UK

ലണ്ടൻ: ലണ്ടനിലെ ക്രോയിഡണില്‍ മലയാളി വീട്ടമ്മ മരിച്ചു. വര്‍ക്കല സ്വദേശി ബിജു മാധവന്റെ ഭാര്യ ലിബി ബിജുവാണ് (50) ഇന്നലെ (18/07/2018) രാവിലെ മരിച്ചത്. സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്പീസ് സെന്ററില്‍ ചികില്‍സയിലായിരുന്നു. മകള്‍ ആര്‍ച്ച. മരുമകന്‍ സൂരജ്. അമ്മ വിലിസാനി ദാമോദരന്‍, സഹോദരന്‍ ജയന്‍, സഹോദരി ജലജ എന്നിവര്‍ ക്രോയിഡണിലുണ്ട്. വര്‍ക്കല ചെറിന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡണിലെ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.

സംസ്‌കാരം പിന്നീട്.

ജി.രാജേഷ്

യൂറോപ്പിലെ പ്രമുഖ സംഘടനയായ ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍ ബ്രിസ്റ്റലിലെ വിറ്റ് ചര്‍ച്ച് ഗ്രീന്‍ഫീല്‍ഡ് പാര്‍ക്കില്‍ നടന്നു. ബാര്‍ബിക്യു, വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബറില്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്നു ക്ലബ്ബിന്റെ സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രി ജോസ് മാത്യു പ്രസിഡന്റായുള്ള കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് രണ്ടായിരത്തി പതിനേഴ് ജനുവരി പതിനാലിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനക്ഷേമ പരമായ നിരവധി പവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ക്ലബ്ബ് കലയ്ക്കും സ്‌പോര്‍ട്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കി നിരവധി പരിപാടികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്‌റോളില്‍ സംഘടിപ്പിച്ചിരുന്നു. കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങായ ഓര്‍മയില്‍ ഒരു സായാന്ഹത്തില്‍, രണ്ടായിരത്തി പതിനേഴു ജനുവരി പതിനജിഞ്ചിനു ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങായില്‍ മലയാള ചലച്ചിത്ര നടനായ ശ്രി എം ആര്‍ ഗോപകുമാറിനെ ക്ലബ്ബ് ആദരിച്ചിരുന്നു.

ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഇരുപത്തി രണ്ടിന് ക്ലബ്ബിന്റെ ആസ്ഥാനമായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ ക്ലബ്ബ് അങ്കണത്തില്‍ നടക്കും.

അംഗങ്ങള്‍ അഭിനയിക്കുന്ന മലയാള നാടകം ‘അറിയപ്പെടാത്തവര്‍’ ചടങ്ങില്‍ അവതരിപ്പിക്കും. നാടക രചനയും സംവിധാനവും ജി. രാജേഷ്, ഗാനരചന ഭരണിക്കാവ് പ്രേംകൃഷ്ണ സംഗീത സംവിധാനവും ഗാനാലാപനവും ഡോക്ടര്‍ ജയേഷ് കുമാര്‍, ശബ്ദലേഖനം മാത്യു ജോസ്. ഓണാഘോഷത്തോടനുബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ അറിയിക്കുമെന്നു സെക്രട്ടറി ഷാജി കൂരാപ്പിള്ളില്‍ അറിയിച്ചു.

