UK

അപ്പച്ചൻ കണ്ണഞ്ചിറ

ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക്‌ മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭർത്താവ് കോരു ഗംഗാധരന്റെ മരണാനന്തര കർമ്മങ്ങൾ മാർച്ച് 8 ന് ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിൽ ദഹന കർമ്മവും നടത്തപ്പെടും.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതയനായത്. പരേതൻ മലേഷ്യയിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹ്യരംഗത്തും നിറസാന്നിദ്ധ്യമായിരുന്ന ഗംഗാധരൻ മലേഷ്യയിൽ ബോയ്സ് സ്‌കൗട്ടിൽ സജീവ മെമ്പറായിരുന്നു. ലണ്ടനിലും സ്‌കൗട്ടിനു പ്രോത്സാഹനം നൽകി പോന്നിരുന്ന ഗംഗാധരൻ സാഹിത്യ രംഗത്തും ചുവടു വെച്ചിരുന്നു.

നാളെ, ശനിയാഴ്ച രാവിലെ എട്ടരക്ക് ട്രിനിറ്റി ഹാളിൽ പൊതുദർശ്ശനവും, അന്ത്യപോചാര കർമ്മങ്ങളും ആരംഭിക്കും. തുടർന്ന് പത്തു മണിക്ക് മാനർപാർക്കിലെ സിറ്റി ഓഫ് ലണ്ടൻ ക്രിമറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹിപ്പിക്കും.

ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.

അന്ത്യോചാര കർമ്മങ്ങളിലും പൊതുദർശ്ശനത്തിലും പങ്കു ചേരുവാൻ എത്തുന്നവർ റീത്തും, പൂക്കളും മറ്റും കൊണ്ടുവരരുതെന്നും, പകരം പരേതന്റെ താൽപ്പര്യ പ്രകാരം ഒരുക്കുന്ന സ്കൗട്ട് ന്യൂഹാം, ഡിമെൻഷ്യാ യു കെ എന്നീ സംഘടനകൾക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകാവുന്നതാണ്.

അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന എളിയ സൽക്കാരത്തിൽ ഏവരും പങ്കു ചേരണമെന്ന് കുടുംബാംഗങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇന്ത്യക്കും ജയ്ശങ്കറിനുമെതിരേ ഖലിസ്താന്‍ അനുകൂലികളുടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സമയം റോഡിന്റെ മറുവശത്ത് ജയ്ശങ്കര്‍ നില്‍ക്കുന്നുമുണ്ട്. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേ ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഖലിസ്താന്‍ അനുകൂലിയായ ഒരാള്‍ ഓടിയെത്തി. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് ലണ്ടന്‍ പോലീസ് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്തു.

ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യു.കെ. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയ്ക്കുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിലുണ്ട്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ചില കമ്പനികൾ എഐ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതായി മൈക്രോസോഫ്റ്റിന്റെ യുകെ മേധാവി പറഞ്ഞു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അവരുടെ പ്രവർത്തനങ്ങളിൽ എഐ സംയോജിപ്പിക്കുന്ന സമീപനത്തോട് പിന്തിരിഞ്ഞ് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ഇത്തരം കമ്പനികളെ എഐ ഉപയോഗിക്കുന്ന കമ്പനികൾ പിന്നിലാക്കാനുള്ള സാധ്യത ഉണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ഏകദേശം 1,500 യുകെ മുതിർന്ന നേതാക്കളിലും 1,440 ജീവനക്കാരിലും ആയി നടത്തിയ മൈക്രോസോഫ്റ്റ് സർവേയിൽ, പകുതിയിലധികം എക്സിക്യൂട്ടീവുകളും തങ്ങളുടെ സ്ഥാപനത്തിന് ഔദ്യോഗിക എഐ പദ്ധതി ഇല്ലെന്ന ആശങ്ക പ്രകടിപ്പിച്ചു.

എഐ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഉപയോഗിക്കാത്തവർക്കും ഇടയിൽ ജോലി എത്രമാത്രം കാര്യക്ഷമമായി ചെയ്യുന്നതിലെ വിടവ് വർദ്ധിക്കുന്നതായും സർവേയിൽ പറയുന്നു. എഐ ഉപയോക്താക്കൾ മറ്റുള്ളവരേക്കാൾ ക്രമാതീതമായി ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മത്സര ഓട്ടത്തിൽ എഐ ഉപയോഗിക്കാത്തവർ പിന്നിലാകാം. ഇത് ജോലിസ്ഥലത്തെ കാര്യക്ഷമതയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.

