UK

ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനെ ഒന്നടങ്കം ഞെട്ടിക്കുന്ന ഇന്ത്യന്‍ കോടീശ്വര പുത്രിയെക്കുറിച്ചാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയില്‍ ഏറ്റവും ആഡംബരമുള്ള വിദ്യാര്‍ഥി എന്നാണ് ഒറ്റവാക്കില്‍ ലോക പ്രശസ്തമായ ദി സണ്‍ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ വിശേഷണം ഒട്ടും കുറവായെന്ന് ആര്‍ക്കും തോന്നില്ല.

ഇന്ത്യന്‍ കോടീശ്വരന്‍റെ മകള്‍ എന്നാണ് മാധ്യമങ്ങള്‍ പെണ്‍കുട്ടിയെക്കുറിച്ച് പറയുന്നത്. ഉന്നത വിദ്യാഭാസത്തിനായി പെണ്‍കുട്ടി യുകെയിലേക്ക് പറന്നപ്പോള്‍ 12 പരിചാരകരാണ് കൂടെ വിമാനം കയറിയത്. സ്കോട്ട് ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആഡംബര ജീവിതത്തിലൂടെ ശ്രദ്ധ കൈവരിച്ചിരിക്കുന്നത്.

മറ്റ് കുട്ടികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളില്‍ റൂമിനായി തിക്കി തിരക്കുമ്പോള്‍ കൊട്ടാര സമാനമായ അത്യുഗ്രന്‍ ബംഗ്ലാവാണ് മകള്‍ക്ക് അന്തിയുറങ്ങാനായി ഇന്ത്യന്‍ കോടീശ്വരന്‍ വാടകയ്ക്കെടുത്തത്. അതുകൊണ്ടു തന്നെ റൂം പങ്കിടേണ്ട ആവശ്യകത കുട്ടിക്കില്ല. പാരമ്പര്യത്തിന്‍റെ പ്രൗഡിയുള്ള ബംഗ്ലാവില്‍ മനോഹരമായ പൂന്തോട്ടമടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.

12 പേരാണ് പരിചരിക്കാനായി സദാസമയവും കാത്തുനില്‍ക്കുന്നത്. ഒരു പാചകക്കാരന്‍, മൂന്ന് വീതം സ്ത്രീ പുരുഷ വീട്ടുജോലിക്കാര്‍‍‍, പൂന്തോട്ട പരിപാലനത്തിന് ഒരാള്‍, വിശേഷ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി ഒരാള്‍, ഒരു ഡ്രൈവര്‍, ഇവര്‍ക്കെല്ലാം പുറമെ രണ്ട് പേര്‍ എന്നിങ്ങനെയാണ് ചരിചരണം. കുട്ടിക്ക് പ്രവേശനം ലഭിക്കുന്ന സമയത്താണ് ഇത്രയും പേരെ ഒരു റിക്രൂട്ട് മെന്‍റ് ഏജന്‍സിയില്‍ നിന്ന് ജോലിക്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് മുപ്പതിനായിരം പൗണ്ട് ഒരു വര്‍ഷം നല്‍കുമെന്നാണ് വ്യവസ്ഥ. കുട്ടിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കണമെന്നുമാത്രം.

വാതിലുകള്‍ തുറന്ന് കൊടുക്കുന്നതുമുതല്‍ ഭക്ഷണം വിളമ്പുന്നതിന് വരെ പ്രത്യേകം ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ആളുണ്ട്. എന്തായാലും ഇന്ത്യന്‍ കോടീശ്വര പുത്രി ബ്രിട്ടനില്‍ താരമായിട്ടുണ്ട്.

ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ കുടിയേറ്റത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ സമൂഹത്തിന്റെ നന്മ കാംഷിച്ച് പ്രവര്‍ത്തിച്ച, വ്യക്തിപരമായും, സാമൂഹികപരമായും, മതപരമായുമുള്ള ഗ്ലാസ്ഗോ മലയാളിയുടെ അസ്ഥിത്വത്തിന് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയ മാത്തൂര്‍ കുടുംബം ഗ്ലാസ്ഗോയിലെ 15 വര്‍ഷക്കാലം നീണ്ട പ്രവാസത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുന്നു.

