ബിസിനസുകളിലും ജോലികളിലും ഏര്‍പ്പെടുന്നതിനു പകരം സ്ത്രീകള്‍ കുട്ടികളെയും കുടുംബത്തെയും നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ മുതിര്‍ന്ന എന്‍ജിനീയറെ സ്ഥാപനം പുറത്താക്കി. മാന്‍ഗ്ലിന്‍ പില്ലേ എന്ന സൗത്ത് ആഫ്രിക്കന്‍ സിവില്‍ എന്‍ജിനീയറെയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സിവില്‍ എന്‍ജിനീയറിംഗ് (SAICE) പുറത്താക്കിയത്. സിവില്‍ എന്‍ജിനീയറിംഗ് എന്ന പേരിലുള്ള ഇന്‍ ഹൗസ് മാഗസിനിലെ കോളത്തിലാണ് ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയായ പില്ലേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സയന്റിഫിക് പ്രൊഫഷനുകള്‍ കൂടുതലായി തെരഞ്ഞെടുക്കാത്തതിന് കാരണം അവര്‍ക്ക് കെയറിംഗിനോട് കൂടുതല്‍ താല്‍പര്യമുള്ളതിനാലാണെന്ന് പില്ലേ തന്റെ ലേഖനത്തില്‍ പറഞ്ഞു. പിന്നീട് ഈ പരാമര്‍ശത്തില്‍ ഇദ്ദേഹം ഖേദപ്രകടനം നടത്തിയെങ്കിലും കമ്പനി കോണ്‍ട്രാക്ട് റദ്ദാക്കുകയായിരുന്നു.
സെയ്‌സിന്റെ ഇന്‍ ഹൗസ് മാസികയുടെ വായനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഇവരില്‍ 5 ശതമാനം സ്ത്രീകളാണ്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയവയില്‍ കരിയര്‍ ആരംഭിക്കാന്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ രംഗത്തെത്തുന്നതിനെക്കുറിച്ചായിരുന്നു ലേഖനം ചര്‍ച്ച ചെയ്തത്. ജോലി ചെയ്യാനുള്ള ത്വരയും ഉയര്‍ന്ന പെര്‍ഫോമന്‍സ് ആവശ്യങ്ങളുമാണ് പുരുഷന്‍മാരെ ഹൈ പ്രൊഫൈല്‍ ജോലികളിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ലേഖനം അവകാശപ്പെടുന്നത്. ഫാമിലി, സോഷ്യല്‍, ഹോബി സമയങ്ങള്‍ ചെലവഴിക്കാത്തവരാണത്ര ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍.
കുടുംബം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ജോലികളില്‍ തല്‍പരരായിരിക്കുന്നതിനാലാണ് ഇത്തരം ജോലികളില്‍ സ്ത്രീകള്‍ കാര്യമായി എത്താത്തതെന്നും ലേഖനം വാദിക്കുന്നു. സ്ത്രീവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട ഈ പരാമര്‍ശങ്ങളുടെ പേരില്‍ പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്തു നിന്ന് ഇയാളെ നീക്കം ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സൗത്ത് ആഫ്രിക്കയുടൈ ജെന്‍ഡര്‍ ഇക്വാളിറ്റി കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ സയന്‍സ് മന്ത്രി മാമോലോകോ കുബായി എന്‍ഗുബാനേ പില്ലേയുടെ ലേഖനത്തെ അപലപിച്ചു.
കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടര്‍ സി. വിശ്വനാഥന്‍ അയര്‍ലണ്ടിലെത്തുന്നു. ഈ മാസം 19-ആം തിയതി വൈകുന്നേരം 6 മണി മുതല്‍ താലയില്‍ സ്‌പൈസ് ബസാര്‍ ഹാളില്‍വെച്ച് അദ്ദേഹം ‘സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകള്‍’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതാണ്.
