UK

കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ മലയാള മാധ്യമങ്ങളില്‍ യുക്മ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് കൈമാറ്റത്തില്‍ പിരിച്ച തുകയും കൊടുത്ത തുകയും തമ്മില്‍ വലിയ അന്തരം ഉണ്ടായത് ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിന് മറുപടിയുമായി രംഗത്ത് വന്ന യുക്മ പ്രസിഡന്റിന്റെ ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം അണികള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിക്കുന്നു. ഓണ്‍ലൈനില്‍ പിരിഞ്ഞു കിട്ടിയ തുകയില്‍ 6800 പൗണ്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചു എന്ന വാര്‍ത്തയ്ക്കു യുക്മ കോടികളുടെ ദുരിതാശ്വാസം ഏറ്റെടുക്കും എന്ന മറുപടിയുമായി യുക്മ പ്രസിഡന്റ് രംഗത്ത് വന്നത് രസകരമായ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. ഒരു ഭാഗത്തു സംഘടനയോട് കൂറും വിശ്വാസവും ഉള്ള ഒരു പറ്റം ആളുകള്‍ കൈയിലെ പണവും കളഞ്ഞു ഇല്ലാത്ത സമയം ഉണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തു ദുരിതാശ്വാസത്തില്‍ പോലും കൈയ്യിട്ടു വരാന്‍ നാണം ഇല്ലാത്ത ഏതാനും വ്യക്തികള്‍ ചേര്‍ന്ന് സംഘടനക്ക് ഉണ്ടാകുന്ന ചീത്തപ്പേര് മറച്ചു പിടിക്കാന്‍ രാഷ്ട്രീയം കളിച്ചു വിദഗ്ധനായ പ്രസിഡന്റ് നടത്തുന്ന കളികള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് ഇന്നലെ യുക്മ പുറത്തുവിട്ട പത്രക്കുറിപ്പ് .

പിരിച്ചെടുത്ത തുകയില്‍ 6800 പൗണ്ട് കാണുന്നില്ല എന്ന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളെ ഊടുപാട് ചീത്ത വിളിക്കാന്‍ ധൈര്യം കാട്ടുന്ന നേതാവ് മന്ത്രിക്കു നല്‍കിയ ചെക്കില്‍ കാണാതായ പണം എവിടെയെന്നു ഒരിടത്തും വെളിപ്പെടുത്തുന്നുമില്ല. ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, ഓഡിറ്റും റിപ്പോര്‍ട്ടും കാലാകാലം സമര്‍പ്പിക്കേണ്ട ഒരു സംഘടനാ പുലര്‍ത്തേണ്ട സാമാന്യ മര്യാദ പോലും കാണിക്കാതെ എന്ത് തോന്ന്യാസവും ചെയ്യാമെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് കടലാസ് സംഘടനകള്‍ പോലും കാണിക്കുന്ന മര്യാദകള്‍ കാട്ടാതെയാണ് ബഹുജന അടിത്തറയുള്ള യുക്മയെ നാണം കെടുത്തുന്നത്. ചാരിറ്റിയുടെ പേരില്‍ പിരിക്കുന്ന പണം ഒരു തരത്തിലും വകമാറ്റി ചിലവിടാന്‍ പാടില്ല എന്ന ചാരിറ്റി കമ്മീഷന്റെ നിബന്ധന പോലും വായിച്ചു നോക്കാതെ പിരിച്ചെടുത്ത തുക ഘട്ടം ഘട്ടമായി തോന്നുന്ന പോലെ വകമാറ്റി ചെലവാക്കാം എന്ന് സ്വകാര്യമായി ശിങ്കിടികളെ ബോധ്യപ്പെടുത്തുന്ന നേതാവ് ചാരിറ്റി കമ്മീഷനില്‍ ഒരു പരാതി എത്തിയാല്‍ വെള്ളം കുടിക്കും എന്ന സത്യം മറച്ചു വെക്കുകയാണ്.

മാധ്യമ വിമര്‍ശനം എക്കാലവും തങ്ങളെ തകര്‍ക്കാന്‍ ഉള്ള അടവാണെന്നു പറഞ്ഞു ഫലിപ്പിക്കുന്ന യുക്മ നേതൃത്വം ഇക്കുറിയും പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. സംഘടനയ്ക്ക് സംഭവിച്ച വീഴ്ച കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാറ്റി വച്ച പണം ഉടനെ സര്‍ക്കാരിന് നല്‍കും എന്ന് പറയാതെ ഒരു കോടിയുടെ കണക്കുകമായാണ് നേതാവ് എത്തിയിരിക്കുന്നത്. ഒരു കോടിയല്ല നൂറു കോടി കിട്ടിയാലും കേരളത്തിന് അത്യാവശ്യമാണ് എന്നിരിക്കെ ഒരു കോടിയുടെ സേവന പ്രവൃത്തി ചെയ്യരുത് എന്നാരെങ്കിലും വിലക്കി എന്ന മട്ടിലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വെല്ലുവിളിയുടെ ഭാഷ നല്‍കാന്‍ ഇപ്പോഴും രാഷ്ട്രീയ കുപ്പായം ഊരാത്ത നേതാവ് ശ്രമിക്കുന്നത്. എന്നും കൈയ്യിട്ടു വാരി ശീലിച്ച തന്ത്രം ഇക്കുറിയും പയറ്റിയപ്പോള്‍ കയ്യോടെ പിടിക്കപ്പെടും എന്നത് ഓര്‍ക്കാതെ പോയതാണ് ഇപ്പോള്‍ വിനയായി മാറിയത്. ചില ഓണ്‍ലൈന്‍ പത്രങ്ങളോട് രഹസ്യമായി ബന്ധം സ്ഥാപിച്ചും പരസ്യമായി എതിര്‍ത്തും രണ്ടു വര്‍ഷം മുന്നോട്ടു പോയപ്പോള്‍ എന്ത് തോന്ന്യാസവും കാട്ടാം, ആരും ചോദ്യം ചെയ്യില്ല എന്ന ചിന്ത കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പത്രങ്ങള്‍ പൊളിച്ചപ്പോള്‍ വീണ്ടും പരസ്യ വെല്ലുവിളി എന്ന തന്ത്രമാണ് രക്ഷയ്ക്ക് വേണ്ടി നേതാവ് പയറ്റുന്നത്.

