UK

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യു.കെ) സംഘടിപ്പിക്കുന്ന സമ്മേളനത്തിലും ആശയസംവാദത്തിനായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ലണ്ടനില്‍. പരിപാടികൾക്കിടെ രാഹുലിനെ ചോദ്യംചെയ്ത് ബുദ്ധിമുട്ടിക്കാൻ ബി.ജെ.പി. അനുകൂലികളും പരിപാടികൾ അലങ്കോലപ്പെടുത്താൻ ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ആന്ത്രപ്പോളജി വകുപ്പിനു കീഴിലുള്ള സ‌ൗത്ത് ഏഷ്യാ സെന്ററിന്റെ സഹകരണത്തോടെ നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് ആലൂംനി യൂണിയനാണ് വെള്ളിയാഴ്ച രാഹുലുമായി ആശയസംവാദത്തിന് അവസരമൊരുക്കുന്നത്.

എൽ.എസ്.ഇയിലെ അസോസിയേറ്റ് പ്രഫസർ മുഗുളികാ ബാനർജിയുമായുള്ള ആശയവിനിമയത്തിനുശേഷം സദസിൽനിന്നുള്ള ചോദ്യങ്ങൾക്ക് രാഹുൽ മറുപടി പറയും.

സദസിലെ ആരിൽനിന്നുമുള്ള ചോദ്യങ്ങൾക്കും വഴങ്ങുന്ന രാഹുലിന്റെ ശൈലി മുതലെടുത്ത് കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി കോൺഗ്രസ് പ്രസിഡന്റിനെ വെള്ളം കുടിപ്പിക്കാൻ ബി.ജെ.പി. അനുകൂലികളായ ചിലർ തയാറാകുന്നതായി സംഘാടകർക്ക് സൂചന ലഭിച്ചിട്ടുണ്ട്.

വിഷമിപ്പിക്കുന്ന ചോദ്യങ്ങളിലൂടെ രാഹുലിനെ കുരുക്കി, വാര്‍ത്തയാക്കാനാണ് നീക്കം. മുൻപ് പല വിദേശപരിപാടികളിലും രാഹുലിനെതിര‌െ സമാനമായ നീക്കം നടത്തിയിരുന്നു.

സൗത്ത് റൂയ്സ്ലിപ്പിലെ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെയുടെ ആഭിമുഖ്യത്തിലുള്ള സ്വീകരണവും ആശയവിനിമയവും.

രാഹുലിന്റെ സന്ദർശനത്തിനിടെ ചില ദേശവിരുദ്ധ ശക്തികളും തീവ്രവാദപശ്ചാത്തലമുള്ള സംഘടനകളും പ്രതിഷേധവുമായി എത്തിയേക്കുമെന്ന സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് കമൽപ്രീത് ധലിവാൾ വ്യക്തമാക്കി.

ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചടങ്ങിനെത്തുന്നവരെ കർശന സുരക്ഷാപരിശോധനകൾക്കുശേഷമാകും അകത്തേക്കു കടത്തിവിടുകയെന്ന് സംഘാടകർ വ്യക്തമാക്കി.

കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുൽഗാന്ധി ഔദ്യോഗിക പരിപാടികൾക്കായി ലണ്ടനിൽ എത്തുന്നത്. ഇരുപതു ലക്ഷത്തോളം ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ രാഹുലിന്റെ സന്ദർശനത്തിന് പ്രസക്തി ഏറെയാണ്.

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്ററിനു സമീപമുള്ള  ബോൾട്ടണിൽ  നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ  ഓസ്ട്രിയയിലെ വിയന്നയിൽ  മുങ്ങി മരിച്ചതായി വിവരം. ബോൾട്ടണിൽ  താമസിക്കുന്ന ചെങ്ങന്നൂർ  സ്വദേശിയായ അനിയൻ  കുഞ്ഞ്  സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19),  റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയിസ്  (15) എന്നിവർ അപകടത്തിൽ മരിച്ചതായാണ് വിവരം . ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്,  ഇവർ തിരുവല്ല സ്വദേശികൾ ആണ് . ഈ ഞായറാഴ്ച ആണ് ഈ രണ്ടു കുടുംബങ്ങളും  കുടുംബ സമേതം അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത് .  ഇവരുടെ ബന്ധുക്കൾ വിയന്നയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഈ ഞായറാഴ്ച  തിരികെ വരാനായിട്ടായിരുന്നു പദ്ധതി.

