UK

അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന  ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ  അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും  അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.

ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ്  അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.

ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്.  വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.

ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.

നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.

നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.

ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) യു.കെ പ്രൊവിന്‍സിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 23ന് നടക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഇന്ത്യ ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് കരുതുന്ന സമ്മേളനത്തില്‍ യു.കെയിലെ ഇന്ത്യന്‍ സ്ഥാനപതിയും പങ്കെടുത്തേയ്ക്കും. കേരളത്തില്‍ നിന്നും അതിഥികള്‍ പങ്കെടുക്കും. ഡബ്ലിയു.എം.എഫ് യു.കെ നാഷണല്‍ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയമനവും തദവസരത്തില്‍ തന്നെ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് കോഓര്‍ഡിനേറ്റര്‍ ബിജു മാത്യു അറിയിച്ചു.

ഡബ്ലിയു.എം.എഫ് യു.കെയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒരു അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്നു. തുടര്‍ന്നാണ് സംഘടന ഔപചാരികമായി ഉത്ഘാടനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികളെ സംഘടനയുമായി ബന്ധിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

യു.കെയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപപ്പെടുത്തിയ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് ബിജു മാത്യു (കോഓര്‍ഡിനേറ്റര്‍), സുഗതന്‍ തെക്കേപുര (ഈസ്റ്റ് ഹാം), ബിന്‍സു ജോണ്‍ (ലെസ്റ്റര്‍) സുജു ഡാനിയേല്‍ (ല്യൂട്ടന്‍), തോമസ് ജോണ്‍ (ഓസ്‌ഫോര്‍ഡ്), സണ്ണിമോന്‍ മത്തായി (വാട്ട്ഫോര്‍ഡ്), ജോസ് തോമസ് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്), ജോജി ചക്കാലയ്ക്കല്‍ (ഓസ്‌ഫോര്‍ഡ്), ജോമോന്‍ കുന്നേല്‍ (സ്ലോ), ആശ മാത്യു (ലണ്ടന്‍), ഷാന്റിമോള്‍ ജോര്‍ജ് (വാട്ട്‌ഫോര്‍ഡ്) എന്നിവരെ ഹാര്‍ലോയില്‍ നടന്ന യോഗം ചുമതലപ്പെടുത്തിയിരുന്നു. കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (സിറ്റി മേയര്‍, ലൗട്ടന്‍), ഹരിദാസ് തെക്കുംമുറി (ഇന്ത്യന്‍ എംബസി), ശ്രീകുമാര്‍ എസ്. (ആനന്ദ് ടി.വി) എന്നിവരാണ് ഡബ്ള്യു.എം.എഫ് യുകെയുടെ രക്ഷാധികാരികളായി പ്രവര്‍ത്തിക്കുന്നത്.

ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും, സഹാനുഭൂതിയും സംഘടനാ പ്രവര്‍ത്തനങ്ങളും ഏകോപിച്ച് തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) എന്ന ആഗോള സംഘടനയ്ക്ക് ഇതിനോടകം 80-ലധികം രാജ്യങ്ങളില്‍ യൂണിറ്റുകള്‍ നിലവിലുണ്ട്. ഓസ്ട്രിയയിലെ വിയന്ന കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയുടെ ഗ്ലോബല്‍ രക്ഷാധികാരികള്‍ കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ്.