അതേസമയം, ചില സ്ഥാപനങ്ങൾ എഐ ഉപയോഗിച്ചും വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്ന് മൈക്രോസോഫ്റ്റിന്റെ യുകെ ചീഫ് എക്സിക്യൂട്ടീവ് ഡാരൻ ഹാർഡ്മാൻ പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങളിൽ എഐ പൂർണ്ണമായി നടപ്പിലാക്കുന്നതിനുപകരം, അവർ പരീക്ഷണ ഘട്ടത്തിൽ തങ്ങി നിൽക്കുകയാണ്. ചാറ്റ് ജിപിറ്റിയുടെ ഏറ്റവും വലിയ സാമ്പത്തിക പിന്തുണക്കാരായ മൈക്രോസോഫ്റ്റ്, മനുഷ്യ ഇടപെടലില്ലാതെ ജോലികൾ ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ വഴി ജോലിസ്ഥലങ്ങളിൽ എഐ യുടെ ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എഐയിൽ പ്രവർത്തിക്കുന്ന ബോട്ടുകൾ ഉപയോഗിക്കാൻ ബിസിനസുകളെ അനുവദിക്കുന്ന മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് സ്റ്റുഡിയോ ഇത്തരത്തിലുള്ള ഒരു സാരംഭത്തിൻെറ ഉദാഹരണമാണ്. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി, ക്ലയന്റുകളുമായി മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മറ്റും ഈ സാങ്കേതികവിദ്യ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ അമ്മയെ കെയർ ഹോമിൽ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു കൊണ്ടുവന്നു . സ്കോട്ട്‌ ലൻഡിലെ ഫൈ ഫീലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രജിസ്റ്റർ ചെയ്ത നേഴ്‌സായ നിക്കോള ഹ്യൂസ് ആണ് ഫൈഫിലെ ഒരു കെയർ ഹോമിൽ അമ്മയുടെ കിടപ്പുമുറിയിൽ ഒളിക്യാമറ വെച്ചത്.


മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. നിക്കോളയുടെ അമ്മയായ ജാനറ്റ് റിച്ചിയെ ജീവനക്കാരൻ ഉപദ്രവിക്കുന്നതും അവരോട് ആക്രോശിക്കുന്നതും ക്യാമറാ ദൃശ്യങ്ങളിൽ ഉണ്ട്. ഒരു കെയർ ഹോം നേഴ്സ് അവരുടെ തലയിൽ കിടക്കവിരി വിരിച്ച് റെസ്റ്റ് ഇൻ പീസ് എന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാരെ കെയർ ഹോം പിരിച്ചു വിട്ടു. 2024 ഫെബ്രുവരിയിൽ ആണ് സൗകര്യപ്രദമായി വീടിനടുത്ത് ഒരു കെയർ ഹോം ലഭിച്ചപ്പോൾ നിക്കോളയുടെ അമ്മയെ അവിടെയാക്കിയത്. ഡിമെൻഷ്യ ബാധിച്ചവർക്കുള്ള പ്രത്യേക പരിചരണങ്ങൾ കെയർ ഹോമിൽ ഉണ്ടാകുമെന്നാണ് അവർ അറിയിച്ചിരുന്നത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴെ പരിചരണത്തിലെ താള പിഴകളെ കുറിച്ച് മകൾക്ക് സംശയം തോന്നിയിരുന്നു. അമ്മയെ പലപ്പോഴും മൂത്രത്തിന്റെ ഗന്ധമുള്ള വൃത്തിഹീനമായ അവസ്ഥയിൽ കണ്ടതാണ് നിക്കോളയെ ഒളിക്യാമറ സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഖാലിസ്ഥാൻ അനുകൂലികളുടെ യുകെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് വിഷയം ചർച്ചയായത്. ഇതോടൊപ്പം മനുഷ കടത്തും മറ്റ് തീവ്രവാദ അനുബന്ധ വിഷയങ്ങളും ഇരു നേതാക്കളുടെയും ചർച്ചയിൽ ഉയർന്നു വന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുറ്റവാളികളെ പരസ്പരം കൈമാറുന്നത്, തീവ്രവാദം എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത നീക്കങ്ങൾ ചർച്ചയായതായി യോഗത്തിന് ശേഷം ജയശങ്കർ അറിയിച്ചു. സിഖ് ഫോർ ജസ്റ്റിസ് പോലുള്ള നിരോധിത സംഘടനകൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയണമെന്ന് ഇന്ത്യ യുകെയോട് ആവർത്തിച്ച് ഉന്നയിച്ചിരുന്നു.