ബോട്ടിങ്ങിനിടെ ഒരാൾ വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാനായി അടുത്ത ആളും കൂടെ ചാടിയതാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബോൾട്ടണിലെ മലയാളികളും  എല്ലാം ഇപ്പോൾ ബന്ധുവായ സോണിയുടെ വീട്ടിൽ ഒത്തു ചേർന്നിട്ടുണ്ട് . വിയന്നായിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന  മുറക്ക് കൂടുതൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

മജു പൈക്കല്‍

ഡബ്ലിൻ∙ റെക്സ് ബാൻഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും. വേൾഡ് മീറ്റിങ് ഓഫ് ഫാമിലീസിനോടനുബന്ധിച്ചു നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകാൻ റെക്സ് ബാൻഡ് ടീം എത്തി ചേര്‍ന്നു. ഡബ്ലിൻ സിറോ മലബാർ സഭ വേൾഡ് മീറ്റിങ് ഓഫ് ഫാമിലീസിൽ ശ്രദ്ധേയമാകുന്നത് റെക്സ് ബാൻഡിനൊപ്പമാണ്.

ഓഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6  മണി മുതൽ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോൾ അരീനയിൽ നടക്കുന്ന റെക്സ് ബാൻഡ് സ്പിരിച്ചൽ മ്യൂസിക്കൽ ഈവനിങ് അണിയിച്ചൊരുക്കുന്നത് ഡബ്ലിൻ സിറോ മലബാർ സഭ ആണ്.

ഡബ്ലിൻ അതിരൂപതയുടെ പ്രത്യേക ക്ഷണപ്രകാരമാണ് റെക്സ് ബാൻഡ് അയർലൻഡിൽ എത്തിയിരിക്കുന്നത്. ലോക കുടുംബ സംഗമത്തിനായി ഏഷ്യയിൽ നിന്നു ക്ഷണിക്കപ്പെട്ടിരിക്കുന്ന ഏക ബാൻഡാണ് റെക്സ് ബാൻഡ്.

24 വെള്ളിയാഴ്ച നടക്കുന്ന റെക്സ് ബാൻഡ് ആത്മീയ സംഗീത നിശയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എംഎസ്ടി, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കുമായി ഡബ്ലിൻ സിറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്റർ ഭാരവാഹികളുമായി ബന്ധപ്പെടുക.

ലണ്ടന്‍: യു.കെയിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ന് ജി.സി.എസ്.ഇ ഫലവും കാത്ത് കോളേജുകളിലോ സ്‌കൂളുകളിലോ എത്തുക!. ഇന്ന് ആഗസ്റ്റ് 23 രാവിലെ ആറ് മണി മുതല്‍ തന്നെ ഫലപ്രഖ്യാപനങ്ങളുണ്ടാകും. കോളേജുകളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ രാവിലെ ആറിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ്, മാര്‍ക്ക് വിവരങ്ങള്‍ കരസ്ഥമാക്കാവുന്നതാണ്. ചില സ്‌കൂള്‍/കോളേജുകളില്‍ സമയക്രമത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. അധികൃതരുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ചിലര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഫലം പരിശോധിക്കാനവുന്നതാണ്.

സാധാരണ രീതിയില്‍ നിന്നും വ്യത്യാസ്തമായി ഇത്തവണ ഗ്രേഡ് സിസ്റ്റം ഉണ്ടാവുമകയില്ല. എ*-ജി ഗ്രേഡുകള്‍ക്ക് പകരമായി ന്യൂമെറിക്കല്‍ നമ്പറുകളാണ് മാര്‍ക്കുകളായി ലഭിക്കുക. പഴയ രീതി പ്രകാരം എ* ന് തുല്ല്യമായ മാര്‍ക്കാണ് 9,8,7 എന്നിവ, 6,5,4 എന്നിവ സി അല്ലെങ്കില്‍ ബി എന്നീ ഗ്രേഡുകള്‍ക്ക് തുല്യമാവും. 3,2,1 എന്നീ ഗ്രേഡുകള്‍ ഡി, ഇ, എഫ് ഗ്രേഡുകളുടെ കൂട്ടത്തിലാവും ഉള്‍പ്പെടുക. പുതിയ ജി.സി.എസ്.ഇ ഗ്രേഡിംഗ് സിസ്റ്റം പ്രകാരം 9 കിട്ടിയ വിദ്യാര്‍ത്ഥികളാവും ഏറ്റവും ഉന്നതമായ വിജയം നേടിയവരായി കാണുക.