ബ്രിട്ടണില്‍ അതിശൈത്യം തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച്ചയും ഐസ് രൂപപ്പെടുമെന്നുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. ഇന്നലെ രാത്രിയും പലയിടത്തും കനത്ത മഞ്ഞുവീഴ്ച്ചയായിരുന്നു. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെന്‍സണില്‍ മൈനസ് 10 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. കനത്ത ഗതാഗത തടസ്സമാണ് ഏതാനും ദിവസങ്ങളായി ഉള്ളത്. ഇത് തുടരും. ഉടന്‍ തന്നെ താപനിലയില്‍ വലിയ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളിലും സ്‌ക്കോട്ട്‌ലന്റിലും ആമ്പര്‍ മുന്നിറിയിപ്പാണ് ഉള്ളത്. വൈകീട്ട് ആറുമണിവരെയാണ് ഇത്. എന്നാല്‍ ലണ്ടന്‍, കിഴക്കന്‍ മിഡ്‌സ് ലാന്റ് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ മുന്നറിയിപ്പ് രാത്രി പത്തുമണിവരെയുണ്ട്. ആഴ്ച്ചയുടെ മധ്യത്തില്‍ ചില പ്രദേശങ്ങളില്‍ താപനില മൈനസ് 15 വരെ താഴാന്‍ സാധ്യതയുള്ളതായും അറിയുന്നു. തണുപ്പിന് കടുപ്പം കൂട്ടാനായി എമ്മ എന്നു പേരുള്ള കാറ്റും വീശാന്‍ സാധ്യതയുണ്ട്. ബീസ്റ്റ് ഓഫ് ദ ഈസ്റ്റുമായി എമ്മ കൂടിച്ചേരുന്നതോടെ തണുപ്പിന് കാഠിന്യം കൂടും.

അതിശൈത്യം കാരണം പലയിടത്തും ഗതാഗതം താറുമാറായി കിടക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അപകടങ്ങളില്‍ ഇന്നലെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റെയില്‍വേ വിമാന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. പല ട്രെയിനുകളും യാത്ര മാറ്റിവെച്ചതായി അറിയിച്ചു. ഹീത്രു വിമാന താവളത്തില്‍ പല സര്‍വീസുകളും മുടങ്ങി കിടക്കുകയാണ്. ഇന്നലെ നിരവധി ഐറിഷ് വിമാനങ്ങള്‍ യാത്ര റദ്ദാക്കിയിരുന്നു. 1350 മുതല്‍ ഏകദേശം 1850 വരെയുള്ള കാലഘട്ടത്തിലാണ് ബ്രിട്ടനില്‍ ഏറ്റവും വലിയ ശൈത്യം നിലനിന്നിരുന്നു. ‘ലിറ്റില്‍ ഐസ്-എയ്ജ്’ (little ice-age) എന്നറിയപ്പെട്ടിരുന്ന ഈ കാലഘട്ടത്തില്‍ ആര്‍ട്ടിക്കിലെ തണുപ്പിനും മഞ്ഞ് വീഴ്ച്ചയ്ക്കും സമാനമായ കാലസ്ഥയായിരുന്നു നിലനിന്നിരുന്നത്. തംമസ് നദിയെ മാസങ്ങളോളം തണുത്തറഞ്ഞ അവസ്ഥയിലാക്കിയ അതിശൈത്യമായിരുന്നു അത്.