അതിനിടെ ലണ്ടനില്‍ എത്തിയ മന്ത്രിയെ കരുവാക്കി 6800 പൗണ്ട് ഒറ്റയടിക്ക് വെട്ടിമാറ്റിയ യുക്മക്കാര്‍ക്കെതിരെ ബ്രിട്ടനില്‍ നിന്നും തന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നാട്ടില്‍ വിവരം എത്തിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷം വള്ളംകളി നടത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് എന്ന് മേനി നടിച്ച നേതാവ് എന്ത് തോന്ന്യാസത്തിനും കേരള സര്‍ക്കാര്‍ കൂട്ട് നില്‍ക്കും എന്ന് കരുതിയത് ഇപ്പോള്‍ തിരിച്ചടിയാവുകയാണ്. ഇടക്കാലത്തു സര്‍ക്കാരില്‍ പിടിപാടുള്ള ഇടതു സഹയാത്രികനെ കൂട്ട് കിട്ടിയ നേതാവിന് സഹയാത്രികന്‍ തെറ്റിപ്പിരിഞ്ഞതും ഇപ്പോള്‍ വിനയായി മാറുകയാണ്. കോഴിയും കുറുക്കനും പോലെയുള്ള ചങ്ങാത്തമായിരുന്നു കോണ്‍ഗ്രസുകാരനായ യുക്മ നേതാവും ഇടതു സഹയാത്രികനും തമ്മില്‍ ഉണ്ടായിരുന്നത്. ഏതായാലും മന്ത്രിക്കു കിട്ടിയ ചെക്കും ഓണ്‍ലൈന്‍ പിരിവിന്റെ വിവരങ്ങളും സര്‍ക്കാരില്‍ എത്തിയതോടെ യുക്മയുടെ പേര് ബ്ലാക് ലിസ്റ്റില്‍ എത്തിച്ചതിന്റെ മഹത്വവും ഭരണസമിതിയെ തേടിയെത്തുകയാണ്. കണക്കുകള്‍ എന്നും കടലാസില്‍ എഴുതി വെ്ക്കേണ്ടതാണ് എന്ന ശീലം തെറ്റിക്കുന്ന പാരമ്പര്യമുള്ള യുക്മ വെള്ളപ്പൊക്കത്തിലും അതെ അടവ് കാട്ടിയതു എട്ടിന്റെ പണി കിട്ടിയത് പോലെയായി മാറി.

എന്തൊക്കെ നല്ലതു ചെയ്താലും ചെറിയൊരു പിഴവ് പോലും സാമൂഹ്യ രംഗത്ത് കളങ്കമായി മാറും എന്നിരിക്കെ 6800 പൗണ്ട് എന്ന വന്‍തുക സര്‍ക്കാരിന് നല്‍കാതെ മാറ്റിവയ്ക്കാന്‍ യുക്മ കാട്ടിയ പിന്‍ബുദ്ധി ഇനിയെന്ത് ന്യായീകരണം പറഞ്ഞാലും എക്കാലവും ചോദ്യമായി യുക്മയ്ക്കു മുന്നിലെത്തും. ആര്‍ക്കും പരിശോധിക്കാവുന്ന, ഓണ്‍ലൈനില്‍ കാണാവുന്ന വിര്‍ജിന്‍ മണി ലിങ്കിലെ പണത്തില്‍ ഇത്രയും വലിയ തിരിമറി നടന്നെങ്കില്‍ ആരും കാണാത്ത യുക്മയുടെ സ്വന്തം കണക്കില്‍ എത്ര ആയിരം അടിച്ചു മാറ്റി എന്നാരെങ്കിലും ചിന്തിച്ചാല്‍ അതിനും ഉത്തരമായി തെറിവിളി മാത്രമാകും യുക്മ നേതൃത്വം നല്‍കുക. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഉള്ള കൃത്യമായ ഒത്തുകളി ഇനിയും പിടിക്കപ്പെടാതിരിക്കെ 6800 പൗണ്ട് മാറ്റിവെച്ചതു ആരുടെ ബുദ്ധി എന്നതാണ് ഇനി അറിയേണ്ടത്.

പഴി വരുമ്പോള്‍ പ്രസിഡന്റിന്റെ തലയില്‍ എത്തിക്കോളും എന്നതിനാല്‍ കൂടെ നിന്നവന്‍ തന്നെ പണിതത് ആണെന്നും വിവരം കൃത്യമായി മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതാണെന്നും വിവരമുണ്ട്. യുക്മയ്ക്കു ബദലായി രൂപം കൊള്ളുന്ന സംഘടനയുടെ പിറവി ദിനത്തില്‍ തന്നെയാണ് യുക്മയെ നാറ്റിക്കുന്ന ഇടപാട് പുറത്തു വന്നതും. സെക്രട്ടറിയില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കയറ്റം പ്രതീക്ഷിക്കുന്ന നേതാവിന് നിലവിലെ പ്രസിണ്ടന്റ് രഹസ്യമായ പിന്തുണ വാഗ്ദാനം ചെയ്തതും തന്റെ വിദേശം കടന്നുള്ള ബിസിനസിന് അല്പം പണം കളഞ്ഞാലും മോശമാകില്ല എന്ന ചിന്തയുള്ള രണ്ടാമനും തമ്മിലുള്ള രഹസ്യ ഫോര്‍മുലയില്‍ നിലവിലെ പ്രസിഡന്റ് ഒരു കാരണവശാലും വീണ്ടും രംഗത്ത് വരാതിരിക്കാന്‍ കൂടുതല്‍ നാറ്റക്കഥകള്‍ നാളുകളില്‍ യുക്മയില്‍ നിന്നുണ്ടാകും എന്നാണ് ഇരുവരുമായി അടുപ്പമുള്ളവരില്‍ നിന്നും പുറത്തു വരുന്ന സൂചനകള്‍.