2003ല്‍ ഗ്ലാസ്ഗോയിലെത്തിയ ബെന്നി മാത്തൂരും, ജിഷ ബെന്നിയും മക്കളായ ഐറിനും, എവലിനും മറ്റേതൊരു മലയാളിയേക്കാളുപരിയായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിനു വേണ്ടി ആത്മാര്‍പ്പണത്തോടു കൂടി പ്രവര്‍ത്തിച്ചവരാണ്.

ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന് ഊടും പാവും നല്‍കിയതില്‍ ബെന്നിച്ചനുള്ള പങ്കിനെ ആര്‍ക്കും തമസ്‌കരിക്കാനാകില്ല. പിച്ചവെച്ചു തുടങ്ങിയ ഒരു മലായാളി പ്രവാസ സമൂഹത്തിന്റെ ഉന്നമനത്തിനായി ആത്മസമര്‍പ്പണ്ണം ചെയ്തവരാണ് ബെന്നിച്ചനും കുടുംബവും. കാമ്പസ്ലാംഗ് കേന്ദ്രീകൃതമായി ഒരു മലയാളി കൂട്ടായ്മ രൂപപ്പെട്ടു വരുവാനും ഫാ.സെബാസ്റ്റ്യന്‍ കല്ലത്തിന്റെ നേതൃത്വത്തില്‍ സെന്റ് ബ്രൈഡ്‌സ് പള്ളി വികാരി ഫാ.മോര്‍ട്ടന്റെയും, പ്രാദേശികരായ നല്ല ആളുകളുടെയും സഹായത്തോടെ ഒരു ഇന്ത്യന്‍ കമ്യൂണിറ്റി രൂപപ്പെടുത്തിയെടുക്കാന്‍ ബെന്നിച്ചന്‍ നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാലത്തിന് വിസ്മരിക്കാവുന്നതല്ല.

 

2004 മുതല്‍ കാംബസ്ലാംഗ് കേന്ദ്രീകൃതമായി മാസം തോറും സീറോ മലബാര്‍ കുര്‍ബാന നടത്താനും പിന്നീട് സ്ഥിരമായി ഇവിടെ ഒരു വൈദികനെ കൊണ്ടുവരുമാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, 2006 നവംബര്‍ മാസത്തില്‍ സ്ഥിരമായി വൈദികനെത്തിയപ്പോള്‍ അച്ചനെ സഹായിക്കേണ്ടവര്‍ പലരും മാറി നിന്നപ്പോള്‍, മദര്‍വെല്‍ രൂപതയില്‍ സീറോ മലബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നവരില്‍ പ്രധാനി ഓര്‍ത്തഡോക്‌സ് സമുദായാഗം ആയ ബെന്നിച്ചനാണ്, പ്രാരംഭദശയിലുള്ള അരക്ഷിതാവസ്ഥയിലും, പ്രതിസന്ധി ഘട്ടത്തിലും കമ്മറ്റിക്കാരാകാന്‍ ആരും തയ്യാറാകാതിരുന്ന കാലഘട്ടങ്ങളില്‍ ദീര്‍ഘകാലം പള്ളികമ്മറ്റി അംഗമായും, ട്രഷററായും സേവനമനുഷ്ഠിച്ചു.

കൂടാതെ കത്തോലിക്കാ കുര്‍ബാനപ്പാട്ടുകള്‍ പാടാനറിയാവുന്നവര്‍ അകലം പാലിച്ചു നിന്നപ്പോള്‍, തനിക്കു പരിചിതമല്ലാത്ത കത്തോലിക്കാ പള്ളി പാട്ടുകള്‍ പഠിച്ച് പാടാന്‍ സന്മനസ്സ് കാണിച്ച ജിഷയും, മലയാളം അത്യാവശ്യത്തിനു മാത്രമറിയാവുന്ന ഐറിന്‍ അള്‍ത്താര ബാലികയായതും ഈ കുടുംബത്തിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന, മതത്തിന്റെ വേലി കെട്ടുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള ഈ കുടുംബത്തിന്റെ വിശാല മനസ്ഥിതിയാണ്.