മോഹന്‍ദാസ് കുന്നന്‍ചേരി

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ ഹെമല്‍ഹെംസ്റ്റഡില്‍ ജില്ലാനിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും കൊണ്ട് മറ്റൊരു തൃശ്ശൂര്‍ പൂരത്തിന്റെ അലയടികള്‍ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചു. രാവിലെ മുതല്‍ ഇടവിടാതെ ഹെമല്‍ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി ഹാളിനെ ലക്ഷ്യംവെച്ച് എത്തിക്കൊണ്ടിരുന്ന ജില്ലാനിവാസികളും, കുടുംബങ്ങളും തങ്ങളുടെ ജില്ലയുടെ പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കിയും, പരിചയമുള്ളവര്‍ തങ്ങളുടെ സ്‌നേഹബന്ധങ്ങള്‍ വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ പുതിയ സൗഹൃദങ്ങളുടെ വലകള്‍ നെയ്യുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ അഞ്ചാമത് ജില്ലാകുടുംബസംഗമം കവിതാ മേനോന്‍ ആലപിച്ച പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് മലയാളിയും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതനും പ്രമുഖ പത്രപ്രവര്‍ത്തകനും മികച്ച സാമൂഹ്യ സാംസ്‌കാരിക നായകനും ഗ്രേറ്റര്‍ ലണ്ടനിലെ ലൗട്ടന്‍ ടൗണ്‍ കൗണ്‍സിലിന്റെ മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ ഫിലിപ്പ് ഏബ്രഹാമാണ് ജില്ലാ സംഗമം ഉദ്ഘാടനം ചെയ്തത്. തന്റെ സ്വന്തം വീട്ടില്‍ വന്ന് വീട്ടുകാരോട് സംസാരിക്കുന്ന തരത്തിലുള്ള ഒരു അനുഭവവും, അടുപ്പവും, സ്‌നേഹബന്ധങ്ങളുമാണ് ഈ ഹാളില്‍ പ്രവേശിച്ചതിനുശേഷം തനിക്ക് അനുഭവപ്പെട്ടതെന്ന് തൃശ്ശൂര്‍ ജില്ലക്കാരുമായി വലിയ ആത്മബന്ധം നിലനിര്‍ത്തിപ്പോരുന്ന ഫിലിപ്പ് ഏബ്രഹാം തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി. സംഘടനയുടെ പേരില്‍കൂടിതന്നെ മറ്റ് ജില്ലക്കാരായ മലയാളികള്‍ക്കും ഈ കൂട്ടായ്മയിലേയ്ക്ക് സ്വാഗം ചെയ്യുന്ന തരത്തിലുള്ള സൗഹൃദവേദി എന്ന നാമധേയത്തെ ഒത്തിരി പ്രശംസയോടെയാണ് ഫിലിപ്പ് ഏബ്രഹാം പരാമര്‍ശിച്ചത്.

പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇതുപോലെ ശക്തമായ ജനപങ്കാളിത്തമുള്ള കുടുംബ കൂട്ടായ്മകള്‍ കഠിനാധ്വാനം കൊണ്ടും, കഷ്ടപ്പാടുകൊണ്ടും നടത്തിക്കൊണ്ടുപോകുന്ന ഇതിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ കൊടുത്തും, സദസിലുള്ളവരോട് എഴുന്നേറ്റ് നിന്ന് നല്ല ഒരു കൈയ്യടി കൊടുപ്പിച്ചതിനുശേഷമാണ് മുന്‍ മേയര്‍ തന്റെ ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത്. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ നിവാസിയും ലണ്ടനിലെ കൃഷ് മോര്‍ഗന്‍ സോളിസിറ്റേഴ്‌സിലെ സോളിസിറ്റര്‍ സുരേഷ്, യുകെയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധിയായ ഡോ.സുനില്‍ കൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ മുന്‍ രക്ഷാധികാരിയായ മുരളി മുകുന്ദന്‍, ലണ്ടനിലെ സാമുദായിക സംഘടനയുടെ സജീവ സാന്നിധ്യവും തൃശ്ശൂര്‍ ജില്ലാ നിവാസിയുമായ എ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തുകയും പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണി സ്വാഗതവും സംഘടയുടെ വൈസ് പ്രസിഡന്റ് ജീസന്‍ പോള്‍ കടവി നന്ദിയും പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയുടെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള ഒട്ടേറെ കലാപരിപാടികളാല്‍ ഹൗഫീല്‍ഡ് കമ്മ്യൂണിറ്റി ഹാള്‍ തികച്ചും ഒരു പൂരലഹരിയില്‍ ആനന്ദിക്കുന്ന തരത്തില്‍ ജില്ലാനിവാസികള്‍ തങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ മാനം പകര്‍ന്നു. തനതായ തൃശ്ശൂര്‍ രുചിയുള്ള ഭക്ഷണത്തിനുശേഷം നൃത്തച്ചുവടുകളുമായി ആഗ്ന മൈക്കിളിന്റെ ഫോക്ക് ഡാന്‍സും, റോസ് വിന്നിയുടെ മോഹിനിയാട്ടവും, ജുവാന കടവിയുടെ സിംഗിള്‍ ഡാന്‍സും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആര്യാനും ജെയിയും അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും കാഴ്ചക്കാരെ നൃത്തത്തിന്റെ വിസ്മയലോകത്തേയ്ക്കാണ് കൊണ്ടുപോയത്.