1683-84 കാലഘട്ടത്തില്‍ അതിശൈത്യ കാലഘട്ടത്തെ അറിയപ്പെട്ടിരുന്നത് ഗ്രേറ്റ് ഫ്രോസ്റ്റ് എന്നാണ്. ഏതാണ്ട് 11 ഇഞ്ചോളം കനത്തില്‍ തമംസ് നദി മഞ്ഞുമൂടപ്പെട്ടു. നദി മഞ്ഞുമൂടപ്പെട്ടതോടെ അതിനു സമീപത്തായി ഫെ്സ്റ്റിവല്‍ നടത്തപ്പെട്ടിരുന്നു. ഐസ് സ്‌കേറ്റിംഗ്, ഗ്യാബിളിംഗ് ഉള്‍പ്പെടെയുള്ള വിനോദ പരിപാടികള്‍ അന്ന് സംഘടിപ്പിക്കപ്പെട്ടു. 1739-40 കാലഘട്ടത്തിലാണ് മറ്റൊരു അതിശൈത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. താപനില മൈനസ് 9 കുറഞ്ഞ അവസ്ഥയായിരുന്നു അന്ന്. മോഡേണ്‍ കാലഘട്ടത്തില്‍ 1963ലാണ് അവസാനമായി തംമസ് നദി മഞ്ഞ് മൂടപ്പെട്ടത്. അന്നത്തെ കാലവസ്ഥ മാറ്റം ബിഗ് ഫ്രീസ് എന്നാണ് പിന്നീട് അറിയപ്പെട്ടത്. 1963 നു ശേഷം മറ്റൊരു അതി ശൈത്യകാലം ബ്രിട്ടനെ വലച്ചത് 1978-79 സമയത്താണ്. വലിയ കാലവസ്ഥ മാറ്റങ്ങളും അതിശൈത്യവും ചരിത്രത്തില്‍ ബ്രിട്ടന്‍ മറികടന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രിട്ടൺ അതിശൈത്യത്തിന്റെ പിടിയിലമർന്നതോടെ നിരവധി വാഹന അപകടങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് സ്കോട്ട് ലാൻഡിലെ സെൻട്രൽ ബെൽറ്റ് ഏരിയയിൽ മെറ്റ് ഓഫീസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്ക് കാർ ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുകയില്ലെന്ന് എന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ AA യും മണി സൂപ്പർ മാർക്കറ്റും വിശദീകരണം നല്കി. കോംബ്രിഹെൻസീവ് ഇൻഷുറൻസ് ഉള്ളവർക്ക് റെഡ് അലർട്ട് സമയങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ പൂർണമായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് AA യും മണി സൂപ്പർ മാർക്കറ്റും നല്കുന്ന വിശദീകരണം.

പരിരക്ഷ ലഭിക്കില്ല എന്ന രീതിയിൽ നടക്കുന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് AA അറിയിച്ചു. റോഡ് അപകടകരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ കഴിയുന്നതും യാത്രകൾ ഒഴിവാക്കുന്നതാണ് അഭിലഷണീയം. എന്നാൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടത്തിൽ പെട്ടാൽ അതിന്റെ ഗൗരവമനുസരിച്ച് ഇൻഷുറൻസ് കവറേജിൽ വ്യത്യാസം വരും. കോംബ്രിഹെൻസീവ് കവർ ഉള്ളവർക്ക് സ്വന്തം വാഹനത്തിനും അതിൽ യാത്ര ചെയ്യുന്നവർക്കും, നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബാധ്യതകൾക്കും   പരിരക്ഷ ലഭിക്കും.

തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളവർക്ക് സ്വന്തം വാഹനത്തിന് പരിരക്ഷ ലഭിക്കില്ല. നിങ്ങളുടെ വാഹനം മൂലം മറ്റുള്ളവർക്ക് ഉണ്ടാവുന്ന നഷ്ടങ്ങൾക്കും ബാധ്യതകൾക്കും അവർക്ക് പ്രൊട്ടക്ഷൻ ലഭിക്കും. മറ്റു വാഹനങ്ങൾ മൂലം നിങ്ങളുടെ കാറിനോ വസ്തുവകകൾക്കോ നഷ്ടമുണ്ടാവുകയും ഉത്തരവാദിയായ ഡ്രൈവറെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ സ്വന്തം കോംബ്രിഹെൻസീവ് ഇൻഷുറൻസിൽ നിന്ന് ക്ലെയിം ചെയ്യാം. എന്നാൽ എക്സസ് തുക കൊടുക്കേണ്ടി വരും. ഗുരുതരമായ അപകടങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താൻ കഴിയാത്ത കേസുകളിൽ മോട്ടോർ ഇൻഷുവേഴ്സ് ബ്യൂറോ ആണ് നഷ്ടപരിഹാരം നല്കുന്നത്.

പുത്തന്‍ തലമുറ ഹാഷ്ബാക്ക് കാറായ ഓറിസ ബ്രിട്ടണിലെ ടെര്‍ബിഷെയറിലെ ബണാസ്റ്റന്‍ പ്ലാന്റില്‍ തന്നെ നിര്‍മ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചു. കാറുകളുടെ എഞ്ചിന്‍ നിര്‍മ്മാണവും ഇവിടെയായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇരുനൂറ്റി നാല്‍പ്പത് ദശലക്ഷം പൗണ്ടിന്റെ നിക്ഷേപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ബ്രിട്ടണ്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജപ്പാനീസ് കമ്പനിയുടെ പ്രസ്താവന പുറത്തുവന്നത്.