മലയാളികള്‍ പരസ്പരാശ്രയത്തിലും, പ്രതിബദ്ധതയിലും, പൗണ്ടിനെ രൂപയും ആയി ഗുണിച്ചു ജീവിച്ചിരുന്ന ആദ്യ നാളുകള്‍ മുതല്‍ 15 വര്‍ഷത്തിനിപ്പറവും. തങ്ങളുടെ സമയവും, സാഹചര്യങ്ങളും മറ്റുള്ളവര്‍ക്കായി മാറ്റിവെച്ചു കൊണ്ട്, സഹായമര്‍ഹിക്കുന്നിടത്ത് ഓടിയെത്തുന്ന ഈ കുടുംബത്തിന് സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.

ഗ്ലാസ്ഗോ മലയാളിയുടെ അതിജീവനത്തിന്റെ ഘട്ടത്തിലും, തുടര്‍ന്നും സാമൂഹ്യ പ്രതിബദ്ധതയോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും, പ്രീണനനയം ഒട്ടും കൈവശമില്ലാത്തതിനാലും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തി കൂടിയാണ് ബെന്നിച്ചന്‍.

കലാകേരളം ഗ്ലാസ്‌ഗോയുടെ മുന്‍ സെക്രട്ടറി, ഉപദേശക സമിതി അംഗം, കലാകേരളം ചെണ്ട ഗ്രൂപ്പിന്റെ തുടക്കക്കാരന്‍, ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍ മേരി മദര്‍വെല്‍ സ്‌കോട്‌ലാന്‍ഡ് (ICOMS) ട്രഷറര്‍, കമ്മറ്റി അംഗം. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗ്ലാസ്‌ഗോയുടെ തുടക്കകാരനും ട്രസ്റ്റിയും എന്നു വേണ്ട, ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബെന്നിച്ചന്‍ അതു കൊണ്ട് മാത്രമാണ്, വെറും ഒരാഴ്ചകൊണ്ട് കലാകേരളം ഗ്ലാസ് ഗോ സംഘടിപ്പിച്ച യാത്ര അയപ്പില്‍ ഔദ്യോദിഗ ക്ഷണമില്ലാതെ തന്നെ അനേകര്‍ സാന്നിദ്ധ്യമറിയിച്ച് ആശംസകള്‍ നേര്‍ന്നത്.

ബഹു. മോര്‍ട്ടനച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ബെന്നി മാത്തൂര്‍ കുടുംബത്തെ താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. വര്‍ണശബളമായ സമ്മേളന വേദിയില്‍ വെച്ച് കലാകേരളത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാത്തൂര്‍ കുടുംബത്തിനുള്ള സ്‌നേഹോപകാരം ഫാ.പോള്‍ മോര്‍ട്ടനും, പ്രസിഡന്റ് ജോമോന്‍ തോപ്പിലും, സെക്രട്ടറി പോള്‍സണ്‍ ലോനപ്പനും ചേര്‍ന്ന് നല്‍കി. വികാരനിര്‍ഭരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി.

ബെന്നിച്ചനും, ജിഷയ്ക്കും, ഐറിനും, ഇവിക്കും കലാകേരളം ഗ്ലാസ് ഗോ കുടുംബത്തിന്റെയും, സുഹൃത്തുകളുടെയും പ്രാര്‍ത്ഥാനിര്‍ഭരമായ ശുഭാശംസകള്‍ നേരുന്നതോടൊപ്പം. നിങ്ങള്‍ കാണിച്ച ആര്‍ജ്ജവത്തിനും, ആത്മാര്‍ത്ഥതയ്ക്കും, കപടതയില്ലാത്ത വ്യക്തിതിത്വത്തിനും ഒത്തിരി നന്ദി. സ്‌നേഹാശംസകള്‍.