എസ്സന്‍സ് അയര്‍ലന്‍ഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. മനുഷ്യന്റെ കുടിയേറ്റങ്ങള്‍ക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ളതാണ്. ആഫ്രിക്കയില്‍ നിന്ന് തുടങ്ങി യൂറോപ്പിലൂടെ പൂര്‍വേഷ്യന്‍ ഭാഗങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യന്‍ വീണ്ടും അവന്റെ പ്രവാസം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രവാസികളായി എത്തുന്ന സമൂഹങ്ങള്‍ നേരിടുന്ന സാംസ്‌കാരിക വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംഭാഷണവും ചര്‍ച്ചകളുമാണ് ലക്ഷ്യം വെയ്ക്കുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പല ധാരണകളെയും ശാസ്ത്രീയ വീക്ഷണത്തിലൂടെ ഇഴകീറി പരിശോധിച്ച് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. വേദങ്ങള്‍, യാഗങ്ങള്‍, യോഗ, ധ്യാനം, ഹോമിയോപ്പതി, എന്നിവയിലെ അശാസ്ത്രീയതകള്‍ തുറന്നുകാട്ടുന്ന പ്രഭാഷണങ്ങള്‍ മലയാളികള്‍ക്ക് വളരെ പരിചിതമാണ്.
തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ആയി ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍ സി വിശ്വനാഥന്‍ ഇപ്പോള്‍ ഒറ്റപ്പാലത്ത് പ്രാക്ടീസ് ചെയ്തു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
0872263917
0879289885
0876521572
സെയിന്‍സ്‌ബെറീസുമായി ലയിക്കാനുള്ള നീക്കത്തിന് മുന്നോടിയായി ‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം നിര്‍ത്തലാക്കുമെന്ന് ആസ്ഡ അധികൃതര്‍. ഇതോടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഉത്പ്പന്നങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. തീരുമാനം ഒക്ടോബറില്‍ നടപ്പാക്കാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്റെ നീക്കം. ക്രസ്തുമസ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. മില്യണ്‍ കണക്കിന് രൂപയാണ് ഒരോ ക്രിസ്മസ് സീസണിലും അധിക പര്‍ച്ചേസിനായി ആളുകള്‍ ഉപയോഗിക്കുന്നത്.
‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം 2010 ലാണ് നിലവില്‍ വരുന്നത്. സാധനങ്ങളുടെ വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് വളരെയേറെ ഗുണപ്രദമായിരുന്നു സ്‌കീം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിലയില്‍ കുറവോ അല്ലെങ്കില്‍ തുല്ല്യമോ ആയി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളുടെ പ്രൈസ് നിലനിര്‍ത്തുമെന്ന് സ്‌കീം ഗ്യാരണ്ടി നല്‍കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ യാതൊരു കാരണവശാലും കൂടുതല്‍ പണം ഈടാക്കില്ലെന്നത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വലിയ ആകര്‍ഷണ ഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇത് പൂര്‍ണമായും എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ടെസ്‌കോ ‘മണി സേവിംഗ്’ സ്‌കീം നിര്‍ത്തലാക്കിയിരുന്നു. ടെസ്‌കോ സ്വന്തം ബ്രാന്‍ഡുകളുടെ വിലയുമായി ബന്ധപ്പെുത്തിയായിരുന്നു ഈ സ്‌കീം കൊണ്ടുവന്നത് എന്നാല്‍ എട്ട് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമെ ഈ സ്‌കീം ഉപയോഗപ്പെടുത്തുന്നുള്ളുവെന്ന് ചൂണ്ടി കാണിച്ച് ഇത് നിര്‍ത്തലാക്കുകയായിരുന്നു. പ്രൈസ് മാച്ച് ഗ്യാരണ്ടി സ്‌കീം പ്രകാരം ആസ്ഡയില്‍ നിന്ന് വാങ്ങിയ ഉത്പ്പന്നങ്ങള്‍ ഇതര സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില കുറച്ച് ലഭിക്കുകയാണെങ്കില്‍ പണം തിരികെ ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയുമായിരുന്നു. ഏതാണ്ട് 10 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെന്‍ഷന്‍ സ്‌കീം മെമ്പര്‍ഷിപ്പ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പെന്‍ഷന്‍ സേവിംഗിന് ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ആഘാതമാണെന്ന് വിദഗ്ദ്ധര്‍. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ശരാശരിയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2017ല ആകെ ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ പദ്ധതി മെംബര്‍ഷിപ്പ് 41.1 മില്യന്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷന്‍ പദ്ധതികള്‍ നോക്കിയാല്‍ ജീവനക്കാര്‍ സേവിംഗ്‌സ് പോട്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശരാശരി കോണ്‍ട്രിബ്യൂഷന്‍ നിരക്ക് 2017ല്‍ 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 4.2 ശതമാനം ആയിരുന്നു.