ഒരു മലയാളി സംഘടനക്ക് ആവശ്യമായ തമ്മില്‍ തല്ലും പാരവയ്പ്പും ധാരാളം ഉള്ള സംഘടനയില്‍ അടുത്തെത്തി നില്‍ക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പ് വരെ ഇനിയും പിരിവിന്റെ പേരില്‍ ഉള്ള കഥകള്‍ എത്തികൊണ്ടിരിക്കും. പ്രാദേശിക മലയാളി സംഘടനകള്‍ പിരിച്ച പണമെടുത്തു ഇതെല്ലം തങ്ങളുടെ നേതൃത്വ മികവാണ് എന്ന് കേരള സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഉള്ള നേതാവിന്റെ നീക്കത്തിന് ആദ്യ തിരിച്ചടിയാവുകയാണ് മന്ത്രിയെ മുന്നില്‍ നിര്‍ത്തി എടുത്ത പതിനായിരം പൗണ്ടിന്റെ ചെക്ക് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍. ഇനി ഇത്തരം കുതന്ത്രവുമായി സര്‍ക്കാരിന് മുന്നില്‍ എത്തിയാല്‍ നേതാവിന് ഉള്ളത് കയ്യോടെ കിട്ടും എന്ന സൂചനയും യുകെയില്‍ ഇടതു ചിന്താഗതിക്കാര്‍ പങ്കിടുന്നു. മലയാളം മിഷന് രൂപീകരിച്ചപ്പോള്‍ യുക്മയുടെ ബാനര്‍ മതിയെന്ന് സര്‍ക്കാരില്‍ ബോധ്യപ്പെടുത്താന്‍ ഓടി നടന്ന നേതാവിന് മുട്ടന്‍ പാരവന്നതും യുകെയില്‍ നിന്ന് തന്നെയാണ്. അന്ന് രംഗത്ത് വന്നവര്‍ തന്നെയാണ് കേരള സര്‍ക്കാരിന് വേണ്ടി പിരിച്ച 6800 പൗണ്ട് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ എത്തിക്കാതെ മാറ്റി വച്ച കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.

ലണ്ടന്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി പാന്തേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി കിരീടം ചൂടി. നവംബര്‍ 10ന് മിഡില്‍സെക്സ് എഫ്എ റെക്ടറി പാര്‍ക്കില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ജമൈക്ക എഫ്‌സിയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് പാന്തേഴ്‌സ് വിജയം കൈവരിച്ചത്.

യൂകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 12 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എസ്‌സി, ഈസ്റ്റ് ഹാം എസിക്‌സ്, മിഡ്‌ലാന്‍ഡ്‌സ് എഫ്‌സി, ഈസ്റ്റ് ഹാം യുണൈറ്റഡ്, ഡ്യൂക്‌സ് എഫ്‌സി, കേരള സ്ട്രൈക്കേഴ്സ് ഗ്ലോസ്റ്റര്‍, ല്യൂട്ടന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, പാന്തേഴ്‌സ് ഇലവന്‍, റെഡ് ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ പങ്കെടുത്തു.

 

സെമി ഫൈനലില്‍ അതിശക്തരായ ഈസ്റ്റ് ഹാം എസിക്‌സ്‌നോട് 2-1ന് പാന്തേഴ്‌സ് ഫൈനലിലേക്ക് ജയിച്ചു കയറിയപ്പോള്‍ അജയ്യരായ സിപി എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഗോള്‍കീപ്പര്‍ അയ്യൂബിന്റെ മികവോടെ ജമൈക്ക എഫ്‌സി കീഴടക്കി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതരായ സാഹചര്യത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെയാണ് പാന്തേഴ്‌സ് എഫ്‌സി വിജയം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സിപി എഫ്‌സിയിലെ ഡാനിയെയും ടോപ് സ്‌കോറര്‍ ആയി മിദ്ലാജ് പാന്തേഴ്സും മികച്ച ഗോള്‍കീപ്പര്‍ ആയി ജമൈക്കയിലെ അയൂബിനെയും തിരഞ്ഞെടുത്തു. ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

തോമസ്‌കുട്ടി ഫ്രാന്‍സിസ്

ലിവര്‍പൂള്‍: നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ വര്‍ണ്ണപീലികള്‍ വിരിയിച്ച ലിംകയുടെ 13-മത് ചില്‍ഡ്രന്‍സ്‌ഫെസ്റ്റ് വര്‍ണ്ണാഭമായി. ഈ വര്‍ഷം ബാലകലോത്സവത്തെ കലാമേളയായി ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ ലിംക അവതരിപ്പിക്കുകയായിരുന്നു. ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരു കുടുംബത്തിലെ സഹോരങള്‍ തന്നെ കലാപ്രതിഭയും കലാതിലകവുമായി വിളങ്ങി നിന്ന മത്സര ദിനമായിരുന്നു അന്ന്. പത്ത് വയസുകാരിയായ അമീലിയ മാത്യു ലിംകയുടെ 13-ത് കലാതിലകമായപ്പോള്‍ അമീലിയയുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞനുജന്‍ പയസ് മാത്യു കലാപ്രതിഭ യുമായി.

നിറഞ്ഞ സദസിിന്റെ ഹര്‍ഷാരവങ്ങളാല്‍ വേദിയുടെ പടവുകള്‍ താണ്ടി ആ ആറ് വയസ്സുകാരന്‍ ചേച്ചിയുടെ കൈപിടിച്ചെത്തിയത് ഏവരെയും ആവേശ ഭരിതരാക്കി. മത്സരത്തില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് ലിവര്‍പൂളിന്റെ ഈ കൊച്ചു മിടുക്കന്‍ ചരിത്രം കുറിച്ചത്. അമീലിയ ഇതിന് മുമ്പും തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ ലിംകയുടെ കഴിഞ്ഞ കാല ചില്‍ഡ്രന്‍സ് ഫെസ്റ്റുകളിലും ഓണാഘോഷ പരിപാടികളിലും കാഴ്ചവച്ചിട്ടുണ്ട്. അതുപോലെതന്നെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവ മേളകളില്‍ റീജിയണല്‍, നാഷണല്‍ തലങ്ങളിലും അമീലിയ മാത്യു വ്യക്തിഗത ഇനങ്ങളിലും അതുപോലെ ഗ്രൂപ്പ് ഇനങ്ങളിലുമായി തന്റെ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിരുന്നു. ലിവര്‍പൂളിലെ നോട്ടി ആഷില്‍ താമസിക്കുന്ന ബിജൂമോന്‍ മാത്യുവിന്റെയും പ്രിന്‍സിയുടെയും മക്കളാണ് ഈ കൊച്ചു മിടുക്കരായ അമീലയും പയസും.