ലെസ്റ്റര്‍: ലോക പ്രശസ്ത ആയോധന കലയായ കരാട്ടെയുടെ പരമ്പരാഗത ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ ക്ലാസ്സുകള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഷോറിന്‍ റിയു സൈബുക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി യുകെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് രാജാ തോമസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്  ലെസ്റ്ററില്‍ പുതിയ പരിശീലന ബാച്ചിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി നിരവധി പ്രതിഭകളെ കരാട്ടെയില്‍ വാര്‍ത്തെടുക്കുന്ന ഷോറിന്‍ റിയു സൈബുക്കാന്‍ അക്കാദമിയുടെ ക്ലാസുകള്‍ ലോകോത്തര നിലവാരത്തില്‍ നടത്തപ്പെടുന്നവയാണ്. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയുടെ പാരിഷ് ഹാളിലാണ് ഇന്ന് വൈകുന്നേരം 05.30 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ അക്കാദമിയ്ക്ക് ഇതോടെ ലെസ്റ്ററില്‍ തന്നെ നാല് ഡോജോകള്‍ (പരിശീലന കളരി) ആണ് പ്രവര്‍ത്തനക്ഷമമാകുന്നത്. യുകെയില്‍ കവന്റ്രി, ബര്‍മിംഗ്ഹാം, വോക്കിംഗ്, നോട്ടിംഗ്ഹാം, ന്യൂപോര്‍ട്ട്, കാര്‍ഡിഫ്, റെഡിച്ച് തുടങ്ങി മറ്റ് പല സ്ഥലങ്ങളിലും നിലവില്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ പരിശീലന ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. സെന്‍സായ് അനിത ലക്ഷ്മിയുടെ ശിക്ഷണത്തില്‍ വനിതകള്‍ക്ക് മാത്രമായുള്ള കരാട്ടെ പരിശീലനവും അക്കാദമിയുടെ കീഴില്‍ ലെസ്റ്ററില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 05.30 മുതല്‍ ആയിരിക്കും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളില്‍ കരാട്ടെ പരിശീലനം ആരംഭിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉള്ള മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളില്‍ ഒരേ സമയം നൂറോളം പേര്‍ക്ക് പരിശീലനം നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് രാജ തോമസിന് പുറമേ ഇന്‍സ്ട്രക്ടര്‍മാരായി സെന്‍സായ സാഗര്‍ രാത്തോഡ്, സെന്‍സായ് ബിജലി തോമസ്‌, സെന്‍സായ് സിബു കുരുവിള, സെന്‍സായ് അനിത ലക്ഷ്മി, സെന്‍സായ് മിബിലി മുന്താലി തുടങ്ങിയവരും ഇവിടെ പരിശീലകരായി ഉണ്ടായിരിക്കും. ഒക്കിനാവാന്‍ പാരമ്പര്യ കരാട്ടെയുടെ തനതായ കരുത്തും സൗന്ദര്യവും കാത്ത് സൂക്ഷിച്ച് മുന്‍പോട്ടു പോകുന്ന അപൂര്‍വ്വം കരാട്ടെ അക്കാദമികളില്‍ ഒന്നാണ് ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ അക്കാദമി യുകെ.

കരാട്ടെ പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ അക്കാദമിയില്‍ പ്രവേശനം നേടുന്ന എല്ലാവര്‍ക്കും ആദ്യ ദിനത്തിലെ പരിശീലനം തികച്ചും സൗജന്യമാണ്. ആയോധന വിദ്യ എന്ന നിലയില്‍ മാത്രമല്ല കുട്ടികളില്‍ മനക്കരുത്തും ആത്മ വിശ്വാസവും വളര്‍ത്താനും മുതിര്‍ന്നവരില്‍ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താനും കരാട്ടെ പരിശീലനം വളരെയധികം ഉപകരിക്കും എന്നതിനാല്‍ കരാട്ടെ പരിശീലനം ഏത് പ്രായത്തിലും ആരംഭിക്കാവുന്നതാണ്. ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ, ജിന്‍ബുക്കാന്‍ കൊബുഡോ എന്നീ ആയോധന രീതികളിലാണ് ഇവിടെ പരിശീലനം നല്‍കുന്നത്. പരിശീലനം ചിട്ടയായ രീതിയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒക്കിനാവന്‍ കരാട്ടെ അക്കാദമിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ബെല്‍ട്ടുകളും ലഭിക്കുന്നതായിരിക്കും.

