UK

യുകെയിൽ പുതിയ സമയ ക്രമീകരണം. പുതിയ സമയ പുനക്രമീകരണം നടത്തേണ്ടത് മാര്‍ച്ച് 26 ന്. ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന അന്ന് അർധരാത്രി കഴിഞ്ഞ് ഒരു മണിക്ക് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയം കാണിക്കണം. സായാഹ്നങ്ങളില്‍ പകല്‍ വെളിച്ചം കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതിനാല്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക.

എന്നാല്‍ ബ്രിട്ടന്‍ മാത്രമല്ല ഇത്തരത്തില്‍ സമയ പുന:ക്രമീകരണം നടത്തുന്ന രാജ്യം. 70 ഓളം രാജ്യങ്ങള്‍ ഇത്തരത്തില്‍ എല്ലാ വര്‍ഷവും സമയ പുനഃക്രമീകരണം നടത്താറുണ്ട്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും ബ്രിട്ടനിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ സമയ പുന:ക്രമീകരണം നടത്താറുണ്ട്. യൂറോപ്പിന് പുറത്തുള്ള ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, പരാഗ്വേ, ക്യൂബ, ഹൈതി എന്നീ രാജ്യങ്ങളിലും സമയമാറ്റം നടത്താറുണ്ട്.

ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.

 

 

നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.

ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

യുകെയിലെ കാലാവസ്ഥ കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തണുത്തുറഞ്ഞ കാലാവസ്ഥ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. കൂടുതല്‍ തണുപ്പേറിയ കാറ്റാണു യുകെയിലേക്കു മഞ്ഞ് പെയ്യിക്കുന്നത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില -1 സെല്‍ഷ്യസിലേക്കു താഴ്ത്തുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിൽ പ്രതീക്ഷിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. പ്രായമായവര്‍ക്കും രോഗസാധ്യത ഏറിയ ജനങ്ങള്‍ക്കുമാണ് ശൈത്യകാലം തിരിച്ചെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുറഞ്ഞ താപനിലയും ശൈത്യകാല മഴയും പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫിസും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് 6 പുലര്‍ച്ചെ ഒരു മണി മുതല്‍ മാര്‍ച്ച് 8 അർധരാത്രി വരെയാണു മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. ചൂട് നിലനിര്‍ത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഉപദേശിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായം 65ന് മുകളിലുള്ളവരും വീടുകളിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസെങ്കിലും നിലനിര്‍ത്തണമെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.

പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി.
ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം.’രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, ചൈനക്കാര്‍ നമ്മുടെ പ്രദേശത്തിനകത്ത് കയറുന്നു അതിനെക്കുറിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. ഇത് ലജ്ജാകരമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മുടെ രാജ്യം ഒരു തുറന്ന രാജ്യമാണ്, നമ്മുടെ ബുദ്ധിയില്‍ അഭിമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒന്നാണ് എന്നാല്‍ ഇന്ന് ഇത് നശിപ്പിക്കപ്പെട്ടു. അതിനാലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആശയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇത് നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു ഇന്ത്യയല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലെ രാവിലെ അദ്ദേഹം ലണ്ടനില്‍ മഹാത്മാഗാന്ധിക്കും ഗുരു ബസവണ്ണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തെരുവുകളില്‍ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാതിവ് കേംബ്രിഡ്ജിലോ ഹാര്‍വാര്‍ഡിലോ പ്രസംഗിക്കാന്‍ കഴിയുന്നു എന്നാല്‍ എന്നാല്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ കഴിയില്ല എന്നത് വിജിത്രമാണ് ‘ രാഹുല്‍ പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞ ബിസിനസ്സ് വ്യവസായി ഗൗതം അദാനിയെയും അദ്ദേഹം പരിഹസിച്ചു.’ഒന്നോ രണ്ടോ ബിസിനസുകാര്‍ മിക്കവാറും എല്ലാ ബിസിനസ്സുകളും നിയന്ത്രിക്കുന്നു. അവര്‍ ഈയടുത്താണ് പ്രശസ്തരായത്. നിങ്ങള്‍ക്ക് അവരുടെ സമ്പത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാം. ഒരാള്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു, ‘ഇന്ത്യയിലെ ആളുകള്‍ പറയുന്നത് മാധ്യമങ്ങളില്‍ പോലും കാണിക്കുന്നില്ല, മാധ്യമങ്ങള്‍ ദേഷ്യമോ വിദ്വേഷമോ അക്രമമോ ബോളിവുഡോ ക്രിക്കറ്റോ മാത്രമേ കാണിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങളല്ല’.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന ഗാന്ധിജിയുടെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പരാമര്‍ശം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിലേക്ക് മാറിയിരുന്നു. യുകെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി, ബിഗ് ഡാറ്റ, ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 7 ന് അദ്ദേഹം തിരിച്ചെത്തും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്ന് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളും സ്ഥാപന ചട്ടക്കൂടുകളും ജുഡീഷ്യറിയും പാര്‍ലമെന്റും എല്ലാം ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവും സാധാരണ രീതിയില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു ഇത് ആധുനിക ഇന്ത്യയില്‍ മുമ്പ് കണ്ടിട്ടില്ല. ഭാരത് ജോഡോ യാത്ര ആവശ്യമായി വന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണ്. പ്രതിപക്ഷം രാജ്യത്തിന്റെ സ്ഥാപന ഘടനകളോട് പോരാടുകയാണ്. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനുമായി യുകെയില്‍ നടത്തിയ സെഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘ബിജെപിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്. ഭാരത് ജോഡോ യാത്രയില്‍ ആ രോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിങ്ങള്‍ അതിനെക്കുറിച്ച് കേള്‍ക്കുന്നില്ല’, 2024ലെ നിര്‍ണായക പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചും അത് വിജയിക്കാന്‍ സഹായിക്കുമെന്ന് താന്‍ കരുതുന്ന കാര്യങ്ങളെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി.

പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വളരെയധികം ഏകോപനം നടക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും പരാജയപ്പെടുത്തേണ്ടതാണെന്ന അടിസ്ഥാന ആശയം പ്രതിപക്ഷത്തിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ചര്‍ച്ച ആവശ്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളുണ്ട്. ചില സംസ്ഥാനങ്ങള്‍ വളരെ ലളിതമാണ്. മറ്റുള്ളവ കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്. എന്നാല്‍ ഈ ചര്‍ച്ച നടത്താനും അത് പരിഹരിക്കാനും പ്രതിപക്ഷത്തിന് വളരെയധികം കഴിവുണ്ട്, ”അദ്ദേഹം പറഞ്ഞു.

”ഇന്ത്യയിലെ പ്രതിപക്ഷം ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പോരാടുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാപന ഘടനയോട് പോരാടുകയാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്ത ആര്‍എസ്എസിനോടും ബിജെപിയോടും ഞങ്ങള്‍ പോരാടുകയാണ്. ഈ സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല. ഇന്ത്യയില്‍ ഒരു ജനാധിപത്യ പുനരുജ്ജീവനം ഞാന്‍ പ്രതീക്ഷിക്കുന്നു.’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളെ അംഗീകരിക്കാനാവില്ല. ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നു, ഭീഷണിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. അത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്.’,മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.