2012ല്‍ ആരംഭിച്ച വര്‍ക്ക് പ്ലേസ് പെന്‍ഷനിലേക്കുള്ള ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി റിട്ടയര്‍മെന്റ് സേവര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിരുന്നു. 2012ലെ 9.7 ശതമാനത്തില്‍ നിന്ന് സ്വകാര്യ മേഖലയില്‍ നിന്നുള്ള പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് അവിവയുടെ സേവിംഗ്‌സ് ആന്‍ഡ് റിട്ടയര്‍മെന്റ് മേധാവി അലിസ്റ്റര്‍ മക് ക്വീന്‍ പറയുന്നു. ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ പെന്‍ഷന്‍ സേവിംഗ്‌സില്‍ അംഗങ്ങളായ 9 മില്യനിലേറെപ്പേര്‍ക്കായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയെന്നും മക് ക്വീന്‍ പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച് ഇത്തരക്കാര്‍ നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കും. മിനിമം വേജിലും കുറഞ്ഞ തുകയായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതെന്നും വിലയിരുത്തപ്പെടുന്നു.
ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ സ്‌കീമുകളിലെ അംഗത്വം 2016ല്‍ 13.5 മില്യന്‍ ആയിരുന്നെങ്കില്‍ 2017ല്‍ അത് 15.1 മില്യനായി വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ക്ക്‌പ്ലേസ് പെന്‍ഷനിലേക്കുള്ള മിനിമം കോണ്‍ട്രിബ്യൂഷന്‍ നിരക്കിലും വര്‍ഗദ്ധനയുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടായേക്കാം, എന്നാല്‍ അടുത്ത ഏപ്രിലില്‍ നിയമങ്ങള്‍ മാറുന്നതോടെ ഇത് എട്ട് ശതമാനത്തോളം ഉയരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യു.കെയിലെ എല്ലാ ഭാഗത്തുമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വരാന്‍ പോകുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം!. പുതിയ വസ്ത്രവും പുസ്തകങ്ങളുമായി ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലേക്ക് പോകുമ്പോള്‍ മാതാപിതാക്കളായവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളുണ്ടാകും. അതേസമയം ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌കൂളിലെത്തുന്ന കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കാന്‍ കഴിയും. പാരന്റിംഗ് സഹായങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ബേബി സെന്റര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ വായിക്കാം.
1) നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.
സമ്മര്‍ ഹോളിഡേ കഴിഞ്ഞാണ് കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ പോകുന്നത്. വെക്കേഷന്‍ സമയത്തുള്ള നിയന്ത്രണമില്ലാത്ത ദിനചര്യകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കുട്ടി സാധാരണഗതിയില്‍ കൃത്യ സമയത്ത് ഉറങ്ങുന്നതും കൃത്യതയോടെ ഭക്ഷണം കഴിക്കുന്നതുമെല്ലാം ശ്രദ്ധിക്കണം. നേരത്തെ തന്നെ എഴുന്നേല്‍ക്കാന്‍ പാകത്തിന് അലാറം സെറ്റ് ചെയ്യുന്നത്, അനാവശ്യമായ തിരക്കിടല്‍ പരിപാടികളെ മാറ്റി നിര്‍ത്താന്‍ കുട്ടിയെ സഹായിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം രാവിലെ തയ്യാറാക്കാനും ശ്രദ്ധിക്കണം.