പ്രൊഫഷണല്‍ ഗാനമത്സരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തില്‍ ഗാനത്തിന്റെ സ്വരലയതാളങ്ങളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ടുപോയ കവിത മേനോന്‍, സ്മൃതി സനീഷ്, കെ.ജെയലക്ഷ്മി എന്നിവരുടെ ഗാനാലാപനം സദസ്സിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. തബലകൊണ്ടും ഹാര്‍മോണിയം കൊണ്ടും ക്ലാസിക്കല്‍ ഫ്യൂഷന്‍ ചെയ്ത് ഗൗതമും അര്‍ജുനും ഗിറ്റാര്‍ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അനഘ അമ്പാടിയും പ്രേക്ഷകരില്‍ സംഗീതത്തിന്റെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു. പ്രൊഫഷണല്‍ ഫ്‌ളൂട്ട് രംഗത്ത് യുകെയിലെ അതികായനായ അനന്തപത്മനാഭന്റെ ഫ്‌ളൂട്ടുവായന പ്രേക്ഷകരെ സംഗീതമഴയുടെ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് കൊണ്ടുപോയി.

ജില്ലാ സംഗമത്തിലെ സ്വയം പരിചയപ്പെടുത്തല്‍ ചടങ്ങ് ജില്ലാനിവാസികള്‍ക്ക് ഒരു പുതിയ അനുഭവമായി മാറി. പതിനഞ്ച് കൊല്ലത്തിലധികമായി ഇവിടെ താമസിച്ചിട്ടും നാട്ടിലെ തങ്ങളുടെ പരിചയക്കാരെയും അവരുടെ മക്കളേയും കണ്ടുമുട്ടുന്നതിന് ജില്ലാസംഗമം സാക്ഷ്യംവഹിച്ചുവെന്നുള്ളത് ഏറെ ശ്രദ്ധേയമായി. പ്രവാസിജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നമുക്കോരോരുത്തര്‍ക്കും നല്ല ഒരു ആരോഗ്യപരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ക്ലാസെടുക്കുകയും സംശയങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത് യുകെയിലെ ആരോഗ്യരംഗത്തെ ഡോക്ടര്‍മാരില്‍ പ്രമുഖനും തൃശ്ശൂര്‍ ജില്ലാ നിവാസിയുമായ ഡോ.ഗോഡ്‌വിന്‍ സൈമണ്‍ നയിച്ച ആരോഗ്യവിജ്ഞാന ക്ലാസ് ജില്ലാനിവാസികളെ പുതിയ അറിവിന്റെയും വിജ്ഞാനത്തിന്റെയും മേഖലയിലേയ്ക്ക് കൊണ്ടുപോയി.

യുകെയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ മികച്ച സേവനങ്ങള്‍ ചെയ്യുന്ന ജില്ലാ നിവാസികളെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി അഭിനന്ദിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്ത്കാരിയും, കവയിത്രിയും, സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവും തൃശ്ശൂര്‍ ജില്ലാനിവാസിയുമായ സിസിലി ജോര്‍ജിനെ തൃശ്ശൂര്‍ ജില്ലാസൗഹൃദവേദിയുടെ വനിതാ വിംഗ് ലീഡറായ ഷൈനി ജീസന്‍ ബൊക്കെ നല്‍കി ആദരിച്ചു. യുകെയില്‍ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാമുദായിക സംഘടനയായ സേവനം യുകെയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂര്‍ ജില്ലാ നിവാസിയായ ഡോ.ബിജു പെരിങ്ങത്തറയ്ക്ക്, കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി ബാഡ്മിന്റണ്‍ കളിച്ചിരുന്ന തൃശ്ശൂര്‍ ജില്ലാ നിവാസിയായ രാജീവ് ഔസേഫിന്റെ പിതാവ് ജോ ഔസേഫ് ബൊക്കെ നല്‍കി അഭിനന്ദിച്ചു. ഇരുവരും തങ്ങള്‍ക്കു നല്‍കിയ അഭിനന്ദനങ്ങള്‍ക്ക് ജില്ലാനിവാസികളോടും സംഘടനയോടും മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു.