അദാനി വിഷയത്തില്‍ കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് സംസാരിച്ചു. ജോര്‍ജ് സോറോസിന് അദ്ദേഹത്തിന്റെ അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ആ കാഴ്ചപ്പാടില്‍ താല്‍പ്പര്യമില്ല. ഇന്ത്യയില്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നത് ഞാന്‍ വിശ്വസിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അദാനി 609-ാമത്തെ വലിയ ധനികനില്‍ നിന്ന് രണ്ടാമത്തെ വലിയ ധനികനായി മാറിയതായി എനിക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. വ്യവസായങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരിക്കുന്നു. അത് പറയാന്‍ ഞങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. രഹനീഷിനെ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് 2023 ന് തെരഞ്ഞെടുത്തതായി യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. നൂതന സാങ്കേതിക വിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് കുറഞ്ഞകാലം കൊണ്ട് നടത്തിയ പ്രവർത്തന മികവിനാണ് അവാർഡ്. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

ക്‌ളൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിവിധ മേഖലകളിലാണ് ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും സമന്വയിപ്പിച്ച് നൂതനമായ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മികവ് തെളിയിച്ച ബീ ഗ്‌ളോബല്‍ ഗ്രൂപ്പ് ഒരു പതിറ്റാണ്ടിനുള്ളില്‍ കൈവരിച്ച നേട്ടം ശ്‌ളാഘനീയമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

ഒരു സംരംഭകന്‍ എന്നതിലുപരി രഹനിഷ് കലാകായികരംഗങ്ങളിലും ശ്രദ്ധേയനാണ്. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ രഹനിഷ് വര്‍ഷങ്ങളായി കായികരംഗത്ത് സജീവമായി ഇടപെടുന്ന ഒരു ഫുട്‌ബോള്‍ പ്രേമികൂടിയാണ് . വേനല്‍ക്കാല അവധിക്കാലത്ത് കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് നല്‍കുന്നതിനായി അദ്ദേഹം അടുത്തിടെ ഒരു ബ്രിട്ടീഷ് ഫുട്‌ബോള്‍ അക്കാദമിയുമായി സഹകരിച്ചു. ഡ്രിബ്ലിംഗും ഷൂട്ടിംഗും പോലെയുള്ള കളിയുടെ അടിസ്ഥാനകാര്യങ്ങള്‍ അവരെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ഫുട്‌ബോള്‍ കഴിവുകളും സാങ്കേതികതയും വികസിപ്പിക്കാന്‍ സഹായിക്കുന്ന പരിശീലന പരിപാടിയാണ് രഹനിഷ് നടത്തിയത്. അങ്ങനെ യുവ കളിക്കാരില്‍ കായിക പ്രേമം വളര്‍ത്തിയെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളില്‍ ആത്മവിശ്വാസം വളര്‍ത്താനും അദ്ദേഹം സഹായിച്ചു. ഈ പദ്ധതിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം കുട്ടികളില്‍ ഉത്സാഹവും കഴിവും വര്‍ദ്ധിപ്പിക്കുകയും മികച്ച വിജയമാവുകയും ചെയ്തു.

കുറഞ്ഞ കാലം കൊണ്ട് തന്നെ ദുബൈ കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റിലേക്കും യു.കെ.യിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് രഹനീഷ് തന്റെ ബിസിനസ് ചക്രവാളം വികസിപ്പിച്ചത്. ബീ ഗ്ലോബല്‍ ഗ്രൂപ്പ്, ബിഗ്ലൈവ്, ബിജിക്ലൗഡ്, ആക്സെന്റോ എഐ, ബിജിസോഫ്റ്റ് സൊല്യൂഷന്‍സ് എന്നിവയാണ് രഹനിഷിന്റെ സ്ഥാപനങ്ങള്‍.

 

ഷൈമോൻ തോട്ടുങ്കൽ

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി പ്രൊഫസ്സർ ഡോക്ടർ സെബാസ്ററ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പിയൻ ഹോളിൽ വച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോക്ടർ ബ്രോക്കിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ഈ അനുമോദന സമ്മേളനം നടത്തിയത്.

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോക്ടർ ബ്രോക്കിനെ പൊന്നാട അണിയിച്ചു. പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാദർ മാത്യു പിണക്കാട്ട് വായിച്ചു.

ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ഫാദർ നിക്കോളാസ്ഓസ്റ്റിൻ, എസ്സ്. ജെ, ഫാദർ കെ എം ജോർജ്ജ്, ഫാദർ ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ്.ജെ, പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, പ്രൊഫസ്സർ ആന്റണി ഒമാനി എന്നിവർ പ്രസംഗിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ നിരവധി അധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുട്ടനാട് സംഗമം യുകെയുടെ മുൻ കൺവീനറും ലിവർപൂൾ യുകെ മലയാളിയുമായ ആന്റോ ആൻറണിയുടെ ഭാര്യ ഷേർളി ആന്റണിയുടെ പിതാവ് മാത്യു പട്ടേട്ട (പി എം മാത്യു 102 വയസ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 4-ാം തീയതി 11:00 മണിക്ക് പൈങ്ങുളം സെന്റ് മേരിസ് ഇടവക പള്ളിയിൽ നടത്തപ്പെടുന്നതാണ്. പൊതുദർശനം പള്ളി വക പാരിഷ് ഹാളിൽ 10: 30 മുതൽ .

ഭാര്യ – പരേതയായ ത്രേസ്യാമ്മ മാത്യു മുഴുർ പന്തപ്പള്ളിയിൽ കുടുംബാംഗമാണ് . മക്കൾ : മേരിക്കുട്ടി , എൽസി , ആലീസ്, ഫിലിപ്പ്, മോളി , ബേബി, ഷൈനി, ഷേർളി (യുകെ ).
മരുമക്കൾ :- സേവ്യർ , സെബാസ്റ്റ്യൻ , പരേതനായ പി എം ജോസഫ് , ലില്ലി, സെലിൻ, സജിമോൻ , അന്തോന്നിച്ചൻ, ആൻറിച്ചൻ (യുകെ ).

ആന്റോ ആൻറണിയുടെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രിയ വായനക്കാരെ,
ഈ വാർത്തയുമായി ബന്ധപ്പെട്ട് പരേതന്റെ കുടുംബം മലയാളം യുകെയെ ബന്ധപ്പെട്ടിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും ആ കുടുംബം അറിയിച്ചപ്പോൾതന്നെ മറ്റൊരു കാര്യം കൂടി ആ കുടുംബം ഞങ്ങളോട്  അഭ്യർത്ഥിച്ചു… “ഞങ്ങൾക്ക് നഷ്ടപ്പെടുവാനുള്ളത് നഷ്ടപ്പെട്ടു, മരണവുമായി കേസ് കൊടുക്കുവാനോ, മറ്റുള്ളവരെ കണ്ടെത്തുവാനോ ആഗ്രഹിക്കുന്നുമില്ല.. ആയതിനാൽ ഈ വാർത്തയുമായി കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നിരവധിയായ ഫോൺ വിളികൾ ഞങ്ങളെ കൂടുതൽ സങ്കടത്തിലേക്ക് തള്ളിയിടുന്നു… അതുകൊണ്ട് സാധിക്കുമെങ്കിൽ ഫോട്ടോയും വാർത്തയും പിൻവലിക്കാമോ?…

ഇവിടെ ഈ കുടുംബത്തിന്റെ അഭ്യർത്ഥനക്കൊപ്പം മാനുഷിക വശങ്ങളും മലയാളം യുകെ കണക്കിലെടുത്ത്, ഫോട്ടോയും വാർത്തയുടെ ഉള്ളടക്കവും നീക്കം ചെയ്യുന്നു.

മലയാളം യുകെ ഡയറക്ടർ ബോർഡ്

2023 ജൂലായ് 1 മുതൽ വൈദ്യചികിത്സ, വിദ്യാഭ്യാസം എന്നിവയ്‌ക്ക് പുറമെയുള്ള ഏതെങ്കിലും വിദേശത്തേക്ക്‌ പണമയക്കുന്നതിനു 20% നികുതി ഈടാക്കാനുള്ള കേന്ദ്ര ബജറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കൈരളി യുകെ ആവശ്യപ്പെട്ടു.