2) വീട്ടില്‍ നല്ല സംസാരശീലം വളര്‍ത്തിയെടുക്കുക
പുതിയ അദ്ധ്യയന വര്‍ഷത്തോടെ കുട്ടികള്‍ എഴുതാനും വായിക്കാനുമെല്ലാം ആരംഭിക്കും. ചിലര്‍ അതില്‍ കുറച്ചുകൂടി ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുകയും ചെയ്യും. മാതാപിതാക്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ സൂക്ഷ്മതയുള്ളതായിരിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കുട്ടി വേഗത്തില്‍ മനസില്‍ ഉറപ്പിച്ചേക്കാം. രാത്രി ബെഡ് ടൈം കഥകളും പാട്ടുകളും രസകരമായ സംഭാഷണങ്ങളും നിര്‍ബന്ധമായി ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്. കുട്ടികളോട് നന്നായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കണം.
3) കണക്കുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്തുക.
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്താനുള്ള ചെറിയ വിദ്യകള്‍ കുട്ടിയെ പരിശീലിപ്പിക്കുന്നത് വലിയ ഗുണം ചെയ്യും. പുറത്ത് പോകുന്ന സമയത്ത് കടകളിലെ കളിപ്പാട്ടങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിക്കുക. നമ്പറുകളുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ നല്‍കുക. നമ്പറുകളെ പരിചയപ്പെടുത്തുക തുടങ്ങിയവ ഗണിതശാസ്ത്രപരമായ താല്‍പ്പര്യങ്ങളെ വളര്‍ത്താന്‍ സഹായിക്കും.
4) കുട്ടികളോട് ഒന്നിച്ച് കളിക്കുക.
ആദ്യമായി വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടിയെ സംബന്ധിച്ച് തികച്ചും അപരിചതമായ സ്ഥലമാണത്. സ്‌കൂളിലെ അപരിചിതത്വവും പഠനത്തിലേക്കുള്ള തയ്യാറെടുപ്പ് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും കുട്ടിയുമായി സമയം ചെലവിടാനും കളിക്കാനും ശ്രദ്ധിക്കണം.
5) അദ്ധ്യാപകരോട് നിരന്തരം സംസാരിക്കുക
ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരാള്‍ അദ്ധ്യാപകരായിരിക്കും. കുട്ടിയുമായ ഏതുതരത്തിലുള്ള ആശങ്കകളും പങ്കുവെയ്‌ക്കേണ്ടതും അദ്ധ്യാപകരുമായിട്ടാണ്. കുട്ടിയെ അടുത്തറിയാന്‍ അദ്ധ്യാപകന് സാധിക്കുന്നതിനോടപ്പം മാതാപിതാക്കളുടെ ആശങ്കയും മാറാന്‍ ഇത് സഹായിക്കും.
ഈ വര്‍ഷത്തെ ജി.സി.എസ്.ഇ ഫലം പുറത്തുവന്നപ്പോള്‍ മിക്കയിടത്തും മലയാളി കുട്ടികള്‍ നേടിയത് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്. യു.കെയിലെ മിക്കവാറും സ്‌കൂളുകളില്‍ ഏറ്റവും മികച്ച റിസള്‍ട്ട് ഉണ്ടാക്കിയവരില്‍ മിക്കവരും മലയാളികള്‍ ആണെന്നത് ശ്രദ്ധേയമാണ്. അവരില്‍ ചിലരുടെ നേട്ടം സമാനതകളില്ലാത്തതായിരുന്നു.
