കളിപ്പാട്ടങ്ങളിലും ഇതര ഇലക്‌ട്രോണിക് ഉപകരണങ്ങളിലും കണ്ടു വരുന്ന ചെറു ലിഥിയം ബാറ്ററികള്‍ അപകടകാരികളെന്ന് മുന്നറിയിപ്പ്. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ ബാറ്ററികള്‍ നിര്‍മ്മിക്കണമെന്ന് കമ്പനികള്‍ക്ക് വിദഗ്ദ്ധരുടെ നിര്‍ദേശം. ബാറ്ററികള്‍ വിഷത്തിന് സമാനരീതിയില്‍ സമീപിക്കേണ്ട വസ്തുക്കളാണ് പീഡിയാട്രിക് സര്‍ജന്‍ കെയിറ്റ് ക്രോസ് അഭിപ്രായപ്പെട്ടു. യുഎസ് കമ്പനി ബോസ്റ്റണ്‍ നിര്‍മ്മിത ബാറ്ററികളില്‍ കാണപ്പെടുന്ന ക്വാണ്ടം കോട്ടിംഗുകള്‍ വളരെയേറെ അപകടം പിടിച്ചതാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആവരണങ്ങള്‍ ബാറ്ററിയെ അതീവ അപകടം നിറഞ്ഞ വസ്തുവാക്കി മാറ്റുകയാണ്. അറിയാതെ ഇവ വായിലിടുകയോ കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജീവന് തന്നെ ഭീഷണിയാവുന്ന അത്രയും അപകടം സൃഷ്ടിക്കാന്‍ പ്രാപിതിയുള്ളവയാണ് ഇത്തരം ബാറ്ററികള്‍.

ബാറ്ററികള്‍ അറിയാതെ വായിലിട്ട് ചവയ്ക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നതെന്ന് ചാനല്‍-5 നല്‍കിയ അഭിമുഖത്തില്‍ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ സെപ്ഷലിസ്റ്റുകള്‍ പറയുന്നു. ഇത്തരം അപകടങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകളെ ഉദ്ധരിച്ചാണ് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം അപകടകാരികളായ ചെറു ബാറ്ററികള്‍ക്ക് തൊണ്ട നാളവും നമ്മുടെ ധമനികളെയും നിഷ്പ്രയാസം അലിയിച്ച് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ശരീരത്തിലെ കുഴലുകളെ കത്തിക്കുന്നതു പോലെ നശിപ്പിച്ചു കളയാന്‍ ഇവയ്ക്ക് സാധിക്കും. സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും എന്തിനേറെ പറയുന്നു മരണത്തിന് വരെ ഇത് കാരണമായേക്കാം.

ബാറ്ററികളില്‍ സോഡിയം ഹൈഡ്രോക്‌സൈഡുകള്‍ ഉണ്ട്. ഇവ ശരീരത്തിലെ ധമനികളെ പൊള്ളലേല്‍പ്പിക്കാന്‍ കഴിവുള്ള പദാര്‍ഥമാണ്. ബാറ്ററികള്‍ നിര്‍ബന്ധമായും വിഷങ്ങള്‍ സമാനമായി തന്നെയാണ് കൈകാര്യം ചെയ്യപ്പെടേണ്ടത് മിസ് ക്രോസ് പറയുന്നു. ബാറ്ററിക്കകത്തുള്ള പദാര്‍ഥങ്ങള്‍ ഒരു തരത്തിലുള്ള ആല്‍ക്കലിയെ ഉത്പാദിപ്പിക്കുമെന്നും അവ മനുഷ്യന്റെ ശ്വാസ നാളത്തെ ദ്രവിപ്പിക്കുമെന്നും ക്രോസ് പറഞ്ഞു. നമ്മുടെ ശരീരത്തിലെ പ്രധാന രക്ത ധമനികളെ ദ്രവിപ്പിക്കാന്‍ ബാറ്ററികളില്‍ നിന്ന് പുറത്തു വരുന്ന പദാര്‍ഥങ്ങള്‍ക്ക് കഴിയും ഇത് രക്ത സ്രാവം ഉണ്ടാക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യാം. ബ്രിട്ടനില്‍ അത്തരമൊരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാറ്ററി ചവച്ച കുട്ടി ആന്തരിക രക്തസ്രാവത്തെ തുര്‍ന്ന് മരണപ്പെടുകയായിരുന്നു. ദി ബ്രിട്ടിഷ് ആന്റ് ഐറിഷ് പോര്‍ട്ടബിള്‍ ബാറ്ററി അസോസിയേഷന്‍ ക്വാണ്ടം ആവരണങ്ങളുള്ള ബാറ്ററിയുടെ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.