മുതിര്‍ന്നവര്‍ക്കുള്ള മത്സരത്തില്‍ ലെനി കുര്യന്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ലിംകയുടെ പ്രത്യേക ട്രോഫി കരസ്ഥമാക്കി. ലിവര്‍പൂളിലെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളാണ് ലെനി. ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ തമ്പി ജോസിന്റെ നേതൃത്വത്തില്‍ ചിട്ടയായി നടത്തപ്പെട്ട ലിംക കലാമേളയുടെ വിജയത്തിന് പിന്നില്‍ ലിംകയുടെ നേതൃത്വകരായ ഫിലിപ്പ് മാത്യു, റെജി തോമസ്, നോബിള്‍ മാത്യു, മനോജ് വടക്കേടത്ത്, തോമസ് ഫിലിപ്പ്, ബിനു മൈലപ്ര, മായാ ബാബു, ഷൈബി സിറിയക്, അനില്‍ ജോര്‍ജ് എന്നിവരും അണിനിരന്നു. മൂന്ന് വേദികളിലായി നൂറ്റിയന്‍പത് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നൈസര്‍ഗികമായ കഴിവുകളെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് മുന്നില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന മുഹൂര്‍ത്തങ്ങളിലൂടെ സമ്മാനിക്കുകയായിരുന്നു. ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളാണ് പതിവ് പോലെ ഇക്കുറിയും ഈ വലിയ കലോത്സവത്തിനായി വേദിയൊരുക്കിയത്.

വേറിട്ട ആശയങ്ങളിലൂടെ നിറഞ്ഞ ജന പങ്കാളിത്തത്തോടെ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംകയുടെ നാളിതുവരെയുള്ള കര്‍മ്മ പരിപാടികളില്‍ ഈ കലാമേളയും ഒരു വന്‍ വിജയമാക്കി മാറ്റപ്പെടുവാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് ലിംകയുടെ നേതൃത്വകര്‍. ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിനെ ഒരു കലാമേളയായി വിജയതിലകമണിയിച്ച ലിവര്‍പൂള്‍ മലയാളി സമൂഹത്തോടും അതുപോലെ ലിംകയുടെ സജീവ പ്രവര്‍ത്തകരോടും ചെയര്‍പേഴ്‌സണ്‍ ഫിലിപ്പ് മാത്യു, സെക്രട്ടറി റെജി തോമസ് എന്നിവര്‍ നന്ദി അറിയിക്കുകയൂണ്ടായി. സീനിയര്‍ , യൂത്ത് എന്നീ തലങ്ങളിലുള്ള മത്സരാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യം വേദനാജനകം തന്നെയെന്ന്
ലിംകയുടെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

ലണ്ടന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ യു.കെയിലെ മലയാളി മുസ്ലിങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന മിലാദ് കാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയില്‍ നവംബര്‍ 11 ഞായറാഴ്ച്ച നടന്നു. 12 വര്‍ഷത്തോളമായി ലണ്ടന്‍ മലയാളി മുസ്ലിങ്ങള്‍ക്കിടയില്‍ ആത്മീയ സാസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ഇഹ്‌സാന്‍ ആണ് മിലാദ് കാമ്പയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബുര്‍ദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വര്‍ണ്ണശബളമായ പരിപാടിയില്‍ അല്ലാമാ കാശിഫ് ചിശ്‌നി മുഖ്യ പ്രഭാഷണം നടത്തി.

പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണ ദൂതരായ മുഹമ്മദ് നബിയുടെ സന്ദേശം യുവതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം സദസിനെ ബോധ്യപ്പെടുത്തി. പ്രവാചകന്റെ ജന്മ മാസത്തില്‍ യു.കയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന കാമ്പയിനുകള്‍ക്ക് ഇതോടെ തുടക്കമായി. മിലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബര്‍ 1ന് ലണ്ടന്‍ വൈറ്റ്‌സിറ്റിയിലെ ഫോനിക്‌സ് അക്കാദമിയില്‍ നടക്കും.

നൂറില്‍പ്പരം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വെബ്ലി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികള്‍ക്ക് മുസ്തഫ ഹെയ്‌സ്, മുനീര്‍ ഉദുമ, സലീം വില്‍സഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അല്‍ഇഹ്‌സാന്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും അല്‍ഇഹ്‌സാന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: ആവേശവും ഉദ്വേഗവും അവസാന നിമിഷം വരെ കാത്തുവച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രണ്ടാം ബൈബിള്‍ കലോത്സവത്തിന് ആവേശോജ്ജ്വലസമാപനം. ഇന്നലെ ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഒന്‍പതു വരെ നടന്ന സുവിശേഷ പ്രഘോഷണത്തിനു ആയിരത്തിയഞ്ഞൂറിലധികം അംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പങ്കുചേര്‍ന്നത്, യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷാധിഷ്ഠിത കലാപ്രകടനങ്ങളിലൂടെയായിരുന്നു. ഒടുവില്‍, മത്സര ദിവസത്തിന്റെ ഫലം വന്നപ്പോള്‍ 152 പോയിന്റോടെ കവന്‍ട്രി റീജിയണ്‍ ഒന്നാം സ്ഥാനം നേടി. 145 പോയിന്റ്റോടെ ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയന്‍ രണ്ടാം സ്ഥാനത്തും 137 പോയിന്റോടെ ലണ്ടന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു.