ഷോറിന്‍ റിയു സൈബുക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്ന് ആരംഭിക്കുന്ന ക്ലാസ്സിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്കും പരിശീലനത്തിന് എത്തി പങ്കെടുക്കാവുന്നതാണ് എന്ന് ഷോറിന്‍ റിയു സൈബുക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സെന്‍സായ് രാജ തോമസ്‌ : 07766721483

email : [email protected]

website : www.seibukanmartialartsacademyuk.com

യുക്മ സൗത്ത് വെസ്റ്റ് മുന്‍ ജോയിന്റ് സെക്രട്ടറിയും ന്യൂബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധിയുമായ മനോജ് രാമചന്ദ്രന്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധമൂലം ഏറെ നാള്‍ റെഡ്ഡിങ്ങിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മൂന്നാഴ്ചകള്‍ക്ക് മുന്‍പ് മനോജും കുടുംബവും നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെ ഒരു പാലിയേറ്റിവ് കെയര്‍ ഹോമില്‍ വച്ചായിരുന്നു അന്ത്യം.

ന്യൂബറി മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സജീവാംഗമായ മനോജ് നേരത്തേ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന മനോജ് രാമചന്ദ്രന്‍ യുക്മ കലാമേളകളിലും കായികമേളകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.

റീജിയണല്‍ കമ്മിറ്റിക്കൊപ്പം പരിപാടികളുടെ നടത്തിപ്പിലും ബാക്ക് ഓഫീസ് നിയന്ത്രണത്തിലും പ്രമുഖ സ്ഥാനമാണ് മനോജ് വഹിച്ചിട്ടുള്ളത്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂബറിയില്‍ താമസമാക്കിയിരുന്ന മനോജ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്.

ജലപ്രളയം കൊണ്ട് പൊറുതിമുട്ടിയ കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി യുകെയിലെ ഏറ്റവും വലിയ അസോസിയേഷനും പരിചയ സമ്പന്നരായ ഒരുകൂട്ടം കമ്മിറ്റി അംഗങ്ങളും. കഴിഞ്ഞ 14 വര്‍ഷംകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബിസിഎംസി ജലപ്രളയം കൊണ്ട് തകര്‍ന്നടിഞ്ഞ തങ്ങളുടെ നാടിനെ തങ്ങളുടെ ഓണം പോലും മാറ്റിവെച്ച് 150ല്‍ പരം കുടുംബങ്ങളില്‍ നിന്നും പിരിച്ചെടുത്ത 5 ലക്ഷത്തില്‍പരം രൂപയുടെ സാമ്പത്തിക സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു കുടുംബത്തിന് 5000 രൂപ കൈമാറിക്കൊണ്ട് അര്‍ഹരായ കുടുംബങ്ങളില്‍ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. വയനാട്, ചാലക്കുടി, അങ്കമാലി, അതുപോലെ കുട്ടനാട്ടിലെ രാമങ്കരി, ചമ്പക്കുളം, കൈനകരി, ചെമ്പ്, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് നല്ല മാതൃക കാട്ടിയ ബിസിഎംസിയുടെ എല്ലാ കുടുംബങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുന്നു.

ലണ്ടനിൽ സിഗരറ്റ് പേപ്പര്‍ നൽകാത്തതിനെത്തുടർന്ന് ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ പതിനാറുകാരന് കോടതി തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ പതിനാറുകാരൻ പ്രതിയെ ടൈം ബോംബ് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതി നാല് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ചത്.

വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലാണ് (49) കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16-കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതില്‍ കുപിതനായ പ്രതി വിജയകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാള്‍ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തത്.വെടിയുതിര്‍ത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദ്യക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.

മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അതിഥി. ഉള്‍കൊള്ളാന്‍ കഴിയാത്ത ആ സത്യം ഓര്‍ക്കാന്‍ പോലും ആരും ഇഷ്ടപെടാറില്ല. പക്ഷെ മനുഷ്യൻ എന്നും മരണത്തെ പറ്റി ചിന്തിക്കും, മരണത്തെ ഉള്‍കൊള്ളാന്‍ അവന്‍ പഠിക്കാൻ എത്ര സമയം എടുക്കും എന്ന് പറയുക അസാധ്യം. ഒരാളുടെ മരണവാര്‍ത്ത പോലും നമ്മളെ ദിവസങ്ങളോളം അസ്വസ്ഥനാക്കുന്നു.  തങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന മക്കളുടെ വേര്‍പാട് സഹിക്കാന്‍ കഴിയാതെ പൊട്ടി കരയുന്ന രക്ഷകർത്താക്കൾ.  യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കും മുമ്പ് മകനെ നഷ്ടമായ അച്ഛനമ്മമാർ… അവസാന നിമിഷം വെള്ളം തരാന്‍ ഇവനുണ്ട് ഞങ്ങള്‍ക്ക് എന്ന് കരുതി സമാധാനത്തോടെ ഇത്രേം കാലം ജീവിച്ച മാതാപിതാക്കള്‍. ദൈവം ചിലപ്പോള്‍ ഒക്കെ ഇങ്ങനെ ആണ്. ജീവിതം ജീവിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ചിലതൊക്കെ തിരിച്ചെടുക്കും…

ഓസ്ട്രിയയിലെ വിയന്നയില്‍ മരിച്ച ബോള്‍ട്ടണിലെ ജേസന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ ബോള്‍ട്ടണിലെ ഓവര്‍ ടൈന്‍ സെമിത്തേരിയിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു .ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹവും ജേസന്റെയും ജോയലിന്റെയും സഹപാഠികളും അധ്യാപകരും ദേശീയ പ്രാദേശിക മാധ്യമങ്ങളും നാട്ടുകാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും ഒക്കെ കൊണ്ട് തിങ്ങി നിറഞ്ഞ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ഇന്നലെ കണ്ടത് വികാര നിര്‍ഭരമായ രംഗങ്ങള്‍. രാവിലെ പത്തിന് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ എത്തിയപ്പോള്‍ തന്നെ കൂടി നിന്നവര്‍ വിഷാദത്തിൽ മുങ്ങി.

ഫുട്‌ബോള്‍ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ജേസന്റെ മൃതദേഹ പേടകത്തിന് മുകളില്‍ ചുവന്ന ഒരു ഫുട്ബാള്‍ സ്ഥാപിച്ചിരുന്നു. ഇരുവര്‍ക്കുമായി തയാറാക്കിയിരുന്ന പുഷ്പാലങ്കാരങ്ങളും എല്ലാം ഒരേ നിറത്തിലും ഒരേ തരത്തിലും ആയിരുന്നു കുടുംബം ക്രമീകരിച്ചിരുന്നത്, പള്ളിയും പരിസരങ്ങളും എല്ലാം വെളുത്ത ലില്ലി പൂക്കള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരുന്നു. ജേസന്റെ ഇളയ സഹോദരന്‍ ജെന്‍സണ്‍ ഇരുവരെയും കുറിച്ച് നടത്തിയ നിറമുള്ള ഓര്‍മ്മകള്‍ ഇനിയുള്ള നാളുകളില്‍ തനിക്കു താങ്ങും തണലും ആയി കൂടെ ഉണ്ടാകും എന്നു പങ്കുവച്ചപ്പോള്‍ ഏവരുടെയും കണ്ണുകള്‍ അവരറിയാതെ നിറഞ്ഞുപോയി.