യുകെയിലും അയർലൻഡിലും ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി, ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സുമായി നടത്തിയ മറ്റൊരു കൂടിക്കാഴ്ചയിൽ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതിയും ചർച്ച ചെയ്തു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിക്കിടെ റിയോയിൽ പ്രധാനമന്ത്രി മോദിയും കെയർ സ്റ്റാർമറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുകെയും വ്യാപാര കരാറിനായുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിരുന്നു .

ഇതിനിടെ ഇന്ത്യയും യുകെയും തമ്മിലുള്ള പരസ്പര സഹകരണം കൂട്ടാനായി മാഞ്ചസ്റ്ററിലും ബെല്‍ ഫാസ്റ്റിലും പുതിയ കോൺസലേറ്റുകൾ ഈ ആഴ്ച ആരംഭിക്കും. പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് 41 ബില്യൺ പൗണ്ടിൻ്റെ വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ പിന്തുണയ്ക്കുന്നതിന് സഹായിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുന്നത് നമ്മുടെ ജനങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധവും ലണ്ടനിൽ മാത്രമല്ല, യുകെയിലുടനീളം വളർച്ച കൈവരിക്കാൻ ഞങ്ങൾ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും തെളിയിക്കുന്നതായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

ലിങ്കൺഷെയർ – യൂറോപ്പിലെ പ്രാദേശിക വാദത്തിന് യുകെയിൽ ഇത്തവണ ഇരയായത് മലയാളി നേഴ്സ് ട്വിങ്കിൾ സാമും കുടുംബവും. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1, 2025 ന് വൈകിട്ട് 7:30ന് ഷോപ്പിംഗ് കഴിഞ്ഞു മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.

പ്രദേശവാസിയായ ഒരു ബ്രിട്ടീഷ് യുവതി ദമ്പതികളെ സമീപിക്കുകയും വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും തുടർന്ന് യുവതി അവരെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു എന്ന് ട്വിങ്കിൾ അറിയിച്ചു. ആദ്യം ഭർത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

സാരമായ പരിക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാർലമെൻ്റ് അംഗത്തിൻ്റെയും കൗൺസിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന ഒട്ടനവധി സഹൃദയർ സഹായ വാഗ്ദാനങ്ങൾ അറിയിച്ചിട്ടുണ്ട്. മലപ്പുറം- നിലമ്പൂർ സ്വദേശിനിയാണ് ട്വിങ്കിൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് അസുഖ ബാധിതരായിരിക്കുന്ന കാലത്ത് സാമ്പത്തിക പിന്തുണ നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ജോലിക്ക് പോകാൻ സാധിക്കാത്ത കാലത്ത് ഈ വിഭാഗത്തിൽ പെടുന്നവർക്ക് അവരുടെ ശമ്പളത്തിന്റെ 80 ശതമാനം വരെ സഹായ ധനമായി ലഭിക്കും . ഈ സർക്കാർ പദ്ധതി യുകെയിലെ ഒരു ദശലക്ഷത്തിലധികം കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.


ജോലിക്ക് പോകാൻ സാധിക്കാത്ത ആദ്യദിവസം മുതൽ സാലറിയുടെ 80 ശതമാനമാണ് സിക്ക് പേ ആയി ലഭിക്കുന്നത്. നിലവിൽ സിക്ക് പേ ലഭിക്കുന്നതിന് തുടർച്ചയായി മൂന്ന് ദിവസത്തിൽ കൂടുതൽ രോഗബാധിതനായിരിക്കണം. ഇത് കൂടാതെ ആഴ്ചയിലെ ശരാശരി വരുമാനം 123 പൗണ്ട് ആയിരിക്കുകയും വേണം. അനാരോഗ്യകരമായ അവസ്ഥയിൽ അവരുടെ ഉപജീവനമാർഗത്തിനായി വിഷമിക്കേണ്ടതില്ലെന്നും അതുകൊണ്ടാണ് സർക്കാർ ഈ നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടതെന്നും വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി ലിസ് കെൻഡൽ പറഞ്ഞു.