രാവിലെ ഒന്‍പതു മണിക്ക് നടന്ന ബൈബിള്‍ പ്രതിഷ്ഠയ്ക്കും പ്രത്യേക കലോത്സവ സുവനീര്‍ പ്രകാശനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ‘ബൈബിള്‍ കലോത്സവത്തില്‍ മത്സരങ്ങള്‍ ഉണ്ടങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും സ്‌നേഹിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് പ്രധാനമായി ലക്ഷ്യം വയ്ക്കേണ്ടതെന്ന’ സ്രാമ്പിക്കല്‍ പിതാവിന്റെ വാക്കുകളെ മത്സരാര്‍ത്ഥികള്‍ നെഞ്ചിലേറ്റി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രൂപതയുടെ എട്ടു റീജിയനുകളില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് ഇന്നലത്തെ രൂപതാതല മത്സരങ്ങളില്‍ പങ്കെടുത്തത്. വികാരി ജനറാള്‍മാരായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍, റവ. ഫാ. ജോസഫ് വേമ്പാടുംതറ , റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. ബിനു കിഴക്കേയിളംതോട്ടം, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, ബഹു. സിസ്റ്റേഴ്‌സ്, കോര്‍ കമ്മറ്റി അംഗങ്ങള്‍ തൃടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

രൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാനും മുഖ്യ സംഘാടകനുമായ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കലോത്സവം കോ ഓര്‍ഡിനേറ്റര്‍ ജോജി മാത്യുവിന്റെയും കോര്‍ കമ്മറ്റി അംഗങ്ങളുടെയും സംഘാടക പാടവം ഒരിക്കല്‍ക്കൂടി മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സരാര്‍ഥികളും പ്രേക്ഷകരും ഒത്തുചേര്‍ന്നപ്പോള്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു അഭൂതപൂര്‍വമായ വിശ്വാസ കൂട്ടായ്മയ്ക്കാണ് ഇന്നലെ ബ്രിസ്റ്റോള്‍ സാക്ഷ്യം വഹിച്ചത്. കൃത്യമായ പ്ലാനിങ്ങിലും ക്രമീകരണങ്ങളിലും മികച്ചുനിന്നു സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ കാര്യങ്ങളും സുഗമമാക്കി. നേരത്തെ എത്തിയവര്‍ക്കായി താമസസൗകര്യം, ഭക്ഷണ ക്രമീകരണങ്ങള്‍, മതിയായ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരങ്ങളുടെ കൃത്യമായ സമയക്രമീകരണം, സുതാര്യമായ വിധിനിര്‍ണയങ്ങള്‍, പൊതുവായ മറ്റു ക്രമീകരണങ്ങള്‍ എന്നിവ വഴി അതിഥികളായി എത്തിയവര്‍ക്കെല്ലാം ഒരു അനുഗ്രഹ ദിവസം സമ്മാനിക്കാന്‍ സംഘാടക സമിതിക്കു സാധിച്ചു.

മുന്‍ വര്‍ഷങ്ങളിലെ പതിവിനു വിപരീതമായി അടുത്ത വര്‍ഷത്തെ രൂപതാ കലോത്സവം പ്രെസ്റ്റണ്‍ റീജിയണിലെ ലിവര്‍പൂളില്‍ വച്ച് നടക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മത്സരങ്ങളുടെ നിയമാവലി പ്രെസ്റ്റണ്‍ റീജിയന്റെ പ്രതിനിധിയായ റവ. ഫാ. മാത്യു മുളയോലിക്കു കൈമാറി അടുത്ത വര്‍ഷത്തെ കലോത്സവ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. ഈ വര്‍ഷത്തെ കോര്‍ കമ്മറ്റി കത്തിച്ച തിരി നല്‍കി പുതിയ കമ്മിറ്റിക്കും കൈമാറി. ആത്മാര്‍ത്ഥമായ സഹകരണത്തിലൂടെയും സമര്‍പ്പണത്തിലൂടെയും റീജിയണല്‍, രൂപതാ കലോത്സവങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ച എല്ലാവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളും അവതരിപ്പിക്കപ്പെട്ട ഇനങ്ങളുടെ തിരഞ്ഞെടുപ്പും ഉന്നത നിലവാരം പുലര്‍ത്തിയെന്നു വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മത്സരാര്‍ഥികള്‍ക്കും വിജയികള്‍ക്കും സംഘടകസമിതിക്കും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അഭിനന്ദനങ്ങള്‍!

ബിനോയി ജോസഫ്

മനസു നിറയെ സ്വപ്നങ്ങളുമായി യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം തുടങ്ങിയിട്ട് ഇരുപതോളം വർഷങ്ങൾ കഴിഞ്ഞു. ആദ്യമൊരു വർക്ക് പെർമിറ്റ് നേടിയെടുക്കാനുള്ള പരിശ്രമമായിരുന്നെങ്കിൽ പിന്നീട് പെർമനന്റ് റസിഡൻസി കൈപ്പിടിയിലൊതുക്കാനുള്ള  കഠിന ശ്രമങ്ങളായിരുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുടിയേറിയവരിൽ മിക്കവരും യുകെയിൽ കുടുംബ സഹിതം സ്ഥിര താമസമാക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. കുടിയേറിയവരിൽ ഭൂരിപക്ഷവും നഴ്സിംഗ് രംഗത്ത് ജോലി തേടിയെത്തിയവരായിരുന്നു.

ഡിസിഷൻ ലെറ്ററും അഡാപ്റ്റേഷനും ഓർമ്മകളിലേക്ക് മറയുമ്പോൾ ഭൂരിപക്ഷം നഴ്സുമാരും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചെങ്കിലും എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഇംഗ്ലീഷ് യോഗ്യത നേടാനാവാത്തതിന്റെ പേരിൽ നിരവധി നഴ്സുമാരാണ് ഇപ്പോഴും യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ കഴിയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തിയവരും സീനിയർ കെയറർ വിസയിൽ എത്തിയവരും ഉണ്ട് ഇവരിൽ. 2007 ൽ എൻഎംസി നടപ്പാക്കിയ കർശനമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളാണ് ഇവർക്ക് വിനയായത്. ഐഇഎൽടിഎസിനൊപ്പം ഒഇടിയും നടപ്പാക്കിയെങ്കിലും  യൂറോപ്യൻ യൂണിയനു പുറത്തുള്ളവർക്കായി നടപ്പാക്കിയിരിക്കുന്ന ഈ നിയന്ത്രണം ആയിരക്കണക്കിന് മലയാളികളുടെ യുകെയിലെ രജിസ്റ്റേർഡ് നഴ്സ് എന്ന പദവി നേടിയെടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തിൽ വൻ ഇളവുകൾ NMC നല്കുമ്പോൾ യുകെയിൽ നിലവിൽ വർഷങ്ങളോളം എക്സ്പീരിയൻസുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  എതിരെയുള്ള ഈ വിവേചനം ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്. നിരവധി തവണ ഇംഗ്ലീഷ് ടെസ്റ്റ് എഴുതി സ്കോർ മെച്ചപ്പെടുത്താൻ പലർക്കും കഴിഞ്ഞെങ്കിലും 2016 ൽ കൊണ്ടുവന്ന ക്ലബ്ബിംഗ് സിസ്റ്റം പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു.