അത്തരത്തില്‍ മികച്ച ഒരു നേട്ടത്തിന്റെ കഥയാണ് പൂളില്‍ നിന്നും വന്നിരിക്കുന്നത്. പൂളിലെ പാര്‍ക്ക് സ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എമി സജി എന്ന മിടുക്കി കുട്ടി കരസ്ഥമാക്കിയത് എഴ് വിഷയങ്ങളില്‍ 9 ഗ്രേഡ് ആണ്. ഒപ്പം മൂന്ന് വിഷയങ്ങളില്‍ 8 ഗ്രേഡും ആണ്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജോഗ്രഫി, ഹിസ്റ്ററി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ 9 ഗ്രേഡും കണക്ക്, ഫ്രഞ്ച്, ഇക്കണോമിക്സ് വിഷയങ്ങളില്‍ 8 ഗ്രേഡും നേടിയാണ് എമി സജി അഭിനന്ദനീയമായ നേട്ടം കൈവരിച്ചത്.
കൊട്ടാരക്കരം ചെങ്ങമനാട് തോട്ടത്തുവിളയില്‍ സജി മാത്യുവിന്റെയും കൊല്ലം കുണ്ടറ കരുവേലില്‍ റീന സജിയുടെയും മകളാണ് എമി സജി. പൂള്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഇയര്‍ 5ല്‍ പഠിക്കുന്ന എബി സജിയാണ് സഹോദരന്‍. ഡോര്‍സെറ്റ് മെയില്‍ സെന്ററിലെ ജീവനക്കാരനായ സജി മാത്യൂവിനും പൂള്‍ എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ ഡെര്‍മറ്റോളജി സെപ്ഷ്യലിസ്റ്റ് നഴ്‌സായ റീന സജീക്കും ഏറെ ആഹ്ലാദം പകരുന്നതായിരുന്നതായി മകള്‍ എമിയുടെ മികച്ച വിജയം.
ഒഴിവുസമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്ന എമി സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നൈ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലൊക്കെ എമിയും സുഹൃത്തുക്കളും സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യഭ്യാസത്തിന്റെ പ്രധ്യാന്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം നേടാന്‍ ഇത്തരം അവസരങ്ങള്‍ കാരണമായിത്തീര്‍ന്നു എന്ന് പറയുന്ന എമി ഇക്കര്യം പങ്ക് വെയ്ക്കുന്ന നിരവധി പ്രസംഗങ്ങളും മറ്റും സ്‌കൂളില്‍ നടത്തിയിട്ടുണ്ട്.
പഠന പാഠ്യേതര വിഷയങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ച എമിയുടെ വിജയം കുടുംബാംഗങ്ങള്‍ക്കൊപ്പം ആവേശപൂര്‍വമാണ് പൂളിലെയും ഡോര്‍സെറ്റിലെയും മലയാളികള്‍ ഏറ്റെടുത്തത്. നിരവധി പേരാണ് എമിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ചത്.
ലണ്ടന്‍: ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരോ കുടുംബത്തിനും വലിയ സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും പൊതുവെ ഇത്തരം കാര്യങ്ങളില്‍ നാം വലിയ പ്രധാന്യം നല്‍കാറില്ല. രാജ്യത്തിലെ മൂന്നില്‍ ഒരു വിഭാഗം ആളുകളും പണം ലാഭിക്കാനുള്ള വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ചെറിയ കാര്യങ്ങളാണെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ടിപ്പുകള്‍ നമ്മുടെ കുടുംബ ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് എന്‍പവറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 2000തോളം ഉപഭോക്താക്കള്‍ക്ക് എനര്‍ജി സേവിംഗുമായി ബന്ധപ്പെട്ട ശരിയായ ധാരണയില്ലാത്തതും നഷ്ടങ്ങള്‍ വരുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.