ഇത്തവണ പരീക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ യുകെയിലെ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കോ ഭാവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കോ വേണ്ടി എക്‌സാം റിസള്‍ട്ട്‌സ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 0800100900, 08081008000 (സ്‌കോട്ട്‌ലന്‍ഡ്)

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.

203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.

കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു

‘സിസേറിയന്‍’ തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചാരിറ്റി മുന്നറിയിപ്പ്. സിസേറിയന്‍ തെരഞ്ഞെടുത്തതായി അധികൃതരെ അറിയിച്ചാലും ആറില്‍ ഒന്ന് ട്രസ്റ്റുകള്‍ ഇക്കാര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മുന്നറിയിപ്പുമായി ചാരിറ്റി രംഗത്ത് വന്നിരിക്കുന്നത്. സിസേറിയന്‍ സെക്ഷന്‍ തെരെഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം ഗര്‍ഭിണിക്ക് ഉണ്ടെന്നത് നിലനില്‍ക്കെ ട്രസ്റ്റുകളുടെ നിലപാട് അവകാശലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ഗര്‍ഭിണിയുടെ മനോവിലയെ കാര്യമായി ഇത്തരം നിഷേധങ്ങള്‍ ബാധിക്കുന്നതായും ചാരിറ്റി ചൂണ്ടികാണിക്കുന്നു. സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും വിഭ്രാന്തിയും വരെ ഇത് സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവര ശേഖരണം നടത്താനുള്ള ശ്രമങ്ങള്‍ ചാരിറ്റി ആരംഭിച്ചിട്ടുണ്ട്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമത്തെ പിന്‍പറ്റി 153 ട്രസ്റ്റുകള്‍ സിസേറിയനുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരിക്കുന്ന പോളിസിയെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കാന്‍ ശ്രമിക്കുക. നിരവധി ട്രസ്റ്റുകള്‍ സിസേറിയന്‍ സെക്ഷന്‍ റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

രാജ്യത്തെ സ്ത്രീകള്‍ക്ക് പ്ലാന്‍ഡ് സിസേറിയന്‍ നല്‍കാന്‍ ട്രസ്റ്റുകള്‍ തയ്യാറാവാണം. സാധാരണ പ്രസവങ്ങള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പായി കാണാന്‍ കഴിയില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ തെരഞ്ഞെടുപ്പിന് അനുസരിച്ച് പ്രസവം നടത്തണമെന്ന് ഗെയിഡ് ലൈന്‍സിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 26 ശതമാനം ട്രസ്റ്റുകളെ രാജ്യത്തുള്ളു. 47 ശതമാനം ഗര്‍ഭിണിയുടെ ആരോഗ്യനിലയെ അടിസ്ഥാനപ്പെടുത്തിയാണ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. അതേസമയം 15 ശതമാനം ട്രസ്റ്റുകള്‍ ഈ ഗെയിഡ്‌ലൈന്‍സ് പൂര്‍ണമായും തള്ളികളയുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗ്രേറ്റ് ബ്രീട്ടീഷ് ബെയ്ക്ക് ഓഫ് (ജി.ബി.ബി.ഒ) ഫെയിം റുബി ബോഗാലിന് മാത്രമാണ് അവരുടെ കുടുംബത്തിലെ കുക്കിംഗ് രാജാവ് എന്ന് കരുതിയവര്‍ക്ക് തെറ്റി!. റുബിയുടെ മാതാവ് കെല്ലി ബോഗാലും അടുക്കളയിലെ താരമാണ്. കഴിഞ്ഞ 10 ദിവസത്തിന് മുന്‍പ് കെല്ലി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഇന്ത്യന്‍ വംശജരായി ഇരുവരും അടുക്കളയിലെ താരങ്ങളാണെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തി കഴിഞ്ഞു. തനി ഇന്ത്യന്‍ വിഭവങ്ങളാണ് കെല്ലിയുടെ ഇപ്പോഴത്തെ പാചക കുറിപ്പുകളില്‍ കൂടുതലും. ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ മതിയാകില്ല! പഞ്ചാബി റൊട്ടിയും ദാലും സബജിയും ഉള്‍പ്പെടെയുള്ളവ കെല്ലിയുടെ സെപഷ്യല്‍ ഡിഷുകളില്‍ ഉള്‍പ്പെടും.