IELTS സ്കോറുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തണമെന്ന ആവശ്യവുമായി NMC യെ പലതവണ മുൻപ് സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യായിരം മുതൽ പതിനായിരം പൗണ്ട് വരെ ഏജൻസികൾക്ക് കൊടുത്ത് യുകെയിൽ എത്തിയ നിരവധി പേർ പിൻ നമ്പർ ഇല്ലാതെ യുകെയിലെമ്പാടും ഉണ്ട്. ഇവിടെ എത്തിച്ചേർന്നതിനു ശേഷം വർക്ക് പെർമിറ്റിനായും സ്പോൺസർഷിപ്പ് നേടാനുമായി വീണ്ടും ആയിരക്കണക്കിന്‌ പൗണ്ട് വീണ്ടും ചെലവ് വന്നു.

NMC നടപ്പാക്കിയ ഇംഗ്ലീഷ് ലാംഗ്വേജ് നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽ ഭൂരിപക്ഷവും IELTS നായി ശ്രമം തുടങ്ങി. കുറേയധികം പേർ കടമ്പ കടന്നു. പക്ഷേ ആയിരക്കണക്കിന് പേർ പലതവണ ശ്രമിച്ചിട്ടും ആവശ്യമായ സ്കോർ നേടാനാവാതെ നിരാശരായി. അതിനിടയിൽ OET യും NMC യോഗ്യതയായി നിശ്ചയിച്ചു. എന്നാൽ ഇതു കൊണ്ടൊക്കെ ലാഭമുണ്ടാക്കിയത് IELTS, OET കോഴ്സു നടത്തുന്നവരാണ്. ടെസ്റ്റ് എഴുതുന്നവർ ഓരോ തവണ പരാജയപ്പെടുമ്പോഴും കോഴ്സു നടത്തിപ്പുകാരുടെ ബാങ്ക് ബാലൻസ് വർദ്ധിച്ചു കൊണ്ടിരുന്നു. മലയാളം പ്രാഥമിക ഭാഷയായി കുറഞ്ഞത് 20- 30 വർഷം സംസാരിച്ചവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് അത്ര എളുപ്പം പാസാകാൻ സാധിക്കുകയില്ലെന്നത് സാധാരണ കാര്യം മാത്രമാണ്.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലികൾ ഉപേക്ഷിച്ച് എത്തിയവരിൽ നിരവധി പേർ സീനിയർ കെയറർ പോലുള്ള ജോലികൾ ചെയ്ത് യുകെയിൽ തുടരുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ ഹെൽത്ത് കെയർ സെക്ടറുകളുടെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അനുകൂലമായ രീതിയിലുള്ള ഒരു നയമാറ്റം NMC യുടെ ഭാഗത്ത് നിന്ന് നടപ്പാക്കിയെടുക്കാൻ ഉള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാലയാണ്. ബ്രിട്ടീഷ് പാർലമെൻറിൽ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ ലോബിയിംഗ് നടത്തിയതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, സമാന സാഹചര്യങ്ങളിൽ പെട്ട് പിൻ നമ്പർ ലഭിക്കാതെ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്  NMC യ്ക്കു നല്കി വീണ്ടുമൊരു ശ്രമം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേംബ്രിഡ്ജിൽ നിന്നുള്ള ഡാനിയേൽ സെയ്നർ, ഹെയ്ഡി അലൻ അടക്കമുള്ള എം.പിമാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. NMC യ്ക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്ന രീതിയിലുള്ള ഡോക്കുമെന്റുകളും കൃത്യമായ വിശദാംശങ്ങളും സഹിതം രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിക്കൊണ്ടുള്ള നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സംരംഭത്തിൽ പങ്കാളികളാകാൻ താത്പര്യമുളള പിൻ നമ്പർ ലഭിക്കാത്തവർ  താഴെപ്പറയുന്ന ഈമെയിൽ അല്ലെങ്കിൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Baiju Thittala ( Cambridge City Councillor & Lawyer) [email protected]

Binoy Joseph  07915660914

Rinto James 07870828585

Jerish Phillip 07887359660

 

ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ ജീവിക്കുന്ന കുട്ടികളുടെ വ്യക്തിവിവരങ്ങളെ അടിസ്ഥാനപ്പെടുത്തി കൗണ്‍സിലുകള്‍ ഓണ്‍ലൈനില്‍ കോണ്‍ട്രാക്ട് നോട്ടിഫിക്കേഷന്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. കെയര്‍ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കുന്നതിനായി സ്വകാര്യ സ്ഥാപന ക്ഷണിക്കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനിലാണ് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ പ്രായം, അവര്‍ കടന്നുപോയ ചൂഷണങ്ങളുടെ വിവരങ്ങള്‍, ഗ്യാഗുകളുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളടങ്ങിയതാണ് കൗണ്‍സിലുകള്‍ നല്‍കിയിരിക്കുന്ന പരസ്യം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആഴ്ച്ചയില്‍ 7000 പൗണ്ട് എന്ന നിരക്കിലാണ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്.

കൗണ്‍സില്‍ കെയറുകള്‍ താരതമ്യേന വളരെ ചെറിയ ചെലവിലാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ച്ചയില്‍ 7000 പൗണ്ട് മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കുട്ടിക്ക് റെസിഡന്‍ഷ്യല്‍ പ്ലേസ്‌മെന്റിനായി സ്വകാര്യ സ്ഥാപനങ്ങള്‍ 360,000 പൗണ്ടാണ് ഒരു വര്‍ഷം ഈടാക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില കൗണ്‍സിലുകള്‍ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യത്തിനൊടപ്പം നല്‍കുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ലൈംഗിക പീഡനത്തിനിരയായ കുട്ടികളുണ്ടോ എന്ന കാര്യമുള്ളപ്പെടെ പരസ്യത്തിലുണ്ട്. കുട്ടികളുടെ സ്വകാര്യതയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഴ്ച്ചയില്‍ വെറും 3,942 പൗണ്ട് മാത്രമാണ് കുട്ടികളുടെ കെയറിനായി ഉപയോഗിക്കുന്നത്. അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ 6,724 പൗണ്ടാണ് ഈടാക്കുന്നത്. നോസ്‌ലി കൗണ്‍സില്‍ ഈ വര്‍ഷം അഞ്ച് പരസ്യങ്ങളാണ് സ്വകാര്യ കോണ്‍ട്രാക്ടുകള്‍ ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചത്. ഇവയില്‍ കുട്ടികളുടെ ജനന തിയതി, കുടുംബ ചരിത്രം, ലൈംഗിക പീഡനം അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചേര്‍ത്തിരുന്നു. ഈ പരസ്യങ്ങള്‍ പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്.