80 ശതമാനം സിക്ക് പേ നൽകുന്നതിനെ ബ്രിട്ടീഷ് ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്തു. എന്നാൽ ആദ്യദിവസം മുതൽ സിക്ക് പേ അനുവദിക്കുന്നത് ചെറിയ സ്ഥാപനങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്ന അഭിപ്രായവും ശക്തമാണ്. ഇതിനിടെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ സിക്ക് പേ 95 ശതമാനമാക്കണമെന്ന ആവശ്യവുമായി ചില തൊഴിലാളി സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.

ഷിബി ചേപ്പനത്ത്

മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച സമുചിതമായി നടത്തുകയുണ്ടായി.

യുകെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച കായിക മാമാങ്കത്തിൽ ബോസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആൽവിനും എവർറോളിങ്ങ് ട്രോഫിക്കും ഒന്നാം സമ്മാനമായ 301 പൗണ്ടിനും അർഹരായി.

രണ്ടാം സമ്മാനമായ 201 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് മേരിസ് സൗത്ത് ലണ്ടൻ ഇടവകയെ പ്രതിനിധീകരിച്ച എവിനും ജോയിസും അർഹരായി .

101 പൗണ്ടിന്റെ സമ്മാന തുകയായ മൂന്നാം സ്ഥാനത്തിനും വ്യക്തിഗത ട്രോഫിക്കും അർഹരായി മോർ ബസേലിയോസ് എൽദോസ് ബ്രിസ്റ്റോൾ ഇടവകയിൽ നിന്നുള്ള വിമലും എൽദോയും എത്തപ്പെട്ടു.

നാലാം സ്ഥാനാർഹർക്കുള്ള 51 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് ഗ്രിഗോറിയോസ് വാട്ട്ഫോർഡ് ഇടവകയിൽ നിന്നുള ഷിബിലും ബിബിനും അർഹരായി.

18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത് .

രാവിലെ കൃത്യം 10.30 ന് MSOC UK COUNCIL സെക്രട്ടറി ബഹു അബിൻ അച്ചൻ ഉത്ഘാടനം ചെയ്ത് മത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 4 മണിക്ക്, മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ബേസിങ്ങ്സ്റ്റോക് ഇടവകയുടെ വികാരി ബഹു ഫിലിപ്പ് തോമസ് അച്ചന്റെ സ്വാഗത പ്രസംഗത്തോടുകുടി സമാപന സമ്മേളനം ആരംഭിച്ചു . ബഹു അബിൻ അച്ചൻ അദ്ധ്യക്ഷത വഹ്നിച്ച് സംസാരിച്ചു.

ഭദ്രാസന കൗൺസിലർമാരായ ശ്രീ മധു മാമ്മൻ, ശ്രീ ഷാജി ഏലിയാസ്, ശ്രീ ബിജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഭദ്രാസന ട്രഷറർ ശ്രി ഷിബി കുരുക്കോന് കൃതജ്ഞതയും നന്ദിയും അർപ്പിക്കുകയുണ്ടായി. ശേഷം വിജയികളായ വർക്ക് ട്രോഫിയും ക്യാഷ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു .

യൂ കെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഗായകൻ ശ്രീ പി. ജയചന്ദ്രൻ്റെ സ്മരണക്കായി സംഗീത സായാഹ്നം ഫെബ്രുവരി 22, ശനിയാഴ്ച വൈകുന്നേരം 6 :30 ന് ബ്രിസ്റ്റൾ വിച്ച്ചർച്ചിൽ നടക്കും.

ബ്രിസ്റ്റളിലെ പ്രമുഖ ഗായകർ ശ്രീ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിക്കും. എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ഈ സംഗീത സന്ധ്യയിൽ നിരവധി പുതിയ ഗായകർക്കു ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകുന്നു.” പാട്ടിൽ.. ഈ പാട്ടിൽ… എന്ന ഈ ഗാനസന്ധ്യ യൂറോപ്പിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായായ കോസ്‌മോപൊലിട്ടൻ ക്ലബ്ബ് ബ്രിസ്റ്റളിന്റെ സഹകരണത്തോടെ ആണ് നടക്കുന്നത്. പ്രവേശനം പാസ്സ് മൂലമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് എലെഗന്റ് മ്യൂസിക് ബീറ്റ്സിനെ 07721949500 / 07407438799 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യേണ്ടത് ആണ്.