81 ശതമാനം ആളുകളും കരുതുന്നത് പവര്‍ ഷവര്‍ സാധാരണ കുളിയേക്കാള്‍ കുറവ് വെള്ളം ഉപയോഗിക്കുന്നുവെന്നാണ് എന്നാല്‍ പവര്‍ ഷവര്‍ 50 ലിറ്റര്‍ അധിക വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. ഏത് സമയത്തും ഹീറ്റിംഗ് കുറവായി നിലനിര്‍ത്തിയാല്‍ ലാഭമാണെന്നാണ് 46 ശതമാനം വിശ്വസിക്കുന്നത്. എന്നാല്‍ താപനില അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന തെര്‍മോസ്‌റ്റേറ്റ് ഉള്ളത് വര്‍ഷം 150 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. 51 ശതമാനം പേര്‍ സ്മാര്‍ട്ട് മീറ്ററുകള്‍ അധിക ചെലവാണെന്ന് വിശ്വസിക്കുന്നു, പക്ഷേ ഇലക്ട്രിസിറ്റി ഉപയോഗം കൃത്യമായി നിരീക്ഷിക്കുന്നത് ചെലവ് ചുരുക്കാന്‍ സഹായിക്കും. 21 പൗണ്ട് വരെ ഇത് ലാഭമുണ്ടാക്കാന്‍ ഇത് സഹായിക്കും.
അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാന്‍ പൈപ്പ് നേരിട്ട് ഉപയോഗിക്കാതെ ബൗളില്‍ വെള്ളം ശേഖരിച്ച് കഴുകുന്നത് വര്‍ഷം 25 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. വളരെ ദൈര്‍ഘ്യമേറിയ കുളികള്‍ ഒഴിവാക്കി ഒരു മിനിറ്റുകൊണ്ട് കുളിക്കുന്നത് 80 പൗണ്ട് വരെ വാട്ടര്‍ ബില്ലില്‍ വ്യത്യാസമുണ്ടാക്കും. ലാപ്‌ടോപ്പിനേക്കാളും എനര്‍ജി ഉപയോഗിക്കുന്നത് ഡെസ്‌ക്ടോപ്പുകളാണ്, അവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഇലക്ട്രിസിറ്റി ബില്ലില്‍ 17 പൗണ്ടിന്റെ കുറവ് വരുത്താന്‍ സഹായപ്രദമാണ്. 19 ശതമാനം ആളുകള്‍ കരുതുന്നത് എത്ര അളവില്‍ വെള്ളം ചൂടാക്കിയാലും ഒരേ എനര്‍ജിയാണ് ആവശ്യം വരു എന്നാണ്.! പക്ഷേ അത്യാവശ്യമുള്ള അളവില്‍ മാത്രം വെള്ളം ചൂടാക്കുന്നത് 36 പൗണ്ട് ലാഭമുണ്ടാക്കും.
പഠനത്തില്‍ നിന്നും പ്രധാനമായും തിരിച്ചറിഞ്ഞിട്ടുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ വലിയ നഷ്ടമാണ് കുടുംബ ബജറ്റില്‍ ഉണ്ടാക്കുന്നത്. വൈദ്യൂതി, വെള്ളം തുടങ്ങിയവ കൃത്യമായി ഉപയോഗിക്കാനായാല്‍ വലിയൊരളവില്‍ പണം പാഴാക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയും.
യുകെയിലെ, കായിക, വടംവലി പ്രേമികളുടെ ആവേശമായ സഹൃദയയുടെ വടംവലി മത്സരം ഇത് നാലാം വര്‍ഷത്തിലേയ്ക്ക്, കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും, സംഘാടന മികവുകൊണ്ടും യു.കെയിലെ ഏറ്റവും പ്രശസ്തമായ ഈ കരുത്തിന്റെ പോരാട്ടത്തിനോടൊപ്പം ഇദംപ്രഥമമായ് അത്തപ്പൂക്കള മത്സരവും ഒരുക്കി സഹൃദയര്‍…
സെപ്തംബര്‍ 23ന് sണ്‍ ബ്രിഡ്ജിലെ സാക്ക് വില്ലെ സ്‌കൂള്‍ അങ്കണത്തില്‍ ആണ് വടംവലി മത്സരവും, യു കെയില്‍ ആദ്യമായ് സംഘടിപ്പിക്കുന്ന ഓള്‍ യുകെ അത്തപ്പൂക്കള മത്സരവും അരങ്ങേറുന്നത്
വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനം 701 പൗണ്ടും ട്രോഫിയും അത്തപ്പൂക്കള മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് 501 പൗണ്ടും ട്രോഫിയും ആണ്.കൂടാതെ മറ്റു സ്ഥാനങ്ങളില്‍ വിജയിക്കുന്ന 5 ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. 5 പേരടങ്ങുന്ന ഒരു ടീമിന് പൂക്കളമത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ ഫീ 30 പൗണ്ട് ആണ്.