റാഫില്‍ ടിക്കറ്റ് വിജയിക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ഉദ്ഘാടകനായ ഫിലിപ്പ് എബ്രാഹം നല്‍കി. തൃശ്ശൂര്‍ ജില്ലാ സ്വദേശിയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബ്രിട്ടനിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യവുമായ ടി.ഹരിദാസിന്റെ നിര്‍ലോഭമായ പിന്തുണയ്ക്ക് ഭാരവാഹികള്‍ നന്ദി പറഞ്ഞു. പരിപാടികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ജെപി നങ്ങിണി, ഷൈനി ജീസന്‍, മോഹന്‍ദാസ് കുന്നന്‍ചേരി, മിന്‍സി ജോജി, ഷീല രാമു, ബ്രിന്റോ ആന്റണി എന്നിവരുടെ നേതൃത്വം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി. പ്രാദേശിക സംഘാടകനിരയുടെ നായകനായ ജെപി നങ്ങിണിയുടെ അവതാരകശൈലിയും പ്രാദേശികമായി ശക്തമായി നേതൃത്വം നല്‍കിയതിനെയും ജില്ലാനിവാസികള്‍ ഐക്യകണ്‌ഠ്യേന പ്രശംസിച്ചു.

ബ്രിട്ടനിലെ മറ്റ് ഒരു ജില്ലാസംഗമത്തിനും അവകാശപ്പെടാനില്ലാതെ ബ്രിട്ടന്റെ തലസ്ഥാനത്ത് മൂന്ന് പ്രാവശ്യവും മിഡ്‌ലാന്‍സിനു സമീപവും ഇംഗ്ലണ്ടിന്റെ നോര്‍ത്തിലും എത്തിയ ഈ ജില്ലാസംഗമത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ പുതിയ ആളുകളായിരുന്നു. മറ്റ് കുടുംബ കൂട്ടായ്മകളില്‍ എല്ലാംതന്നെ പഴയ സ്ഥിരമുഖങ്ങള്‍ ആണെങ്കില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നടത്തിയ അഞ്ച് സംഗമങ്ങളിലും വ്യത്യസ്ത ആളുകളും നവാഗതരും ആയിരുന്നുവെന്നുള്ളത് മറ്റ് കുടുംബസംഗമങ്ങളില്‍ നിന്ന് തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയെ വ്യത്യസ്തമാക്കുന്നു.

ജില്ലാസംഗമദിനത്തില്‍ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ കളി കാണുന്നത് മാറ്റിവെച്ച് തങ്ങളുടെ ജില്ലാസംഗമമാണ് തങ്ങള്‍ക്ക് വലുത് എന്ന് ഉറക്കെ പ്രഖ്യാപിച്ച് കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയായിരുന്നു തൃശ്ശൂര്‍ ജില്ലാ നിവാസികള്‍. നേരം വളരെയേറെ വൈകി അവസാനിച്ച ചടങ്ങുകള്‍ക്ക് ശേഷം പരസ്പരം വിടചൊല്ലി അടുത്ത പൂരത്തിന് കാണാം എന്നു പറഞ്ഞ് ജില്ലാനിവാസികള്‍ പിരിയുകയായിരുന്നു.

യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്‌നീന്‍ റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്‌നീന്‍ തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്‌നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്‌നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്‍കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്‌നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്‌നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്‌നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്‌നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.

ലണ്ടന്‍: ശനിയാഴ്ച്ച ബിര്‍മിങ്ഹാമില്‍ വച്ച് നടന്ന  യുക്മ നാഷണല്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മലയാളി അസോസിയേഷന്‍ ഓഫ് സന്ദര്‍ലാന്റ്  കഴിഞ്ഞ വര്‍ഷത്തെ വിജയികളായ എസ്. എം. എ സ്റ്റോക്ക് ഓണ്‍ ട്രെന്റ്  അസോസിയേഷനില്‍ നിന്ന് കിരീടം തട്ടിയെടുത്ത്  ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള യുക്മ എവര്‍റോളിംഗ് ട്രോഫി നേടി. മിഡ്‌ലാന്റ്‌സ് റീജിയന്റെ കുത്തകയായിരുന്ന റീജിയണല്‍ ചാമ്പ്യന്‍ ഷിപ്പ്  പട്ടവും നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയന്‍ ഈ വര്‍ഷം  നേടി എടുത്തുകൊണ്ട് പ്രിന്‍സ് ആല്‍ബിന്‍ ട്രോഫിയില്‍ മുത്തമിട്ടു.

എഡ്മന്റണ്‍ മലയാളി  അസോസിയേഷനും, എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി രണ്ടാം സ്ഥാനത്തും എത്തി ചേര്‍ന്നു. വടം വലിയുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും  സൗത്ത് റീജിയനും  തമ്മില്‍ നടന്ന അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സൗത്ത് റീജിയന്‍ തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേടി.