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: കലാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന യു കെ യിലെ ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം നാളെ ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ ദി നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഏട്ടാമത് സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ പ്രശസ്ത ചലച്ചിത്ര താരം എസ്ഥേർ അനിൽ മുഖ്യാതിഥിയായി പങ്കുചേരും. മലയാളം, തമിഴ്,തെലുങ്ക് അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്യുവാനും, അഭിനയ മികവിൽ സിനിമാ മേഖലയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തുവാനും കഴിഞ്ഞ എസ്ഥേർ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ചരിത്ര നഗരിയും, സാംസ്ക്കാരിക, വിദ്യാഭ്യാസ സിരാ കേന്ദ്രവുമായ കേംബ്രിഡ്ജിന്റെ പ്രഥമപൗരനും മലയാളികളുടെ അഭിമാനവുമായ മേയർ കൗൺ. ബൈജു തിട്ടാല സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉദ്‌ഘാടനം ചെയ്യും. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്‌മ്മയും, കലാ-കായിക-സാമൂഹ്യ രംഗത്തെ ശ്രദ്ധേയരുമായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് സംഗീതോത്സവത്തിന് ആതിഥേയത്വം വഹിക്കുക.Image.png
യു കെ യിലെ കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തു നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കു ചേരുകയും യു കെ യിലെ കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന സംഗീതോത്സവത്തിന് മറ്റന്നാൾ ഫെബ്രുവരി 22 നു ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരക്ക് തിരിതെളിയും.

രാത്രി പത്തര വരെ നീണ്ടു നിൽക്കുന്ന കലോത്സവ വേദിയിൽ മലയാള ഭാഷക്ക് നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഓ എൻ വി സാറിനും, മലയാളികളുടെ പ്രിയ ഭാവ ഗായകനും വിവിധ ഭാഷകളിലായി പതിനാറായിരത്തിൽ പരം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത പി ജയചന്ദ്രൻ സാറിനും ട്രിബൂട്ടുകളും അനുസ്മരണവും തഥവസരത്തിൽ അർപ്പിക്കും. ഇരുവരുടെയും ഗാനങ്ങൾ കോർത്തിണക്കി അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും മഹാരഥന്മാർക്കായി ആരാധകവൃന്ദത്തോടൊപ്പം സമർപ്പിക്കുക.


തികച്ചും സൗജന്യ പ്രവേശനം അനുവദിക്കുന്ന സംഗീതോത്സവത്തിൽ യു കെ യിൽ ഇദംപ്രഥമമായി അവതരിപ്പിക്കുന്ന പൗരാണിക കേരള നാടൻ കലാരൂപമായ പൂതപ്പാട്ടുമായി ടീം ഡെർബിയും, കുട്ടികളുടെ ലൈവ് ഓർക്കസ്ട്രയുമായി അരങ്ങേറ്റം കുറിക്കുവാൻ ബെഡ്ഫോർഡ് ബ്ളാസ്റ്റേഴ്‌സും, കേംബ്രിഡ്ജിലെ പ്രശസ്ത ലൈവ് ബാൻഡായ മല്ലു ബാൻഡും, ബോളിവുഡ് നൃത്തവിസ്മയവുമായി ‘റിഥം ക്യുൻസും’ ഗണേശ വന്ദനവുമായി ‘മാതംഗി ഗ്രൂപ്പും’ വേദിയെ പുളകം കൊള്ളിക്കും. പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ കലാ വസന്തം ആവും ശനിയാഴ്ച കേംബ്രിഡ്ജിൽ പൂവിടുക.

യു കെ മലയാളികൾക്കിടയിൽ നിന്നും ബിസിനസ്സ് രംഗത്തെ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തിത്വങ്ങളെ തഥവസരത്തിൽ ആദരിക്കും. സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്യ-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരിക കലാപ്രകടനങ്ങൾ ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും സംഗീതോത്സവ വേദി സമ്മാനിക്കുക.


ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം നൽകുന്ന ‘ചാരിറ്റി റാഫിൾ’ നറുക്കെടുപ്പും ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്. കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ കോമ്പൗണ്ടിൽ വിശാലവും, സൗജന്യവുമായ കാർപാർക്കിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം, മതിമറന്ന് ആനന്ദിക്കുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം നൽകുന്ന അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:
07930431445
Manoj Thomas:
07846475589
Appachan Kannanchira:
07737 956977

Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN

Copyright © . All rights reserved