ഇതിനോടകം ഇരു മത്സരങ്ങളിലും നിരവധി ടീമുകള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്, എങ്കിലും രജിസ്‌ട്രേഷന്‍ Sept 15 ന് വരെ തുടരുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. വടംവലി മത്സരത്തിന് 590 കിലോ വിഭാഗത്തില്‍ ആണ് മത്സരം നടക്കുന്നത്.
യു കെ യിലെ മലയാളി സംഘടനകളില്‍ എന്നും വേറിട്ട പ്രവര്‍ത്തനങ്ങളുമായ് മുന്നേറുന്ന സഹൃദയ സെപ്തംബര്‍ ഒന്നാം തീയതി അംഗങ്ങള്‍ പാകം ചെയ്ത ഓണസദ്യയിലൂടെ 500ല്‍ പരം പൗണ്ട് സമാഹരിക്കുകയുണ്ടായി. ഇതോടൊപ്പം Sahrudaya Kerala Flood Relief ഫണ്ടിലേക്ക് അപ്പീല്‍ വഴി സമാഹരിച്ച 2000 പൗണ്ടിനോട് അടുപ്പിച്ച് വരുന്ന തുകയും, വടംവലി മത്സരത്തിലും, പൂക്കള മത്സരത്തിലും സമാഹരിക്കുന്ന തുകയും ചേര്‍ത്ത് കേരളത്തിന് സഹായം എത്തിക്കുവാനുള്ള പദ്ധതിയാണ് സഹൃദയ കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്നും അതോടൊപ്പം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുവാന്‍ ഈ ഇരു മത്സരങ്ങളിലും പങ്കെടുത്ത് സഹകരിക്കണമെന്നും പ്രസിഡണ്ട് ശ്രീ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
രാവിലെ 9.30ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന, വടംവലിയിലെ താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്ന ,ഈ രാജകീയ മത്സരം കാണുവാനും, യു കെയില്‍ ആദ്യമായ് നടത്തുന്ന ഓള്‍ യുകെ അത്തപ്പൂക്കള മത്സരം ആസ്വദിക്കുവാനും ,ഉദ്യാന നഗരിയിലേക്ക് എല്ലാ യു കെ മലയാളികളേയും ക്ഷണിക്കുന്നതായ് ഭാരവാഹികള്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ കമ്മറ്റികള്‍ സജ്ജമായിക്കഴിഞ്ഞു, വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ്, നാടന്‍ ഭക്ഷണശാല എന്നിവയും ലഭ്യമാണ്.
ടീം രജിസ്ട്രഷനും മറ്റ് വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
www.sahrudaya.co.uk
[email protected]
07886600478, 07956184796, 07984534481,
മത്സരവേദിയുടെ അഡ്രസ്സ്
Sackville school
Tonbridge road, Hildenborough
Tonbridge, Kent
TN11 9HN
കുട്ടികള്‍ക്ക് ഇലവന്‍ പ്ലസ് പരിശീലനം നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ എക്‌സാമില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ എഴുതുന്നതിനായി പരിശീലനം നല്‍കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഒപ്പം പരീക്ഷയെഴുതുന്നവരേക്കാള്‍ അനാവശ്യ അര്‍ഹത നല്‍കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെന്റിലെ 10 സ്‌കൂളുകളില്‍ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നതായി വെളിപ്പെട്ടത്.