യുക്മ നാഷണല്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് ഉത്ഘാടനം നിര്‍വഹിച്ച ദേശിയ  കായികമേള കൃത്യം 11 മണിയോടെ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടു കൂടി ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ വച്ച് യുക്മയുടെ ദശവര്‍ഷ ആഘോഷത്തിന്റെ ലോഗോ യുക്മ മുന്‍ ദേശീയ ട്രഷറര്‍ ആയിരുന്ന സിബി തോമസിന് കൈമാറി പ്രകാശനം  ചെയ്തു. യുക്മയുടെ ഈ വര്‍ഷം നടക്കാന്‍ പോകുന്ന എല്ലാ പരിപാടികള്‍ക്കും ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് ശ്രീ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

കിഡ്‌സ് ആണ്‍കുട്ടികളുടെ  വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ല്യൂട്ടന്‍ കേരള അസോസിയേഷനിലെ ജേക്കബ് ജോജോ ചാംപ്യന്‍ ആയപ്പോള്‍ കിഡ്‌സ്  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിവിയ തോമസ് ബിര്‍മിംഗ്ഹാം കേരള വേദി, മിഡ്‌ലാന്റ്‌സ് റീജിയന്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എഡ്മണ്ടന്‍  മലയാളി അസോസിയേഷനിലെ ഡൊമിനിക് സിജോ വ്യക്തിഗത ചാമ്പ്യന്‍ ആയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്. എം . എ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അനീഷ വിനു വ്യക്തിഗത ചാംപ്യന്‍ഷിപ്പ് പട്ടം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച കെസ്റ്റര്‍ ടോമിയും മിഡ്‌ലാന്റ്‌സ് റീജിയണിലെ എസ് എം എ സ്റ്റോക് ഓണ്‍ ട്രെന്റിലെ ഷാരോണ്‍ ടെറന്‍സ് വ്യക്തിഗത ചാമ്പ്യന്‍മാരായി. സീനിയര്‍ പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും സൗത്ത് വെസ്റ്റ് റീജിയണിലെ എസ് എം എ സാലിസ്ബറിയിലെ പദ്മരാജ് എം പി ചാമ്പിയന്‍ഷിപ്പ് പട്ടം നേടി. വനിതാ വിഭാഗത്തില്‍ മാസ് സുന്ദര്‍ലാന്റിലെ ഷോജിമോള്‍ ടോം ചാമ്പ്യനായി.

അഡള്‍ട് പുരുഷ വിഭാഗത്തില്‍  സൗത്ത്  ഈസ്റ്റ് റീജിയണിലെ വില്‍ഷയര്‍ മലയാളി അസോസിയേഷനിലെ  ജിബു ജോര്‍ജ് കരസ്ഥമാക്കിയപ്പോള്‍ വനിതാ വിഭാഗത്തില്‍ സലിന സജീവ് എഡ്മണ്ടന്‍ മലയാളീ അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും കരസ്ഥമാക്കി.  സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍   എഡ്മണ്ടന്‍ മലയാളീ അസോസിയേഷനിലെ വര്‍ഗീസ് താഴേക്കാടന്‍ ചാമ്പ്യന്‍ ആയപ്പോള്‍ വത്സമ്മ ടോമി മാസ് സുന്ദര്‍ലാന്റ് വനിതാ വിഭാഗം ചാംപ്യന്‍ഷിപ് നേടി.

യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍  സുരേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ വര്‍ഷത്തെ നാഷണല്‍ കായികമേള സംഘടിപ്പിച്ചത് . എര്‍ഡിങ്ടന്‍ മലയാളി അസോസിയേഷനിലെ ഇഗ്‌നേഷ്യസ് പെട്ടയില്‍, ജോര്‍ജ്ജ് മാത്യു എന്നിവരും, സൗത്ത് ഈസ്റ്റ് റീജിയണല്‍ ട്രെഷറര്‍ അനില്‍  വര്‍ഗീസും സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണയുമായി മത്സരങ്ങളുടെ ക്രമീകരണത്തിന് സഹായിക്കുക കൂടി ചെയ്തപ്പോള്‍ ചിട്ടയോടെയും, അച്ചടക്കത്തോടെയും നടന്ന യുക്മയുടെ അവിസ്മരണീയമായ മറ്റൊരു പരിപാടി കൂടി ആയി ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കായികമേള മാറി.

യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്,    ജോയിന്റ്  സെക്രട്ടറി ഓസ്ടിന്‍ അഗസ്റ്റിന്‍, ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു എത്തിയ ഭാരവാഹികള്‍ എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.