ഇരുവരുടെയും ബന്ധുവായ സിയാന്‍ ഇവരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയ കവിതയുമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ എത്തിയത്ഇ. ഇരുവരുടെയും സഹപാഠികളും നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു . തിരുവല്ല അതിരൂപത ആര്‍ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാ. ഹാപ്പി ജേക്കബ്, ഫാ. അജി ജോണ്‍. ഫാ. രഞ്ജിത്ത്, ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയി. ബോള്‍ട്ടന്‍ മലയാളികളുടെ കൂട്ടായ്മയും , സാഹോദര്യവും കൂട്ടിയിണക്കിയ ദിനം കൂടി ആയിരുന്നു ഇന്നലെ.എല്ലാ കാര്യങ്ങളും ക്രമീകരിക്കുവാനും, സംസ്‌കാര ശുശ്രൂഷകള്‍ ആദ്യാവസാനം ഒരു കുറവും കൂടാതെ നടത്താനും ബോൾട്ടൻ മലയാളികള്‍ ഒത്തുചേർന്ന് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.

പ്രൈമറി ക്ലാസുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ മനസിനെ ഐ-പാഡുകള്‍ മന്ദിപ്പിക്കുന്നതായി യു.കെയിലെ ഹെഡ് ടീച്ചേര്‍സ് അസോസിയേഷന്‍ തലവന്‍ ആന്‍ഡ്രൂ മെലര്‍. കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഐ-പാഡ് മുതലായ ടെക്‌നോളജിയുമായി വളരെ അടുത്ത ഇടപഴകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയേയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യു.കെയിലെ ഏറ്റവും വലിയ ഹെഡ് ടീച്ചേര്‍സ് അസോസിയേഷനായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് തലവന്‍ ആന്‍ഡ്രു മെലര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ആശയവിനിമയ രീതി മുതല്‍ എല്ലാ തരത്തിലും ഐ-പാഡുകളും ഉപയോഗം സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

കുട്ടികളിലുണ്ടാകുന്ന വളരെ നൈസര്‍ഗിഗമായ കഴിവുകളെയാണ് ഐ-പാഡുകള്‍ പ്രതികൂലമായ ബാധിക്കുക. പുസ്തകങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കഥകളില്‍ നിന്നും ലഭിക്കുന്ന വളരെ നാച്യുറലായ അറിവുകള്‍ കുട്ടികളുടെ ചിന്താശേഷി, ഭാവന, സര്‍ഗ്ഗ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം നൈസര്‍ഗിഗത ഐ-പാഡ് ഉപയോഗിക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മെലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ ലഭ്യമാക്കുന്ന ടെക്‌നോളജിയാണ് ഐ-പാഡിന്റേത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ഇതേ ആശയവിനിമയ രീതി ലഭിക്കാതെ വരുമ്പോള്‍ പഠനത്തില്‍ പിന്നോക്കം പോകും. നിരവധി പേര്‍ ഒന്നിച്ചിരിക്കുന്ന ക്ലാസില്‍ വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ രീതി സാധ്യമാകില്ല.

പൊതുവെ കുട്ടികള്‍ ബഹളമുണ്ടാക്കാതിരിക്കാനാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ ഐ-പാഡുകള്‍ നല്‍കുന്നത്. ജോലി സമയത്ത് തങ്ങളെ കുട്ടികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം എന്ന രീതിയില്‍ മാത്രമാണ് പലരും ഇതിനെ സമീപിക്കുന്നത് പോലും! എന്നാല്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും മെലര്‍ പറയുന്നു. പുസ്തകങ്ങള്‍ വായിച്ചുള്ള പഠനരീതിയുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യമെന്നും മെലര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രതികൂലമായ ചിന്തകളും ആശയങ്ങളും കടന്നുകൂടാന്‍ കാരണമാകുമെന്നും മെലര്‍ ചൂണ്ടി കാണിച്ചു.