മൂവായിരത്തോളം തൊഴിലവസരങ്ങളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. വിപണിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്ന മോഡലാണ് ഓറിസ. ഈ മോഡലിന്റെ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. നിസാന്‍ ആണ് ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടണില്‍ കാര്‍ നിര്‍മ്മിക്കുമെന്ന് അറിയച്ച മറ്റൊരു കമ്പനി. ക്വാഷ്‌കായി, എക്‌സ്‌ട്രെയില്‍ എന്നീ എസ്.യു.വികള്‍ സണ്ടര്‍ലാന്റിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ബ്രിട്ടനില്‍ ഏതാണ്ട് 2.5 ബില്ല്യണ്‍ പൗണ്ടോളം നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ടോയോട്ട. യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റേതു കമ്പനികളേക്കാളും ഉയര്‍ന്ന നിക്ഷേപ നിരക്കാണിത്. ഏകദേശം 2.5 മില്ല്യണ്‍ പൗണ്ട് മുതല്‍ മുടക്കിയാണ് പുതിയ ജനറേഷന്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാന്‍ കമ്പനി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഡലായിരിക്കും ഈയിനത്തിലെ ആദ്യത്തെ കാര്‍. ഭാവിയില്‍ കൂടുതല്‍ കാറുകള്‍ യുകെയില്‍ നിര്‍മ്മിക്കുമോയെന്ന് ചോദ്യത്തിന് ടോയോട്ട വക്താവ് മറുപടിയൊന്നും നല്‍കിയില്ല. ഭാവിയിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രസ്താവന നടത്താന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് അറിയിക്കുകയായിരുന്നു.

ബ്രക്‌സിറ്റിനു ശേഷമുള്ള പരിവര്‍ത്തന കാലഘട്ടത്തില്‍ യുകെയിലെത്തുന്ന യുറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ രാജ്യത്ത് എത്ര കാലം വേണമെങ്കിലും തുടരാമെന്ന് സര്‍ക്കാര്‍. പുതിയ അനുരഞ്ജന നടപടി യുറോപ്യന്‍ പൗരന്‍മാര്‍ക്ക് പരിവര്‍ത്തന കാലഘട്ടത്തില്‍ മുന്‍പ് അനുവദിച്ചിരുന്ന മുഴുവന്‍ അവകാശങ്ങളും തുടര്‍ന്ന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരന്മാരുടെ സ്വതന്ത്രമായ രാജ്യത്ത് സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം വരുന്ന രണ്ട് വര്‍ഷങ്ങളില്‍ തുടരാന്‍ ഇത് അനുവദിക്കുന്നു. ഇത് പരിവര്‍ത്തന കാലഘട്ടത്തിലെ സമയമാണിത്. അതേസമയം രാജ്യത്ത് പുതിയതായി എത്തിച്ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവകാശങ്ങള്‍ തന്നെ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് യുകെ വ്യക്തമാക്കി. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രക്‌സിറ്റിന് ശേഷമുള്ള ഭാവി ബന്ധം വളരെ സുതാര്യവും ശക്തവുമായി നിലനിര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഇത് 2020 ഡിസംബര്‍ 31 വരെ മുന്നോട്ടുകൊണ്ടുപോകാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. എന്നാല്‍ ഈ ബന്ധം 2019ത മാര്‍ച്ച് മുതല്‍ രണ്ട് വര്‍ഷത്തേക്ക് നിലനിര്‍ത്തുമെന്നാണ് യുകെ അധികൃതര്‍ വ്യക്തമാക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന 2019 മാര്‍ച്ച് 29ന് ശേഷം യുകെയില്‍ എത്തിച്ചേരുന്ന ഇയു പൗരന്മാര്‍ 3 മാസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിയ അതോറിറ്റിയില്‍ ഇക്കാര്യം രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു കഴിഞ്ഞാല്‍ ജോലി സംബന്ധമായോ, പഠന സംബന്ധമായോ, അല്ലെങ്കില്‍ മറ്റേത് കാരണത്താലോ യുകെയില്‍ താമസിക്കുന്ന ഇയു പൗരന്മാര്‍ക്ക് 5 വര്‍ഷം മാത്രമെ രാജ്യത്ത് തുടരാനാകു. പിന്നീട് രാജ്യത്ത് തുടരണമെങ്കില്‍ യുകെ പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടി വരും. സാധരണ യുകെ പൗരത്വം നല്‍കുന്ന നടപടിക്രമങ്ങള്‍ യൂറോപ്യന്‍ പൗരന്‍മാരും പിന്തുടരേണ്ടി വരും. 2019 മാര്‍ച്ച് 29 നു മുന്‍പായി യുകെയിലെ ജീവിതം 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. ഇവരുടെ ‘സെറ്റില്‍ഡ് സ്റ്റാറ്റസ്’ ഉപയോഗിച്ച് പൗരത്വം നേടാന്‍ ഇവര്‍ അര്‍ഹരാണ്.