ലണ്ടന്‍: ഒന്നാം, രണ്ടാം ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സിഖ് പട്ടാളക്കാരുടെ ആദരസൂചകമായി ബ്രിട്ടനില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമ അനാച്ഛാദനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലുണ്ടായി ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന. ‘സിപ്പായീസ് നോ മോര്‍’ എന്ന് അതിക്രമം നടത്തിയവര്‍ പ്രതിമയുടെ മുകളില്‍ എഴുതി വെച്ചിരുന്നു. യൂറോപ്പിലെ സഖ്യ സേനയ്‌ക്കൊപ്പം പൊരുതിയ ഇന്ത്യന്‍ സൈനികരെ സിപ്പായിമാരെന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടന്റെ അധീനതയിലായിരുന്ന കാലത്താണ് ഈ പേര് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത്.

ഒന്നാം, രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടനുള്‍പ്പെടുന്ന സഖ്യത്തോടപ്പം പോരാടിയ ഇന്ത്യന്‍ സൈനിക വിഭാഗത്തിലെ സിഖുകരോടുള്ള ആദരസൂചകമായിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. ഈ മാസം നാലിനാണ് 10 ഫീറ്റ് ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്. പഞ്ചാബിലെയും ഇന്നത്തെ പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്നുമാണ് സിഖ് ചരിത്രം പ്രാരംഭം കുറിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് സിഖ് ജനതയുടെ സാമിപ്യമുണ്ട്. ബ്രിട്ടനിലും നല്ലൊരു ശതമാനം സിഖ് ജനത കുടിയേറി താമസിക്കുന്നുണ്ട്. സിഖ് ആരാധനാലയങ്ങളും കമ്യൂണിറ്റി വെല്‍ഫെയര്‍ സ്ഥാപനങ്ങളുമെല്ലാം ബ്രിട്ടനിലും സജീവമായി തന്നെയുണ്ട്.

സിഖ് ജനതയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റമായിട്ടാണ് പ്രതിമയ്ക്ക് നേരെയുണ്ടായിരിക്കുന്ന അതിക്രമത്തെ കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം സിഖ് സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതായി വ്യക്തമാണെന്നും സംഭവത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസിനാണ് അന്വേഷണച്ചുമതല. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായി സൂചനകള്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം ഇടിച്ച് ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഷെഫീല്‍ഡിലാണ് സംഭവം. അപകടത്തിന് കാരണക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് കാറിനെ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ വേഗത വര്‍ധിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് വന്‍ അപകടത്തിലേക്ക് നയിച്ചത്. പോലീസില്‍ രക്ഷപ്പെടാന്‍ വീതി കുറഞ്ഞ റോഡിലൂടെ അതിവേഗം സഞ്ചരിച്ച വി.ഡബ്ല്യു ഗോള്‍ഫ് സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപത്ത് വെച്ച് 7 പേരുമായി യാത്ര ചെയ്യുകയായിരുന്ന വി.ഡബ്ല്യു ടൊറാനിലിടിച്ചു.

രണ്ട് കുടുംബത്തിലെ 7 പേരാണ് വി.ഡബ്ല്യു ടൊറാനിലുണ്ടായിരുന്നത്. 4 പേര്‍ തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഒരു വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. വലിയ ശബ്ദത്തോടെ ഒരു കാര്‍ വന്നിടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്ന് ദൃസാക്ഷികള്‍ പറയുന്നു. പിന്നാലെ മൂന്നിലധികം പോലീസ് വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയതായി പ്രദേശത്തുണ്ടായിരുന്നവര്‍ വ്യക്തമാക്കി. ഇരു വാഹനങ്ങും തകര്‍ന്ന നിലയിലാണ്. വി.ഡബ്ല്യു ടൊറാന്റെ മുകള്‍ ഭാഗം പൊളിച്ചു മാറ്റിയ ശേഷമാണ് ആളുകളെ പുറത്തെടുത്തത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 30 കിലോമീറ്റര്‍ വേഗതാ പരിധിയുള്ള സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായിരിക്കുന്നത്.

വി.ഡബ്ല്യു ഗോള്‍ഫിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. ആരാണ് ഗോള്‍ഫ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട നാല് പേരും രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ടൊറാന്‍ വലതു ഭാഗത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. വാഹനത്തിന്റെ ഒരു വശത്ത് ശക്തമായി ഇടിച്ചതാണ് വലിയ അപകടമായി മാറിയതെന്നും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനേക്കാള്‍ ഗോള്‍ഫിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുന്നതിനാണ് പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയ്ക്കെതിരെ ഗുരുതരമായ ആരോപണം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി യുകെയിലെ മലയാളികളില്‍ നിന്നും പിരിച്ചെടുത്ത പണത്തില്‍ തിരിമറി നടത്തിയതായാണ് യുക്മയുടെ നേതൃത്വത്തിനെതിരെ ആരോപണമായി ഉയര്‍ന്നിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുകെയിലെത്തിയപ്പോള്‍ യുക്മ നേതൃത്വം കൈമാറിയ ചെക്കില്‍ പിരിച്ചെടുത്തതായി കാണിച്ചിരിക്കുന്നത് പതിനായിരം പൗണ്ടാണ്. എന്നാല്‍ വിര്‍ജിന്‍ മണി വഴി നടത്തിയ പിരിവില്‍ യുക്മയ്ക്ക് ലഭിച്ചത് ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ പതിനാറായിരത്തി എണ്ണൂറ് പൗണ്ടിലധികം ആണെന്ന് രേഖകള്‍ പറയുന്നു. ഇത്രയും തുക പിരിഞ്ഞു കിട്ടിയെങ്കിലും കൊടുത്ത ചെക്കില്‍ ആറായിരം പൗണ്ടിലധികം കുറവ് വന്നതാണ് യുകെ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവാസി മലയാളികള്‍ സമാഹരിച്ച സഹായധനം കൈപ്പറ്റാന്‍ യുകെയില്‍ എത്തിച്ചേര്‍ന്ന കേരള സംസ്ഥാന ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് യുക്മ നേതാവ് മാമ്മന്‍ ഫിലിപ്പ് നല്‍കിയ ചെക്കിലാണ് പതിനായിരം പൗണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പിരിച്ചെടുത്ത തുകയെക്കാളും ആറായിരത്തിലധികം പൗണ്ട് കുറവാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണം സത്യമാണെന്ന് തെളിയിക്കുന്നതാണ് വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് വെബ്സൈറ്റ് കാണിച്ചിരിക്കുന്ന തുകയുടെ കണക്ക്.