ടൂറുകൾക്കുള്ള പേയ്‌മെന്റുകൾ, യാത്രയ്‌ക്കുള്ള കറൻസി വാങ്ങൽ, വിദേശത്തുള്ള ബന്ധുക്കൾക്ക് എന്തെങ്കിലും സമ്മാനങ്ങളോ ലോണുകളോ നൽകൽ, വിദേശത്ത് ഏതെങ്കിലും വസ്തു വാങ്ങൽ അല്ലെങ്കിൽ വിദേശ ഓഹരികൾ വാങ്ങൽ എന്നിവ ഉൾപ്പെട്ട ഈ നികുതി മലയാളികൾ ഉൾപ്പെടെ അനേക പ്രവാസികൾക്ക്‌ വലിയ ബാധ്യതയാകും.

വിദേശത്ത് കുടിയേറുകയും വിദേശത്തുള്ള ബാങ്കിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി പോലും 20% നികുതി നിന്ന് ഒഴിവാക്കില്ല എന്നതും ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ അല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഇന്ത്യക്ക് പുറത്ത് പണം കൈമാറ്റം ചെയ്യുകയാണെങ്കിൽ, തുകയുടെ 20% ബാങ്ക് തടഞ്ഞുവയ്ക്കുകയും സർക്കാരിൽ നിക്ഷേപിക്കുകയും ചെയ്യും എന്ന നയം ഇത്‌ എത്രമാത്രം ജനവിരുദ്ധമാണെന്ന് കാണിക്കുന്നു.

വിദേശത്ത്‌ ഒരു വീട്‌ വാങ്ങുകയെന്ന പ്രവാസിയുടെ സ്വപ്നം പോലും ഇതു മൂലം തച്ചുടയ്ക്കപ്പെടും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ യുകെ പോലെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർ വീട്‌ മേടിക്കുവാൻ നാട്ടിൽ നിന്നുള്ള പണത്തെയാണു കൂടുതലായും ആശ്രയിക്കുന്നത്‌. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പ്രവാസ സമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ വരും ദിവസങ്ങളിൽ കൈരളി യുകെ അവതരിപ്പിക്കും.

 

ഹാരി രാജകുമാരനെയും ഭാര്യ മേഗനെയും വിൻഡ്സർ എസ്റ്റേറ്റിലെ വസതിയിൽ നിന്ന് ബ്രിട്ടീഷ് രാജകുടുംബം പുറത്താക്കിയതായി റിപ്പോർട്ട്. വിവാഹ സമ്മാനമായി എലിസബത്ത് രാജ്ഞി 2018 ലാണ് ഫ്രോഗ്മോർ എസ്റ്റേറ്റ് ഹാരിക്ക് നൽകിയത്.

ഈ വീട് ഇനി ആൻഡ്രൂ രാജകുമാരന് ലഭിക്കും. 2.9 മില്യൻ ഡോളർ ചിലവഴിച്ച് ഹാരിയും മേഗനും കോട്ടേജ് പുതുക്കി പണിതിരുന്നു. രാജകുടുംബത്തെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലുകളുമായി ഹാരിയുടെ ‘സ്പെയർ’ പുറത്തിറങ്ങിയതിന് പിന്നാലെ കൊട്ടാരത്തിന് കീഴിലുള്ള ഈ വസതി ഒഴിയാൻ ജനുവരിയിൽ ഹാരിക്ക് നിർദേശം നൽകിയിരുന്നു.

2020 ൽ നാടകീയ പ്രഖ്യാപനത്തിലൂടെ രാജപദവികളുപേക്ഷിച്ച ഹാരിയും മേഗനും കലിഫോർണിയയിലാണ് താമസം. ഓപ്ര വിൻഫ്രയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെയും ഇരുവരും നടത്തിയ വെളിപ്പെടുത്തലുകൾ രാജകുടുംബത്തിന് കടുത്ത നാണക്കേടാണ് സമ്മാനിച്ചത്. അതേസമയം ഹാരിയെയും മേഗനെയും വസതിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തകളോട് രാജകുടുംബം ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved