ്ടോ? സഭ ഒരു പൊളിച്ചെഴുത്തു നടത്തുമോ? ഇവരല്ലേ സത്യത്തില്‍ കുമ്പസാരിക്കേണ്ടത്? അല്ലാതെ പാവങ്ങളാണോ?

പള്ളികളില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നവര്‍ ആത്മാവിനെ അന്വേഷിക്കുമ്പോള്‍ ആത്മബോധം ഒപ്പമുണ്ടോ എന്നുകൂടി അന്വേഷിക്കുന്നത് നല്ലതാണു. മതം ജനകീയമായപ്പോള്‍, പണമുള്ളവര്‍ ബന്ധുക്കളായപ്പോള്‍ അവര്‍ രാഷ്ട്രീയക്കാരുമായി കുട്ടുകച്ചവടം നടത്തി വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. ഇവരൊന്നും ജനസേവകരോ, ശുശ്രൂഷകരോ അല്ല എന്ന തിരിച്ചറിവാണ് ആ ബോധമുള്ളവര്‍ മനസ്സിലാക്കേണ്ടത്. ഇത് ഇവിടെ മാത്രമല്ല ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നല്ലൊരു കൂട്ടര്‍ സ്ത്രീകളെ പിഡിപ്പിക്കുന്നുണ്ട്. അതും പുറം ലോകമറിയുന്നില്ല. സ്വന്തം മാനം നഷ്ടപ്പെട്ടു എന്ന് സാധാരണ ഒരു സ്ത്രീയും പറയില്ല. പറഞ്ഞാല്‍ ജോലിയുള്ള സ്ത്രീകളുടെ ജോലി നഷ്ടപ്പെടും അല്ലെങ്കില്‍ സ്ഥാനക്കയറ്റം നഷ്ടമാകും. ഭര്‍ത്താവ് അറിഞ്ഞാല്‍ കുടുംബ ജീവിതം തകരും എന്ന ഭയം. ഇതു തന്നെയാണ് കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകള്‍ അടിമവേല ചെയ്തു ജീവിക്കുന്നു. അവര്‍ക്ക് ഇനിയെങ്കിലും ഒരു മോചനം ആവശ്യമാണ്. അതിനു സര്‍ക്കാരോ സഭകളോ തയാറാകുമോ? ഈ പണിക്ക് ഇവരെ പറഞ്ഞു വിടുന്ന മാതാപിതാക്കളും കുറ്റക്കാരാണ്. അന്തിക്രിസ്തുവിന്റ അടയാളങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ അടിമപ്പണിയില്‍ നിന്നും മാറി നില്‍ക്കുന്ന കന്യാസ്ത്രീകള്‍ വളരെ കുറച്ചുപേര്‍ മാത്രമാണ്. അവര്‍ക്കൊപ്പം നന്മയുള്ള നല്ല മനസ്സുള്ള കുറെ മനുഷ്യര്‍, മാധ്യമങ്ങള്‍ എന്നുമുണ്ടാകുന്നു.

