ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരുന്നതിനായി സിറിയയിലേക്ക് പോകുകയും തുടർന്ന് നാട്ടിലേക്ക് മടങ്ങാന്‍ യു കെ അനുമതി നിഷേധിക്കുകയും ചെയ്ത 15 കാരി ഷമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. ജർറാഹ് എന്ന് പേരിട്ട മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞ് സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.

കുഞ്ഞിനു ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടക്കു കിഴക്കൻ സിറിയയിലെ അൽ റോജോ ക്യാമ്പിലെ ഒരു ആശുപത്രിയിൽ കാണിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ലണ്ടനിലേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി ബീഗവും കുടുംബവും നിയമ പോരാട്ടം നടത്തുന്നതിനിടയിലാണ് കുഞ്ഞ് മരണമടഞ്ഞത്. സംഭവം യുകെ യ്ക്ക് എതിരേ ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സിറിയൻ ക്യാമ്പിലെ ശോചനീവസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തന്നെ കുഞ്ഞ് തണുത്തു വിറയ്ക്കുകയും ശരീരമാകെ കരിനീല നിറം വ്യാപിക്കുകയും ചെയ്തിരുന്നു. ഷമീമയുടെ മൂന്നാമത്തെ കുഞ്ഞാണ് അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരണപ്പെടുന്നത്. ജന്മനാടായ യു കെയിലേക്ക് മടങ്ങിപ്പോകണം എന്നും ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്നും ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും യുകെ ഭരണകൂടം പ്രവേശനം നിഷേധിക്കുകയായിരുന്നു.

2015 ല്‍ 15 വയസ്സുകാരിയായിരിക്കുമ്പോഴാണ് ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്. കുഞ്ഞ് പിറന്നതോടെ തന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യ​പ്പെട്ടെങ്കിലും യുകെ അധികൃതര്‍ ആവശ്യം തള്ളുകയായിരുന്നു. 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷൻ 40(2) പ്രകാരമുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യാൻ ശ്രമങ്ങൾ നടത്തുന്നത്.