വളരെ ചെറിയ സമയം കൊണ്ടു തന്നെ റൂബിയെപ്പോലെ മാതാവ് കെല്ലിയും ശ്രദ്ധ നേടുകയാണ്. കുക്കിംഗ് വിത്ത് ആന്റി എന്ന് പേരിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് എല്ലാ ശനിയാഴ്ച്ചയും പ്രേക്ഷകര്‍ക്കായി പുതിയ വിഭവമെത്തിക്കും. പുതിയ യൂടൂബ് പേജ് വൈകാതെ നിലവില്‍ വരുമെന്ന് കെല്ലി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പ്രചാരമുള്ള ഇന്ത്യന്‍ വിഭവങ്ങളാവും കൂടുതല്‍ ഫോക്കസ് ചെയ്യപ്പെടുകയെന്നാണ് സൂചന. അമ്മയാണ് തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് റുബി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെയ്ക്ക് ഷോ താരമാണെങ്കിലും റുബി കുക്കിംഗ് അനുബന്ധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പരസ്യപ്പെടുത്താറില്ല. അതേസമയം അമ്മ നേരെ മറിച്ചുമാണ്. കുക്കിംഗ് മാത്രമാണ് കെല്ലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കാണാന്‍ കഴിയുക.

യു.കെയിലെ പ്രചാരമേറിയ ടെലിവിഷന്‍ സീരിസുകളിലൊന്നാണ് ‘ഗ്രേറ്റ് ബ്രിട്ടീഷ് ബെയ്ക്ക് ഓഫ്’. മില്യണിലധികം പ്രേക്ഷകരുള്ള പരിപാടി കുക്കിംഗ് രംഗത്തെ മികച്ച ടാലന്റുകളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ലവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടക്കുന്ന പരിപാടി 17 ആഗസ്റ്റ് 2010ലാണ് ആദ്യത്തെ ഷോ പ്രേക്ഷകരിലെത്തിക്കുന്നത്. ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അമേച്ച്യര്‍ ബെയ്‌ക്കേര്‍സിന്റെ ഇടയിലാണ് മത്സരം നടത്തുക. റുബി ബോഗാല്‍ പരിപാടിയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയാണ്. വിവിധ ചലഞ്ചുകള്‍ ഉള്‍പ്പെടുന്ന നിരവധി റൗണ്ടുകള്‍ മത്സരാര്‍ത്ഥികള്‍ക്കായി ഉണ്ടാവും.

ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസിന്റെ പച്ചക്കൊടി. ചികിത്സ തേടുന്നവരുടെ ലൈംഗിതയെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ പുതിയ ട്രീറ്റ്‌മെന്റ് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ് ഗുരുതര പുരുഷന്മാരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് ഇതിനോടകം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനില്‍ എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍ അലട്ടുന്ന രണ്ട് മില്യണ്‍ പുരുഷന്മാരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയോളം വരുന്നവര്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ലേസര്‍ ഉപയോഗിച്ച് നടത്തുന്ന പുതിയ സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസ് പച്ചക്കൊടി കാണിച്ചിരിക്കുന്ന നിരവധി വിദഗ്ദ്ധരുടെ അഭിപ്രായം അവഗണിച്ചാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഈ ട്രീറ്റ്‌മെന്റ് രോഗികളുടെ ലൈംഗിക കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ വലിയൊരളവില്‍ ഇന്‍ഫെക്ഷന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മൂത്രസഞ്ചിക്ക് അടുത്തായി പ്രോബ് ഇന്‍സേര്‍ട്ട് ചെയ്തതിന് ശേഷം രോഗാവസ്ഥയെ ഉന്മൂലനം ചെയ്യുകയാണ് എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ്. ചികിത്സ നടക്കുന്ന സമയത്ത് പ്രോസ്‌റ്റേറ്റിനുള്ളിലെ സെല്ലുകളെ നിര്‍ജീവമാക്കാന്‍ ചികിത്സ കാരണമാകും അതുവഴി ലൈംഗിക ശേഷി നഷ്ടമാവുകയും ചെയ്യും. മില്യണ്‍ കണക്കിന് രോഗികളില്‍ ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമാകുന്ന സെല്ലുകളെ പുനരുജീവിപ്പിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജീവിതകാലം ലൈംഗിക ശേഷി ഇല്ലാതെ ജീവിക്കേണ്ടി വന്നേക്കാം.

ബിനോയി ജോസഫ്

നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.

മലയാളം യുകെ അറിയിപ്പ്

യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ  00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല.

കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു.

അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.

RECENT POSTS
Copyright © . All rights reserved