അരമന രഹസ്യങ്ങള്‍ പുറത്തു വന്നപ്പോള്‍, അവകാശ സമരങ്ങളായി മാറിയപ്പോള്‍ അവിടെയും ഇരക്കൊപ്പം നില്‍ക്കാന്‍ അവര്‍ തയാറാകുന്നില്ല. ഈ വിധം പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ ആരിലാണ് അഭയം തേടേണ്ടത്? നിയമ വാഴ്ചകള്‍ക്ക് മനസ്സോ മനഃസാക്ഷിയോ ഉണ്ടെങ്കില്‍ നൂറ്റാണ്ടുകളായി ഈ പാവം സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അവസാനമുണ്ടാകണം. അവര്‍ ഒറ്റപ്പെട്ട സ്ത്രീകളാണ്. ഇത്തരത്തിലുള്ള ചൂഷക പീഡകര്‍ക് അവരെ വിട്ടുകൊടുക്കരുത്. ഇവിടെ സഭയുടെ ഊന്നുവടികളല്ല ആവശ്യം സര്‍ക്കാരിന്റെ കരുത്തുറ്റ വടികളാണ് വേണ്ടത്. സഭകള്‍ ബോധപൂര്‍വം സൃഷ്ടിച്ചിരിക്കുന്ന മതില്‍ക്കെട്ടിനുള്ളില്‍ നിന്നും അവര്‍ക്ക് മോചനം നല്‍കാന്‍ നിയമവാഴ്ചയുള്ള ഒരു സര്‍ക്കാരിന് സാധിക്കണം. കേരളത്തിലെ പ്രബുദ്ധരായ ജനം ഒരിക്കലും വോട്ടുബാങ്ക് കച്ചവടത്തിന് പോകുന്നവരല്ല. പള്ളിക്കുള്ളിലെ അനീതികള്‍ക്ക് എല്ലാവരും ആമേന്‍ പറയുന്നവരോ അവരുടെ താളത്തിനു തുള്ളുന്നവരോ അല്ല. അതൊരു കച്ചവട കേന്ദ്രമെന്ന് എല്ലാവര്‍ക്കുമറിയാം. മാമോദീസ, വിവാഹം, മരണം എല്ലാം അവരുടെ അധീനതയിലാണ്. അതിനാലാണ് പലരും നിശ്ശബ്ദരാകുന്നത്. മതമില്ലാത്ത ഒരു ജനത വളര്‍ന്നു വരാന്‍ കാലമായിരിക്കുന്നു. മരണപ്പെടുന്നവരെ അവനവന്റെ മണ്ണിലടക്കം ചെയ്യാന്‍ തയ്യാറാകണം. വാലാട്ടികള്‍ എല്ലായിടത്തുമുണ്ട്. അടിച്ചുവാരാനും പൂമാല ചാര്‍ത്താനും അവര്‍ എന്നുമുണ്ട്. അവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നത്. അവരും അധികാരികളുടെ വീട്ടിലെ അടിമകളാണ്. സ്ത്രീ പുരുഷ സമത്വം എഴുതിവെച്ചാല്‍ മാത്രം പോരാ അത് നടപ്പാക്കാനുള്ള ആര്‍ജ്ജവമുണ്ടാകണം. കാമക്കണ്ണുകളുമായി ഈ കഴുകന്മാര്‍ പറക്കാതിരിക്കണമെങ്കില്‍ കത്തോലിക്കാ സഭ മാംസവും രക്തവുമുള്ള ഈ പുരോഹിതര്‍ക് വിവാഹം അനുവദിക്കണം. ഇല്ലെങ്കില്‍ ഇവരെ ഹിന്ദു-ബുദ്ധ സന്യാസിമാര്‍ക്കൊപ്പം ഹിമാലസാനുക്കളില്‍ കുറെ വര്‍ഷങ്ങള്‍ തപസ്സനുഷ്ഠിക്കാന്‍ അനുവദിക്കണം. ഇന്ന് സഭകളില്‍ കൂടുതലും ഈ തൊഴില്‍ ഏറ്റെടുക്കുന്നത് ഒരു തൊഴിലിനു ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തവരാണ്.

നാടുവാഴി-രാജഭരണം പുറമെ മാറിയെങ്കിലും അധികാരത്തിന്റെ അന്തഃപുരങ്ങളില്‍ അത് ഇന്നും ജീവിക്കുന്നു. ഇന്നത്തെ മത-രാഷ്രീയ കൂട്ടുകെട്ടുകള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ബ്രിട്ടനിലെ ഓരോ രാജ്യങ്ങളും നിലകൊള്ളുന്നത് ഓരൊ വിശുദ്ധന്മാരുടെ പേരിലാണ്. പത്തു് പതിനഞ്ചു നുറ്റാണ്ടുകള്‍ ആ വിശുദ്ധി, ആത്മീയ ജീവിതം ഈ രാജ്യങ്ങളില്‍ കണ്ടിരുന്നു. ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്നിലെങ്കിലും ഇവരിലെ ആത്മീയജീവിതം തല്ലിത്തകര്‍ത്തത് ഇവിടുത്തെ പൗരോഹിത്യത്തിന്റെ ചെയ്തികളാണ്. ഇവിടെയുള്ളവര്‍ ഇന്ത്യയില്‍ കാണുന്ന വിധമുള്ള അന്ധവിശ്വാസികളല്ല. വിശ്വാസികള്‍ ദേവാലങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ആത്മീയ ജീവിതത്തിനു മങ്ങല്‍ സംഭവിച്ചതുകൊണ്ടാണ് മത -വര്‍ഗ്ഗീയത വളരുന്നത്. അത് രഷ്ട്രീയക്കാരന് തുറുപ്പു ചീട്ടാണ്. ആ തുറുപ്പു ചീട്ടാണ് അല്‍പം വര്‍ഗ്ഗീയത, മദ്യം, പണവും കൊടുത്താല്‍ മതി വോട്ടുപെട്ടിയില്‍ വീഴും. വെറുതെയല്ല അവര്‍ കഴുതകള്‍ എന്ന് വിളിക്കുന്നത്.

ഏഷ്യനാഫ്രിക്കയിലെ കുറെ പാവങ്ങള്‍ ഇവിടെ കുമ്പസരിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ പോകുന്നതൊഴിച്ചാല്‍ സായിപ്പും മദാമ്മയും അവിടെ പോകാറില്ല. യേശുവിന്റെ നാമത്തില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ദേവാലങ്ങള്‍ പലതും മത-മൗലിക വാദികളും മറ്റ് കച്ചവടക്കാരും ഇന്ന് അവരുടെ താവളങ്ങളായി മാറ്റുന്നു. ഇന്ത്യയില്‍ മത-അധികാരത്തിന്റ തണലില്‍ ജനങ്ങളെ ഇന്നും അടിമകളായി വളര്‍ത്തുമ്പോള്‍ വികസിത രാജ്യങ്ങളില്‍ ഈ ധനമോഹികളെ, ആഡംബരപ്രിയരെ അവര്‍ വലിച്ചെറിയുന്ന കാഴ്ചയാണ് കാണുന്നത്. അന്തിക്രിസ്തുവിന്റ വരവുപോലെ ഇന്ത്യയില്‍ ഒരു രക്തരഹിത വിപ്ലവത്തിന് കാലമായിരിക്കുന്നു. ഈ കുരുടന്മാര്‍ കണ്ണു തുറക്കുമെന്നു ആരും കരുതേണ്ട. അതിനായി വിപ്ലവകാരികളായ എഴുത്തുകാര്‍ മുന്നോട്ടു വരുമെന്നും പ്രതീക്ഷ വേണ്ട. ഇന്ത്യയിലെ യൂവജനങ്ങള്‍ ഉണരണം. ഇന്ത്യ ഉയര്‍ത്തെഴുനേല്‍ക്കാന്‍ അത് മാത്രമേ മാര്‍ഗ്ഗമുള്ളു.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ലിവര്‍പൂള്‍ വിസ്‌ട്ടോന്‍ ടൗണ്‍ ഹാളില്‍ നടന്ന ഓണാഘോഷം വളരെ ഗംഭീരമായി. രാവിലെ കുട്ടികളുടെ കലാപരിപാടിയോടെ ആരംഭിച്ച പരിപാടികളില്‍ വടംവലി, കലം തല്ലിപൊളിക്കല്‍, മുതലായ കായിക പരിപാടികളും നടന്നു. ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെയും സ്‌പോണ്‍സര്‍, മാത്യു അബ്രാഹത്തിന്റെയും നേതൃത്വത്തില്‍ തിരിതെളിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു ലിമ സെക്രട്ടറി ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു. കേരളത്തിലെ ദുരന്തത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ട്രഷറര്‍ ബിനു വര്‍ക്കിയാണ് ഇതു തയാറാക്കിയത്.

പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും അതോടൊപ്പം കേരളത്തിന്റെ ഹീറോകളായ മത്സ്യത്തൊഴിലാളികളും എമര്‍ജന്‍സി സര്‍വീസസും നടത്തിയ മഹത്തായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ടും പ്രസിഡണ്ട് ടോം ജോസ് തടിയംപാട് സംസാരിച്ചു. പിന്നീട് എല്ലാവരും കൈയില്‍ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി ഒരു മിനിറ്റ് എഴുന്നേറ്റുനിന്നു മരിച്ചവര്‍ക്കുവേണ്ടി മൗനമാചരിച്ചു

ലിമ ശേഖരിക്കുന്ന ഫണ്ടിന്റെ നാലില്‍ ഒന്ന് യുകെയിലേക്ക് കുടിയേറിയ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനു എത്തിച്ചു കൊടുക്കുമെന്നും അറിയിച്ചു. സമ്മേളനത്തില്‍ വച്ച് എ ലെവല്‍, GCSC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഓള്‍ യുകെ വള്ളംകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലിവര്‍പൂള്‍ ജവഹര്‍ ക്ലബിനെ വേദിയില്‍ ആദരിച്ചു.

പരിപാടിയില്‍ വച്ച് ലിവര്‍പൂളിലെ തോമസ് ജോര്‍ജ് (തൊമ്മന്‍) കൃഷി ചെയ്തു ഉണ്ടാക്കിയ മുന്തിരി ലേലം ചെയ്തപ്പോള്‍ ചാരിറ്റിക്കു ലഭിച്ചത് 1100 പൗണ്ട്. ലിമ വൈസ് പ്രസിഡണ്ട് മാത്യു അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ട് ശേഖരണത്തില്‍ 500 പൗണ്ട് സമാഹരിക്കാനും കഴിഞ്ഞു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വികരിച്ചത്.

കേരളത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ര്രട്ട രണ്ടു സുഹൃത്തുക്കള്‍ പരിപാടിയില്‍ എത്താന്‍ ശ്രമിക്കാം എന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തിനു വേണ്ടി അവരെ ആദരിക്കാന്‍ കഴിഞ്ഞില്ല.

വന്‍കിട കമ്പനികള്‍ ജീവനക്കാര്‍ക്ക് ഷെയറുകള്‍ വിതരണം ചെയ്യണമെന്ന് ലേബര്‍ പദ്ധതി. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് വീതം ബോണസായി ലഭിക്കും. 11 മില്യന്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതിയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കും. കമ്പനിയുടെ ഉയരുന്ന മൂല്യമനുസരിച്ചുള്ള ഡിവിഡെന്റില്‍ നിന്ന് 500 പൗണ്ട് തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കും. ബാക്കി തുക ഒരു സോഷ്യല്‍ ഡിവിഡന്റായി കണക്കാക്കി സര്‍ക്കാര്‍ പൊതു സേവനങ്ങള്‍ക്കായി വിനിയോഗിക്കും.

ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ മക്‌ഡോണല്‍ അവതരിപ്പിക്കും. കമ്പനികള്‍ക്ക് ധനമുണ്ടാക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശവും കൂടി നല്‍കണമെന്ന് മക്‌ഡോണല്‍ പറയും. തൊഴിലാളികള്‍ക്ക് കമ്പനികളിലുണ്ടാകുന്ന പങ്കാളിത്തം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും അത് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ലേബര്‍ ഈ പദ്ധതിയിലൂടെ മുന്നോട്ടു വെക്കുന്ന ആശയം. ഷെയറുകള്‍ തൊഴിലാളികള്‍ ഒരുമിച്ചായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും ഷാഡോ ചാന്‍സലര്‍ തന്റെ പ്രസംഗത്തില്‍ പറയും.

എന്നാല്‍ 500 പൗണ്ട് എന്ന വാഗ്ദാനം സ്റ്റോക്ക് മാര്‍ക്കറ്റിനനുസരിച്ച് മാറിയേക്കാമെന്ന് ഷാഡോ ചാന്‍സലറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനികള്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വന്നേക്കാമെന്നും സൂചനയുണ്ട്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികള്‍ ഓണര്‍ഷിപ്പ് ഫണ്ടുകള്‍ രൂപീകരിച്ച് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് പദ്ധതി നിര്‍ദേശിക്കുന്നത്. രാജ്യത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ നടപ്പാക്കണമെന്ന നിര്‍ദേശവും ലേബര്‍ മുന്നോട്ടു വെക്കുന്നുണ്ട്.