സ്ഥിര താമസക്കാര്‍ക്ക് ഭാര്യയേയും അല്ലെങ്കില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും യുകെയില്‍ താമസിക്കുന്നതിനായി ക്ഷണിക്കാവുന്നതാണ്. ഇത് ഇയു ഫ്രീ മുവ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന നടപടിയാണ്. ബ്രക്‌സിറ്റ് ദിവസത്തിന് ശേഷം യുകെയിലെത്തുന്ന ആളുകള്‍ക്കും ബന്ധുക്കളെ രാജ്യത്ത് കൊണ്ടുവരാന്‍ ഇയു ഫ്രീ മുവ്‌മെന്റ് നിയമത്തിലൂടെ സാധിക്കും. പക്ഷേ ഈ നിയമം പരിവര്‍ത്തന കാലഘട്ടത്തില്‍ മാത്രമെ സാധ്യമാവുകയുള്ളു. പരിവര്‍ത്തന കാലഘട്ടം അവസാനിച്ചാല്‍ യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ കുടുംബത്തില്‍ അംഗമാകുന്നതിന് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ആളുകള്‍ പിന്തുടരുന്ന പൗരത്വ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പിന്തുടരേണ്ടി വരും. അങ്ങനെയാകുമ്പോള്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെയുള്ള നിയമങ്ങളായിരുക്കും രാജ്യത്ത് നിലവില്‍ വരാന്‍ പോകുന്നത്.

തങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ മക്കെയിന്‍സ് ചിപ്‌സ് ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി സ്ട്രീറ്റ് റസ്റ്റോറന്റ് ശൃഖലയായ നാന്‍ഡോസ് . സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍ റസ്റ്റോറന്റ് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. നാന്‍ഡോസ് റസ്‌റ്റോറന്റിലെ മുന്‍ തൊഴിലാളി പ്രദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

സ്ഥാപനത്തിന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉപഭോക്താക്കളില്‍ പലരും ഞെട്ടല്‍ രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയകളില്‍ പുറത്തുവന്ന കുറിപ്പുകളില്‍ പലരും ഇക്കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഞെട്ടലുളവാക്കുന്നതാണെന്നും പ്രതികരിച്ചു. മക്കെയിന്‍സ് ഫുഡ് സര്‍വ്വീസുമായി സഹകരിച്ച് പുതിയ വിഭവം നിര്‍മ്മിക്കുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നാന്‍ഡോസ് സ്ട്രീറ്റ് റസ്റ്റോറന്റ് ശൃഖല അവകാശപ്പെടുന്നു.