ലണ്ടന്‍: യു.കെയില്‍ ആദ്യമായി മങ്കിപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ നേവല്‍ ഉദ്യേഗസ്ഥനിലൂടെയാണ് രോഗം രാജ്യത്ത് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരില്‍ രോഗബാധയുണ്ടായതായിട്ടാണ് സംശയം. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗബാധയേറ്റ ഓഫീസര്‍ ലണ്ടനിലെത്തിയ വിമാനത്തിലുണ്ടായിരുന്നവര്‍ എത്രയും പെട്ടന്ന് ഡോക്ടര്‍മാരെ കണ്ട് രോഗബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണയായി ചില മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് എത്തുന്നത്. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതിന് കുറഞ്ഞ സാധ്യത മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് ബാധയേറ്റാല്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് മരണനിരക്ക്. സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാണ്. സ്‌മോള്‍ പോക്‌സിന് സമാന സ്വഭാവമാണ് മങ്കിപോക്‌സിനും. പക്ഷേ അപകടകാരി മങ്കിപോക്‌സ് തന്നെയാണ്. രണ്ട് മുതല്‍ മൂന്നാഴ്ച്ചകള്‍ കൊണ്ട് തന്നെ രോഗം പൂര്‍ണമായും മാറുമെങ്കിലും രോഗാവസ്ഥ മോശമായാല്‍ മരണം വരെ സംഭവിച്ചേക്കാം. വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമെ രോഗം മനുഷ്യരില്‍ പടരുകയുള്ളു. നിലവില്‍ മങ്കിപോക്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. കൈപ്പത്തിയിലും ശരീരത്തിന്റെ ഭാഗങ്ങളിലും കുരുക്കള്‍ പോലെ തടിച്ചു പൊന്തുന്നതായാണ് രോഗത്തിന്റെ ലക്ഷണം. അപൂര്‍വ്വമായി ഇത്തരം കുരുക്കള്‍ കണ്ണില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇത് അന്ധതയ്ക്ക് കാരണമായേക്കാം.

ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന വേണമെന്ന് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ മാഞ്ചസ്റ്ററില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. ബ്രെക്‌സിറ്റില്‍ ഒരു അന്തിമ അഭിപ്രായ രൂപീകരണത്തിനായി ഹിതപരിശോധന വേണമെന്നായിരിക്കും യൂണിയന്‍ നേതൃത്വങ്ങള്‍ ആവശ്യപ്പെടുക. നോ-ഡീല്‍ ബ്രെക്‌സിറ്റിന് കളമൊരുങ്ങുന്നു എന്ന ആശങ്കകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇക്കാര്യത്തില്‍ സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ഇന്ന് പ്രസ്താവനയിറക്കും.

ഹാര്‍ഡ് ബ്രെക്‌സിറ്റിന് വിരുദ്ധമായ നിലപാട് കടുപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. അതുകൊണ്ടു തന്നെയാണ് ഫൈനല്‍ സേ വോട്ടിനായി യൂണിയനുകള്‍ സുപ്രധാന നീക്കം നടത്തുന്നത്. ബ്രസല്‍സുമായി തെരേസ മേയ് എത്തിച്ചേരാനിടയുള്ള ഏതു തീരുമാനത്തിനും ജനഹിതം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് നീക്കങ്ങള്‍ക്കാണ് യൂണിയനുകള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ ശക്തമായ നിലപാട് സംഘടന സ്വീകരിക്കും. ബ്രിട്ടനിലെ മൂന്ന് പ്രമുഖ യൂണിയനുകളായ യുണൈറ്റ്, യൂണിസണ്‍, ജിഎംബി തുടങ്ങിയവയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതിയൊരു ഹിതപരിശോധന നടത്തണമെന്ന അഭിപ്രായമുള്ളവരാണെന്ന് പുതിയൊരു സര്‍വേയില്‍ വ്യക്തമായിരുന്നു.

ടിയുസി കോണ്‍ഫറന്‍സില്‍ രൂപീകരിക്കപ്പെടുന്ന അഭിപ്രായം ലേബര്‍ പാര്‍ട്ടിയിലും നേതാവ് ജെറമി കോര്‍ബിനിലുമായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക. ഫൈനല്‍ സേയില്‍ ഹിതപരിശോധന വേണമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇതോടെ ആവശ്യമുന്നയിക്കേണ്ടതായി വരും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അത് തൊഴിലാളികള്‍ക്കു മേല്‍ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ടിയുസിയുടെ തീരുമാനം.

RECENT POSTS
Copyright © . All rights reserved