ഈ കായിക മേള ഒരു വന്‍ വിജയമാക്കിയതില്‍ വന്‍ പങ്കു വഹിച്ച എല്ലാ അസോസിയേഷന്‍നുകളെയും, റീജിയനുകളെയും യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്  അഭിനന്ദനങ്ങള്‍ അറിയിച്ചു

ടോം ജോസ് തടിയംപാട്

ചേര്‍ത്തല മുനിസിപാലിറ്റി 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരിയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി അകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രി കിടക്കയിലെ ദയനിയ അവസ്ഥകണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാല്‍ തന്നെ കേള്‍വിയില്ല അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത് ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി തളരുകയാണ് നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് അകെണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹാമാണ്. അജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485 ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്.

ഇടുക്കി ചുരുളിയിലുള്ള ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഒരു കുടുംബത്തെ തന്നെ നിത്യദുരിതത്തിലാഴ്ത്തി തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ഉള്ള വീടും കൂടി വിറ്റു ഇപ്പോള്‍ ഭാര്യ സഹോദരിയുടെ കൂടെ താമസിക്കുന്നു.
ഇനി ഒരു ഓപ്പറേഷന്‍ കൂടി വേണം. കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിനു ഇപ്പോള്‍ മകനെ ശുശ്രുഷി ക്കേണ്ടതുള്ളത് കൊണ്ട് കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല അകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയെ സമീപിച്ചത് ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്. സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534. ഡെനിഷ് മാത്യവിന്റെ ഫോണ്‍ 00919495880255. ഡെനിഷ് മാത്യവിന്റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞികുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി രോഗിയായ അമ്മ ഒരു മകനുള്ളത് പൊളിടെക്‌നിക്കല്‍ സ്‌കൂളില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു. കയറികിടക്കാന്‍ ഒരു വീടുപോലുമില്ല ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി. വി. എന്ന വിട്ടമ്മയുടെ അവസ്ഥ. അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനുമുന്‍പ് നനയാതെ കയറികിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ് ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടുപണിതുകൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട് അവരെ സഹായിക്കുന്നതിനുംകൂടി വേണ്ടിയാണു ഞങ്ങള്‍ ഈ ഓണം ചാരിറ്റി നടത്തുന്നതു ഇവരെ സഹായിക്കണം എന്ന അഭൃര്‍ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ എന്നാ സാമൂഹിക പ്രവര്‍ത്തകനാണ് അദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526 ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ 00919526216538 നിങ്ങള്‍ തരുന്ന സഹായം ഇവര്‍ മൂന്നുപേര്‍ക്കും തുല്യമായി വീതിച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

‘ദാരിദ്രം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’, ജീവിതത്തില്‍ പട്ടിണിയും കഷ്ട്ടപാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖൃമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, സ്ഥലകാലഭേതമേന്യയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626..

മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.

വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.

ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…

അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…

ചിത്രങ്ങള്‍ ഷിബു മാത്യൂ

ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും.

റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ’ സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്‌സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.

മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.

ലണ്ടന്‍. യുകെയിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി ഏഴു വയസ്സുകാരന്‍ നെയ്‌തന്‍ യാത്രയായി. ക്യാന്‍സര്‍ രോഗ ബാധിതനായി രണ്ട് വര്‍ഷക്കാലം ചികിത്സയിലായിരുന്ന നെയ്‌തന്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. നെയ്‌തന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവരെ ദുഖത്തിന്റെ കയത്തിലേക്ക് തള്ളി വിട്ടു കൊണ്ട് നെയ്‌തന്‍ യാത്രയായത് വിശ്വസിക്കാനാവാത്ത വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.

യുകെയിലെ സട്ടനില്‍ താമസിക്കുന്ന കോട്ടയം സ്വദേശി മൂലേടം പുകടിയില്‍ വീട്ടില്‍ എബ്രഹാം ചാക്കോയുടെയും സൗമ്യ ജോസഫിന്‍റെയും മകനാണ് മരണമടഞ്ഞ നെയ്തന്‍ എബ്രഹാം. മൂന്ന് വയസ്സുകാരി നോറ എബ്രഹാം സഹോദരിയാണ്. സംസ്കാരം പിന്നീട് കേരളത്തില്‍  നടത്തും.

RECENT POSTS
Copyright © . All rights reserved