ഓരോ ക്ലാസ് മുറികളിലെയും മൂന്ന് കുട്ടികള്‍ വീതം സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് മുന്നറിയിപ്പ്. യുകെയിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ചാരിറ്റിയായ ബര്‍ണാര്‍ഡോസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജാവേദ് ഖാനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ബുള്ളിയിംഗ്, ലൈംഗിക ചൂഷണങ്ങള്‍, ഗ്രൂമിംഗ്, ഗെയിമിംഗ് അഡിക്ഷന്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുട്ടികള്‍ നേരിടുന്നുണ്ട്.

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജാവേദ് ഖാന്‍ പറയുന്നു. എന്നാല്‍ വേണ്ടവിധത്തില്‍ സേവനം നല്‍കാന്‍ ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ക്ക് സാധിക്കുന്നില്ല. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമാണ് സര്‍വീസുകള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അനേകം കുട്ടികളെ കാണാന്‍ കഴിഞ്ഞതായി 60 ശതമാനം സോഷ്യല്‍ വര്‍ക്കര്‍മാരും വിദ്യാഭ്യാസ, നിയമപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറഞ്ഞതായി കഴിഞ്ഞ ദിവസം പുറത്തു വിട്ട യുഗോവ് പോള്‍ റിപ്പോര്‍ട്ടില്‍ ചാരിറ്റി വ്യക്തമാക്കുന്നു.

7000 കുട്ടികളില്‍ നടത്തിയ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്ലാസിലും സാമൂഹിക പശ്ചാത്തലത്തിലും നിന്നുള്ള കുട്ടികള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ഖാന്‍ വ്യക്തമാക്കി. ഓരോ ക്ലാസ് മുറിയിലും മൂന്ന് കുട്ടികള്‍ക്കെങ്കിലും സ്ഥിരീകരിക്കാവുന്ന വിധത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് പകര്‍ച്ചവ്യാധിക്കു തുല്യമായ അവസ്ഥയാണെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

വിവാഹം കഴിഞ്ഞ് 67 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ദമ്പതികള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പിരിയേണ്ടി വരുമോ എന്ന് ആശങ്ക. ചെംസ്ലി വുഡ് സ്വദേശികളായ ഫ്രാങ്ക് സപ്രിംഗെറ്റ് (91) ഭാര്യ മെരി (86) എന്നിവര്‍ കൗണ്‍സില്‍ ഫണ്ടിംഗ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വൂട്ടന്‍ വേവന്‍ എന്ന കെയര്‍ ഹോമിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രൈവറ്റ് കെയര്‍ നല്‍കാന്‍ കുടുംബത്തിന് പണമില്ല. കൗണ്‍സില്‍ കെയറാണ് ഇനി ആശ്രയം. ഇരുവര്‍ക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്നതിനാല്‍ രണ്ട് ഇടങ്ങളിലേക്ക് ഇവരെ മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് മകള്‍ ജോവാന്‍ ഡൗണ്‍സ് പറഞ്ഞു.

അല്‍ഷൈമേഴ്‌സ രോഗ ബാധിതയായ മേരിക്ക് കെയര്‍ നല്‍കാമെന്ന് ലോക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാങ്കിന് സ്വന്തം ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് ഡൗണ്‍സ് പറയുന്നു. ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഫ്രാങ്കും മേരിയും ഇതുവരെ പിരിഞ്ഞു താമസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പിരിക്കുന്നത് അവരെ തകര്‍ത്തു കളയുമെന്നും മകള്‍ വ്യക്തമാക്കി. മേരിക്ക് അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. ഫ്രാങ്കിന് പേശികള്‍ മരവിക്കുന്ന വാതരോഗവും ടൈപ്പ് 2 ഡയബറ്റിസ് രോഗവുമുണ്ട്. ഇദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും ചെംസ്ലി വുഡിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മറവി രോഗം ഗുരുതരമായതോടെ മേരി വീടുവിട്ട് പുറത്തിറങ്ങി അലഞ്ഞു നടക്കാന്‍ തുടങ്ങി. അയല്‍ക്കാരും ഒരിക്കല്‍ ഒരു പോസ്റ്റ്മാനുമാണ് ഇവരെ വീട്ടില്‍ തിരികെയെത്തിച്ചത്. ഇപ്പോള്‍ ശരിയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളത്. ഫ്രാങ്ക് നാലു തവണ വീട്ടിനുള്ളില്‍ വീണു. സന്ധിവാതവും വീഴ്ച നല്‍കിയ ആഘാതവും അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഒരു ഫ്രെയിമിന്റെ പിന്തുണ വേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇവരെ ഒരുമിച്ച് നിര്‍ത്തുന്നതിനായി മക്കളായ റോഡെറിക്ക് സ്പ്രിംഗെറ്റും ജോവാന്‍ ഡൗണ്‍സും ശ്രമങ്ങള്‍ തുടരുകയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടി 2005ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.