ഉപഭോക്താക്കള്‍ വീട്ടില്‍ പാചകം ചെയ്യുന്ന മക്കെയിന്‍സ് ചിപ്‌സില്‍ നിന്ന് ഏറെ വ്യത്യാസമുള്ളതാണ് തങ്ങളുടെ റസ്റ്റോറന്റിലെ വിഭവമെന്ന് നാന്‍ഡോസ് വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രമുഖമായി ചിപ്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് മക്കെയിന്‍സ് ഫുഡ് സര്‍വ്വീസുമായി സഹകരിച്ചാണ് പക്ഷേ വിഭവം നാന്‍ഡോസ്ന്റെ തനതു രീതിയില്‍ പാചകം ചെയ്‌തെടുത്തവയാണെന്ന് സ്ഥാപനത്തിന്റെ വക്താവ് ബിബിസിയോട് പറഞ്ഞു
.

ക്ഷാമം ഭയന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ ബ്രിട്ടണിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ എല്ലാം കാലിയായി. പാലുല്‍പ്പന്നങ്ങളും ബ്രഡുമാണ് കൂടുതലായി ആളുകള്‍ ശേഖരിച്ചുവച്ചത്. അതിനാല്‍ തന്നെ പലയിടത്തും കടകളില്‍ ഇവ സ്റ്റോക്കില്ലാതായി. ഹിമക്കാറ്റും അതിശൈത്യവും മാറിയശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാം എന്ന് തിരുമാനിച്ചാണ് പലരും ഇത്രയധികം സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷ്യപ്പെട്ട കുറിപ്പുകളില്‍ പറയുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസം യുകെയില്‍ ഉടനീളം അതിശൈത്യമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഒരാഴ്ച്ച യുകെ അഞ്ച് വര്‍ഷത്തിനിടെ നേരിട്ട് ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ റിപ്പോര്‍ട്ടുകളാണ് ആളുകളില്‍ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ആസ്ഡയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ബ്രഡുകള്‍ അടുക്കിവെച്ചിരുന്ന കൗണ്ടറുകള്‍ നിമിഷ നേരംകൊണ്ട് കാലിയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന പരിഭ്രാന്തി അനാവിശ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ തയ്യാറെടുപ്പുകള്‍ കണ്ടാല്‍ മാസങ്ങളോളം വീട്ടില്‍ കഴിയേണ്ടി വരുന്നവരെപ്പോലെയാണെന്നും അതിശൈത്യം വെറും ഒരാഴ്ച്ചത്തെ പ്രതിഭാസമാണെന്നും നവ മാധ്യമങ്ങളില്‍ പ്രതികരണമുണ്ടായി. യുകെയിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്. പലരും സാധാരണ ആവശ്യത്തിലും കൂടുതല്‍ അളവില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിച്ചു സൂക്ഷിക്കുകയാണ്. സൈബിരിയന്‍ ശീതക്കാറ്റിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങിക്കുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. ടെസ്‌കോയുടെ കൗണ്ടറുകളില്‍ ബ്രഡുകള്‍ കാലിയായിരിക്കുകയാണെന്ന് ഹെലന്‍ ട്വീറ്റ് ചെയ്തു.

അതേസമയം പ്രതികൂല കാലവസ്ഥ അടുത്ത ദിവസങ്ങളില്‍ കൂടി തുടരുമെന്ന് കാലസ്ഥ വിദ്ഗദ്ധര്‍ പറയുന്നു. സൈബീയരന്‍ ശീതക്കാറ്റെന്ന് അറിയപ്പെടുന്ന പുതിയ പ്രതിഭാസം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടാക്കുകയാണ്. അതിശൈത്യം മൂലം വിമാന-റെയില്‍ ഗതാഗതം സംഭിച്ചിരിക്കുകയാണ്. നൂറോളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇതേത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലായി നടന്ന റോഡപകടങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെ 7.33 നാണ് രണ്ടാഴ്ചയ്ക്കിടയിൽ രണ്ടാമത്തെ ഭൂമികുലുക്കം ഉണ്ടാവുന്നത്. റിക്ചർ സ്കെയിലിൽ 3.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കംബ്രിയയിലെ മോസർ, കോക്കർ മൗത്ത് ആണ്.  കുലുക്കം 20 സെക്കന്റ് നീണ്ടു നിന്നു. വീടുകൾ കുലുങ്ങി വിറച്ചതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടു വിട്ടോടി. ഈ പ്രദേശങ്ങൾ കനത്ത മഞ്ഞിൽ മൂടിക്കിടക്കുകയാണ്.

ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഭൂമികുലുക്കത്തെക്കുറിച്ച് നിരവധി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ ഭൂമികുലുക്കത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണ്. രണ്ടാഴ്ച മുമ്പ് സ്വാൻസി കേന്ദ്രമായി 4.2 മാഗ്നിറ്റ്യൂഡിൽ ഭൂചലനം ഉണ്ടായിരുന്നു. ഇന്നത്തെ ഭൂമി കുലുക്കത്തിൽ ഇതുവരെയും നാശനഷ്ങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും നിന്നും യുകെയില്‍ വന്നവര്‍ക്ക് പരസ്പരം അറിയുവാനും, സൌഹൃദം പങ്കുവെക്കുവാനും ഒരു വേദി എന്നതിലുപരിയായി സ്വന്തം നാടിന്റെ സ്പന്ദനത്തോടൊപ്പം, പ്രവാസ ജീവിതത്തിലെ സുഖ ദു:ഖങ്ങളെ ചേര്‍ത്തു പിടിച്ചു ഒരുമിച്ചു സഞ്ചരിക്കുവാനൊരു വേദിയായ ചേര്‍ത്തല സംഗമത്തിന്റെ നാലാം വാര്‍ഷിക കൂട്ടായ്മ ജൂണ്‍ മാസം 23 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡ് ഷെയറിലുള്ള ഇസ്ലിപ് വില്ലേജ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തെ താലൂക്കാണ് ചേര്‍ത്തല. ദേശീയപാത 47 ല്‍ ആലപ്പുഴക്കും കൊച്ചിക്കും നടുവില്‍ ചേര്‍ത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ നിന്നും 22 കിലോമീറ്ററും കൊച്ചിയില്‍ നിന്നും 36 കിലോമീറ്ററും അകലെ ആയിട്ടാണ് ചേര്‍ത്തല ടൌണിന്റെ കിടപ്പ്. കിഴക്ക് വേമ്പനാട്ടു കായലും പടിഞ്ഞാറു അറബിക്കടലും കാവല്‍ നില്‍ക്കുന്ന പ്രകൃതിരമണീയമായ പ്രദേശം. തെക്ക് മാരാരിക്കുളം മുതല്‍ വടക്ക് അരൂര്‍ വരെ അറബിക്കടലും വേമ്പനാട്ടുകായലും അതിര് തീര്‍ക്കുന്ന ചേര്‍ത്തല താലൂക്ക് ഭൂപ്രദേശത്തും പരിസരപ്രദേശങ്ങളിലും ജനിച്ചു വളര്‍ന്നവരും പിന്നീട് താമസം മാറ്റിയവരും വിവാഹമോ മറ്റു ബന്ധങ്ങളോ വഴി ചേര്‍ത്തലയുമായി അടുപ്പമുള്ളവരും പഠനമോ ജോലിയോ സംബന്ധമായി ചേര്‍ത്തലയിലും പരിസരപ്രദേശത്തും കഴിഞ്ഞവരുമായ എല്ലാവര്‍ക്കും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ ഈ കൂട്ടായ്മയില്‍ പങ്കുചേരാം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംഗമത്തില്‍ ഇനിയും പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടെണ്ടതാണ്. യുകെയിലെ സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളരെയധികം വ്യക്തികള്‍ അംഗങ്ങള്‍ ആയുള്ള ഏക പ്രാദേശിക സംഗമം കൂടിയാണ് ചേര്‍ത്തല സംഗമം. സാജു ജോസഫ് (Woking) 07939262702, ടോജോ ഏലിയാസ് (Feltham) 07817654461.ജോണ്‍ ഐസക് നെയ്യാരപ്പള്ളി (Heathrow) 07903762950,

RECENT POSTS
Copyright © . All rights reserved