യുക്മയ്ക്കെതിരെ സാമ്പത്തിക അഴിമതി ആരോപണം ഉയരുന്നത് ഇതാദ്യമായല്ല. പതിനായിരക്കണക്കിന് പൗണ്ട് വാര്‍ഷിക ബഡ്ജറ്റ് ഉള്ള സംഘടനയില്‍ നാളിതുവരെ ശരിയായ രീതിയിലുള്ള ഓഡിറ്റ് ഇത് വരെ നടന്നിട്ടില്ല എന്ന ആരോപണം മുന്‍പേ തന്നെ ഉണ്ട്. പല ജനറല്‍ബോഡി യോഗങ്ങളിലും ഇക്കാര്യം അംഗങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഇക്കാര്യം പരിഗണിക്കാന്‍ നേതൃത്വം തയ്യാറാവാതെ ഇരിക്കുന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്ന കാലത്ത് സ്വന്തം കയ്യിലെ പണം മുടക്കി സംഘടനാ പ്രവര്‍ത്തനം നടത്തി യുക്മയെ വളര്‍ത്തി വലുതാക്കിയ ആദ്യകാല ജനകീയ നേതാക്കളില്‍ നിന്നും സംഘടന പിടിച്ചെടുത്ത രാഷ്ട്രീയ ബിസിനസ് ലോബിയാണ് സംഘടനയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം എന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഇതിന്‍റെ ആദ്യ തെളിവ് ആയി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് മുന്‍ പ്രസിഡന്‍റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവിന് വാര്‍ഷിക കണക്ക് ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയാതെ അധികാരം വിട്ടൊഴിയേണ്ടി വന്നതാണ്. ഫ്രാന്‍സിസ് മാത്യു അവതരിപ്പിച്ച കണക്കില്‍ എണ്ണായിരം പൗണ്ട് കുറവ് വന്നതോടെയായിരുന്നു ജനറല്‍ബോഡി യോഗം പ്രക്ഷുബ്ദമായതും കണക്കു പാസാക്കുന്നതില്‍ വിസമ്മതം അറിയിച്ചതും. അന്ന് ഒരു അക്കൌണ്ടന്റിനെ വച്ച് കണക്കുകള്‍ പരിശോധിക്കാം എന്നും ഇത് പിന്നീട് വരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കാം എന്നും പറഞ്ഞ് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നായിരുന്നു അംഗങ്ങള്‍ ശാന്തരായത്. എന്നാല്‍ അതിന് ശേഷം ഇത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ഇത് വരെ പുറത്ത് വന്നിട്ടില്ല.

ഒരു സംഘം രാഷ്ട്രീയ, ബിസിനസ് ലോബി യുക്മ കൈപ്പിടിയിലൊതുക്കിയത് ഇതിനെ തുടര്‍ന്നായിരുന്നു. യുക്മയിലെ ജനകീയ പ്രതിബദ്ധതയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും എല്ലാ ഔദ്യോഗിക സ്ഥാനമാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയ ഇവര്‍ തങ്ങളുടെ ഇഷ്ടക്കാരെ മാത്രം കമ്മറ്റികളില്‍ നിയോഗിച്ച് ഭരണഘടന വരെ തിരുത്തിയെഴുതി സംഘടനയുടെ സുതാര്യത പൂര്‍ണ്ണമായും നഷ്ടപ്പെടുത്തി. തുടര്‍ന്നു നടത്തിയ വള്ളംകളി പോലുള്ള വന്‍ ബജറ്റ് സംരംഭങ്ങള്‍ യുക്മ അംഗത്വം പോലുമില്ലാത്ത ബിസിനസ് ലോബിയെ ഏല്‍പ്പിക്കുകയും ഇതിന്‍റെ കണക്കുകള്‍ യുക്മ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന നിലപാട് എടുക്കുകയും ചെയ്തതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

എന്നാല്‍ കേരള ജനതയ്ക്ക് ഉണ്ടായ ഒരു വന്‍ദുരന്തത്തില്‍ നിന്നും സാമ്പത്തിക മുതലെടുപ്പ് നടത്താനുള്ള യുക്മ നേതൃത്വത്തിന്‍റെ ശ്രമം വന്‍പ്രതിഷേധം തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസമെന്ന പേരില്‍ പിരിച്ച തുകയുടെ കൃത്യമായ കണക്കുകള്‍ എത്രയും വേഗം പുറത്ത് വിടണമെന്ന് വിവിധ അസോസിയേഷനുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. വരുംദിവസങ്ങളില്‍ യുക്മയില്‍ ഇതു ചര്‍ച്ചാവിഷയമായി മാറുമെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അഴിമതി രാഷ്ട്രീയക്കാരുടെയും ബിസിനസ് ലോബികളുടെയും കയ്യില്‍ നിന്ന് യുക്മയെ മോചിപ്പിച്ച് ജനകീയ സ്വഭാവം യുക്മയില്‍ തിരികെ കൊണ്ട് വരണമെന്നും അസോസിയേഷനുകള്‍ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

Copyright © . All rights reserved