ഒരു രക്ഷിതാവെന്ന വ്യാജേന ബിബിസി റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ 9 സ്‌കൂളുകളിലും പ്രത്യേക പരിശീലനം നല്‍കുന്നതായി വ്യക്തമായി. കുട്ടികളെ പരീക്ഷയ്ക്കായി പഠിപ്പിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നാണ് ഒരു അധ്യാപകന്‍ ബിബിസി റെക്കോര്‍ഡിംഗില്‍ പറയുന്നത്. മുന്‍ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചും മോക്ക് ടെസ്റ്റുകള്‍ നടത്തിയുമാണ് ഇവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഗ്രാമര്‍ സ്‌കൂളുകളുടെ അഡ്മിഷന്‍ പോളിസി പ്രാതിനിധ്യം ലഭിക്കാത്ത സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടി പരിഗണിച്ചു കൊണ്ടാകണം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം.
പ്രൈമറി സ്‌കൂളുകളിലെയും പ്രൈവറ്റ് ട്യൂഷന്റെയും ചെലവുകള്‍ വഹിക്കാന്‍ കഴിയുന്ന മിഡില്‍ ക്ലാസുകാരുടെ കുട്ടികളെ മാത്രമാണോ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്ന് സെലക്ടീവ് സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറി വരികയുമാണ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ വര്‍ഷം ആദ്യം ഗ്രാമര്‍ സ്‌കൂളുകളുടെ വികസനത്തിനായി 50 മില്യന്‍ പൗണ്ട് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് അനുവദിച്ചത്.
വീടുകളിലെ എയര്‍ കണ്ടീഷനുകള്‍ നമുക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാം. നമുക്കാവശ്യമായ അളവില്‍ ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യാം. എന്നാല്‍ ഓഫീസുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ എസികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് സ്വന്തം ഇഷ്ടാനുസരണം അവയെ നിയന്ത്രിക്കാന്‍ കഴിയാറില്ല. യുകെയിലെ എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയില്‍ ഓഫീസുകളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പലപ്പോഴും ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ടത്രേ! ഓഫീസിലെ ടെംപറേച്ചര്‍ നിയന്ത്രണം സംബന്ധിച്ച് അഞ്ചില്‍ രണ്ട് ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എയര്‍ കണ്ടീഷന്റെ പേരില്‍ സഹപ്രവര്‍ത്തകരുമായി പോരടിച്ചിട്ടുണ്ടെന്ന് യുകെയിലെ 42 ശതമാനം ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തണുപ്പ് കൂടുതലാകുന്നു എന്നാണ് ഇവരില്‍ 41 ശതമാനം പേരുടെ പരാതി. എന്നാല്‍ എസിയിലും വിയര്‍ത്ത് ഉരുകുന്നുവെന്ന് 36 ശതമാനം പേര്‍ പറയുന്നു. പത്തില്‍ നാലു പേര്‍ക്കെങ്കിലും ഓഫീസിലെ എയര്‍കണ്ടീഷനിംഗ് കടുത്ത തണുപ്പായാണ് അനുഭവപ്പെടുന്നതത്രേ! 21 ഡിഗ്രിയാണ് ഓഫീസുകളില്‍ നിലനിര്‍ത്തിയിരിക്കുന്ന ശരാശരി താപനില. എന്നാല്‍ 18 ഡിഗ്രിയായി ഇത് മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഓഫീസിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി തൊഴിലുടമകളാണ് നടപടിയെടുക്കേണ്ടതെന്നാണ് മൂന്നില്‍ രണ്ട് ജീവനക്കാരും കരുതുന്നത്.
2018 സമ്മര്‍ അടുത്ത കാലത്ത് അനുഭവപ്പെട്ട ഏറ്റവും ചൂടേറിയതായിരുന്നു. ഇതാണ് എയര്‍കണ്ടീഷനിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടത്. ഈ സമ്മറില്‍ സൂര്യപ്രകാശം ലഭിക്കുന്നതിനായി ഓഫീസില്‍ നിന്ന് എക്‌സ്‌ക്യൂസുകള്‍ പറഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ സമ്മതിക്കുന്നു. 2000 ഓഫീസ് ജീവനക്കാരില്‍ 31 ശതമാനം പേര്‍ ഈ വിധത്തില്‍ ചെയ്തതായി സമ്മതിച്ചു.