സണ്ണിമോന്‍ മത്തായി

വൃതൃസ്തമായ പ്രവത്തന ശൈലികൊണ്ട് ശ്രദ്ധേയവും, ആതുരസേവന രംഗത്ത് നിറസാന്നിദ്ധ്യവുമായ KCF Watford (Reg No 1168425) ന്‍റെ നേതൃത്വത്തീല്‍ October 28 ഞായറാഴ്ച രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 8.00 മണിവരെ Badminton Tournament നടത്തപ്പെടുന്ന വിവരം സന്തോഷപുരസരം അറിയിക്കുന്നു. എല്ലാവിധ ആര്‍ഭാടങ്ങളും ഒഴിവാക്കി സ്വരൂപിക്കുന്ന തുകയും സുമനസ്സുകളായ കായിക പ്രേമികളുടെ സംഭാവനകളും ചേര്‍ത്ത് പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് ആകുക എന്ന നല്ല ഉദ്ദേശ്യമാണ് ഈ Badminton Tournament ന് പിന്നില്‍ ഉള്ളത്. Men’s Doubles Intermediate Category മത്സരങ്ങള്‍ മാത്രമാണ് നടത്തപ്പെടൂന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി October 18 നു മുന്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് താഴ്മയായി  അപേക്ഷിക്കുന്നു. Registration Fees £30. ഒന്നുമുതന്‍ ആറുവരെ സ്ഥാനങ്ങള്‍ കൈവരിക്കുന്ന വീജയിക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്.

കുടുതല്‍ വീവരങ്ങള്‍ക്ക്

Sunny Mathai 07727993229.
Sunil Warrier 07875586874.
Mathew Sebastian 07475686408.
Biju Sheriff 07869994688.

Account Details
A/C No 10006777
Sort Code 204491
Barclays.
RefBadmiton.

Venue:
The Thomas Parmittes Sports Cetnre,
Parmittes School,
High Elms Lane Garston WD25 OUU.
Date 28 October (Sunday) Time 11am to8pm.

സണ്ണിമോന്‍ മത്തായി

യുകെയിലെ മലയാളി അസോസിയേഷനുകളില്‍ പ്രവര്‍ത്തന മികവു കൊണ്ട് പ്രഥമ സ്ഥാനം അലങ്കരിക്കുന്ന കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗവും ട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പും ഇന്ന് (22/09/2018, ശനിയാഴ്ച) ഹോളിവെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും. ഇന്ന് വൈകുന്നേരം 06.30 മുതല്‍ 08.30 വരെയാണ് പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ അധിഷ്ഠിതമായി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെസിഎഫിന്‍റെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ സാരഥ്യം വഹിക്കാനും സഹകരിക്കാനും താത്പര്യമുള്ള എല്ലാവരും ഇന്ന് നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

“കൂടുതല്‍ അദ്ധ്വാനം, കുറച്ച് ശബ്ദം, കൂടുതല്‍ പേര്‍ക്ക് നന്മ” എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

സണ്ണി മത്തായി – 07727993229

ടോമി ജോസഫ് – 07912219504

സിബി തോമസ്‌ – 07886749305

 

സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളില്‍ ഭവനത്തിലേക്ക് പോകവേ സ്റ്റീവനേജില്‍ മലയാളി യുവാവിനെ വഴിയില്‍ തടഞ്ഞു നിറുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും സാധനങ്ങളും പേഴ്സും ബാങ്ക് കാര്‍ഡുകളും കൈക്കലാക്കി മുഖം മൂടി സംഘം കടന്നു കളഞ്ഞു. രക്തം വാര്‍ന്ന് അവശനിലയില്‍ വഴിയില്‍ കിടന്ന യുവാവിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ കൊള്ളക്കാര്‍ കാണാതെ കിടന്ന മൊബൈല്‍ ഫോണെടുത്തു വിളിച്ചറിയിച്ച ശേഷം പോലീസും ആംബുലന്‍സും എത്തിയിട്ടാണ് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. മുഖത്തും നെഞ്ചത്തും തലയിലും കനത്ത ഇടിയുടെ ആഘാതം ഏറ്റിട്ടുണ്ട്. കൂടാതെ ബിയര്‍ കുപ്പികൊണ്ട് കാലില്‍ തലങ്ങും വിലങ്ങും തല്ലി കാര്യമായ പരിക്കും ഏല്‍പ്പിച്ചിരുന്നു. ആംബുലന്‍സെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു മലയാളി യുവാവ്.

വൈകുന്നേരം ഒമ്പതു മണിയോടെ ടെസ്‌കോയില്‍ നിന്നും ഷോപ്പിംഗ് നടത്തി അല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചേര്‍ന്നുള്ള ഗ്രൗണ്ടിനരികിലുള്ള സൈക്കിള്‍ പാതയിലൂടെ വീട്ടിലേക്കു പോകുമ്പോഴാണ് നിനച്ചിരിക്കാതെ മുഖം മൂടികള്‍ ചാടി വീണത്. കാശ് ആവശ്യപ്പെട്ടു കൊണ്ട് നിറുത്താതെ മര്‍ദ്ദിക്കുകയായിരുന്നു. പോക്കറ്റുകള്‍ തപ്പി ബലമായി പേഴ്സും, സാധനങ്ങളുമായിട്ടാണ് മുഖം മൂടി സംഘം കടന്നു കളഞ്ഞത്. നീരു വന്നു മൂടിയ മുഖത്തും കവിളിലും കാലിലും ഒക്കെയായി ചെറിയ സര്‍ജറികള്‍ ചെയ്യേണ്ടി വന്നു. മുപ്പതില്‍പ്പരം തുന്നല്‍ക്കെട്ടുകളുമായാണ് പിന്നീട് മലയാളി യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തത്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഈ മലയാളി യുവാവ് ഡിപ്പന്‍ഡന്റ് വിസയില്‍ തന്റെ കുഞ്ഞു കുട്ടിയുമായി യു.കെയില്‍ എത്തിച്ചേര്‍ന്നത്. പോലീസ് കേസ് നിലവില്‍ ഉള്ളതിനാലും, വാര്‍ദ്ധക്യവും രോഗങ്ങളും അലട്ടുന്ന മാതാപിതാക്കള്‍ വിവരങ്ങള്‍ അറിയാതിരിക്കുവാനും മറ്റുമായി മലയാളി യുവാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുവാന്‍ നിര്‍വ്വാഹമില്ല.

സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷഹന്‍ ഭാരവാഹികള്‍ യുവാവിനെ സന്ദര്‍ശിക്കുകയും, സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിജനമായ വീഥികളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുവാനും, പരമാവധി രാത്രി നേരങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുവാനും ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ മലയാളി സമൂഹത്തിന്റെ പൊതുവായ അറിവില്‍ എത്തിക്കുവാനും അഭ്യര്‍ത്ഥിച്ചു.

വൈകുന്നേരത്തോടെ മുഖം മൂടി സംഘത്തെ കസ്റ്റഡിയില്‍ എടുത്തുവെന്നു പോലീസ് പിന്നീട് അറിയിച്ചു. ഭീതിയുടെ ആവശ്യം ഇല്ല എന്നും, ഇതൊറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്നും, വീഥികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും എന്നും പോലീസ് അറിയിച്ചു. എന്നിരുന്നാലും സ്റ്റീവനേജിലെ വിവിധ അണ്ടര്‍ ഗ്രൗണ്ട് പാസ്സേജുകളില്‍ വെച്ച് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ അക്രമങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved